Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ ആത്മകഥ

സ്പീച്ച് & ഹിയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്‌ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 15)

സുനില്‍ ഉപാസന

Print Edition: 4 August 2023
ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ പരമ്പരയിലെ 24 ഭാഗങ്ങളില്‍ ഭാഗം 15

ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
  • ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
  • ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
  • സ്പീച്ച് & ഹിയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്‌ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 15)
  • ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
  • വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
  • ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)

ആദ്യമായി മൊബൈല്‍ വാങ്ങിയ കാലത്ത് ഞാന്‍ അടുത്ത സുഹൃത്തുക്കള്‍ക്കു ദിവസവും മെസേജുകള്‍ അയക്കുമായിരുന്നു. അവര്‍ തിരിച്ചും. അര്‍ത്ഥപൂര്‍ണമെന്നു തോന്നിയ മഹദ് വാക്യങ്ങളും, നര്‍മ്മം തുളുമ്പുന്ന ബിറ്റുകളുമായിരുന്നു ബഹുഭൂരിഭാഗം മെസേജുകളും. ടിപ്പിക്കല്‍ ആശയങ്ങളുടെ ആവര്‍ത്തന വിരസത എല്ലാത്തിലും മുറ്റി നില്‍ക്കുന്നുണ്ടാകും. എങ്കിലും എന്റെ യാന്ത്രിക ജീവിതത്തില്‍ അവ കൂടുതല്‍ മുഷിച്ചില്‍ ഉണ്ടാക്കിയില്ല.

അന്നൊരു ദിവസമാണ് മനസ്സിനെ ആകെ പിടിച്ചുലച്ച ഒരു മെസേജ് ആരില്‍നിന്നോ ലഭിച്ചത്.

“”One day, when I was a boy, I cried for a new shoe. But suddenly I stopped crying, when I saw a man, without legs…. Life is full of blessings. Sometimes we don’t understand it.”

മെസേജ് വായിച്ചു കഴിഞ്ഞ് ഞാന്‍ തരിച്ചിരുന്നു. എത്ര അര്‍ത്ഥപൂര്‍ണമായ വരികള്‍. ഈ ആശയം എന്റെ മനസ്സിലും വ്യത്യസ്ത ഭാവത്തില്‍ മറഞ്ഞു കിടക്കുന്നുണ്ടായിരുന്നല്ലോ! ഞാന്‍ അപ്പോള്‍ തന്നെ ‘അനുഗൃഹീതരായ’ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും മെസേജ് ഫോര്‍വേഡ് ചെയ്തു. അവര്‍ എത്രത്തോളം അനുഗൃഹീതരാണെന്ന്, അനുഗ്രഹീതനല്ലാത്ത ഒരുവന്റെ ഭാഗത്തു നിന്നുള്ള, ചെറിയ ഓര്‍മപ്പെടുത്തല്‍.

എനിക്കു ലഭിച്ച മെസേജ് ശാരീരിക ന്യൂനതയില്ലാത്തവര്‍ക്കു മാത്രം ബാധകമാകുന്ന, അവരെ മാത്രം അഭിസംബോധന ചെയ്യുന്ന ഒന്നാണെന്നായിരുന്നു എന്റെ ധാരണ. പക്ഷേ കാലം അതും തെറ്റാണെന്നു തെളിയിച്ചു. ചിലയിടത്തു വച്ച് ചിലരെ കണ്ടുമുട്ടി പരിചയപ്പെട്ടപ്പോള്‍, സുഹൃത്തിന്റെ മെസേജ് ലക്ഷ്യം വയ്ക്കുന്നത് ശ്രവണന്യൂനത ഇല്ലാത്തവരെ മാത്രമല്ല,? ന്യൂനത ഉള്ളവരെക്കൂടിയാണെന്നു ഞാന്‍ മനസ്സിലാക്കി. ബാംഗ്ലൂരിലെ ഒരു സ്പീച്ച് & ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപനം എന്നെ ആ യാഥാര്‍ത്ഥ്യത്തിലേക്കു കുലുക്കിയുണര്‍ത്തി. ഞാന്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതനായി, ഞാനും ഒരു പരിധി വരെ അനുഗൃഹീതന്‍ തന്നെയാണ്!

