തൊഴിലാളികള്‍ക്ക് അന്തസ്സും തുല്യതയും ഉറപ്പാക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭാരതത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഉള്ള അരനൂറ്റാണ്ടില്‍ സംഭവിച്ചതിലധികം മാറ്റങ്ങളാണ് കഴിഞ്ഞ രണ്ടോ മൂന്നോ ദശകങ്ങളില്‍ സംഭവിച്ചത്. സമൂലമായ സാമ്പത്തിക പരിവര്‍ത്തനങ്ങള്‍, പുതിയ സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവം, ആഗോളവല്‍ക്കരിക്കപ്പെട്ട വിപണികള്‍ എന്നിവ മൂലം തൊഴിലിന്റെ സ്വഭാവം തന്നെ പുനര്‍നിര്‍വചിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ചെറുപ്പമുള്ള തൊഴില്‍ ശക്തിയുള്ള രാജ്യമായ ഭാരതത്തില്‍ ഇത്തരം വെല്ലുവിളികള്‍ തൊഴിലാളികളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കേണ്ടതുണ്ട്. ഭാരതത്തെ പോലെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തില്‍ ഭൂരിഭാഗം തൊഴിലാളികളും അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നതു കൊണ്ട് തന്നെ അവര്‍ സാമ്പത്തിക സാമൂഹിക സേവന ക്ഷേമപ്രവര്‍ത്തനങ്ങളുടെ പരിധിക്ക് പുറത്താണ്. അതില്‍ തന്നെ ഗിഗ് ജോലികള്‍ പോലുള്ള പുതു തലമുറ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും വനിതകള്‍ അടക്കമുള്ള സ്വയംതൊഴില്‍ പ്രവര്‍ത്തകരുടെയും അവശവിഭാഗങ്ങളുടെയും അവസ്ഥ കൂടുതല്‍ പരിതാപകരമാണ്.
സര്‍ക്കാരിന്റെ ഇ-ശ്രം പോര്‍ട്ടലില്‍ ലഭ്യമായ കണക്ക് പ്രകാരം തൊഴില്‍ ശക്തിയുടെ 94 ശതമാനം പേരും പണിയെടുക്കുന്നത് വെറും പതിനായിരം രൂപ മാസ വരുമാനത്തിലാണ്. ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളില്‍ 80% പേരും എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെടുന്നവരാണ് എന്ന ത് കടുത്ത സാമൂഹിക അസമത്വം തുടരുന്നു എന്നാണ് കാണിക്കുന്നത്. കുടുംബവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും പരിചരണവും അതോടൊപ്പം ജോലി ഉത്തരവാദിത്തങ്ങളും കൂടെ വരുമ്പോള്‍ വനിതകള്‍ക്ക് തൊഴില്‍ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. അസംഘടിത മേഖലയില്‍ സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കുന്നില്ല എന്നതു മാത്രമല്ല വേതനത്തിലും ഇടപെടലുകളിലും സ്ത്രീ-പുരുഷ വേര്‍തിരിവ് പ്രകടവുമാണ്.
യന്ത്രവല്‍ക്കരണവും തൊഴിലിന്റെ എണ്ണവും തമ്മിലുള്ള സന്തുലിതാവസ്ഥ ഒരു രാജ്യത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കൂടുതല്‍ തൊഴില്‍ നല്‍കപ്പെടുന്ന വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. 1991ല്‍ ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും സ്വീകരിച്ചതിനെ തുടര്‍ന്ന് ആഗോള സ്ഥാപനപരവും ഭൗമരാഷ്ട്രീയവുമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഭാരതം പാശ്ചാത്യ കേന്ദ്രീകൃത വിപണി സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ കടന്നുചെല്ലാന്‍ നിര്‍ബന്ധിതരായി. ഈ പരിഷ്‌കാരങ്ങള്‍ ആഭ്യന്തര ഉല്‍പാദനത്തെ ത്വരിതപ്പെടുത്തുകയും വിപണി അവസരങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു. അതേസമയം സമ്പദ്‌വ്യവസ്ഥയിലെ ഘടനാപരമായ വൈകല്യങ്ങള്‍ തുറന്നുകാട്ടപ്പെട്ടു. പലപ്പോഴും തൊഴില്‍ ക്ഷേമം, സാമൂഹിക തുല്യത, പാരിസ്ഥിതിക സുസ്ഥിരത എന്നിവ ബലികഴിക്കേണ്ടി വരികയും പരമാവധി ലാഭം എന്ന മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കേണ്ടി വരികയും ചെയ്തു. അതിന്റെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്നത് ഭാരതത്തിലെ തൊഴിലാളികളാണ്. ലോകത്തിലെ ഏറ്റവും വലിയ അനൗപചാരികമായ തൊഴില്‍ ശക്തി ഭാരതത്തിലാണ്. അവരാകട്ടെ കുറഞ്ഞ വേതനം, സാമൂഹിക സുരക്ഷയുടെ അഭാവം, അസ്ഥിരമായ തൊഴില്‍, പരിമിതമായ നിയമപരിരക്ഷ എന്നിവയാല്‍ വേട്ടയാടപ്പെടുകയും ചെയ്യുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഇന്ത്യന്‍ എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് (2024) പറയുന്നത് സാമ്പത്തിക വളര്‍ച്ച തൊഴിലാളികളുടെ അവസ്ഥ ഏതെങ്കിലും തരത്തില്‍ മെച്ചപ്പെടുത്തിയിട്ടില്ല എന്നുതന്നെയാണ്. സമ്പത്തിന്റെയും അവസരങ്ങളുടെയും കേന്ദ്രീകരണം വളരെ ചെറിയൊരു ശതമാനം പേരില്‍ കേന്ദ്രീകരിക്കപ്പെടുകയും തൊഴില്‍ വിപണിയിലെ അസമത്വം വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു എന്നുള്ളതാണ് വസ്തുത. നോബല്‍ സമ്മാന ജേതാവായ ജോസഫ് സിഗ്ലിറ്റ്‌സ് വാദിക്കുന്നതുപോലെ ഉന്നത തലത്തിലുള്ളവര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന വളര്‍ച്ച സുസ്ഥിരമോ സാമൂഹികമായി സ്ഥിരതയുള്ളതോ അല്ല എന്നുള്ളത് ഇന്ത്യന്‍ തൊഴില്‍ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാണ്. കോര്‍പ്പറേറ്റ് ലോകത്ത് ഏറ്റവും അനുയോജ്യരായവരുടെ അതിജീവനം എന്നുള്ളതാണ് മുദ്രാവാക്യം. അവിടെ മത്സരക്ഷമതയ്ക്കും ലാഭത്തിനും അല്ലാതെ മനുഷ്യത്വത്തിനോ, സേവനമനോഭാവത്തിനോ, ദുര്‍ബല വിഭാഗങ്ങള്‍ക്കോ, വൈകല്യമുള്ളവര്‍ക്കോ സ്ഥാനമില്ല. സ്ത്രീകള്‍ക്കിടയിലെ വിദ്യാഭ്യാസ നേട്ടം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ തൊഴില്‍ പങ്കാളിത്തവും ഗുണനിലവാരമുള്ള തൊഴിലിലേക്കുള്ള പ്രവേശനവും ഇപ്പോഴും പരിമിതമാണ്. അതുപോലെ എസ്.സി/ എസ്.