രാമന് പൂര്‍ണ്ണമനസ്സോടെ മിഥിലയിലേയ്ക്കു വരാന്‍ സന്നദ്ധനായതിലുള്ള സന്തോഷം വിശ്വാമിത്രന്റെ മുഖത്ത് പ്രതിഫലിച്ചു. യാഗം പൂര്‍ത്തിയായപ്പോള്‍ ശിഷ്യന്മാര്‍ മറ്റൊരു യാത്രയ്ക്ക് തയ്യാറെടുത്തത് മിഥിലയിലേയ്ക്ക് ആയിരിക്കുമെന്ന് കരുതിയില്ല. നേരത്തെതന്നെ തീരുമാനിച്ചതായിട്ടുകൂടി പോകണ്ട സമയത്തുമാത്രം വിശ്വാമിത്രന്‍ അത് വെളിപ്പെടുത്തിയതിന്റെ ഉദ്ദേശ്യമെന്തെന്ന് അപ്പോഴും രാമന് മനസ്സിലായില്ല.
സിദ്ധാശ്രമത്തില്‍നിന്ന് മിഥിലയിലേയ്ക്കു പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിശ്വാമിത്രന്‍ ആശ്രമത്തിന് പുറത്തേക്കിറങ്ങിയതും പല ദിക്കിലായി നിന്ന ആശ്രമവാസികളായ പക്ഷികളും മൃഗങ്ങളും വിശ്വാമിത്രന്റെ സമീപത്തേയ്ക്കു വന്നു. സിദ്ധാശ്രമം വിട്ട് പുറത്തേയ്ക്കു പോകുന്ന മുനിയെ യാത്രയാക്കാന്‍ എന്ന മട്ടില്‍ അവര്‍ നില്‍ക്കുന്നതുകണ്ട് കൗതുകത്തോടെ രാമന്‍ അവയെ നോക്കി. മഹര്‍ഷി സ്‌നേഹപൂര്‍വ്വം കൈ ഉയര്‍ത്തി ആശ്രമത്തില്‍ത്തന്നെ നില്‍ക്കാന്‍ ആംഗ്യഭാഷയില്‍ നിര്‍ദ്ദേശം നല്‍കി. മുനിയുടെ ഭാഷ മനസ്സിലായതുപോലെ പക്ഷിമൃഗാദികള്‍ മുനിയെ അനുഗമിക്കാതെ നിന്ന നില്‍പ്പില്‍ നിലകൊണ്ടത് രാമനും ലക്ഷ്മണനും കൗതുകമുണര്‍ത്തുന്ന കാഴ്ച ആയിരുന്നു.
യാത്രാവേളയില്‍ വിശ്വാമിത്രനെ അനുഗമിക്കാറുള്ള ആശ്രമത്തിലെ പ്രധാന ശിഷ്യന്മാര്‍ വനദേവതമാരെ വന്ദിച്ച് ആശ്രമത്തിന് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ രാമനും ലക്ഷ്മണനും അവരോടൊപ്പം ചേര്‍ന്നു. യാത്ര നദിയിലൂടെയാണോ എന്ന് സംശയിച്ചെങ്കിലും ശിഷ്യന്മാര്‍ വടക്കേ ദിക്കിലേയ്ക്കു നടന്നപ്പോള്‍ കാട്ടിലൂടെയാണെന്ന് വ്യക്തമായി.