സുഹൃത്ത് അയച്ചുതന്ന മെസേജ്, ഒരു വര്‍ഷത്തിലധികം, ഞാന്‍ മൊബൈല്‍ ഇന്‍ബോക്‌സില്‍ സൂക്ഷിച്ചു.

***************
പെണ്‍കുട്ടി പറയുന്നു. ”കാക്ക.”
ആണ്‍കുട്ടി പ്രതിവചിക്കുന്നു: ”കാക്ക.”
വീണ്ടും പല വാക്കുകള്‍, അവയുടെ ആവര്‍ത്തനങ്ങള്‍.
”പൂച്ച.”
”പൂച്ച.”
”തത്ത.”
”തത്ത.”
”ബെല്ല്.”
”പല്ല്.”
പെണ്‍കുട്ടി പറഞ്ഞു. ”ശ്രദ്ധിച്ചു കേള്‍ക്കൂ… ബെല്ല്.”
ആണ്‍കുട്ടിയുടെ ശബ്ദം പരിക്ഷീണിതമായിരുന്നു. അവന്‍ തല താഴ്ത്തി. കേട്ട വാക്ക് ഏതാണോ അത് അതേപടി ഉച്ചരിച്ചു. ”പല്ല്.”
പത്തു നിമിഷത്തെ ഇടവേള. പെണ്‍കുട്ടി പറഞ്ഞു. ”ഇനി കുറച്ചു ഇംഗ്ലീഷ് വാക്കുകള്‍. എന്റെ മുഖത്തു നോക്കരുത്. ലിപ് റീഡ് ചെയ്യരുത്.”
ആണ്‍കുട്ടി തലയാട്ടി സമ്മതിച്ചു.
”ക്യാറ്റ്.”
”ക്യാറ്റ്.”
”സീറ്റ്.”
”സീറ്റ്.”
”പാറ്റ്.”
”ബാറ്റ്.”
”പൗണ്ട്.”
”ബൗണ്ട്.”

പെണ്‍കുട്ടി വാക്കുകള്‍ ഉച്ചരിക്കുന്നത് നിര്‍ത്തി. മേശപ്പുറത്തിരുന്ന പുസ്തകത്തില്‍ എന്തോ എഴുതി. മുറിയിലെ നിശ്ശബ്ദതയില്‍ ആണ്‍കുട്ടി അസ്വസ്ഥനായി. അവന്റെ മനസ്സില്‍ പലതും മുള പൊട്ടുകയായിരുന്നു. തിരുവനന്തപുരം, ബേക്കറി ജംഗ്ഷന്‍, പ്രശാന്ത് ലോഡ്ജ്, വീര്‍പ്പു മുട്ടിക്കുന്ന നിശ്ശബ്ദത, മുറിക്കു പുറത്തു ചാടാനുള്ള അദമ്യമായ വെമ്പല്‍….

പെണ്‍കുട്ടി, അവരുടെ പേര് മെര്‍ലിന്‍ തോമസ് എന്നായിരുന്നു, ചുമലില്‍ തട്ടി വിളിച്ചു. ”സുനില്‍ വല്ലാതായോ?”

”ഇല്ല.” ഞാന്‍ പറഞ്ഞു.

കള്ളം പറഞ്ഞതാണ്. മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. കുറച്ചു ദിവസങ്ങളായി അത്തരം അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
മെര്‍ലിനും ഞാനും അധികം വലുപ്പമില്ലാത്ത സമചതുര ആകൃതിയുള്ള മേശക്കു ഇരുപുറവുമാണ് ഇരുന്നിരുന്നത്. സ്പീച്ച് തെറാപ്പി ആരംഭിച്ചിട്ടു കുറച്ചു ദിവസങ്ങളേ ആയുള്ളൂ. എല്ലാം പുതുമകള്‍.


