- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ആത്മനിരീക്ഷണത്തിനുള്ള ആഹ്വാനം (ആദ്യത്തെ അഗ്നിപരീക്ഷ 45)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
അഭൂതപൂര്‍വ്വമായ വിജയവും ജനങ്ങളില്‍നിന്നുള്ള അനുമോദനവും പ്രശംസയും കാരണം സ്വയംസേവകര്‍ മതിമറന്ന് എല്ലാം നേടിക്കഴിഞ്ഞു എന്ന് ചിന്തിച്ചു നിഷ്‌ക്രിയരാവാനുള്ള സാദ്ധ്യത സ്വാഭാവികമാണ്. അതുകൊണ്ട് ഗുരുജി ബൈഠക്കുകളില്‍ സ്വയംസേവകരോടു പറഞ്ഞിരുന്നത് ”പ്രശംസകള്‍ കേട്ടു നിഷ്‌ക്രിയരായിരിക്കുവാനുള്ള സമയമല്ലിത്. ഇത് ആത്മനിരീക്ഷണത്തിനുള്ള സമയമാണ്. നമ്മുടെ വിജയഗാഥ, സംഘര്‍ഷകാലത്ത് പ്രദര്‍ശിപ്പിച്ച പരാക്രമം എന്നിവയെ സംബന്ധിച്ചു ജനങ്ങളുടെ മുന്നില്‍ചെന്ന് വിവരിച്ച് ആത്മസംതൃപ്തി നേടുക എന്നത് അപകടകരമാണ്.”
സ്വീകരണസമ്മേളനങ്ങളെ, പ്രശംസകളില്‍ പ്രഭാവിതനായി സംഘവിരോധികള്‍ക്ക് വിഷമതകള്‍ സൃഷ്ടിക്കാനോ അവരെ നശിപ്പിക്കാനോ ഉള്ള അനുകൂലാവസരമായി ശ്രീഗുരുജി ഉപയോഗിച്ചില്ല. അതിനുപകരം പ്രശംസയുടെയും അനുമോദനങ്ങളുടെയും ആവേശകരമായ അന്തരീക്ഷത്തില്‍നിന്നും ഉയര്‍ന്ന് ആത്മനിരീക്ഷണത്തോടെ പ്രവര്‍ത്തിക്കാനുള്ള സന്ദേശമാണ് അദ്ദേഹം നല്‍കിയത്.
ആഗ്രഹിച്ച പ്രഭാവം
ഗുരുജിയുടെ ആഹ്വാനത്തിന്റെ ഗുണപരമായ പ്രഭാവം ജനഹൃദയങ്ങളില്‍ പ്രകടമായി. ഈ സന്ദര്‍ഭത്തില്‍ ഇത്തരം നേതൃത്വമാണ് വേണ്ടത് എന്നായിരുന്നു എല്ലാവരില്‍നിന്നും ഉയര്‍ന്നുവന്ന അഭിപ്രായം. സ്വാതന്ത്ര്യലബ്ധിക്കുശേഷം പരസ്പരം അവിശ്വാസം, ശത്രുത, കക്ഷിരാഷ്ട്രീയത്തിന്റെ സ്വസ്ഥതയ്ക്കായി ഏതറ്റംവരേയും പോകാനുള്ള മനോഭാവം എന്നിവയുടെ വേലിയേറ്റത്തില്‍ ഗുരുജിയുടെ ചിന്തയുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയന്ത്രണം സാദ്ധ്യമാകൂ എന്ന ജനവികാരം പ്രകടമാക്കുന്ന തരത്തില്‍ ദല്‍ഹിയിലെ ഉറുദു പത്രമായ ‘മിലാപ്’ എഴുതി:- ”തന്നെ സ്വീകരിക്കാനായി വിശാല ജനസമൂഹത്തേയും ജനങ്ങളുടെ അംഗീകാരത്തേയും മുന്നില്‍കണ്ടുകൊണ്ട് ശ്രീഗുരുജി വളരെ സരളമായ രീതിയില്‍ ആഹ്വാനം ചെയ്തത് തന്റെ നേരെയും തങ്ങളുടെ സംഘടനയുടെ നേരെയും വിദ്വേഷത്തിന്റെ അഗ്നിവര്‍ഷം ചൊരിഞ്ഞവര്‍ക്കെതിരെ ആദര്‍ശനിഷ്ഠമായ സംയമനം പാലിക്കണമെന്നായിരുന്നു.അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം തങ്ങള്‍ക്കെതിരെ അന്യായം ചെയ്തവരും നമ്മുടെ സമാജാംഗങ്ങളാണ്. അവര്‍ക്കെതിരെ നാം കോപാകുലരായിട്ട് എന്ത് നേടാനാണ്? അവര്‍ നമുക്കെതിരെ അന്യായം ചെയ്തിട്ടുണ്ടാകാം. എന്നാല്‍ അബദ്ധവശാല്‍ നമ്മുടെ പല്ല് നാവിനെ കടിച്ച് വേദനിച്ചാല്‍ നാം പല്ല് തല്ലിക്കൊഴിച്ചുകളയുമോ? വഴിതെറ്റിയ അവര്‍ സംഘത്തിനെതിരെ അതിക്രമം നടത്തിയിട്ടുണ്ടാകാം. എന്നാല്‍ അവരും നമ്മുടെ സഹോദരന്മാരാണ്. അറിഞ്ഞോ അറിയാതെയോ അവര്‍ക്കെതിരെ പ്രതികാര നടപടികളുമായി നീങ്ങുക നമുക്ക് ചിന്തിക്കാന്‍പോലും സാദ്ധ്യമല്ല. കോണ്‍ഗ്രസിന്റെ നേതാക്കള്‍ നമ്മുടെ ഈ സമീപനത്തില്‍നിന്നും പാഠം പഠിക്കുമെന്ന് നമുക്കാശിക്കാം.”
ഗുരുജിയുടെ ചിന്തകള്‍ വളരെ ഉദാരവും സമാജത്തിന് വളരെയധികം ഹിതകരവുമാണെന്ന് പ്രശംസിച്ചുകൊണ്ട് ഇംഗ്ലീഷ് പത്രമായ ‘നേഷന്‍’ എഴുതി: ”സര്‍ക്കാര്‍ സംഘത്തിന്റെ ഇത്രയും ഉദാരമനോഭാവത്തെ ആദരിക്കേണ്ടതാണ്. അതോടൊപ്പം രാഷ്ട്രനിര്‍മ്മാണത്തിന് വിശാലവും അനുശാസനാബദ്ധവുമായ ഈ സംഘടനയുടെ സഹകരണം സ്വീകരിക്കേണ്ടതുമാണ്. ശ്രീഗുരുജി അദ്ദേഹത്തിന്റെ കാര്യകര്‍ത്താക്കളോട് ആഹ്വാനം ചെയ്തത് കഴിഞ്ഞ കാലത്തെ ദുരനുഭവങ്ങള്‍ എല്ലാം മറക്കാനും ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കാനുമാണ്. ഇത്തരം ചിന്തകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തിരതല്ലുന്ന ദേശഭക്തിയും വികാരങ്ങളും പ്രകടമാക്കുന്നു.”
പറച്ചില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും
തന്റെ പ്രസംഗങ്ങളില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും ശ്രീഗുരുജിയും മറ്റു സംഘകാര്യകര്‍ത്താക്കളും വിദ്വേഷത്തിനും ശത്രുതയ്ക്കും അവരുടെ മനസ്സില്‍ തെല്ലുപോലും സ്ഥാനമില്ലെന്ന് തെളിയിച്ചു. ഗാന്ധിജിയുടെ ഹത്യനടന്ന ഉടനെ വിഷംവമിക്കുന്ന പ്രചരണങ്ങള്‍ നടത്തിയതിന്റെ ഫലമായി സംഘത്തിനുനേരെയുണ്ടായ അക്രമങ്ങളെ വളരെ ശാന്തമായി നേരിട്ടു എന്നത് ഒരുപക്ഷേ അതിന് നിര്‍ബന്ധിതമായതുകൊണ്ടാണെന്ന് പറയാം. എന്നാല്‍ നിരോധനം നീക്കിയശേഷവും എങ്ങും സംഘാനുകൂല ജയഘോഷം മുഴങ്ങുന്ന അന്തരീക്ഷത്തിലും ചെറിയൊരു വിഭാഗം ജനക്കുട്ടം അക്രമാസക്തമായ പ്രകടനങ്ങള്‍ നടത്തിയപ്പോഴും ഗുരുജിയുടെ നിര്‍ദ്ദേശമനുസരിച്ചുതന്നെ കാര്യകര്‍ത്താക്കള്‍ സംയമനം പാലിച്ചു. ഇത് അവരുടെ സ്വഭാവവും നിഷ്ഠയും ആയിരുന്നു. വിദ്വേഷം വളര്‍ത്താതെ അവര്‍ ശാന്തമായ മാര്‍ഗ്ഗത്തില്‍ ചരിച്ചുകൊണ്ടേയിരുന്നു.
