- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- യുധിഷ്ഠിരന്റെ സ്വത്വം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 24)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
രാജത്വത്തിനൊരു മാതൃക
കൈതപ്പൂവിന്റെ വര്‍ണ്ണമുള്ള ശരീരം, ചെന്താമരനിറത്തില്‍ നീണ്ട കണ്ണുകള്‍, സ്വല്‍പ്പം വലിയ മൂക്ക്, മെലിഞ്ഞ ഉടല്‍. ദേഹദൃഷ്ട്യാ ഇതായിരുന്നു യുധിഷ്ഠിരന്‍. (ആശ്രമപര്‍വം. – 25 – 5.) അന്തരംഗത്താല്‍ ഉല്‍കൃഷ്ട ഗുണങ്ങളുടെ ഉടമയായിരുന്നു. ശാന്തിപര്‍വ്വത്തിലെ ചോദ്യോത്തരവേളയില്‍ ഭീഷ്മരുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ”ധര്‍മ്മാത്മാവും രാജശ്രേഷ്ഠനും ജനനം തൊട്ടേ ഋഷിജനങ്ങളുടെ ആനന്ദവര്‍ദ്ധകനുമായ പാണ്ഡുപുത്രന്‍ എന്നോട് ചോദിക്കട്ടെ. തിളങ്ങുന്ന കീര്‍ത്തിയുള്ളവനും കുരുവംശജരില്‍ ധര്‍മ്മാചാരിയും അനുപമനുമായ പാണ്ഡുപുത്രന്‍ എന്നോട് ചോദിക്കട്ടെ. ധൈര്യം, ഇന്ദ്രിയദമനം, ബ്രഹ്‌മചര്യം, ക്ഷമ, തേജസ്സ്, ഓജസ്സ് എന്നീ ഗുണങ്ങള്‍ എന്നുമുള്ളവന്‍, അതിഥികളേയും ആശ്രിതരേയും ഭൃത്യരേയും സല്‍ക്കാരപൂര്‍വ്വം മാനിക്കുന്നവന്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കട്ടെ. കാമം, ഭയം, ധനലിപ്‌സ എന്നിവയുടെ കാര്യത്തിലും അധര്‍മ്മം ചെയ്യാത്ത ധര്‍മ്മാത്മാവ് എന്നോട് ചോദ്യങ്ങള്‍ ചോദിക്കട്ടെ. സത്യനിത്യനും ക്ഷമാനിത്യനും ജ്ഞാനനിത്യനും ദാനനിത്യനും അതിഥിദേവനുമായ പാണ്ഡുപുത്രന്‍ എന്നെ സമീപിക്കട്ടെ. യജനവും അദ്ധ്യയനവും മുടങ്ങാതെ ചെയ്യുന്നവനും സദാ ധര്‍മ്മനിഷ്ഠനും വേദരഹസ്യങ്ങള്‍ അറിയുന്നവനുമായ പാണ്ഡുപുത്രന്‍ ചോദ്യം ചോദിക്കട്ടെ.” (ശാന്തിപര്‍വം. – 55-3-10.) സ്വര്‍ഗാരോഹണം വരെയുള്ള യുധിഷ്ഠിരന്റെ ജീവിതം ഈ നിരീക്ഷണത്തെ അന്വര്‍ത്ഥമാക്കുന്നു.
രാജാവെന്ന നിലയില്‍ യുധിഷ്ഠിരന്‍ മാതൃകയായിരുന്നു. തുടക്കത്തില്‍ അദ്ദേഹം യുവരാജാവായിരുന്നു.അപ്പോള്‍തന്നെ അദ്ദേഹം തന്റെ ഔന്നത്യം പ്രകടമാക്കിയിരുന്നു. അദ്ദേഹം വനവാസത്തിന് പുറപ്പെടുമ്പോള്‍, പണ്ട് ശ്രീരാമന്‍ വനഗമനത്തിന് പുറപ്പെട്ടപ്പോഴത്തെ പ്രതികരണമായിരുന്നു പ്രജാജനങ്ങളുടേത്. അവര്‍ ഹസ്തിനപുരം വിട്ട് ഇഷ്ടരാജാവിനെ പിന്തുടരാന്‍ നിശ്ചയിച്ചു. ശ്രീരാമന്റേതെന്നപോലെ ധര്‍മ്മപുത്രന്റെ സാന്ത്വനവാക്കുകള്‍ കേട്ട് അവര്‍ തിരിച്ചുപോയി.