ടി, സാമ്പത്തികമായി ദുര്‍ബലമായ സമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ കുറഞ്ഞ വേതനം ലഭിക്കുന്ന അനൗപചാരിക തൊഴിലുകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതിലും, അമിതമായ ഭൗതികവാദത്തിലും, മനുഷ്യത്വരഹിതമായ സാമ്പത്തിക യുക്തിബോധത്തിലും വേരൂന്നിയ വികസന മാതൃകകള്‍ ആധുനിക തൊഴില്‍ ശക്തി നേരിടുന്ന ഘടനാപരമായ പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍, മനുഷ്യന്റെ സമഗ്രമായ വികസനം പരിഗണിക്കാതെ വെറും ഉല്‍പാദനവും ഉപഭോഗവും മാത്രം പരിഗണിക്കുന്ന ഭാഗിക സമീപനങ്ങളാണ് പാശ്ചാത്യരുടേത്. ഭൗതികതയ്ക്ക് മാത്രം ഊന്നല്‍ നല്‍കിയ വികസനം വമ്പിച്ച സാമ്പത്തികസമത്വങ്ങള്‍ക്ക് കാരണമാകുന്നു എന്നത് നിസ്തര്‍ക്കമാണ്. അമിതമായ ഉപഭോഗതൃഷ്ണ അമിത വിഭവ വിനിയോഗത്തിനും ധൂര്‍ത്തിനും ഇടയാക്കുന്നു. ഇത് പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്നു, തല്‍ഫലമായി ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മൂലധനത്തിന്റെയും പുതിയ സാങ്കേതികവിദ്യകളുടെയും വെളിച്ചത്തില്‍ തൊഴിലാളികളെയും ഉപഭോക്താക്കളെയും നിര്‍ബാധം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പാശ്ചാത്യ മാതൃക ഒരു സുസ്ഥിരവികസന മാതൃകയാണ് എന്ന് പറയാന്‍ സാധിക്കില്ല. പാശ്ചാത്യ മുതലാളിത്ത സോഷ്യലിസ്റ്റ് ചട്ടക്കൂടുകള്‍ രൂപപ്പെടുത്തിയ നിലവിലുള്ള വ്യാവസായിക മാതൃക അഭൂതപൂര്‍വ്വമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാവുകയും, അതേസമയം പാരിസ്ഥിതിക തളര്‍ച്ച, തൊഴില്‍ അന്യവല്‍ക്കരണം, മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുന്ന രീതിയിലുള്ള വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങള്‍ എന്നിവയ്ക്കും കാരണമായി. അതിന്റെ ഫലമായി ഭാരതത്തിന്റെ സാഹചര്യങ്ങള്‍ക്കും സംസ്‌കാരത്തിനും അനുസരിച്ചുള്ള തൊഴില്‍ വികസനത്തിന്റെ ഒരു പരിഷ്‌കൃത മാതൃകയ്ക്കുള്ള അന്വേഷണം അനിവാര്യമായി മാറിത്തീര്‍ന്നു.
ആംഗസ് മാഡിസണ്‍ (2003) നടത്തിയ പഠനത്തില്‍ പറയുന്നത് ലോകത്തിലെ ഏറ്റവും പഴക്കമേറിയ സംസ്‌കാരങ്ങളില്‍ ഒന്നായ ഭാരതം ഒന്നാം സഹസ്രാബ്ദത്തില്‍ ആഗോള ആഭ്യന്തര ഉല്‍പാദനത്തിന്റെ ഏകദേശം 30 ശതമാനത്തില്‍ അധികം സംഭാവന ചെയ്തിട്ടുണ്ട് എന്നാണ്. ഈ ചരിത്രപരമായ അഭിവൃദ്ധി യാദൃച്ഛികമല്ലെന്നും ഇത് ഭാരതത്തിന്റേതായ ആ കാലഘട്ടത്തിലെ തദ്ദേശീയ സാമൂഹിക സാമ്പത്തിക സ്ഥാപന മാതൃകകളുടെ കരുത്തു മൂലമാണെന്നും ഇന്ന് ലോകം തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തെ ധാര്‍മികതയുമായും, ഉല്‍പാദനത്തെ ലക്ഷ്യങ്ങളുമായും, അധ്വാനത്തെ മനുഷ്യന്റെ അന്തസ്സിനോട് കൂടെയും സമന്വയിപ്പിക്കുന്ന ഒരു ഉത്തമ മാതൃക നമ്മുടെ നാഗരികതയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തില്‍ പാശ്ചാത്യ മാതൃകകളുടെ അന്ധമായ അനുകരണം വിവേകപൂര്‍ണ്ണമായി കണക്കാക്കാനാകില്ല. ആഗോള സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കുന്നതില്‍ മുതലാളിത്തവും സോഷ്യലിസവും ഗുരുതരമായ പരിമിതികള്‍ പ്രകടമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ”ഭാരതത്തിന്റെ സമസ്യകള്‍ക്ക് ഭാരതീയമായ പരിഹാരം” എന്ന ആഹ്വാനവുമായി ‘ഏകാത്മമാനവദര്‍ശനം’ എന്ന തത്വചിന്ത ദീന്‍ദയാല്‍ ഉപാധ്യായ മുന്നോട്ടുവച്ചത്. ഇത് വെറും സമ്പത്ത് സൃഷ്ടിക്കുവാന്‍ മാത്രമല്ല, വ്യക്തി, സമൂഹം, രാഷ്ട്രം, പ്രകൃതി, എന്നിവയുടെ സംയോജിത വികസനത്തിലൂടെയുള്ള ഒരു സമഗ്ര ചട്ടക്കൂടാണ്.
