കഥകളുടേയും ഉപകഥകളുടേ യും ധര്‍മ്മോപായങ്ങളുടേയും അക്ഷയഖനിയാണ് മഹാഭാരതം. ഒരു ലക്ഷം ശ്ലോ കങ്ങളിലൂടെ മനുഷ്യസാധ്യമല്ലെന്നു തോന്നാവുന്നതരത്തില്‍ സങ്കീര്‍ണ്ണമായ ആവിഷ്‌കാരമാണ് വ്യാസന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. ആധുനിക നോവലുകളില്‍ പോലും കാണാത്ത തരത്തിലുള്ള മാനസികാപഗ്രഥനമാണ് വ്യാസന്‍ ഇതിഹാസത്തില്‍ നടത്തിയിരിക്കുന്നത്. പല കഥാപാത്രങ്ങളുടെയും മാനസികവ്യാപരങ്ങള്‍ അവതരിപ്പിക്കുന്നത് അവിശ്വസനീയമായ രീതിയിലാണ്. അതുകൊണ്ടുതന്നെ ഒരിക്കലും അവസാനിക്കാത്ത ഒരു സാധ്യതയാണ് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം മഹാഭാരതം. പല എഴുത്തുകാരും ഭാരതകഥയെ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ ആധുനിക ആഖ്യായികകളുടെ നിര്‍മ്മാണത്തിനു പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ മാത്രം ഏതാണ്ടു രണ്ടു ഡസനോളം നോവലുകള്‍ ഭാരതത്തെ ഉപജീവിച്ചു രചിക്കപ്പെട്ടിട്ടുണ്ട്. ഭാരതത്തിലെ എല്ലാ പ്രധാന ഭാഷകളിലും അത്തരം നോവലുകള്‍ എഴുതപ്പെട്ടിരിക്കുന്നു. മുന്‍പൊരു പംക്തിയില്‍ അവയുടെ ഒക്കെ പേരുകള്‍ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
ഭാരതകഥയെ അടിസ്ഥാനപ്പെടുത്തി മലയാളത്തിലുണ്ടായിട്ടുള്ള കൃതികളില്‍ മൂന്നെണ്ണം പ്രത്യേകിച്ച് എടുത്തു പറയാതെ ഒരിക്കലും കടന്നുപോകാനാവില്ല. അതില്‍ രണ്ടെണ്ണം നോവലുകളാണെങ്കില്‍ ഒന്നു നിരൂപണമാണ്. ഒരു നോവല്‍ പോ ലെ തന്നെ ആസ്വാദ്യമായി വായിച്ചുപോകാവുന്ന മാരാരുടെ ഭാരത പര്യടനമെന്ന വിമര്‍ശനഗ്രന്ഥമാണ് മലയാളത്തിലെ മഹാഭാരതാഖ്യായികകള്‍ക്കു നിമിത്തമായതെന്നു വേണമെങ്കില്‍ പറയാം. 1950ല്‍ മാരാര്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ വിമര്‍ശന ഗ്രന്ഥം ധാരാളം പതിപ്പുകള്‍ക്കു കാരണമാവുകയും ഒരു നോവല്‍പോലെ വായിക്കപ്പെടുകയും ചെയ്തു. പി.കെ. ബാലകൃഷ്ണനും എം.ടിക്കുമെല്ലാം പ്രചോദനം ലഭിച്ചത് മാരാരുടെ ഈ കൃതിയില്‍ നിന്ന് തന്നെയാകാനാണു സാധ്യത.
