ഭാരതത്തിന്റെ അയല്‍രാജ്യങ്ങളില്‍ നിന്ന് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയരുന്നുവെന്ന തിരിച്ചറിവ് രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ട അടിയന്തര ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. പഹല്‍ഗാം ഭീകരാക്രമണവും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ രൂപപ്പെട്ടുവരുന്ന വിഘടനവാദങ്ങളും വംശീയ അക്രമങ്ങളും അനധികൃത കുടിയേറ്റത്തിന്റെ ആഴത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാനും ഇതുമൂലം സംജാതമായിരിക്കുന്ന ഭാരതത്തിലെ ജനസംഖ്യാവ്യതിയാനത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നു. ഭാരതത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയെ മാറ്റിമറിക്കുന്നതിനോടൊപ്പം ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഛിദ്രശക്തികളെ തുരത്തുന്നതിനുമുള്ള നിയമനിര്‍മ്മാണത്തിന് മുന്നൊരുക്കമായി ‘ഹൈ ലെവല്‍ കമ്മിറ്റി ഓണ്‍ ഡെമോഗ്രാഫിക് ചേഞ്ചസ്’ രൂപീകരിച്ച് 2026 മെയ് 26ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഭാരതത്തിലേയ്ക്കുള്ള അനധികൃതവും നിയമവിരുദ്ധവുമായ കുടിയേറ്റം, രാജ്യത്തു സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അസ്വാഭാവികവും അസാധാരണവുമായ ജനസംഖ്യാമാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ ‘ഹൈ പവര്‍ഡ് ഡെമോഗ്രാഫി മിഷന്‍’ എന്ന ഉന്നതതലസമിതി രൂപീകരിക്കുമെന്ന് 2025 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 2025 സപ്തംബര്‍ 11ന് കേന്ദ്രമന്ത്രിസഭ ഈ നിര്‍ദേശത്തിന് അംഗീകാരം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹൈപവര്‍ കമ്മറ്റിയുടെ വിശദാംശങ്ങള്‍ 2026 മെയ് 26ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പുറത്തുവിട്ടു. റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി പ്രകാശ് പ്രഭാകര്‍ നവ്‌ലേക്കര്‍ അധ്യക്ഷനും ദുര്‍ഗ്ഗശങ്കര്‍ മിത്ര, ബാലാജി ശ്രീവാസ്തവ, ഡോ. ഷാമിക രവി എന്നിവര്‍ അംഗങ്ങളുമായ സമിതിയെ പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി പ്രഖ്യാപിച്ചു. ഒരുവര്‍ഷമാണ് കമ്മറ്റിയുടെ കാലാവധി. ആവശ്യമെങ്കില്‍ ആറ് മാസംകൂടി നീട്ടാവുന്നതാണ്.
നിയമവിരുദ്ധ കുടിയേറ്റം ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍മൂലം രാജ്യത്തുടനീളം സംഭവിക്കുന്ന ജനസംഖ്യാമാറ്റങ്ങളെക്കുറിച്ച് ഈ സമിതി പഠിക്കും. ഇത്തരത്തില്‍ രൂപംകൊള്ളുന്ന ജനസംഖ്യാമാറ്റങ്ങള്‍ മതപരവും സാമൂഹികവുമായ തലങ്ങളില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍ സമിതി വിശകലനം ചെയ്യും. പ്രശ്‌നപരിഹാരത്തിനായി സമയബന്ധിതമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ട പദ്ധതികള്‍ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കണം. അസാധാരണമായ കുടിയേറ്റരീതികള്‍, സംഘടിത കുടിയേറ്റം എന്നിവ സൃഷ്ടിച്ചിരിക്കുന്ന പ്രത്യാഘാതങ്ങളും സമിതിയുടെ പരിഗണനാവിഷയങ്ങളാണ്.
