ആശാന്റെ ദുരവസ്ഥയെ കേരളം ഇക്കാലം വരെ തെറ്റായി വായിക്കുകയായിരുന്നു. മുന്‍പൊരിക്കല്‍ ഈ പംക്തിയില്‍ അതു സൂചിപ്പിച്ചിരുന്നു. ചണ്ഡാല ഭിക്ഷുകിയിലുള്ളതുപോലെ ജാതിവിരുദ്ധത പ്രചരിപ്പിക്കാനാണ് ആ കൃതിയും ആശാന്‍ എഴുതിയത് എന്നായിരുന്നു പലരുടേയും ധാരണ. സംസ്‌കൃതവൃത്തത്തിലുള്ള എഴുത്തില്‍ നിന്നും ഭാഷാവൃത്തത്തിലേയ്ക്കുള്ള മാറ്റം ആശാന്‍ ക്ലാസിക് ഭാവങ്ങള്‍ തൂത്തെറിഞ്ഞു കൂടുതല്‍ കാല്പനികനാവുന്നതിനുള്ള സൂചനയായിരുന്നു. എന്നാല്‍ കവി തന്നെ മുഖവുരയില്‍ ‘മറ്റു കൃതികളെ അപേക്ഷിച്ചു വിലക്ഷണ രീതിയില്‍ ഉള്ള ഒരു കാവ്യമാണെന്ന് എഴുതിവച്ചതു കാരണം സ്വാഭിപ്രായ ധീരതയില്ലാത്ത നിരൂപകരും ആശാന്റെ മോശം കവിതയാണ് ദുരവസ്ഥ എന്നു നിലവിളിച്ചു നടന്നു. ആശാന്‍ അങ്ങനെ പറഞ്ഞുവെങ്കിലും അസാധാരണ കാവ്യഭംഗിയുള്ള കൃതിയാണ് ദുരവസ്ഥ എന്നതാണു സത്യം. മാത്രവുമല്ല ഏറ്റവും നവീനമായ രചനാ രീതികളാണ് ആശാന്‍ ഇതില്‍ പിന്‍തുടരുന്നത്. ”കാലിന്നടിയിലുമസ്വസ്ഥതയുടെ കോലാഹലങ്ങള്‍ മുഴങ്ങിടുന്നു” എന്ന ഈരടി മാത്രം മതി ആശാന്‍ പുതിയ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നറിയാന്‍.
ചാത്തനും സാവിത്രിയും തമ്മിലുള്ള പ്രണയത്തെ അവതരിപ്പിക്കുന്നതിലൂടെ ഒരു വലിയ ഐക്യപ്പെടല്‍ അനിവാര്യമാണെന്നു സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. എന്നാല്‍ നിരൂപകര്‍ അക്കാര്യം മറച്ചുവച്ച് ജാതിക്കെതിരെ ആശാന്‍ പടവാളെടുക്കുകയായിരുന്നുവെന്ന് മാത്രം പറഞ്ഞ് കവിയുടെ യഥാര്‍ത്ഥലക്ഷ്യം മറച്ചുവച്ചു. 1921ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് ഗുരുദേവന്റെ നിര്‍ദ്ദേശപ്രകാരം അവിടെയെത്തിയ കവി അതിന്റെ ക്രൂരതകള്‍ നേരിട്ടറിഞ്ഞ് അതിനെതിരെ പ്രതികരിക്കാനും ജാതിക്കതീതമായ ഐക്യം സനാതനികള്‍ക്ക് അനിവാര്യമാണെന്ന് സൂചിപ്പിക്കാനുമായിരുന്നു ഈ കാവ്യം എഴുതിയത്. 1922ലാണ് മഹാകവി ദുരവസ്ഥ പ്രസിദ്ധീകരിക്കുന്നത്. അതിനുശേഷം 15-6-23 ലാണ് അദ്ദേഹം മതപരിവര്‍ത്തന രസവാദം എഴുതുന്നത്. ഇക്കാര്യങ്ങളൊക്കെ ചേര്‍ത്തു വായിക്കുമ്പോള്‍ മഹാകവിയുടെ ഉള്ളിലിരിപ്പ് വ്യക്തം. എന്നിട്ടും കേരളത്തിന്റെ സംസ്‌കാരമണ്ഡലം കവിയുടെ ലക്ഷ്യങ്ങളെ തന്ത്രപൂര്‍വ്വം മറച്ചുപിടിച്ചു.
ദുരവസ്ഥയെക്കുറിച്ചു സൂചിപ്പിച്ചത് ഇത്തരത്തില്‍ മറച്ചുപിടിച്ച മറ്റൊരു കൃതിയെക്കുറിച്ചു സൂചിപ്പിക്കാന്‍ വേണ്ടിയാണ്. അതു പി. കേശവദേവിന്റെ ‘ഭ്രാന്താലയം’ എന്ന ആഖ്യായികയാണ്. ഭ്രാന്താലയം എന്നതുകൊണ്ടു നോവലിസ്റ്റ് വിവക്ഷിക്കുന്നത് സ്വാതന്ത്ര്യത്തോടടുത്ത കാലത്ത് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിലുള്ള ഇന്ത്യനവസ്ഥയെയാണ്. അബ്ദു എന്ന കഥാപാത്രത്തിലൂടെ ഒരു ടിപ്പിക്കല്‍ മതഭ്രാന്തന്റെ മാനസികാസ്ഥകളെ അതിസമര്‍ത്ഥമായി നോലിസ്റ്റ് വരച്ചു കാണിക്കുന്നു. നന്മയുള്ള ഒരുപിടി മനുഷ്യരുടെ നടുക്ക് ഇത്തരം മൗലികവാദികള്‍ എത്രമാത്രം അധികപ്പറ്റാണെന്ന് അദ്ദേഹം തുറന്നു കാണിക്കുന്നു. പൊതുവെ ഒരു വികാരജീവിയായ ദേവ് ഈ കൃതിയിലും തന്റെ വികാരവിക്ഷോഭങ്ങളെല്ലാം വരച്ചു വയ്ക്കുന്നുണ്ട്. മതം തലയ്ക്കുപിടിച്ചാല്‍ ഒരു മനുഷ്യന്‍ എത്രമാത്രം വികൃതമായി പെരുമാറുമെന്ന് അതി സൂക്ഷ്മമായി ഈ ലഘു നോവലിലൂടെ ദേവ് കാണിച്ചു തരുന്നു. പൊതുവെ കാല്പനികവും റിയലിസ്റ്റിക്കുമായി മലയാളനോവലുകള്‍ മാത്രം പുറത്തിറങ്ങിയിരുന്ന അക്കാലത്ത് ഭ്രമാത്മകമായ ഒരു അന്ത്യമാണ് ദേവ് ഈ കൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. അബ്ദുവെന്ന മതഭ്രാന്തന്റെ മാനസികാവസ്ഥയ്ക്കു ചേര്‍ന്ന അവസാനം തന്നെ. പുതിയ കാലത്തു കൂടുതല്‍ ശ്രദ്ധയോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട നോവലാണ് ഭ്രാന്താലയം.
അസാധാരണമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഭ്രാന്താലയം പോലുള്ള കൃതികളെ തമസ്‌കരിച്ചിട്ട് പ്രത്യേക സാഹിത്യഗുണമൊന്നുമില്ലാത്ത പാത്തുമ്മയുടെ ആടും പ്രേമലേഖനവുമൊക്കെയാണ് മഹത്തായ കൃതികളെന്നു പ്രചരിപ്പിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ ‘ദുരവസ്ഥ’യില്‍ നിന്നു നമ്മുടെ സാഹിത്യരംഗം പുറത്തു കടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സാഹിത്യത്തെ പ്രീണനപരമായും രാഷ്ട്രീയമായും നോക്കിക്കാണാന്‍ ശ്രമിച്ചതിന്റെ ഫലമായി ഉള്ളടക്കത്തിന്റെ പ്രയോജനം മാത്രമാണു ശ്രദ്ധിക്കപ്പെട്ടത്. പ്രയോജനം എന്നത് രാഷ്ട്രീയമായ പ്രയോജനമാണ്. സാഹിത്യത്തെപ്പോലും മതപ്രീണനത്തിനുള്ള ഉപാധിയാക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തഫലമാണ് മലയാളസാഹിത്യം ഇന്നനുഭവിക്കുന്ന ദുര്യോഗം. നമുക്കു പ്രകൃഷ്ടകൃതികള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാംസ്‌കാരികാന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ കഴിയേണ്ടതാണ്.
