- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- സന്തോഷത്തിന്റെ പൂക്കാലം (ഹാറ്റാചുപ്പായുടെ മായാലോകം 63)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
രാത്രി മുഴുവനും തോരാതെ മഴ പെയ്തു. പൊട്ടക്കിണറ്റിലേയ്ക്ക് മഴവെള്ളവും ചേറും ഉരുളന്‍കല്ലുകളും മരക്കൊമ്പുകളും ഒഴുകിവീണു. കിണറിന്റെ ആഴത്തില്‍ മൂന്നുപേര്‍ ശ്വാസം മുട്ടിയും നീന്തിത്തുഴഞ്ഞും വീണ്ടും മുങ്ങിയും പിടയുകയാണ്…
ഇരുട്ട് മാഞ്ഞു തുടങ്ങി. നേരം പുലരുകയാണ്. മുങ്ങിയും പൊങ്ങിയും തളര്‍ന്നു ബോധം കെട്ടുപോയിരുന്നു മൂന്നുപേര്‍ക്കും. മുഖത്തേയ്ക്ക് എന്തോ ചിലത് – സുഗന്ധമുള്ള എന്തോ ചിലത് – വീണപ്പോള്‍ ദേവേശി കണ്ണുതുറന്നു. നാലുപാടും നോക്കിയപ്പോള്‍ അവളതിശയിച്ചു പോയി…. കല്ലും തടിയും മരക്കൊമ്പുകളുമൊക്കെ നിറഞ്ഞ്, പൊട്ടക്കിണര്‍ മൂടിപ്പോയിരിക്കുന്നു! അതിന്റെ മുകളിലാണ് താനും തൊപ്പിയും ചുപ്പായും കിടക്കുന്നത്! ചെളിപുരണ്ട്, ഉടുപ്പു കീറിപ്പറിഞ്ഞ്…. അടുത്തു നില്‍ക്കുന്ന ചെമ്പകത്തിന്റെ പൂക്കളാണ് തന്റെ മുഖത്തു വീണത്….
മൂന്നുപേരും കഷ്ടപ്പെട്ടാണ് എഴുന്നേറ്റതും വേച്ചുവേച്ചു നടന്നതും. പറമ്പും വീണുകിടക്കുന്ന മരച്ചില്ലകളും പാറക്കല്ലുകളും കടന്ന് വീട്ടുമുറ്റത്തെത്തിയപ്പോള്‍ കണ്ട കാഴ്ച!
മമ്മ കാത്തു നില്‍ക്കുകയാണ്! കയ്യില്‍ കൊളുത്തിയ നിലവിളക്ക്! മമ്മയ്‌ക്കൊപ്പം നാട്ടുകാര്‍ മുഴുവനുമുണ്ട്. എന്താണിത്?
ദേവേശിയ്ക്ക് അത്ഭുതം തോന്നി. എന്നാല്‍ മറ്റൊരു കാഴ്ചയാണ് അവളെ ശരിക്കും ഞെട്ടിച്ചത്. മുറ്റത്തിന്റെ ഒരു കോണിലായി നൂറുകണക്കിന് കരിന്തൂറുകണ്ണന്മാര്‍! ഒന്നിനുമേലേ ഒന്നായി ഒരു കൂറ്റന്‍ കരിമ്പാറക്കെട്ടുപോലെ കിടക്കുകയാണവ! ചത്തതാണോ ഇവറ്റ? ഇല്ല, ചത്തിട്ടില്ല. മുള്ളുപോലെ കൂര്‍ത്ത കറുത്ത രോമങ്ങളുള്ള കാലുകളിടയ്ക്കിടെ ഇളക്കുന്നുണ്ട്; പക്ഷേ ഓടാന്‍ കഴിയുന്നില്ലെന്നു തോന്നുന്നു, ക്ഷീണിച്ച് അവശരായത് പോലെ.
മുന്‍പില്‍ ദേവേശി, തൊട്ടുപിന്നിലായി ചുപ്പാകാബ്രായും തൊപ്പിയും വരുന്നതു നോക്കി നില്‍ക്കുകയാണ് മമ്മയും മറ്റ് ആളുകളും. ദേവേശി മുറ്റത്തേയ്ക്ക് കയറിയ നിമിഷം – കരിന്തൂറുകണ്ണന്മാരുടെ കൂമ്പാരത്തിനു തീപിടിച്ചു! ഒരൊറ്റ നിമിഷം കൊണ്ട് അവറ്റ കത്തിക്കരിഞ്ഞുചാരമായി.
മമ്മ ഓടി വന്നു ദേവേശിയെ വാരിയെടുത്തു – പൊട്ടിക്കരഞ്ഞു കൊണ്ട്, ഫര്‍ഹാനും ആരവും ജാന്‍വിയും ഇവാനായും ദല്‍ബീറും ദര്‍ശനയും അവരുടെ വീട്ടുകാരുമൊക്കെ അവളെ കെട്ടിപ്പിടിച്ചുമ്മ വെച്ചു. ചുപ്പാകാബ്രായുടെ തൂവലുകള്‍ മിന്നിത്തിളങ്ങി; തൊപ്പിയും.