സ്പീച്ച് തെറാപ്പി ആദിയിലേക്കുള്ള പ്രയാണം പോലെയാണ്. നമ്മള്‍ കൊച്ചുകുട്ടിയാകണം അപ്പോള്‍. മേശക്കു ഇരുപുറവുമിരുന്നു ഞാനും തെറാപ്പിസ്റ്റും തമ്മില്‍ സംസാരിക്കാറുള്ള വാക്കുകളും വരികളും കുട്ടികളുടെ സംസാരത്തിനു യോജിക്കുന്നതാണ്. അല്ലെങ്കില്‍ കുട്ടികളേക്കാളും താഴ്ന്ന ലെവലിലുള്ളതാണ്. അത്തരം സംഭാഷണങ്ങള്‍ എന്നെ ആദിയിലേക്കു കൂട്ടിക്കൊണ്ടു പോകും. ശബ്ദത്തിന്റെ ഓരോ വികാസഘട്ടങ്ങളിലും അച്ഛനമ്മമാര്‍ തങ്ങളുടെ കുഞ്ഞിനോടു എങ്ങിനെയാണ് സംസാരിച്ചിരിക്കുകയെന്നു ഞാന്‍ മനസ്സിലാക്കി.
മെര്‍ലിന്‍ ആദ്യ ദിവസം തന്നെ സൂചിപ്പിച്ചു. ”തെറാപ്പി ഒരു കുട്ടിക്കളിയാണ്. അല്ലെങ്കില്‍ സുനിലിനു അങ്ങിനെ തോന്നും.”

ഞാന്‍ അമ്പരപ്പോടെ മാഡത്തിനെ നോക്കി. മാഡം തുടര്‍ന്നു.
”ഞാന്‍ സുനിലിന്റെ കേസ്ഷീറ്റ് കണ്ടു. നാല്പത്തിയൊന്നു ശതമാനം ശ്രവണ ന്യൂനതയാണ് അതില്‍ കാണിച്ചിരിക്കുന്നത്. അതും ന്യൂറല്‍ ഡഫ്‌നസ്. ശബ്ദത്തിന്റെ വോള്യത്തേക്കാള്‍ ഉപരി വ്യക്തതയാകാം നഷ്ടപ്പെട്ടിരിക്കുന്നത്.”
”അതു ശരിയാണ്. എനിക്കു വാഹനങ്ങളുടേയും പ്രകൃതിയിലേയും എല്ലാ ശബ്ദങ്ങളും കേള്‍ക്കാന്‍ സാധിക്കാറുണ്ട്. പക്ഷേ അതേ വോള്യത്തിലുള്ള മനുഷ്യ സംസാരം, നന്നായി കേള്‍ക്കുമെങ്കിലും, മനസ്സിലാക്കാന്‍ സാധിക്കാറില്ല.”
”സുനില്‍ ലിപ് റീഡ് ചെയ്യാറുണ്ടോ?”

”ഉണ്ട്. അതു തന്നെയാണ് പ്രശ്‌നമെന്നു തോന്നുന്നു. ലിപ്‌റീഡ് വഴി മനസ്സിലാക്കാന്‍ കഴിയുന്ന സംസാരം, ചുണ്ടുകള്‍ മറച്ചു പിടിച്ച് അതേ വോള്യത്തില്‍ ആവര്‍ത്തിച്ചാല്‍ മനസ്സിലാക്കാനാകില്ല.”
”സുനില്‍ ആദ്യം മുതലേ തുടരാമോ” മെര്‍ലിന്‍ പറയണോ വേണ്ടയോ എന്ന സംശയത്തില്‍ പൂരിപ്പിച്ചു. ”ഞാന്‍ ചെയ്യുന്ന പ്രോജക്ടിലെ വിഷയം സുനിലിന്റെ ഇഷ്യുവാണ്.”
ഞാന്‍ ആദ്യം മുതല്‍ പറയാന്‍ തുടങ്ങി.

