- ഡയറി (അമ്പിളിത്തോണി 1)
”ഞാനങ്ങോട്ടോടുമ്പോള്‍… അമ്മാമനോടുന്നു…
ഞാനിങ്ങോട്ടോടുമ്പോള്‍..
അമ്മാമനോടുന്നു..
ഇങ്ങനെയുണ്ടോരമ്മാവന്‍…”
കൂട്ടുകാരോടൊത്ത് പാട്ടുപാടിക്കൊണ്ട് ക്ലാസ്സില്‍ ഓടിക്കളിക്കുകയാണ് ആനന്ദു. രാവിലെ അസംബ്ലി കഴിഞ്ഞുവന്ന് ടീച്ചര്‍ ഹാജര്‍ വിളിച്ചതേയുള്ളൂ. നാളെ നടക്കാനിരിക്കുന്ന പഠനോത്സവത്തിന്റെ ഉത്സാഹത്തിമിര്‍പ്പിലാണ് കുട്ടികള്‍. ഉത്സവത്തിനായി തയ്യാറാക്കിയ ബാനറുകളും ചിത്രങ്ങളും വര്‍ണ്ണത്തോരണങ്ങളുമൊക്കെയായി സ്‌കൂള്‍ ഒരു പൂമ്പാറ്റയെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ഒരു വിദ്യാലയവര്‍ഷം ആരംഭിക്കുക ജൂണിലെ പ്രവേശനോത്സവത്തോടെയാണെങ്കില്‍ അവസാനിക്കുന്നത് മാര്‍ച്ചിലെ പഠനോത്സവത്തോടെയാണ്. പാഠപുസ്തക ങ്ങളില്‍ നിന്നും പുറത്തുനിന്നും കളിചിരികളില്‍ നിന്നുമൊക്കെയായി ആ വര്‍ഷം നേടിയ മികവുകളൊക്കെ ഉത്സവത്തില്‍ പാട്ടായും കഥയായും നാടകമായും നൃത്തമായുമൊക്കെ അവതരിപ്പിക്കും. ആനന്ദുവും കൂട്ടുകാരും അവതരിപ്പിക്കാന്‍ പോകുന്ന നാടകവുമുണ്ട്. അതിലെ പാട്ടാണവര്‍ പാടുന്നത്.
”ആ, എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളിലിരിക്കൂ. പാട്ടും നാടകവുമൊക്കെ ഇത്തിരി കഴിഞ്ഞാവാം””ടീച്ചര്‍ മേശമേല്‍ ത്തട്ടി. കുട്ടികളെല്ലാവരും അവരവരുടെ ബെഞ്ചുകളിലിരുന്നു. മുന്‍നിരയിലെ ബെഞ്ചിന്റെയറ്റത്താണ് ആനന്ദുവിന്റെ ഇരിപ്പിടം. അവന്‍ ഡസ്‌കില്‍ താളമിട്ട് അപ്പോഴും മനസ്സില്‍ പാടിക്കൊണ്ടിരുന്നു.
”ഞാനങ്ങോട്ടോടുമ്പോള്‍…
അമ്മാമനോടുന്നു…”
അവന്റെ കവിളിലെ കുഞ്ഞുനുണക്കുഴികളില്‍ കുസൃതി പൂത്തു. കണ്ണുകളില്‍ നക്ഷത്രങ്ങള്‍ മിന്നി.
”ആനന്ദുവിന്റെ ഡയറിയിങ്ങോട്ടുകൊണ്ടുവരൂ.”
ടീച്ചര്‍ വിളിച്ചപ്പോള്‍ ക്ലാസില്‍ ചിരി പൊട്ടി. ആനന്ദു മടിച്ചുമടിച്ച് എഴുന്നേല്‍ക്കുന്നത് നോക്കി കൂട്ടുകാര്‍ മുഖം പൊത്തി.
”ഊം… വേഗമാകട്ടെ. ഇന്നെന്താണെഴുതിയിരിക്കുന്നത്?”
ഓരോ ദിവസവും കുട്ടികളെഴുതുന്ന ഡയറി വായിച്ചുകൊണ്ടാണ് ക്ലാസ് തുടങ്ങുന്നത്. ടീച്ചര്‍ ആരെയെങ്കിലുമായി മാറിമാറി വിളിക്കും. ഇന്ന് നറുക്കുവീണിരിക്കുന്നത് ആനന്ദുവിനാണ്. ആനന്ദുവിന്റെ ഡയറിയെഴുത്തിനൊരു പ്രത്യേകതയുണ്ട്. മറ്റുള്ള കുട്ടികളൊക്കെ അതതുദിവസം നടന്ന കാര്യങ്ങളാണെഴുതുന്നതെങ്കില്‍ ആനന്ദുവെഴുതുന്നത് ഇതേവരെ നടന്നിട്ടില്ലാത്ത കാര്യങ്ങളാണ്. നടക്കണമെന്ന് അവനാഗ്രഹിക്കുന്നവ. ഭാവിയില്‍ അങ്ങനെ സംഭവിച്ചുകൂടെന്നില്ലല്ലോ എന്നാണ് അവന്റെ ന്യായം.