നിരോധനം നീക്കിയശേഷം ശ്രീഗുരുജി ഓരോ സ്ഥലത്തും സഞ്ചരിച്ച് ജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നടത്തിവന്നു. അദ്ദേഹത്തെ സ്വീകരിക്കാനായി വലിയ ജനക്കൂട്ടം ആവേശഭരിതരായി മുന്നോട്ടുവന്നു. എന്നാല്‍ ആ അവസരത്തിലും സ്വാര്‍ത്ഥമതികളായ ഒരുകൂട്ടം കുഴപ്പക്കാര്‍ ആക്രാമികമായ സംഘവിരുദ്ധ പ്രകടനങ്ങള്‍ നടത്താന്‍ മുതിര്‍ന്നു. സ്വയംസേവകരുടെയും പൊതുജനങ്ങളുടെയും സംയമനം തെറ്റിച്ച് എങ്ങനെയെങ്കിലും അക്രമം ഉണ്ടാക്കണമെന്നായിരുന്നു അവര്‍ ആഗ്രഹിച്ചത്. അതിന്റെ ഫലമായി ആരെങ്കിലും രക്തസാക്ഷികളായാല്‍ സംഘം അക്രമിസംഘമാണെന്ന് പ്രചരിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു. ശ്രീഗുരുജിയുടെ സ്വീകരണപരിപാടിയില്‍ പങ്കെടുത്ത സംഖ്യയെ അപേക്ഷിച്ച് ഈ കുഴപ്പക്കാരുടെ സംഖ്യ തുലോം കുറവായിരുന്നു. സ്വയംസേവകര്‍ക്ക് അവരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവരുടെ ഗൂഢാലോചന നടപ്പിലായില്ല, അത്തരം വിരോധികളോട് കോപം പ്രകടിപ്പിക്കാന്‍ ഗുരുജി തയ്യാറായില്ല. അവരെറിഞ്ഞ കല്ലുകളെ പൂക്കളെന്ന നിലയ്ക്ക് അദ്ദേഹം സ്വീകരിച്ചു.
തന്റെ യാത്രാ വേളയില്‍ ശ്രീഗുരുജി മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ എത്തിയപ്പോള്‍ അതിവിശാലമായ ഒരു ജനസമൂഹം അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാനായി സന്നിഹിതരായിരുന്നു. പോലീസിന്റെ വ്യവസ്ഥയുമുണ്ടായിരുന്നു. ‘സംഘ് അമര്‍ രഹേ’ എന്ന മു ദ്രാവാക്യം നാലുപാടും മുഴങ്ങിക്കൊണ്ടിരുന്നു. അതിനിടയിലേയ്ക്ക് ഒരു ചെറിയ സംഘം ആളുകള്‍ ‘ഗുരുജി ഗോള്‍വല്‍ക്കര്‍ ഗോബാക്ക്’ എന്ന് നിലവിളിച്ചുകൊണ്ട് കരിങ്കൊടികളുമായി ചാടിവീണു. ജനക്കൂട്ടത്തിന് നേരെയും പോലീസിനു നേരെയും അവര്‍ കല്ലേറ് തുടങ്ങി. ജനങ്ങള്‍ക്കും പോലീസിനും കല്ലേറില്‍ പരിക്കുപറ്റി. എന്നാല്‍ പൂര്‍ണ്ണമായും സംയമനം പാലിക്കാന്‍ ഗുരുജി ആവശ്യപ്പെട്ടു. തത്ഫലമായി അക്രമികളുടെ ഉദ്ദേശ്യം പരാജയപ്പെട്ടു.
