- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- സ്വാതന്ത്ര്യത്തിന്റെ വെളിച്ചം (ഹാറ്റാചുപ്പായുടെ മായാലോകം 55)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
തേന്‍പോലെ മധുരിക്കുന്ന കാട്ടുമുന്തിരിപ്പഴങ്ങളും കനലില്‍ ചുട്ടെടുത്ത ചെറുകിഴങ്ങും പിഞ്ചുമുളങ്കൂമ്പു മൊക്കെ വലിയ തേക്കിലകളില്‍ വിളമ്പിയാണ് ആദിമൂപ്പന്‍ അതിഥികളെ സല്‍ക്കരിച്ചത്. ദേവേശിക്ക് വളരെ ഇഷ്ടപ്പെട്ടു അതെല്ലാം; എന്തു രുചിയാണ്! ദല്‍ഹിയിലെ ഒരു റെസ്റ്ററന്റിലെ ഭക്ഷണത്തിനുമില്ല ഇത്രയും സ്വാദ്!
”ചുപ്പാകാബ്രായെ സംരക്ഷിക്കണം. സംരക്ഷിച്ചാല്‍ മാത്രം പോരാ, അതിന് പുറത്തിറങ്ങി വെയിലും മഴയും കാറ്റും ശുദ്ധവായുവുമൊക്കെ രുചിച്ച്, ഇഷ്ടംപോലെ പറന്നു നടക്കാനും ഓടാനും വെള്ളത്തില്‍ കളിക്കാനുമുള്ള അവസരമൊണ്ടാകണം… എന്നാലല്ലേ അതിനു മുട്ടയിടാന്‍ പറ്റൂ? മുട്ട വിരിഞ്ഞ് പുതിയ ചുപ്പാകള്‍ ഉണ്ടായാല്‍ നമ്മുടെ ഈ നാട്ടിലും, മറ്റെല്ലാ നാടുകളിലും മരങ്ങളും പുഴകളുമൊക്കെ നിലനില്‍ക്കും. ചുപ്പാകള് ഭൂമീടെ കൂട്ടുകാരാണല്ലോ… പക്ഷേ, അതിനിപ്പോ…” ആദിമൂപ്പന്‍ പറഞ്ഞു മുഴുമിപ്പിക്കാതെ ആലോചിച്ചിരുന്നു… ”അപ്പോ കരിന്തൂറുകണ്ണനെ ഇല്ലാതാക്കിയേ പറ്റൂ, അല്ലേ?” ആദിമൂപ്പന്‍ മമ്മയുടെ മുഖത്തു സൂക്ഷിച്ചു നോക്കിയാണു ചോദിച്ചത്.
”അതേ… അതെങ്ങനെയാണെന്നാണ് മനസ്സിലാകാത്തത്?”
മമ്മയും ആലോചനയില്‍ മുഴുകിയാണ് മറുപടി പറഞ്ഞത്.
”ഈ കിടാവ് വേണം കരിന്തൂറുകണ്ണനെ ഇല്ലാതാക്കാന്‍”
ദേവേശിയെ നോക്കിക്കൊണ്ട് ആദിമൂപ്പന്‍ പറഞ്ഞു.
”എനിക്കു പേടിയാ….” എന്നു സ്വരം താഴ്ത്തിപ്പറഞ്ഞു ദേവേശി.
മൂപ്പാ, ഒന്നോ രണ്ടോ അല്ല, നൂറുകണക്കിനു കരിന്തൂറുകണ്ണന്മാരല്ലേ? നാടുമുഴുവനും അവറ്റേടെ പിടിയിലായില്ലേ?”
മമ്മ സങ്കടത്തോടെ പറഞ്ഞു.
ആദി മൂപ്പന്‍ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങിപ്പോയി.
മുറ്റം കടന്ന്, പൂത്തുനില്‍ക്കുന്ന ശംഖുപുഷ്പച്ചെടികള്‍ക്കിടയിലൂടെ മുളങ്കൂട്ടത്തിലേയ്ക്ക്. ദേവേശി മമ്മയെ നോക്കി – ഈ മൂപ്പനെന്താ ചെയ്യാന്‍ പോകുന്നതെന്ന അര്‍ത്ഥത്തില്‍. മമ്മ അവളുടെ കയ്യില്‍ തഴുകിക്കൊണ്ടു പുഞ്ചിരിച്ചു.
