- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
- സിംഹികയുടെ പതനം (വീരഹനുമാന്റെ ജൈത്രയാത്ര 7)
ദേവലോകത്ത് പണ്ട് ‘പുഞ്ജികസ്ഥല’ എന്നു പേരുള്ള ഒരു അപ്‌സരകന്യകയുണ്ടായിരുന്നു. ആരെയും മോഹിപ്പിക്കുന്ന അംഗലാവണ്യമായിരുന്നു അവളുടേത്.
ദേവഗുരുവായ ബൃഹസ്പതിയുടെ വിനീത ദാസിയും പരിചാരികയുമായിരുന്നു പുഞ്ജികസ്ഥല. ഗുരുവിനോടൊപ്പം ആശ്രമത്തില്‍ത്തന്നെയാണ് അവള്‍ കഴിഞ്ഞിരുന്നത്. അതിരാവിലെ ഉണര്‍ന്ന് പൂജയ്ക്കുവേണ്ട ചമത മുറിച്ചുകൊണ്ടുവരിക, ദര്‍ഭപ്പുല്ല് ശേഖരിക്കുക, പൂക്കളിറുത്ത് പൂമാലകള്‍ കെട്ടിയുണ്ടാക്കുക തുടങ്ങിയ ജോലികളൊക്കെ അവള്‍ തന്നെയാണ് ചെയ്തിരുന്നത്. അതോടൊപ്പം മുനീന്ദ്രനുവേണ്ട ശുശ്രൂഷകള്‍ ചെയ്യാനും അവള്‍ മടി കാണിച്ചിരുന്നില്ല.
ഒരിക്കല്‍ ഒരു വസന്തകാലം. കാട്ടിലെ ചെടികളായ ചെടികളെല്ലാം പൂത്തുലഞ്ഞ് സുഗന്ധം ചൊരിയാന്‍ തുടങ്ങി. പൂത്തുലഞ്ഞ ദേവദാരുക്കളും കാട്ടുമന്ദാരങ്ങളും തേന്‍കുറിഞ്ഞികളും കദംബമരങ്ങളും ഇളങ്കാറ്റില്‍ ചാഞ്ചാടിനിന്നു.
ഇങ്ങനെയുള്ള ഒരു പുലര്‍കാലത്താണ് ഒരിക്കല്‍ പുഞ്ജികസ്ഥല പൂക്കളും പൂജാവസ്തുക്കളും തേടി കാട്ടിലേയ്ക്കിറങ്ങിയത്. അപ്പോള്‍ കാട്ടിനുള്ളില്‍ നിന്ന് അതിമനോഹരമായ ആട്ടവും പാട്ടും പാദസരക്കിലുക്കവും ഉയര്‍ന്നുകേട്ടു.
അതെന്താണെന്നറിയാന്‍ പുഞ്ജികസ്ഥല വള്ളികള്‍ വകഞ്ഞുമാറ്റി കാട്ടിനകത്തേക്കു കടന്നു. അപ്പോള്‍ ചെറുപ്പക്കാരായ കുറേ ദേവീദേവന്മാര്‍ ആടിയും പാടിയും ഉല്ലസിക്കുന്നതാണ് അവള്‍ കണ്ടത്. എന്തുപറയാന്‍! അതോടെ പുഞ്ജികസ്ഥല സര്‍വ്വതും മറന്നുപോയി. അവരുടെ പാട്ടിലും കളിയിലും ചിരിയിലും ലയിച്ച് അവള്‍ വളരെനേരം അവിടെത്തന്നെ നിന്നു.
പൂജ തുടങ്ങേണ്ട സമയമായിട്ടും തന്റെ വിശ്വസ്തദാസിയെ കാണാതായതോടെ ദേവഗുരു ബൃഹസ്പതി കോപിഷ്ഠനായി. അദ്ദേഹം പുഞ്ജികസ്ഥലയെത്തേടി കാട്ടിലേക്ക് പുറപ്പെട്ടു. അപ്പോള്‍ കണ്ടതോ?
പൂജാവസ്തുക്കള്‍ ശേഖരിക്കാന്‍ പുറപ്പെട്ട തന്റെ പരിചാരിക അതാ, ആരുടേയോ പാട്ടും കൂത്തും കേട്ട് കോരിത്തരിച്ചു നില്‍ക്കുന്നു! ആ കാഴ്ച മുനീന്ദ്രന് സഹിക്കാന്‍ കഴിഞ്ഞില്ല.
”പുഞ്ജികസ്ഥലേ!…. ദേവപൂജയുടെ കാര്യങ്ങള്‍പോലും മറന്ന് നീയിവിടെ കാമക്കൂത്തുകള്‍ കണ്ടുരസിച്ചുനില്‍ക്കുകയാണോ?” അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് തീപ്പൊരികള്‍ ചിതറിത്തെറിച്ചു.
പക്ഷേ അവള്‍ അതൊന്നും കേട്ടതായിപോലും ഭാവിച്ചില്ല. കാമമോഹിതയായ അവള്‍ അദ്ദേഹത്തെ വാരിപ്പുണരാന്‍ ശ്രമിച്ചു
:
”ഛീ, അസത്തേ! മാറിനില്‍ക്കൂ. മറ്റുള്ളവരുടെ പേക്കൂത്തുകണ്ട് ചഞ്ചലചിത്തയായ നിന്നെ ഇനി നമുക്കാവശ്യമില്ല. ങും; കടക്കൂപുറത്ത്! നമ്മുടെ പ്രഭാതപൂജയ്ക്കുപോലും ഭംഗംവരുത്തിയ നീ ഭൂമിയില്‍ ഒരു കുരങ്ങായി ജനിക്കാന്‍ ഇടവരട്ടെ – അദ്ദേഹം കൈകളുയര്‍ത്തി പുഞ്ജികസ്ഥലയെ ശപിച്ചു.
പുഞ്ജികസ്ഥല ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് ഗുരുവിന്റെ കാല്പാദങ്ങളില്‍ കെട്ടിവീണു: ”ഗുരോ, ഈ അറിവില്ലാത്തളോട് ക്ഷമിക്കണം. അങ്ങെന്നെ കൈവെടിയരുത്. എനിക്കു ശാപമോക്ഷം തരണം” – അവള്‍ പലവട്ടം യാചിച്ചു.
ഏറെ സമയത്തിനു ശേഷമാണ് ദേവഗുരുവിന്റെ കോപത്തിന് അല്‍പ്പം ശാന്തത വന്നത്. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ശാപം ഏറ്റുവാങ്ങിയ നീ നിനക്കിഷ്ടപ്പെട്ട ഒരു സുന്ദരവാനരനോടൊപ്പം കുറേക്കാലം സുഖമായി ജീവിക്കുക. അതുവഴി നിനക്ക് ശിവചൈതന്യമുള്ള നല്ലൊരു സന്താനത്തെ ലഭിക്കും. എന്നുമാത്രമല്ല; ശാപമോക്ഷവും കിട്ടും. പിന്നെ നിനക്ക് സ്വര്‍ഗ്ഗത്തിലേക്കു തന്നെ തിരിച്ചുപോരാനാകും”.”
മുനീന്ദ്രന്റെ ശാപം യാഥാര്‍ത്ഥ്യമായതോടെ പുഞ്ജികസ്ഥല കുഞ്ജരന്‍ എന്നുപേരുള്ള ഒരു വാനരശ്രേഷ്ഠന്റെ മകളായി ഭൂമിയില്‍ വന്നു പിറന്നു. ‘അഞ്ജന’ എന്ന മനോഹരമായ പേരാണ് എല്ലാവരും ചേര്‍ന്ന് അവര്‍ക്കു നല്‍കിയത്.
വളര്‍ന്ന് പ്രായപൂര്‍ത്തിയായപ്പോള്‍ അഞ്ജന തനിക്കിഷ്ടപ്പെട്ട കേസരി എന്നുപേരുള്ള ഒരു വാനരയുവാവുമായി പ്രേമബന്ധത്തില്‍ ഏര്‍പ്പെട്ടു. കളിച്ചു ചിരിച്ചും രസിച്ചും രമിച്ചും സ്‌നേഹിച്ചും അവര്‍ വളരെക്കാലം കഴിച്ചുകൂട്ടി. എന്നിട്ടും അവര്‍ക്കൊരു സന്താനഭാഗ്യം ഉണ്ടായില്ല.
അഞ്ജനയും കേസരിയും ഒരു പുത്രനുവേണ്ടി ശിവപാര്‍വ്വതിമാരെ തപസ്സുചെയ്തു. അവര്‍ക്ക് നല്ലൊരു പുത്രനെ ദാനം ചെയ്യുന്നതിനുവേണ്ടി ശിവനും പാര്‍വ്വതിയും വാനരവേഷം പൂണ്ട് പ്രണയലീലകളില്‍ മുഴുകി. അങ്ങനെ പാര്‍വ്വതി ഗര്‍ഭവതിയായി.
പക്ഷേ ഒരു കുരങ്ങിന്റെ മാതാവായിരിക്കാന്‍ പാര്‍വ്വതി ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിനാല്‍ പരമശിവന്‍ പാര്‍വ്വതിയുടെ ഈ കുഞ്ഞിനെ വായുഭഗവാന്‍ വഴിയായി അഞ്ജനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു.
അതിനിടയിലാണ് ഈ രഹസ്യം നാരദന്‍ വഴിയായി വാനരരാജാവായ ബാലിയുടെ ചെവിയിലെത്തിയത്. ശിവശക്തിയുള്ള ഒരു വാനരന്‍ ഭൂമിയില്‍ പിറക്കാനിടവന്നാല്‍ തന്റെ സകല പ്രതാപവും വാനരാധിപത്യവും അതോടെ അസ്തമിക്കുമെന്ന് ബാലി മുന്‍കൂട്ടി കണ്ടു. അതില്ലാതാക്കാന്‍ ബാലി എന്തു ചെയ്‌തെന്നോ? പഞ്ചലോഹങ്ങള്‍ ഉരുക്കി ദ്രവരൂപത്തിലാക്കി വളരെ രഹസ്യമായി അഞ്ജനയെക്കൊണ്ട് കുടിപ്പിച്ചു. പക്ഷേ എന്തുകാര്യം? ശിവശക്തിക്കു മുമ്പില്‍ ആ കുതന്ത്രങ്ങളെല്ലാം അതിദയനീയമായി പരാജയപ്പെട്ടു.
ഒരു സുപ്രഭാതത്തില്‍ അഞ്ജന അതിതേജസ്വിയായ ഒരു പുത്രനു ജന്മം നല്‍കി. മഹാമേരുപര്‍വ്വതത്തിന്റെ താഴ്‌വരയിലുള്ള ‘കനകം’ എന്ന വനപ്രദേശത്തായിരുന്നു ആ ദിവ്യജനനം. ആദിത്യബിംബം പോലെ പ്രകാശിക്കുന്ന ആ കുഞ്ഞിനെ കണ്ട് അഞ്ജന വല്ലാതെ ഭയപ്പെട്ടു. മുലപ്പാലിനുവേണ്ടി വാനരപ്പൈതല്‍ അമ്മയെ വിളിച്ചു കരഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു: ”വാനരക്കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞയല്ല; ചുവന്നുതുടുത്ത പഴങ്ങളാണ് ഭക്ഷണം. അതിനാല്‍ ചുവന്നനിറത്തില്‍ എന്തെങ്കിലും കിട്ടിയാല്‍ ഭക്ഷിച്ചോളൂ”. ഇപ്രകാരം പറഞ്ഞ് അവള്‍ കുഞ്ഞിനെ ഒരു പൂമെത്തയില്‍ കിടത്തി. അഞ്ജനയ്ക്ക് അതോടെ ശാപത്തില്‍നിന്ന് മോചനം കിട്ടി. കുഞ്ഞിനെ ഭൂമിയില്‍ ഉപേക്ഷിച്ചിട്ട് ത്യാഗമയിയായ ആ അമ്മ വീണ്ടും ദേവസ്ത്രീയായി രൂപം പ്രാപിച്ച് സ്വര്‍ഗ്ഗത്തിലേക്കു പറന്നകന്നു. മേഘമാലകള്‍ക്കിടയിലൂടെ തന്റെ അമ്മ മന്ദംമന്ദം മറഞ്ഞുപോകുന്നത് ഉണ്ണിക്കുരങ്ങന്‍ കൗതുകത്തോടെ നോക്കിക്കിടന്നു.
(തുടരും)