******
ആശ്രമത്തിലെ ജ്ഞാനമുറകളെക്കുറിച്ച് ശിഷ്യന്മാരോട് സംസാരിച്ചുകൊണ്ട് ലക്ഷ്മണന്‍ മുന്നില്‍ നടന്നപ്പോള്‍ രാമന്‍ മുനിയോടൊപ്പമാണ് നടന്നത്. മാറുന്ന കാലത്തിനനുസരിച്ച് രാജനീതിയിലും ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് വിശ്വാമിത്രനില്‍നിന്നും പലതും അറിയണമെന്ന് രാമന്‍ ആഗ്രഹിച്ചു. രാജനീതി സമയാസമയം പരിഷ്‌ക്കരിക്കേണ്ട ചുമതല രാജാവിനു മാത്രമല്ല രാജപുരോഹിതന്മാര്‍ക്കുകൂടി ഉള്ളതാണെന്നാണ് രാമന്റെ അഭിപ്രായം. വിശ്വാമിത്രനില്‍നിന്നും അത്തരം കാര്യങ്ങള്‍കൂടി മനസ്സിലാക്കാന്‍ തുടര്‍ന്നുള്ള യാത്ര സഹായിക്കുമെന്ന് രാമന്‍ ചിന്തിച്ചു.
”ഈ ഭൂമിയിലെ ജന്തുക്കളില്‍ ഏറ്റവും ആത്മവഞ്ചകരായ ജന്തു മനുഷ്യനല്ലേ..?” മനസ്സില്‍കിടന്ന പ്രധാനപ്പെട്ട ഒരു ചോദ്യത്തിനുള്ള ഉത്തരം തേടാനുള്ള ശ്രമമാണ് രാമന്‍ നടത്തിയത്.
ആ ചോദ്യത്തിലൂടെ എന്തോ ഗൗരവമായ കാര്യം അറിയാനാണ് രാമന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കി വളരെ ആലോചിച്ചാണ് മുനി മറുപടി പറഞ്ഞത്.
”നമ്മള്‍ മറ്റുള്ളവരിലെ പോരായ്മകളെക്കുറിച്ചും അഴിമതിയെക്കുറിച്ചുമൊക്കെ പറയും. എന്നാല്‍ നമ്മുടെ കുറ്റങ്ങളും തെറ്റുകളും കുറവുകളും നെറികേടുകളും എല്ലാം കണ്ടില്ലെന്ന് നടിക്കും. ഇത് മനുഷ്യന്റെമാത്രം അടിസ്ഥാന പ്രകൃതമാണ്. സമൂഹത്തിന്റെ നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വാര്‍ത്ഥമതികളെപ്പോലും കൂട്ടിയോജിപ്പിക്കാന്‍ ഭരണാധിപന്‍ പ്രാപ്തനായിരിക്കണം.” അയോദ്ധ്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് സൂചിപ്പിക്കാനാണ് മുനി ശ്രമിച്ചത്.
”അങ്ങനെയാണ് വേണ്ടത്. പക്ഷേ,… ” രാമന്‍ പെട്ടെന്നു നിര്‍ത്തി.
”നമ്മുടെ മേല്‍ വന്നുപതിക്കുന്ന ദോഷങ്ങള്‍ക്ക് സ്വയം പരിഹാരം കാണാന്‍ ശ്രമിക്കാതെ അതിന് മറ്റുള്ളവരെ പഴിചാരാന്‍ ശ്രമിക്കുന്നത് ഉചിതമല്ല. നമ്മുടെ മോശമായ അവസ്ഥ നമ്മള്‍ തന്നെയാണ് സൃഷ്ടിക്കുന്നതെന്ന് ആദ്യം അംഗീകരിക്കണം” രാമന്‍ പറയാതെ പറഞ്ഞത് എന്തെന്ന് മനസ്സിലാക്കി വിശ്വാമിത്രന്‍ മറുപടി പറഞ്ഞു.
ഏതോ ആലോചനയില്‍ മുഴുകിയ രാമന്‍ അല്പനേരം ഒന്നും പറഞ്ഞില്ല.
”സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിത്തീരാന്‍ കഴിയുന്ന മഹാനായ ഒരു നേതാവിനെയാണ് ഇപ്പോള്‍ ആര്യാവര്‍ത്തത്തിനാവശ്യം. ഓരോ മനുഷ്യന്റെ ഉള്ളിലും ഉറങ്ങിക്കിടക്കുന്ന ദൈവാംശത്തെ ഉണര്‍ത്താന്‍ കഴിയുന്ന, ആദര്‍ശപരമായ ജീവിത മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തി ഉള്ളവനായിരിക്കണം ആ നേതാവ്. ജനഹിതമറിഞ്ഞുകൊണ്ടും അവര്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടും അവരെ പ്രചോദിപ്പിക്കുവാന്‍ കഴിയുന്ന ജനസമ്മതനായ ഒരു രാജാവ് ആര്യാവര്‍ത്തത്തില്‍ ഉണ്ടാവേണ്ടതുണ്ട് ” വിശ്വാമിത്രന്‍ രാമനെ തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. ”ആദര്‍ശപരമായ ജീവിതമാര്‍ഗ്ഗം എന്നതുകൊണ്ട് അങ്ങ് എന്താണ് അര്‍ത്ഥമാക്കുന്നത്?”
”ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തില്‍ ഓരോ ലക്ഷ്യമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിയണം. ജീവിതലക്ഷ്യത്തോടു പൊരുത്തപ്പെട്ടുകൊണ്ട് ആരോഗ്യത്തോടെയും സന്തോഷത്തോടെയും രാജ്യത്തിന്റെ പൊതുവായ നന്മയെ അംഗീകരിച്ചുകൊണ്ട് സ്വാശ്രയരായി കഴിയുന്നതിന് ജനതയെ പ്രാപ്തരാക്കാന്‍ ആര്‍ക്കാണോ കഴിയുന്നത് അയാളെ ആദര്‍ശപരമായ ജീവിതമാര്‍ഗ്ഗം ഉള്ള ആളെന്നു ഞാന്‍ പറയാം”
”ഒരു വലിയ ജനസമൂഹം ഇതാര്‍ജ്ജിക്കണമെങ്കില്‍…” രാമന്‍ സംശയത്തോടെ മുനിയെ നോക്കി.
”അതത്ര എളുപ്പമുള്ള കാര്യമല്ലെന്നറിയാം. അത് അടിച്ചമര്‍ത്തലിലൂടെയോ, അടിച്ചേല്‍പ്പിക്കലിലൂടെയോ ഉണ്ടാവേണ്ടതല്ല. മറിച്ച് സ്വാതന്ത്ര്യത്തിലൂടെ സാദ്ധ്യമാക്കേണ്ടതാണ്. ഓരോ ജനവിഭാഗത്തിന്റെയും കഴിവുകളും വഴികളും കണ്ടെത്തുവാന്‍ അവരെ പ്രാപ്തരാക്കി അതിനുള്ള സമയം അനുവദിക്കണം. അപ്പോള്‍ അവരുടെ വഴികള്‍ അവര്‍ കണ്ടെത്തും. അതിലൂടെ രാജ്യത്ത് ഐശ്വര്യം വര്‍ദ്ധിക്കും” വിശ്വാമിത്രന്‍ പറഞ്ഞു.
”സ്വാതന്ത്ര്യം അമിതമാകുമ്പോള്‍ ഓരോ വ്യക്തിക്കും അവനവന്റെ സ്വപ്‌നങ്ങളെ തിരിച്ചറിയുവാന്‍ കഴിയുമോ? ഒരാളുടെ സ്വപ്നം മറ്റൊരാളിന്റെ സ്വപ്‌നവുമായി ചേരില്ലെന്നു വന്നാല്‍ അത് സംഘര്‍ഷം സൃഷ്ടിക്കില്ലേ?” രാമന്‍ ചോദിച്ചു.
”ശരിയാണ്. അവിടെയാണ് ധര്‍മ്മത്തിനും നിയമത്തിനും പ്രസക്തി ഉണ്ടാകുന്നത്. നിയമത്തിന് വില കല്‍പിക്കാതെ വന്നാല്‍ അവിടെ ജീര്‍ണ്ണത പടര്‍ന്നുപിടിക്കും” വിശ്വാമിത്രന്‍ പറഞ്ഞു.
”അതാണ് ഇപ്പോള്‍ അയോദ്ധ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്”രാമന്‍ ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് പറഞ്ഞു.