ഏറെ സമയത്തിനുശേഷമാണ് മൂപ്പന്‍ തിരിച്ചെത്തിയത്. അപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഏതൊക്കെയോ ഇലകളും പൂക്കളും കിഴങ്ങുകളും മരത്തൊലിയുമൊക്കെയുണ്ടായിരുന്നു. അതൊക്കെ മമ്മയുടെ കയ്യിലേല്പിച്ചിട്ട് മൂപ്പന്‍ പുറത്തേക്കിറങ്ങി, തന്റെയൊപ്പം വരാന്‍ മമ്മയോട് ആംഗ്യം കാട്ടിക്കൊണ്ട്.
”വഴിയൊണ്ട്. പക്ഷേ എളുപ്പവഴിയില്ല… ഈ കിടാവു തന്നെ വേണം, രൈരൂ ആശാന്റെ നല്ല മനസ്സ് ഏറ്റെടുക്കാനും കരിന്തൂറുകണ്ണന്മാരെ അവസാനിപ്പിക്കാനും…. പക്ഷേ, ചെറ്യ ഒരു വെഷമംണ്ട്… അതിന്….”
ആദിമൂപ്പന്‍, വരാന്തയിലിരുന്ന് മുയല്‍കുട്ടികളുമായി കളിക്കുന്ന ദേവേശിയെ നോക്കിക്കൊണ്ടാണു പറഞ്ഞത്.
”എന്താ മൂപ്പാ… വെഷമം?” മമ്മ ആകാംക്ഷയോടെ ചോദിച്ചു.
”അത്… രൈരൂ ആശാനെ നേരിട്ടു കണ്ടിട്ടൊള്ള രണ്ടേ രണ്ടു പേരേയൊള്ളൂ ഈ ഭൂമില്… അവരു രണ്ടും നമ്മടെ വീട്ടിലെ തട്ടിന്‍പൊറത്തൊണ്ട്… ചുപ്പായും തൊപ്പീം…. അവരു രണ്ടുപേരും രൈരൂ ആശാനെ തൊട്ടിട്ടുണ്ട്. അവര് അദ്ദേഹത്തിന്റെ സഹായം കൊണ്ടാണ് ഇവ്‌ടെയെത്തിയത്… പക്ഷേ, പത്തു മുന്നൂറ്റമ്പതു കൊല്ലമായിട്ട് അവര് ശുദ്ധവായു ശ്വസിക്കാതെ, വെളിച്ചോം നിലാവും കാണാതെ ആ തട്ടിന്‍പൊറത്തു കഴിഞ്ഞു കൂടുകയാ… അങ്ങനെ തടവുകാരെപ്പോലെ ഇത്രേം കാലം ഇരുട്ടത്ത്, ചെറ്യൊരു സ്ഥലത്ത് കഴിഞ്ഞതോടെ തൊപ്പീടേം ചുപ്പായുടേം പല കഴിവുകളും മങ്ങിപ്പോയി…. ഉപയോഗിക്കാതെ ഏറെക്കാലമിരുന്നാല്‍ ഓട്ടുപാത്രങ്ങള് ക്ലാവു പിടിക്കുന്നത്‌പോലെ… ഇരുമ്പുസാധനങ്ങളില് മുഴ്വോന്‍ തുരുമ്പാകുന്നത് പോലെ… അടിച്ചുവാരി വൃത്തിയാക്കാത്ത വീട്ടില് മാറാലയും പൊടിയും പിടിക്കുന്നത് പോലെ…. ഇനീം കാര്യങ്ങളൊക്കെ ശര്യാക്കണമെങ്കില്, ക്ലാവും തുരുമ്പും മാറാലേം പൊടീം തൊടച്ചു വൃത്തിയാക്കിയെടുക്കണം… സ്വര്‍ണ്ണംപോലെ തെളങ്ങണം…” ആദിമൂപ്പന്‍ പറഞ്ഞു നിര്‍ത്തി.
(തുടരും)






