ശ്രീരാമനെപ്പോലെ യുധിഷ്ഠിരനും ഉടല്‍പൂണ്ട ധര്‍മ്മം ആയിരുന്നു. അതിന് തെളിവുകള്‍ നമുക്ക് ഉടനീളം കാണാം. എന്നാല്‍ സ്വര്‍ഗവാതുക്കല്‍ വെച്ച് സാക്ഷാല്‍ ധര്‍മ്മദേവന്‍ പറഞ്ഞ വാക്കുകളാണ് ഏറ്റവും വലിയ പ്രമാണം. ”നീ എന്റെ രണ്ട് ധര്‍മ്മപരീക്ഷകളിലും ഉത്തമരീതിയില്‍ ഉത്തീര്‍ണ്ണനായി.” അദ്ദേഹം ഒരിക്കല്‍ മാത്രമേ ശപിച്ചിട്ടുള്ളൂ. തന്റെ ഹൃദയം പിളര്‍ക്കുന്ന വാര്‍ത്ത സ്വന്തം അമ്മ വെളിപ്പെടുത്തിയപ്പോളാണത്. അതിന്റെ ലക്ഷ്യം അമ്മയായിരുന്നില്ല. നേരേമറിച്ച് ഭാവിയിലെ മനുഷ്യരാശി ഇതുപോലൊരു കയത്തില്‍ വീണുപോകാതിരിക്കാനുള്ള രക്ഷാവലയമാണ്. ഈ ഗുണവൈശിഷ്ട്യം കൊണ്ടുമാത്രമാണ് ധര്‍മ്മമൂര്‍ത്തിയായ വിദുരമഹാത്മാവ് അദ്ദേഹത്തില്‍ പൂര്‍ണ്ണമായും ലയിച്ചത്. പറയുംപോലെ അത് പരകായപ്രവേശമായിരുന്നില്ല, സ്വകായപ്രവേശമായിരുന്നു. ഒരു ധര്‍മ്മാംശം മറ്റൊരു ധര്‍മ്മാംശത്തില്‍ ലയിച്ചു
തനിശ്ശുദ്ധനോ?
പലരും ധരിക്കുംപോലെ യുധിഷ്ഠിരന്‍ അപ്രായോഗമതിയായിരുന്നില്ല. ഇന്നത്തെ വാമൊഴിയില്‍ പറയുന്ന ‘തനിശുദ്ധന്‍’ ആയിരുന്നില്ല. ആ സ്ഥിതപ്രജ്ഞന് കാലേക്കൂട്ടി കാര്യങ്ങള്‍ അളക്കാനും തിട്ടപ്പെടുത്താനും കഴിഞ്ഞിരുന്നു. വനവാസത്തിലെ ഒന്നാം മാസത്തിലാണ് പതിമൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടാകാവുന്ന യുദ്ധത്തില്‍ ഭീഷ്മരും ദ്രോണരും അധര്‍മ്മപക്ഷത്തായിരിക്കുമെന്ന് പ്രവചിച്ചത്. അന്നദ്ദേഹം ഈ ഗുരുഭൂതരെ രാജപിണ്ഡസ്തര്‍ എന്ന് വിശേഷിപ്പിച്ചു. ഒടുവില്‍ ഈ ഗുരുഭൂതന്മാര്‍ യുദ്ധക്കളത്തിന്റെ നടുവില്‍ നിന്ന് അത് സ്വയം സമ്മതിച്ചു. രണ്ടുപേരും തങ്ങളുടെ നിലപാട് ‘സമ്പത്തിന്‍ ദാസന്‍ മനുജന്‍’ എന്നു പറഞ്ഞുകൊണ്ട് യുധിഷ്ഠിരന്‍ സത്യവചസ്സാണെന്ന് തെളിയിച്ചു.
വനവാസകാലത്ത്, ‘ഇപ്പോള്‍ത്തന്നെ കരുത്ത് കാണിച്ച് അവരെ പരാജയപ്പെടുത്തി രാജ്യം വീണ്ടെടുക്കണ’മെന്ന് ഭീമനും ദ്രൗപദിയും ശഠിച്ചപ്പോള്‍ മനസ്സാന്നിദ്ധ്യം തെറ്റാതെ യുധിഷ്ഠിരന്‍ പറഞ്ഞു ”എടുത്തുചാട്ടം കൊണ്ട് കാര്യം സാധിക്കുമോ? വിഭവങ്ങള്‍ നഷ്ടപ്പെട്ട നമ്മളെവിടെ നില്‍ക്കുന്നു? വൈഭവത്തില്‍ മുങ്ങി വാഴുന്ന അവര്‍ എവിടെ നില്‍ക്കുന്നു? ‘ജയിച്ചവന്റെ ഭാഗത്ത് ഭോഗികള്‍’ എന്ന സത്യം മറന്നുകൂടാ. അധികം രാജാക്കന്മാരും അവരുടെ പക്ഷത്തില്‍ ചേരും. നമ്മുടെ പക്ഷത്തില്‍ സ്വബാന്ധവരല്ലാതെ ആരുണ്ടാകും? എന്തിന്, ഭീഷ്മരും ദ്രോണരും തിന്ന ചോറിന് കൂറ് കാണിച്ച് ആ പക്ഷത്തിലായിരിക്കും.” വസ്തുസ്ഥിതി മനസ്സിലായപ്പോള്‍ ഭീമന്‍ മൗനമവലംബിച്ച് കരഞ്ഞു.