രാജ്യത്ത് നിലവിലുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ നിയമപരവും ന്യായയുക്തവും സമയബന്ധിതവുമായ തിരിച്ചറിയലിലൂടെ തടങ്കലില്‍ വെയ്ക്കല്‍, നാടുകടത്തല്‍ എന്നിവയ്ക്കായി കാര്യക്ഷമവും സുസ്ഥിരവുമായ പ്രവര്‍ത്തനസംവിധാനം, അതിര്‍ത്തി മാനേജ്‌മെന്റ്, ജനസംഖ്യാസ്ഥിരത, തിരിച്ചറിയല്‍ സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിന് അനുയോജ്യമായ ഒരു ഭരണ സ്ഥാപന സംവിധാനം ശുപാര്‍ശ ചെയ്യുക, ഈ ശുപാര്‍ശകള്‍ നടപ്പിലായാല്‍ നിരന്തര നിരീക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, അനധികൃത കുടിയേറ്റവും അതുമൂലമുണ്ടാകുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയും സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിന് സമഗ്രമായ നയരൂപീകരണം നിര്‍ദ്ദേശിക്കുക, നിയമവിരുദ്ധ കുടിയേറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാമാറ്റങ്ങളെ നേരിടാനുതകുന്ന ഇതരനടപടികള്‍ എന്നിവയെല്ലാം സമിതിക്കു നല്‍കിയിരിക്കുന്ന ഉത്തരവാദിത്തങ്ങളില്‍പെടുന്നു.
അതിര്‍ത്തി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചുള്ള നുഴഞ്ഞുകയറ്റം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വളരെ ശക്തമായ നീക്കത്തിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഝാര്‍ഖണ്ഡിലും ബീഹാറിലെ ആദിവാസി മേഖലയിലും ബംഗ്ലാദേശി കുടിയേറ്റക്കാര്‍ തമ്പടിക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. പശ്ചിമബംഗാളിലും ആസാമിലും അനധികൃത നുഴഞ്ഞുകയറ്റം ഈ സംസ്ഥാനങ്ങളിലെ ജനസംഖ്യാഘടനയെ അട്ടിമറിച്ചുവെന്നുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.എസ്.ഐ.ആറിലൂടെ ബംഗാളില്‍ ഏകദേശം 90 ലക്ഷത്തോളംപേര്‍ തെരഞ്ഞെടുപ്പ് പട്ടികയില്‍നിന്ന് പുറത്തായത് ഉദാഹരണം മാത്രം. അഞ്ചുപതിറ്റാണ്ടുകാലം പശ്ചിമബംഗാള്‍ ഭരിച്ചവര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഒത്താശചെയ്തതിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളും ദേശവിരുദ്ധ ശക്തികളും കൃത്രിമരേഖകള്‍ ചമച്ച് വോട്ടുബാങ്കുകള്‍ സൃഷ്ടിച്ച് ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ ഇന്ത്യക്കാരാക്കിയതിന്റെയും ഒട്ടനവധി രേഖകളും കണ്ടെത്തിയതായി പറയപ്പെടുന്നു.
അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള നുഴഞ്ഞുകയറ്റത്തിന്റെ അഥവാ അനധികൃത കുടിയേറ്റത്തിന്റെ കാരണങ്ങളും പശ്ചാത്തലങ്ങളും വിലയിരുത്തപ്പെടേണ്ടതാണ്. മ്യാന്‍മറില്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ലക്ഷ്യസ്ഥാനമായി ഭാരതത്തെ കണ്ട് നുഴഞ്ഞുകയറിയ റോഹിംഗ്യകള്‍ ഒട്ടനവധിയാണ്. ബംഗ്ലാദേശ് ഇവര്‍ക്കൊരു ഇടത്താവളമായിരുന്നു. അയല്‍രാജ്യങ്ങളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ, ആഭ്യന്തരകലഹങ്ങള്‍, തീവ്രവാദ അക്രമങ്ങള്‍, ദാരിദ്ര്യം, സാമ്പത്തിക അവസരങ്ങളുടെ അഭാവം, വരുമാനത്തിലെ സ്തംഭനാവസ്ഥ തുടങ്ങിയവയും അനധികൃത കുടിയേറ്റത്തിന്റെ കാരണങ്ങളില്‍പെടുന്നു. ബംഗ്ലാദേശില്‍ ഇടയ്ക്കിടെയുണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങളും നുഴഞ്ഞുകയറ്റത്തിന്റെ കാരണങ്ങളാണ്. ഭീകരവാദപ്രസ്ഥാനങ്ങളുടെ കണ്ണികളും ലഹരി കള്ളക്കടത്തുകാരും അയല്‍രാജ്യങ്ങള്‍ അന്വേഷിക്കുന്ന കൊടുംക്രിമിനലുകളും, ജയില്‍ ചാടിയവരും, അക്രമവും കൊള്ളയും കൊലയുമൊക്കെയായി നടന്നവരുമൊക്കെ ഇങ്ങനെ അതിര്‍ത്തി കടന്ന് നിയമത്തെ വെല്ലുവിളിച്ചെത്തിയവരിലുണ്ടെന്നാണ് പലപ്പോഴും ഇന്ത്യയില്‍ നടന്ന പല സംഭവങ്ങളുടെയും അന്വേഷണത്തില്‍ നിന്ന് തെളിയുന്നത്. രാജ്യാന്തര മയക്കുമരുന്നുലോബികള്‍ക്കും മതഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും കണ്ണികളായി പ്രവര്‍ത്തിക്കുന്നവരും അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നുവെന്നും കരുതപ്പെടുന്നു.
അനധികൃത കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ദേശീയ സുരക്ഷാഭീഷണികള്‍. നിയമവിരുദ്ധമായി രാജ്യത്തെത്തിയിരിക്കുന്നവര്‍ തീവ്രവാദസംഘടനകളുടെയും അതിര്‍ത്തി കടന്നുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകാനുള്ള സാധ്യതയേറെ. ഇവരിലൂടെ രാജ്യത്ത് സാമൂഹിക സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കപ്പെടും. രാജ്യത്തെ പരിമിതമായ വിഭവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും, തൊഴില്‍ വിപണിയെ അസ്വസ്ഥമാക്കുകയും ഭൂമി കൈയ്യേറ്റത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. സാമൂഹിക സംഘര്‍ഷങ്ങളാണ് മറ്റൊരുവിപത്ത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് ആസാമില്‍ വംശീയവും മതപരവുമായ സംഘര്‍ഷത്തിന് ഇടനല്‍കിയത്. അഭയാര്‍ത്ഥികളെയും അനധികൃത കുടിയേറ്റക്കാരെയും വ്യത്യസ്തമായി കാണണം. ടിബറ്റിലെയും ശ്രീലങ്കയിലെയും അഭയാര്‍ത്ഥികളെപ്പോലെ മ്യാന്മറിലെ റോഹിംഗ്യരേയും അഭയാര്‍ത്ഥികളായി പരിഗണിക്കണമെന്ന കോടതിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം തള്ളിക്കളഞ്ഞിരുന്നു. ആരെയാണ് അഭയാര്‍ത്ഥികളായി അംഗീകരിക്കേണ്ടതെന്നുള്ളത് പാര്‍ലമെന്റിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും ഭരണഘടനയുടെ 21-ാം വകുപ്പുപ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം വിദേശികള്‍ക്കുമുണ്ടെന്നിരിക്കെ രാജ്യത്ത് തുല്യതയ്ക്കും സ്ഥിരതാമസത്തിനുമുള്ള അവകാശം വിദേശികള്‍ക്കും, നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പശ്ചിമബംഗാളിലേയ്ക്ക് വോട്ടുചെയ്യാന്‍ പോയ അതിഥി തൊഴിലാളികള്‍ മടങ്ങിവരാത്തതുകൊണ്ട് കേരളത്തിന്റെ നിര്‍മ്മാണമേഖല പ്രതിസന്ധി നേരിടുകയാണ്. മടങ്ങിയെത്തിയവരാകട്ടെ വന്‍ ഡിമാന്റുകളും കൂലിവര്‍ദ്ധനയും മുന്നോട്ടുവെയ്ക്കുന്നതും പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നു. ചെറുകിട വ്യാപാരമേഖലയിലും അതിഥിത്തൊഴിലാളികളുടെ അഭാവം സ്തംഭനം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ 35 വര്‍ഷക്കാലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും 15 വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസ്സും ഭരിച്ച പശ്ചിമബംഗാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലേറ്റിയപ്പോള്‍ ഞെട്ടിത്തരിച്ചത് ബംഗ്ലാദേശാണ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന പ്രഖ്യാപനവും ഇവര്‍ സ്വയം ഭാരതം വിട്ട് പോകുന്നില്ലെങ്കില്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന കേന്ദ്ര-ബംഗാള്‍ സര്‍ക്കാരുകളുടെ മുന്നറിയിപ്പും ബംഗാളികളായി കൃത്രിമരേഖ ചമച്ചെത്തിയ ബംഗ്ലാദേശികള്‍ക്ക് ഇരുട്ടടിയായി. അതിഥിത്തൊഴിലാളികളായ ബംഗാളികള്‍ മടങ്ങിവരുന്നില്ലെന്ന് ആകുലപ്പെടുമ്പോഴും ഇവരില്‍ നല്ലൊരുശതമാനവും അനധികൃതമായി ഭാരതത്തിലേയ്ക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശുകാരാണെന്ന് വളരെ വ്യക്തമാണ്.
ബംഗ്ലാദേശികളെ ബംഗാളികളും ഭാരത പൗരന്മാരുമാക്കി കൃത്രിമരേഖ സൃഷ്ടിച്ചവരില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും രാജ്യവിരുദ്ധ ശക്തികളുമുണ്ടെന്ന് പറയപ്പെടുന്നു. ഇക്കൂട്ടരെ കണ്ടെത്തി നിയമത്തിനുമുമ്പില്‍ കൊണ്ടുവരേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. 50 വര്‍ഷം ബംഗാള്‍ ഭരിച്ചവര്‍ 4800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മതിലുകളും വേലികളും കെട്ടി രാജ്യസുരക്ഷ ഉറപ്പാക്കുന്ന നടപടികളില്‍ നിന്ന് ഒളിച്ചോടിയതെന്തിന് എന്ന ചോദ്യവും വളരെ പ്രസക്തം. അതിര്‍ത്തി സംരക്ഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന വാദമുന്നയിക്കുമ്പോഴും അതിനായി സ്ഥലമേറ്റെടുത്തു നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നുള്ളത് ഓര്‍മ്മിക്കണം.