എം.ടിയുടെ ‘രണ്ടാമൂഴ’ വും പി.കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാനുറങ്ങട്ടേ’യും ഒന്നിനൊന്നു മെച്ചപ്പെട്ട ആഖ്യാനങ്ങള്‍ തന്നെ. ഈ ലേഖകന്‍ മാരാരുടെ ‘ഭാരതപര്യടനം’ പോലെ തന്നെ ഈ കൃതികളും ആവര്‍ത്തിച്ചു വായിക്കാറുണ്ട്. രണ്ടാമൂഴം ഭീമന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നുവെങ്കില്‍ ദ്രൗപദിയുടെ കാഴ്ചപ്പാടിലൂടെ കര്‍ണ്ണന്റെ കഥ പറയാനാണ് പി.കെ. ശ്രമിച്ചത്. മാരാരെപ്പോലെ അധര്‍മ്മത്തെ മുഴുവന്‍ ധര്‍മ്മമാക്കാന്‍ എം.ടിയും പി.കെയും ശ്രമിച്ചിട്ടില്ലെങ്കിലും ചില പൊടിക്കൈകളൊക്കെ രണ്ടുപേരും പ്രയോഗിക്കുന്നുണ്ട്. ഏകപക്ഷീയമായി കര്‍ണ്ണന്റെ നന്മകള്‍ മാത്രം കാണുന്ന മനസ്സാണ് ബാലകൃഷ്ണന്റേത്. ആ മനസ്സ് മാരാരില്‍ തുടങ്ങുന്നതുതന്നെ. എം.ടി പ്രയോഗിക്കുന്ന പൊടിക്കൈകളെല്ലാം ഇരാവതി കാര്‍വേയുടെ മഹാഭാരതപഠനങ്ങളില്‍ ഉള്ളതാണെന്നു വേണമെങ്കില്‍ പറയാം. റഫറന്‍സില്‍ ആ കൃതിയേയും എം.ടി ചേര്‍ത്തു വയ്ക്കുന്നുണ്ട്. ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത് ബി.എസ്. രാജേന്ദ്രനെന്ന സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായ എഴുത്തുകാരന്‍ മഹാഭാരതത്തിലെ ഒരു കഥാസന്ദര്‍ഭത്തെ എടുത്ത് ‘ദുശ്ശള’ എന്നൊരു നോവല്‍ എഴുതിയത് വായിച്ചതാണ്. ദുശ്ശളയുടെ കഥ വളരെ ഹൃദയാവര്‍ജ്ജകമായ ഒന്നാണെങ്കിലും ഇതിനു മുന്‍പാരും അക്കഥയെ നോവലോ നാടകമോ ഒന്നും ആക്കിയിട്ടുള്ളതായി കണ്ടിട്ടില്ല. കഥാകാരന്‍ സംസ്‌കൃതം ഐച്ഛികമായി പഠിച്ച വ്യക്തിയായതിനാല്‍ കൂടുതല്‍ ആഴത്തില്‍ ഭാരതകഥ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവണം. എങ്കിലും സംസ്‌കൃതത്തിന്റെ ഭാരമൊന്നുമില്ലാതെ ലളിതമായി കഥ പറയാന്‍ ആഖ്യായികാകാരനു കഴിയുന്നുണ്ട്.
ഒറ്റവായനയില്‍ത്തന്നെ 135 പേജുകള്‍ മാത്രമുള്ള ലഘുനോവല്‍ ആരായാലും വായിച്ചു തീര്‍ക്കും. വായനയെ അത്രയ്ക്കു പ്രോത്സാഹിപ്പിക്കുന്ന രചനാ രീതിയാണ് ബി.എസ്. രാജേന്ദ്രന്റേത്. ‘ധര്‍മ്മനീതിയ്ക്കു അനുഗുണമായി നില്‍ക്കാത്ത വിധിയുടെ ഉദാസീനതയോര്‍ത്ത്’ നമ്മളും വ്യാകുലപ്പെടുന്ന തരത്തിലാണ് നോവലിന്റെ ശില്പം. ഒഴുക്കുള്ള ഭാഷയും സംഭവ കഥനത്തിലെ ചിട്ടയും നമ്മളെ ശരിക്കും ആകര്‍ഷിക്കുന്നു. മറ്റാരും പറയാത്ത ഒരു കഥാഭാഗം തെരഞ്ഞെടുത്ത് ആവിഷ്‌ക്കരിക്കാനുള്ള നോവലിസ്റ്റിന്റെ മനസ്സ് നിസ്തുലമായ ഒന്ന് സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നു വ്യക്തം. അദ്ദേഹം തന്റെ കര്‍മ്മത്തില്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു. ‘ദുശ്ശള’ പാരായണവ്യഗ്രത സൃഷ്ടിക്കാന്‍ പോന്ന നോവലാണ്. തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ട ഒരു രചന.