യുധിഷ്ഠിരന്‍ സംയമിയായിരുന്നു. ഭീമന്‍ ദുര്യോധനന്റെ വിഷപ്രയോഗം മൂലം തനിക്കുണ്ടായ അനുഭവങ്ങള്‍ സാവേശം സദ്വേഷം വിവരിക്കുമ്പോള്‍ യുവരാജാവായിരുന്ന അദ്ദേഹം ”ഒരക്ഷരം മിണ്ടിപ്പോകരുത്. വരുംവരായ്കകള്‍ ഓര്‍ത്തുവേണം പറയാന്‍” എന്ന് ഭീമനെ തടഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞ് വനവാസകാലത്ത് ദ്രൗപദിയെ കയ്യേറ്റം ചെയ്ത ജയദ്രഥനെ പിടികൂടാന്‍ ഭീമനും അര്‍ജ്ജുനനും തേരില്‍ കയറവേ ആ കുടുംബശ്രേഷ്ഠന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ”നമ്മുടെ ഏകസഹോദരി ദുശ്ശളയെ വിധവയാക്കുംവിധം പ്രവര്‍ത്തിക്കരുത്.” ‘ദുഃഖേഷു അനുദ്വിഗ്നമനാഃ’ ആയിരുന്നു അദ്ദേഹം. ഒടുവില്‍ എല്ലാം ത്യജിച്ച് മഹാപ്രസ്ഥാനത്തില്‍ മുന്നേറുമ്പോള്‍ നിലത്തുവീണ ഓരോരുത്തരുടേയും ന്യൂനതകള്‍ അദ്ദേഹം പറഞ്ഞു. ഭൂമിവാസത്തിന്റെ അവസാനനിമിഷങ്ങളില്‍ മാത്രം അവ വെളിപ്പെടുത്തി. ദശാബ്ദങ്ങളായി ഒരുമിച്ച് സാമഞ്ജസ്യത്തോടെ സഹകരണത്തോടെ ജീവിച്ചുപോന്ന അദ്ദേഹം തുടക്കം മുതല്‍ ഈ ന്യൂനതകള്‍ കണ്ടുമനസ്സിലാക്കി. സംയമനത്തോടെ എല്ലാവരേയും കൂട്ടിച്ചേര്‍ത്ത് അദ്ദേഹം പ്രവര്‍ത്തിച്ചുപോന്നു. അവസാനം മാത്രം വായ് തുറന്നു. എന്തൊരു സംയമനം! ലോകത്തില്‍ ഇതുപോലൊന്ന് കാണാന്‍ വിഷമമാണ്!
യുധിഷ്ഠിരനെ സദ്ഗുണവൈകൃതം ഒരിക്കലും ബാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സ്വഭാവം പൂര്‍ണ്ണമായും മനസ്സിലാക്കാതെ, ധര്‍മ്മത്തിലൂന്നി സഞ്ജയന്‍ യുദ്ധമാര്‍ഗം ഉപേക്ഷിക്കാന്‍ പറഞ്ഞപ്പോള്‍ കളം മാറ്റിച്ചവിട്ടാതെ അദ്ദേഹം ക്ഷാത്രധര്‍മ്മത്തില്‍ ഉറച്ചുനിന്നു. ഇതുകണ്ടാനന്ദിച്ച ശ്രീകൃഷ്ണന്‍ സഞ്ജയനോട് പറഞ്ഞു. ”സഞ്ജയാ! ബ്രാഹ്‌മണനോട് വേണ്ടത് ഭവാന്‍ ക്ഷത്രിയനോട് പറഞ്ഞു.” ജയം കാംക്ഷിക്കുന്നവര്‍ക്കിടയില്‍ ഞാന്‍ നയമാണ്. – നീതിരസ്മി ജിഗീഷതാം – എന്ന കൃഷ്ണവചനമനുസരിച്ച് ജയാര്‍ത്ഥിയായ അദ്ദേഹം ദ്രോണരെ നിരായുധനാക്കാന്‍ നയത്തില്‍ പൊതിഞ്ഞ സത്യം പറഞ്ഞു. ഭൂമിയില്‍നിന്ന് മറയുംവരെ അതേച്ചൊല്ലി അദ്ദേഹത്തിന് മനസ്താപമുണ്ടായില്ല. അദ്ദേഹത്തെ ശരിക്കും മനസ്സിലാക്കിയത് ഭീഷ്മര്‍ മാത്രമായിരുന്നു.
