- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
- മുഖംമൂടിക്കാരന്‍ (ഹാറ്റാചുപ്പായുടെ മായാലോകം 7)
നീണ്ട വെള്ളത്താടിയും കറുത്ത ജൂബ്ബായും. തൂവെളള മുടി തോളൊപ്പം. തൂവെള്ള കൊമ്പന്‍ മീശ.
അതാണ് ചന്ദ്രപ്പൂപ്പന്‍.
അച്ചയോടുമമ്മയോടുമൊക്കെ വീഡിയോ കോളില്‍ സംസാരിക്കുന്നതു കണ്ടുളള പരിചയമേയുളളൂ ദേവുവിന് ചന്ദ്രപ്പൂപ്പനെ. പക്ഷേ, താനിതുവരെ മിണ്ടിയിട്ടില്ലാത്തൊരാളിനൊപ്പം തനിച്ചെങ്ങനെ പോകും? ദേവൂന് പേടി തോന്നി. അവള്‍ പ്രവീണങ്കിളിനോടു പതുക്കെപ്പറഞ്ഞു.
‘ഞാമ്പോവുന്നില്ല ഇയാടെ കൂടെ. ഞാനങ്കിളിനൊപ്പം വരും’ അങ്കിളവളുടെ തലയില്‍ തലോടിക്കൊണ്ടു ചിരിച്ചു.
‘ഏയ്, ഒന്നും പേടിക്കണ്ട ദേവൂട്ടീ. ദാ, അച്ഛനെ ഞാന്‍ വിളിച്ചു, മോളു സംസാരിച്ചോ’
‘അച്ചേ, എനിക്കിയാളെ അറീല്ല. ഞാമ്പോവില്ല…’
‘ഹേയ്… ന്താദ് ന്റെ ദേവൂ. ചന്ദ്രപ്പൂപ്പന്‍ നല്ലയാളാ. നീ ധൈര്യായിട്ട് ചെല്ല്.’
മനസ്സില്ലാമനസ്സോടെയാണ് ദേവു വണ്ടിയില്‍ കയറിയത്. അവളുടെ വലിയ സ്യൂട്ട്‌കേസും പാവകളെ വെച്ചിരിക്കുന്ന ബാഗുമൊക്കെ ചന്ദ്രപ്പൂപ്പനാണ് കാറില്‍ കയറ്റിവെച്ചത്.
സിറ്റി പിന്നിട്ട്, വണ്ടി തിരക്കില്ലാത്ത വഴികളിലാണിപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. അറിയാതെയെപ്പോഴോ ദേവു മയങ്ങിപ്പോയി.
കണ്ണുതുറന്നപ്പോള്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. ചന്ദ്രപ്പൂപ്പന്‍ ഡ്രൈവിംഗ് സീറ്റിലില്ല. റോഡിനിരുവശത്തും കാടാണ്. വലിയ മരങ്ങള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. രണ്ടുവശത്തുമുള്ള മരങ്ങളുടെ ശിഖരങ്ങള്‍ പരസ്പരം കൂട്ടിമുട്ടി ഒന്നായി നില്‍ക്കുന്നതു കണ്ടപ്പോള്‍, ഒരു പച്ചമേല്‍ക്കൂരയുണ്ട് റോഡിനുമുകളിലെന്നു തോന്നി. എന്തിനാണിവിടെ വണ്ടി നിര്‍ത്തിയത്? എവിടെപ്പോയി ചന്ദ്രപ്പൂപ്പന്‍?
പെട്ടെന്നാണ് പിന്നില്‍ നിന്നെന്തോ തട്ടലും മുട്ടലും കേട്ടത്. ദേവു പേടിച്ചു തിരിഞ്ഞു നോക്കി.
ചന്ദ്രപ്പൂപ്പന്‍ അവളുടെ സീറ്റിനടുത്തെത്തി പറഞ്ഞു.
‘ഒരു ടയറ് പഞ്ചറായി. അത് മാറിയിട്വാ. നമ്മക്കൊടനെ പോകാം, ട്ടോ. മോള്‍ക്കു വെശക്കുന്നൊണ്ടോ?’
അവള്‍ മറുപടി പറഞ്ഞില്ല. എത്രയും പെട്ടെന്ന് വീട്ടിലെത്തിയാല്‍ മതിയായിരുന്നു.
വീണ്ടും വണ്ടിയോടിത്തുടങ്ങി. ഇടയ്ക്ക് ചില ജംഗ്ഷനുകള്‍ കാണാം. ഏതാനും ചില കടകളൊക്കെയുണ്ട്. ദേവുവിനപ്പോള്‍ ദല്‍ഹിയിലെ റോഡുകളും കടകളുമൊക്കെയാണോര്‍മ്മ വന്നത്. വസന്ത് വിഹാറിലെ തന്റെ വീടിനടുത്തുള്ള കടകളൊക്കെ എത്ര വലുതാണ്! ഭംഗിയുള്ള മരങ്ങളും ചെടികളുമുള്ള, വലിയ മാളുകളുള്ള തന്റെ വീട്ടിലേയ്ക്കു തിരിച്ചു പോകണമെന്നവള്‍ക്കുതോന്നി.
ഇപ്പോള്‍ കൂടുതല്‍ വലിയൊരു കാടിനു നടുവിലൂടെയാണു സഞ്ചരിക്കുന്നത്. രണ്ടുവശത്തുമുള്ള മണ്‍തിട്ടകളിലും പാറകളിലുമെല്ലാം ധാരാളം കുരങ്ങന്മാര്‍. ഇടയ്ക്ക് റോഡ് കുറുകെക്കടക്കുന്ന കീരികള്‍. പലതരം പക്ഷികള്‍.
റോഡരികിലിടതു വശത്തൊരു വലിയ പച്ചബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങളിലെഴുതിയിരിക്കുന്നത് ദേവു വായിച്ചു
ചെമ്പൂവട്ടം
ഓ, ഇപ്പോഴാണോര്‍ത്തത്, അമ്മയുടെ നാടിന്റെ പേരതാണ്. മമ്മ താമസിക്കുന്ന സ്ഥലം. അങ്ങോട്ടാണ് തനിക്കു പോകേണ്ടത്. അവള്‍ ആലോചിക്കുന്നതു കണ്ടിട്ടാവും, ചന്ദ്രപ്പൂപ്പന്‍ പറഞ്ഞു.
‘നമ്മള് വീടെത്താറായി’
മെയിന്‍ റോഡില്‍ നിന്നിറങ്ങി ഒരു മണ്‍വഴിയിലൂടെയാണിപ്പോള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത് ശരിക്കും കാട് തന്നെ!
(തുടരും)