ലിലിയന്‍ ഹെല്‍മാന്‍ (Lillian Hellman) 1984ല്‍ അന്തരിച്ച ഒരു അമേരിക്കന്‍ എഴുത്തുകാരിയാണ്. ജോസഫ് മക്കാര്‍ത്തിയുടെ (Joesph Raymond Mc Carthy) കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് വിരുദ്ധ അണ്‍ അമേരിക്കന്‍ കമ്മറ്റിയുടെ കാലത്ത് ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ കൂട്ടത്തില്‍ ലിലിയനും ഉണ്ടായിരുന്നു. അവരുടെ നാടകങ്ങളും ഓര്‍മ്മക്കുറിപ്പുകളും വളരെ പ്രസിദ്ധമാണ്. മറ്റൊരു അമേരിക്കന്‍ എഴുത്തുകാരിയായിരുന്ന മേരിമക്കാര്‍ത്തി ഒരിക്കല്‍ ലിലിയന്‍ ഹെല്‍മാന്റെ ഓര്‍മക്കുറിപ്പുകളെക്കുറിച്ചു പറഞ്ഞത് ”Every word she write is a lie including ‘a’ and ‘the”’ എന്നായിരുന്നു. ഈ രണ്ടെഴുത്തുകാരികളും തമ്മിലുണ്ടായിരുന്ന വൈരം അക്കാലത്തു പ്രസിദ്ധമായിരുന്നു. ഒരുപക്ഷേ ആ ശത്രുത കൊണ്ടുപറഞ്ഞതാവാം ഇത്. അല്ലെങ്കിലും ഓര്‍മ്മക്കുറിപ്പുകളുടെ സത്യസന്ധതയൊന്നും ആര്‍ക്കും കൃത്യമായി കണ്ടെത്താന്‍ പറ്റില്ലല്ലോ! മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരന്‍ താന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും അതിനു ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ടെന്നും അക്കാലത്തു ജയില്‍ മുറ്റത്തു പൂക്കള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്നു തെളിഞ്ഞിട്ടും ആരും അക്കാര്യങ്ങളൊന്നും കാര്യമായി എടുത്തു കണ്ടില്ല.
ലിലിയന്‍ ഹെല്‍മാന്റെ ഒരു നാടകം വളരെ പ്രസിദ്ധമായിത്തീര്‍ന്നിട്ടുണ്ട്; ‘The Children’s Hour’. ഇന്നത്തെ കേരള പരിതഃസ്ഥിതിയില്‍ വളരെ പ്രസക്തമാണാ നാടകമെന്നു തോന്നുന്നതിനാല്‍ അതിനെയൊന്നു പരിചയപ്പെടുത്താമെന്നു തോന്നുന്നു. 1934ല്‍ പുറത്തുവന്നതാണീ നാടകം. കാരന്‍ റൈറ്റ് (Karen Wright), മാര്‍ത്തഡോബി (Martha Dobie) എന്ന രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് പഴയ ഒരു ഫാംഹൗസ് നവീകരിച്ച് അതില്‍ ഒരു സ്‌കൂള്‍ തുടങ്ങുന്നു. പെണ്‍കുട്ടികള്‍ക്കുവേണ്ടി മാത്രമുള്ള ഒരു ബോര്‍ഡിങ്ങ് സ്‌കൂളായിരുന്നു അത്. അവിടെ ചേര്‍ക്കപ്പെട്ട അനുസരണയില്ലാത്ത, സത്യസന്ധതയില്ലാത്ത, വളരെ കൗശലക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു മേരി റ്റില്‍ഫോര്‍ഡ് (Mary Tilford). ഈ പെണ്‍കുട്ടി വരുത്തിവയ്ക്കുന്ന വിനകളാണ് പ്രധാന ഇതിവൃത്തം. സ്‌കൂളില്‍ നിന്നും ഓടിപ്പോകുന്ന ഈ പെണ്‍കുട്ടി അവളുടെ അമ്മൂമ്മയായ അമേലിയ റ്റില്‍ഫോര്‍ഡിനെ അഭയം പ്രാപിക്കുന്നു. അവള്‍ തികച്ചും ആരോഗ്യവതിയാണെന്നു കണ്ടെത്തിയ അമ്മൂമ്മ മേരി റ്റില്‍ഫോര്‍ഡിനെ സ്‌കൂളിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ ശ്രമിക്കുന്നു.