ധാര്‍മ്മിക ശുഷ്‌കാന്തി
കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ യുധിഷ്ഠിരന്റെ ശുഷ്‌കാന്തി അപാരമായിരുന്നു. മാന്‍കൊമ്പില്‍ കോര്‍ത്തു തട്ടിക്കൊണ്ടുപോയ അഗ്നിഹോത്രിയുടെ അരണിയും കടകോലും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അഞ്ചുപേരും യക്ഷന്റെ കുരുക്കില്‍ കുടുങ്ങിയത്. എല്ലാം ശുഭമായവസാനിച്ചപ്പോള്‍ യുധിഷ്ഠിരന്‍ യക്ഷനോട് യാചിച്ച ആദ്യത്തെ വരമായിരുന്നു. ”അഗ്നിഹോത്രിയുടെ അരണിയും കോലും നേടിയെടുത്തു കൊടുക്കാന്‍ കഴിയണേ.” സങ്കീര്‍ണ്ണനിമിഷത്തിലും എന്തൊരു കര്‍ത്തവ്യബോധം. ഇതേ നിലപാടിലാണ് അദ്ദേഹം രാജസൂയത്തില്‍ ദുര്യോധനന് ഉപഹാരങ്ങള്‍ സ്വീകരിക്കുന്നതിന്റേയും ദുശ്ശാസനന് അന്നദാനത്തിന്റേയും ചുമതലകള്‍ കൊടുത്തത്. അദ്ദേഹത്തിന്റെ മനസ്സ് മുന്‍ധാരണകള്‍ക്ക് കീഴ്‌പ്പെടാത്തതായിരുന്നു. ധര്‍മ്മബോധത്തിനുപുറമേ ഇതേ കര്‍ത്തവ്യബോധത്താലാണ് കൂടെവന്ന ശ്വാനത്തെയും സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചത്.
തന്ത്രജ്ഞനായ യോദ്ധാവ്
യുധിഷ്ഠിരന്‍ യുദ്ധഭീരുവായിരുന്നെന്നു ചിലര്‍ വിശ്വസിക്കുന്നു. സത്യം നേരേമറിച്ചാണ്. എണ്ണത്തില്‍ ഒന്നരയിരട്ടിയുള്ള സൈന്യത്തിന്റെ സേനാധിപന്‍ രചിച്ച ഗംഭീരവ്യൂഹം കണ്ടാണ്, എണ്ണത്തില്‍ കുറവുള്ള തന്റെ പക്ഷത്തിന് വിജയിക്കാന്‍ പറ്റിയ പ്രതിവ്യൂഹം വിന്യസിക്കാന്‍ അര്‍ജ്ജുനനോട് പറഞ്ഞത്. അര്‍ജ്ജുനന്‍ അതനുസരിക്കുകയും ചെയ്തു. ഒന്നാംദിവസം തൊട്ടു പതിനെട്ടാം ദിവസം വരെ അദ്ദേഹം മുന്നണിയിലായിരുന്നു. തുടക്കം മുതല്‍ അവസാനംവരെ പലവുരു ശല്യനോടേറ്റുമുട്ടി, ഒടുവില്‍ ശല്യരെ വധിച്ചു. ദ്രോണരോടും കൃപരോടും കര്‍ണ്ണനോടും അശ്വത്ഥാമാവിനോടും ദുര്യോധനനോടും ശകുനിയോടും ഏറ്റുമുട്ടിയതായി സഞ്ജയന്‍ ധൃതരാഷ്ട്രരോട് വിവരിക്കുന്നു. ചക്രവ്യൂഹം പൊളിക്കാന്‍ അദ്ദേഹമാണ് അഭിമന്യുവിനെ അയച്ചത്. അര്‍ജ്ജുനന്റെ അഭാവത്തില്‍ അവനുമാത്രമേ സാധിക്കൂ എന്നദ്ദേഹം കൃത്യമായി കണക്കുകൂട്ടി.