വിശ്വാമിത്രന്‍ അല്പനേരത്തേയ്ക്ക് മൗനം പാലിച്ചു. അയോദ്ധ്യയുടെ കുത്തഴിഞ്ഞ പോക്കില്‍ രാമന് പ്രയാസമുണ്ടെന്ന് വിശ്വാമിത്രനറിയാം. അയോദ്ധ്യമാത്രമല്ല പല രാജ്യങ്ങളും കുത്തഴിഞ്ഞ് ദുര്‍ബ്ബലമാകുന്നതുവഴി കരുത്താര്‍ജ്ജിക്കുന്നത് രാക്ഷസശക്തിയാണ്.
”രാമാ, ഉത്തമരായ ആളുകളെ നയിക്കാന്‍ ഒരു ശക്തനായ നേതാവിന്റെ ആവശ്യമില്ല. എന്നാല്‍ ജനതയെ ഉത്തമരാക്കിമാറ്റാന്‍ ശക്തനായ ഭരണാധിപന്‍ തന്നെവേണം. നല്ല നേതാവ് ആ ഭാരം സ്വയം ഏറ്റെടുത്ത്, തന്റെ ജനങ്ങളെ മികച്ച മനുഷ്യരാക്കാന്‍ യത്‌നിക്കും.”
”രാജാവ് ഓരോ പ്രജയുടെയും ഉള്ളിലുറങ്ങുന്ന ചെകുത്താനെ പ്രതിരോധിക്കുകയല്ലേ ചെയ്യേണ്ടത്?”
”അല്ല കുമാരാ, ആ ചെകുത്താനെ ദൈവമാക്കി മാറ്റുകയാണ് വേണ്ടത്. ഉള്ളിലുമുള്ള ദൈവാംശത്തെ തട്ടിയുണര്‍ത്തിക്കൊണ്ട് വേണം ഒരുവനെ ഉത്തമപാതയിലേയ്ക്ക് നയിക്കാന്‍. തന്റെ ജനങ്ങളെ, അവരുടെ കഴിവുകള്‍ക്കനുസരിച്ച് മികച്ചതാക്കാന്‍ പ്രേരിപ്പിക്കുകയാണ് അതിന് ആദ്യം വേണ്ടത് ” വിശ്വാമിത്രന്‍ പറഞ്ഞു.
രാമന്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നറിയാന്‍ വിശ്വാമിത്രന്‍ രാമന്റെ മുഖത്തേയ്ക്കുനോക്കി. ആ മുഖം പ്രതീക്ഷാനിര്‍ഭരമാണ്. ഭരണാധികാരിയിലൂടെ പ്രാവര്‍ത്തികമാക്കണമെന്ന് താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍, പ്രയോഗത്തില്‍ വരുത്താന്‍ രാമന് കരുത്തുണ്ടെന്ന് താടകയുടെയും സുബാഹുവിന്റെയും നിഗ്രഹത്തിലൂടെ തെളിയിച്ചതാണ്. ഭാവിയില്‍ ആര്യാവര്‍ത്തത്തെ നയിക്കേണ്ട രാമനോട് രാജനീതിയെക്കുറിച്ചും അനീതികളെക്കുറിച്ചുമുള്ള തന്റെ നിലപാടുകള്‍ സഞ്ചാരവേളയില്‍ വ്യക്തമാക്കാന്‍ വിശ്വാമിത്രന്‍ തീരുമാനിച്ചു.
******
സൂര്യന്‍ അസ്തമിക്കാറായപ്പോള്‍ അവര്‍ ശോണാനദീതീരത്തെത്തി. രാത്രിയില്‍ വിശ്രമിക്കാന്‍ എത്രയും അനുയോജ്യമായ നിബിഡവനശോഭിതമായ ആ സ്ഥലം രാമനെ വല്ലാതെ ആകര്‍ഷിച്ചു. മുനികുമാരന്മാര്‍ അവിടെ വിശ്രമിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതു കണ്ടപ്പോള്‍ രാമന്‍ അതിയായി സന്തോഷിച്ചു.