”മാര്‍ച്ച് 16, 2026 തിങ്കളാഴ്ച. അമ്പിളിമാമന്‍ ഇന്നും എന്റെ കൂടെ കളിക്കാന്‍ വന്നില്ല. വരുമെന്ന് പറഞ്ഞിരുന്നു. മാമന്‍ വന്നിരുന്നെങ്കില്‍ കൊടുക്കാനായി ഞാനെന്തൊക്കെ പലഹാരങ്ങളും കളിപ്പാട്ടങ്ങളുമാണ് ഒരുക്കിവച്ചിരുന്നതെന്നോ? അമ്മയി ന്നലെ സ്‌കൂളില്‍നിന്നുവരുമ്പോള്‍ കൊണ്ടുവന്ന അച്ചപ്പവും ലഡുവും മിഠായിയും അച്ഛന്‍ വാങ്ങിത്തന്ന മരത്തിന്റെ ആനയുമൊക്കെയായി ഒരുപാട് സമ്മാനങ്ങള്‍. എന്നിട്ടും അമ്പിളിമാമന്‍ വന്നില്ല. എനിക്ക് സങ്കടമായി. എന്നാലുമൊരിക്കല്‍ തീര്‍ച്ചയായും അമ്പിളിമാമന്‍ എന്റെയടുത്തുവരും. എന്റെകൂടെ കളിക്കും. ഞാന്‍ കൊടുക്കുന്ന പലഹാരങ്ങള്‍ കഴിക്കും. ഞാന്‍ അമ്പിളിമാമന്റെ കൂടെ ആകാശത്ത് പറന്നുനടക്കും.”
ടീച്ചര്‍ ആനന്ദുവിന്റെ ഡയറി ഉച്ചത്തില്‍ വായിച്ചു. കൂട്ടുകാരതുകേട്ട് ആര്‍ത്തുചിരിച്ചു. അവരവനെ കളിയാക്കി. ”ഇങ്ങനെയാണോ ഡയറിയെഴുതുന്നത്?”
ചില കുട്ടികള്‍ ചോദിക്കു ന്നുണ്ട്. പക്ഷെ ടീച്ചര്‍ ആനന്ദുവിനെ ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുകയാണുണ്ടായത്.
”എന്തിനാണെല്ലാവരും ആനന്ദുവിനെ കളിയാക്കുന്നത്? ഇങ്ങനെയും ഡയറിയെഴുതാം. നന്നായിട്ടുണ്ട് ആനന്ദുവിന്റെ എഴുത്ത്. ഈ കുട്ടി ഭാവിയില്‍ നല്ലൊരെഴുത്തുകാരനായി മാറും. എത്ര സു ന്ദരമായ ഭാവന! ഭാവനയില്‍ കാ ണുന്നവ എഴുതാനുള്ള കഴിവ്!”
ആനന്ദുവിന്റെ മുഖത്ത് ആയിരം പൂത്തിരികള്‍ കത്തി. അവന്‍ അഭിമാനംകൊണ്ട് പൂ ത്തുലഞ്ഞു. കുറുമ്പുകളും കുസൃതികളുമെല്ലാം സ്‌നേഹത്തോടെ അനുവദിച്ചുകൊടുക്കുന്ന ടീച്ചറാണവന്റെ രക്ഷാകവചം. ആരൊക്കെ കളിയാക്കിയാ ലും ടീച്ചറവന്റെ കൂടെയുണ്ടാകും. ടീച്ചറെ കെട്ടിപ്പിടിച്ച് ഒരുമ്മകൊടുക്കാനവന് തോന്നി. സ്വന്തം അമ്മയെപ്പോലെയാണവന് ടീച്ചര്‍.
”കണ്ടതും കേട്ടതുമൊക്കെ എഴുതാന്‍ ആര്‍ക്കും പറ്റും. പക്ഷെ കാണാത്തതെഴുതാന്‍ ഭാവനയുള്ളവര്‍ക്കേ പറ്റൂ. ആനന്ദു വിന് അത് വേണ്ടുവോളമുണ്ട്.”
ഞാനിത്രയും മിടുക്കനാ ണോ? ഇന്നലെ വീട്ടുപറമ്പിലെ തെങ്ങിന്റെ പോടില്‍ നിന്നും എത്തിനോക്കിയ തത്തയെക്കുറിച്ചൊരു കഥയെഴുതിയിരുന്നു. ഒരു തത്തയെ മാത്രമേ കണ്ടിരുന്നുള്ളൂ. തത്തക്കുഞ്ഞിനേയും അതിനോട് കൂട്ടുകൂടിയ കാക്കക്കുഞ്ഞിനേയുമൊക്കെ ഭാവനയില്‍ കണ്ട് എഴുതിയതാണ്. ആ കഥയെങ്ങാന്‍ വായിച്ചാല്‍ ടീച്ചറെന്തൊക്കെ പറയും?
എഴുന്നേറ്റ് കയ്യടിച്ച് അഭിനന്ദിക്കുന്ന കൂട്ടുകാരുടെ മുന്നിലൂടെ ആനന്ദു ഡയറിയുമായി ഒരു നായകനെപ്പോലെ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങി. അവന്റെ ഏറ്റവുമടുത്ത കൂട്ടുകാരി ലീമ സൂത്രത്തില്‍ അടുത്തുവന്ന് ഡ യറി വായിച്ചുനോക്കി. അവളുടെ മുഖത്തും വിസ്മയമായിരുന്നു.
(തുടരും)






















