ആര്യാവര്‍ത്തത്തിലെ രാജാക്കന്മാരില്‍ ശക്തനായിരുന്ന ദശരഥന്‍ ഓരോ ദിവസം കഴിയുംതോറും ദുര്‍ബ്ബലനായി മാറുകയാണ്. പ്രായത്തെ മറന്ന് സ്ത്രീ ലമ്പടനായി രാജ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ കഴിയുന്നതിനാല്‍ രാജ്യത്ത് പല അനിഷ്ടങ്ങളും സംഭവിക്കുന്നുണ്ട്. യഥാസമയം രാജസഭ സമ്മേളിക്കുന്നതിനുപോലും ദശരഥന് താല്പര്യമില്ല. എങ്കിലും ദൗര്‍ബ്ബല്യത്തെ അതിജീവിച്ച് രാജ്യത്തെ ശക്തമാക്കാന്‍ രാജാവിന്റെ അനുവാദമില്ലാതെ രാമന്‍ ശ്രമിക്കുന്നുണ്ട്. പിതാവിനോട് ആലോചിക്കാറില്ലെങ്കിലും തന്നോട് ആലോചിക്കാതെ രാമന്‍ ഒന്നും ചെയ്യാറില്ല. വിപ്ലവകരമായ പല പരിഷ്‌കാരങ്ങളും കര്‍ശനമായാണ് രാമന്‍ നടപ്പാക്കുന്നത്.
പക്ഷഭേദമില്ലാതെ നിയമം നടപ്പിലാക്കാനുള്ള അധികാരം നിയമപാലകര്‍ക്ക് നില്‍കിക്കൊണ്ടാണ് ഭരണകാര്യങ്ങളില്‍ രാമന്‍ ഇടപെടാന്‍ തുടങ്ങിയത്. നിയമപാലകര്‍ക്ക് രാമനോടുള്ള ബഹുമാനം വര്‍ദ്ധിപ്പിക്കാന്‍ അത് ഇടയാക്കിയിട്ടുണ്ട്. സമാധാന പാലകര്‍ സമൂഹത്തില്‍ ഇപ്പോള്‍ കൂടുതല്‍ ബഹുമാനിതരായിരിക്കുന്നു. അതിനാല്‍ നിയമം കൃത്യമായി നടപ്പാക്കാന്‍ അവര്‍ക്ക് കൂടുതല്‍ കരുത്തു ലഭിക്കുന്നുണ്ട്.
നിയമം ലംഘിക്കുന്നവര്‍ ഉന്നതരോ, രാജകുടുംബാംഗങ്ങളോ ആണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ കഴിയുമ്പോള്‍ മാത്രമേ നിയമപാലകരെ സമൂഹം ആദരിക്കുകയും ഒപ്പം ഭയപ്പെടുകയുമുള്ളു. നിയമം എല്ലാവര്‍ക്കും തുല്യമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ നിയമപാലകര്‍വഴി രാമന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയിരിക്കുന്നു. അത് രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും.
വളരെ സമര്‍ത്ഥമായിട്ടാണ് തുല്യനിയമം കര്‍ശനമായി നടപ്പാക്കാന്‍ രാമന്‍ ശ്രമിക്കുന്നത്. അതില്‍ വിജയം വരിക്കുന്നതുകൊണ്ട് രാമനോടുള്ള മതിപ്പ് ദശരഥനിലും വര്‍ദ്ധിച്ചിട്ടുണ്ട്. പരമ്പരാഗതമായി ചില ഗോത്രങ്ങള്‍ കാലാകാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക അവകാശം പുനഃപരിശോധിക്കണം എന്നാണ് രാമന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അത് നിര്‍ത്തലാക്കിയാല്‍ അവര്‍ സംഘടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. അതു മനസ്സിലാക്കി സൈന്യത്തെ സുസജ്ജമാക്കാനുള്ള നടപടികളും രാമന്‍ ആരംഭിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ വേഗത്തില്‍ നല്‍കാന്‍ തുടങ്ങിയതോടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നുണ്ട്. രാത്രിയില്‍ സ്ത്രീകള്‍ക്കുപോലും നഗരത്തില്‍ ഭയമില്ലാതെ പുറത്തിറങ്ങാന്‍ കഴിയുന്ന അവസ്ഥ ഉണ്ടായത് രാമന്റെ ഇടപെടല്‍കൊണ്ടാണ്. നിയമം ലംഘിക്കുന്നത് രാജകുടുംബത്തില്‍ ഉള്ളവരായാലും അവര്‍ക്കും ശിക്ഷ നല്‍കണം എന്ന ഉറച്ച തീരുമാനം നടപ്പാക്കിയതുവഴി ഉദാത്തമായ സന്ദേശമാണ് രാമന്‍ രാജ്യത്തെ പ്രജകള്‍ക്കു നല്‍കിയത്. അതില്‍ രാമനോടുള്ള അതൃപ്തി കൊട്ടാരത്തിനുള്ളില്‍നിന്നും ഉയരുന്നുണ്ട്. എങ്കിലും സാധാരണക്കാരായ പ്രജകള്‍ പൂര്‍ണ്ണമായും രാമന്റെ പക്ഷത്താണ്. അവര്‍ മറ്റാരേക്കാളും രാമനെ സ്‌നേഹിക്കുന്നുണ്ട്. അയോദ്ധ്യയില്‍ വലിയൊരു മാറ്റത്തിന് രാമന്‍ ശ്രമിക്കുമ്പോള്‍, തന്റെ മകന്റെ സ്ഥാനാരോഹണത്തിന് അത് തടസ്സമാകുമെന്ന് കൈകേയിക്ക് ഭയമുണ്ട്. അവര്‍ വെറുതെയിരിക്കാന്‍ വഴിയില്ല.
മകനെക്കുറിച്ചുള്ള പരാതികള്‍ രാജകുടുംബാംഗങ്ങള്‍ കൗസല്യയുടെ മുന്നില്‍ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. അക്കാര്യങ്ങള്‍ രഹസ്യമായി അവര്‍ മകനോട് പങ്കുവയ്ക്കുന്നുണ്ട്. രാജസദസ്സിലെ മിത്രങ്ങളെ നഷ്ടമാകുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് കരുതലോടെ വേണമെന്ന് കൗസല്യ പല സന്ദര്‍ഭത്തിലും മകന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
‘നിയമം രാജ്യത്തെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും നിയമപാലനത്തില്‍ പക്ഷഭേദം കാണിക്കാന്‍ ആകില്ല’ എന്നുമുള്ള ഉറച്ച നിലപാടാണ് രാമന്‍ സ്വീകരിച്ചത്. പ്രഭുക്കന്മാര്‍ക്കും രാജകുടുംബത്തിലുള്ളവര്‍ക്കും ഒരു നിയമവും ചില ഗോത്രങ്ങള്‍ക്ക് പ്രത്യേക അവകാശവും-ഇങ്ങനെ വ്യത്യസ്തമായ നിയമം ഒരു രാജ്യത്ത് ഉണ്ടാകുന്നത് രാജ്യത്തിന്റെ ഐക്യത്തിന് തടസ്സമാണെന്ന് മനസ്സിലാക്കി ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് രാമന്‍ മുന്നോട്ടു പോകുന്നത്.
അയോദ്ധ്യയിലെ ഇപ്പോഴത്തെ അവസ്ഥ വിശ്വാമിത്രനെക്കൂടി ധരിപ്പിക്കണമെന്നു കരുതിയാണ് ആരുമറിയാതെ കൂടിക്കാഴ്ച നടത്താന്‍ വസിഷ്ഠന്‍ തീരുമാനിച്ചത്. എന്നാല്‍ തന്നെ ഇങ്ങോട്ടു വന്നു കാണാന്‍ വിശ്വാമിത്രന്‍ തയ്യാറാകുന്നതില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാവുമോ? വിശ്വാമിത്രനുമായി നടത്തുന്ന ചര്‍ച്ചകള്‍ രാമനെക്കൂടി അറിയിക്കേണ്ടതുണ്ട്. വിശ്വാമിത്രന്റെ സന്ദര്‍ശനോദ്ദേശ്യം എന്തെന്ന് വ്യക്തമായശേഷം രാമനെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതാവും ഉചിതമെന്നു വസിഷ്ഠന്‍ ആലോചിച്ചു.