സ്‌കൂളില്‍ വീണ്ടും ചേര്‍ക്കപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ ആ പെണ്‍കുട്ടി പറയുന്ന കള്ളങ്ങള്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കാരനും മാര്‍ത്തയും തമ്മില്‍ ലെസ്ബിയന്‍ ബന്ധമുണ്ടെന്ന വലിയ ഒരു നുണയാണ് ഈ കുട്ടി അമ്മൂമ്മയോടു പറയുന്നത്. അമ്മൂമ്മ അക്കാര്യം ശരിയാണോ എന്നന്വേഷിക്കാനൊന്നും മുതിരുന്നില്ല. അവര്‍ ഉടന്‍ തന്നെ മറ്റുകുട്ടികളുടെ രക്ഷിതാക്കളോട് ആ നുണ പറയുന്നു. രക്ഷിതാക്കള്‍ ഉടന്‍ തന്നെ ആ കഥ വിശ്വസിക്കുകയും തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ നിന്നു പിന്‍വലിക്കുകയും ചെയ്യുന്നു. വളരെ പ്രയാസപ്പെട്ടു മാര്‍ത്തയും കാരനും കെട്ടി ഉയര്‍ത്തിയ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്ന സ്വപ്‌നം തകരുന്നു. മേരിയുടെ നുണകളാണ് തങ്ങളുടെ സ്‌കൂള്‍ തകരാന്‍ കാരണമെന്ന് തിരിച്ചറിഞ്ഞ് അവര്‍ മേരിയുടെ വീട്ടിലെത്തുന്നു. എന്നാല്‍ സമര്‍ത്ഥമായ നുണകള്‍ കൊണ്ട് ആ പെണ്‍കുട്ടി അവരെ വശംകെടുത്തുന്നു. ഒടുവില്‍ മാര്‍ത്തയ്ക്കും കാരനും കോടതിയെ അഭയം പ്രാപിക്കേണ്ടി വരുന്നു. എന്നാല്‍ കോടതിയേയും വിശ്വസിപ്പിക്കാന്‍ കൗശലക്കാരിയായ ആ പെണ്‍കുട്ടിക്കു കഴിഞ്ഞു. കേസില്‍ അവര്‍ പരാജയപ്പെട്ടു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ മാര്‍ത്ത സ്വയം വെടിവെച്ചു മരിക്കുന്നു. മരണം നടന്നു അധികം കഴിയുന്നതിനുമുമ്പ് മേരിയുടെ മുത്തശ്ശിയായ അമേലിയ റ്റില്‍ഫോര്‍ഡ് സത്യം തിരിച്ചറിയുന്നു. അവര്‍ കാരനോട് മാപ്പ് അപേക്ഷിക്കുന്നു. വളരെ വൈകിപ്പോയി എന്ന കാരന്റെ മറുപടിയോടെ നാടകം അവസാനിക്കുകയാണ്.
