- ഡയറി (അമ്പിളിത്തോണി 1)
- പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)
പഠനത്തില്‍ ക്ലാസില്‍ ഒന്നാമനൊന്നുമല്ല ആനന്ദു. പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് കേള്‍ക്കാറുമുണ്ട്. പാഠപുസ്തകത്തിലുള്ളവ പകര്‍ത്തിയെഴുതി കാണാതെ പഠിക്കാന്‍ അവന് തീരെ താത്പര്യമില്ല. മനസ്സിലായ കാര്യങ്ങള്‍ സ്വന്തം ഭാഷയില്‍ നീട്ടിവലിച്ചൊരെഴുത്താണ്. ഈ കുട്ടിക്ക് ഇങ്ങനെയെഴുതാന്‍ മാത്രം ഇത്രയധികം വാക്കുകള്‍ എവിടെനിന്നും കിട്ടുന്നുവെന്ന് അധ്യാപകര്‍ അത്ഭുതപ്പെടാറുണ്ട്.
”ഈ വാക്കുകളൊക്കെ മോ നെവിടുന്നു കിട്ടി? ഇതൊന്നും പാഠപുസ്തകത്തിലുള്ളതല്ലല്ലോ.””
ടീച്ചര്‍ക്കും വിസ്മയമായിരുന്നു.
”ഞാന്‍ സ്വന്തമായെഴുതിയതാ. ടീച്ചര്‍ പഠിപ്പിച്ചതൊക്കെ ഞാന്‍ ക്ലാസിലിരുന്നുതന്നെ മനസ്സിലാക്കി. പിന്നെയെനിക്ക് സ്വന്തായെഴുതാലോ.” ”മിടുക്കന്‍. എന്നാലും ഇതൊന്നും ഞാന്‍ പഠിപ്പിച്ചിട്ടില്ലല്ലോ.” ”ഇതൊക്കെ ഞാന്‍ വായിച്ച പുസ്തകങ്ങളിലുണ്ടല്ലോ.”
ആനന്ദു ചിരിച്ചു. അവന്‍ വായിക്കുന്ന പുസ്തകങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. മറ്റുകുട്ടികള്‍ക്കാര്‍ക്കും കിട്ടാത്ത പുസ്തകങ്ങളാണവന്റെ കയ്യില്‍. കഥകളും കവിതകളും ശാസ്ത്രപുസ്തകങ്ങളുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. അവന്റെയിഷ്ടത്തിനനുസരിച്ചുള്ള പുസ്തകങ്ങളെല്ലാം വാങ്ങിക്കൊടുക്കുന്നത് അച്ഛനാണ്. പുതിയൊരു പുസ്തകം കിട്ടുകയെന്നുപറഞ്ഞാല്‍ നൂറുമിഠായികള്‍ കിട്ടുന്നതിലുമപ്പുറത്താണവന്.
”ആനന്ദു ഒരു കാര്യം ചെയ്യൂ. നാളെ വരുമ്പോള്‍ അമ്പിളിമാമനെക്കുറിച്ച് ഒരു കഥയെഴുതിക്കൊണ്ടുവരൂ. നമുക്ക് ക്ലാസ്സിലെ ചുമര്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കാം. പഠനോത്സവത്തില്‍ അവതരിപ്പിക്കുകയും ചെയ്യാം.”
അതുകൂടെ കേട്ടപ്പോള്‍ ആനന്ദുവിനുണ്ടായ സന്തോഷത്തിനതിരില്ല. ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികള്‍ എഴുതുന്ന കുറിപ്പുകളും ചിത്രങ്ങളുമൊക്കെയാണ് ചുമര്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നത്. ആനന്ദു എഴുതിയതൊന്നുംതന്നെ ഇതേവരെയവിടെ ഇടം പിടിച്ചിട്ടില്ല. നാളെയതാ അതും സംഭവിക്കാന്‍ പോകുന്നു. പ്രതിഭകളെ എന്നെങ്കിലും ലോകം തിരിച്ചറിയുമെന്ന് രാവിലെ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ പറഞ്ഞതെത്ര ശരിയാണ്! ഹെഡ്മാസ്റ്ററുടെ പ്രസംഗത്തില്‍ നിന്നും അവന്റെ മനസ്സില്‍ പതിഞ്ഞ വാചകം അതായിരുന്നു. ഞാനുമൊരു പ്രതിഭയാണ്. എന്നെയും ഒരിക്കല്‍ ലോകം തിരിച്ചറിയും. മനസ്സിലാണ് പറഞ്ഞതെങ്കിലും ഇത്തിരി ശബ്ദം കൂടിപ്പോയെന്നു തോന്നുന്നു. അടുത്തുനിന്ന ലീമ മുഖം പൊത്തി ചിരിക്കുന്നുണ്ടായിരുന്നു. എന്തായാലെന്താ? നാളെ ലോകം എന്നെ തിരിച്ചറിയാന്‍ പോകുകയല്ലേ? അമ്പിളിമാമനെക്കുറിച്ച് നല്ലൊരു കഥയെഴുതണം. ഇതേവരെ ആരും കേട്ടിട്ടില്ലാത്ത കഥ. അങ്ങനെയൊരു കഥ എങ്ങനെ നെയ്‌തെടുക്കും? അച്ഛന്‍ വാങ്ങിക്കൊടുത്ത അമ്പിളിമാമനെക്കുറിച്ചുള്ള പുസ്തകങ്ങളുണ്ട്. അവയൊക്കെ ഒന്നുകൂടെ വായിച്ചുനോക്കണം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ഓടുമ്പോഴും മനസ്സിലതുതന്നെയായിരുന്നു ചിന്ത.
രാത്രിയേറെ വൈകിയാണ് ആനന്ദു ഉറങ്ങാന്‍ കിടന്നത്. കഥയെഴുതാനായി നോട്ടുപുസ്തകവും പേനയുമെടുത്ത് മുകളിലെ മുറിയിലെ ജനാലയ്ക്കരികില്‍ അവനേറെനേരമിരുന്നു. കഴിഞ്ഞയാഴ്ച അച്ഛന്‍ വാങ്ങിക്കൊടുത്ത പുസ്തകം മുന്നില്‍ തുറന്നുവച്ചിട്ടുണ്ട്. അമ്പിളിമാമന്റെ രഹസ്യങ്ങളടങ്ങിയ പുസ്തകമാണ്. ഒട്ടനവധി വിവരങ്ങള്‍ അതിനകത്തുണ്ട്. ഒരുവട്ടമവനത് വായിച്ചതാണ്. ജനലിലൂടെ നോക്കിയാല്‍ ചന്ദ്രനെ കാണാമായിരുന്നു. ഒരു സ്വര്‍ണം കൊണ്ടുള്ള തോണിപോലെ! അമ്പിളിത്തോണി! സ്വര്‍ണ്ണത്തോണി! എന്തുമനോഹരമായ കാഴ്ച. മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ മേഘങ്ങളാല്‍ച്ചുറ്റപ്പെട്ട അമ്പിളിമാമന്‍ അവനെ മാടിവിളിച്ചു. അവന്‍ കൗതുകത്തോടെ നോക്കിയിരുന്നുപോയി.
”മോനേ, കഥയെഴുതുകയാണെന്ന് പറഞ്ഞിട്ട് അമ്പിളിമാമനെ നോക്കിയിരിക്കുകയാണോ? നേരമൊരുപാടായില്ലേ? മോനുറങ്ങേണ്ടേ?”
(തുടരും)






















