- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- എല്ലാവരുടേയും ഭാഷ (ഹാറ്റാചുപ്പായുടെ മായാലോകം 51)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
നേരം വെളുത്തിരുന്നു അപ്പോള്‍. താന്‍ കേട്ടത് സ്വപ്നത്തിലാണോ അതോ സത്യമോ എന്ന ആലോചനയിലാണ് ദേവേശി. പതിയെ കോവണിപ്പടികളിറങ്ങി അവള്‍ താഴെയെത്തിയെങ്കിലും മമ്മയെ അവിടെയെങ്ങും കണ്ടില്ല. ഇത്ര രാവിലെ എവിടെപ്പോയിരിക്കും?
ദേവേശി മുന്‍വശത്തെ നീളന്‍ വരാന്തയിലിരുന്നു. ചാറ്റല്‍ മഴയുണ്ട്. തണുത്ത കാറ്റും. ഗണേശനാന ഒരു ചെറുതെങ്ങ് കുത്തിമറിയ്ക്കുകയാണ്. അപ്പോഴാണ് മുറ്റത്തിനരികില്‍ മറിഞ്ഞുവീണ ആഞ്ഞിലി അവള്‍ ശ്രദ്ധിച്ചത്; തൊപ്പി പറഞ്ഞ കഥയിലെ അവേവെത് മരം തന്നെയാണോ ഇത്? മറ്റുള്ളവരെ രക്ഷിക്കാന്‍വേണ്ടി കടുത്ത വിഷമുള്ള കരിന്തൂറുകണ്ണന്മാരെ വിഴുങ്ങിയ അവേവെത്? വല്ലാത്തൊരു കഥ തന്നെ! ടെനോച് അപ്പൂപ്പനെപ്പോലെ, രൈരൂവിനെപ്പോലെ ഒക്കെയുള്ള നല്ല മനുഷ്യര്‍ – അല്ല, താനിനി രൈരൂവെന്ന് പറയാന്‍ പാടില്ലല്ലോ? തന്റെ മുതുമുത്തച്ഛനല്ലേ?
മമ്മ മഴ നനഞ്ഞു പറമ്പില്‍ നിന്നു വരുന്നുണ്ട്.
‘മമ്മ എവിടെപ്പോയതാ?’ ദേവേശി മമ്മയെ കെട്ടിപ്പിടിച്ചു.
”കുട്ടാ, നിന്റെ ഉടുപ്പൊക്കെ നനയും, മാറി നിന്നോ… ഞാന്‍ നമ്മുടെ കുരങ്ങന്മാരെയും കിളികളേയുമൊക്കെ ഒന്നു നോക്കാന്‍ പോയതാ…”
മമ്മ വിളമ്പിക്കൊടുത്ത പുട്ടും പയറുകറിയും ഞാലിപ്പൂവന്‍ പഴവുമൊക്കെ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ദേവേശി ചോദിച്ചു
”മമ്മയ്ക്കറിയാമോ രൈരൂ മുത്തച്ഛനെ?”
മമ്മയുടെ മുഖം പൂത്തിരിപോലെ തെളിഞ്ഞു ‘എന്റെ കുട്ടി എല്ലാ കഥയുമറിഞ്ഞു… അല്ലേ?”
പിന്നെ പുഞ്ചിരിയോടെ പറഞ്ഞു: ”അറിയാം ദേവൂ. അദ്ദേഹം നമ്മുടെ തട്ടിന്‍പുറത്ത് എന്തോ വിശിഷ്ടമായ സാധനങ്ങള്‍ വെച്ചിട്ടുണ്ട് – മുന്നൂറു മുന്നൂറ്റമ്പത് വര്‍ഷം മുമ്പാണ്… ആദ്യകാലത്ത് എല്ലാവര്‍ക്കുമറിയമായിരുന്നു. അതെന്തൊക്കെയാണെന്നും മറ്റും… പല പല തലമുറകള്‍ കഴിഞ്ഞപ്പോള്‍ ആരും തട്ടിന്‍പുറത്തു കയറാതെയായി. എന്തോ മാന്ത്രിക വസ്തുക്കളാണ് രൈരൂ മുത്തച്ഛന്‍ അവിടെ വെച്ചതെന്നും, അതൊന്നും കാണാനോ പരിശോധിക്കാനോ അങ്ങോട്ടു കയറാന്‍ പാടില്ല എന്നുമാണ്, എന്റെ കുട്ടിക്കാലത്ത് മുതിര്‍ന്നവര്‍ പറഞ്ഞത്… അതുകൊണ്ട്, രൈരൂ മുത്തച്ഛന്‍ വെച്ച സാധനമെന്താണെന്ന് ഇതുവരെയും എനിക്കറിയില്ല… പക്ഷേ, ഒന്നുണ്ട്. നമ്മുടെ ഈ തറവാട്ടില്‍ ഓരോ തലമുറയിലും ഒരാള്‍ക്കെങ്കിലും പക്ഷികളുടേയും മൃഗങ്ങളുടേയും മഴയുടേയും ചെടികളുടേയുമൊക്കെ ഭാഷ മനസ്സിലാകുമെന്നൊരു സത്യമാണ്.’
”എനിക്കും മനസ്സിലാക്കാന്‍ പറ്റുമോ?” ദേവേശി ആകാംക്ഷയോടെ ചോദിച്ചു. മമ്മ പൊട്ടിച്ചിരിച്ചു.
”കുട്ടാ, നിനക്കിപ്പോള്‍ത്തന്നെ മനസ്സിലാകുമല്ലോ… നീയൊന്നു ശ്രദ്ധിച്ചു നോക്ക്…. ദാ ആ ഓലേഞ്ഞാലിക്കിളികള്‍ എന്താ പറയുന്നത്? മനസ്സില്‍ സ്‌നേഹമുണ്ടെങ്കില്‍ ഏതുഭാഷയും മനസ്സിലാകും” ദേവേശി കാതോര്‍ത്തു. അദ്ഭുതം!
”മമ്മാ, എനിക്കു മനസ്സിലാവുന്നുണ്ട്!” ദേവേശിയുടെ കണ്ണുകള്‍ വിടര്‍ന്നു. ”ആ മരത്തിലിരിക്കുന്ന ഓലേഞ്ഞാലി പറയുകാ, ഈ നാട്ടിലെ കുഴപ്പങ്ങളെല്ലാം ഉടനെ മാറുമെന്ന്. അന്നേരം തളിരില കൊത്തിത്തിന്നുന്ന മറ്റേ ഓലേഞ്ഞാലി പറയുന്നു, ആളുകളുടെ മറവീം, തമ്മില്‍ത്തമ്മിലൊള്ള വഴക്കും എല്ലാം മാറി, ചെമ്പൂക്കാവ് വീണ്ടും സന്തോഷത്തിന്റെ നാടാകുമെന്ന്!”
മമ്മയവളെ കെട്ടിപ്പിടിച്ച് നിറുകയില്‍ തുരുതുരെ ഉമ്മവെച്ചു,
”മോളേ, മമ്മയോട് കാറ്റ് പറഞ്ഞിരുന്നു ഒരാറുമാസം മുന്‍പ് – നീ വരുമെന്നും, എല്ലാ കുഴപ്പങ്ങളും പരിഹരിക്കാന്‍ നിനക്കു സാധിക്കുമെന്നും – അല്ലാ, നിനക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നും. മമ്മയ്ക്കതു പൂര്‍ണ്ണവിശ്വാസമാണ്. ഞാനും എനിക്കു മുന്‍പുള്ള എത്രയോ തലമുറയില്‍പ്പെട്ടവരുമൊന്നും കാണാത്ത കാഴ്ചകള്‍ നീയല്ലേ കണ്ടത്?”
(തുടരും)






