ഇവിടെ ആ പെണ്‍കുട്ടി മാത്രമല്ല കുറ്റക്കാരി. ആ പെണ്‍കുട്ടി പറഞ്ഞ നുണകള്‍ അപ്പാടെ വിശ്വസിച്ച അമ്മൂമ്മയും ‘കാളപെറ്റു എന്നു കേട്ട ഉടന്‍ കയറെടുത്ത’ സമൂഹവും എല്ലാം കുറ്റക്കാരാണ്. കേരള സമൂഹം ഇപ്പോള്‍ 1930കളിലെ അമേരിക്കന്‍ സമൂഹത്തിനു തുല്യമാണെന്നു പറയാം. സമര്‍ത്ഥമായി നുണ പറയുന്ന സ്ത്രീകള്‍ സമൂഹത്തേയും കോടതിയേയും തെറ്റിദ്ധരിപ്പിക്കുന്നു. പോലീസുകാര്‍ പണം വാങ്ങി വ്യാജ എഫ്‌ഐആറുകള്‍ ചമയ്ക്കുന്നു. അതിലെ യുക്തിരാഹിത്യം മനസ്സിലായാലും കോടതി നിയമത്തിന്റെ പഴുതുകളില്‍ തൂങ്ങി അന്ധമായി പ്രതികരിക്കുന്നു. പല നിരപരാധികള്‍ക്കും അവരുടെ ജീവിതം നഷ്ടപ്പെട്ടശേഷം കേസില്‍ നിന്നും വിടുതല്‍ ലഭിക്കുന്നു. ഈയടുത്ത ദിവസമാണ് ഒരു പതിമൂന്നു വയസ്സുകാരി തന്നെ സഹപാഠികള്‍ പീഡിപ്പിച്ചു എന്നൊരു കള്ളക്കഥയുണ്ടാക്കി സമൂഹത്തെ മൊത്തം മുള്‍മുനയില്‍ നിര്‍ത്തിയത്. ഇത്തരം കേസുകളില്‍ സ്ത്രീകളേയും പോലീസിനേയും അപ്പാടെ വിശ്വസിക്കാതെ കോടതി തന്റെ വിവേചനാധികാരം പ്രയോഗിച്ചില്ലെങ്കില്‍ നിരപരാധികളായ പലര്‍ക്കും തങ്ങളുടെ ജീവിതം നഷ്ടപ്പെടും. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞശേഷം നീതി ലഭിച്ചിട്ട് എന്തു പ്രയോജനം? “”Justice Delayed is Justice denied”എന്ന സുപ്രസിദ്ധമായ വരികള്‍ കോടതികള്‍ ഓര്‍മ്മിക്കേണ്ടതാണ്.
ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മവരുന്നത് പണ്ട് ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിച്ച ലീയോ ടോള്‍സ്റ്റോയിയുടെ ”God sees the Truth, But waits” എന്ന പ്രസിദ്ധ കഥയാണ്; ഇവാന്‍ ദിമിത്രിവിച്ച് അക്‌സിനോവ് എന്ന പാവം കച്ചവടക്കാരന്റെ കഥ. കച്ചവടത്തിനായി പോകുന്നതിനിടയില്‍ ഒരു സത്രത്തില്‍ താമസിക്കേണ്ടിവരുന്ന അക്‌സിനോവ് അയാളറിയാതെ ഒരു കൊലപാതകക്കേസില്‍ അറസ്റ്റിലാവുന്നു. കാരണം കൊലപാതകി കത്തി ഒളിപ്പിച്ചത് അക്‌സിനോവിന്റെ ലഗേജിലായിരുന്നു. നിരപരാധിയായ അയാള്‍ സൈബീരിയന്‍ ജയിലില്‍ അടയ്ക്കപ്പെടുന്നു. 26 വര്‍ഷം ആ സാധുവിന് ആ ജയിലില്‍ കിടക്കേണ്ടി വന്നു. അപ്പോഴാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസ്തുത കൊലപാതകം നടത്തിയ മക്കാര്‍ സെമിയോണിച്ച് മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് അക്‌സിനോവിന്റെ സെല്ലില്‍ എത്തുന്നത്. താന്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിട്ടുള്ള കേസില്‍ നിരപരാധിയാണെന്നും യഥാര്‍ത്ഥത്തില്‍ താനൊരു കുറ്റം ചെയ്തിട്ടും പണ്ടുതന്നെ ശിക്ഷിച്ചില്ലെന്നും അയാള്‍ പറയുന്നു. സംഭാഷണത്തിനൊടുവില്‍ അക്‌സിനോവിന് തന്നെ കുറ്റവാളിയാക്കിയ കൊലപാതകം യഥാര്‍ത്ഥത്തില്‍ ചെയ്തത് ഈ മക്കാര്‍ ആണെന്നു മനസ്സിലായി. അയാളോട് പ്രതികാരം ചെയ്യണമെന്നു തോന്നിയെങ്കിലും വളരെ വര്‍ഷമായി ജയിലില്‍ക്കിടന്നു വയോവൃദ്ധനായ അയാള്‍ക്ക് ഇപ്പോള്‍ പ്രതികാരത്തിനൊന്നും താല്പര്യമില്ല. ജയിലില്‍ നിന്നു രക്ഷപ്പെടാനായി മക്കാര്‍ കുഴിച്ച ടണല്‍ ജയിലധികൃതര്‍ കണ്ടെത്തുന്നു. എന്നാല്‍ അത് ചെയ്തത് ആരാണെന്ന് തനിക്കറിയില്ല എന്നാണ് അധികൃതരോട് അക്‌സിനോവ് പറയുന്നത്. മക്കാര്‍ ടണല്‍ കുഴിക്കുന്നത് അക്‌സിനോവ് കണ്ടതാണ്.
