സംഘടിത ശക്തിയിലൂടെയല്ല സര്‍ഗസൃഷ്ടി സാധ്യമാവുന്നത്. കാളിദാസന്‍ ശാകുന്തളം എഴുതിയത് സംഘടനയുടെ ബലത്തിലല്ലല്ലോ… അമ്പതാണ്ട് മുമ്പ് തപസ്യ കലാസാഹിത്യ വേദി രൂപം കൊള്ളുമ്പോള്‍ ഇങ്ങനെ നെറ്റിചുളിച്ചവരുണ്ട്. അപ്പോള്‍പ്പിന്നെ എന്തിനാണ് തപസ്യയുടെ പ്രവര്‍ത്തനം എന്നതിന്റെ ചുരുക്കെഴുത്താണ് അമ്പതാണ്ട് പിന്നിടുന്ന അതിന്റെ യാത്ര. എഴുത്തിന്റെയും കലയുടെയും തനിമയെ തപസ്യയാക്കി ഒരു സംഘടന അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. അമൃതകാലത്തിലേക്ക് നടന്നുനീങ്ങുന്ന ഒരു ജനതയുടെ സാംസ്‌കാരിക മുന്നേറ്റത്തിന് സര്‍ഗാത്മകതയുടെ ചിറകുകള്‍ പകര്‍ന്നാണ് ഇനിയുള്ള യാത്ര. ജീവിതത്തിന്റെ സമസ്തമേഖലകളിലും ഭാരതീയത ആശ്ലേഷിക്കാന്‍ സംഘാടകന്‍ കലാകാരനാവുകയാണ് വേണ്ടതെങ്കില്‍ അതുമാകണം എന്ന പരമേശ്വര്‍ജിയുടെ വാക്കുകളാണ് ഈ സംഘടനയുടെ പ്രേരകശക്തിയായതെന്ന് തപസ്യയുടെ തുടക്കത്തിനും വളര്‍ച്ചയ്ക്കും ചുക്കാന്‍ പിടിച്ച എം.എ. സാര്‍ (എം. എ. കൃഷ്ണന്‍) പറഞ്ഞുകേട്ടിട്ടുണ്ട്. അധികാരകേന്ദ്രങ്ങളുടെ കൊടിക്കമ്പോ രാഷ്ട്രീയ പ്രമാണിമാരുടെ തോള്‍ മുണ്ടോ ആകാനല്ല തപസ്യ പ്രവര്‍ത്തിക്കുന്നതെന്ന് പ്രൊഫ. സി.കെ. മൂസതിനെപ്പോലുള്ള നായകര്‍ വഴികാട്ടിയിട്ടുണ്ട്. തപസ്യ ഒരു കാലഘട്ടത്തിന്റെ അനിവാര്യതയും കാലത്തിന്റെ ഇച്ഛയുമാണെന്ന് പ്രസംഗിച്ചത് ഒരിക്കല്‍ പുരോഗമന കലാ സാഹിത്യസംഘത്തിന്റെ അമരക്കാരനായിരുന്ന സാക്ഷാല്‍ വൈലോപ്പിള്ളി ശ്രീധരമേനോനാണ്. തപസ്യയില്‍ സംസാരിക്കുക എന്നത് തന്റെ ആണ്ടുനേര്‍ച്ചയാണെന്ന് ഊറ്റം കൊണ്ടത് ഡോ. സുകുമാര്‍ അഴീക്കോടാണ്. തലയില്‍ മുണ്ടിട്ടുകൊണ്ടല്ല തപസ്യ വേദിയിലേക്ക് ഞാനെത്തുന്നതെന്ന് ചങ്കൂറ്റം കാട്ടിയത് ഒ.എന്‍.വി. കുറുപ്പാണ്… എതിരഭിപ്രായങ്ങള്‍ക്കും തുറന്ന വേദിയൊരുക്കിയാണ് തപസ്യ കലാ സാഹിത്യവേദി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ അമ്പതാണ്ടായി നിറഞ്ഞുനില്‍ക്കുന്നതെന്ന് സാരം.
