‘ഹോ, വിശന്നിട്ടു വയ്യ! ഇതുവരെ ഒരു വസ്തു കഴിച്ചിട്ടില്ല.’ എന്നു പറഞ്ഞ് മോഷു എലിക്കുട്ടന്‍ കാട്ടിലൂടെ നടക്കുകയായിരുന്നു. പോകുംവഴി അതിമനോഹരമായ ഒരു പഴത്തോട്ടം അവന്റെ കണ്ണില്‍പ്പെട്ടു.
‘ഹയ്യട ഹയ്യാ, ഹയ്യയ്യാ!
നല്ലൊരു തോട്ടം കണ്ടല്ലോ!
വാഴപ്പഴങ്ങളും, ഞാവല്‍പ്പഴങ്ങളും മാങ്ങയും ചക്കയും
ഹയ്യയ്യാ! തണ്ണിമത്തനുണ്ട്
വെള്ളരിക്കയുണ്ട് കണ്ടാല്‍
ക്കൊതിയൂറും പൈനാപ്പിളും’
തോട്ടത്തിലെ പഴങ്ങളില്‍ ഏതു തിന്നണമെന്നറിയാതെ മോഷു അന്തംവിട്ടു. അവന്‍ ചുറ്റുംനോക്കി എന്നിട്ട് സാവധാനം ഓരോ പഴങ്ങളായി കടിച്ച് രുചി നോക്കി. ഒന്നും മുഴുവന്‍ തിന്നാതെ, കുറച്ചുമാത്രം കടിച്ചശേഷം ബാക്കി ഉപേക്ഷിച്ചു. അങ്ങനെ ആ തോട്ടമാകെ ഓടിനടന്ന് എല്ലാ പഴങ്ങളുടെയും രുചിയറിഞ്ഞ് തിന്നു.
പെട്ടെന്ന് വലിയൊരു ചിന്നംവിളി കേട്ട് അവന്‍ ഞെട്ടിപ്പോയി. തോട്ടമുടമയായ ഗജ്ജുവാനയായിരുന്നു അത്.
‘ആരാടാ വീരാ തോട്ടത്തില്‍ക്കയറി എല്ലാം കടിച്ചു നശിപ്പിക്കുന്നൂ?
ആരുമില്ലാത്ത തക്കംനോക്കി തോട്ടം നശിപ്പിക്കും കള്ളനാര്?’
ആനക്കുട്ടിയുടെ ചോദ്യവും ലഹളയുംകേട്ട്, കൈതച്ചക്ക കടിച്ചുതിന്നുകൊണ്ടിരുന്ന എലിക്കുട്ടന്‍ പേടിച്ചൊരു ചാട്ടം കൊടുത്തു.
അവന്‍ നേരെ ചെന്നുവീണത് തോട്ടത്തിലെ ചെളിക്കുണ്ടിലാണ്.
ചെളിയില്‍പ്പുതഞ്ഞ എലിയെക്കണ്ട് ആനക്കുട്ടിക്ക് ചിരി പൊട്ടി.
‘അമ്പട കേമാ! നന്നായി ചെളിയില്‍ വീണു കുഴഞ്ഞല്ലോ!
കള്ളത്തരമതു കാട്ടീടില്‍ നന്മ വരില്ലെന്നറിയുക നീ!’
മോഷു ആ ചെളിക്കുണ്ടില്‍ക്കിടന്ന് ദയനീയമായിക്കരഞ്ഞു.
അതുകണ്ട് ആനക്കുട്ടിക്ക് പാവം തോന്നി. അവന്‍ തോട്ടത്തിലെ കുളത്തില്‍നിന്ന് തെളിഞ്ഞ വെള്ളമെടുത്ത് എലിക്കുട്ടന് നേരെ സാവധാനം ചീറ്റി. എന്നിട്ട് എലിയെ തുമ്പിക്കൈയിലെടുത്ത് കരയില്‍ വച്ചിട്ട് പറഞ്ഞു,
‘വിശക്കുമ്പോള്‍ ആഹാരമെടുക്കുന്നത് തെറ്റല്ല, പക്ഷേ, അനുവാദം ചോദിക്കാതെ മറ്റുള്ളവരുടെ തോട്ടത്തില്‍ക്കയറി മോഷ്ടിക്കുന്നത് വലിയ തെറ്റാണ്.
മാത്രമല്ല, അവനവനാവശ്യമുള്ളതല്ലാതെ ചുറ്റും കാണുന്നതു മുഴുവനും കടിച്ചുകീറി നശിപ്പിക്കുന്നതും വലിയ തെറ്റാണ്. ഈ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നുറപ്പുണ്ടെങ്കില്‍ എന്നോടൊപ്പം ഇവിടെക്കൂടിക്കോ, നിനക്കാവശ്യമുള്ള ആഹാരം ഞാന്‍ തരാം. എനിക്ക് ഒരു കൂട്ടാകുമല്ലോ.’
ആനക്കുട്ടിയുടെ വാക്കുകള്‍ കേട്ട് ഭയമകന്ന മോഷു, നല്ലവനായ കൂട്ടുകാരനായി അവനോടൊപ്പം കൂടി.






















