- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ഇരുട്ട് (ഹാറ്റാചുപ്പായുടെ മായാലോകം 21)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവു സ്റ്റോര്‍ മുറിയുടെ വാതില്‍ തുറക്കാന്‍ നോക്കി. ഓ, അത് പൂട്ടിയിട്ടിരിയ്ക്കുകയാണ്. മമ്മ താക്കോലുകള്‍ സൂക്ഷിക്കുന്നത് എവിടെയാണെന്നവള്‍ക്കറിയാം. മമ്മയും ദേവുവും കിടക്കുന്ന മുറിയിലൊരു കൊത്തുപണികളുള്ള മരത്തിന്റെ പെട്ടിയുണ്ട്. പിച്ചള കൊണ്ടാണതിന്റെ അലങ്കാരപ്പണികള്‍. ആ പെട്ടിയ്ക്കുള്ളിലാണ് മമ്മയുടെ എല്ലാ താക്കോലുകളും. ദേവു പെട്ടി തുറന്നു. എത്രയെത്ര താക്കോലുകളാണിതിനുള്ളില്‍! ഇക്കൂട്ടത്തില്‍ നിന്ന് തനിക്കാവശ്യമുള്ളത് എങ്ങനെ കണ്ടുപിടിക്കും? അവള്‍ താക്കോലുകളോരോന്നായി
പരിശോധിക്കാന്‍ തുടങ്ങി. അപ്പോഴാണ് രസകരമായൊരു കാര്യമവളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഓരോ താക്കോലിന്റെ തലയിലും ഓരോരോ മൃഗങ്ങളുടെ മുഖമുണ്ട്. അതേ മൃഗങ്ങളുടെ മുഖമാണ് അതാത് വാതിലിലുമുള്ളത്. മാത്രമല്ല, എല്ലാ താക്കോലിന്മേലുമുണ്ട് ഒരു തിളങ്ങുന്ന കല്ല്; അതേ നിറത്തിലുള്ള കല്ലുകള്‍ വാതിലിന്മേലുമുണ്ട്. സ്റ്റോര്‍ മുറിയുടെ വാതിലിലുള്ളതൊരു പ്രത്യേകതരത്തില്‍പ്പെട്ട മൃഗത്തിന്റെ രൂപമാണ്, മുഖം മാത്രമല്ല, ശരീരം മുഴുവനും കാണാം. പട്ടിയുടെ മാതിരി രോമങ്ങളുള്ള ശരീരവും മുഖവും. മടങ്ങിക്കിടക്കുന്ന ചെവികള്‍, പൂച്ചയുടേതു പോലുള്ള ശരീരം. നീണ്ടുകൂര്‍ത്തവാല്. അതൊന്നുമല്ല അത്ഭുതം, ദേവു അതുനോക്കി മിഴിച്ചിരുന്നുപോയി.
ശരീരത്തിന്റെ രണ്ടു വശത്തും ഓരോ വലിയ ചിറകുകള്‍! ഇതെന്തു മൃഗമാണ്? മറ്റു താക്കോലുകളിലുള്ളതെല്ലാം പശു, ആട്, ആന, സിംഹം, കടുവാ, പുലി, മാന്‍, മുയല്‍, മയില്‍, കോഴി, കുരങ്ങ് തുടങ്ങിയവയുടെ ചിത്രങ്ങളാണ്. ഇതു മാത്രമെന്താണൊരു വിചിത്രജീവിയുടെ പടം? ഇങ്ങനെയൊരു മൃഗമുണ്ടോ ലോകത്തെവിടെയെങ്കിലും? അതോ ദിനോസറുകളെപ്പോലെ പണ്ട് ഭൂമിയില്‍ ജീവിച്ചിരുന്ന വല്ല ജന്തുക്കളുമായിരിക്കുമോ? ഏതായാലും സ്റ്റോര്‍ റൂമിന്റെ വാതിലിന്മേലുള്ള കുങ്കുമ നിറത്തിലുള്ള കല്ല് ഈ താക്കോലിന്മേലുമുണ്ട്. തുറക്കാനാവുമോയെന്നൊന്നു പരീക്ഷിച്ചുനോക്കാനവള്‍ തീരുമാനിച്ചു.