ആര്‍എസ്എസ് പ്രചാരകനായ എം.എ. സാര്‍ കേസരിയുടെ പത്രാധിപരായിരിക്കെ സൃഷ്ടിച്ച സാഹിത്യസൗഹൃദങ്ങള്‍, മാധവ്ജിയെപ്പോലുള്ളവരുടെ സാന്നിധ്യം, കലാസാഹിത്യമേഖലയില്‍ ദേശീയതയുടെ പ്രഭാവം ശക്തമാകണം എന്ന ആഗ്രഹം, കോഴിക്കോട്, തളി സാമൂതിരിസ്‌കൂളില്‍ ‘സാഹിത്യസായാഹ്നം’ എന്ന പേരിലുള്ള ആദ്യ ഒത്തുചേരലിന് കളമൊരുങ്ങിയതിന് പിന്നിലെ പ്രേരണകള്‍ ഇതൊക്കെയാണ്. സമകാലിക സാഹിത്യപ്രവണതകളെപ്പറ്റി വര്‍ത്തമാനം പറഞ്ഞും പരിഹാരം തേടിയും അവിടെ നടന്ന ചര്‍ച്ചകളിലൂടെയാണ് തപസ്യ ഇതള്‍ വിരിഞ്ഞത്. ”എം.എ. കൃഷ്ണനും പി. മാധവനും ഉള്‍പ്പെടുന്ന ഈ സംരംഭം വിജയത്തിലേക്ക് മുന്നേറുമെന്നതിന് എനിക്ക് സംശയമൊന്നുമില്ല” എന്ന് തിക്കോടിയന്‍ അന്നേ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനിടയിലാണ് അധികാരത്തിന്റെ ദുര അടിയന്തരാവസ്ഥയെന്ന നികൃഷ്ടമായ ആയുധമെടുത്ത് രാഷ്ട്രീയക്കളിക്കിറങ്ങിയത്. അതായിരുന്നു കാലം. മര്‍ദ്ദക ഭരണകൂടം അഭിപ്രായസ്വാതന്ത്ര്യത്തിന് മേല്‍ കൂച്ചുവിലങ്ങിട്ട കാലം. തപസ്യ പ്രകടമായത് ആ കാലത്തിന്റെ അനിവാര്യതയായിട്ടാണ്. സാഹിത്യാസ്വാദകരുടെ ഒത്തുചേരലായി മാത്രം നിന്നിരുന്ന കൂട്ടായ്മ ദേശീയവും സ്വതന്ത്രവുമായ ആവിഷ്‌ക്കാരത്തിന്റെ കൊടി ഉയര്‍ത്തി പൊതുമധ്യത്തിലേക്ക് കടന്നുവന്നത് അന്നാണ്.
മലയാളത്തിന്റെ സാമൂഹിക, സാംസ്‌കാരികരംഗത്ത് നവീനാശയങ്ങളുടെ പ്രചണ്ഡവാതമായി മാറിയ വി.ടി. ഭട്ടതിരിപ്പാടായിരുന്നു നിമിത്തം. സപ്തതിയുടെ നിറവിലെത്തിയ വി.ടി.യെ ആദരിക്കാന്‍വേണ്ടി കോഴിക്കോട് ഒരു സഭ ചേരണമെന്ന് തീരുമാനിച്ചു. അടിയന്തരാവസ്ഥയുടെ കറുത്ത കരങ്ങള്‍ക്കുമുന്നില്‍ വാക്കൈപൊത്തി പുരോഗമനവാദികള്‍ കുമ്പിട്ടുനിന്നപ്പോള്‍, ‘കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ്’ മാധ്യമലോകം സ്വന്തം തടികാത്തപ്പോള്‍ അതിനെതിരായി ശബ്ദമുയര്‍ത്താന്‍ ഒരു നിര അവസരം കാത്ത് കഴിയുന്നുണ്ടായിരുന്നു. സാഹിത്യസാംസ്‌കാരിക രംഗത്തെ വിപ്ലവകാരിയായ വി.ടി.യുടെ സപ്തതിയാഘോഷം അതിനുള്ള വേദിയാകണമെന്ന് സംഘാടകര്‍ ആഗ്രഹിച്ചു. അഭിപ്രായസ്വാതന്ത്ര്യം നഷ്ടമായവരുടെ വേദി.