”ദ്രവിക്കുന്നത് ഇന്ത്യയല്ലല്ലോ
ഇന്ത്യയെ കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളല്ലേ.
കാരണം ചെങ്കൊടിയുടെ ചുവപ്പ്
ഇപ്പോള്‍ കോര്‍പ്പറേറ്റ് ഓഫീസുകളിലെ
റെഡ് കാര്‍പ്പറ്റുകളിലേയ്ക്ക് പടര്‍ന്നുകഴിഞ്ഞു.
മുതലാളിത്തം വിപ്ലവത്തെ വിഴുങ്ങി”
കലാകൗമുദിയില്‍ (ആഗസ്റ്റ് – 1) ബെര്‍ണാഡ് മൊറൈസ് എഴുതിയിരിക്കുന്ന ‘അനുരഞ്ജന അറകള്‍’ എന്ന കവിതയില്‍ നിന്നുള്ള വരികളാണിത്. ഇതിനു മുന്‍പായി കവി ഇങ്ങനെയും എഴുതിയിട്ടുണ്ട്. ”ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ നിന്ന് ഒരു നിഴല്‍ രാത്രിയില്‍ വിമാനം കയറി അത് കരിപ്പൂരിലോ നെടുമ്പാശ്ശേരിയിലോ ഇറങ്ങിയിരിക്കാം. പക്ഷേ, ഇമിഗ്രേഷന്‍ കൗണ്ടറിലെ ബയോമെട്രിക് മെഷീനില്‍ ആ നിഴലിന്റെ വിരലടയാളം പതിഞ്ഞില്ല, അതു വായുവില്‍ അലിഞ്ഞു. അല്ലെങ്കില്‍ വയനാടന്‍ ഈറ്റക്കാടുകള്‍ക്കിടയില്‍ ഒരു ഓര്‍മ്മപോയ നക്‌സ ലൈറ്റായി ഒളിച്ചിരിക്കുന്നു.”
കവിത എന്നൊന്നും വിളിക്കാന്‍ കഴിയില്ലെങ്കിലും കവിത യിലെ അപ്രായോഗിക സ്വപ്‌നങ്ങള്‍ വിളമ്പുന്നതില്‍ ഒളിച്ചിരിക്കുന്ന അപകട സൂചന കാണാതെ പോകരുത്. കമ്മ്യൂണിസം കോര്‍പ്പറേറ്റുകള്‍ക്കു കീഴടങ്ങി എന്നാണ് ആദ്യഭാഗത്തു സൂചിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷം കോടിയും അഞ്ചു ലക്ഷം കോടിയുമൊക്കെ ഒരാളുടെ സമ്പത്താണെന്നു കേള്‍ക്കുമ്പോള്‍ അസൂയ ഉണ്ടാകുന്നതു സാധാരണമാണ്. കേരളത്തില്‍ പ്രചരിക്കുന്ന ഈ കോര്‍പ്പറേറ്റു വിരുദ്ധതയ്ക്കു പിറകില്‍ പൊതുജനങ്ങളുടെ അസൂയ എന്ന വികാരത്തെ വോട്ടാക്കി മാറ്റാനുളള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തട്ടിപ്പു മാത്രമേയുള്ളൂ. വ്യവസായങ്ങള്‍ തുടങ്ങുന്നതും നടത്തിക്കൊണ്ടുപോകുന്നതുമൊന്നും നിസ്സാരകാര്യങ്ങളല്ല. അതു പൊതുമേഖലയില്‍ ഒരിക്കലും സാധ്യമാകുന്ന കാര്യവുമല്ല. നമ്മുടെ ഐഎസ്ആര്‍ഒയുടെ കാര്യം തന്നെ നമുക്കറിയാമല്ലോ. ചാന്ദ്രയാന്‍ വരെ നടത്തി എന്നവകാശപ്പെടുന്ന സ്ഥാപനത്തിന് ഒരു സാധാരണ ഭൗമ നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്? ഉത്തരം ഏവര്‍ക്കുമറിയാം. ശത്രുരാജ്യങ്ങളെ നിരീക്ഷിക്കാനായി ഇന്ത്യ ഉപഗ്രഹങ്ങള്‍ അയയ്ക്കാന്‍ തീരുമാനിച്ചാല്‍ ഉടന്‍ വിക്ഷേപണം പരാജയപ്പെടും. പിറകില്‍ ചാരന്മാരുടെ അട്ടിമറി ആണെന്ന കാര്യത്തില്‍ സംശയമേതുമില്ല.