”കുമാരന്മാരെ, ഇവിടെ നിങ്ങള്‍ക്ക് സൈ്വര്യമായി വിശ്രമിക്കാം” വിശ്വാമിത്രന്‍ പറഞ്ഞു.
അവിടെ രാക്ഷസരുടെ ശല്യം ഉണ്ടാവില്ലെന്ന സൂചനയാണ് മുനി നല്‍കിയത്. ധര്‍മ്മത്തെ സംരക്ഷിക്കുന്നതില്‍ കൗശികവംശം എപ്പോഴും ബദ്ധശ്രദ്ധരാണെന്ന് രാമന്‍ കേട്ടിട്ടുണ്ട്.
അസ്തമിക്കുന്നതിനുമുമ്പ് എല്ലാവരും പുഴയിലിറങ്ങി ദേഹശുദ്ധി വരുത്തി. അഗ്നിഹോത്രം കഴിഞ്ഞ് രാമനും ലക്ഷ്മണനും തങ്ങളുടെ ആയുധം ഭദ്രമായിവച്ച് വിശ്വാമിത്രന്റെ അടുത്തിരുന്നു.
”മനോഹരവും പരിപാവനവുമായ ഈ ദേശം ആരുടേതാണ് മഹാമുനേ?” രാമന്‍ ചോദിച്ചു.
വിശ്വാമിത്രന്‍ ഒന്നു നെടുവീര്‍പ്പിട്ടു. തന്റെ രാജ്യത്തെക്കുറിച്ചാണ് കുമാരന്‍ ചോദിച്ചിരിക്കുന്നത്. കുശനാഭ, കന്യാകുബ്ജത്തെക്കുറിച്ച് കുമാരന്മാരോടു പറയുമ്പോള്‍ തന്റെ പൂര്‍വ്വ ചരിത്രംകൂടി പറയണ്ടിവരില്ലേ എന്നാലോചിച്ച് വിശ്വാമിത്രന്‍ ദീര്‍ഘമായി നിശ്വസിച്ചു.
”രാമാ ഇത് കന്യാകുബ്ജത്തില്‍പ്പെട്ട ദേശമാണ്.”
”കന്യാകുബ്ജത്തെക്കുറിച്ച് വസിഷ്ഠഗുരുവില്‍നിന്ന് ഏറെ കേട്ടിട്ടുണ്ട്” രാമന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
തന്നെക്കുറിച്ചും തന്റെ രാജ്യത്തെക്കുറിച്ചും കുമാരന്മാരോട് വസിഷ്ഠന്‍ എന്തെല്ലാമാണ് പറഞ്ഞിട്ടുണ്ടാവുക എന്നറിയില്ല. അതേക്കുറിച്ച് ഇനിയും പറയണ്ട ആവശ്യമില്ലല്ലോ എന്ന ആശ്വാസത്താല്‍ വിശ്വാമിത്രന്‍ രാമനെ നോക്കി.
പണ്ട് താന്‍ ഭരണംനടത്തിയ ആ മണ്ണില്‍ ചിന്താധീനനായി മുനി ഇരുന്നപ്പോള്‍ വിശ്വാമിത്രന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തിലൂടെ സഞ്ചരിക്കുകയാണെന്ന് രാമന് തോന്നി.
ഉറങ്ങാന്‍ കിടന്നപ്പോള്‍ ദേവന്മാരെ സ്തുതിക്കുന്നതോടൊപ്പം വിശ്വാമിത്രനെയും കൗശിക വംശത്തെയും ശിഷ്യന്മാര്‍ ഉച്ചത്തില്‍ സ്തുതിക്കുന്നത് രാമന്‍ കേട്ടു.
