- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ചുണ്ടെലി പറഞ്ഞാൽ (ഹാറ്റാചുപ്പായുടെ മായാലോകം 36)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ങ്്‌ഹേ!!
കാല്‍പ്പാദത്തിലൂടെ ചാടിയോടിപ്പോയ ചുണ്ടെലിയെ നോക്കിക്കൊണ്ട് മമ്മ അറിയാതെ പറഞ്ഞു. ചുണ്ടെലി ഉറക്കെ, പതിവിലും വളരെയുറക്കെ ചിലച്ചുകൊണ്ടാണ് മമ്മയുടെ പാദങ്ങളിലൂടെയോടിപ്പോയത്. എല്ലാ മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ഭാഷ നന്നായി മനസ്സിലാകുന്ന മമ്മയ്ക്ക് ചുണ്ടെലി ചിലച്ചതിന്റെ അര്‍ത്ഥവും മനസ്സിലായി. ദേവേശി മമ്മയുടെ മുഖത്തു നോക്കി നിന്നു. മമ്മയൊന്നും പറയാത്തപ്പോള്‍
ചോദിച്ചു.
”മമ്മ, ന്താ ചുണ്ടെലി പറഞ്ഞത്?”
അവളുടെ ചോദ്യം കേള്‍ക്കാതെ എന്തോ ആലോചിച്ചു നില്‍ക്കുകയാണ് മമ്മ. ദേവേശി ഇത്തവണ മമ്മയുടെ കൈയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടാണ് ചോദിച്ചത്.
”മമ്മാ, പറ മമ്മാ…. ന്താ എലി പറഞ്ഞേന്നു പറയ്”
മമ്മ ശാന്തമായി പറഞ്ഞു: ”വിത്താണ് വേര്, വേരാണ് കായ്”
ദേവശിയ്‌ക്കൊന്നും മനസ്സിലായില്ല.
”എന്നുവെച്ചാലെന്താ അര്‍ത്ഥം? എനിക്കൊന്നും മനസ്സിലായില്ല” മമ്മ ദേവേശിയെ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചിട്ടു പറഞ്ഞു:
”ന്റെ ദേവേശിക്കുട്ടീ, നീ തട്ടിന്‍ പുറത്തു കയറിക്കോ. പക്ഷേ അപകടമൊന്നുമുണ്ടാകാതെ ശ്രദ്ധിക്കണം, കേട്ടോ.”
ദേവേശി സന്തോഷം കൊണ്ട് മമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. തട്ടിന്‍പുറത്തു കയറാനനുവാദം കിട്ടിയപ്പോള്‍, ചുണ്ടെലി പറഞ്ഞതിനെപ്പറ്റി കൂടുതലെന്തെങ്കിലും ചോദിക്കുന്ന കാര്യം തന്നെ അവള്‍ മറന്നുപോയി.
”ഞാന്‍ ശരിക്കും സൂക്ഷിക്കാം, ട്ടോ!” എന്നു പറഞ്ഞ് മമ്മയെ സന്തോഷിപ്പിച്ചിട്ട് ദേവേശി ഒരൊറ്റയോട്ടം! ഓട്ടമവസാനിച്ചത് പൂട്ടിയിട്ട സ്റ്റോര്‍മുറിയുടെ വാതിലിനു മുന്‍പിലാണ്. ഇപ്രാവശ്യം തൂവല്‍മുനകൊണ്ടു വാതില്‍ തുറക്കേണ്ടി വന്നില്ല; കാരണം അവളുടെ പിന്നാലെ താക്കോലുമായി മമ്മയും വന്നിരുന്നു. വാതില്‍ തുറന്ന് മമ്മയാണ് ആദ്യം അകത്തു കയറിയത്. കോവണിപ്പടികള്‍ ശ്രദ്ധാപൂര്‍വ്വം കയറി മുകളിലെത്തിയ മമ്മ, തട്ടിന്‍പുറത്തേയ്ക്കുള്ള വാതിലും തുറന്നു. എന്നിട്ട് പടികളിറങ്ങിപ്പോയി.