2024 മെയ് ആദ്യവാരം കേന്ദ്ര മിലിട്ടറി ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളത്തില്‍ കുടിയേറിയിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോടൊപ്പം അമ്പതിനായിരത്തിലധികം പേര്‍ വിദേശരാജ്യങ്ങളിലെ അഭയാര്‍ത്ഥികളാണെന്നും കൃത്രിമരേഖകളുണ്ടാക്കി വിരാജിക്കുന്നുവെന്നുമാണ് പറയുന്നത്. ബംഗ്ലാദേശ്, മ്യാന്‍മാര്‍, ശ്രീലങ്ക എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഇവര്‍ ഇന്ത്യന്‍ പൗരനെന്ന മേല്‍വിലാസത്തില്‍ വ്യാജ ആധാര്‍ കാര്‍ഡുമായാണ് കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്നത്. ആസാമിലെ മധുപൂര്‍, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തരദിനാജ്പൂര്‍, കേരളത്തിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ആധാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചതായാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. കുറ്റവാളികളായ ഇന്ത്യന്‍ പൗരന്മാര്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ രാജ്യം വിടുന്നതിനായി ഉപയോഗിക്കുന്നുവെന്നും മിലിട്ടറി ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു. പെരുമ്പാവൂരിലെ ഭായ് മാര്‍ക്കറ്റുകളുടെ ഉള്ളില്‍ വ്യാജ ആധാര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടങ്ങളില്‍ ഒരേ ചിത്രം ഉപയോഗിച്ച് വിവിധ പേരുകളിലും വിലാസങ്ങളിലും ആധാര്‍കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുവെന്ന കണ്ടെത്തലുകളും കേരളസമൂഹത്തില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നതും അന്വേഷണ വിധേയമാക്കേണ്ടതുമാണ്. 2024 ഫെബ്രുവരിയില്‍ മലപ്പുറത്തെ ഒരു അക്ഷയകേന്ദ്രത്തിലെ ഓണ്‍ലൈന്‍ ആധാര്‍ സംവിധാനത്തില്‍ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വിലാസങ്ങളില്‍ നിന്ന് നുഴഞ്ഞുകയറി 50 ആധാര്‍ ഐഡികള്‍ വ്യാജമായി നിര്‍മ്മിച്ചതായി കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേരള പോലീസിന്റെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കഴിഞ്ഞ നാളുകളില്‍ അതിഥികളുടെയിടയില്‍ നിന്ന് പിടിച്ചെടുത്ത പല ആധാര്‍ കാര്‍ഡുകളും വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് വന്‍ മാഫിയ സംഘങ്ങളും അധോലോകങ്ങളും അതിഥികളുടെ പിന്നിലിരുന്ന് ചരടുവലിക്കുന്നുവെന്നതാണ്.
2025 ജനുവരിയില്‍ എറണാകുളം ജില്ലയില്‍ നിന്നുമാത്രം മുപ്പതില്‍ പരം അനധികൃത ബംഗ്ലാദേശികളെയാണ് അറസ്റ്റ് ചെയ്തത്. കൃത്രിമരേഖകളുണ്ടാക്കി കാലങ്ങളായി കുടുംബസമേതം കേരളത്തില്‍ താമസിക്കുന്ന ബംഗ്ലാദേശികളെയും ഇതിനോടകം അറസ്റ്റു ചെയ്തിട്ടുണ്ട്. മ്യാന്‍മറില്‍ നിന്നുള്ള രോഹിംഗ്യരും ഇങ്ങനെ അനധികൃതരായി എത്തിച്ചേര്‍ന്നവരിലുണ്ട്. ശ്രീലങ്കക്കാരും പാകിസ്ഥാനികളും അനധികൃതരായിട്ടുണ്ട്. ഇവര്‍ക്കായി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും സൗകര്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്ന രാജ്യാന്തര കണ്ണികളുമുണ്ട്. ഈ കണ്ണികള്‍ പലതും ആത്യന്തികമായി ഭീകരവാദപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തിനേറെ അതിഥികള്‍ക്ക് റേഷന്‍ കാര്‍ഡു മാത്രമല്ല അവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് മത്സരിക്കുകയാണ്. മധ്യകേരളത്തിലെ നിലവിലുള്ള സാമുദായിക സമവാക്യം പോലും ചരിത്രമാകുകയാണ്. ഒന്നുറപ്പിക്കാം; ബംഗാളിലേയ്ക്ക് അവധി ആഘോഷിക്കാനും വോട്ടുചെയ്യാനുമായി കേരളത്തില്‍ നിന്ന് വണ്ടികയറിയവരില്‍ നല്ലൊരു ശതമാനവും ഇനി മടങ്ങിവരില്ല. പലരും ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ രാജ്യവ്യാപകമായ വേട്ട ഇനി ശക്തിപ്പെടുമെന്നുറപ്പ്.






