നമ്മുടെ നാഷണലൈസ്ഡ് ബാങ്കുകള്‍ പല രീതിയില്‍ നിക്ഷേപകരുടെ പണം തട്ടിയെടുക്കാന്‍ തുടങ്ങിയിട്ടുകാലം കുറെയായി. മിനിമം ബാലന്‍സ് ഇല്ല എന്ന കാരണം പറഞ്ഞ് ചെറിയതുകകള്‍ മാത്രം നിക്ഷേപിക്കാന്‍ കഴിവുള്ള ദരിദ്രരുടെ പണം തട്ടിയെടുക്കുന്നത് വലിയ ക്രൂരതയാണ്. അതിലും വലിയ ക്രൂരതയാണ് ഏതെങ്കിലും നിക്ഷേപകന്‍ മരിച്ചുപോയാല്‍ പല കാരണങ്ങള്‍ പറഞ്ഞ് പണം നോമിനിക്കു കൈമാറാതെയിരിക്കുന്നത്. ഒരാള്‍ ജീവിച്ചിരുന്ന കാലത്ത് തന്റെ നിക്ഷേപത്തിന് ഒരു അവകാശിയെ നോമിനി എന്ന പേരില്‍ ചുമതലപ്പെടുത്തിയാല്‍ ബാങ്ക് പിന്നെന്തിനാണ് മറ്റവകാശികളെക്കുറിച്ച് അന്വേഷിക്കുന്നത്. യാതൊരുവിധമായ സമ്മര്‍ദ്ദത്തിനും വിധേയമായല്ല ഞാന്‍ ഈ നോമിനിയെ മരണശേഷം ഡിപ്പോസിറ്റ് തുക സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നൊരു ഡിക്ലറേഷന്‍ നിക്ഷേപകനില്‍ നിന്ന് എഴുതിവാങ്ങി ബാങ്ക് സൂക്ഷിച്ചാല്‍ മാത്രം പോരെ.
ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ആ പണം ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍, മരണം പൂര്‍ണ്ണമായും ബാങ്കിനുബോധ്യപ്പെട്ടു കഴിഞ്ഞാല്‍, ഉടനെതന്നെ നോമിനിക്കു കൈമാറുന്നതാണ് സാമാന്യമര്യാദയും മനുഷ്യത്വവും. എന്നാല്‍ നമ്മുടെ ദേശസാല്‍കൃതബാങ്കുകള്‍ കൃത്യമായി ഒരു നോമിനിയെ രേഖപ്പെടുത്താന്‍ ഇപ്പോള്‍ ഡിപ്പോസിറ്ററെ അനുവദിക്കാറില്ല. നിക്ഷേപകന്‍ മരിച്ചാല്‍ വിവിധ നിയമക്കുരുക്കുകളില്‍ പെടുത്തി പണം കൈമാറുന്നത് വര്‍ഷങ്ങളോളം വൈകിപ്പിക്കുന്നു. അതൊരു തരം കൊള്ള തന്നെയാണ്. സാധാരണക്കാരായ നിക്ഷേപകരെ വല്ലാതെ വലയ്ക്കുന്ന ഇത്തരം നടപടികള്‍ സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കേണ്ടതാണ്. മരണമടഞ്ഞ കാല്‍റമുണ്ട എന്ന സഹോദരിയുടെ പേരിലുള്ള 20,000 രൂപ തിരികെക്കിട്ടാന്‍ ജിത്തുമുണ്ട എന്നയാള്‍ക്ക് തന്റെ കൂടെപ്പിറപ്പിന്റെ അസ്ഥികൂടവും പേറി മൂന്ന് കിലോമീറ്റര്‍ നടക്കേണ്ടി വന്നു. ഒഡിഷയില്‍ നടന്ന ഈ സംഭവം ഏവരേയും ഞെട്ടിച്ചു. ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും നമ്മുടെ ദേശസാല്‍കൃത ബാങ്കുകളുടെ പലതരം കൊള്ളകള്‍ക്കു നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നവരാണ്. ഈ സംഭവത്തെ ഗോപികൃഷ്ണന്‍ ‘വന്ദേമാതരം’ എന്ന പേരില്‍ ഒരു കവിതയാക്കി മാതൃഭൂമിയില്‍ (ജൂണ്‍ 14-20) എഴുതിയിരിക്കുന്നു.
