1948ലെ സംഘനിരോധന സമയത്ത് മധ്യപ്രദേശിലെ ഭിണ്ഡില്‍ സംഘപ്രവര്‍ത്തനം നല്ല രീതിയില്‍ വളര്‍ന്നിരുന്നു. എന്നാല്‍ പ്രചരണത്തിന്റെയും പ്രശസ്തിയുടെയും പിന്നില്‍ പോകാതിരുന്നതിനാല്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് സംഘ അധികാരികളെ ആരേയും പരിചയമുണ്ടായിരുന്നില്ല. സംഘപ്രചാരകനായ മാണിക് ചന്ദ് വാജ്‌പേയിയെ സ്വയംസേവകര്‍ മാമാജി എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തെ നാടുകടത്തണമെന്ന് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും ഒരു പോലീസുകാരനും അദ്ദേഹത്തെ പരിചയമില്ലായിരുന്നു എന്നതിനാല്‍ നാടുകടത്താനായില്ല. അദ്ദേഹം യാതൊരു ബുദ്ധിമുട്ടും കൂടാതെ അവിടെ പ്രവര്‍ത്തനം തുടരുകയും ചെയ്തു.
ഭിണ്ഡിലെ കോണ്‍ഗ്രസ് നേതാവായ ഭൂതാജിയുടെ ഭാര്യാസഹോദരനും മാമാജി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്നതിനാല്‍ അദ്ദേഹമായിരിക്കും തങ്ങള്‍ അന്വേഷിച്ചു നടക്കുന്ന ‘കുഴപ്പക്കാരന്‍’ എന്ന് കരുതി പോലീസ് ഭൂതാജിയെ ചെന്നു കണ്ടു. ”ഞങ്ങള്‍ക്ക് മേലെ നിന്ന് ഉത്തരവ് വന്നിട്ടുണ്ട്. അതുകൊണ്ട് പിടിച്ചുകൊണ്ടുപോകാതെ നിവര്‍ത്തിയില്ല.” അവര്‍ ഭൂതാജിയോട് സങ്കടമുണര്‍ത്തി. രസികനായ ഭൂതാജിയാകട്ടെ തന്റെ അളിയന്‍ എന്തെങ്കിലും കുഴപ്പം കാണിച്ചിട്ടുണ്ടാവും എന്ന് പറഞ്ഞ് അദ്ദേഹത്തെ പിടിച്ചുകൊണ്ടു പോകാന്‍ പോലീസിനെ അനുവദിച്ച് അദ്ദേഹം ജയിലിലാവുകയും ചെയ്തു. ഏതായാലും, ഭൂതാജി ഉടന്‍ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട്, ”നിങ്ങള്‍ തിരയുന്നത് സംഘ പ്രചാരകനായ മാമാജിയെയാണ്. എന്റെ അളിയന് സംഘവുമായി യാതൊരു ബന്ധവുമില്ല. അയാളെ വിട്ടയക്കണം” എന്ന് പറഞ്ഞതനുസരിച്ച് അയാള്‍ ജയില്‍ മോചിതനാവുകയും ചെയ്തു.
ഈ സമയത്തെല്ലാം യഥാര്‍ത്ഥ മാമാജി പോലീസ് സ്റ്റേഷനു നേരെ മുന്‍വശത്തുള്ള സൂര്യനാരായണന്‍ ഭട്‌നാഗറുടെ വീടിന്റെ വരാന്തയില്‍ സുഖമായി ഇരിക്കുകയായിരുന്നു.





















