- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
- സിംഹികയുടെ പതനം (വീരഹനുമാന്റെ ജൈത്രയാത്ര 7)
സൂര്യദേവന്റെ ഗുരുകുലത്തില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ബാലഹനുമാന്‍ വളരെ വേഗം തന്നെ തന്റെ സങ്കേതത്തില്‍ തിരിച്ചെത്തി. ഏതുനേരവും കാട്ടിലും മേട്ടിലും വള്ളിക്കുടിലുകളിലും അലഞ്ഞു നടന്ന് കുസൃതിത്തരങ്ങള്‍ കാട്ടുന്നതിലായിരുന്നു ഹനുമാന് കൂടുതല്‍ താല്പ്പര്യം.
കാനനസീമയില്‍ ആശ്രമം കെട്ടി കഴിഞ്ഞുകൂടുന്ന മുനീന്ദ്രന്മാര്‍ക്ക് ബാലഹനുമാന്‍ പലപ്പോഴും വലിയ തലവേദനയായിരുന്നു. പുലര്‍കാലത്തുതന്നെ ആശ്രമങ്ങളില്‍ ഓടിക്കയറി പൂജാസാമഗ്രികള്‍ നശിപ്പിക്കുക, പൂജാപുഷ്പങ്ങള്‍ വാരിയെടുത്ത് കുളത്തിലേയ്‌ക്കെറിയുക, മുനിമാരുടെ തലയ്ക്ക് ഞോടുക, ആശ്രമത്തിലെ പശുക്കളെ അഴിച്ചുവിടുക എന്നിങ്ങനെ ആ വാനരന്‍ ചെയ്യാത്ത കുസൃതിത്തരങ്ങളില്ല.
ആ കുട്ടിക്കുസൃതിയെ നേരില്‍കണ്ടാല്‍ മുനിമാര്‍ ചെറിയ കാട്ടുചൂരലുമായി ഓടിയെത്തും: ‘ആഞ്ജനേയാ, നിന്റെ കുസൃതി കുറേ ഏറിപ്പോകുന്നുണ്ട്. നല്ല ചൂടുള്ള അടികിട്ടും.’ മുനിമാര്‍ കയ്യിലിരിക്കുന്ന ചൂരലൊന്ന് വിറപ്പിച്ചു കാണിക്കും. പക്ഷേ എന്തുഫലം? അതുകണ്ടാലൊന്നും ബാലഹനുമാന് യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ ആഞ്ജനേയന്‍ കാട്ടുകനികള്‍ പറിച്ച് അവരുടെ നേര്‍ക്ക് എറിയും. അതല്ലെങ്കില്‍ വല്ല മരത്തിന്റേയും മുകളില്‍ ചാടിക്കേറിയിരുന്ന് അവരുടെ നേരെ നോക്കി കൊഞ്ഞനം കുത്തും.
ഒരിക്കല്‍ ആശ്രമമുറ്റത്തെ പൂക്കളെല്ലാം തല്ലിപ്പറിച്ച് മേലോട്ടെറിയുന്നത് ഒരു മുനീന്ദ്രന്‍ നേരില്‍ കണ്ടു. അദ്ദേഹത്തിന് ദേഷ്യം സഹിക്കാനായില്ല. ”ഈ കുസൃതിക്കുരങ്ങനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല. രണ്ടു കൊടുത്തിട്ടുതന്നെ കാര്യം!” അദ്ദേഹം ഒരു ചെടിക്കമ്പുമായി ബാലഹനുമാന്റെ അരികിലേക്ക് ഓടിയടുത്തു.
അപ്പോള്‍ ആ വികൃതി എന്തുചെയ്‌തെന്നോ? അവിടത്തെ ചെടിക്കൂട്ടത്തിലുണ്ടായിരുന്ന ഒരു തേനീച്ചക്കൂട് പറിച്ചെടുത്ത് മുനിയുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു. അതോടെ അദ്ദേഹം വല്ലാതെ പരിഭ്രാന്തനായി. തേനീച്ചകള്‍ അദ്ദേഹത്തിന്റെ കണ്ണിലും മൂക്കിലും ദേഹത്തുമൊക്കെ പൊതിഞ്ഞു.
”ഹൊ! ഇവനോടു കളിച്ചാല്‍ രക്ഷയില്ല; ഈ കുരങ്ങനെക്കൊണ്ടു തോറ്റു!” -ദേഹവും ചൊറിഞ്ഞുകൊണ്ട് മുനീന്ദ്രന്‍ പുറത്തേക്കോടി. അതുകണ്ട് ബാലഹനുമാന്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പി. ആ കുസൃതിക്കുട്ടന്റെ മുന്നില്‍ അടിയറവുപറയുവാനേ മുനീന്ദ്രനു കഴിഞ്ഞുള്ളൂ.
മറ്റൊരിക്കല്‍ ബാലഹനുമാന്‍ കാട്ടിലൂടെ നടന്നു പോവുകയായിരുന്നു. അപ്പോഴാണ് ഒരു കുന്നിന്റെ ചരിവില്‍ വല്ലാത്തൊരു ചീറ്റലും ചീറലും അമറലും കേട്ടത്. എന്താണത്? ആഞ്ജനേയന്‍ തിരിഞ്ഞുനോക്കി. അപ്പോഴതാ, അവിടെ ഒരു കൂറ്റനാനയും ഉഗ്രന്‍ സിംഹവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം!
”അമ്പടാ! ഇവരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല; തമ്മില്‍ തല്ലി ചാവും!” -ബാലഹനുമാന്‍ അവരുടെ അടുത്തേക്കു പാഞ്ഞുചെന്നു.
”നിര്‍ത്തെടാ തെമ്മാടികളേ, നിര്‍ത്ത്!” -ഹനുമാന്‍ പറഞ്ഞു. പക്ഷേ ആനയും സിംഹവും തെല്ലുപോലും അതനുസരിച്ചില്ല. അതോടെ ഹനുമാന്‍ അവരുടെ നടുവിലേക്ക് ഇരച്ചുകയറി.
അഹങ്കാരികളായ ആനയ്ക്കും സിംഹത്തിനും ബാലഹനുമാന്‍ നല്ല പെരുക്കുകൊടുത്തു. ഹനുമാന്റെ ശക്തിക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ആനയും സിംഹവും തോറ്റോടി. പക്ഷേ ഹനുമാന്‍ അടങ്ങിയില്ല. പിന്നാലെ പാഞ്ഞുചെന്ന് ആ ശക്തിമാന്‍ ആനയേയും സിംഹത്തേയും പിടികൂടി.
അവിടെ തൊട്ടടുത്തായിരുന്നു തൃണബിന്ദു മഹര്‍ഷിയുടെ ആശ്രമം. ബാലഹനുമാന്‍ ആനയേയും സിംഹത്തേയും വലിച്ചിഴച്ച് ആശ്രമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു. എന്നിട്ട് ആശ്രമത്തിന്റെ ഇരുവശങ്ങളിലുമായി കെട്ടിയിട്ടു.
ആശ്രമത്തില്‍നിന്നു പുറത്തേ യ്ക്കു വന്ന തൃണബിന്ദു മഹര്‍ഷി ആശ്രമവാതില്‍ക്കല്‍ ഒരാനയേയും സിംഹത്തേയും കണ്ട് അമ്പരന്നു! തൊട്ടപ്പുറത്ത് നിന്ന് കൈകൊട്ടിച്ചിരിക്കുന്ന ബാലഹനുമാനേയും അദ്ദേഹം കണ്ടു. ഹനുമാന്റെ കുസൃതിത്തരങ്ങളാണ് അവിടെ നടന്നതെന്ന് അദ്ദേഹം മനസ്സിലാക്കി.
കോപാക്രാന്തനായ മുനീന്ദ്രന്‍ കൈകളുയര്‍ത്തി ബാലഹനുമാനെ ശപിച്ചു: ”നമ്മുടെ ആശ്രമവാതില്‍ ക്കല്‍ ഈ ക്രൂരമൃഗങ്ങളെ കൊണ്ടുവന്ന് കെട്ടിയിട്ട ബാലഹനുമാന്‍, അവന്‍ പഠിച്ച വിദ്യകളെല്ലാം എന്നെന്നേയ്ക്കുമായി മറന്നുപോകട്ടെ!””
തൃണബിന്ദു മഹര്‍ഷിയുടെ മഹാശാപം ഒരു കൂരമ്പുപോലെ ബാലഹനുമാന്റെ മനസ്സില്‍ വന്നു തറച്ചു. അതുകേട്ട് ആ കുസൃതിപ്പയ്യന്‍ ഞെട്ടിവിറച്ചു. ഹനുമാന്‍ പറഞ്ഞു: ”ഗുരോ, ഞാനിതു മനഃപൂര്‍വ്വം ചെയ്തതല്ല.””
”പിന്നെ? പിന്നെന്തിനാണ് എന്നോട് ഇത്രയും ക്രൂരത കാണിച്ചത്?” – അദ്ദേഹം ഗൗരവം വിടാതെ ചോദിച്ചു.
“”മാമുനേ, ഈ ആനയും സിംഹവും അങ്ങയുടെ ആശ്രമത്തിനു മുന്നില്‍ക്കിടന്ന് തമ്മിലടിക്കുകയായിരുന്നു. ഇവിടെ വീണ് ചാവാതിരിക്കട്ടെ എന്നു കരുതിയാണ് രണ്ടിനേയും പിടിച്ചുകെട്ടി ഞാന്‍ ഇവിടെ കൊണ്ടുവന്ന് കെട്ടിയിട്ടത്. അല്ലാതെ അങ്ങയെ ആക്ഷേപിക്കാനല്ല. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ സദയം പൊറുക്കണം” – ആഞ്ജനേയന്‍ മഹര്‍ഷിയുടെ മുന്നില്‍ കൂപ്പുകൈയുമായി നിന്നു.
അതോടെ തൃണബിന്ദുമുനിയുടെ കോപമെല്ലാം പമ്പകടന്നു. അദ്ദേഹത്തിന്റെ മനസ്സ് മഞ്ഞുപോലെ തണത്തു. ഹനുമാന് ശാപമോക്ഷം നല്‍കണമെന്ന് മുനീന്ദ്രന്റെ മനസ്സ് വിളിച്ചുപറഞ്ഞു. അദ്ദേഹം പറഞ്ഞു:
”ശ്രീരാമദേവന്റെ പത്‌നിയായ സീതാദേവിയെ ആപത്തില്‍നിന്നു രക്ഷിക്കാന്‍ താങ്കള്‍ക്ക് ലങ്കയിലേക്ക് പോകേണ്ടതായി വരും. അതിനുമുമ്പായി സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വാനരശ്രേഷ്ഠന്‍വന്ന് താങ്കളുടെ മഹാശക്തിയുടെ കാര്യം ഓര്‍മ്മപ്പെടുത്തും. അതോടെ നഷ്ടപ്പെട്ട ദിവ്യശക്തികള്‍ തിരിച്ചുകിട്ടും”.”
അതുകേട്ടതോടെ ഹനുമാന് വലിയ ആശ്വാസമായി. തൃണബിന്ദു മഹര്‍ഷിയെ കൈവണങ്ങി നന്ദി അര്‍പ്പിച്ചശേഷം ഹനുമാന്‍ അവിടെ നിന്ന് യാത്രയായി.