വി.ടി. സമാദരണസമിതി രൂപം കൊണ്ടു. കെ.പി. കേശവമേനോന്‍, മൂര്‍ക്കോത്ത് കുഞ്ഞപ്പ, പി.സി. കുട്ടികൃഷ്ണന്‍, കോഴിക്കോട്ടെ ഉദ്യോഗസ്ഥ-അനുദ്യോഗസ്ഥപ്രമുഖര്‍ തുടങ്ങിയവര്‍ സമിതിക്ക് നേതൃത്വം നല്‍കി. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയമാണ് ചരിത്രസമ്മേളനത്തിന് വേദിയായത്. സ്വര്‍ണ്ണംകെട്ടിയ ഒരു രുദ്രാക്ഷമാല വി.ടി.യുടെ കണ്ഠത്തിലണിയിച്ചുകൊണ്ട് കെ.പി. കേശവമേനോന്‍ നടത്തിയ പ്രൗഢഗംഭീരമായ പ്രസംഗം നിലയ്ക്കാത്ത ഹര്‍ഷാരവങ്ങള്‍ക്ക് കാരണമായി. ഒന്നേകാല്‍ മണിക്കൂറാണ് ആ വേദിയില്‍ അദ്ദേഹത്തിന്റെ വാഗ്‌ധോരണി നിറഞ്ഞത്. സമാദരണത്തിന് മറുപടി പറഞ്ഞ വി.ടി., കാലഘട്ടത്തെ കൂച്ചുവിലങ്ങിടുന്ന അധികാരപ്രമത്തതയ്‌ക്കെതിരെ ആളിക്കത്തി. ക്ഷുഭിതവും വികാരതീവ്രവുമായ വി.ടി. യുടെ പ്രസംഗം അധികാരാന്ധതയ്ക്ക് കുഴലൂത്ത് നടത്തുന്ന സാഹിത്യപ്രമാണികള്‍ക്കേറ്റ കനത്ത ആഘാതമായി.
സമ്മേളനം കഴിഞ്ഞു. കോഴിക്കോട്ടെ സാഹിത്യകുതുകികളായ യുവാക്കള്‍ ആ പന്തം ഏറ്റുവാങ്ങി. പാര്‍ക്കുകളിലും കടപ്പുറത്തും സായാഹ്നങ്ങളില്‍ സാഹിത്യചര്‍ച്ചയും കാവ്യാലാപനവുമായി ഒത്തുചേര്‍ന്നു. ഈ സായാഹ്നങ്ങളില്‍ തപസ്യ ഉദിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ പോഷക സംഘടനകളായി കലാ, സാഹിത്യപ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്ന പതിവ് രീതികള്‍ തപസ്യ തിരുത്തിയെഴുതി. ഭാഷയുടെയും ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണമാണ് അതിന്റെ ഉന്നമെന്ന് തുടര്‍ച്ചയായ പരിപാടികളിലൂടെയും ഇടപെടലുകളിലൂടെയും തപസ്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. സംഘടനയുടെ ആര്‍എസ്എസ് പശ്ചാത്തലം അതിന്റെ സ്വതന്ത്രമായ അസ്തിത്വത്തിന് ഒരിക്കലും തടസ്സമായില്ല. കേരളത്തിന് അകത്തും പുറത്തുമുള്ള അതിപ്രശസ്തരായ എഴുത്തുകാരുടെയും കലാപ്രതിഭകളുടെയും പ്രിയപ്പെട്ട വേദിയായി തപസ്യ മാറി.

1977 ല്‍ കോഴിക്കോട്ട് അളകാപുരിയില്‍ ചേര്‍ന്ന ആദ്യ വാര്‍ഷിക സമ്മേളനം മുതല്‍ ഇന്നുവരെയുള്ള എല്ലാ ഒത്തുചേരലുകളും കേരളത്തനിമയുടെ സാംസ്‌കാരികോത്സവമായി മാറി. നാടന്‍ കലകളും നാടകങ്ങളും തപസ്യയുടെ വേദികളിലൂടെ പുത്തന്‍ ഊര്‍ജ്ജം സമാഹരിച്ചു. 1978ല്‍ നടന്ന രണ്ടാം വാര്‍ഷികോത്സവ വേദി സാക്ഷ്യം വഹിച്ചത് ഒരേ വേദിയില്‍ എട്ട് നാടന്‍ കലകളെന്ന അത്യപൂര്‍വ്വ കലാവിരുന്നിനാണ്. തപസ്യയുടെ സ്വീകാര്യതയില്‍ അസൂയയും അമര്‍ഷവും പൂണ്ടവര്‍ ആരോപണങ്ങളുമായി രംഗത്തെത്താതിരുന്നില്ല. സാഹിത്യവും കലയും സ്വയംപ്രഖ്യാപിത പുരോഗമനക്കാരന്റെ കുത്തകയല്ലെന്ന് വിളിച്ചുപറഞ്ഞാണ് തപസ്യയുടെ വേദികള്‍ മുന്നോട്ടുപോയത്.