”എന്റെ കേള്‍വിക്കു കുഴപ്പമുണ്ടെന്ന കാര്യം കണ്ടുപിടിച്ചത് സ്‌കൂളിലെ ടീച്ചര്‍മാരാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍. ക്ലാസില്‍ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ പതിവായി ‘എന്താണ് എന്നോടു ചോദിച്ചതെന്നു’ ആവര്‍ത്തിച്ചു ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ സംശയിച്ചു. ഉദാഹരണമായി മറ്റൊരു കുട്ടിയുടെ നേരെ തിരിഞ്ഞു ടീച്ചര്‍ ചോദിക്കുന്ന ചോദ്യം എനിക്കു മനസ്സിലാക്കാന്‍ കഴിയാറില്ല, നന്നായി കേള്‍ക്കുമെങ്കിലും. അതേസമയം ടീച്ചര്‍ എന്നെ അഭിമുഖീകരിച്ചു അതേ ചോദ്യം അതേ വോള്യത്തില്‍ ചോദിച്ചാല്‍ എനിക്കു മനസ്സിലാക്കാന്‍ കഴിയും. ഞാന്‍ ആദ്യം കരുതിയത് മറ്റു കുട്ടികള്‍ക്കും ഇങ്ങിനെയാണെന്നാണ്. അതു തെറ്റായിരുന്നു…. പിന്നീടു ഓരോ കാര്യവും ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഉത്സവപ്പറമ്പുകളില്‍ നാടകവും കഥാപ്രസംഗവും കാണാന്‍ പോകുമ്പോള്‍ മൈക്കുസെറ്റിലൂടെ പുറത്തുവരുന്ന ശബ്ദങ്ങള്‍ മനസ്സിലായില്ല. സ്റ്റേജില്‍ മിമിക്രിക്കാര്‍ അരങ്ങു തകര്‍ക്കുന്ന വേളയില്‍ എനിക്കു ചുറ്റുമുള്ളവര്‍ ആര്‍ത്തു ചിരിക്കുമ്പോള്‍ ഞാന്‍ ഒന്നുകില്‍ മിണ്ടാതിരിക്കും. അല്ലെങ്കില്‍ അവിടെനിന്നു വഴുതും. ഇതു രണ്ടും സാധ്യമല്ലാതെ വരുമ്പോള്‍, ഞാനും കേട്ടുവെന്നു ദ്യോതിപ്പിച്ചു ചിരിക്കും…. കാലം പോയപ്പോള്‍ സ്റ്റേജ് പ്രോഗ്രാമുകളില്‍ എനിക്ക് താല്പര്യം കുറഞ്ഞു. പകരം താളവാദ്യങ്ങളിലേക്കു ശ്രദ്ധ പതിഞ്ഞു. അവിടെ സംസാരം ഇല്ലല്ലോ. മേളം, പഞ്ചവാദ്യം,…. ഒക്കെ തട്ടും തടവുമില്ലാതെ ആസ്വദിക്കാനാകും.”

സംസാരം വഴിമാറിപ്പോകുന്നത് മനസ്സിലാക്കി, ഞാന്‍ നിര്‍ത്തിയിട്ടു വീണ്ടും തുടര്‍ന്നു.
”പഠനത്തിന്റെ കാര്യം പ്രശ്‌നത്തിലായി. ടീച്ചര്‍മാര്‍ ക്ലാസില്‍ പഠിപ്പിക്കുന്നതു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് കൂടിവന്നു. അപ്പോള്‍ പാഠപുസ്തകങ്ങള്‍ ശ്രദ്ധിച്ചു വായിക്കാന്‍ തുടങ്ങി. അധികം സങ്കീര്‍ണ്ണമല്ലാത്ത വിഷയങ്ങള്‍ ടീച്ചറുടെ സഹായമില്ലാതെ വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുമെങ്കിലും ചില വിഷയങ്ങളില്‍ ടീച്ചറുടെ വിശദീകരണം കേള്‍ക്കേണ്ടത് അവശ്യമായിരുന്നു. ഉദാഹരണമായി കണക്ക്. കണക്കിലെ ചില ക്രിയകള്‍ പെട്ടെന്നു മനസ്സിലാകും. ചിലത് പറ്റില്ല. ഈ പരിമിതി മറികടക്കാന്‍ ട്യൂഷനു പോയി. പക്ഷേ ട്യൂഷന്‍ ക്ലാസ്സുകള്‍ സ്‌കൂള്‍ ക്ലാസ്സുകളുടെ മിനി പതിപ്പായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എന്റെ ഇഷ്ടവിഷയങ്ങള്‍ ടീച്ചറുടെ സഹായമില്ലാതെ തന്നെ പഠിക്കാന്‍ പറ്റുന്ന വിഷയങ്ങളായി മാറി.”