ചുറ്റുപാടും കൂരിരുള്‍ പരന്നപ്പോള്‍ ആകാശത്തിന്റെ കണ്ണുകള്‍ പോലെ നക്ഷത്രങ്ങള്‍ തിളക്കമാര്‍ന്ന് നില്‍ക്കുന്നത് രാമന്‍ കണ്ടു. രാത്രീഞ്ചരരായ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേട്ടതേയില്ല. രാത്രിയെ കീഴടക്കി വാഴുക, രാത്രീചാരീകളായ സത്വങ്ങളും യക്ഷ, രാക്ഷസ സംഘങ്ങളുമാണെന്ന് കുട്ടിക്കാലത്തുകേട്ട കഥ ഓര്‍മ്മ വന്നപ്പോള്‍ ഉറക്കം വരാതെ രാമന്‍ ആകാശം നോക്കിക്കിടന്നു. വിശ്വാമിത്രന്‍ സമ്മാനിച്ച സിദ്ധികളുടെ അനുഗ്രഹത്താല്‍ തെല്ലും ക്ഷീണം അനുഭവപ്പെട്ടില്ല.
കൃത്തികമാര്‍
രാത്രിയുടെ അന്ത്യയാമത്തില്‍ത്തന്നെ വിശ്വാമിത്രനും ശിഷ്യന്മാരും ഉണര്‍ന്നെഴുന്നേറ്റു കുളികഴിഞ്ഞ് പ്രഭാതകൃത്യങ്ങള്‍ അനുഷ്ഠിക്കുമ്പോഴും കുമാരന്മാര്‍ സുഖമായി ഉറങ്ങുന്നതാണ് കണ്ടത്.
”രാമാ, നേരം പുലര്‍ന്നത് അറിഞ്ഞില്ലേ? അതാ, സൂര്യ കിരണങ്ങള്‍ നിങ്ങളെ ഉണര്‍ത്താന്‍ കൈകള്‍ നീട്ടുന്നു. എഴുന്നേല്‍ക്കൂ” കൊട്ടാരത്തിലെ പട്ടുമെത്തയില്‍ എന്നപോലെ സുഖമായി ഉറങ്ങുന്ന കുമാരന്മാരെ നോക്കി വിശ്വാമിത്രന്‍ പതുക്കെ പറഞ്ഞു.
മുനിയുടെ വാക്കുകള്‍ കേട്ട് ഉണര്‍ന്ന് പതിവുപോലെ കിടക്കയില്‍ ഇരുന്നുകൊണ്ടു മാതാവിനെയും പിതാവിനെയും ഗുരുക്കന്മാരേയും മനസ്സാവണങ്ങി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്ന പതിവ് തെറ്റിയതില്‍ തെല്ലൊരു ജാള്യതയോടെയാണ് വിശ്വാമിത്രനെ വന്ദിച്ചത്.
പ്രഭാതത്തില്‍ പുഴയുടെ തീരത്തേയ്ക്കു നടക്കുമ്പോള്‍ ഓരോ പ്രഭാതവും മുമ്പ് കാണാത്ത സൗന്ദര്യത്താല്‍ വേറിട്ടുനില്‍ക്കുന്നുവെന്ന് രാമന് തോന്നി. കുളിരുമായി വന്ന ഇളംതെന്നല്‍ ശരീരത്തെ തഴുകി കുണുങ്ങി കുണുങ്ങി കടന്നുപോയി.
യാത്രയ്ക്ക് തയ്യാറായി മുനിയുടെ അനുവാദത്തിന് എല്ലാവരും കാത്തുനിന്നു. വഴികാട്ടികളെപ്പോലെ മുമ്പില്‍ നടക്കുന്ന മുനിശിഷ്യന്മാര്‍ ഇടയ്ക്കിടെ മാറുന്നുണ്ട്. ഓരോ ദേശത്തുകൂടി പോകുമ്പോഴും ആ പ്രദേശങ്ങള്‍ നന്നായി പരിചയിച്ച ശിഷ്യന്മാരാണ് മുന്നില്‍ നടക്കുന്നത്.