പഠനശിബിരങ്ങളും പത്രപ്രവര്‍ത്തക പരിശീലന ശിബിരങ്ങളുമൊക്കെ തുടരെ സംഘടിപ്പിച്ച തപസ്യ പ്രബുദ്ധമായ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിന് കരുത്ത് പകര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തു. എണ്‍പതുകളില്‍ കോഴിക്കോട് നന്മണ്ടയില്‍ നടന്ന പത്രപ്രവര്‍ത്തക ശിബിരവും ഫറോക്കില്‍ നടന്ന സിനിമാസ്വാദക ശിബിരവും തിരുവനന്തപുരത്ത് സംഘടിപ്പിച്ച സാഹിത്യശിബിരവും കൊച്ചിയിലും തൃശ്ശൂരിലും നടന്ന ചിത്രകാരസംഗമങ്ങളും കോഴിക്കോട് നടന്ന നാടകക്കളരിയുമൊക്കെ കലാസാഹിത്യമേഖലയ്ക്ക് കരുത്ത് പകര്‍ന്നു. രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഭിന്നതയുടെ അന്തകവിത്തെറിഞ്ഞ് വിളവെടുപ്പിന് കാത്തിരുന്ന ക്ഷുദ്രരാഷ്ട്രീയശക്തികളെ തപസ്യ ചെറുത്തത് സ്വതസിദ്ധമായ സര്‍ഗാത്മക ധീരതയോടെയാണ്. ‘ഭാഷ പലതെങ്കിലും സാഹിത്യമൊന്ന്’ എന്ന് മുദ്രിതമായ ഒരു പതക്കം സാഹിത്യലോകത്തിന് ചാര്‍ത്തിയത് തപസ്യയുടെ ധീരമായ ഇടപെടലാണ്. കുമാരി മുതല്‍ ഗോകര്‍ണം വരെ കേരളത്തിന്റെ സാംസ്‌കാരിക ഭൂമികതേടി തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്ര മലയാളത്തനിമയുടെ അടയാളപ്പെടുത്തലായിരുന്നു.
‘കന്യാകുമാരിക്ഷിതിയാദിയായ് ഗ്ഗോ-
കര്‍ണ്ണാന്തമായ് തെക്കുവടക്കുനീളെ
അന്യോന്യമംബാശിവര്‍ നീട്ടിവിട്ട
കണ്ണോട്ടമേറ്റുള്ളൊരു നല്ലരാജ്യ’ത്തിന്റെ ഹൃദയത്തുടിപ്പുകളേറ്റു വാങ്ങിയ തീര്‍ത്ഥയാത്രയ്ക്ക് മഹാകവി അക്കിത്തമാണ് നേതൃത്വം നല്‍കിയത്. കേരളം അതിന്റെ വേരുകള്‍ തേടുകയായിരുന്നു. ഇടത് രാഷ്ട്രീയക്കാരന്‍ ആശയമുന്നേറ്റത്തിന്റെ വാരിക്കുന്തങ്ങളാക്കാന്‍ വളച്ചൊടിച്ച് പരുവപ്പെടുത്തിയ കവിതകളും കഥകളും നോവലുകളുമൊക്കെ പുനര്‍വായനയ്ക്ക് വിധേയമാക്കപ്പെട്ടു. നുണകളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് ദേശീയതയുടെ വൈഖരിയായി അവ പലതും പുനര്‍ജനിച്ചു.

തപസ്യ എന്തിനെങ്കിലും എതിരായി ഉയിര്‍കൊണ്ട പ്രസ്ഥാനമായിരുന്നില്ല. തീര്‍ത്തും ഭാവാത്മകമായിരുന്നു ഇതിന്റെ ഉദ്ദേശ്യം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നിഴലില്‍ രൂപംകൊണ്ടതായതിനാല്‍ത്തന്നെ ശകാരങ്ങള്‍ക്ക് മറുപടി പറയാനും സാംസ്‌കാരിക മേഖലയില്‍ സ്വന്തം ചേരി സൃഷ്ടിക്കാനും തപസ്യ ശ്രമിച്ചില്ല. അങ്ങനെ വേണമെന്ന് വാദിക്കുന്നവരുണ്ടാകാം. പക്ഷെ അത് തപസ്യയുടെ ശൈലിയല്ല.