”പത്താം ക്ലാസ്സ് വരെ കാര്യങ്ങള്‍ ഇങ്ങിനെ പോയി. ട്യൂഷന്‍കൊണ്ടും പാഠപുസ്തകങ്ങള്‍ വായിച്ചും മാത്രം പഠിച്ചു. ഞാനന്നു കുട്ടിയായിരുന്നു. കാലമെനിക്കു വേണ്ടി കാത്തുവച്ചിരിക്കുന്നത് എന്താണെന്നു അറിഞ്ഞിരുന്നില്ല…. നാട്ടിന്‍പുറത്തെ വിദ്യാലയത്തില്‍ നിന്നു നഗരത്തിലെ പ്രശസ്തമായ കോളേജിലേക്കു മാറിയപ്പോള്‍ പഠനം നരകമായി. പഠനമാധ്യമം മലയാളത്തില്‍ നിന്നു ഇംഗ്ലീഷിലേക്കു മാറിയതു ദുരന്തം പൂര്‍ണമാക്കി. സംഭാഷണം മനസ്സിലാക്കാന്‍ ഞാന്‍ ശബ്ദത്തോടൊപ്പം സംസാരിക്കുന്ന വ്യക്തിയുടെ ലിപ് മൂവ്‌മെന്റ്‌സും ആശ്രയിക്കാറുണ്ട്. ഇതില്‍ ഏതെങ്കിലുമൊന്നു ഇല്ലെങ്കില്‍ ഞാന്‍ പതറും. കോളേജ് ക്ലാസ്സില്‍ മുന്‍നിരയില്‍ ഇരുന്നിട്ടൂം ഇംഗ്ലീഷ് ലിപ് മൂവ്‌മെന്റുകള്‍ പഠിച്ചെടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. പഠനം താറുമാറായി. സുഹൃത്തുക്കള്‍ ഇല്ലാതിരുന്നതിനാല്‍ മാനസികാവസ്ഥയും…. രണ്ടുവര്‍ഷം ഞാന്‍ പ്രീഡിഗ്രിക്കു പഠിച്ചു. എന്നെ സംബന്ധിച്ചു മറവിയില്‍ തള്ളാന്‍ ഏറ്റവും ആഗ്രഹിക്കുന്ന കാലമാണിത്. ആലോചിക്കും തോറും എങ്ങിനെ പിടിച്ചു നിന്നെന്നു അദ്ഭുതപ്പെടും. കോളേജിലെ രണ്ടു വര്‍ഷത്തിനുള്ളില്‍ എന്റെ മനസ്സ് തിരിച്ചടികള്‍ നേരിടാന്‍ നന്നായി പാകപ്പെട്ടു.”
മെര്‍ലിന്‍ ചോദിച്ചു. ”കോളേജ് ലൈഫിനെ പോലെ പോളിടെക്‌നിക്ക് ലൈഫും മറക്കാന്‍ ആഗ്രഹമുണ്ടോ?”

”ഇല്ല. ഞാന്‍ കുറച്ചൊക്കെ ആസ്വദിച്ച കാലമാണത്. പ്രത്യേകിച്ചും ഫൈനല്‍ ഇയര്‍. ഇന്നെനിക്കുള്ള കുറച്ചു സുഹൃത്തുക്കള്‍ പോളിടെക്‌നിക്കിലെ സഹപാഠികളാണ്. കോളേജ് സുഹൃത്തുക്കളല്ല. പോളിടെക്‌നിക്കിലും മിക്കപ്പോഴും ഏകാന്തതയിലായിരുന്നു എന്റെ സ്ഥാനം. പക്ഷേ കൂട്ട് ചേര്‍ക്കപ്പെട്ട സന്ദര്‍ഭങ്ങളും ഉണ്ട്. സത്യത്തില്‍ കലാലയജീവിതം ആസ്വദിക്കുകയാണോ നടന്നതെന്നു സംശയമുണ്ട്. ഏറെക്കുറെ രണ്ടു വര്‍ഷത്തെ കോളേജ്‌ലൈഫിനെ പോലെയായിരുന്നു പോളിടെക്‌നിക്കും. വലിയ വ്യത്യാസമൊന്നും ഞാന്‍ കാണുന്നില്ല. എന്നിലെ നിസ്സഹായതയെ കോളേജ്‌ലൈഫ് ഇല്ലാതാക്കിയതാണ് പോയിന്റെന്നു തോന്നുന്നു. എന്റെ മനസ്സ് സെന്റിമെന്റ്‌സുകളോടു കാര്യമായി പ്രതികരിച്ചില്ല. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. മാനസിക സന്തോഷമില്ലാതെ ദുഃഖത്തെ ചെറുത്തു നില്‍ക്കാനുള്ള കഴിവ്. അത് ഇന്നും എനിക്കുണ്ട്.”