ദേവേശി തട്ടിന്‍പുറത്തേയ്ക്കു കയറി. പതിവുപോലെ ചുറ്റിലുമിരുട്ടു തന്നെ. ജനാല തുറക്കാന്‍ കൈ നീട്ടിയപ്പോഴേയ്ക്കും ആരുടെയോ ശബ്ദം ”ദേവേശീ, ദാ ഞാന്‍ വിളക്കു തെളിക്കാം” പറഞ്ഞു തീരുന്നതിനു മുന്‍പ് തട്ടിന്‍ പുറത്തു മുഴുവനും വെളിച്ചം നിറഞ്ഞു. നൂറുകണക്കിനു വിളക്കുകള്‍. ചിലത് വളരെ ചെറിയ പൊട്ടുകള്‍ പോലെ; ചിലത് വലിപ്പമുള്ളവ. ചിലത് ചുവപ്പ്, ചിലത് മഞ്ഞ, പച്ച, നീല….
ആ വെളിച്ചങ്ങള്‍ക്കിടയില്‍ മേശപ്പുറത്തിരിക്കുന്ന തൊപ്പിയെ ദേവേശി കണ്ടു. തൊപ്പിയിപ്പോള്‍ കൂടുതല്‍ വലുതായിരിക്കുന്നു. എന്നുമാത്രമല്ല, അത് വലുതായിക്കൊണ്ടേയിരിക്കുകയുമാണ്!
ദേവേശിയ്ക്ക് അമ്പരപ്പും അദ്ഭുതവും മാത്രമല്ല, ചെറിയ പേടിയും തോന്നി. ഈ തൊപ്പി ഇങ്ങനെ വലുതായി, വലുതായി ഒടുവില്‍ തന്നെപ്പിടിച്ചു വിഴുങ്ങുമോ? അല്ലെങ്കില്‍ തട്ടിന്‍പുറം പൊട്ടിച്ചു പുറത്തേയ്ക്കു വളര്‍ന്നേക്കുമോ?
പക്ഷേ അവളുടെ പേടികള്‍ വെറുതെയായിരുന്നു. തൊപ്പി സാമാന്യം വലിയ ഒരു കസേരയോളമേ വളര്‍ന്നുള്ളൂ. അതിനുശേഷം പതിവുപോലെ മേശപ്പുറത്തിരുന്നു കൊണ്ട് അത് സംസാരിക്കാന്‍ തുടങ്ങി.
‘മോളേ, നമ്മള്‍ പറഞ്ഞുനിര്‍ത്തിയത് എവിടെയാണെന്ന് നിനക്കോര്‍മ്മയുണ്ടോ?… ്യൂഞാന്‍ ചോദിക്കുന്നത് നമ്മുടെ ചുപ്പാകാബ്രായുടെ കാര്യമാണ്… കഴിഞ്ഞ തവണ നീയിവിടെ കയറി വന്നപ്പോള്‍ ഞാന്‍ നിന്നോട് മുന്നൂറു മൂന്നൂറ്റന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു കഥ പറഞ്ഞിരുന്നില്ലേ? അങ്ങ് ദൂരെ, വളരെ ദൂരെ പെസഫിക് സമുദ്രത്തിനപ്പുറത്ത് മെക്‌സിക്കോയെന്ന രാജ്യത്തു നടന്ന കഥ… കുട്ടിയാക്കഥയോര്‍മ്മിക്കുന്നുണ്ടോ? അതോ മറന്നുപോയോ?”
നല്ല കാര്യം! ദേവേശിയുടെ മനസ്സില്‍ മുഴുവനും ആ കഥയാണെന്ന് ഈ തൊപ്പി അറിയുന്നില്ലല്ലോ.
(തുടരും)






