കോസലത്തെ മാത്രമല്ല ആര്യാവര്‍ത്തത്തെ ആകെ ശക്തമാക്കാനുള്ള പദ്ധതികളാണ് വിശ്വാമിത്രന്‍ തയ്യാറാക്കുന്നത്. അക്കാര്യം രാമനെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. ആചാര്യന്മാര്‍, രാജാക്കന്മാരെപ്പോലെ ശത്രുതാഭാവത്തില്‍ കഴിയേണ്ടവരല്ലെന്ന് വിശ്വാമിത്രന് ഇപ്പോഴെങ്കിലും ബോധ്യം വന്നത് നന്നായി. ജീവിതത്തില്‍ ഉടനീളം പലവിധ പോരാട്ടം നടത്തി വിജയവും പരാജയവും ഏറ്റുവാങ്ങിയ വിശ്വാമിത്രന്‍ ഇപ്പോള്‍ വിശ്വത്തിന്റെ ഉത്തമമായ നിലനില്‍പ്പിനായി പോരാടുമ്പോള്‍ അതിന് പിന്‍തുണ കൊടുക്കേണ്ടത് തന്റെ ധര്‍മ്മമാണെന്നാണ് വസിഷ്ഠന്‍ വിശ്വസിച്ചത്.
*****
വസിഷ്ഠനെ ആശ്രമത്തില്‍പോയി കാണാന്‍ തീരുമാനിച്ചശേഷം പലവിധ ചിന്തകള്‍ വിശ്വാമിത്രനെ അലട്ടി. ബ്രഹ്മര്‍ഷിയായി വളരാന്‍ കാരണക്കാരനായത് വസിഷ്ഠനാണ്. വസിഷ്ഠനോട് ഇപ്പോള്‍ വെറുപ്പല്ല ആദരവാണുള്ളത്. എങ്കിലും അയോദ്ധ്യയിലെ രാജഗുരുവും രാജാവിനെപ്പോലെ ബലഹീനനായാല്‍ ആര്യാവര്‍ത്തത്തിലെ മറ്റു രാജ്യങ്ങളുടെയും വിജ്ഞാനകേന്ദ്രങ്ങളുടെയും അധഃപതനത്തിനു കാരണമാവും.
രാജാവ് ബലഹീനനാകുന്ന സന്ദര്‍ഭത്തില്‍ അതിന് പരിഹാരം കണ്ടെത്തേണ്ട ചുമതല രാജഗുരുവിനുണ്ട്. ആ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ വസിഷ്ഠന്‍ പരാജയപ്പെടുന്നുണ്ടോ എന്ന ആശങ്ക വിശ്വാമിത്രനുണ്ട്. കോസലം ദുര്‍ബ്ബലമായാല്‍ ദുഷ്ടന്മാരുടെ വിളയാട്ടമാവും ആര്യാവര്‍ത്തത്തില്‍ ഉണ്ടാവുക. അതിനെ നേരിടേണ്ടത് തന്റെ കൂടി കടമയാണ്.
ശത്രുവിനോടെന്നപോലെ വസിഷ്ഠനോടു പണ്ടു ചെയ്ത കാര്യങ്ങള്‍ മനസ്സിലേയ്ക്ക് കടന്നുവന്നപ്പോള്‍ വിശ്വാമിത്രന്‍ നെടുതായി നിശ്വസിച്ചു. വസിഷ്ഠനെ വെല്ലുവിളിച്ചുകൊണ്ട് ത്രിശങ്കുവിനുവേണ്ടി മറ്റൊരു സ്വര്‍ഗ്ഗം സൃഷ്ടിച്ച രംഗം വിശ്വാമിത്രന്റെ മനസ്സില്‍ തെളിഞ്ഞുവന്നു.
****
ഉടലോടെ സ്വര്‍ഗ്ഗത്തു പോകണമെന്ന് ത്രിശങ്കു തന്റെ മുന്നില്‍വന്ന് അപേക്ഷിച്ചപ്പോള്‍ അസാധ്യമായതാണ് ത്രിശങ്കു ആഗ്രഹിക്കുന്നത് എന്നാണ് ആദ്യം തോന്നിയത്. ത്രിശങ്കുവിന്റെ കുലഗുരുവായ വസിഷ്ഠന് സാധ്യമാകാത്തത് തനിക്ക് സാധ്യമാകുമെന്ന് ത്രിലോകങ്ങളെയും ബോധ്യപ്പെടുത്താന്‍ ഒരു അവസരം കിട്ടിയതുപോലെ ആ കൃത്യം ഏറ്റെടുക്കുകയായിരുന്നു. ത്രിശങ്കുവിന്റെ ആഗ്രഹം താന്‍ സാധ്യമാക്കുമെന്നു പ്രഖ്യാപിച്ചപ്പോള്‍ വസിഷ്ഠന്‍ അതിനെ പരിഹസിച്ചിരുന്നു.