ചില അനീതികള്‍ ഇങ്ങനെ തുറന്നു കാണിച്ചേ മതിയാകൂ! ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും കൂടുതല്‍ ഔദാര്യം കാണിക്കേണ്ട പൊതുമേഖല ബാങ്കുകള്‍ വിവിധതരം ചാര്‍ജ്ജുകളിലൂടെ ആ പാവങ്ങളുടെ പണം കൊള്ളയടിക്കാനാണു നോക്കുന്നത്. ജിത്തുമുണ്ട ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. പലരും അനുഭവിക്കുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങളിലേയ്ക്കു ശ്രദ്ധപതിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടതാണ്. കവി കവിത അവസാനിപ്പിക്കുന്നതുപോലെ ‘ചത്താലും മനുഷ്യരെ ചാകാന്‍ വിടാത്ത ഒരു രാജ്യം’ എന്ന് നമ്മുടെ നാട്ടിനെ വിളിക്കാന്‍ ഇടവരരുത്.
ഇതിനൊരു മറുവശം കൂടിയുണ്ട്. കേരളത്തിലെ കവികള്‍ മിക്കവാറും ജന്മരാജ്യത്തെ കുറ്റപ്പെടുത്താന്‍ നോമ്പുനോറ്റു നടക്കുന്നവരാണ്. എന്തെങ്കിലും ഒരു പ്രശ്‌നം കിട്ടാന്‍ കാത്തിരിക്കുകയാണ്. ഉടന്‍ തന്നെ സവര്‍ണ്ണാധിപത്യ ഹിന്ദു ഫാസിസം എന്നൊക്കെ അവര്‍ നിലവിളിച്ചു കളയും. പിന്നെ കുറ്റപ്പെടുത്തുന്നതു മുഴുവന്‍ വന്ദേമാതരം എന്ന ദേശീയഗീതത്തെയാണ്. നിരുപദ്രവമായ ഒരു ദേശഭക്തിഗീതത്തെ ഒഴിവാക്കാനായി സുനില്‍ പി. ഇളയിടത്തെപ്പോലുള്ളവര്‍ നടത്തുന്ന കസര്‍ത്തുകള്‍ കാണുമ്പോള്‍ സഹതാപം തോന്നും. ഒരുപക്ഷേ വന്ദേമാതരം ഇവര്‍ പറയുന്നതുപോലെ ഹൈന്ദവഭക്തി അവതരിപ്പിക്കുന്നില്ല. കാളിമാതാവിനെ സ്തുതിക്കുന്ന ഒരു ഗീതം ആണെന്നു തന്നെയിരിക്കട്ടേ! അത്തരം ഒരു ഗീതം പാടുന്നതു കേള്‍ക്കുന്നതുമെല്ലാം ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തും എന്നു പറയുന്നതല്ലേ വര്‍ഗീയത അതല്ലേ മത ഫണ്ടമെന്റലിസം. കവികളും കമ്മ്യൂണിസ്റ്റുകളും ആ മതവര്‍ഗീയതയെയല്ലേ എതിര്‍ക്കേണ്ടത്? നിലവിളക്കുകൊളുത്തുന്നതു വലിയ പാപകര്‍മ്മമാണെന്ന അഭിപ്രായ മല്ലേ കടുത്ത വര്‍ഗീയത. അതിനെയൊക്കെയല്ലേ പുരോഗമനവാദികള്‍ ചോദ്യം ചെയ്യേണ്ടത്. അതൊന്നും ചെയ്യാന്‍ ഇവര്‍ക്ക് ധൈര്യമില്ല. ‘നനഞ്ഞയിടം കുഴിക്കുക’ എന്ന ശൈലിയെ അനുസ്മരിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഈ കവികള്‍ക്കും ബുദ്ധിജീവികള്‍ക്കുമുള്ളത് (സത്യത്തില്‍ വലിയ ബുദ്ധിയൊന്നുമില്ല എന്നതു വേറേ കാര്യം).
ഭീരുക്കളായ കേരളത്തിലെ കവികളും ബുദ്ധിജീവികളും വലിയ ഇസ്ലാമോഫോബുകളാണ് എന്നതാണ് പരമാര്‍ത്ഥം. ആ മതത്തിനകത്തുള്ളവരുടെ എന്തെങ്കിലും തിന്മകളെ എതിര്‍ത്താല്‍ അപ്പോള്‍ തന്നെ അവര്‍ കടന്നാക്രമിക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ആ ഭയം മൂലം നിരന്തരം ഹിന്ദുക്കളെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. കാരണം എന്തു പറഞ്ഞാലും ഹിന്ദുക്കള്‍ ഒരിക്കലും ആക്രമിക്കുകയോ തിരിച്ച് പ്രതികരിക്കുകയോ ഇല്ലെന്ന് ഇവര്‍ക്ക് പൂര്‍ണ്ണബോധ്യമുണ്ട്. ആ ബോധ്യം കൊണ്ട് ഹിന്ദുക്കളെ നിരന്തരം ആക്ഷേപിച്ച് സ്വയം പുരോഗമനവാദികളും മതേതരവാദികളുമാണെന്നു നടിച്ചു കൊണ്ടിരിക്കുന്നു. മതേതരവാദികളാണെങ്കില്‍ എല്ലാമതത്തിലെ കൊള്ളരുതായ്മകളേയും ചോദ്യം ചെയ്യേണ്ടതല്ലേ? അതിനുള്ള ചങ്കൂറ്റം കേരളത്തിലെ ഒരു ബുദ്ധിജീവിക്കും കവിയ്ക്കുമില്ല. വീണതുവിദ്യയാക്കി ഈ കാപട്യക്കാര്‍ക്ക് എത്രകാലം മുന്നോട്ടു പോകാനാവും.
മൃഗസ്‌നേഹത്തെ ഇതിവൃത്തമാക്കി സമകാലിക മലയാളം വാരികയില്‍ (ജൂണ്‍ – 8) ഹരികൃഷ്ണന്‍ തച്ചാടന്‍ ഒരു കഥ എഴുതിയിരിക്കുന്നു. സാഷ എന്ന പെണ്‍കുട്ടിയും കിക്കിരിക്ക എന്ന പൂച്ചയും പാബ്ലോ എന്ന പട്ടിയുമാണ് കഥാപാത്രങ്ങള്‍. കഥയ്ക്കു എന്തൊക്കെയോ ആന്തരികാര്‍ത്ഥങ്ങള്‍ കാഥികന്‍ ഉദ്ദേശിക്കുന്നുണ്ട്. പക്ഷേ എന്നിലെ വായനക്കാരന്‍ അതൊക്കെ നിര്‍ദ്ധാരണം ചെയ്യുന്നതില്‍ പരാജയപ്പെട്ടുപോയിരിക്കുന്നു. കഥാന്ത്യത്തില്‍ ക്വാണ്ടം മെക്കാനിക്‌സിലെ ഷോഡിംഗറുടെ പൂച്ച എന്ന ചിന്താ പരീക്ഷണമാണ് കഥയ്ക്ക് ആധാരം എന്നെഴുതിയിരിക്കുന്നു. ഷ്രോഡിംഗറുടെ പേര് പലപ്പോഴും വായിച്ചിട്ടുണ്ട്. ക്വാണ്ടം മെക്കാനിക്‌സും വായനയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ കൃത്യമായി പൂച്ച എന്ന ചിന്താ പരീക്ഷണത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കഥ സമ്പൂര്‍ണ്ണമായി മനസ്സിലാക്കാനായില്ല എന്നു തുറന്നു സമ്മതിക്കുന്നു.
വളരെ സെലക്ടീവായിട്ടുള്ള നമ്മുടെ മൃഗസ്‌നേഹികളുടെ നിലപാടുകളോട് എനിക്കുള്ള ചില വിയോജിപ്പുകള്‍ പറയാന്‍ ഇതാണവസരം എന്നു തോന്നുന്നതിനാല്‍ പറയട്ടേ. മൃഗങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം എന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല. ഈ ഭൂമി അവര്‍ക്കു കൂടിയുള്ളതാണ്. എന്നു കരുതി മനുഷ്യരുടെ നിലനില്പ് നമ്മളൊക്കെ മനുഷ്യരാണെന്നതിനാല്‍ പ്രധാനമല്ലേ? നായ്ക്കളെ വളര്‍ത്തി തെരുവിലേയ്ക്കിറക്കിവിട്ട് പേപ്പട്ടികളാക്കി മനുഷ്യനെ കടിപ്പിച്ച് വാക്‌സിന്‍ കമ്പനികള്‍ക്കു ലാഭമുണ്ടാക്കിക്കൊടുക്കുന്ന മൃഗസ്‌നേഹം കപടമല്ലേ?
സര്‍ക്കസ് എന്ന മഹത്തായ കല ഇന്ന് ഏതാണ്ട് അസ്തമിച്ചുകഴിഞ്ഞു. കാരണം മൃഗങ്ങളെ സര്‍ക്കസില്‍ പരിശീലിപ്പിക്കുന്നതൊക്കെ എന്തോ വലിയ ക്രൂരതയാണെന്ന് മൃഗസ്‌നേഹികള്‍ കണ്ടെത്തിയതിനാല്‍ അതു മതിയാക്കി. ആയിരക്കണക്കിനാളുകളുടെ തൊഴിലും ലക്ഷങ്ങളെ ആനന്ദിപ്പിച്ചിരുന്ന ആ കലയും മരിച്ചുകഴിഞ്ഞു. നായ്ക്കളെ സൈന്യത്തിലും പോലീസിലും പരിശീലിപ്പിക്കുന്നുണ്ടല്ലോ. അവിടെ മൃഗസ്‌നേഹികള്‍ എന്താ ഇടപെടാത്തത്? വലിയ മലനിരകളിലേയ്ക്ക് ചരക്കുകള്‍ കൊണ്ടുപോകാന്‍ സൈന്യം കഴുതകളെ ഉപയോഗിക്കുന്നുണ്ടല്ലോ. അതും അവസാനിപ്പിക്കണ്ടേ? പട്ടിയേക്കാളും പൂച്ചയേക്കാളും ഓമനത്തം തുളുമ്പുന്ന മുഖമുള്ള വളര്‍ത്തുമുയലിനേയും ആടിനേയും വെട്ടി ഇറച്ചിവയ്ക്കുന്നുണ്ടല്ലോ, അതെന്താ മൃഗസ്‌നേഹികള്‍ എതിര്‍ക്കാത്തത്? ഇത്തരം കാപട്യക്കാരുടെ വാക്കു വിശ്വസിച്ച് ഭ്രാന്തന്‍ നിയമങ്ങളും നടപടികളും കൈക്കൊള്ളുന്ന ഭരണക്കാരാണ് യഥാര്‍ത്ഥ വിഡ്ഢികള്‍ എന്നു പറയാതെ വയ്യ.






















