Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home നോവൽ

മിഥിലാപുരിയിലേക്ക് (വിശ്വാമിത്രന്‍ 36)

കെ.ജി.രഘുനാഥ്

Print Edition: 21 March 2025
വര: ഗിരീഷ്‌ മൂഴിപ്പാടം

വര: ഗിരീഷ്‌ മൂഴിപ്പാടം

വിശ്വാമിത്രന്‍ പരമ്പരയിലെ 43 ഭാഗങ്ങളില്‍ ഭാഗം 36
wp-content/uploads/2024/07/viswa-jpg.webp
വിശ്വാമിത്രന്‍
  • വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
  • വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
  • കാമധേനു ( വിശ്വാമിത്രന്‍ 3)
  • മിഥിലാപുരിയിലേക്ക് (വിശ്വാമിത്രന്‍ 36)
  • ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
  • വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
  • കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)

രണ്ടു ദിവസം കഴിഞ്ഞിട്ടും ശത്രുക്കളുടെ ആഗമനത്തെക്കുറിച്ചുള്ള സൂചന ഒന്നും ലഭിച്ചില്ല. രാത്രിയെന്നോ പകലെന്നോ, ഭേദമില്ലാതെ വിശപ്പും ദാഹവും അറിയാതെ കരുതലോടെ യാഗഭൂവിന് സമീപത്ത് യാഗംമുടക്കാന്‍വരുന്ന രാക്ഷസരെ നേരിടാന്‍ അവര്‍ കാത്തുനിന്നു. മൂന്നാം ദിവസത്തിലേയ്ക്ക് കടന്നപ്പോള്‍ യാഗം മുടക്കാന്‍ വരുന്ന രാക്ഷസന്മാരുടെ ആഗമന ലക്ഷണം എന്തെന്നറിയാന്‍ ലക്ഷ്മണന് കൗതുകമുണ്ടായി.
”ഭഗവന്‍, എപ്പോഴാണ് രാക്ഷസന്മാര്‍ അപകടകാരികളായി എത്തുക?” ലക്ഷ്മണന്‍ യജ്ഞസംരക്ഷണ ചുമതലയുള്ള ശിഷ്യന്മാരോടു പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
”കുമാരാ, ആറുദിവസത്തിനു ശേഷമാണ് ദീക്ഷ പൂര്‍ത്തിയാകുന്നത്. ദീക്ഷ ആരംഭിച്ചു കഴിഞ്ഞാല്‍ ഗുരു മൗനത്തിലായിരിക്കും. ആറുനാളും നിങ്ങള്‍ ഈ ആശ്രമത്തെ സംരക്ഷിക്കേണ്ടതുണ്ട്. രണ്ടു ദിവസമല്ലേ കഴിഞ്ഞിട്ടുള്ളു. ഏതു സമയവും അവര്‍ എത്തും” ഒരു മുനികുമാരന്‍ വളരെ പതുക്കെ ലക്ഷ്മണനോടു പറഞ്ഞു.
രാക്ഷസന്മാരുടെ പ്രത്യേകതകള്‍ എന്തെല്ലാമെന്നും അവരുടെ വരവ് ഏതു സന്ദര്‍ഭത്തിലായിരിക്കും എന്നുമുള്ള കാര്യങ്ങള്‍ ശിഷ്യന്മാരില്‍നിന്നു മനസ്സിലാക്കി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജാഗരൂകരായി അമ്പും വില്ലുമേന്തി തപോവനത്തെ സംരക്ഷിക്കാന്‍ രാമനും ലക്ഷ്മണനും നിലയുറപ്പിച്ചു..