ആപത്ഘട്ടത്തില്‍ തന്റെ ഭാര്യയേയും മക്കളെയും സഹായിച്ച ത്രിശങ്കുവിനോട് വിശ്വാമിത്രന് അതിരില്ലാത്ത സ്‌നേഹം തോന്നിയിരുന്നു. പിതാവിന്റെ കുലഗുരുസ്ഥാനത്ത് ഇരുന്നുകൊണ്ട് കുട്ടിക്കാലം മുതല്‍ ത്രിശങ്കുവിനെ വസിഷ്ഠന്‍ ദ്രോഹിച്ച കാര്യം അറിഞ്ഞപ്പോള്‍ വസിഷ്ഠനോട് വെറുപ്പു തോന്നി. അനീതിക്കെതിരെ പോരാടേണ്ടത് തന്റെ ധര്‍മ്മമാണെന്ന് വിശ്വാമിത്രന്‍ വിശ്വസിച്ചു. പഴയകാല ഓര്‍മ്മകള്‍ വിശ്വാമിത്രന്റെ മനസ്സിലേയ്ക്ക് തള്ളിക്കയറിവന്നു.
സല്‍ഗുണസമ്പന്നനായ ത്രൈര്യാരുണന്റെ പുത്രന്‍ സത്യവ്രതന്‍, വസിഷ്ഠന്റെ ശാപത്താലാണ് ത്രിശങ്കു ആയിത്തീര്‍ന്നത്. ത്രൈര്യാരുണന്റെ കുലഗുരുവായ വസിഷ്ഠന്‍ രാജകുമാരനായ സത്യവ്രതനെ ശപിച്ചത് ശരിയായ രീതിയല്ല എന്ന് വിശ്വാമിത്രന്‍ ചിന്തിച്ചു. തെറ്റുചെയ്യുന്നത് രാജകുമാരനാണെങ്കിലും ആ തെറ്റിന് സാധാരണക്കാര്‍ക്കു നല്‍കുന്ന ശിക്ഷയ്ക്ക് അയാളും അര്‍ഹനാണെന്നാണ് വസിഷ്ഠന്‍ പറഞ്ഞത്. വസിഷ്ഠനോടുള്ള വിദ്വേഷം മനസ്സില്‍ കിടന്നതുകൊണ്ട് ശാപവൃത്താന്തം അറിഞ്ഞപ്പോള്‍ വസിഷ്ഠനോട് വിശ്വാമിത്രന് അത്യധികമായ വെറുപ്പു തോന്നി. ‘ശിഷ്യനെ നേര്‍വഴിക്കു നയിക്കുന്നതില്‍ പരാജയപ്പെട്ട ഗുരുവിന് ശപിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്’ എന്നാണ് അന്നു ചിന്തിച്ചത്.
ത്രൈര്യാരുണന്റെ പുത്രന്‍ കട്ടിക്കാലംമുതല്‍ ദുര്‍മ്മാര്‍ഗ്ഗിയായി മാറിയെങ്കില്‍ അതില്‍ ഗുരുവിനും ഉത്തരവാദിത്തമുണ്ട്. ആചാര്യന്മാരുടെ കടുത്ത ശിക്ഷണത്തില്‍ വളരുന്ന കുമാരന്മാരാണ് പിന്നീട് രാജ്യഭരണം ഏറ്റെടുക്കുന്നത്. അവര്‍ ധര്‍മ്മത്തോടും നീതിയോടും രാജ്യം ഭരിക്കുന്നില്ല എങ്കില്‍, അതിന് ഗുരുക്കന്മാരും ഉത്തരവാദിയല്ലേ?
ശിഷ്യന്‍ മോശമായ കാര്യം ചെയ്യുമ്പോള്‍ ശിക്ഷ അനിവാര്യമാണ്. എന്നാല്‍ ആ ശിക്ഷയിലൂടെ അയാളെ നശിപ്പിക്കുന്നത് ഉചിതമല്ല. നേര്‍വഴിക്ക് നയിക്കാന്‍ പ്രാപ്തിയില്ലാത്ത ഗുരുക്കന്മാരാണ് ശാപത്തിലൂടെ ശിഷ്യനെ ഇല്ലാതാക്കുന്നത്. വസിഷ്ഠന്റെ ശാപങ്ങള്‍ ഏറ്റുവാങ്ങി സത്യവ്രതന്‍, ത്രിശങ്കു ആയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രാജഗുരുവിനും ഒഴിഞ്ഞുമാറാന്‍ ആവില്ല.