തന്നെ കുടുക്കാന്‍ അക്‌സിനോവ് ശ്രമിക്കാത്തത് മക്കാറിന്റെ മനസ്സലിയിച്ചു. അയാള്‍ കുറ്റസമ്മതം നടത്തുന്നു. മാത്രവുമല്ല കുറ്റം ഏറ്റുപറഞ്ഞ് ആ വൃദ്ധനെ ജയില്‍ മോചിതനാക്കാനും അയാള്‍ ശ്രമിക്കുന്നു. എന്നാല്‍ ജയില്‍ മോചനത്തിനുള്ള ഉത്തരവു വന്നപ്പോഴേയ്ക്കും അക്‌സിനോവ് ശാന്തനായി മരിച്ചു കഴിഞ്ഞിരുന്നു. ഈ കഥ ഈശ്വരന്‍ എന്നെങ്കിലും സത്യം കണ്ടെത്തുമെന്നും നിരപരാധികള്‍ എന്നെങ്കിലും രക്ഷപ്പെടുമെന്നും നമുക്കു ശുഭാപ്തിവിശ്വാസം തരുന്നു. പക്ഷേ ആ രക്ഷപ്പെടല്‍ കൊണ്ട് എന്തുപ്രയോജനം! 26 കൊല്ലം ജയിലില്‍ക്കിടന്നു നരകിച്ചു, ഭാര്യയും മക്കളും എല്ലാം നഷ്ടപ്പെട്ടു, രോഗിയും പരിക്ഷീണനുമായി ഇനി രക്ഷപ്പെട്ടിട്ട് എന്തു പ്രയോജനം. ഈശ്വരനും കോടതിയുമെല്ലാം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുതന്നെ. നിരപരാധികളെ കുടുക്കുന്ന പോലീസിന്റെ കള്ളക്കളികള്‍ക്ക് കോടതികള്‍ നിയമത്തിന്റെ സാങ്കേതികത്വം പറഞ്ഞ് ഒത്തുനില്‍ക്കാന്‍ പാടില്ല. എഫ്.ഐ.ആര്‍. എന്നത് വേദപുസ്തകമാണെന്ന രീതിയില്‍, നിരപരാധിയാണെന്നു ബോധ്യപ്പെട്ടിട്ടും ജാമ്യം നിഷേധിക്കുന്ന നടപടികള്‍ ശരിയല്ല. കോടതിക്കു പ്രധാനം നിയമമല്ല, നീതിയാണ്; ധര്‍മ്മമാണ്. കേരളത്തില്‍ നിരപരാധികളെ കുടുക്കുന്ന കള്ളക്കേസുകള്‍ വ്യാപകമായതിനാലാണ് ഈ കൃതികള്‍ സൂചിപ്പിക്കേണ്ടി വന്നത്.
