- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- സ്വപ്നം പോലെ (ഹാറ്റാചുപ്പായുടെ മായാലോകം 42)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശി, മമ്മയുടെ ദേഹത്തോടു ചേര്‍ന്നു കിടന്നുറങ്ങുകയാണ്, മാജിക് ഹാറ്റും ചുപ്പാകാബ്രായും താനും കൂടി ആകാശത്തു പറന്നു നടക്കുന്ന സ്വപ്‌നം കണ്ടുകൊണ്ട്! നക്ഷത്രങ്ങളെ തൊട്ട്, മേഘങ്ങളിലേയ്ക്ക് ചാടിക്കയറി, ചിലപ്പോള്‍ താഴ്ന്നു
പറന്ന് മരത്തലപ്പുകളില്‍ വിശ്രമിച്ച് അങ്ങനെ… എന്തൊരു
രസമാണ്!
‘ദേവേശീ, എണീറ്റുവാ…’ ആരുടെയോ ശബ്ദമവള്‍ കേട്ടു ‘ങും….’ സ്വപ്‌നത്തില്‍ നിന്നിറങ്ങിവരാന്‍ ഇഷ്ടമില്ലാതെ അവള്‍ മൂളി.
‘ദേവേശീ, വേഗമെണീറ്റു വാ… ഒരു കാര്യമുണ്ട്…’
വീണ്ടുമാ ശബ്ദമവളെ
വിളിച്ചു.
‘മമ്മാ… കൊറച്ചൂടെ ഒറങ്ങട്ടെ… ഞാന്‍ പിന്നെ വരാം…’
‘മമ്മയല്ല ദേവേശീ, ഇതു ഞാനാ…’
ങേ. മമ്മയല്ലേ? വേറാരും ഈ മുറിയില്‍ വരാറില്ലല്ലോ?
ദേവേശി അമ്പരപ്പോടെ കണ്ണുതുറന്നു. രാത്രിയുടെ ഇരുട്ടില്‍ ഒന്നും വ്യക്തമായി കാണാന്‍ കഴിയുന്നില്ല. എങ്കിലും തന്റെ കിടക്കയില്‍ എന്തോ ഒരു സാധനമിരിക്കുന്നത് അവള്‍ കണ്ടു. എന്താ ഇത്? ദേവേശി രണ്ടു കണ്ണുകളും അമര്‍ത്തിത്തിരുമ്മി – ഇതാ തൊപ്പിയല്ലേ? തട്ടിന്‍പ്പുറത്തെ മാജിക് ഹാറ്റ്?
അവള്‍ ചിന്തിക്കുന്നത് തൊപ്പിക്കു മനസ്സിലായെന്നു തോന്നുന്നു. അത് ദേവേശിയുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നു.
‘അതേന്നേ… ഞാന്‍ തന്നെയാ വാ, നമുക്കു മോളിലോട്ടു പോകാം. വേഗം വേണം.’
‘അയ്യോ ഇപ്പോ രാത്രിയല്ലേ? ഇപ്പോ ഞാനിവിടെ നിന്ന് എണീറ്റു പോയാല്‍ മമ്മയറിയും മമ്മയെന്നെ വഴക്കു പറയും.’ തൊപ്പി ചിരിച്ചു ‘അതൊന്നുമില്ലെന്നേ… ഞാനല്ലേ പറയുന്നത്? അത്യാവശ്യമാ, വാ വേഗം.’
ദേവേശി പുതപ്പിനുള്ളില്‍ നിന്നെഴുന്നേറ്റു. മമ്മ നല്ല ഉറക്കമാണ്. പക്ഷേ ഉണര്‍ന്നാലോ? താന്‍ മമ്മയോടു പറയാതെ തട്ടിന്‍പുറത്തേയ്ക്കു പോയതറിഞ്ഞാല്‍ ഉറപ്പായും മമ്മയ്ക്കു ദേഷ്യം വരും. പക്ഷേ, മാജിക് തൊപ്പി വിളിക്കുമ്പോള്‍ എങ്ങനെ പോകാതിരിക്കും?
തൊപ്പി വായുവിലൂടെ ഒഴുകുകയാണ് – ഒരില വെള്ളത്തില്‍ ഒഴുകിപ്പോകുന്നതു പോലെ. ദേവേശി തൊപ്പിയുടെ പിന്നാലെ നടന്നു. എത്ര പെട്ടെന്നാണ് തട്ടിന്‍പുറത്തെത്തിയത്! അവിടെ മുഴുവനൊരു നീലവെളിച്ചമാണ്! തൊപ്പി സ്ഥിരം ഇരിക്കാറുള്ള മേശപ്പുറത്തേയ്ക്കു ചാടിക്കയറിയിരുന്നു. ദേവേശിയോട് അടുത്തുള്ള ഒരു കസേരയിലിരിക്കാനും നിര്‍ദ്ദേശിച്ചു.
‘മോളേ, ഞാന്‍ പറഞ്ഞ കഥ നിനക്കോര്‍മ്മയുണ്ടല്ലോ, അല്ലേ? മെക്‌സിക്കോയെക്കുറിച്ചും, അവിടെയെത്തിയ രൈരൂ എന്ന ആളെക്കുറിച്ചുമൊക്കെ?’
‘ഉണ്ടല്ലോ ചുപ്പാകാബ്രാകളെ രക്ഷിക്കാനായി തട്ടിന്‍പുറത്ത് അവരെ താമസിപ്പിച്ചയാളല്ലേ?’
