- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
- മുഖംമൂടിക്കാരന്‍ (ഹാറ്റാചുപ്പായുടെ മായാലോകം 7)
‘വാ, ഇനി നമുക്കു കഴിക്കാം. വിശക്കുന്നൂന്ന് പറയാമ്പറ്റാത്തോര്‍ക്ക് കൊടുത്തിട്ടേ നമ്മടെ വെശപ്പു മാറ്റാവൂ’
ദേവേശിയും മമ്മയും ഡൈനിംഗ് ടേബിളിനരികിലിരുന്നു. മമ്മ കാസറോളില്‍ നിന്ന് ചൂടുള്ള, മൃദുലമായ ഇഡ്ഡലി അവളുടെ പ്ലേറ്റില്‍ വിളമ്പി.
കൂടെ ചട്ട്ണിയും സാമ്പാറും. ദേവേശി ഇഷ്ടക്കേടോടെ അതു നോക്കിയിരുന്നു.
‘നിക്ക് ഇത് വേണ്ട. നൂഡില്‍സ് മതി. അല്ലെങ്കില് നിക്ക് ബ്രെഡ് ഓംലറ്റ് വേണം.’
അവള്‍ മുഖം ചുളിച്ചു കിണുങ്ങാന്‍ തുടങ്ങി.
മമ്മ ഒരു പുഞ്ചിരിയോടെ അവളെ നോക്കി, കൗതുകത്തോടെ.
മമ്മയുടെ ഫോണ്‍ ബെല്ലടിച്ചത് അപ്പോഴാണ്.
‘ദാ, നിന്റമ്മ വിളിക്കുന്നു,
വാ കുട്ടാ’
‘ദേവൂ, ഹൗ ആര്‍ യൂ? ഇഷ്ടായോ നിനക്ക് മമ്മേടെ വീട്?’
അമ്മയുടെ മുഖം കണ്ടപ്പോള്‍ അവള്‍ക്ക് സന്തോഷവും സങ്കടവുമുണ്ടായി.
എത്ര ദൂരെയാണ് തന്റെ അമ്മ!
‘അമ്മേ, ഇങ്ങോട്ടു വാ…. എന്നെ കൊണ്ടുപോ ദല്‍ഹീലേക്ക്… നിക്ക് അമ്മേ കാണണം…. ങി…’
ദേവു കിണുങ്ങിക്കരയാന്‍ തുടങ്ങി.
‘ങേ… ഇതെന്താ ദേവൂട്ടീ? നീയിപ്പോ മമ്മേടടുത്തല്ലേ, എന്തിനാ സങ്കടപ്പെടുന്നത്?
അതിരിക്കട്ടെ, അമ്മേ എങ്ങന്യെണ്ട് എന്റെ ദേവേശി? അമ്മേപ്പോലെ അവളും നല്ല വാശിക്കാര്യാട്ടോ… നിങ്ങളിലാര്‌ടെ വാശ്യാ മാറാമ്പോണത് എന്നാനീപ്പോ അറ്യേണ്ടത്….
‘ങും… പോടി… ദേവേശിക്കുട്ടി മിടുമിടുക്ക്യാ…. നിന്നെപ്പോലെയല്ല അവള്… ഒരു വാശീമില്ല ന്റെ കുട്ടിക്ക്…
‘അമ്മേ, നിക്ക് ഇഡ്ഡലി വേണ്ട….’ ദേവു കിണുങ്ങി.
‘ങ് ങാ…. ഇതാണോ അമ്മ പറഞ്ഞത്, ന്റെ കുട്ടിക്ക് വാശിയില്ലാന്ന്?’
അവളുടെ അമ്മ പൊട്ടിച്ചിരിച്ചു.
‘വീണേ, നീ കൊച്ചായിരുന്നപ്പോ എന്തായിരുന്നു നിന്റെ വാശീം വഴക്കും? ദേവേശിക്കുഞ്ഞിനതൊന്നൂല്ല…’ അവള്‍ക്ക് നിറയെ ഉമ്മ കൊടുത്തിട്ടാണ് അമ്മ ഫോണ്‍ വെച്ചത്. വീണ്ടും ഇഡ്ഡലിയുടെയടുത്തേയ്ക്ക് മമ്മയും അവളും തിരിച്ചുപോയി.
‘ന്റെ കുഞ്ഞ് ഒരിഡ്ഡലി കഴിക്കു. മമ്മ വായില് വെച്ചു തരാം… ഇഷ്ടാവും എന്റെ മുത്തിന്’.