മെര്‍ലിന്‍ ചോദിച്ചു. ”സുനിലിനു ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ല എന്ന അവസ്ഥയാണോ, അതോ കേള്‍ക്കുന്ന ശബ്ദങ്ങള്‍, ഉദാഹരണത്തിനു സംഭാഷണം, വാക്കുകളടക്കം വേര്‍തിരിച്ചു കേള്‍ക്കാത്തതിനാല്‍ എന്താണ് പറഞ്ഞതെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന അവസ്ഥയാണോ?”
”രണ്ടാമത്തെയാണ് പ്രശ്‌നം. സംഭാഷണം മനസ്സിലാക്കാനാണ് ബുദ്ധിമുട്ട്. ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടില്ല.”

”എന്നുവച്ചാല്‍…”
”മാഡം, എന്നെ സംബന്ധിച്ചു സംസാരം കേള്‍ക്കലും, സംസാരം മനസ്സിലാക്കലും രണ്ട് പ്രക്രിയയാണ്. ആരെങ്കിലും കുറച്ചുദൂരെ നിന്നു ശബ്ദമുണ്ടാക്കി വിളിക്കുന്നത്, വാഹനങ്ങളുടെ ഹോണ്‍മുഴക്കം, അയല്‍വീട്ടില്‍ ടെലഫോണ്‍ ബെല്ലടിക്കുന്നത്., എന്നിവയൊക്കെ എനിക്കു കേള്‍ക്കാന്‍ സാധിക്കും. ഇത്തരം ശബ്ദങ്ങള്‍ നമ്മളോടു വിശദമായ ആശയങ്ങള്‍ കൈമാറുന്നില്ല. ദാ കൂട്ടുകാരന്‍ വിളിക്കുന്നു, അല്ലെങ്കില്‍ പിന്നിലൂടെ വണ്ടി വരുന്നുണ്ട് എന്നിങ്ങനെയുള്ള അറിയിപ്പുകളാണ് ഇവ. ശബ്ദം കേട്ടാല്‍ മതി, എന്താണ് കാര്യമെന്നു മനസ്സിലാകും. ശബ്ദങ്ങള്‍ ഇങ്ങിനെ വെറുതെ കേട്ടാല്‍ മതിയെങ്കില്‍ ഞാന്‍ പറയില്ല, എനിക്കു ശ്രവണന്യൂനതയുണ്ടെന്ന്. കാരണം ഞാന്‍ ഏതാണ്ട് എല്ലാ ശബ്ദങ്ങളും കേള്‍ക്കുന്നു എന്നതു സത്യമാണ്….. പക്ഷേ സംഭാഷണങ്ങളുടെ കാര്യം വ്യത്യസ്തമാണ്. നല്ല ഉച്ചത്തില്‍ സംഭാഷണം കേട്ടാല്‍പോലും എന്താണ് പറഞ്ഞതെന്നു എനിക്കു ചിലപ്പോള്‍ മനസ്സിലാക്കാനാകില്ല. വാക്കുകള്‍ തുടക്കവും ഒടുക്കവുമില്ലാതെ അനുസ്യൂതം ചെവിയിലേക്കു വരും. ഒന്നും മനസ്സിലാകില്ല. ‘കേള്‍ക്കുന്നില്ല’ എന്നല്ല ഇവിടെ പറയേണ്ടത്, മറിച്ചു ‘മനസ്സിലാകുന്നില്ല’ എന്നാണ്. ശബ്ദങ്ങള്‍ കേട്ടിട്ടും മനസ്സിലാകായ്ക… ഇങ്ങിനെയാണെങ്കിലും സംഭാഷണം നടത്തുന്നതില്‍ ഞാന്‍ പൂര്‍ണ പരാജയമാണെന്നു കരുതരുത്… പരിചയമുള്ളവരുടെ സംഭാഷണം കുറേയൊക്കെ മനസ്സിലാകും. പരിചയമില്ലാത്തവര്‍ ആണെങ്കില്‍ ആദ്യം ബുദ്ധിമുട്ടും. ആ ബുദ്ധിമുട്ടും അദ്ദേഹം പരിചയക്കാരനാകുന്നതോടെ മാറും.”