പക്ഷേ ആ പൊതുമേഖലാ സ്ഥാപനത്തിന്റെ ചുവപ്പുനാടക്കുരുക്കുകള്‍ക്കിടയില്‍ നിന്ന് ആ ചാരന്മാരെ പുറത്തെത്തിക്കാന്‍ നമുക്കിതുവരേയ്ക്കും കഴിഞ്ഞിട്ടില്ല. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ സ്ഥിതിയും ഇതുതന്നെ. നമുക്ക് അത്യാധുനികമായ ഫൈറ്റര്‍ജറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിവുണ്ട്. പക്ഷേ രാജ്യവിരുദ്ധരായ ചാരന്മാര്‍ പൊതുമേഖലയുടെ സ്ഥിരം റെഡ്‌ടേപ്പിസത്തില്‍ കുരുക്കി എല്ലാം അട്ടിമറിക്കുന്നു.
റോക്കറ്റ് വിക്ഷേപണരംഗത്ത് സ്വകാര്യ മേഖലയെ സഹകരിപ്പിച്ചത് ഏറ്റവും ശ്രദ്ധേയമായ ഒരു നീക്കമാണ്. ഇനി വൈകാതെ നമുക്ക് മിന്നല്‍ വേഗത്തില്‍ കുതിക്കാനാവും. ചാരന്മാര്‍ക്ക് നമ്മുടെ വളര്‍ച്ചയെ തകര്‍ക്കാന്‍ കഴിയില്ല. പൊതുമേഖല ലോകത്തെവിടെയും അലസന്മാരുടേയും രാഷ്ട്രദ്രോഹികളുടെയും കൈകളിലായിരിക്കും. അതുകൊണ്ടുതന്നെ സോഷ്യലിസമെന്നത് ഒരിക്കലും പ്രായോഗികമല്ല. ദാരിദ്ര്യം മാത്രമേ ഉണ്ടാവുകയുള്ളൂ. രാജ്യപുരോഗതിക്ക് സമ്പന്നന്മാരുടെ സേവനം അത്യാവശ്യമാണ്. അദാനിയേയും അംബാനിയേയും പലവിധത്തില്‍ കുരുക്കാന്‍ അമേരിക്ക നോക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് പ്രധാന സംഭാവന നല്‍കുന്നത് ഇവരുടെ സമ്പത്താണെന്ന് അറിയാവുന്നതുകൊണ്ടാണ്. അദാനിയെ ഒരു കേസില്‍ കുടുക്കി ശ്വാസം മുട്ടിച്ചത് ഈയടുത്തായിരുന്നു. അംബാനിയെ സ്‌നേഹപൂര്‍വ്വം ബിസിനസ്സ് തുടങ്ങാന്‍ അമേരിക്കയിലേക്ക് ട്രംപ് വിളിച്ചതും ചതിയുടെ ഭാഗമായാണ്. അംബാനി ക്ഷണം സ്വീകരിച്ചുവെങ്കില്‍ അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യമെല്ലാം വൈകാതെ തകര്‍ക്കപ്പെടും. ഏതെങ്കിലും സാമ്പത്തിക കുറ്റകൃത്യത്തില്‍പ്പെടുത്തി അദ്ദേഹത്തെ അമേരിക്ക ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കും. കേരളത്തില്‍ മാത്രമാണ് ഇപ്പോഴും കോര്‍പ്പറേറ്റ് വിരുദ്ധത ചെലവാകുന്നത്. ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ കോര്‍പ്പറേറ്റുകളുടെ കാല്‍ക്കല്‍ സാഷ്ടാംഗം നമസ്‌ക്കരിക്കുകയും ചര്‍ച്ച കഴിഞ്ഞ് പാവം വോട്ടര്‍മാരെ പറ്റിക്കാനായി കോര്‍പ്പറേറ്റ് വിരുദ്ധത പ്രസംഗിക്കുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയായിരിക്കുന്നു. എന്നിട്ടും അതേറ്റു പറയാന്‍ കുറെ എഴുത്തുകാരുണ്ടെന്നുള്ളത് വലിയ നാണക്കേടുതന്നെ.