പാതിമയക്കത്തിലായിരുന്നെങ്കിലും തൊപ്പി പറഞ്ഞ കഥ ദേവേശിയ്ക്കു കാണാപ്പാഠമായിരുന്നു.
‘ഹഹ… കൊള്ളാം. രൈരൂ രാവിലെ വീട്ടില്‍ നിന്നിറങ്ങും, ചുപ്പാകാബ്രാകള്‍ക്കുള്ള തീറ്റതേടി വൈകുന്നേരമാകും തിരിച്ചെത്തുമ്പോള്‍. അവര്‍ക്ക് ഭക്ഷണം കൊടുത്തു കഴിഞ്ഞിട്ടു മാത്രമേ രൈരൂ എന്തെങ്കിലും കഴിച്ചിരുന്നുള്ളൂ. സമാധാനത്തോടെ ജീവിക്കുകയായിരുന്നു.’
തൊപ്പി ഒരു നെടുവീര്‍പ്പോടെ സംഭാഷണം നിര്‍ത്തി.
‘എന്നിട്ടെന്തുണ്ടായി?’ ദേവേശി ആകാംക്ഷയോടെ ചോദിച്ചു.
‘ഹാ… ആ നാട്ടിലൊരുത്തനുണ്ടായിരുന്നു… ഒരു ദുഷ്ടന്‍ ബര്‍ത്തൊലോമി എന്നായിരുന്നു അയാള്‍ടെ പേര്. അയാളുടെ യജമാനന് നൂറുകണക്കിന് ആടുകളും പന്നികളും കോഴികളുമൊക്കെയുണ്ട്. അവയുടെ കാവല്‍ക്കാരനാണ് ബര്‍ത്തൊലോമി. എളുപ്പത്തിനുവേണ്ടി നമുക്കയാളെ ബര്‍ത്തൊയെന്നു വിളിക്കാം.’
‘യജമാനന്റെ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനുപകരം അയാളവയെ രാത്രികാലങ്ങളില്‍ കൊന്നൊടുക്കിക്കൊണ്ടിരുന്നു. ചുപ്പാകാബ്രായാണ് കൊല്ലുന്നതെന്ന് പറഞ്ഞു പരത്തി. നാട്ടുകാരെ പറ്റിക്കുകയും ചെയ്തു. നാട്ടിലെല്ലാവരും അത് വിശ്വസിച്ചു. അവര്‍ ചുപ്പാകളെ വേട്ടയാടിപ്പിടിച്ചു കൊന്നുകൊണ്ടേയിരുന്നു.’ ദേവേശിക്കു സങ്കടവും പേടിയുമായി അത് കേട്ടപ്പോള്‍.
‘ചുപ്പാകള്‍ കടിച്ചുകൊല്ലുന്ന ആടുകളുടേയും മറ്റും മാംസം ആരും കഴിക്കാറില്ല. അവയെ കുഴിച്ചിടാനാണെന്നു പറഞ്ഞ് ബര്‍ത്തൊ കൊണ്ടുപോകും. എന്നിട്ടയാള്‍ ആ ശവശരീരങ്ങള്‍ ഒരു ഇറച്ചിക്കടക്കാരനു വില്‍ക്കും. ബര്‍ത്തൊയ്ക്ക് ധാരാളം കാശ് കിട്ടുകയും ചെയ്യും.’
‘ആ ഇറച്ചിക്കടക്കാരനെന്താ ചുപ്പാകാബ്രാ കടിച്ചുകൊല്ലുന്ന ആടുകളെ വാങ്ങുന്നത്?’ ദേവേശി ചോദിച്ചു.
‘അതോ’ തൊപ്പി വിശദീകരിച്ചു ‘അയാളൊരു സാധാരണ ഇറച്ചിക്കടക്കാരനായിരുന്നില്ല. നൊക് ചേണോ അവാരിന്റോ എന്ന ദുഷ്ടനായ മന്ത്രവാദിയാണയാള്‍. അയാളുടെ ഗുരുവായിരുന്ന തസറാക്കോയെന്ന മന്ത്രവാദി മരിക്കാന്‍ നേരത്ത് നൊക്‌ചേണോയ്ക്ക് ഒരുപദേശം കൊടുത്തു – പതിനായിരം ചുപ്പാക്കാബ്രാകളുടെ തലയിലെ ചോരകുടിച്ചാല്‍, പിന്നെ ഒരിക്കലും മരണമില്ല! മാത്രമല്ല, ഭൂമി മുഴുവനും കീഴടക്കാനും കഴിയും. അതിനുവേണ്ടിയാണയാള്‍ ബര്‍ത്തോയുടെ സഹായത്തോടെ ആടുകളെ കൊല്ലുന്നത്. ആളുകളപ്പോള്‍ ചുപ്പാകളെ കൊല്ലുമല്ലോ. നൊക്‌ചേണോയ്ക്ക് അവയുടെ തലയിലെ ചോര കുടിക്കുകയും ചെയ്യാം.’
ദേവേശിക്കുഞ്ഞ് പാവം പേടിച്ചു വിറച്ചു. അവളുടെ കണ്ണു നിറഞ്ഞൊഴുകി. അപ്പോഴതാ, വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെപ്പോലെ നമ്മുടെ ചുപ്പാകാബ്രാ അവളുടെ ദേഹത്തു തൊട്ടുരുമ്മി നിന്നു.
(തുടരും)






