എല്‍.കെ. അദ്വാനി തന്റെ ജീവിതസ്മരണയില്‍ പറയുന്നു, ”ഏകാത്മമാനവദര്‍ശനത്തിന്റെ മഹത്വം നമ്മുടെ കാലഘട്ടത്തിലെ നിരവധി ദാര്‍ശനികരെ അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഫലപ്രദമായ പരിഹാരം എന്ന നിലയിലാണ്. വ്യക്തിക്കും സമാജത്തിനും ഇടയില്‍ ശാന്തിയും ഐക്യവും ഉണ്ടാക്കാനുള്ള പ്രായോഗിക സമീപനം എന്ന നിലയില്‍ വര്‍ഗ്ഗസമരസിദ്ധാന്തത്തിന് പകരം ക്ഷേമ രാഷ്ട്ര സങ്കല്പം ലക്ഷ്യമാക്കി സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള പരസ്പര ആശ്രിതത്വം ആണ് അത് ലക്ഷ്യമാക്കുന്നത്. വ്യക്തിയും സമൂഹവും തമ്മില്‍ വൈരുദ്ധ്യം അല്ല, സമാനതകള്‍ ആണ് ഉള്ളത് എന്ന് അതുറപ്പിച്ചു പറയുന്നു. ഇതളുകള്‍ മൂലമാണ് പുഷ്പങ്ങള്‍ ഉണ്ടാകുന്നത്. പൂവിനോടൊപ്പം നില്‍ക്കുമ്പോള്‍ മാത്രമേ ഇതളുകള്‍ക്ക് സൗന്ദര്യവും സൗരഭ്യവും ഉണ്ടാകൂ.”

രാഷ്ട്രം, വ്യവസായം, തൊഴിലാളി, ഉപഭോക്താവ്, പ്രകൃതി എന്നിവ തമ്മിലുള്ള ഒരു ജൈവ ഐക്യമാണ് ഭാരതീയ മാതൃക വിഭാവനം ചെയ്യുന്നത്, അതില്‍ ഓരോ പങ്കാളിയും ഒരു എതിരാളിയായിട്ടല്ല, മറിച്ച് കൂട്ടായ ക്ഷേമം തേടുന്നതില്‍ ഒരു സഹകാരിയായി പ്രവര്‍ത്തിക്കുന്നു. പാശ്ചാത്യ വ്യാവസായിക ബന്ധങ്ങളില്‍ അന്തര്‍ലീനമായ സംഘര്‍ഷത്തില്‍ അധിഷ്ഠിതമായ യജമാന-ദാസ മാതൃകയില്‍ നിന്ന് വ്യത്യസ്തമായി, ഈ സമീപനം ഏറ്റുമുട്ടലിനു പകരം സഹകരണത്തിനും അവകാശത്തിനു മുകളില്‍ കടമയ്ക്കും വിഭാഗീയ നേട്ടത്തിനു മുകളില്‍ ദേശീയ താല്‍പ്പര്യത്തിനും മുന്‍ഗണന നല്‍കുന്നു. എല്ലാ വിഭാഗങ്ങളും ഒരുമിച്ച് അഭിവൃദ്ധി പ്രാപിക്കുന്ന, എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന നീതിയുക്തവും സന്തുലിതവുമായ ഒരു സമൂഹത്തെ ഏകാത്മമാനവദര്‍ശനത്തിലൂടെ ഭാരതം സ്വപ്‌നം കണ്ടു.