ഇനി കവിതയുടെ അടുത്ത ഭാഗത്തുവരാം. മാര്‍ക്‌സിന്റെ പ്രേതം ലണ്ടനിലെ ഹൈഗേറ്റ് ശ്മശാനത്തില്‍ നിന്നുമിറങ്ങിവന്നത്രേ! എന്നിട്ട് കേരളത്തില്‍ ഇറങ്ങാനവസരം കിട്ടിയില്ല. ഇവിടെ ഔദ്യോഗിക ഇടതുപക്ഷം മാര്‍ക്‌സിനെ സ്വീകരിച്ചില്ല. അവര്‍ കോര്‍പ്പറേറ്റുകളുടെ പിറകെ പോയി. അപകടം അവിടെയല്ല. വയനാട്ടിലെ ഈറക്കാടുകള്‍ക്കിടയില്‍ നക്‌സലൈറ്റായി ഒരു ഓര്‍മ്മ ഒളിച്ചിരിക്കുന്നതിലാണ് യഥാര്‍ത്ഥ പ്രശ്‌നം. പാവം ആദിവാസികളെ പറഞ്ഞുപറ്റിച്ച് ഇവാഞ്ചലിസ്റ്റ് ഗ്രൂപ്പുകളും സിഐഎ പോലുള്ള വിദേശചാര ഏജന്‍സികളും ഒക്കെ ചേര്‍ന്ന് സ്‌പോണ്‍സര്‍ ചെയ്തതാണ് ഇന്ത്യയിലെ മാവോയിസം എന്ന് ഏവര്‍ക്കുമറിയാം. എന്നിട്ടും അതിനു കമ്മ്യൂണിസ്റ്റ് നിറം ചാര്‍ത്തുന്നതു ബോധപൂര്‍വ്വമാണെങ്കില്‍ സൂക്ഷിക്കണം. മാവോയിസ്റ്റ് മേഖലകളില്‍ ആയുധങ്ങളെത്തിച്ചതിന് പിടിയിലായവരില്‍ പലരും മതപരിവര്‍ത്തനവിഭാഗക്കാരും വൈദേശിക ബന്ധമുള്ളവരുമായിരുന്നു. ബംഗാളിലെ പുരുളിയയില്‍ 1995 ഡിസംബര്‍ 17ന് തോക്കുകളും വെടിയുണ്ടകളും ഒരു കാര്‍ഗോപ്ലെയിനില്‍ കൊണ്ടുവന്ന് താഴേയ്ക്കിട്ടു കൊടുത്ത ദുരൂഹമായ കേസില്‍ സംശയിക്കപ്പെട്ട കിം ഡേവി എന്ന ഡെന്മാര്‍ക്ക് പൗരന്‍ അമേരിക്കന്‍ സിഐഎയുടേയോ ബ്രിട്ടീഷ് ചാരസംഘടനയുടേയോ പ്രവര്‍ത്തകനാണെന്നു സംശയിക്കപ്പെടുന്നുണ്ട്. പല ചാരക്കേസുകളും പോലെ ഇതും തെളിയിക്കപ്പെടാതെ പോയി. മാവോയിസ്റ്റുകള്‍ക്കുവേണ്ടി മതപരിവര്‍ത്തന ലോബികളുടെ കൈയിലെത്തിക്കാനായാണ് തോക്കുകള്‍ നല്‍കിയതെങ്കിലും പിന്നീട് ആനന്ദമാര്‍ഗ്ഗികള്‍ക്കുവേണ്ടിയാണെന്നു പറഞ്ഞ് കിം ഡേവി തടിതപ്പുകയായിരുന്നു. ബര്‍ണാഡ് മൊറൈസ് ഇതൊക്കെ അറിയാതെയാണ് കവിത എഴുതിയതെങ്കില്‍ ക്ഷമിക്കാം. അറിഞ്ഞുകൊണ്ടാണെങ്കില്‍ ഇതിലല്പം രാജ്യവിരുദ്ധതയുണ്ട്. വെറും കുറച്ചു രാഷ്ട്രീയ നിലപാടുകള്‍ എന്നല്ലാതെ കവിത എന്നു വിളിക്കാന്‍ ഒന്നുമില്ല.