കേരളത്തിലെ ബാലസാഹിത്യം എന്നത് മുതിര്‍ന്നവരുടെ സാഹിത്യം മാത്രമാണെന്ന് ഒരു മുപ്പതു വര്‍ഷത്തിനു മുന്‍പു തന്നെ ഈ ലേഖകന്‍ എഴുതിയിട്ടുണ്ട്. ബാലസാഹിത്യത്തിന്റെ രചനയുടേയോ വിലയിരുത്തലിന്റേയോ ഒരു ഘട്ടത്തിലും കുട്ടികളുടെ താല്പര്യങ്ങള്‍ പരിശോധിക്കപ്പെടാറില്ല. മുതിര്‍ന്നവര്‍ എഴുതുന്നു. മുതിര്‍ന്നവര്‍ തന്നെ വിലയിരുത്തുന്നു. എന്നിട്ടു മഹത്തായ ബാല സാഹിത്യകൃതി എന്നു കണ്ടെത്തി കുട്ടികളോട് വായിക്കാനാവശ്യപ്പെടുന്നു. അവരുടെ അഭിരുചികളെ ഒരിക്കലും തൃപ്തിപ്പെടുത്താത്ത ആ കൃതികള്‍ അവര്‍ നിരസിക്കുന്നു. കുട്ടികളില്‍ വായനാശീലം ഇല്ലെന്നു നമ്മള്‍ പരിതപിക്കുന്നു. കേരളത്തിലെ ഒരു ബാലസാഹിത്യ പുരസ്‌കാരം പോലും കുട്ടികള്‍ നിര്‍ണ്ണ യിക്കുന്നതല്ല. മിടുക്കരായ, നല്ല വായനക്കാരായ ഏതാനും കുട്ടികള്‍ വായിച്ചു തീരുമാനിക്കുന്ന ബാലസാഹിത്യ അവാര്‍ഡുകള്‍ ഉണ്ടാകണം. കുട്ടികളുടെ മനസ്സിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത, വിരസമായ രചനകള്‍ നിരന്തരം നടത്തുന്ന, അവരുടെ വായനാസംസ്‌കാരത്തെത്തന്നെ ദുഷിപ്പിക്കുന്ന ഒരുപറ്റം ബാലസാഹിത്യകാരന്മാരാണ് നമുക്കിന്നുള്ളത്. അറുപഴഞ്ചന്മാരായ ഇവര്‍ കുട്ടികളെ ഒരു നൂറുവര്‍ഷം പിറകിലുള്ള സാമൂഹ്യാന്തരീക്ഷത്തിലേക്ക് തിരിച്ചാനയിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫലമോ, ഈ കുട്ടികള്‍ പാശ്ചാത്യമായ കാര്‍ട്ടൂണ്‍ സംസ്‌കാരത്തിന്റെ അടിമകളാകുന്നു.
‘മലയാളത്തിലെ ഏറ്റവും വലിയ ശൂന്യത കൗമാരസാഹിത്യം’ എന്ന പേരില്‍ സുജിത് രാജന്‍ എസ്. കലാകൗമുദിയില്‍ (ജൂലായ് 5-12) എഴുതിയിരിക്കുന്ന ലേഖനത്തില്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ലേഖകന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കാനാവില്ല എങ്കിലും പലതിനോടും യോജിക്കേണ്ടിയിരിക്കുന്നു. ‘ബീറ്റാ റീഡിങ്ങ്; നാമിനിയും തുറക്കാത്ത വാതില്‍’ എന്ന ഉപശീര്‍ഷകത്തില്‍ അദ്ദേഹം എഴുതുന്നതു നോക്കൂ: പാശ്ചാത്യപ്രസാധനരീതികളില്‍ ഒരു പുസ്തകം അച്ചടിക്കു പോകുന്നതിനു മുന്‍പുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ബീറ്റാറീഡിങ്ങ്… ഒരു കൗമാരനോവല്‍ പുറത്തിറങ്ങും മുന്‍പ് അതു വായിക്കാനും അഭിപ്രായം പറയാനും കുട്ടികളെ പ്രസാധകര്‍ ഏല്പിക്കുന്നു… അവരുടെ തിരുത്തലുകള്‍ക്കു ശേഷമാണ് കൃതി പുറത്തിറങ്ങുന്നത്… എന്നാല്‍ നമ്മുടെ നാട്ടിലെ രീതി ഇതിനു നേരേ വിപരീതമാണ്. ഇവിടെ അമ്പതുകാരനായ ഒരാള്‍ കുട്ടികള്‍ക്കായി കഥയെഴുതുന്നു. അറുപതുകാരനായ മറ്റൊരാള്‍ അത് എഡിറ്റു ചെയ്യുന്നു. നാല്പതുകാരനായ ഒരാള്‍ അതിനു കവര്‍ ഡിസൈന്‍ ചെയ്യുന്നു. വേറൊരാള്‍ പ്രസിദ്ധീകരിക്കുന്നു. ഒടുവില്‍ മുതിര്‍ന്നവര്‍ മാത്രം ചേര്‍ന്നു തയ്യാറാക്കിയ പുസ്തകം വായിക്കാന്‍ കൂട്ടാക്കാത്ത കുട്ടികളെ ഇവര്‍ ഒരുമിച്ചു കുറ്റപ്പെടുത്തുകയും ചെയ്യുന്നു. വളരെ യാഥാര്‍ത്ഥ്യബോധമുള്ള നിരീക്ഷണമാണ് സുജിത് രാജന്‍ എസ്. നടത്തിയിരിക്കുന്നത്. ഇനിയെങ്കിലും ഈ മേഖലയില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഇടപെടലുകള്‍ ഉണ്ടാകട്ടേ.