ഇവിടെ മനുഷ്യന്റെ അധ്വാനത്തെ വെറും ലാഭമുണ്ടാക്കാനുള്ള ഏര്‍പ്പാട് മാത്രമായല്ല, പകരം തൊഴില്‍ ഒരു സമര്‍പ്പണമായി വ്യാഖ്യാനിക്കപ്പെട്ടു. ”കര്‍മ്മമാണ് ധര്‍മ്മം, അതുതന്നെയാണ് ആരാധനയും” എന്നും, കര്‍മ്മം ഫലേച്ഛ കൂടാതെ ചെയ്യണമെന്നും ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ നേരിട്ട് അര്‍ജ്ജുനനോട് അരുളിച്ചെയ്ത മാതൃക നമുക്ക് മുമ്പിലുണ്ട്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ ന്യായമായ വേതനം ഉറപ്പാക്കേണ്ടുന്നതിന്റെ ആവശ്യകത, തൊഴില്‍ ചൂഷണത്തിനെതിരായ സംരക്ഷണം, നിയന്ത്രിത തൊഴില്‍ സാഹചര്യങ്ങളുടെ ആവശ്യകത, സാമൂഹ്യസുരക്ഷയ്ക്ക് ഭരണാധികാരികളുടെയും സ്റ്റേറ്റിന്റെയും ഉത്തരവാദിത്തം എന്നിവയെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. ഇത്തരം മാതൃകകള്‍ പുരാതന ഭാരതത്തില്‍ ഒരു മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം ഉണ്ടായിരുന്നു എന്നതിനുള്ള മികച്ച ദൃഷ്ടാന്തമാണ്. തൊഴിലെടുക്കുക എന്നുള്ളത് അവകാശം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണ് എന്ന് ചിന്തിക്കുന്ന തൊഴിലാളികള്‍ ഉള്ള സ്ഥലത്ത് സ്വാഭാവികമായും സംഘര്‍ഷങ്ങള്‍ കുറയുകയും സഹകരണം വര്‍ദ്ധിക്കുകയും ചെയ്യും. കൂട്ടായ തൊഴില്‍ സംസ്‌കാരത്തിന് പ്രാധാന്യം നല്‍കുന്ന ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ ഐക്യമാര്‍ന്ന സമൂഹത്തില്‍ എങ്ങനെ മെച്ചപ്പെട്ട ഉത്പാദനക്ഷമത കൈവരിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.
വസുധൈവ കുടുംബകം പോലുള്ള ആപ്തവാക്യങ്ങള്‍ ലോകത്തിന് നല്‍കിയ ഭാരതത്തിന്റെ മറ്റൊരു സംഭാവനയാണ് ഭാരതീയ വ്യവസായ കുടുംബസങ്കല്പം. വ്യവസായത്തെ തൊഴിലാളി – മുതലാളി യുദ്ധക്കളം എന്ന രീതിക്ക് പകരമായി പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കി ദീര്‍ഘകാല ബന്ധവും പരസ്പര പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുന്ന, വളര്‍ച്ചയ്ക്കും ക്ഷേമത്തിനും കൂട്ടുത്തരവാദിത്തമുള്ള, ഒരു കുടുംബം പോലെ ഉള്ള മുന്നോട്ട് പോക്ക്, അത് ഭാരതീയ സമാജ സങ്കല്പത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സുസ്ഥിര – പ്രശ്‌നരഹിത പാത ലോകത്തിന് വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും ദരിദ്രനും ദുര്‍ബലനുമായ അവസാനത്തെ വ്യക്തിക്ക് പോലും ലഭ്യമാകുന്നതും അവരെ ഉയര്‍ത്തുന്നതും ആയിരിക്കണം വികസന മാതൃക എന്ന മഹാത്മാഗാന്ധിയുടെ മഹത്തായ ‘അന്ത്യോദയ’ എന്ന സങ്കല്പം, ഏകാത്മമാനവദര്‍ശനത്തിലൂടെ ദീനദയാല്‍ജി മുന്നോട്ടുവയ്ക്കുകയും, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ പദ്ധതികളിലൂടെ നടപ്പിലാക്കുകയും ചെയ്യുന്നു. ലോകാ: സമസ്താഃ സുഖിനോ ഭവന്തു: എന്നും, സര്‍വ്വേ ഭവന്തു സുഖിന: എന്നും അരുള്‍ ചെയ്ത ഋഷീശ്വരമാരുടെ സങ്കല്പം ‘എല്ലാവരുടെയും ക്ഷേമം’ എന്ന സങ്കല്പം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. അവിടെ മാറ്റിനിര്‍ത്തലുകള്‍ ഇല്ല. ഏകാത്മമാനവദര്‍ശനം അസ്പൃശ്യത, ജാതി സമ്പ്രദായം, സ്ത്രീധനം, സ്ത്രീ വിവേചനം തുടങ്ങിയ അനാചാരങ്ങളെ സമൂഹത്തിന്റെ അധഃപതനമായി കണ്ടു. സാമ്പത്തികമായും മറ്റും ദുര്‍ബലരായവരുടെയും സ്ത്രീകള്‍ അടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുവാനും പരിഹാരം കാണുവാനുമുള്ള വേദി അവിടെ ലഭ്യമാകും.

വേതന – വ്യാവസായിക ബന്ധങ്ങള്‍, സാമൂഹിക – തൊഴില്‍ സുരക്ഷ എന്നിവയെ കുറിച്ചുള്ള നാലോളം ലേബര്‍ കോഡുകള്‍ ഭാരതത്തില്‍ അവതരിപ്പിക്കപ്പെട്ടത് ഭാരതത്തിന്റെ വ്യാവസായിക ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഈ ലേബര്‍ കോഡുകള്‍ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കും അനൗപചാരിക മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും കൂടി ആനുകൂല്യങ്ങളും ക്ഷേമ നടപടികളും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ടവയാണ്. പക്ഷേ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ നടപ്പില്‍ വരുത്തണമെങ്കില്‍ വെറും തൊലിപ്പുറത്തെ ചികിത്സ മതിയാവില്ല. പകരം തൊഴിലാളികള്‍ക്ക് അന്തസ്സ്, തുല്യത, ഐക്യം എന്നിവ ഉറപ്പുവരുത്തി അവരെ വിശ്വാസത്തിലെടുക്കുന്ന തരം നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അടക്കമുള്ള അധികാരികള്‍ക്ക് സാധിക്കണം.
2026 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ആഗോള തൊഴില്‍ റിപ്പോര്‍ട്ട് ഭാരതം ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് എന്ന് അടിവരയിട്ടു പറയുന്നു. ഭാരതത്തിന്റെ ശക്തി ജനസംഖ്യയാണ്. പുനരുപയോഗ ഊര്‍ജ്ജ തൊഴിലിലും ഉല്‍പാദന വികസനത്തിനുമുള്ള ഭാരതത്തിന്റെ സാധ്യതകള്‍ അനന്തമാണ്. ആഗോള ഉത്പാദനത്തില്‍ ഭാരതത്തിന്റെ പങ്ക് മെച്ചപ്പെടേണ്ടതുണ്ട്. വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതി സൗഹൃദമായ തൊഴിലുകളുടെ ആവശ്യവും ഇത്തരം മേഖലയില്‍ ജോലി ചെയ്യാന്‍ ആവശ്യമായ നിലവാരമുള്ള തൊഴിലാളികളുടെ എണ്ണവും ഒരു വെല്ലുവിളിയാണ്. എങ്കിലും ദേശീയ വിദ്യാഭ്യാസ നയം 2020 പദ്ധതിയിലൂടെ വളര്‍ന്നുവരുന്ന നൈപുണ്യമാര്‍ന്ന ഒരു തലമുറ ഈ വിടവ് നികത്തും എന്ന് പ്രതീക്ഷിക്കാം.
നവഭാരതത്തിന്റെ കുതിപ്പ് സൂചിപ്പിക്കുന്നത് ഭാരതം ഇതുവരെ കടന്നു ചെല്ലാത്ത മേഖലകളില്‍ കേവലം സാന്നിധ്യം അറിയിക്കുക എന്നത് മാത്രമല്ല, സുസ്ഥിരതയിലും ധാര്‍മികതയില്‍ ഊന്നിയ ഒരു വികസന മാതൃകയിലൂടെ ലോകത്തെ തന്നെ നയിക്കുവാനും വളര്‍ച്ചയെ സന്തുലിതമാക്കുവാനും പ്രാപ്തമായ ഒരു സമ്പദ്‌വ്യവസ്ഥയായി വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ്.
അമ്പത് വര്‍ഷം എങ്കിലും മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു വികസന മാതൃക അല്ലെങ്കില്‍ ഒരു തൊഴില്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കണമെങ്കില്‍ ഭാരതം ശ്രദ്ധിക്കേണ്ട ചില മേഖലകള്‍ ഉണ്ട്. കൂടുതല്‍ തൊഴില്‍ദായകമായിട്ടുള്ള വ്യവസായങ്ങളെയും മധ്യ- ചെറുകിട വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുക, വികേന്ദ്രീകൃത ഉത്പാദനവും സ്വയംതൊഴിലും പ്രോത്സാഹിപ്പിക്കുക, ന്യായമായ വേതനം, സാമൂഹിക സുരക്ഷ, തൊഴിലാളി പങ്കാളിത്തം എന്നിവ ഉറപ്പാക്കുക, സഹകരിച്ചു കൊണ്ടുള്ള തൊഴില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, നൈപുണ്യ വികസനത്തില്‍ ശ്രദ്ധ ഊന്നുക, പ്രത്യേകിച്ച് ഹരിത പുനരുപയോഗ മേഖലകളില്‍ നിക്ഷേപിക്കുക എന്നിവ പ്രധാനമാണ്. എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാകുന്ന രീതിയില്‍ ക്ഷേമപരിപാടികള്‍ ആസൂത്രണം ചെയ്ത് ഫലപ്രദമായി നടപ്പിലാക്കണം.
സാമ്പത്തിക ഘടകങ്ങളെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്ന പാശ്ചാത്യ സമീപനത്തില്‍ നിന്നും വ്യത്യസ്തമായി സമഗ്രമായ ദര്‍ശനമാണ് ഏകാത്മമാനവദര്‍ശനം കാഴ്ചവെക്കുന്നത്. മനുഷ്യന്റെ സര്‍വ്വതോമുഖമായ വികസനം ലഭ്യമാക്കുന്ന സചേതന സങ്കല്പമാണിത്. സമഗ്ര വികസനം, വികേന്ദ്രീകരണം, സ്വദേശിവല്‍ക്കരണം, സുസ്ഥിര വികസനം, ചൂഷണ വിമുക്ത സമന്വയ വികസനം, പരസ്പര വിശ്വാസത്തില്‍ ഊന്നിയ പങ്കാളിത്ത വികസനം എന്നിവയില്‍ ഊന്നിയ ഒരു ഭാരതീയ സാമൂഹിക മാതൃക സൃഷ്ടിക്കുവാന്‍ നമുക്ക് സാധിക്കും. അത് ലോകത്തിന് ഉതകുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
മഹര്‍ഷി അരവിന്ദന്‍ നിരീക്ഷിച്ചത് പോലെ ‘ഭാരതമാതാവ് ഉയര്‍ന്നു വരേണ്ടത് അവള്‍ക്കു വേണ്ടി മാത്രമല്ല, ലോകത്തിനു കൂടി വേണ്ടിയാണ്’. ഭാരതത്തിന്റേതായ അറിവുകള്‍ സമസ്ത ലോകത്തിനും പ്രയോജനമാകുന്ന വിധത്തില്‍ ഉപയോഗപ്പെടണം. സാങ്കേതികവിദ്യയെ മനുഷ്യന്റെ ക്ഷേമവുമായും വളര്‍ച്ചയെ തുല്യതയും മൂല്യങ്ങളെ പുരോഗതിയുമായും വിളക്കിചേച്ചര്‍ത്ത് ഒരു സമഗ്ര വികസന മാതൃക നമുക്ക് ലോകത്തിന് പ്രദാനം ചെയ്യണം. ആ മാതൃക മനുഷ്യത്വപരമായ വികസനത്തോടുകൂടിയതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സുസ്ഥിരമായ മാതൃകയായിരിക്കും. അന്ധമായ അനുകരണത്തില്‍ അല്ല, നമ്മുടെ സംസ്‌കൃതിയില്‍ ആണ്ട് കിടക്കുന്ന വേരുകളെ കണ്ടെത്തുന്നതിലാണ് കാര്യം. അതിലൂടെ നമുക്ക് തൊഴില്‍ മേഖലയെ, സര്‍വ്വോപരി ലോകത്തെ തന്നെ പരിവര്‍ത്തനം ചെയ്യുവാനും ഒരു വഴികാട്ടിയായി മാറുവാനും സാധിക്കും.




