”കിടാവ് നാടിനെ രക്ഷിച്ചു… പ്രകൃതിയേയും… ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നും!” ആദിമൂപ്പന്‍ പറഞ്ഞു. ആദിമൂപ്പന്‍ ആദ്യമായാണ് കാടിനു പുറത്തേയ്ക്കു വരുന്നത്; അദ്ദേഹം ദേവേശിയ്‌ക്കൊരുപിടി കുന്നിമണികള്‍ കൊടുത്തു. ”ഇനിയൊരിക്കലും ദുഷ്ടന്മാരുടെ ഉപദ്രവമുണ്ടാകാതെ ഈ കുന്നിമണികള് രക്ഷിക്കും.”
ചെമ്പൂക്കാവില്‍ വീണ്ടും സന്തോഷവും സമാധാനവുമുണ്ടായി. ഇപ്പോള്‍ ആരും വഴക്കുണ്ടാക്കുന്നില്ല, പിണങ്ങുന്നില്ല. അതിനെക്കാള്‍ അത്ഭുതം, ഭീമനാഞ്ഞിലി എല്ലാവരും കൂടി താങ്ങിപ്പിടിച്ചുയര്‍ത്തി നിര്‍ത്താനുള്ള മൂപ്പന്റെ നിര്‍ദ്ദേശമനുസരച്ച് താങ്ങിയുയര്‍ത്തിയതും, അത് മണ്ണിലേയ്ക്ക് കരുത്തുള്ള വേരുകളാഴ്ത്തി, ഒന്നും സംഭവിക്കാത്ത മട്ടില്‍, കാറ്റില്‍ ചില്ലകളിളക്കി നിന്നതാണ്!
ചുപ്പാകാബ്രാ മുറ്റത്തും പറമ്പിലും കളിച്ചും പറന്നും സന്തോഷിച്ചു. നീലപ്പച്ച നിറമുള്ള, തിളങ്ങുന്ന മുട്ടകളുമിട്ടു; അവയ്ക്കുള്ളില്‍ ഒരുപാടൊരുപാട് കുഞ്ഞു ചുപ്പാകള്‍ വിരിയാനൊരുങ്ങി.
തൊപ്പി ദേവേശിയെ ചേര്‍ത്തു പിടിച്ചുകൊണ്ടു പറഞ്ഞു ”ദേവൂ, ഇനിയാണ് ഹാറ്റാചുപ്പായുടെ മായാലോകം എല്ലാവരും കാണാന്‍ പോകുന്നത് – ആ മായാലോകം സത്യമാകാന്‍ പോകുന്നത്… എല്ലാ മനുഷ്യരും നല്ലവരാകുന്ന, സ്‌നേഹവും സന്തോഷവും മാത്രമുള്ള ഒരു ലോകം” ദേവേശിയുടേയും മമ്മയുടേയും മുഖം തിളങ്ങി അതു കേട്ടപ്പോള്‍. തൊപ്പിയും ചുപ്പാകാബ്രായും കൂടി തിളങ്ങുന്ന ഒരു തൂവല്‍ – ഒരു തൂവലില്‍ മറ്റൊന്നു വിടര്‍ന്നു നില്‍ക്കുന്നതുപോലെയുള്ള ഒന്ന് – കൊടുത്തു ദേവേശിക്ക്. ചുപ്പാ അവളുടെ കവിളിലൊരുമ്മ കൊടുത്തിട്ട് പറഞ്ഞു ”മേളേ, നീ ദല്‍ഹിക്ക് തിരിച്ചുപോയാലും ഈ തൂവല്‍ കയ്യിലെടുത്ത്, ”യേവാ മേ കോണ്‍ടിഗോ മീ മമ്മാ” എന്നു പറഞ്ഞാല്‍ അടുത്ത നിമിഷം നീ ഇവിടെ, നിന്റെ മമ്മയുടെയടുത്ത്, നിന്റെ കൂട്ടുകാരായ കുട്ടികളുടേയും കുരങ്ങന്മാരുടേയും ഗണേശനാനയുടെയും മാജിക് ഹാറ്റിന്റേയും എന്റെയും അടുത്തെത്തും. നീയാണ് ചുപ്പാകാ ബ്രായെ രക്ഷിച്ചത് – ഒടുവിലത്തെ ചുപ്പാകാബ്രായായ എന്നെ രക്ഷിച്ചത്… നീയാണ് പ്രകൃതിയെ രക്ഷിച്ചത്.”
ഇത്രയും നല്ലൊരു അവധിക്കാലം കിട്ടിയ സന്തോഷത്തില്‍ ദേവേശി തുള്ളിച്ചാടി! അപ്പോഴവിടം മുഴുവനും നൂറുകണക്കിനു പൂക്കള്‍ വിരിഞ്ഞു!
(അവസാനിച്ചു)





