ഇത് എന്റെ കര്‍ത്തവ്യം
സമ്മേളനം കഴിഞ്ഞശേഷം ഗുരുജി കല്ലേറില്‍ മുറിവേറ്റ് ആശുപത്രിയില്‍ കഴിയുന്ന പോലീസുകാരെ കാണാനായി ചെന്നു. അവരെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ അനുഭവമായിരുന്നു. ഇതിനുമുമ്പും പല പരിപാടികളിലും ജോലിയുടെ ഫലമായി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുക സ്വാഭാവികമായിരുന്നു. എന്നാല്‍ നേതാക്കന്മാരുടെ രക്ഷയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു മുറിവുപറ്റിയ തങ്ങളെ കാണാന്‍ നേരിട്ട് നേതാവ് തന്നെയെത്തുന്നത് ആദ്യത്തെ അനുഭവമായിരുന്നു. ഇതറിഞ്ഞ് പോലീസ് മേധാവിയും ആശുപത്രിയിലെത്തി. പോലീസുകാരെ കാണാനെത്തിയ ശ്രീഗുരുജിയുടെ സന്മനസിന് നന്ദി പറഞ്ഞപ്പോള്‍ ഗുരുജിയുടെ മറുപടി ”നന്ദി പറച്ചിലിന്റെ ആവശ്യമെന്താണ്? എന്റെ കാരണത്താല്‍ പരിക്കുപറ്റിയ സഹോദരന്മാരെ കാണാനെത്തേണ്ടത് എന്റെ കര്‍ത്തവ്യമാണ്” എന്നായിരുന്നു.
സാംഗ്ലിയിലെപോലെ കോലാപൂര്‍, നാസിക്, പൂണെ എന്നിവിടങ്ങളിലെല്ലാം ഇതേ സംഭവങ്ങള്‍ നടന്നു. എന്നാല്‍ ഒരു സ്ഥലത്തും ഈ കുഴപ്പക്കാരുടെ ഉദ്ദേശ്യം സഫലമായില്ല. ഉത്തര്‍പ്രദേശ് പ്രാന്തത്തിലും ഇത്തരം സംഭവങ്ങളുണ്ടായി. ലഖ്‌നൗവിലെ അതിഗംഭീര പരിപാടിക്കുശേഷം ശ്രീഗുരുജി തീവണ്ടിമാര്‍ഗ്ഗം കാശിയിലേയ്ക്കു ള്ള യാത്രയിലായിരുന്നു. ഭാവുറാവു ദേവറസ്, ഭയ്യാജി സഹസ്രബുദ്ധേ, അടല്‍ബിഹാരി വാജ്‌പേയി, അനന്തറാവു ഗോഖ്‌ലേ തുടങ്ങിയ പ്രമുഖ കാര്യകര്‍ത്താക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തീവണ്ടി നില്‍ക്കുന്ന സ്റ്റേഷനുകളിലെല്ലാം ജനസഹസ്രങ്ങള്‍ അദ്ദേഹെത്ത സ്വീകരിക്കാനെത്തിയിരുന്നു. ഗുസായിഗഞ്ച് സ്റ്റേഷനില്‍ ഗുരുജി ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്റ്റേഷന്റെ പുറത്തുണ്ടായിരുന്ന 10-15 പേര്‍ കല്ലേറ് ആരംഭിച്ചു. ഒരു കല്ല് ഗുരുജിയുടെ കണ്ണിന് താഴെക്കൊണ്ട്, ചോരയൊഴുകിത്തുടങ്ങി. എന്നാല്‍ ഗുരുജി തെല്ലും കൂസലില്ലാതെ ജനങ്ങളെ ശാന്തരാക്കിക്കൊണ്ട് പറഞ്ഞു:- ”തെറ്റായ പ്രചരണങ്ങള്‍മൂലം തെറ്റിദ്ധരിക്കപ്പെട്ട അജ്ഞരായ ഹിന്ദുസഹോദരന്മാരെയും സ്‌നേഹംകൊണ്ട് നമ്മുടെ കൂടെ ചേര്‍ക്കാന്‍ സാധിക്കണം”
ഗുരുജി ജനങ്ങള്‍ക്കോ സ്വയംസേവകര്‍ക്കോ ഒട്ടും ക്ഷോഭമുണ്ടാകാത്ത തരത്തില്‍ അത്രയും സംയമനത്തോടെ പെരുമാറി. തീവണ്ടി പുറപ്പെട്ട ഉടനെ അദ്ദേഹം മുറിവ് വെള്ളംകൊണ്ട് കഴുകി നനഞ്ഞ തുണികൊണ്ട് അമര്‍ത്തിവെച്ച് രക്തമൊഴുക്ക് നിര്‍ത്തി. ഗുസായിഗഞ്ച് സ്റ്റേഷനില്‍ ഗുരുജിക്ക് കല്ലേറില്‍ പരിക്കേറ്റ വിവരംതന്നെ അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആരും അറിഞ്ഞില്ല. കാശിയില്‍വെച്ച് പത്രക്കാര്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അത് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞു. തനിക്ക് കല്ലേറില്‍ പരിക്കേറ്റ കാര്യം എങ്ങും അദ്ദേഹം പരാമര്‍ശിച്ചതേയില്ല.