ദേവു താക്കോലുമായി സ്റ്റോര്‍ മുറിയുടെ പൂട്ടിയിട്ടിരിക്കുന്ന വാതിലിനടുത്തേക്കോടി. ഇപ്പോഴും കേള്‍ക്കുന്നുണ്ട് മുകളില്‍ നിന്ന് സംഭാഷണത്തിന്റെ ശബ്ദം. സ്റ്റോര്‍ മുറിയിലൂടെ മാത്രമേ തട്ടിന്‍പുറത്തേയ്ക്കു പ്രവേശിക്കാന്‍ കഴിയൂ. സ്റ്റോര്‍ മുറിയുടെ വാതിലാണെങ്കില്‍ പൂട്ടിയിട്ടിരിയ്ക്കയുമാണ്. പിന്നെങ്ങനെ തട്ടിന്‍പുറത്ത് കയറാന്‍ കഴിയും.
ദേവു അമ്പരപ്പോടെ ആലോചിച്ചു.
തുറക്കാനെളുപ്പമല്ലെന്നവള്‍ക്കു മനസ്സിലായി. കുറനാളായി ഉപയോഗിക്കാത്തതു കൊണ്ടായിരിക്കും, നല്ല മുറുക്കമുണ്ട്. വീണ്ടും വീണ്ടുമവള്‍ താക്കോല്‍ തിരിച്ചുനോക്കി. ക്ലിംഗ്… പെട്ടെന്ന് വാതില്‍ തുറന്നു. ദേവു പതുക്കെ സ്റ്റോര്‍ മുറിയ്ക്കുള്ളിലേയ്ക്കു കയറി. കൂരിരുട്ടാണ്. ഒന്നും കാണാന്‍ വയ്യ.
അവള്‍ക്കു പേടി തോന്നി. ഭിത്തിയിലൊക്കെ വിരലുകളോടിച്ചു തപ്പി നോക്കി. വല്ല സ്വിച്ചുകളുമുണ്ടാകുമോ? എവിടെയാണ് നില്‍ക്കുന്നതെന്നോ ചുറ്റിലുമെന്താണെന്നോ ഒന്നുമറിയില്ല. അങ്ങനെ കുറേയേറെ നേരം തപ്പിക്കഴിഞ്ഞപ്പോഴാണ് സ്വിച്ചില്‍ കയ്യെത്തിയത്. സ്വിച്ചിട്ടതും മുറിയില്‍ വെളിച്ചം നിറഞ്ഞു.
ദേവു ചുറ്റും നോക്കി. വലിയ ഭരണികള്‍ കുറേയെണ്ണമുണ്ട്. വലുതെന്നു പറഞ്ഞാല്‍പ്പോരാ, ഭീമന്‍ഭരണികളെന്നു പറയേണ്ടിവരും. അതിനുള്ളില്‍ വേണമെങ്കില്‍ കയറിയിരിക്കാം. മമ്മയുടെയത്ര വലിപ്പമുള്ള ഒരാള്‍ക്കുപോലും!
അപ്പോഴാണ് മുറിയുടെ ഒരു മൂലയില്‍ മുകളിലേയ്ക്കുള്ള കോവണിപ്പടികള്‍ അവള്‍ കണ്ടത്. മുറികാണുന്നതൊക്കെ ഇനി പിന്നീടാകാം. ആദ്യം കോവണികയറിച്ചെന്ന്, തട്ടിന്‍പുറത്തെന്താണുള്ളതെന്ന് നോക്കാം. ആരാണവിടെ സംസാരിക്കുന്നതെന്നു കണ്ടുപിടിക്കണം. വല്ല സോംബിയുമായിരിക്കുമോ? ദേവൂന് ചെറിയപേടി തോന്നി.
പിന്നെയവള്‍ സ്വയം സമാധാനിപ്പിച്ചു. ഏയ് അങ്ങനെയാവില്ല. മമ്മ പറഞ്ഞിട്ടുണ്ടല്ലോ, എന്നും നാം ജപിക്കുന്ന വീട്ടില്‍ ഈശ്വരനുണ്ടാവുമെന്ന്. ഈശ്വരനുള്ളിടത്ത് ചീത്തയായതൊന്നുമുണ്ടാവില്ലെന്നും.
(തുടരും)






