കലാകൗമുദിയില്‍ അഹമ്മദ് ഖാന്‍ എന്നൊരാള്‍ ‘ചക്രവര്‍ത്തിയുടെ സങ്കടം’ എന്നൊരു കവിത എഴുതിയിരിക്കുന്നു. കവിത ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപഹസിക്കാനും ഗാന്ധിജിയെ പുകഴ്ത്താനും വേണ്ടിയുള്ളതാണ്. ചക്രവര്‍ത്തിയെന്നു വിവക്ഷിച്ചിരിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെത്തന്നെ. അതങ്ങു തെളിച്ചുപറഞ്ഞില്ലെങ്കിലും സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ മനസ്സിലാകും. അര്‍ദ്ധകേകയില്‍ പദ്യരൂപത്തിലാണെഴുത്ത്. നല്ലതുതന്നെ, ഒരു വൃത്തമെങ്കിലും വശപ്പെടുത്തിയല്ലോ! ഗാന്ധിജിയും ഇന്ത്യക്കാരനല്ലേ, ലോകം മുഴുവന്‍ അദ്ദേഹത്തെ ആദരിക്കുന്നെങ്കില്‍ നല്ലതു തന്നെ. കവി പറയുമ്പോലെ ഒരാദരവ് അദ്ദേഹത്തിനിപ്പോള്‍ കിട്ടുന്നുണ്ടോ എന്തോ? പ്രത്യേകിച്ചും ആഫ്രിക്കയില്‍ ഗാന്ധിജിയെ പുകഴ്ത്താന്‍ മോദിജിയെ ഇകഴ്‌ത്തേണ്ട കാര്യമുണ്ടോ? രണ്ടുപേരും രണ്ടു രീതിയില്‍ രാഷ്ട്രസേവനം ചെയ്തവര്‍ തന്നെ. മോദിജി ഗാന്ധിജിയേക്കാള്‍ പ്രായോഗിക ബുദ്ധി കാണിച്ചുവെന്നേയുള്ളൂ. അതുമനസ്സിലാക്കാന്‍ ഇടുങ്ങിയ മനസ്സുള്ള കവിക്കു കഴിയുന്നില്ല.
‘വേനല്‍ക്കുറിപ്പുകള്‍’ എന്ന പേരില്‍ മലയാളം വാരികയില്‍ (ജൂലായ് 6) സുഷമബിന്ദു അഞ്ചു ചെറുഗദ്യ കവനങ്ങള്‍ എഴുതിയിരിക്കുന്നു. എല്ലാ കവിതകളിലും ചില നിരീക്ഷണങ്ങളൊക്കെയുണ്ട്. ഗദ്യത്തിലാണെങ്കിലും ഈ നിരീക്ഷണങ്ങള്‍ കവിതയെ പ്രകാശിപ്പിക്കുന്നുവെന്നുപറയാം. അവസാന കവിത ഒറ്റമുറി ഉയര്‍ത്തുന്ന ചോദ്യത്തിന് ഒരു മറുചോദ്യമുണ്ട്. കവിത ഇങ്ങനെയാണ്: ഭര്‍ത്താവ് മദ്യപിക്കില്ലെന്നു പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു. നിനക്കു മടുക്കില്ലേ ആ ഒറ്റമുറി വീട്ടില്‍ താമസിക്കുമ്പോള്‍. ഇവിടെ ദാമ്പത്യത്തില്‍ സദ്‌സ്വഭാവിയായ ഒരാളോടൊപ്പം ജീവിക്കുമ്പോള്‍ സ്ത്രീക്കു മടുക്കുന്നു എന്നാണ് സൂചന. അവള്‍ക്കു സ്വാതന്ത്ര്യം വേണം. ഒറ്റമുറി പുരുഷനും ബാധകമാകില്ലേ. അതാണു മറുചോദ്യം. അയാള്‍ക്കും മടുപ്പ് ഉണ്ടായിക്കൂടേ?






