എതിര്‍ത്തവരോടും സഹകരണം
ശ്രീഗുരുജിയുടെ മുന്നില്‍ ഏപ്പോഴും രാഷ്ട്രതാത്പര്യം മാത്രമാണുണ്ടായിരുന്നത്. അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സമുന്നത നേതാവായിരുന്നു. ദേശീയതാത്പര്യം മാനദണ്ഡമാക്കിയായിരുന്നു ഓരോ പ്രവൃത്തിയും തീരുമാനവും എടുത്തിരുന്നത്. ശത്രുതയുടെയും ഏറ്റുമുട്ടലിന്റെയും അദ്ധ്യായം അവസാനിപ്പിച്ച് സഹകരണത്തിന്റെ പുതിയ യുഗം ആരംഭിക്കുന്നതാണ് പൊതുവേ ഗുണകരം എന്നദ്ദേഹം ചിന്തിച്ചു. തന്റെ സംഘടനയുടെ കാര്യകര്‍ത്താക്കള്‍ മനുഷ്യത്വരഹിതമായ യാതനകള്‍ അനുഭവിക്കാനും, ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാകാനും ഇടയാക്കിയ ആജ്ഞകള്‍ നല്‍കിയ നേതാക്കള്‍ക്ക് സ്വയം സഹകരണത്തിന്റെ കൈകള്‍ നീട്ടാന്‍ സ്വാഭാവികമായ സങ്കോചം ഉണ്ടാകുമെന്ന് അദ്ദേഹം മനസ്സിലാക്കി. ഇന്ദ്രന്‍ ദധീചിയെ അപമാനിച്ചിരുന്നു. അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു. വൃത്രാസുരനാല്‍ പരാജയപ്പെട്ടപ്പോഴും ദധീചിമഹര്‍ഷിയുടെ എല്ലുകൊണ്ട് നിര്‍മ്മിക്കപ്പെട്ട വജ്രായുധംകൊണ്ടുമാത്രമേ വൃത്രാസുരനെ വധിക്കാന്‍ കഴിയൂ എന്നറിഞ്ഞപ്പോള്‍ തന്റെ പൂര്‍വ്വകാലചെയ്തികള്‍ ഓര്‍ത്ത് ദധീചിയെ സമീപിച്ച് സഹായം ആവശ്യപ്പെടാന്‍ ഇന്ദ്രന് സങ്കോചമുണ്ടായിരുന്നു. അന്യായം ചെയ്തവരും അപമാനത്തിന് വിധേയരാക്കിയതുമായ ഭരണാധികാരികള്‍ക്കും ഇത്തരം സങ്കോചമുണ്ടായേക്കാമെന്നു മനസിലാക്കി അധികാരം കയ്യാളുന്നവര്‍ക്ക് സ്വയം മുന്നോട്ടുചെന്ന് സഹകരണത്തിന്റെ ഹസ്തം നീട്ടാന്‍ ശ്രീഗുരുജി തയ്യാറായി.
1949 ജൂലൈ മാസം 28 ന് അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലിന് അദ്ദേഹം എഴുതി.
