ഭാരതം വിഭജിക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ നീണ്ട മതസങ്കുചിതവാദത്തിന്റെയും മതപ്രീണനത്തിന്റെയും പരിണതഫലമായാണ്. അതിനാല്‍ തന്നെ മതവിശ്വാസങ്ങള്‍ക്ക് അതീതമായി രാഷ്ട്രത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ദേശീയബോധത്തെയും ദേശീയ സംസ്‌കാരത്തെയും ജനമനസ്സുകളില്‍ ഉറപ്പിച്ചുനിര്‍ത്തേണ്ടത് ഭാരതത്തിന്റെ ഏകതയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍ കേരളത്തില്‍ അടുത്ത കാലത്തായി മതസങ്കുചിതവാദം പ്രബലമാവുകയും ദേശീയ സംസ്‌കാരത്തിന്റെ പ്രതീകങ്ങളെല്ലാം തുടര്‍ച്ചയായി അവമതിക്കപ്പെടുകയുമാണ്. വന്ദേമാതരവിരുദ്ധ നിലപാടുകള്‍ക്ക് പിന്നാലെ പൊതുവേദികളില്‍ നിലവിളക്ക് കൊളുത്തുന്നതിനെതിരെയും ഇവിടെ മതഫത്വകള്‍ നിലവില്‍ വരുകയാണ്.
പേരാമ്പ്രയിലെ ഒരു ഉദ്ഘാടന പരിപാടിയില്‍ മുസ്ലീം ലീഗ് എംഎല്‍എ ഫാത്തിമ തഹലിയ നിലവിളക്ക് കൊളുത്തിയതിനെതിരെയാണ് സമസ്ത നിശിതവിമര്‍ശനവുമായി രംഗത്ത് വന്നത്. ജനപ്രതിനിധി ആയാലും ഇതര മതസ്ഥര്‍ അവരുടെ മതാചാരമായി നിര്‍വഹിച്ചു വരുന്ന ചടങ്ങുകളും ആചാരങ്ങളും മുസ്ലീങ്ങള്‍ വര്‍ജിക്കണമെന്നും മറ്റ് വിളക്കുകളെ പോലെ വെളിച്ചം ലഭിക്കാനുള്ള ഉപാധി എന്ന നിലയില്‍ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കില്‍ മാത്രം അത് അനുവദനീയമാണെന്നും പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ യോഗം അഭിപ്രായപ്പെട്ടു.
മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിലവിളക്ക് കൊളുത്തുന്നതില്‍ നിന്ന് മുസ്ലീം മന്ത്രിമാരും ജനപ്രതിനിധികളും മാറിനില്‍ക്കണമെന്ന ആവശ്യം അടുത്ത കാലത്തൊന്നും ആരംഭിച്ചതല്ല. 1993 ല്‍ മന്ത്രിയായിരിക്കെ തിരുവനന്തപുരത്തെ ഒരു പൊതുചടങ്ങില്‍ ഉദ്ഘാടകനായ മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മുന്‍ മന്ത്രി നൂറുദ്ദീന്‍ ഒരു ചടങ്ങില്‍ നിലവിളക്ക് കത്തിച്ചു എന്ന കാരണത്താല്‍ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ അദ്ദേഹത്തിനു നേരെ ചന്ദ്രഹാസമിളക്കി. സി.എച്ച്. മുഹമ്മദ് കോയ ഒരു പൊതുചടങ്ങ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്‌തെങ്കിലും, പിന്നീട് മുജാഹിദുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അദ്ദേഹത്തിന് സമുദായത്തോട് മാപ്പപേക്ഷിക്കേണ്ടി വന്നു. 2001 ല്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കെ നാലകത്ത് സൂപ്പി പെരിന്തല്‍മണ്ണ താലൂക്ക് റൂറല്‍ ഹൗസിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനത്തിനു വിളക്കുകൊളുത്താതെ മാറിനിന്നു. പി.എന്‍.പണിക്കര്‍ അനുസ്മരണച്ചടങ്ങില്‍ നിലവിളക്കുകൊളുത്തുന്നതില്‍നിന്നു വിട്ടുനിന്ന മന്ത്രി പി.കെ. അബ്ദുറബ്ബിനെ നടന്‍ മമ്മൂട്ടി വിമര്‍ശിച്ചത് അന്ന് വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചപ്പോള്‍ നാനൂറു വര്‍ഷം പഴക്കമുള്ള പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളിയില്‍ നിലവിളക്ക് കത്തിക്കാറുണ്ടെന്നും പള്ളിയില്‍ വര്‍ഷങ്ങളായി മതം പഠിക്കാന്‍ വരുന്നവരെ ദീപത്തിനു മുന്നിലിരുത്തിയാണ് ആദ്യ പാഠങ്ങള്‍ ചൊല്ലിക്കൊടുക്കാറുള്ളതെന്നും മുന്‍മന്ത്രിയും മാര്‍ക്‌സിസ്റ്റ് നേതാവുമായ ഇമ്പിച്ചിബാവ പ്രസ്താവിച്ചിരുന്നു. ഇസ്ലാമിന്റെ വെളിച്ചം കെടുത്താന്‍ ശ്രമിച്ച വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി എന്നും ഇമ്പിച്ചിബാവ ആക്ഷേപിച്ചു. എന്നാല്‍ നിലവിളക്കു കൊളുത്തുന്നത് മതേതര വിരുദ്ധമാണെന്ന ലീഗ് നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുമുള്ളതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാര്‍ ഒരിക്കല്‍ പ്രതികരിച്ചത്. മാത്രമല്ല തന്റെ മകളുടെ കല്യാണത്തിന് വര്‍ഗ്ഗീയ നിലവിളക്ക് ഒഴിവാക്കിയ കാര്യം നായനാര്‍ അഭിമാനപൂര്‍വ്വം വിളിച്ചു പറയുകയും ചെയ്തു.
നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഇസ്ലാമിക മതപ്രമാണങ്ങളിലൊരിടത്തും വിളക്ക് കൊളുത്തുന്നത് നിഷിദ്ധമാണെന്ന കല്‍പ്പനകളില്ല. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളി, തിരുവനന്തപുരം ബീമാപള്ളി, കാഞ്ഞിരമറ്റംപള്ളി, നാഗൂര്‍പള്ളി എന്നിവടങ്ങളില്‍ നിലവിളക്ക് കൊളുത്താറുണ്ടായിരുന്നു. ഭാരതത്തിന്റെ ദേശീയ സംസ്‌കാരത്തെ നിഷേധിച്ചുകൊണ്ട് മുസ്ലീങ്ങളില്‍ മതവേറിടല്‍ മനോഭാവം വളര്‍ത്തിയെടുത്ത് മതഭരണസ്ഥാപനത്തിന് അരങ്ങൊരുക്കാനാണ് കേരളത്തിലെ ചില മതസംഘടനകളും നേതാക്കളും പരിശ്രമിക്കുന്നത്. നിലവിളക്ക് കൊളുത്തുന്നതിനെ നിഷേധിക്കുന്ന സമസ്തയാണ് കാസര്‍കോട് നടന്ന അവരുടെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കിയത്. മുന്‍പ് പെരിന്തല്‍മണ്ണയില്‍ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വേദിയിലേക്ക് ക്ഷണിക്കപ്പെട്ട പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ സമസ്തയുടെ സെക്രട്ടറി അപമാനിച്ച് ഇറക്കിവിട്ടത് മലയാളികള്‍ മറന്നിട്ടില്ല. കേരളത്തില്‍ ശരിഅത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിം നിലവില്‍ വരുന്നുവെന്ന അറിയിപ്പ് ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എസ്ഡിപിഐ നേതാക്കള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ വിലക്കില്ലാത്ത കേരളത്തില്‍ ഒരു സംസ്ഥാനമന്ത്രി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചത് അക്ഷന്തവ്യമായ അപരാധമായി ചിത്രീകരിക്കപ്പെടുകയാണ്. മുസ്ലീം ലീഗ് മതേതരകക്ഷിയാണെന്ന് ഉദ്‌ഘോഷിക്കാന്‍ കേരളത്തിലെ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും മത്സരിക്കുന്നു. തലശ്ശേരി കലാപവും, ചാല കലാപവും, പൂന്തുറ കലാപവും, മാറാട്ടെ ഹിന്ദുകൂട്ടക്കൊലയുമെല്ലാം നടന്നത് ലീഗ് സംസ്ഥാന ഭരണത്തില്‍ ഇരുന്നപ്പോഴാണ്. ഈ വര്‍ഗ്ഗീയകലാപങ്ങളില്‍ ലീഗ് നേതൃത്വം ഏതു ഭാഗത്തായിരുന്നു എന്നത് ആര്‍ക്കും വിസ്മരിക്കാനാവില്ല. മാദ്ധ്യമപ്രവര്‍ത്തകയെ പീഡനത്തിനിരയാക്കിയ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെ ബഹിഷ്‌കരിക്കുന്നതിന് പകരം അയാളില്‍ നിന്ന് അഭിമുഖമെടുക്കാനും അഭിപ്രായങ്ങള്‍ തേടാനും വിനയകുനിയന്മാരായി കാത്തുനില്‍ക്കുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ ശ്രീറാം വെങ്കട്ടരാമനെ പത്രസമ്മേളനത്തില്‍ നിന്ന് ഇറക്കിവിടുന്നതില്‍ മനുഷ്യത്വമല്ല മതപ്രീണനമാണുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ കേരളത്തില്‍ ആക്രോശങ്ങള്‍ ഉയര്‍ന്നത് ബോധപൂര്‍വമാണ്. ഇതിനുശേഷം നടന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ ആര്‍ക്കും അസ്വസ്ഥതയുണ്ടായില്ല. വന്ദേമാതരത്തെ ജനഗണമനയുടെ തുല്യപദവിയില്‍ പരിഗണിക്കണമെന്ന് ഐകകണ്‌ഠ്യേന അംഗീകരിച്ച ഭരണഘടനാ നിര്‍മ്മാണസമിതിയില്‍ മുസ്ലീംലീഗിന്റെ 28 അംഗങ്ങളുമുണ്ടായിരുന്നു. ഭാരതീയതയുടെ പ്രതീകങ്ങളെ പൊതുമണ്ഡലത്തില്‍ നിന്ന് പുറന്തള്ളുകയും അതിനെതിരെ പ്രതിഷേധസ്വരമുയര്‍ത്തുകയും ചെയ്യുന്നത് രാഷ്ട്രത്തിനെതിരായ പരസ്യമായ യുദ്ധപ്രഖ്യാപനം തന്നെയാണ്.





