സത്യവ്രതന്‍, ദുര്‍മ്മാര്‍ഗ്ഗികളുമായുള്ള സംസര്‍ഗ്ഗത്തിലൂടെ കുട്ടിക്കാലംമുതല്‍ അനുസരണയില്ലാതെയാണ് വളര്‍ന്നത്. രാജകുമാരന്‍ എന്ന നിലയില്‍ പ്രജകള്‍ സത്യവ്രതന്റെ ദുഷ്‌ക്കര്‍മ്മങ്ങളെല്ലാം സഹിക്കുകയായിരുന്നു. കൗമാരത്തിലേയ്ക്കു കടന്നതോടെ അതികാമിയും വിടനുമായി അയാള്‍ മാറി.
സുന്ദരിയായ ഒരു ബ്രാഹ്മണസ്ത്രീ വിവാഹിതയാകുന്നു എന്നറിഞ്ഞ സത്യവ്രതന്‍ ബ്രാഹ്മണഗൃഹത്തിലെ വിവാഹവേദിയിലെത്തി വധുവിനെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയി. വിപ്രന്മാരെല്ലാം രാജകുമാരന്റെ അധര്‍മ്മത്തില്‍ മനംനൊന്ത് അയാളുടെമേല്‍ ശാപവാക്കുകള്‍ വര്‍ഷിച്ചു. ബ്രാഹ്മണകുലത്തിന്റെ അഭിമാനത്തിന് ആ സംഭവം വല്ലാതെ ക്ഷതം എല്‍പ്പിച്ചു. ലജ്ജയും മാനഹാനിയും സഹിക്കാനാകാതെ അവര്‍ രാജകൊട്ടാരത്തിലെത്തി കുമാരന്‍ ചെയ്ത അധര്‍മ്മം രാജാവിനെ ധരിപ്പിച്ചു.
ബ്രാഹ്മണരുടെ വാക്കുകള്‍ കേട്ട് അത്യധികമായ സങ്കടത്തോടെ രാജാവ് അവരെ ആശ്വസിപ്പിച്ചു. കുമാരനെ രാജസഭയില്‍ വിളിച്ചുവരുത്തി കുറ്റവിചാരണ നടത്തി. രാജഗുരുവായ വസിഷ്ഠന്റെ ഉപദേശപ്രകാരം പ്രജകള്‍ക്കു കൊടുക്കുന്ന ശിക്ഷതന്നെ രാജാവ് തന്റെ മകനും കൊടുത്തു. മരണശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് കുമാരന്‍ ചെയ്തതെന്ന് രാജാവ് വിധിച്ചു. എന്നാല്‍ പ്രായപൂര്‍ത്തി ആകാത്ത കാരണത്താല്‍ മരണശിക്ഷയില്‍നിന്ന് ഒഴിവാക്കി കൊട്ടാരത്തില്‍നിന്നും പുറത്താക്കാനാണ് ആചാര്യന്‍ നിര്‍ദ്ദേശിച്ചത്. ആചാര്യന്റെ നിര്‍ദ്ദേശം രാജസഭയും അംഗീകരിച്ചു. അങ്ങനെ മകനെ കൊട്ടാരത്തില്‍നിന്ന് രാജാവ് പുറത്താക്കി. സത്യവ്രതനെ രാജ്യത്തെ പ്രജകളാരും സഹായിക്കരുതെന്നും സഹായിച്ചാല്‍ അവര്‍ക്കു തക്കതായ ശിക്ഷ നല്‍കുന്നതാണെന്ന കല്പനയും പുറപ്പെടുവിച്ചു.
ബഹിഷ്‌കൃതനായ സത്യവ്രതന്‍ ശിക്ഷ ഏറ്റുവാങ്ങി നഗരാതിര്‍ത്തി കടന്ന് ആരുടെയും സഹായമില്ലാതെ അനാഥനായി അലഞ്ഞുനടന്നു. ഒടുവില്‍ പലവിധ ശിക്ഷകള്‍ എറ്റുവാങ്ങി കൊട്ടാരത്തില്‍നിന്നും രാജ്യത്തുനിന്നും ബഹിഷ്‌കൃതരായവരുടെ സംഘത്തില്‍ എത്തിച്ചേര്‍ന്നു.