”ആദരണീയ സര്‍ദാര്‍ജി, പ്രണാം
…….. അങ്ങയുടെ ആരോഗ്യസ്ഥിതി കുറച്ച് മോശമാണെന്ന വിവരം കിട്ടി. ആയത് മനസിന് വേദനയുണ്ടാക്കുന്നു. അങ്ങയ്ക്ക് പൂര്‍ണ്ണാരോഗ്യത്തോടെ ദീര്‍ഘായുസ് ഉണ്ടാകട്ടെയെന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ ദേശത്തിനും രാഷ്ട്രത്തിനും അങ്ങയെപോലെയുള്ള യോഗ്യമായ നേതൃത്വത്തിന്റെ നിതാന്തമായ ആവശ്യ മുണ്ട്. ഞാന്‍ ആ ഭാഗത്തേയ്ക്ക് വരുന്ന സമയമാകുമ്പോഴേയ്ക്കും അങ്ങയുടെ ആരോഗ്യത്തില്‍ ഗുണപരമായി ഗണ്യമായ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചില വികാരങ്ങള്‍ പ്രകടമാക്കാന്‍ പലപ്പോഴും വാക്കുകള്‍ അശക്തമാണ്. അത്തരം ചില വികാരങ്ങള്‍ എന്റെ ഹൃദയത്തില്‍ തിങ്ങിനില്‍ക്കുന്നു. അത് നേരിട്ട് പ്രകടിപ്പിക്കുന്നതായിരിക്കും ഉചിതമെന്ന് തോന്നുന്നു. കാരണം കത്തില്‍ക്കൂടി അതിന്റെ ഒരംശംപോലും വ്യക്തമാക്കുക എന്നത് എന്റെ ശക്തിക്ക് അതീതമാണ്.”
പട്ടേല്‍ ഇതിന് മറുപടിയായി എഴുതിയ കത്തില്‍ അദ്ദേഹത്തിന് ഗുരുജിയോട് ആശയപരമായും വൈകാരികമായും സഹാനുഭൂതിപ്രകടമാക്കുന്നു. ശ്രീ ഗുരുജിയുടെ കത്ത് കിട്ടിയ ഉടനെ 29 ന് അദ്ദേഹം മറുപടി എഴുതി.
”സഹോദരന്‍ ഗോള്‍വല്‍ക്കര്‍ജി
താങ്കളുടെ പൊതുസമ്മേളനങ്ങളില്‍ പ്രതിപാദിക്കുന്നപോലെ നാടിന്റെ ഇന്നത്തെ പരിതഃസ്ഥിതിയും സംഭവവികാസങ്ങളും കണക്കിലെടുക്കുമ്പോള്‍ നമ്മുടെ എല്ലാവരുടെയും ശ്രദ്ധ വര്‍ത്തമാനകാലത്തെയും ഭാവികാലത്തെയും കുറിച്ചായിരിക്കണമെന്ന് തോന്നുന്നു, ഭൂതകാലത്തെക്കുറിച്ചാകരുത്. സര്‍ക്കാറിനെക്കുറിച്ചും കോണ്‍ഗ്രസി നെക്കുറിച്ചും താങ്കള്‍ ഈ അടിസ്ഥാനത്തില്‍ത്തന്നെ ചിന്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. താങ്കള്‍ ഇവിടെ വരുമ്പോള്‍ എന്റെ ആരോഗ്യം കുറച്ചുകൂടി മെച്ചപ്പെട്ടിരിക്കുമെന്ന് ഞാന്‍ കരുതുന്നു. സംഘത്തിന്റെ നിരോധനം പിന്‍വലിക്കുന്നതില്‍ എനിക്ക് എത്രമാ ത്രം സന്തോഷമുണ്ടായിരുന്നെന്ന് ഞാനുമായി അടുത്തുണ്ടായിരുന്ന ആളുകള്‍ക്ക് മാത്രമേ മനസിലാക്കാന്‍ കഴിഞ്ഞിരിക്കൂ. സംഘത്തിന്റെ ഭാവിപ്രവര്‍ത്തനത്തെക്കുറിച്ച് ചില വര്‍ഷങ്ങളായി എന്റെ മനസിലുള്ള ആശയം ഞാന്‍ ജയ്പൂരിലും ലഖ്‌നൗവിലും പ്രകടമാക്കിയിരുന്നു. അത് പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ സക്രിയമാകാന്‍ എനിക്ക് വീണ്ടും സാധിക്കുമെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്റെ ശുഭാശംസകള്‍ സ്വീകരിച്ചാലും.”