അഞ്ചു ദിനരാത്രങ്ങള്‍ അത്യന്തം ജാഗ്രതയോടെ ഉറക്കമില്ലാതെ കാത്തുനിന്നിട്ടും അവര്‍ക്ക് യാതൊരു ക്ഷീണവും അനുഭവപ്പെട്ടില്ല. വിശ്വാമിത്രനില്‍നിന്നു ലഭിച്ച സിദ്ധിയുടെ മഹത്വം അവര്‍ക്ക് ബോധ്യപ്പെട്ടു. യാഗം മുടക്കാനോ ആശ്രമം കൊള്ളയടിക്കാനോ രാക്ഷസന്മാര്‍ എത്താതിരുന്നപ്പോള്‍, യാഗ സംരക്ഷകരായി തങ്ങള്‍ എത്തിയ വിവരം രാക്ഷസര്‍ അറിഞ്ഞിട്ടുണ്ടാവുമെന്ന് രാമന്‍ ഊഹിച്ചു.
യാഗത്തിന്റെ അവസാനദിനം ആയതോടെ രാമന്‍ കൂടുതല്‍ ജാഗ്രതയോടെ നിലകൊണ്ടു. ഹോമാഗ്നി ആളിക്കത്തി. ഋത്വിക്കുകളോടും പുരോഹിതന്മാരോടും ഒപ്പമിരിക്കുന്ന വിശ്വാമിത്രന്‍ കൂടുതല്‍ തേജസ്സോടെ നിലകൊണ്ടു. മന്ത്രോച്ചാരണം ഉച്ചസ്ഥായിയില്‍ എത്തി. തപോവനമാകെ ആനന്ദത്തില്‍ ആറാടി.
പെട്ടെന്ന് സിദ്ധാശ്രമത്തിന് പുറത്തുനില്‍ക്കുന്ന മഹാമരങ്ങള്‍ കൊടുങ്കാറ്റില്‍ ഉലയുന്നത് ലക്ഷ്മണന്റെ സൂക്ഷ്മ നേത്രങ്ങള്‍ കണ്ടെത്തി.
”ജ്യേഷ്ഠാ അതാ നോക്കൂ.” അകലേയ്ക്കു ചൂണ്ടിക്കൊണ്ട് ലക്ഷ്മണന്‍ പറഞ്ഞു.
രാമന്‍ അകലേയ്ക്കു നോക്കി. വലിയ മരങ്ങള്‍ കാറ്റില്‍ ഇളകിയാടുന്നത് രാമനും കണ്ടു. അത് കാറ്റില്‍ ഇളകുന്നതല്ലെന്നും രാക്ഷസന്മാരുടെ വരവാകാമെന്നും രാമന്‍ സംശയിച്ചു. യാഗത്തിന്റെ സമാപ്തി ദിനം ഇത്ര കൃത്യമായി രാക്ഷസന്മാര്‍ എങ്ങനെയാണ് മനസ്സിലാക്കുന്നതെന്ന് രാമന്‍ അത്ഭുതപ്പെട്ടു. ആശ്രമത്തിനു പുറത്ത് രാക്ഷസന്മാരുടെ ചാരന്മാര്‍ ഉണ്ടാവാന്‍ ഇടയുണ്ട്. വിശ്വാമിത്രന്‍ യജ്ഞസമയത്ത് ആയുധമെടുക്കില്ല എന്നു അവര്‍ക്കറിയാം. തപശ്ചര്യകള്‍ സമാപിക്കുമ്പോഴാണ് അവര്‍ എത്തിച്ചേരാന്‍ സാധ്യതതെന്ന് ശിഷ്യന്മാര്‍ പറഞ്ഞത് രാമന്‍ ഓര്‍ത്തു.
മരങ്ങള്‍ ഇളകിയ ദിക്കില്‍നിന്ന് പെട്ടെന്ന് ഇടിവെട്ടുംവിധമുള്ള ശബ്ദം അവര്‍ കേട്ടു. രാമനും ലക്ഷ്മണനും വില്ലുകുലച്ച് ചുറ്റുപാടും നോക്കി. അപ്പോഴും ആരേയും കാണാന്‍ കഴിഞ്ഞില്ല. അല്പസമയം കഴിഞ്ഞപ്പോള്‍ ഉഗ്രരൂപികളായ രണ്ടുപേര്‍ അനുചരന്മാരോടൊപ്പം ആര്‍ത്തട്ടഹസിച്ചുകൊണ്ട് ആശ്രമത്തെ ലക്ഷ്യമാക്കി നടന്നു വരുന്നത് കണ്ടു. മുന്നില്‍ നടക്കുന്ന അതികായന്മാരുടെ പിന്നിലുള്ളവരുടെ കൈകളില്‍ ഉടല്‍ വെട്ടിമാറ്റിയ കാട്ടുപോത്തിന്റെ തല അവര്‍ക്ക് വ്യക്തമായും കാണാമായിരുന്നു.
അവര്‍ ആശ്രമത്തിന് അടുത്തെത്തിയപ്പോള്‍, കാട്ടുപോത്തിന്റെ കഴുത്തില്‍നിന്ന് രക്തം വാര്‍ന്നു വീഴുന്നത് കണ്ടു. കുറച്ചുകൂടി അടുത്തേയ്ക്കു വന്നശേഷം നേരിടാം എന്നു കരുതി രാമന്‍ എല്ലാ തയ്യാറെടുപ്പുകളോടുംകൂടി നിലയുറപ്പിച്ചു.
ആശ്രമത്തില്‍നിന്നുയര്‍ന്ന വേദമന്ത്രങ്ങളുടെ മനോഹരനാദം രാമന്റെ കര്‍ണ്ണങ്ങളില്‍ വന്നലച്ചു. യാഗം അവസാനിക്കാറായിരിക്കുന്നു. ആ സന്ദര്‍ഭത്തില്‍ അശ്രമത്തില്‍വന്ന് ചോര ചൊരിഞ്ഞ് യാഗവേദി അശുദ്ധമാക്കി യാഗം മുടക്കാനാണ് അവരുടെ വരവ്. മുന്നില്‍ നടക്കുന്ന പര്‍വ്വതാകാരമുള്ള രാക്ഷസന്‍ ആശ്രമവാടത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ത്തന്നെ അവനെ വധിക്കാനായി രാമനും ലക്ഷ്മണനും വില്ലു കുലച്ച് കുറച്ചുകൂടി മുന്നോട്ടുമാറി സുരക്ഷിതമായ സ്ഥാനത്ത് നിലയുറപ്പിച്ചു.
”കുമാരാ, അത് ദുഷ്ടനായ മാരീചനെന്ന രാക്ഷസനാണ്…” യാഗഭൂമിയിലേയ്ക്ക് കടന്നുന്ന രാക്ഷസനെ കണ്ട് മുനിശിഷ്യന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. തങ്ങളെ സഹായിക്കാന്‍ മുനിശിഷ്യന്മാര്‍ അവിടെ ഉള്ളത് നന്നായി എന്നു രാമനു തോന്നി. രാമന്‍ അസ്ത്രം തൊടുത്തു രാക്ഷസനെ ലക്ഷ്യമാക്കി നിന്നു. ലക്ഷ്മണനും അകലെനിന്നു വരുന്നവരെ ലക്ഷ്യമാക്കി വില്ലുകുലച്ച് നിന്നു.
”ലക്ഷ്മണാ, നീ അവനെ കൊല്ലേണ്ടതില്ല. കാറ്റ് മേഘത്തെ പറപ്പിക്കുന്നതുപോലെ ഞാനവനെ പറപ്പിക്കും.” അഗ്നിപോലെ തിളങ്ങുന്ന മാനവാസ്ത്രത്തെ മാരീചന്റെ നേരെ തൊടുത്തുകൊണ്ട് രാമന്‍ പറഞ്ഞു.
മാരീചന്‍ ആശ്രമവാടത്തിലേയ്ക്കു കാലെടുത്തുവച്ചതും ദേവകളെ പ്രാര്‍ത്ഥിച്ചുകൊണ്ട് മാനവാസ്ത്രം മാരീചന്റെ നേരെ രാമന്‍ പ്രയോഗിച്ചു. ജ്യേഷ്ഠന്റെ അസ്ത്രത്തിന് എന്തെങ്കിലും പിഴവു സംഭവിച്ചാലോ എന്ന് സംശയിച്ച ലക്ഷ്മണനും അവനെ നേരിടാന്‍ വില്ലില്‍ അമ്പു തൊടുത്തു നിന്നു.
രാമാസ്ത്രമേറ്റ് ബോധം നശിച്ച മാരീചന്റെ ഉടല്‍ നൂറുയോജന അകലേയ്ക്ക് ആകാശ മാര്‍ഗ്ഗത്തിലൂടെ പോകുന്നത് കണ്ട് രാമനും ലക്ഷ്മണനും മുനിശിഷ്യന്മാരും സന്തോഷിച്ചു.
”ലക്ഷ്മണാ, ആ ദുഷ്ടന്റെ പ്രാണനെ എടുക്കാതെ, മാനവമായ ശീതബാണം അവന്റെ ബോധത്തെ ഇല്ലാതാക്കിയിരിക്കുന്നു” തന്റെ ദൗത്യം വിജയിച്ചതിലുള്ള സന്തോഷത്തോടെ രാമന്‍ പറഞ്ഞു.
രാമാസ്ത്രം മാരീചനെ അകലേക്കു കൊണ്ടുപോകുന്നതു കണ്ട് കോപത്തോടെ തൊട്ടു പിന്നില്‍ വന്ന സുബാഹുവും അനുചരന്മാരായ രാക്ഷസന്മാരും ആര്‍ത്ത് അട്ടഹസിച്ചുകൊണ്ട് യാഗശാലയില്‍ രുധിരം ചൊരിയാനായി പാഞ്ഞടുത്തു.
”കുമാരാ, തിടുക്കത്തില്‍ ആശ്രമത്തിലേയ്ക്കു കടക്കാന്‍ ശ്രമിക്കുന്നത് സുബാഹു എന്ന രാക്ഷസനാണ്. അയാള്‍ യാഗഭൂവില്‍ കയറുന്നതിന് മുമ്പ് അവനെ വകവരുത്തൂ…” മുനിശിഷ്യന്മാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
”ഈ ദുഷ്ടനെ ജീവനോടെ വിടാന്‍ പാടില്ല. ഇപ്പോള്‍ത്തന്നെ ഞാന്‍ ഇവിനെ വധിക്കുന്നതാണ്..” സുബാഹു ആശ്രമത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതും അവന്റെ നേരെ ആഗ്നേയാസ്ത്രം തൊടുത്തുകൊണ്ട് രാമന്‍ പറഞ്ഞു.
ജ്യേഷ്ഠന് ലക്ഷ്യം പിഴച്ചാല്‍ തന്റെ അസ്ത്രംകൊണ്ട് അവനെ കൊല്ലാനായി ലക്ഷ്മണനും തയ്യാറായി നിന്നു. എന്നാല്‍ സുബാഹു രാമാസ്ത്രമേറ്റ് മൃതപ്രായനായി അലറി നിലവിളിച്ചുകൊണ്ട് ആറേഴു യോജന അകലേയ്ക്ക് വീണു. അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, രണ്ടാമത്തെ അസ്ത്രംകൂടി രാമന്‍ അയച്ചു. നിലവിളിച്ചുകൊണ്ട് സുബാഹു നിലത്തു വീണപ്പോഴേയ്ക്കും അവന്റെ ജീവന്‍ ശരീരത്തെ ഉപേക്ഷിച്ച് ഒരു പറവയെപ്പോലെ ആകാശത്തേയ്ക്ക് പറന്നുപോയി.
രാമന്‍ സുബാഹുവിനെ വധിച്ചതോടെ പിന്നില്‍ നിന്ന രാക്ഷസര്‍ ആശ്രമത്തിലേയ്ക്ക് കടക്കാന്‍ ശ്രമിക്കാതെ ഭയത്തോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തിരിഞ്ഞോടുന്നവരുടെ നേരെ അസ്ത്രം പ്രയോഗിക്കുന്നത് അനുചിതമായതുകൊണ്ട് രാമന്‍ അവരുടെ നേരെ അസ്ത്രം പ്രയോഗിച്ചില്ല. അവരും അപകടകാരികളാണെന്ന് മുനികുമാരന്മാര്‍ പറഞ്ഞപ്പോള്‍ രാമനും ലക്ഷ്മണനും ആശ്രമ കവാടത്തിന് പുറത്തേയ്ക്കിറങ്ങി. തങ്ങളുടെ യജമാനനെ കൊന്നവരെ കണ്ടതും പിന്‍തിരിഞ്ഞവരില്‍ ചിലര്‍ രാമനു നെരെ അടുത്തു. രാമനും ലക്ഷ്മണും നിഷ്പ്രയാസം അവരെയെല്ലാം കൊന്നൊടുക്കി.
ഏകാഗ്രചിത്തനായി യജ്ഞത്തില്‍ മുഴുകിയ വിശ്വാമിത്രന്‍, പുറത്ത് നടന്ന സംഭവങ്ങളൊന്നും അറിഞ്ഞില്ല. യാഗം പൂര്‍ത്തിയാക്കിയ സന്തോഷത്താല്‍ വര്‍ദ്ധിച്ച തേജസ്സോടെ വിശ്വാമിത്രനും മുനിമാരും യാഗശാലയില്‍നിന്ന് പുറത്തേയ്ക്കുവന്നു.
”മഹാമുനേ, കുമാരന്മാര്‍ യാഗം മുടക്കാന്‍ എത്തിയ രാക്ഷസരെ വധിച്ചിരിക്കുന്നു” അവര്‍ സന്തോഷത്തോടെ പറഞ്ഞു.
മുനികുമാരന്മാര്‍ രാക്ഷസരെ വധിച്ചതിലുള്ള സന്തോഷത്താല്‍ കുമാരന്മാരെ വിശ്വാമിത്രനും മുനിമാരും അഭിനന്ദനംകൊണ്ട് വീര്‍പ്പുമുട്ടിച്ചു.
”രാമാ, ലക്ഷ്മണാ, നിങ്ങള്‍ ഗുരുവിന്റെ അഭീഷ്ടം സാധ്യമാക്കി. നിങ്ങള്‍ ഈ ആശ്രമത്തെ വീണ്ടും സിദ്ധാശ്രമം ആക്കി മാറ്റിയിരിക്കുന്നു.” വിശ്വാമിത്രന്‍ രാമനെയും ലക്ഷ്മണനെയും അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
വിശ്വാമിത്രന്‍ എപ്പോഴും ജ്യേഷ്ഠന്റെ പേരുമാത്രമേ പറയാറുള്ളു. താന്‍ ഒപ്പമുണ്ടെന്ന കാര്യംപോലും മറന്നമട്ടില്‍ അദ്ദേഹം ജ്യേഷ്ഠനോടാണ് സംസാരിക്കുക. ഇപ്പോള്‍ തന്നേയും അഭിനന്ദിക്കാന്‍ തയ്യാറായതില്‍ ലക്ഷ്മണന്‍ അത്യധികം സന്തോഷിച്ചു.
യജ്ഞം പ്രതിബന്ധങ്ങളില്ലാതെ സമാപിച്ചതില്‍ വിശ്വാമിത്രനെക്കാള്‍ സന്തോഷിച്ചത് രാമനായിരുന്നു. വിശ്വാമിത്രനില്‍നിന്നും സ്വീകരിച്ച വിദ്യകള്‍ ഫലപ്രദമായി പ്രയോഗിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ഗുരുവിന്റെ അഭിനന്ദനം രാമന്‍ ഏറ്റുവാങ്ങി. ശ്രേഷ്ഠങ്ങളായ വിദ്യകള്‍ നല്‍കാനാണ് തങ്ങളെ കൊട്ടാരത്തില്‍നിന്ന് മുനി കൂട്ടിക്കൊണ്ടുവന്നതെന്നു രാമന്‍ ചിന്തിച്ചു. ജീവിതത്തിലെ അതിവിശിഷ്ടമായ മുഹൂര്‍ത്തമായി ആ സമയം രാമന് അനുഭവപ്പെട്ടു.
ഇന്നോളം ജീവിതത്തില്‍ നേടാന്‍ കഴിയാത്ത മഹത്തായ കാര്യം നേടിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് രാമനും ലക്ഷ്മണനും അന്നു രാത്രി ഉറങ്ങാന്‍ കിടന്നത്. ആറുദിവസം ഉറക്കം ഉപേക്ഷിച്ചാണ് യജ്ഞത്തിന് അവര്‍ കാവല്‍ നിന്നത്. മുനിശ്രേഷ്ഠന്മാരുടെ കോരിച്ചൊരിയുന്ന പ്രശംസാവാക്കുകളോര്‍ത്തു കിടന്നപ്പോള്‍ സന്തോഷം കൊണ്ട് ഉറക്കംവരാതെ രാത്രിയുടെ രണ്ടാം യാമത്തിലാണ് രാമന്‍ ഉറങ്ങിയത്.
മിഥിലായാത്ര
”കുമാരാ, മഹര്‍ഷിമാര്‍ അനാസക്തരായ ബുദ്ധിജീവികളാണ്. അവര്‍ സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കാറില്ല. മാനവകുലത്തിന്റെ മുഴുവന്‍ മനസ്സുകളിലൂടെയാണ് അവര്‍ സഞ്ചരിക്കുന്നത്. എങ്കിലും പലവട്ടം മുടങ്ങിയ യജ്ഞം നിങ്ങളുടെ സഹായത്താല്‍ ഈ പുണ്യഭൂവില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇനിയും ചില കാര്യങ്ങള്‍കൂടി എനിക്ക് ഉടന്‍തന്നെ നിര്‍വ്വഹിക്കേണ്ടതുണ്ട്” വിശ്വാമിത്രന്‍ പറഞ്ഞു.
ഇനിയും നിര്‍വ്വഹിക്കാനുള്ളത് എന്തെന്ന് മനസ്സിലാകാതെ രാമന്‍ വിശ്വാമിത്രനെ നോക്കി.
”ഉടന്‍തന്നെ എനിക്ക്, മിഥിലയിലേയ്ക്ക് പോകേണ്ടതുണ്ട്. മിഥിലാധിപനായ ജനകന്‍ അതി വിശിഷ്ടമായ ഒരു യജ്ഞം നടത്തുന്നുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. അതില്‍ സംബന്ധിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്. ജനകന്‍ രാജാവാണെങ്കിലും മഹര്‍ഷി തുല്യനാണ്. കുമാരന്മാര്‍ക്ക് അയോദ്ധ്യയിലേയ്ക്ക് മടങ്ങാന്‍ തിടുക്കമില്ലെങ്കില്‍…” വിശ്വാമിത്രന്‍ പറയാന്‍ വന്നത് പൂര്‍ണ്ണമാക്കാതെ രാമനെ നോക്കി.
”അങ്ങയുടെ വാക്കുകള്‍ ഞങ്ങളെ അത്യധികം സന്തോഷിപ്പിക്കുന്നു. ഇനിയും ഞങ്ങളാല്‍ പൂര്‍ത്തിയാക്കേണ്ട എന്തെങ്കിലും കര്‍മ്മം അവശേഷിക്കുന്നുണ്ടെങ്കില്‍ എന്തെന്ന് പറഞ്ഞാലും.” രാമന്‍ പറഞ്ഞു.
”നിങ്ങള്‍ ചെയ്തത് മഹാത്തായ കര്‍മ്മമാണ്. പക്ഷേ, അത് വിശ്വാമിത്രനുവേണ്ടിയാണ് ചെയ്തത് എന്നു ധരിക്കരുത്. നമ്മള്‍ അനുഷ്ഠിക്കുന്ന വിശിഷ്ടമായ ഒരു കര്‍മ്മം മറ്റൊരാള്‍ക്കുവേണ്ടിയാണ് ചെയ്യുന്നത് എന്ന് ചിന്ത മനസ്സില്‍ ഉണ്ടാവരുത്. എന്നാല്‍ നമുക്കുവേണ്ടിയാണ് ചെയ്യുന്നത് എന്ന വിചാരവും ഉത്തമമല്ല. ഒരു കര്‍മ്മം മഹത്താകുന്നത് അനേകം പേര്‍ക്ക് ഗുണമായി ഭവിക്കുമ്പോഴാണ്” വിശ്വാമിത്രന്‍ പറഞ്ഞു.
മുനിയുടെ വാക്കുകള്‍ കൂടുതല്‍ ചിന്തിക്കാന്‍ രാമന് പ്രേരണയായി. താന്‍ പറഞ്ഞതിലെ പോരായ്മ രാമന്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. മഹര്‍ഷി പറഞ്ഞതാണ് ശരി. അതംഗീകരിച്ചുകൊണ്ട് രാമന്‍ മുനിയെ വണങ്ങി.
മുനിയുടെ മിഥിലായാത്രയെക്കുറിച്ചാണ് രാമന്‍ ആലോചിച്ചത്. വിശ്വാമിത്രന്‍ ഉടന്‍തന്നെ മിഥിലയിലേയ്ക്കു പോകുന്നതിന് എന്തോ പ്രത്യേകമായ ലക്ഷ്യം ഉണ്ടെന്ന് ഉറപ്പാണ്. ഇത്രയും ദിവസം ഒരുമിച്ച് ഉണ്ടായിട്ടും അക്കാര്യത്തെക്കുറിച്ച് ഒരു സൂചനയും നല്‍കിയിരുന്നില്ല.
”രാമാ, നിന്റെ കര്‍മ്മങ്ങള്‍ നീ ആരംഭിച്ചിട്ടേയുള്ളു.” താന്‍ പറയുന്ന ഓരോ വാക്കും രാമന്‍ സൂക്ഷ്മമായി മനസ്സിലാക്കുന്നതിലുള്ള സന്തോഷത്തോടെ വിശ്വാമിത്രന്‍ പറഞ്ഞു.
മിഥിലയിലേയ്ക്കു തങ്ങളെ കൂട്ടിക്കൊണ്ടു പോകാനാണ് വിശ്വാമിത്രന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി. എന്നാല്‍ അത് തെളിച്ചു പറയാത്തത് എന്തുകൊണ്ടാണ്?
”നിങ്ങള്‍ക്ക് കൊട്ടാരത്തിലേയ്ക്ക് മടങ്ങാനാണ് താല്പര്യമെങ്കില്‍ മടങ്ങാം. വഴികാട്ടിയായി എന്റെ ശിഷ്യന്മാര്‍ നിങ്ങളെ അനുഗമിക്കുന്നതാണ്. അതല്ല, ഞങ്ങളോടൊപ്പം മിഥിലയിലേയ്ക്ക് വരാന്‍ താല്പര്യമുണ്ടെങ്കില്‍ ഏറെ സന്തോഷമേയുള്ളു” വിശ്വാമിത്രന്‍ പറഞ്ഞു.
”കുമാരന്മാര്‍ ഞങ്ങളോടൊപ്പം മിഥിലയിലേയ്ക്കു വരണമെന്നാണ് ഞങ്ങള്‍ക്ക് അപേക്ഷിക്കാനുള്ളത്.” മുനിശിഷ്യരില്‍ ഒരാള്‍ പുഞ്ചിരിച്ചുകൊണ്ട് രാമനെനോക്കി പറഞ്ഞു.
എന്താണ് വേണ്ടത് എന്നറിയാതെ രാമന്‍ ലക്ഷ്മണനേയും വിശ്വാമിത്രനെയും മാറി മാറി നോക്കി. വിശ്വാമിത്രന്‍ ശിഷ്യന്മാരുടെ അഭിപ്രായം തന്റെകൂടി അഭിപ്രായമാണെന്ന മട്ടില്‍ രാമനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
”രാമാ, ദേവന്മാര്‍ക്കോ, അസുരന്മാര്‍ക്കോ, രാക്ഷസന്മാര്‍ക്കോ ഇതുവരെ ഞാണേറ്റാന്‍ കഴിയാത്ത അതി ശ്രേഷ്ഠമായ ഒരു വില്ല് ജനകന്റെ കൊട്ടാരത്തെ അലങ്കരിക്കുന്നുണ്ട്. ദേവന്മാര്‍ക്ക് സാധ്യമല്ലാത്തത് ചിലപ്പോള്‍ മനുഷ്യര്‍ക്ക് സാധ്യമാകും. ഒരിക്കല്‍ യജ്ഞസദസ്സില്‍വച്ച് ജനകനോടു പ്രീതിതോന്നിയ ദേവന്മാര്‍ നല്‍കിയതാണ് ആ വില്ല്. ഞങ്ങളോടൊപ്പം വന്നാല്‍ അത്ഭുതകരമായ ആ വില്ല് കുമാരന്മാര്‍ക്ക് കാണാനുള്ള അവസരം ലഭിക്കുന്നതാണ്. മിഥിലാധിപന്റെ ആ വില്ലും യജ്ഞവും കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഞങ്ങളെ അനുഗമിക്കാം” മുനിശിഷ്യന്‍ രാമനെ നോക്കി പറഞ്ഞു.
ജ്യേഷ്ഠന് ആ വില്ല് കാണാന്‍ ആഗ്രഹമുണ്ടെന്ന് ലക്ഷ്മണന്റെ മനസ്സ് മന്ത്രിച്ചു. ഒന്നും പറയാതെ നില്‍ക്കുന്ന ജ്യേഷ്ഠന്റെ അടുത്തേയ്ക്കു ചെന്ന് കരം ഗ്രഹിച്ച് പതുക്കെ കൈവെള്ളയില്‍ അമര്‍ത്തി ലക്ഷ്മണന്‍ സന്തോഷം പ്രകടിപ്പിച്ചു.
ദേവന്മാര്‍ക്ക് സാധ്യമല്ലാത്തത് മനുഷ്യര്‍ക്ക് സാധ്യമാകുമെന്ന് മുനി പറഞ്ഞത് എന്തുകൊണ്ടാണ്? എന്നാല്‍ തങ്ങള്‍ അയോദ്ധ്യയിലെ രാജകുമാരന്മാരാണ്. മഹത്തായ ഒരു കര്‍മ്മം മിഥിലയില്‍ നടക്കുമ്പോള്‍ വിളിക്കാത്ത അതിഥിയായി എങ്ങനെ പോകാന്‍ കഴിയും? അതുകൊണ്ടാവും മുനി വരണമെന്ന് ഉറപ്പിച്ച് പറയാത്തതെന്നു രാമന്‍ സംശയിച്ചു. എന്നാല്‍ മുനിയുടെ മുഖഭാവത്തില്‍നിന്ന് ശിഷ്യന്മാര്‍ പറഞ്ഞതുതന്നെയാണ് അദ്ദേഹവും ആഗ്രഹിക്കുന്നതെന്ന് വ്യക്തം.
”ഞങ്ങള്‍ക്ക് അങ്ങയോടൊപ്പം മിഥിലയിലേയ്ക്കു വരാന്‍ സന്തോഷമേയുള്ളു. എന്നാല്‍….” രാമന്‍ പറയാന്‍ ആഗ്രഹിച്ചത് പറഞ്ഞില്ല.
”കുമാരന്‍ പറയാതെ പറഞ്ഞത് എന്തെന്ന് മനസ്സിലായി. മിഥിലയില്‍ നടക്കുന്ന പുണ്യകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അയോദ്ധ്യയിലെ രാജാവിനെ ജനകന്‍ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാതെ അവിടേയ്ക്കു പോകുന്നത് ഉചിതമാണോ എന്നാവും കുമാരന്‍ സംശയിക്കുന്നത്. എന്നാല്‍ പുണ്യവേദിയില്‍ സന്മനസ്സുകള്‍ക്ക് അതിഥികളായി ക്ഷണിക്കാതെ എത്തിച്ചേരാവുന്നതാണ്” വിശ്വാമിത്രന്‍ പറഞ്ഞു.