ഏറെ ദൂരം സമതലത്തിലൂടെ നടന്ന് വലിയ ഒരു കുന്നുകയറി വീണ്ടും പുഴയുടെ തീരത്ത് എത്തിച്ചേര്‍ന്നു. പുഴ സമ്മാനിച്ച വിശാലമായ ഒരു തുരുത്ത് ചെറുമരങ്ങളും പുല്ലും നിറഞ്ഞ് പച്ചപിടിച്ചു കിടക്കുന്നത് കണ്ടു. വഞ്ചിയുടെ സഹായമില്ലാതെ നദിയുടെ മദ്ധ്യത്ത് നിലകൊള്ളുന്ന തുരുത്തില്‍ എത്താന്‍ കഴിയില്ല. വലിയൊരു പച്ചപ്പുതപ്പ് വിരിച്ചതുപോലെ നിലകൊള്ളുന്ന ആ തുരുത്തില്‍ കഴിയാന്‍ എന്തു രസമായിരിക്കും എന്ന് രാമന്‍ ആലോചിച്ചു.
ഏതു ചെറിയ പുഴയും ഒഴുകുന്നത് ഒരു മഹാനദിയെ ലക്ഷ്യമാക്കിയാണ്. മഹാനദികള്‍ സമുദ്രത്തെ ലക്ഷ്യമാക്കിയും. ജീവിതവും നദിയെപ്പോലെ ഏതോ മഹാപ്രപഞ്ചത്തില്‍ ലയിക്കാനുള്ള യാത്രയാണെന്ന് ഗുരു പറഞ്ഞത് രാമന്‍ ഓര്‍ത്തു.
”നമുക്ക് ഈ നദിയുടെ അക്കരെ കടക്കേണ്ടതുണ്ട്” വിശ്വാമിത്രന്‍ പറഞ്ഞു.
രാമന്റെ ചിന്തയ്ക്ക് മുനിയുടെ വാക്കുകള്‍ തടസ്സമായി.
”നദിക്ക് നല്ല ആഴമുള്ളതുപോലെ തോന്നുന്നു. എങ്ങനെയാണ് നമ്മള്‍ മറുകരയെത്തുക.?” പുഴയിലേയ്ക്ക് നോക്കി ലക്ഷ്മണന്‍ ചോദിച്ചു.
”ശിഷ്യന്മാര്‍ക്ക് നദിയുടെ ഓരോ ഭാഗവും നന്നായി പരിചയമുണ്ട്. ആഴംകുറഞ്ഞ ദിക്കു മനസ്സിലാക്കിയാണ് അവര്‍ പുഴയില്‍ ഇറങ്ങുന്നത്” വിശ്വാമിത്രന്‍ പറഞ്ഞു.
ആഴമില്ലാത്ത ദിശയിലൂടെ ശിഷ്യന്മാരുടെ പിന്നാലെ നടന്നപ്പോള്‍ നദിയില്‍ ഒന്നു മുങ്ങിയാലോ എന്ന് രാമന്‍ ആലോചിച്ചു. ഏതോ കല്ലില്‍ ചവിട്ടി പെട്ടെന്ന് വീഴാന്‍ തുടങ്ങിയതും ലക്ഷ്മണന്‍ രാമനെ പിടിച്ചു.
മറുകരയിലേയ്ക്കു കയറി, മണല്‍പ്പരപ്പിലൂടെ കുറച്ചുദൂരം നടന്ന് ഗംഗാതീരത്തെ മനോഹരമായ മറ്റൊരു തുരുത്തിലാണ് അവര്‍ എത്തിയത്. യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ കുടപിടിച്ച മട്ടില്‍ അവിടവിടെമാത്രം ചില വന്‍മരങ്ങള്‍ തുരുത്തിലുമുണ്ട്. വര്‍ഷകാലത്ത് നദിയുടെ കുത്തൊഴുക്കില്‍ ഈ വൃക്ഷങ്ങള്‍ എങ്ങനെയാണ് വീഴാതെ നില്‍ക്കുന്നതെന്ന് രാമന്‍ അത്ഭുതപ്പെട്ടു. നേരത്തെ കണ്ട തുരുത്തിനേക്കാള്‍ വിശാലമായ മറ്റൊരു തുരുത്തില്‍ എത്തിയപ്പോള്‍ അവിടെ തെല്ലുനേരം തങ്ങണമെന്നു രാമന് തോന്നി. അക്കാര്യം മുന്നേ നടക്കുന്ന മുനിമാരോട് പറയുന്നതിനു മുമ്പു മുന്നില്‍ നടന്നവര്‍ വിശ്രമിക്കാന്‍ അനുയോജ്യമായ ആ സ്ഥലത്ത് തങ്ങാനുള്ള ശ്രമത്തിലാണെന്ന് മനസ്സിലായി.
ഹവിഷ്യാന്നം(വരിനെല്ലുകൊണ്ടുണ്ടാക്കിയ ചോറ്) ഉണ്ടാക്കാനായി ചില ശിഷ്യന്മാര്‍ അവിടെ ചില ഒരുക്കങ്ങള്‍ പെട്ടെന്നു നടത്തി. മറ്റു ചിലര്‍ ഹവിഷ്യാന്നത്തോടൊപ്പം കഴിക്കാന്‍ അനുയോജ്യമായ തളിരിലകള്‍ ചുറ്റുപാടുനിന്നു ശേഖരിക്കാന്‍ പോകുമ്പോള്‍ രാമനും ലക്ഷ്മണനും അവരോടൊപ്പം കൂടി. മൃഗങ്ങളെപ്പോലെയാണ് മനുഷ്യരും. ഏതൊക്കെ ചെടികളുടെ ഇലകളാണ് ഭക്ഷണത്തിന് യോജിച്ചതെന്ന് പാരമ്പര്യമായി ലഭിച്ച അറിവിന്റെ വെളിച്ചത്തിലാണ് ശിഷ്യന്മാര്‍ ഇലകള്‍ ഭക്ഷണത്തിനായി കണ്ടെത്തുന്നത്.
എല്ലാവരും ഗംഗയില്‍ ഇറങ്ങി കുളിച്ചശേഷം അമൃതിനു സമാനമായ ഹവിഷ്യാന്നം കഴിച്ച് സന്തുഷ്ടരായി. നടന്നു വരുമ്പോള്‍ കണ്ട വൃക്ഷങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചും ഓരോരോ കഥകള്‍ പറഞ്ഞുകൊണ്ട് എല്ലാവരും വിശ്വാമിത്രന്റെ ചുറ്റുമിരുന്നു.
”ഭഗവന്‍, മൂന്നു ലോകങ്ങളിലൂടെയും (ത്രിപഥഗ) ഒഴുകി, സമുദ്രത്തില്‍ എത്തിച്ചേര്‍ന്ന ഗംഗയുടെ ഉത്ഭവത്തെക്കുറിച്ചറിയാന്‍ ആഗ്രഹമുണ്ട്.” ഗംഗയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റിയ സന്ദര്‍ഭമാണെന്ന് മനസ്സിലാക്കി ലക്ഷ്മണന്‍ ചോദിച്ചു.
”ഈ ചോദ്യം കുമാരനില്‍നിന്ന് ഞാന്‍ നേരത്തെ പ്രതീക്ഷിച്ചതാണ്” വിശ്വാമിത്രന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
”ശൈലേന്ദ്രനാഥനായ ഹിമവാന് തന്റെ പ്രാണപ്രേയസിയായ മേനക എന്ന മോഹിനിയില്‍ ജനിച്ചവളാണ് ഗംഗ എന്ന് കേട്ടിട്ടുണ്ട്” രാമനും ഗംഗയെക്കുറിച്ചറിയാനുള്ള കൗതുകം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.
”ഗംഗയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കഥ ഞാന്‍ വിശദമായി പറയാം” ഒരു നിമിഷം കണ്ണുകളടച്ച് വിശ്വാമിത്രന്‍ ധ്യാനനിരതനായി.
നിലത്തുവച്ച വിളക്കില്‍ ശിഷ്യന്മാര്‍ എണ്ണ പകര്‍ന്നു. രാമനും ലക്ഷ്മണനും കഥ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്നു.