”ഒരേകാര്യം പല ആളുകള്‍ പറയുമ്പോള്‍ കേള്‍ക്കുന്ന, സോറി, മനസ്സിലാക്കുന്ന ലെവല്‍ വ്യത്യസ്തമാണെന്ന്. അല്ലേ?”
”അതെ. ഒരു സുഹൃത്ത് ഉച്ചത്തില്‍ പറഞ്ഞിട്ടും മനസ്സിലാക്കാത്ത കാര്യം, മീഡിയം ഒച്ചയില്‍ മറ്റൊരു സുഹൃത്തു പറഞ്ഞാല്‍ മനസ്സിലാകും.”
”സുനിലിനു ഇപ്പോള്‍ പതിനഞ്ച് വര്‍ഷത്തോളമായി ന്യൂനതയുണ്ട്. ഈ കാലയളവില്‍ കേള്‍വി സംബന്ധമായി എന്തെങ്കിലും വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ? എന്നുവച്ചാല്‍ ബാഹ്യലോകവുമായുള്ള ഇടപെടലുകളിലോ, ബാഹ്യലോകത്തുള്ളവര്‍ സുനിലുമായി നടത്തുന്ന ഇടപെടലുകളിലോ?”
”ചില വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്…. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ എന്റെ ശബ്ദം പതുക്കെയാണോ, ഞാന്‍ സംസാരിക്കുന്നതു അവര്‍ക്കു കേള്‍ക്കാന്‍ പറ്റാവുന്നത്ര ഉച്ചത്തില്‍ തന്നെയാണോ എന്നു സന്ദേഹിച്ചിട്ടുണ്ട്. കാരണം പലപ്പോഴും മറ്റുള്ളവര്‍ എന്നോടു പറയും നീ കുറച്ചു കൂടി ഉച്ചത്തില്‍ പറയൂ എന്ന്. സത്യത്തില്‍ ഞാന്‍ മനപ്പൂര്‍വ്വം ഒച്ച കുറച്ചു സംസാരിക്കാറില്ല. അറിയാതെ കുറഞ്ഞു പോകുന്നതാണ്. ഈ സന്ദിഗ്ദ്ധാവസ്ഥ ഏറ്റവും മോശമാകുന്നത് ശബ്ദമാനമായ ചുറ്റുപാടില്‍ സംസാരിക്കുമ്പോഴാണ്. ഉദാഹരണമായി ബസ്സില്‍ കണ്ടക്ടറോടു എവിടെ വരെ യാത്ര ചെയ്യണമെന്നു പറയുമ്പോള്‍, പലപ്പോഴും കണ്ടക്ടര്‍ എന്നോടു തിരിച്ചു ചോദിക്കും, എന്താ പറഞ്ഞത് എന്ന്…… ഇത് മുന്‍നിലയില്‍ നിന്നുള്ള മാറ്റം ആകാം. കോളേജ് കാലഘട്ടത്തില്‍ ഇങ്ങിനെ സംഭവിച്ചിട്ടില്ല.”
ഞാന്‍ പറയുന്നത് നിര്‍ത്തി. മാഡം ബുക്കില്‍ വീണ്ടും കുത്തിക്കുറിച്ചു.

”ബാംഗ്ലൂരില്‍ വന്നശേഷം എങ്ങിനെ?” മാഡം ചോദിച്ചു.
”ഞാന്‍ ജോലി അന്വേഷിച്ചാണ് ഇവിടെ വന്നത്. ശ്രവണന്യൂനത മൂലം ജോലി കിട്ടാന്‍ വളരെ ബുദ്ധിമുട്ട് തോന്നി. വല്ലാത്ത വിവേചനമാണ് നേരിട്ടത്.”
മാഡം അതിശയിച്ചു. ”ഞാന്‍ അങ്ങിനെയല്ലല്ലോ കേട്ടിരിക്കുന്നത്. തുല്യ അവസരം എല്ലാ കമ്പനികളും നല്‍കാറില്ലേ?”
ഞാന്‍ ശക്തിയായി നിഷേധിച്ചു.