രാഷ്ട്രീയത്തിന്റെ അന്ധവും അപകടകരവുമായ സ്വാധീനം കലുഷിതമാക്കിയ കേരളത്തിന്റെ മണ്ണില്‍ ദേശീയാദര്‍ശത്തിന്റെ നൈര്‍മ്മല്യമാര്‍ന്ന ആദര്‍ശം വേരുപിടിക്കുകയില്ലെന്ന് പുച്ഛിച്ചവരുടെ മുന്നിലാണ് തപസ്യ സര്‍വ്വാശ്ലേഷിയും സ്വീകാര്യവുമായിത്തീര്‍ന്നത്. കേരളത്തിന്റെ രാഷ്ട്രീയ മേഖലയില്‍ തങ്ങള്‍ക്കുമാത്രം കഴിയുന്ന അടവുകളാല്‍ അടിത്തട്ടുവരെ വ്യാപിച്ചുവെന്നഹങ്കരിച്ചിരുന്ന ഇടത് മാടമ്പിത്തം ഈ പ്രവര്‍ത്തനശൈലിയെ നേരിടാനാവാതെ പകച്ചു നില്‍ക്കുന്നത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. അത്രമേല്‍ വേഗത്തിലായാണ് മാര്‍ക്‌സിസ്റ്റു കൊടിക്കീഴില്‍നിന്ന് മലയാളസാഹിത്യം കുതറിമാറിയതും തപസ്യയുടെ മധുരസ്പര്‍ശം അനുഭവിച്ചതും. കേരളീയ കലാ-സാംസ്‌കാരികമേഖലയുടെ പൈതൃകം മറ്റെന്തിന്റേയുമെന്ന പോലെ ഹിന്ദുത്വമാണെന്ന തിരിച്ചറിവ് തനിമയാര്‍ന്ന മലയാളത്തെ നമുക്ക് തിരിച്ചുതന്നു.
മുന്‍പെങ്ങും പ്രസൂതമായിട്ടില്ലാത്ത ഈശ്വരലാസ്യം എന്നാണ് മഹാകവി അക്കിത്തം കലയ്ക്ക് നല്കിയ നിര്‍വചനം. തപസ്യ ഒരു കലയാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും ഇതേ നിര്‍വചനം ചേരും. അവനവനിസത്തിലേക്ക് വഴിമാറിയൊഴുകിയ അനേകം സംഘടനകളുടെ പെരുവെള്ളപ്പൊക്കത്തിനിടയില്‍ തപസ്യ അതിന്റെ പേരുകൊണ്ടുതന്നെ വേറിട്ട് നില്‍ക്കുന്നുണ്ട്. ആ പേര് സഹ്യാദ്രിയും കടന്ന് ഹിമാലയത്തോളം എത്തണമെന്നത് മഹാകവിയുടെ സ്വപ്‌നമായിരുന്നു. ലോകമംഗളം ആഗ്രഹിച്ച ഋഷീശ്വരന്മാരുടെ തപസ്സില്‍ നിന്നാണ് രാഷ്ട്രത്തിന്റെയും പിറവി. പ്രപഞ്ചമംഗളത്തിന് വേണ്ടി നിലകൊള്ളുന്ന ഈ രാഷ്ട്രസംസ്‌കൃതിയെ ലോകത്തോട് വിളംബരം ചെയ്യുന്നത് ഈ നാടിന്റെ കലയും സാഹിത്യവുമാണ്. കലാസാഹിത്യമേഖലയിലെ സംഘാടനത്തിന്റെ ദൗത്യവും അതുതന്നെയാണ്. തലമുറകളിലേക്ക് പടരുന്ന കാഴ്ചയുടെയും വായനയുടെയും ആസ്വാദനത്തിന്റെയും വിശാലമായ ഇടങ്ങളെ പ്രതീക്ഷയുടെ പ്രഭാതങ്ങളിലേക്ക് മുന്നേറാന്‍ പ്രേരിപ്പിക്കുക എന്ന ഈശ്വരീയദൗത്യമാണ് തപസ്യ കലാസാഹിത്യവേദി ഏറ്റെടുക്കുന്നത്.






