തൃപ്തിയില്ലാതെയാണവള്‍ വായ് തുറന്നത്. മമ്മ കഥ പറഞ്ഞുകൊണ്ടാണ് ഇഡ്ഡലി അവളുടെ വായില്‍ വെച്ചു കൊടുത്തത്. കഥ കേള്‍ക്കുന്ന രസത്തില്‍ ഒന്നല്ല, രണ്ടല്ല, മൂന്നു കുട്ടിയിഡ്ഡലികള്‍ അകത്താക്കി ദേവൂട്ടി!
മുന്‍വശത്തെ വരാന്തയിലിരുന്ന് ചുറ്റുപാടുകള്‍ നോക്കിക്കാണുകയാണ് ദേവൂട്ടിയിപ്പോള്‍.
മുറ്റത്തിറങ്ങാനവള്‍ക്ക് ധൈര്യമില്ല. കുരങ്ങന്മാരെങ്ങാനും ചാടി വന്നാലോ? അവളതു പറഞ്ഞില്ലെങ്കിലും മമ്മയ്ക്കു കാര്യം മനസ്സിലായി. മമ്മ മുറ്റത്തിറങ്ങി നിന്നിട്ട് ചുറ്റുമുള്ള മരക്കൊമ്പുകളില്‍ നോക്കി ഉറക്കെപ്പറഞ്ഞു.
”വീരന്മാരേ, വികൃതിക്കുട്ടന്മാരേ, ദേ എന്റെ പുന്നാരപ്പേരക്കുട്ടി ദേവേശി ഈ മുറ്റത്തിറങ്ങി കളിക്കാമ്പോവ്വാ. നിങ്ങളിലൊരൊറ്റയാളുപോലും അവളെ പേടിപ്പിച്ചേക്കരുത്, പറഞ്ഞേക്കാം”
മമ്മ പറഞ്ഞതു മനസ്സിലായ മട്ടില്‍ മരത്തലപ്പുകളില്‍ നിന്ന് ‘ചിലും ചില്‍ ചിലുചിലും ചില്‍’ എന്നൊക്കെയുളള മറുപടികളുയര്‍ന്നു.
മമ്മ അവളെ നോക്കി
ചിരിച്ചു.
”ദേവേശീ, കണ്ണാ, നീയിനി ഈ പറമ്പില് എവ്‌ടെ വേണേലും പോയി കളിച്ചോ ശ്രീരാമചന്ദ്രന്റെ വാനരസേന ഇനി നിന്നെ കാത്തുരക്ഷിച്ചോളും. ഒന്നും പേടിക്കണ്ട.”
മടിച്ചു മടിച്ചാണെങ്കിലും മമ്മയുടെ ഉറപ്പിന്റെ ബലത്തില്‍ ദേവു മുറ്റത്തേയ്ക്കിറങ്ങി. മുറ്റം നിറയെ ഇലകളാണ് – പല നിറത്തിലുള്ളവ. ഇത്രയും മരങ്ങളും ഇലകളുമൊക്കെ ആദ്യമായാണ് അവള്‍ കാണുന്നത്. വസന്ത് വിഹാറിലുമുണ്ട് ധാരാളം
മരങ്ങള്‍. പക്ഷേ, ഇവിടുത്തെ മരങ്ങള്‍ക്കെന്തൊരു പച്ചനിറമാണ്!
ദേവു വിശാലമായ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. അപ്പോഴതാ ഒരു സാധനം അവളുടെ കാല്‍ച്ചുവട്ടില്‍ വീഴുന്നു! ഒന്നു ഞെട്ടിപ്പോയി ദേവു.
നോക്കുമ്പോള്‍ ചുവന്നുതുടുത്ത ഒരു കായ്! ഇതെന്താണ്? ദേവൂന് ഒന്നും മനസ്സിലായില്ല. മുകളിലിരുന്ന് ഒരു കുരങ്ങന്‍ വീണ്ടും വീണ്ടും കായ്കള്‍ പറിച്ചിട്ടു തരികയാണ്. അവള്‍ നാലുപാടും നോക്കി, മമ്മയോടു ചോദിക്കാം, ഇതെന്തു കായാണെന്ന്.
പക്ഷേ, കണ്ടത് മമ്മയെയല്ല. കരിപോലെ കറുത്ത്, നല്ല തലപ്പൊക്കവും കുമ്പയുമുള്ള, നീണ്ടു വളഞ്ഞ തൂവെള്ള കൊമ്പുകളുള്ള ഒരു വമ്പന്‍ കൊമ്പനാനയെ!
‘അയ്യോ…’ എന്നു കരഞ്ഞുകൊണ്ട് ദേവു ഓടി. ഓടുന്നതിനിടയില്‍ നിലത്തു കമിഴ്ന്നടിച്ചു വീണു.
കൊമ്പനാന കണ്ണെടുക്കാതെ അവളെ നോക്കി നില്‍ക്കുകയാണ്.
(തുടരും)