മാതൃഭൂമിയില്‍ (ആഗസ്റ്റ് 2-8) ടോം ജെ. മങ്ങാട്ട് ‘മാര്‍ജ്ജാരന്യായസംഹിത’ എന്നപേരില്‍ എഴുതിയിരിക്കുന്ന കഥ മൃഗസംരക്ഷണത്തിന്റെ പേരില്‍ നമ്മള്‍ കാട്ടിക്കൂട്ടുന്ന ചില വിക്രിയകളെ പരിഹസിക്കുന്നതാണ്. നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് വളര്‍ത്തുമൃഗങ്ങളെ കൊന്നാല്‍ രണ്ട് മുതല്‍ അഞ്ച് വര്‍ഷംവരെ തടവുലഭിക്കാമെന്നു പറഞ്ഞു കേള്‍ക്കുന്നു. ഒരു വളര്‍ത്തുപൂച്ചയെ അല്ലെങ്കില്‍ പട്ടിയെ കൊന്നാല്‍ ഇത്രയും ശിക്ഷകിട്ടുമത്രേ! ഈ നിയമത്തോടു ഒരു കാരണവശാലും യോജിക്കാന്‍ കഴിയുന്നില്ല. നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന ഒരു പ്രതിഭാസം പട്ടിയേയും പൂച്ചയേയും ഒക്കെ കൊണ്ടുവന്നു വളര്‍ത്തിവലുതാക്കി അന്യന് ശല്യമുണ്ടാക്കാനായി തുറന്നു വിടുന്നതാണ്. ആ ജീവികള്‍ തെരുവിലും മറ്റുള്ളവരുടെ വീട്ടുമുറ്റത്തും അടുക്കളയിലുമൊക്കെ നിരന്തര ശല്യമായി മാറുന്നു. വളര്‍ത്തി പുറത്തേക്ക് തുറന്നുവിടുന്നവരെയാണ് ശിക്ഷിക്കേണ്ടത്. അല്ലാതെ ഇവയുടെ നിരന്തര ശല്യത്തില്‍ നിന്നു രക്ഷപ്പെടാനായി ഗതികെട്ട് കൊല നടത്തുന്നവരെയല്ല. ഒരു ഉപദ്രവവുമില്ലാത്ത ഒരു വളര്‍ത്തു മൃഗത്തെ പക തീര്‍ക്കാനോ മറ്റോ കൊന്നാല്‍ ആറുമാസം തടവോ പിഴയോ ഒക്കെ ശിക്ഷയാക്കിയാല്‍ അത് അനുവദനീയമാണ്. രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് എന്നൊക്കെ പറയുന്നത് വെള്ളരിക്കാപട്ടണത്തിലെ ശിക്ഷയല്ലേ. ഞാന്‍ നിയമവിദഗ്ദ്ധനല്ല. ഭാരതീയ ന്യായസംഹിതയില്‍ ഇങ്ങനെയൊരു വകുപ്പുണ്ടെങ്കില്‍ അടിയന്തരമായി അതുനീക്കം ചെയ്യേണ്ടതാണ്. ഇവയുടെ ശല്യത്തില്‍ നിന്നും രക്ഷപ്പെടാനായി കൊല നടത്തുന്ന സാധുവിനെയല്ല ശിക്ഷിക്കേണ്ടത്. ഇവയെ വളര്‍ത്തി തെരുവില്‍ ഉപേക്ഷിക്കുന്നവരെയാണ് ശിക്ഷിക്കേണ്ടത്. അതും ഇത്രയും വലിയ ശിക്ഷയൊന്നും ആശാസ്യമല്ല. ഇത്തരം അപ്രായോഗിക നിയമങ്ങള്‍ പരിഹാസ്യമാണെന്നു തന്നെയാണ് കഥാകൃത്ത് പറഞ്ഞുവയ്ക്കുന്നത്; കൂട്ടത്തില്‍ മനുഷ്യവ്യവഹാരങ്ങളുടേയും മനോഭാവങ്ങളുടേയും ചില വിചിത്രസഞ്ചാരങ്ങളും. കഥ വായന അര്‍ഹിക്കുന്നതാണ്.
ജര്‍മ്മന്‍ സാഹിത്യചരിത്രം എന്നൊരു പുസ്തകം വിലകൊടുത്തു വാങ്ങി ഞാനൊരിക്കല്‍ വായിച്ചുനോക്കി. ഇപ്പോഴെന്റെ സ്വകാര്യഗ്രന്ഥശേഖരത്തിന്റെ ഇടയിലെവിടെയോ അതു വിശ്രമിക്കുന്നുണ്ട്. അതില്‍ പറയുന്ന ഒരെഴുത്തുകാരനും നമ്മള്‍ മലയാളികള്‍ക്കു പരിചയമുള്ളവരല്ല. ഗെയ്‌ഥേ, ഹോഫ്മാന്‍, തോമസ്മാന്‍, കാഫ്ക, ഹെര്‍മന്‍ ഹെസെറില്‍ക്കെ, ബ്രെഹ്ത്, ഗുന്തര്‍ഗ്രാസ് തുടങ്ങിയ അതികായന്മാര്‍ പലരും എഴുതിയ ഭാഷയാണ് ജര്‍മ്മന്‍. പൊതുവെ ബുദ്ധിജീവികളുടെ ഭാഷയായാണ് ജര്‍മ്മന്‍ അറിയപ്പെടുന്നത്. തത്വചിന്തകരുടെ ഒരു നിര തന്നെ ജര്‍മ്മനിയിലുണ്ട്. എങ്കിലും ഈ മുന്‍നിരക്കാരെ നമ്മളറിഞ്ഞത് ഇംഗ്ലീഷിലൂടെയാണ്. ഇവരല്ലാതെ ജര്‍മ്മനിയില്‍ മാത്രം പ്രശസ്തരായ പലരുമുണ്ട്. അത്തരത്തില്‍ ഒരാളാണ് ലെസ്സിങ്ങ്. ജര്‍മ്മന്‍കാര്‍ക്ക് അദ്ദേഹം പ്രിയങ്കരനാണെങ്കിലും നമ്മള്‍ മലയാളികള്‍ക്ക് അധികം പരിചയമില്ല. അദ്ദേഹത്തിന്റെ കൃതികളെ സമഗ്രമായി മനസ്സിലാക്കാതെ ജീവചരിത്രം മാത്രം സച്ചുതോമസ് മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു. ഇന്റര്‍നെറ്റു നോക്കാത്തവര്‍ക്ക് പ്രയോജനം ചെയ്യും.





