ആഗസ്റ്റ് 4 ന് ഗുരുജി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനും കത്തെഴുതി. പണ്ഡിറ്റ് നെഹ്രു സംഘത്തിന്റെ ആശയങ്ങളോട് യോജിക്കുന്ന ആളല്ലെന്നും സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടുമാത്രമാണ് സംഘനിരോധനം പിന്‍വലിക്കാനുള്ള സമ്മതംകൊടുത്തതെ ന്നും ശ്രീഗുരുജിക്ക് നല്ലപോലെ അറിയാമായിരുന്നു. എന്നാലും നെഹ്രുവിനെതിരെ മനസ്സില്‍ ഒരു വിദ്വേഷവും വെയ്ക്കാതെ അദ്ദേഹം എഴുതി.
”ഞാന്‍ കത്തയയ്ക്കാന്‍ താമസിച്ചു. ദയവായി ക്ഷമിച്ചാലും, ഒന്നരവര്‍ഷത്തെ കാലാവധിക്കുശേഷം താങ്കളുടെ കൃപാകടാക്ഷത്താല്‍ നമുക്ക് നമ്മുടെ ശ്രേഷ്ഠമായ സംസ്‌കാരത്തില്‍ അധിഷ്ഠിതമായ രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ വീണ്ടും ഏര്‍പ്പെടാനുള്ള അവസരം ലഭ്യമായി. നമ്മുടെ സഹപ്രവര്‍ത്തകരായ കാര്യകര്‍ത്താക്കള്‍ താങ്കളാല്‍ അവര്‍ക്ക് നല്‍കപ്പെട്ട ഈ അവസരം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി ഛിന്നഭിന്നവും അസംഘടിതവുമായ ഈ സമാജത്തെ ആത്മീയതയോടെ സംഘടിപ്പിച്ച് സുശക്തമായ ചരടില്‍ കോര്‍ത്തിണക്കി ദേശത്തെ ശക്തിസമ്പന്നമാക്കുന്നതില്‍ വിജയിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
കഴിഞ്ഞ കാലങ്ങളിലെ അസുഖകരമായ അനുഭവങ്ങളെയും അനുഭവിച്ച യാതനകളെയും കുറിച്ച് എന്റെ സഹപ്രവര്‍ത്തകരുടെ മനസ്സിലുള്ള ചിന്തകള്‍ തുടച്ചുനീക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കാലത്തെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് വിവരിച്ച് വികാരങ്ങളുണര്‍ത്തുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പരസ്പരവിശ്വാസത്തിനും സഹകരിച്ചുള്ള പ്രവര്‍ത്തനത്തിനും യോഗ്യമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അത്തരം സാഹചര്യം സൃഷ്ടിക്കാന്‍ എന്റെ ഭാഗത്തുനിന്നും സര്‍വ്വവിധമായ സഹകരണങ്ങളുമുണ്ടാവും.
ഈ ആഴ്ചതന്നെ ഡല്‍ഹിയിലും ഉത്തരഭാരതത്തിലെ പല സ്ഥലങ്ങളിലും എന്റെ യാത്രാപരിപാടി നിശ്ചയിച്ചിരുന്നു. മോശമായ ശാരീരികസ്ഥിതി കാരണം പരിപാടികളെല്ലാം നിര്‍ത്തിവെയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ദല്‍ഹിയില്‍ വരുന്ന സമയത്ത് താങ്കളെ സന്ദര്‍ശിക്കാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. അങ്ങയുമായി സന്ദര്‍ശനം സാദ്ധ്യമാകുമോ ഇല്ലയോ എന്നതിനെയും താങ്കള്‍ക്ക് അതിനുള്ള സമയം കണ്ടെത്താന്‍ കഴിയുമോ എന്നതിനെയും ആശ്രയിച്ചാണ് താങ്കളെ കാണാന്‍ സാധിക്കുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു.”
നെഹ്രു ഈ കത്തിന് മറുപടിപോലും നല്‍കിയില്ല.
(തുടരും)