ശിക്ഷ ലഭിച്ചവര്‍ അപ്പോഴും അവരുടെ നീചവൃത്തികളില്‍നിന്ന് പിന്മാറിയിരുന്നില്ല. ചെയ്ത തെറ്റ് തിരിച്ചറിയാനും അത് മേലില്‍ ചെയ്യില്ലെന്ന് തീരുമാനിച്ച് മനസ്സിനെ ശക്തിപ്പെടുത്താനുമാണ് ശിക്ഷ നല്‍കേണ്ടതെന്ന് സത്യവ്രതന് അപ്പോള്‍ തോന്നി. താന്‍ ചെയ്ത തെറ്റായ പ്രവൃത്തികളില്‍ പശ്ചാത്താപം തോന്നിയ സത്യവ്രതന്‍ ഇനിമേല്‍ ഒരു നീചവൃത്തിയും ചെയ്യില്ലെന്ന് തീരുമാനിച്ചു. ബഹിഷ്‌കൃതരായതോടെ ചണ്ഡാലരായിത്തീര്‍ന്ന കുറ്റവാളികള്‍ നീചവൃത്തികള്‍ ആവര്‍ത്തിക്കുന്നത് സത്യവ്രതന്‍ നേരില്‍ കണ്ടു. അവരോടൊപ്പം കഴിഞ്ഞപ്പോള്‍ ദരിദ്രരുടെ ജീവിതം എന്തെന്ന് അയാള്‍ക്കു മനസ്സിലായി. അവരെ നീചവൃത്തികളില്‍നിന്നും മുക്തനാക്കാനും ശ്രമിച്ചു.
അനാഥനായ സത്യവ്രതന്‍ നീചവൃത്തികളൊന്നും ചെയ്യാതെ കാട്ടില്‍പോയി മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തി. അപ്പോഴും രാജ്യത്തുനിന്നു പുറത്താക്കാന്‍ പിതാവിനെ ഉപദേശിച്ച ആചാര്യനായ വസിഷ്ഠനോട് വെറുപ്പു തോന്നിയിരുന്നു. രാജകുമാരനെ ഉപദേശിച്ച് നേരായ വഴിയിലൂടെ നയിക്കാന്‍ മഹാജ്ഞാനിയും ധര്‍മ്മനിഷ്ഠനും നീതിജ്ഞനുമായ കുലഗുരുവിന് എന്തുകൊണ്ട് കഴിഞ്ഞില്ല? ഏത് അപരാധത്തിനും പ്രായശ്ചിത്തം നിശ്ചയിക്കാനുള്ള അവകാശവും അധികാരവും രാജഗുരുവിന് ഉണ്ടായിട്ടും താല്‍ക്കാലിക കോപംകൊണ്ട് പിതാവ് സ്വീകരിച്ച കടുത്ത തീരുമാനത്തെ അംഗികരിച്ചത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ സത്യവ്രതനെ അസ്വസ്ഥനാക്കി. രാജാവെന്ന നിലയില്‍ പിതാവിനെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ ആചാര്യനെന്ന നിലയില്‍ വസിഷ്ഠന്‍ ചെയ്തത് ശരിയായില്ലെന്ന് ഏകാന്തനായി ഇരിക്കുമ്പോഴൊക്കെ സത്യവ്രതന്‍ ചിന്തിച്ചു.
രാജ്യാവകാശിയായ തന്റെ മകന്‍ കൊട്ടാരത്തില്‍ കയറാന്‍ അവകാശമില്ലാതെ പശ്ചാത്താപവിവശനായിട്ടാണ് കാട്ടില്‍ കഴിഞ്ഞുകൂടുന്നത് എന്നറിഞ്ഞപ്പോള്‍ ത്രൈര്യാരുണനു അത്യധികം ദുഃഖമുണ്ടായി. രാജ്യം മകനെ ഏല്‍പിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ കുട്ടിക്കാലത്ത് ശിക്ഷണം നല്‍കാതെ ലാളിച്ചതിലുള്ള കുറ്റബോധം രാജാവിനെ അലട്ടിക്കൊണ്ടിരുന്നു. തനിക്ക് ഒരു സല്‍പുത്രനെ ലഭിച്ചില്ലല്ലോ എന്ന് സങ്കടപ്പെട്ട് ഭരണത്തില്‍ ശ്രദ്ധിക്കാന്‍പോലും കഴിയാതെയായി. മനസ്സമാധാനം ലഭിക്കാനായി രാജ്യത്തിന്റെ സംരക്ഷണച്ചുമതല ആചാര്യനായ വസിഷ്ഠനെ ഏല്‍പ്പിച്ച് തപസ്സുചെയ്യാന്‍ ത്രൈര്യാരുണന്‍ കാട്ടിലേയ്ക്കു പറപ്പെട്ടു.
അക്കാലത്ത് പന്ത്രണ്ടു വര്‍ഷക്കാലം രാജ്യത്ത് മഴപെയ്തില്ല. രാജാവ് പുത്രനെ ഉപേക്ഷിച്ചതുകൊണ്ടാണ് മഴപെയ്യാത്തത് എന്ന് രാജപുരോഹിതന്മാരും ജനങ്ങളും വിശ്വസിച്ചു. കടുത്ത വരള്‍ച്ചയില്‍ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെട്ടു. നാട്ടില്‍ ഭക്ഷണത്തിന് ക്ഷാമം നേരിട്ടു. ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന സമ്പന്നരായ കച്ചവടക്കാരുടെ കയ്യില്‍നിന്ന് ധാന്യങ്ങള്‍ വാങ്ങാനുള്ള ശേഷിയില്ലാതെ സാധാരണജനം വലഞ്ഞു.
ഇതേ സന്ദര്‍ഭത്തിലാണ് വിശ്വാമിത്രന്‍ സര്‍വ്വതും ഉപേക്ഷിച്ച് തപസ്സിനായി പോയത്. രാജൈശ്വര്യങ്ങളെല്ലാം വെടിഞ്ഞ വിശ്വാമിത്രന്റെ ഭാര്യയും മക്കളും ത്രൈര്യാരുണന്റെ രാജ്യാതിര്‍ത്തിയിലുള്ള കാനനത്തിലാണ് എത്തിച്ചേര്‍ന്നത്. വരള്‍ച്ചകൊണ്ട് ആഹാരം കിട്ടാതെ അവരും വലഞ്ഞു. ധാന്യങ്ങള്‍ വാങ്ങാനുള്ള പണമില്ലാതെ, ഒരു പുത്രനെ വിറ്റ് മറ്റുള്ള കുട്ടികളെ സംരക്ഷിക്കാമെന്നു വിശ്വാമിത്രന്റെ ഭാര്യ ഒടുവില്‍ ചിന്തിച്ചു. അങ്ങനെ മദ്ധ്യമപുത്രന്റെ കഴുത്തില്‍ ദര്‍ഭക്കയറിട്ട് മകനെ വില്‍ക്കാനായി ചന്തയിലേയ്ക്കു കൊണ്ടുപോയി. സത്യവ്രതന്‍, മുനിപത്‌നിയെയും മക്കളെയും കാണാന്‍ ഇടയായി. അവരില്‍നിന്ന് കാര്യങ്ങളെല്ലാം അറിഞ്ഞ സത്യവ്രതന്‍ മുനിപത്‌നിയെ ആശ്വസിപ്പിച്ചു.
”ഭവതി മകനെ വില്‍ക്കണ്ടതില്ല. വിശ്വാമിത്രന്‍ മടങ്ങി വരുന്നതുവരെ ഞാന്‍ നിങ്ങളെ സംരക്ഷിക്കാം.” മകന്റെ കഴുത്തിലെ ദര്‍ഭക്കയറ് സത്യവ്രതന്‍ അഴിച്ചുമാറ്റി.
മകനെ വില്‍ക്കാതെ പട്ടിണിക്ക് ഉപായമുണ്ടാക്കാന്‍ സത്യവ്രതന്‍ സന്നദ്ധനായപ്പോള്‍ മുനിപത്‌നിക്ക് സത്യവ്രതനോട് അത്യധികമായ ആദരവുതോന്നി. എല്ലാദിവസവും താന്‍ വേട്ടയാടിക്കൊണ്ടുവരുന്ന മൃഗങ്ങളോ, മാംസമോ ഫലമൂലാദികളോ ആശ്രമത്തിനു വെളിയിലുള്ള മരത്തിന്റെ കൊമ്പില്‍ കെട്ടിത്തൂക്കിയിട്ടുകൊള്ളാമെന്ന് സത്യവ്രതന്‍ അവരെ അറിയിച്ചു.
(തുടരും)