യുദ്ധജേതാവിന്റെ മനസ്സ് ഉദാത്തവും ഉദാരപൂര്‍ണ്ണവുമായിരിക്കണമെന്നു ദ്രഷ്ടാക്കള്‍ പറയുന്നു. യുധിഷ്ഠിരവിജേതാവിന്റെ മനസ്സ് ഉദാത്തവും ഉദാരവും വിനയാന്വിതവുമായിരുന്നു. ധൃതരാഷ്ട്രരുള്‍പ്പെടെ എല്ലാ ഗുരുജനങ്ങളേയും അദ്ദേഹം സവിനയം സമാദരിച്ചു. കൃപാചാര്യര്‍ക്ക് പരീക്ഷിത്തിന്റെ പ്രശിക്ഷണഭാരവും കൊടുത്തു.
യശോചന്ദ്രനിലെ ആ കളങ്കം!
ഇതൊക്കെയണെങ്കിലും ചന്ദ്രനും ഉണ്ട് ഒരു കളങ്കം. യുധിഷ്ഠിരന്റെ കളങ്കം ദ്യൂതപ്രേമമായിരുന്നു. അത് അദ്ദേഹത്തേയും കുടുംബത്തേയും രാജ്യത്തേയും മുടിച്ചു. സുദീര്‍ഘമായ ബഹിര്‍വാസത്തിനുശേഷം അദ്ദേഹത്തിന് സ്വന്തം ന്യൂനത മനസ്സിലായി എന്ന് തോന്നുന്നു. അജ്ഞാതനായി ജീവിച്ച അദ്ദേഹം വിരാടരാജാവിനോട് പറയുന്നത് ശ്രദ്ധിക്കുക. ”രാജാവേ! ദ്യൂതത്തിലകപ്പെട്ട് പ്രസിദ്ധനായ യുധിഷ്ഠിരന്‍ ദേവോപമരായ ഭ്രാതാക്കളേയും മഹത്തും സമൃദ്ധവുമായ രാഷ്ട്രത്തേയും മുഴുവന്‍ രാജ്യത്തേയും മുടിച്ചുകളഞ്ഞു. അതുകൊണ്ട് ഞാന്‍ ദ്യൂതം ഇഷ്ടപ്പെടുന്നില്ല.”1 പിന്നേയും വിരാടന്‍ നിര്‍ബന്ധിച്ചപ്പോള്‍ കളിക്കാന്‍ ഒരുങ്ങുകയും ചെയ്തു. യുധിഷ്ഠിരകളേബരത്തില്‍ പതിഞ്ഞ കളങ്കമാണ് ദ്യൂതപ്രേമം എന്നുപറയാന്‍ കാരണമിതാണ്. എന്നാല്‍ ഈ കളങ്കം അദ്ദേഹത്തിന്റെ ഗുണസമുച്ചയത്തില്‍ മങ്ങിപ്പോകുന്നു. ‘ചന്ദ്രനില്‍ ആകെയുള്ളൊരു കളങ്കം അതിന്റെ സഹസ്രരശ്മിപ്രഭയില്‍ മുങ്ങിപ്പോകുന്നതുപോലെ ഒരു ചെറിയ ദോഷം ഗുണകോടികളില്‍ മുങ്ങിപ്പോകുന്നു’ എന്ന കാളിദാസവാക്യമാണ് ഇവിടെ പ്രമാണം.2
ചുരുക്കത്തില്‍ രാഷ്ട്രത്തിന്റെ അടിയുറപ്പിനും ശാശ്വതമായ ക്ഷേമത്തിനും വേണ്ടി പാണ്ഡുവിന്റെ ഇംഗിതമനുസരിച്ച് കുന്തി ധര്‍മ്മദേവനെ ആവാഹിച്ച് ജനിച്ചവനാണ് ധര്‍മ്മാത്മജനായ ധര്‍മ്മപുത്രന്‍. ”രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” എന്ന വാല്മീകിവചനത്തിന്റെ ചുവടുപിടിച്ച് നമുക്കു പറയാം – ”യുധിഷ്ഠിരോ വിഗ്രഹവാന്‍ ധര്‍മ്മഃ.”
1 സ്വരാഷ്ട്രം സുമഹത് സ്ഫീതം ഭ്രാതൃന്‍ ചതിദശോപമാന്‍
രാജ്യം ഹരിതവാന്‍ സര്‍വ്വം തസ്മാദ് ദ്യൂതം ന രോചയേ.- വിരാടപര്‍വം. – 68 – 34.
2 ഏകോ ഹി ദോഷോ ഗുണസന്നിപാതേ
നിമജ്ജതീന്ദോര്‍ കിരണേഷ്വിവാങ്കഃ – കുമാരസംഭവം – 1 – 3.
( അവസാനിച്ചു)