”അങ്ങുപറഞ്ഞ വിശേഷപ്പെട്ട ശൈവചാപം കാണാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അങ്ങയോടൊപ്പം മിഥിലയിലേയ്ക്കു വരാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു” ലക്ഷ്മണന്‍ പറഞ്ഞു.
ലക്ഷ്മണന്റെ എടുത്തുചാട്ടം ഇഷ്ടമായില്ല എന്ന മട്ടില്‍ രാമന്‍, ലക്ഷ്മണനെ നോക്കി.
”നിങ്ങളുടെ തീരുമാനം ഉത്തമം തന്നെ. ദേവന്മാര്‍ പ്രീതിപൂര്‍വ്വം ജനകന് നല്‍കിയ സുനാഭമെന്ന വില്ല് നിങ്ങള്‍ കാണേണ്ടതാണ്. രാജഗൃഹത്തില്‍ ആ വില്ല് ഗന്ധധൂപാദികളാല്‍ പൂജിച്ച് പവിത്രമായാണ് ജനകന്‍ സംരക്ഷിക്കുന്നത്. ആ വില്ലിന്റെ വീര്യമളക്കാന്‍ അനേകം രാജകുമാരന്മാര്‍ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും ആ വില്ല് ഉയര്‍ത്താന്‍പോലും കഴിഞ്ഞിട്ടില്ല.” വിശ്വാമിത്രന്‍ പറഞ്ഞു.
അതുകേട്ടപ്പോള്‍, വേണ്ടിവന്നാല്‍ അത് കുലയ്ക്കാന്‍ ജ്യേഷ്ഠന്‍ തയ്യാറാണെന്ന മട്ടില്‍ ലക്ഷ്മണന്‍ രാമന്റെ കയ്യില്‍ അമര്‍ത്തിപ്പിടിച്ച് തലകുലുക്കി സന്തോഷം വെളിപ്പെടുത്തി.
”വില്ല് കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, ധര്‍മ്മിഷ്ഠനും ഋഷിതുല്യനുമായ ജനകമഹാരാജനെ കാണാനും ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തെ കാണുന്നതും ഒരു പുണ്യമാണല്ലോ” രാമന്‍ പറഞ്ഞു.

 

 

Series Navigation<< വാമനന്‍ (വിശ്വാമിത്രന്‍ 35)ഉത്തമനായ ഭരണാധിപന്‍ (വിശ്വാമിത്രന്‍ 37) >>
Tags: വിശ്വാമിത്രന്‍
ShareTweetSendShare

Related Posts

വര: ഗിരീഷ്‌ മൂഴിപ്പാടം

കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗൗതമന്‍ (വിശ്വാമിത്രന്‍  42)

വര: ഗിരീഷ്‌ മൂഴിപ്പാടം

പാലാഴി മഥനം (വിശ്വാമിത്രന്‍ 41)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗംഗയെ ഭൂമിയിലേക്കാനയിച്ച ഭഗീരഥന്‍ (വിശ്വാമിത്രന്‍ 40)

വര: ഗിരീഷ്‌ മൂഴിപ്പാടം

സഗരപുത്രന്മാര്‍ (വിശ്വാമിത്രന്‍ 39)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഹിമവത്പുത്രി ഗംഗ (വിശ്വാമിത്രന്‍ 38)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies