- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- പ്രതീക്ഷ കൈവെടിയാതെ (ഹാറ്റാചുപ്പായുടെ മായാലോകം 46)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
മമ്മ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. തന്റെ നെഞ്ചില്‍ ചേര്‍ന്നു കിടന്നുറങ്ങുകയായിരുന്ന ദേവേശിയെവിടെ? മമ്മ ചാടിയെഴുന്നേറ്റു ലൈറ്റിട്ടു. ഇല്ല, മുറിയിലെവിടെയുമില്ല. അവര്‍ കോവണിപ്പടികള്‍ ഓടിയിറങ്ങി താഴെയെത്തി. ഊണുമുറിയിലും അടുക്കളയിലും പൂജാമുറിയിലുമൊന്നും കാണുന്നില്ല. പുറത്തേയ്ക്കുള്ള വാതിലൊന്നും തുറന്നിട്ടില്ല. എവിടെപ്പോയി എന്റെ കുട്ടി? എന്റെ ചെമ്പൂക്കാവിലമ്മേ! പെട്ടെന്ന് എന്തോ ഓര്‍മ്മിച്ചതുപോലെ മമ്മ, കോവണിപ്പടികള്‍ കയറി മുകള്‍ നിലയിലെത്തി. ശബ്ദമുണ്ടാക്കാതെ സ്റ്റോര്‍മുറി തുറന്നു. കോവണിച്ചുവട്ടില്‍ നിന്നുകൊണ്ട് തട്ടിന്‍പുറത്തേയ്ക്കു നോക്കി അവിടെ വെളിച്ചമുണ്ട് – ഇളം നീലവെളിച്ചം. ആരുടെയോ സംസാരവും കേള്‍ക്കുന്നുണ്ട്. സമാധാനം, ദേവേശി അവിടെയുണ്ടാവും. പക്ഷേ, ആരാണവളോടു സംസാരിക്കുന്നത്? ഉറങ്ങിക്കിടന്നിരുന്ന കുട്ടി എപ്പോഴാണ് എഴുന്നേറ്റു പോയത്? ആരായിരിക്കുമവളെ കൂട്ടിക്കൊണ്ടു പോയത്? അവള്‍ക്കു കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ടാകുമോ? ദല്‍ഹിയില്‍ വളര്‍ന്ന കുട്ടിക്ക്, ഈ കാട്ടുപ്രദേശത്തെ കഥകളും ഐതിഹ്യങ്ങളുമൊക്കെ മനസ്സിലാക്കാന്‍ സാധിക്കുമോ?
മമ്മയുടെ മനസ്സിലൂടെ അനേകം ചോദ്യങ്ങള്‍ കടന്നുപോയി. അവര്‍ താഴെയിറങ്ങിച്ചെന്ന്, കുളിച്ചു നിലവിളക്ക് കൊളുത്തി നാമം ജപിക്കാനിരുന്നു. തന്റെ നാട്ടില്‍ കാര്യങ്ങളൊക്കെ കുഴപ്പത്തിലാണ്. പാണ്ഡവന്‍ മല ഇടിച്ചു നിരത്താന്‍ വന്നവര്‍, തവിട്ടുകുഞ്ഞനെ വെടിവെച്ചു. കഷ്ടിച്ചാണവന്‍ രക്ഷപ്പെട്ടത്. ഭീമനാഞ്ഞിലി, കാറ്റും മഴയുമൊന്നുമില്ലാതെ നിലംപൊത്തി. അതിന്റെ ഉള്‍ഭാഗത്ത് പൊള്ളയായ ഒരു തുരങ്കമുണ്ടായി. അതിലൂടെ ഇറങ്ങിപ്പോയവര്‍ക്കെല്ലാം ബോധം നഷ്ടപ്പെട്ടു.
നാട്ടില്‍ അനേകമാളുകള്‍ക്ക് ഓര്‍മ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കഥകളുടേയും പാട്ടുകളുടേയും നാടായിരുന്നു ചെമ്പൂക്കാവ്.
”പാട്ടുകള്‍ പാടി, കഥകള്‍ ചൊല്ലി പൂത്തുവിടര്‍ന്നു ചെമ്പൂക്കാവ്” എന്നൊരു പാട്ട് പോലുമുണ്ട് ഈ നാടിനെക്കുറിച്ച്! നാട്ടിലെല്ലാവര്‍ക്കും ധാരാളം കഥകളറിയാം. നാടന്‍പാട്ടുകളും. തലമുറകളായി മുതിര്‍ന്നവര്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്ന ഇത്തരം കഥകളും. പാട്ടുകളുമെല്ലാം ഭൂമിയെക്കുറിച്ചും മഴയേയും സൂര്യനേയുംകുറിച്ചും പക്ഷിമൃഗാദികളെക്കുറിച്ചും മനുഷ്യരെല്ലാവരും ഭൂമിയമ്മയുടെ മക്കളാണ് എന്നതിനെക്കുറിച്ചുമൊക്കെയാണ്. ഇതു കേട്ടു വളരുന്ന കുട്ടികള്‍ പരസ്പരം സ്‌നേഹിക്കാനും പ്രകൃതിയെ ബഹുമാനിക്കാനും പഠിക്കുന്നു. പക്ഷേ, ഇപ്പോഴിതാ, ഈ നാട്ടില്‍ മിക്കയാളുകളും പാട്ടുകളും കഥകളുമെല്ലാം മറന്നു പോയിരിക്കുന്നു! എന്നുമാത്രമല്ല, അവര്‍ തമ്മില്‍ത്തമ്മില്‍ വഴക്കുണ്ടാക്കുന്നു, യാതൊരു കാരണവുമില്ലാതെ! മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളും പോലും പരസ്പരം ശത്രുത കാണിക്കുന്നു; കരിന്തൂറുകണ്ണന്‍ നാല്‍ക്കാലികളെ കൊല്ലുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നത്! എന്താണിതിനൊക്കെയൊരു പരിഹാരം?
മമ്മ കണ്ണടച്ചു ജപിച്ചുകൊണ്ടിരുന്നു. ഈശ്വരനു മാത്രമേ തങ്ങളെ രക്ഷിക്കാനാവൂ; മനോഹരമായ ചെമ്പൂക്കാവിനെ രക്ഷിക്കാനാവൂ!
നാട്ടുകാര്‍ വിശ്വസിക്കുന്നത് തനിക്കവരെ സഹായിക്കാന്‍ കഴിയുമെന്നാണ്. ഈശ്വരന്റെ അനുഗ്രഹത്താലും പ്രകൃതിയുടെ കാരുണ്യത്താലും മുന്‍തലമുറയിലെ മുത്തച്ഛന്മാരും മുത്തശ്ശിമാരും ചെയ്ത നല്ല കാര്യങ്ങള്‍ കൊണ്ടുമാണ് ഇതുവരെ തനിക്കതു സാധിച്ചിരുന്നത്.
പിന്നെ, ആദിയന്മാരെപ്പോലെയുള്ള നല്ല മനുഷ്യര്‍ കൂടെയുള്ളതുകൊണ്ടും. എന്തെങ്കിലും പരിഹാരമുണ്ടാകും. മമ്മ ജപം തുടര്‍ന്നു.
(തുടരും)






