”എന്റെ അനുഭവം മറിച്ചാണ് മാഡം. ഐടി കമ്പനികള്‍ പറയുന്ന ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി പൊതുവെ കൈകാലുകള്‍ക്കു അംഗവൈകല്യം ഉള്ളവര്‍ക്കും ശ്രവണസഹായിയുടെ സഹായത്താല്‍ കേള്‍ക്കുന്നവര്‍ക്കും മാത്രമാണ്. അത്തരക്കാരെ സെലക്ട് ചെയ്തുകൊണ്ടു തങ്ങള്‍ ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി തൊഴില്‍ദാതാക്കള്‍ ആണെന്നു പറയുന്നതില്‍ ഒട്ടും ലോജിക് ഇല്ല. കാരണം ഇത്തരക്കാരെ ബാംഗ്ലൂര്‍ സിറ്റിയില്‍, മാത്രമല്ല ഏതു നഗരത്തിലും, ഒട്ടുമിക്ക കമ്പനിയും അവരുടെ ന്യൂനത പ്രശ്‌നമാക്കാതെ ജോലിക്കു തിരഞ്ഞെടുക്കും. ഇവരെ തിരഞ്ഞെടുക്കാന്‍ ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി തൊഴില്‍ദാതാക്കള്‍ എന്ന ലേബല്‍ ആവശ്യമില്ല. സെലക്ഷന്‍ കിട്ടാക്കനിയാകുന്നത് കാഴ്ച, കേള്‍വി, സംസാരപ്രശ്‌നം ഉള്ളവര്‍ക്കാണ്. ഇത്തരക്കാര്‍ക്കു തന്നെയാണ് ഇന്റര്‍വ്യൂ പ്രക്രിയയില്‍ പ്രത്യേക പരിഗണന കൊടുക്കേണ്ടത്. അതും വിദ്യാഭ്യാസ, പ്രവൃത്തിപരിചയ യോഗ്യതയുടെ കാര്യത്തിലല്ല, മറിച്ചു യോഗ്യത അളക്കുന്ന രീതിയില്‍. നല്ല വിദ്യാഭ്യാസവും ആവശ്യത്തിനു പ്രവൃത്തിപരിചയവുമുള്ള, ശ്രവണസഹായി ഫലപ്രദമല്ലാത്ത, ഒരുവനെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ ചിലപ്പോള്‍ അദ്ദേഹം ചില ചോദ്യങ്ങള്‍ കേട്ടുവെന്നു വരില്ല. അപ്പോള്‍ ഇന്റര്‍വ്യൂവര്‍ ചോദ്യം ആവര്‍ത്തിക്കേണ്ടി വരും. ഇങ്ങിനെ ചോദ്യം ആവര്‍ത്തിക്കുന്നത് യോഗ്യത അളക്കുന്നതിലെ പ്രത്യേക പരിഗണനയാണ്. അല്ലാതെ വിദ്യാഭ്യാസ യോഗ്യതയിലെ പരിഗണന അല്ല. കമ്പനികള്‍ ടോട്ടല്‍ വ്യൂ, യോഗ്യതയും അതിന്റെ അസസ്‌മെന്റും, ആണ് എഫക്ടീവ് യോഗ്യതയായി പരിഗണിക്കുകയെന്നു തോന്നുന്നു. അങ്ങിനെയാണെങ്കില്‍ ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി എന്ന ആശയത്തെ തന്നെ വികലമാക്കുകയാണ് അത്തരക്കാര്‍…”
(തുടരും)

Series Navigation<< ഉറക്കത്തെ ഭയന്ന്‌ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 14)മൂകതയുടെ താഴ്‌വരകള്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 16) >>
ShareTweetSendShare

Related Posts

ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)

മനസ്സിന്റെ അടിത്തട്ടിലെ കടല്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 23)

ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22)

സമാനതകള്‍  ഇല്ലാത്ത ഏകാന്തത(ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 21)

ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തല്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 20)

ട്രെയിന്‍ എന്ന വൈകാരിക മീഡിയം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 19)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies