- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- നൂനം നാം നൂറ്റിയഞ്ചുപേര്‍ (ആദ്യത്തെ അഗ്നിപരീക്ഷ 44)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
‘അസത്യത്തിനുമേല്‍ സത്യം വിജയം വരിച്ചു’. ഈ വിജയത്തിന്റെ വ്യക്തമായ പരിണാമം എങ്ങും ദൃശ്യമായി. ഭാരതവ്യാപകമായി ഒരു പരിവര്‍ത്തനത്തിന്റെ അന്തരീക്ഷം സംജാതമായി. ജൂലൈ 12ന് വൈകുന്നേരം വിരോധികള്‍മൂലം നശിച്ചുകൊണ്ടിരുന്ന, അവഗണിക്കപ്പെട്ടതായി കാണപ്പെട്ട സംഘടന പെട്ടെന്നുതന്നെ കോടിക്കണക്കിന് ജനങ്ങളുടെ ആകര്‍ഷണകേന്ദ്രവും പ്രേരണാസ്രോതസ്സുമായിത്തീര്‍ന്നു. കഴിഞ്ഞ രണ്ടുവര്‍ഷം തെറ്റിദ്ധാരണ പരത്തുന്ന കുപ്രചരണങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന സംഘവും സംഘനേതാവായ സര്‍സംഘചാലക് ശ്രീഗുരുജി ഗോള്‍വല്‍ക്കറും ഭാരതീയജനതയുടെ ആരാധനാപാത്രമായി മാറി. നാഗപ്പൂര്‍, മുംബൈ, ഡല്‍ഹി, ലഖ്‌നൗ, പട്‌നാ, അമൃത്‌സര്‍, ജയ്പൂര്‍, മദ്രാസ്, ബാംഗ്ലൂര്‍, ഇന്ദൗര്‍, ജബല്‍പൂര്‍ തുടങ്ങി ഗുരുജി ചെന്നിടത്തെല്ലാംതന്നെ സാമാന്യജനങ്ങള്‍ മാത്രമല്ല സമൂഹത്തിലെ പ്രമുഖരായ ജനനേതാക്കളും സ്വന്തം ഹൃദയസാമ്രാട്ടിനെയെന്നവണ്ണം അദ്ദേഹത്തിന് ഹൃദയംഗമമായ രാജകീയ സ്വീകരണം നല്‍കാനായെത്തി. അദ്ദേഹത്തെ സ്വീകരിക്കാന്‍ സംഘടിപ്പിച്ച ഓരോ സമ്മേളനത്തിലും ലക്ഷാവധി ജനങ്ങള്‍ പങ്കെടുത്തു. എല്ലാവരും അദ്ദേഹത്തിന്റെ ദേവതുല്യമായ ഭാഷണത്തില്‍ അത്യധികം ആകൃഷ്ടരായി. നാട്ടില്‍ ഉയര്‍ന്നിരുന്ന ”നെഹ്രു, പട്ടേല്‍ എന്നിവര്‍ക്കുശേഷം ആര്?” എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ജനങ്ങള്‍ക്ക് സാധിച്ചു. ആയിരക്കണക്കിന് അഭിനന്ദനപത്രങ്ങളും കോടിക്കണക്കിന് സ്തുതികളാകുന്ന പൂമാലകളും നല്‍കിയ ഭാരതീയ ജനസമൂഹം അദ്ദേഹത്തെ രാഷ്ട്രപുരുഷനെന്ന നിലയിലും ഉജ്ജ്വലമായ ഭാവിഭാരതത്തിന്റെ ആധാരസ്തംഭമായും കണ്ട് ആരാധിക്കാന്‍ സന്നദ്ധരായി. അനവധി സ്ഥലത്ത് പൗരജനങ്ങള്‍ സ്വയം മുന്നോട്ടുവന്ന് സ്വാഗതസമിതികള്‍ രൂപീകരിക്കാന്‍ സന്നദ്ധരായി. എണ്ണമറ്റ സംഘടനകള്‍ അദ്ദേഹത്തിന് മംഗളപത്രം സമര്‍പ്പിക്കുകയും രാഷ്ട്രസേവനത്തിനുള്ള മാര്‍ഗ്ഗദര്‍ശനം ആവശ്യപ്പെടുകയും ചെയ്തു.
ദേശവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന വിശാലമായ ഇത്തരം സ്വാഗത സമ്മേളനങ്ങള്‍ കണ്ട് സംഘത്തിന്റെ അനുകൂലികളോടൊപ്പം കടുത്ത വിരോധികളായിരുന്നവരും അത്യധികം പ്രഭാവിതരായി. സംഘം നിരോധിക്കപ്പെട്ട കാലഘട്ടത്തില്‍ ജനങ്ങളെ പ്രകോപി തരാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന ബോംബെയിലെ ‘ബ്ലിറ്റ്‌സ്’ ഇംഗ്ലീഷ് വാരിക പോലും ഡല്‍ഹിയില്‍ നടന്ന വിരാട സമ്മേളനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എഴുതി: ”നിരോധനം പിന്‍വലിച്ചുകഴിഞ്ഞ ഉടനെ സംഘത്തിന്റെ പ്രമുഖ നേതാവായ ശ്രീ ഗോള്‍വല്‍ ക്കറുടെ ജനപ്രീതി ആകാശംമുട്ടെ വളര്‍ന്നിരിക്കുന്നു. ജയില്‍വിമുക്തനായശേഷം സര്‍ദാര്‍ പട്ടേല്‍, ഡോ. രാധാകൃഷ്ണന്‍ തുടങ്ങിയ സമുന്നതരായ നേതാക്കന്മാര്‍ അദ്ദേഹത്തിന് പരസ്യമായി അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നു. ഭക്ഷ്യവിഭാഗം കമ്മീഷണറായ ആര്‍. കെ. പട്ടേല്‍ നാട്ടിലെ ഭക്ഷ്യക്കുറവിന് പരിഹാരം കാണുന്നതിനുള്ള പ്രയത്‌നത്തില്‍ സഹകരിക്കണമെന്ന് അദ്ദേഹത്തോടഭ്യര്‍ത്ഥിച്ചിരിക്കുന്നു. അനവധി സ്ഥലങ്ങളിലെ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍മാര്‍ അദ്ദേഹത്തിനു സ്വീകരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു. പൂനെയിലെ സമ്മേളനത്തില്‍ രണ്ടുലക്ഷംപേര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ എത്തിയിരുന്നു. ദല്‍ഹിയിലെ സമ്മേളനത്തില്‍ മൂന്നുലക്ഷം ജനങ്ങള്‍ അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ മനംമറന്ന് പങ്കാളികളായി. സമ്മേളനത്തില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് സ്വയംസേവകരില്‍ വലിയ സംഖ്യയില്‍ സര്‍ക്കാര്‍ ജോലിക്കാരായിരുന്നു. നാഗപ്പൂരിലെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന് ഭവ്യമായ സ്വാഗതസമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ജയ്പൂരിലും അമൃത്‌സറിലും തടിച്ചുകൂടിയ ജനസമുദ്രത്തിനിടയിലൂടെ അലങ്കരിച്ച കാറില്‍ അദ്ദേഹത്തെ എഴുന്നള്ളിച്ച് കൊണ്ടു പോയി.”
സംഘത്തെക്കുറിച്ചുള്ള ‘ബി. ബി.സി. റേഡിയോ’വിന്റെ ധാരണ ഒരിക്കലും നല്ല രീതിയിലായിരുന്നില്ല. സംഘത്തെക്കുറിച്ച് വലതുപക്ഷ വര്‍ഗ്ഗീയ സംഘടനയെന്നാണ് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. തങ്ങളുടെ പ്രക്ഷേപണത്തില്‍ അവര്‍ ഇങ്ങനെ പറയാന്‍ അവര്‍ നിര്‍ബ്ബന്ധിതരായി: ”നെഹ്രുവിനും പട്ടേലിനുംശേഷം ആരെന്ന ചോദ്യത്തിനുത്തരം ഇടതുപക്ഷത്തില്‍നിന്നുള്ള നേ താക്കന്മാരിലാരെങ്കിലും എന്നല്ല, മറിച്ച് സംഘനേതാവായ ഗോള്‍വല്‍ക്കറെന്നാണ്. അദ്ദേഹം ദല്‍ഹിയിലെത്തിയപ്പോള്‍ രണ്ടര ലക്ഷംപേര്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനെത്തിയിരുന്നു. നെഹ്രുവിനു മാത്രമേ ഇത്രയും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയൂ. 19 മാസം നിരോധനത്തില്‍ കഴിയേണ്ടിവന്ന സംഘടനയുടെ നേതാവിന് ഇത്രയും ഭവ്യവും വിപുലവുമായ സ്വീകരണം നല്‍കാന്‍ സാധിച്ചുവെന്നത് ആ സംഘടനയുടെ കരുത്ത് പ്രകടമാക്കുന്നതാണ്. സംഘത്തെ നാസി സംഘടനയായും സംഘത്തിന്റെ നേതാവിനെ സ്വേച്ഛാധിപതിയായും പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സ്വേച്ഛാധിപതികളായ ഹിറ്റ്‌ലര്‍, മുസ്സോളിനി എന്നിവരോടു ഉപമിക്കാവുന്ന ഒന്നുംതന്നെ ഗോള്‍വല്‍ക്കറില്‍ കാണാന്‍ സാധിക്കുകയില്ല”.
ദല്‍ഹിയിലെ സമ്മേളനം, അതിന്റെ ചിട്ടയായ വ്യവസ്ഥ, ശ്രീഗുരുജിയുടെ പ്രസംഗം എന്നിവയെ വിശകലനം ചെയ്ത് വ്യംഗ്യമായ ശൈലിയില്‍ ദല്‍ഹിയിലെ ‘നേഷണലിസ്റ്റ്’ എഴുതി:- ”പണ്ഡിറ്റ് നെഹ്രുവിന്റെ കുപ്രചരണത്തില്‍ തങ്ങള്‍ തെല്ലുപോലും വിശ്വസിക്കുന്നില്ലെന്ന് ഗോള്‍വല്‍ക്കറുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ദല്‍ഹിയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഗോള്‍വല്‍ക്കര്‍ ദല്‍ഹിയില്‍ നടത്തിയ വിവിധ പരിപാടികളിലൂടെ ദല്‍ഹിയിലെ കൂപമണ്ഡൂകങ്ങളായ പത്രക്കാരുടെ പ്രചരണമായ ‘ഉജ്ജ്വലമായും സരസമായും ഇംഗ്ലീഷ് ഭാഷയില്‍ പ്രസംഗിക്കാന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കോ അവരല്ലെങ്കില്‍ മദ്രാസ് പ്രാന്തത്തില്‍നിന്നുള്ളവര്‍ക്കോ മാത്രമേ സാദ്ധ്യമാകൂ’ എന്ന തെറ്റിദ്ധാരണ ദൂരീകരിക്കപ്പെട്ടിരുന്നു. ഈ സമ്മേളനം നമ്മുടെ ചില നേതാക്കള്‍ക്ക് മറ്റൊരനുഭവംകൂടി നല്‍കിയിട്ടുണ്ടാകും. ലക്ഷക്കണക്കിന് ജനങ്ങള്‍ തടിച്ചുകൂടിയ ഈ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന്റെ ദണ്ഡയോ, നേതാക്കള്‍ ചാടിവീണ് ജനക്കൂട്ടത്തെ തള്ളിമാറ്റലോ ആവശ്യമുണ്ടായില്ല.” (നെഹ്രുവിന്റെ സമ്മേളനത്തെ കുറിച്ചായിരുന്നു പത്രത്തിന്റെ സൂചന.)
സുപ്രസിദ്ധ ഇംഗ്ലീഷ്പത്രം ‘അമൃതബസ്സാര്‍ പത്രിക’ ആഗസ്റ്റ് 28 ലക്കത്തില്‍ ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകനായ ഡോ. ശ്രീ ധരണിയെ ഉദ്ധരിച്ചുകൊണ്ട് എഴുതി:- ”വിജയശാലിയായ ഒരു നേതാവിന്റെ എല്ലാ ഗുണങ്ങളും അദ്ദേഹത്തില്‍ തെളിഞ്ഞുകാണുന്നുവെന്നതാണ് എം.എസ്. ഗോള്‍വല്‍ക്കര്‍ ദല്‍ഹി സ്റ്റേഷനില്‍ എത്തിയപ്പോള്‍ വലിയൊരു ജനക്കൂട്ടം അദ്ദേഹത്തിന് നല്‍കിയ സ്വീകരണത്തിന്റെ ഗാംഭീര്യവും സന്നാഹങ്ങളും പ്രകടമാക്കുന്നത്്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ നമ്മുടെ നാടിന്റെ തലസ്ഥാനനഗരിയില്‍ തടിച്ചുകൂടിയ വിശാല ജനസമൂഹം ഡല്‍ഹിയുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമായതാണെന്ന് പറയാന്‍ സാധിക്കും. ആ നിലയ്ക്ക് അദ്ദേഹത്തിന്റെ സ്ഥാനം പണ്ഡിറ്റ് നെഹ്രുവിനേയും സര്‍ദാര്‍ പട്ടേലിനേയും അപേക്ഷിച്ച് ഒട്ടും താഴേയല്ല. അവിടുത്തെ വിശാലമായ സമ്മേളനത്തിന്റെ വ്യവസ്ഥ കോണ്‍ഗ്രസിന്റെ ഏതൊരു സമ്മേളനത്തെക്കാളും മെച്ചപ്പെട്ടതായിരുന്നു. ശാന്തത ആവശ്യമായിടത്ത് മൊട്ടുസൂചി വീണാല്‍പോലും ശബ്ദം കേള്‍ക്കുമാറുള്ള ശാന്തതയുണ്ടായിരുന്നു. ഉത്സാഹം പ്രകടിപ്പിക്കേണ്ടിടത്ത് ആയിരം കണ്ഠങ്ങളില്‍നിന്നു പൊട്ടിച്ചിരിയും ആയിരങ്ങളുടെ കയ്യടിയും ഒരേസമയത്തുയര്‍ന്നിരുന്നു. പട്ടാളത്തിലും പോലീസിലുമുള്ളതിന് തുല്യമായ വിശ്വാസം കറുത്തതൊപ്പി ധരിച്ച സ്വയംസേവകരില്‍ ജനങ്ങള്‍ക്കുണ്ടായിരുന്നു. അനുശാസനം, സ്വന്തമെന്ന ബോധം, താത്പര്യം എന്നിവയുണ്ടെങ്കില്‍ സാധിക്കാത്തതായി ഒന്നുമില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ഭാരതീയ രാജനൈതിക ചക്രവാളത്തില്‍ ഒരു നവീന നക്ഷത്രം ഉദയം കൊണ്ടിരിക്കുന്നു എന്ന കാര്യം കൂടി ഇതില്‍ നിന്ന് പ്രകടമാകുന്നു.”
നിരോധനം നീക്കിയശേഷം, ജേതാവായ ഒരു സേനാനായകന് കിട്ടുന്ന ഭവ്യമായ സ്വീകരണം ശ്രീഗുരുജിക്ക് ഓരോ സ്ഥലത്തും നല്‍കപ്പെട്ടു. അദ്ദേഹത്തിന് ലഭ്യമായ പ്രശസ്തിപത്രങ്ങള്‍, ഭാരതത്തിന്റെ ഉജ്ജ്വല ഭാവിയുടെ ഏകമാത്ര ആശാകേന്ദ്രം എന്ന നിലയിലായിരുന്നു. എതിരാളികള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തി ജനങ്ങളില്‍ പ്രതികാരബുദ്ധി ജ്വലിപ്പിക്കാനുള്ള ശ്രമം ഉണ്ടാകാതിരിക്കുക എന്നത് ഏറെ സംയമിതവും സന്തുലിതവുമായ മനസ്സുള്ള സന്ന്യാസിവര്യന്മാരില്‍പോലും വളരെ ശ്രമകരമായതാണ് എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന് കിട്ടിയ സ്വീകരണത്തിന്റെ ദൃശ്യം. അത്തരം പരിതഃസ്ഥിതിയെ ഉപയോഗപ്പെടുത്തി തങ്ങളുടെ പാര്‍ട്ടിയുടെ സ്വാര്‍ത്ഥംനേടുക, തന്റെ ജനസ്വാധീനം വര്‍ദ്ധിപ്പിക്കുക, വിരോധികളെ നശിപ്പിച്ച് ഉന്മൂലനം ചെയ്യുക എന്നീ വികാരങ്ങള്‍ അടക്കിവെയ്ക്കാന്‍ പ്രയാസമാണ്. ഗുരുജിയും അങ്ങനെ ചെയ്തിരുന്നെങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നും ഉണ്ടാകുമായിരുന്നില്ല. സംഘത്തിനെതിരെ ദുഷ്ടബുദ്ധിയോടെ ചെയ്ത അതിക്രമങ്ങള്‍, അന്യായങ്ങള്‍ എന്നിവയെക്കുറിച്ച് ശക്തമായ ഭാഷയില്‍ ഗുരുജി വിമര്‍ശിക്കുമെന്ന് പൊതുജനങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ശ്രീഗുരുജിയുടെ സമീപനം തികച്ചും ശ്രേഷ്ഠവും അക്ഷോഭ്യവും അതുല്യവുമാണെന്നതുകണ്ട് ജനങ്ങള്‍ക്ക് അത്ഭുതമുളവായി. വമ്പിച്ച സമ്മേളനങ്ങളില്‍ അദ്ദേഹം ജനങ്ങളെയും സ്വയംസേവകരെയും അഭിസംബോധന ചെയ്ത് എല്ലാവരേയും ആശ്ചര്യചകിതരാക്കിക്കൊണ്ട് പറഞ്ഞു:- ”ഭക്ഷണത്തിനിടയില്‍ അബദ്ധവശാല്‍ നമ്മുടെ പല്ല് നാവിനെ കടിച്ചാല്‍ നാം പല്ല് പിഴുതുകളയാറുണ്ടോ? കഴിഞ്ഞു പോയ പീഡനങ്ങളും യാതനകളും മറന്ന് നാം രാഷ്ട്രകാര്യത്തില്‍ പ്രവര്‍ത്തനനിരതരാകണം. വിഘടിച്ചുകഴിയുന്ന ഹിന്ദുസമാജത്തെ നമുക്ക് ഏകീകരിക്കേണ്ടതുണ്ട്. ഭിന്നതയ്ക്ക് ഇവിടെ സ്ഥാനമില്ലതന്നെ”. ”വിദ്വേഷത്തിനും കോപത്തിനും വിധേയരാവുക എന്നത് നമ്മുടെ സ്വഭാവമല്ല. ഭാരതത്തിന്റെ സര്‍വ്വതോമുഖമായ ഉന്നതിക്കായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രതിജ്ഞയെടുത്തവരാണ് നാം. അതിനാല്‍ കഴിഞ്ഞുപോയ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് നാം എന്നെന്നേയ്ക്കുമായി തിരശ്ശീലയിടേണ്ടതാണ്” എന്നാണ് ലക്ഷാവധി സ്വയംസേവകരോടും ജനങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തത്.
കോണ്‍ഗ്രസ് പ്രവേശനമെന്ന കടമ്പ!
‘സംഘസ്വയംസേവകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ദേശസേവനം നടത്തണ’ മെന്ന് നിരോധനം നീക്കിയശേഷം കോണ്‍ഗ്രസ് നേതാക്കളാവശ്യപ്പെട്ടു. സംഘപ്രവര്‍ത്തകര്‍ അവരുടെ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം കോണ്‍ഗ്രസില്‍ അംഗത്വമെടുക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സംഘസ്വയംസേവകരുടെ കോണ്‍ഗ്രസിലേക്കുള്ള വരവ് അംഗീകരിച്ചുകൊണ്ട് അഖിലഭാരതീയ കോണ്‍ഗ്രസ് സമിതി 1951 ഒക്‌ടോബര്‍ 7 ന് പ്രമേയവും പാസ്സാക്കി.ഈ തീരുമാനം വന്ന ഉടനെ കോണ്‍ഗ്രസില്‍ വലിയ കോലാഹലമുയര്‍ന്നു. കോണ്‍ഗ്രസിനകത്തെ ദേശീയവാദികളെല്ലാം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ സ്വാര്‍ത്ഥമതികളായ വ്യക്തികളില്‍ ഇത് ഭയമുളവാക്കി. സംഘത്തിന്റെ നിഷ്ഠവാന്മാരായ സ്വയംസേവകര്‍ കോണ്‍ഗ്രസില്‍ വന്നാല്‍ തങ്ങളുടെ നില അപകടത്തിലാകുമെന്ന് അവര്‍ ചിന്തിച്ചു. അതിനാല്‍ അവര്‍ നിരന്തരമായ എതിര്‍പ്രചരണം ആരംഭിച്ചു. ‘ആര്‍.എസ്.എസുകാര്‍ കോണ്‍ഗ്രസില്‍ വന്നാല്‍ കോണ്‍ഗ്രസ് സംഘമായിത്തീരും. സംഘത്തിലെ ആളുകള്‍ കോണ്‍ഗ്രസില്‍ വരികയും തത്ഫലമായി കോണ്‍ഗ്രസ് തന്നെ സംഘമായിത്തീ രുകയും ചെയ്യും’ എന്നായിരുന്നു അവരുടെ പ്രചരണം.
ഇത്തരം എതിര്‍പ്രചരണം നടത്തുന്നവരുടെ വാദങ്ങള്‍ കേട്ട് ഉത്തരപ്രദേശി ലെ അന്നത്തെ സ്വയംഭരണവകുപ്പുമന്ത്രിയും സര്‍ദാര്‍ പട്ടേലിന്റെ വളരെയടു ത്ത അനുയായിയുമായ ഏ.ജി.ഖേര്‍ പറഞ്ഞു ”ആര്യസമാജക്കാര്‍ക്കും ജമാ അത്തേ ഉലേമക്കാര്‍ക്കും കോണ്‍ഗ്രസില്‍ അംഗങ്ങളാകാമെങ്കില്‍ സംഘാംഗങ്ങള്‍ അംഗത്വമെടുക്കുന്നതിനെ എന്തിനാണ് ഇത്രമാത്രം എതിര്‍ക്കുന്നത്?”
അദ്ദേഹം തുടര്‍ന്നുപറഞ്ഞു: ”സംഘമാണ് ഗാന്ധിജിയുടെ കൊലയ്ക്ക് കാരണ ക്കാരെന്ന ആരോപണം ഉന്നയിക്കാന്‍ ഇനി സാദ്ധ്യമല്ല. കാരണം നീതിപീഠം ആ വാദത്തെ പൂര്‍ണ്ണമായും നിരാകരിച്ചിരിക്കുന്നു. അവരെ ഫാസിസ്റ്റ് എന്ന് പറയുന്നതും ചീത്തവിളിക്കുന്നതും അപമാനിക്കാനായിട്ടാണ്. സംഘത്തിനെതിരെ കാലഹരണപ്പെട്ട ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഗാന്ധിയന്‍ ചിന്താഗതിക്കാരുടെ സ്വഭാവവുമല്ലിത്.
എന്നാല്‍ നെഹ്രു സംഘവിരോധികളുടെ അഭിപ്രായം മാത്രമാണ് ചെവി ക്കൊണ്ടിരുന്നത്. തത്ഫലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ മുന്‍പ്രമേയം പിന്‍വലിക്കപ്പെട്ടു. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ അവര്‍ ആദ്യം സംഘഅംഗത്വമുപേക്ഷിക്കണം എന്ന ഭേദഗതി കൊണ്ടുവന്നു. അങ്ങനെ ദേശീ യവാദികള്‍ തമ്മിലെ സഹകരണത്തിനുള്ള വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടു.
– ബാള്‍ട്ടര്‍ എന്‍ഡ്രന്‍സിന്റെ ലേഖനം
(എക്കണോമിക്കല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി – 1972 മാര്‍ച്ച് 24)
സംഘപാരമ്പര്യത്തിനനുരൂപം
ഗുരുജിയുടെ അന്നത്തെ സമീപനം സംഘപാരമ്പര്യത്തിന് അനുരൂപമായിതന്നെയായിരുന്നു. ഡോക്ടര്‍ജിയാല്‍ സ്ഥാപിക്കപ്പെട്ട അതേ പാരമ്പര്യം, അതേസംസ്‌കാരം എന്നിവ തന്നെയായിരുന്നു ശ്രീഗുരുജിയുടെ മാര്‍ഗ്ഗദര്‍ശനത്തില്‍ പ്രകടമായത്. വ്യതിചലിച്ചുപോകാന്‍ തക്കവണ്ണമുള്ള പരിതഃസ്ഥിതികളിലും ഉറച്ചുനില്‍ക്കാന്‍ സാധിച്ചത് അതു കൊണ്ടാണ്. ഡോക്ടര്‍ജി ഉണ്ടായിരുന്നെങ്കില്‍ ഈ പരിതഃസ്ഥിതിയില്‍ ഇതേ മാര്‍ഗ്ഗംതന്നെയാണ് സ്വീകരിക്കുമായിരുന്നത്. വിരോധികളോടുപോലും വളരെ മാധുര്യമാര്‍ന്ന സമ്പര്‍ക്കമാണ് തന്റെ ജീവിതത്തില്‍ ഡോക്ടര്‍ജി പുലര്‍ത്തിയിരുന്നത്. വി പരീത പരിതഃസ്ഥിതിയില്‍ അദ്ദേഹത്തിന്റെ സന്തുലനം ഒരിക്കലും നഷ്ട പ്പെട്ടിരുന്നില്ല. സദാ സര്‍വ്വദാ അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നത് സമാജത്തിന്റെ ഐക്യം മാത്രമാണ്. സംഘത്തിന്റെ സംസ്‌കാരവും പാരമ്പര്യവും അങ്ങനെയല്ലായിരുന്നെങ്കില്‍, ശ്രീഗുരുജിയുടെ നിസ്സംഗവും സന്ന്യാസമനഃസ്ഥിതിയും കാരണമാണ് ഇത്തരം മാര്‍ഗ്ഗദര്‍ശനം സ്വയംസേവകര്‍ക്ക് നല്‍കിയിരുന്നതെങ്കില്‍, ദേശവ്യാപകമായുള്ള ലക്ഷക്കണക്കിന് സ്വയംസേവകര്‍ സസന്തോഷം ആ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുമായിരുന്നില്ല. അവര്‍ കലാപമുയര്‍ത്തുമായിരുന്നു.
നമ്മുടെമേല്‍ ഇത്രയധികം അക്രമങ്ങളും അതിക്രമങ്ങളും നടത്തി, നമ്മെ വേരോടെ പിഴുതെറിയാന്‍ സര്‍വ്വതന്ത്രങ്ങളും ഉപയോഗിച്ചു, നമ്മുടെ വീടുകള്‍ ചുട്ടെരിച്ചു, നമ്മുടെ സഹോദരന്മാരെ ചുട്ടു കൊന്നു, നമ്മുടെ കോടിക്കണക്കിന് രൂപയുടെ സമ്പത്ത് കൊള്ള ചെയ്തു, ഓരോ പദത്തിലും നമ്മെ അപമാനിച്ചു, ഡോക്ടര്‍ജിയുടെ സമാധി തകര്‍ക്കാന്‍പോലും യാതൊരു സങ്കോചവും കാണിച്ചില്ല, ഗാന്ധിജിയെ കൊന്നവരാണെന്ന കള്ളപ്രചരണം നടത്തി തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്തവരോട് ക്ഷമിക്കണമെന്നും അവര്‍ ചെയ്ത കാര്യങ്ങള്‍ പൊറുക്കണമെന്നും പറയുന്നത് നമുക്ക് സ്വീകാര്യമല്ല, ഇത് സംഘത്തിന്റെ പാരമ്പര്യമല്ല, സംസ്‌കാരമല്ല എന്ന് പറയുമായിരുന്നു. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. തങ്ങളുടെ ഉള്ളിലുള്ള വികാരമാണ് ശ്രീഗുരുജിയുടെ ഓരോ വാക്കുകളിലൂടെയും പ്രകടമാക്കിയത് എന്നാണ് ഓരോ സ്വയംസേവകനും ഓരോ കാര്യകര്‍ത്താവും ചിന്തിച്ചത്. അതിനാല്‍ പൂര്‍ണ്ണമനസ്സോടെ എല്ലാം മറന്ന് വീണ്ടും സംഘകാര്യത്തില്‍ വ്യാപൃതരാകാന്‍ ദൃഢനിശ്ചയത്തോടെ അവര്‍ രംഗത്തിറങ്ങി.
ഈ പാരമ്പര്യം കാരണം തന്നെയാണ് ഗുരുജി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ശാന്തിയുടെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തത്. ”ഞാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ പറയാന്‍ കാരണം നമ്മുടെ സംഘസ്ഥാപകന്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ഇതാണ് നമ്മെ പഠിപ്പിച്ചത്. നാം അനുകരിച്ചുകൊണ്ടിരിക്കുന്ന മഹാപുരുഷനായ സംഘസ്ഥാപകന്‍ സ്‌നേഹത്തിന്റെ സമൂര്‍ത്തരൂപമായിരുന്നു. ആ മഹാപുരുഷന്റെ ശരീരത്തിന്റെ ഓരോ അണുവിലും സ്‌നേഹാമൃതം നിറഞ്ഞുനിന്നിരുന്നു. അതിന്റെ നേരിട്ടുള്ള അനുഭവം നമുക്ക് കിട്ടിയിട്ടുണ്ട്. അതുതന്നെയാണ് അദ്ദേഹത്തില്‍നിന്നും നാം പഠിക്കേണ്ടതും”.
ശ്രീഗുരുജി അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ വൈകാരികതയോടെയും ഹൃദയസ്പര്‍ശിയായും കാര്യങ്ങള്‍ പറഞ്ഞിരുന്നു. ”സംഘത്തിനു മേല്‍ ഇങ്ങനെ വന്നുചേര്‍ന്ന ഈ വിഷമം സാക്ഷാല്‍ ജഗദീശ്വരന്റെതന്നെ നിശ്ചയമനുസരിച്ചാണെന്നാണ് എന്റെ വിശ്വാസം. ചെയ്യിക്കുന്നതും രക്ഷിക്കുന്നതും എല്ലാം ഈശ്വരന്‍തന്നെയാണ്, ഈശ്വരനാണ് നല്ലതും ചീത്തയും ചെയ്യുന്നതെന്ന് മനസ്സില്‍ ചിന്തയുണ്ടെങ്കില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ട പ്രശ്‌നമില്ല. സംഭവിച്ചുപോയ ചില കാര്യങ്ങള്‍ക്ക് നമ്മുടെ സ്വന്തം ബന്ധുക്കളോട് ദേഷ്യമോ വിരോധമോ തോന്നേണ്ട ആവശ്യവുമില്ല. അവരെക്കൊണ്ട് എനിക്ക് ഒരു ഹാനിയും വരുത്താന്‍ സാദ്ധ്യമല്ല. അതവരുടെ കഴിവിനപ്പുറമാണ്. പിന്നെ എന്തിന് ഞാനവരോട് ദേഷ്യം വെച്ചുപുലര്‍ത്തണം.”
”………. നിത്യേന നാം ശാഖയില്‍ ശ്രീപരമേശ്വരനോട് ശീലം തരൂ, ശക്തി തരൂ, ധൈര്യം തരൂ എന്നെല്ലാം പ്രാര്‍ത്ഥിക്കാറുണ്ട്. നാം ആഗ്രഹിക്കുന്ന ഗുണങ്ങളെല്ലാം പരമേശ്വരന്‍ നമുക്ക് അനുഗ്രഹിച്ചു തരാനും നിശ്ചയിച്ചിരിക്കാം. എന്നാല്‍ വരം തരുന്നതിനുമുമ്പ് അത് സ്വീകരിക്കാന്‍ എത്രമാത്രം യോഗ്യതയുള്ളവരാണെന്നത് പരീക്ഷിക്കാനുംകൂടി നിശ്ചയിച്ചിരിക്കാം. അതിനാല്‍ ഇതെല്ലാം ഈശ്വരന്റെ പരീക്ഷണം തന്നെയാണ്. ആ പരീക്ഷയുടെ ഫലമെന്തായെന്ന് എല്ലാവര്‍ക്കും വ്യക്തമായിക്കഴിഞ്ഞു.”
”സംഘസ്വയംസേവകര്‍ നടത്തിയ പ്രക്ഷോഭത്തില്‍ നിയമം ലംഘിക്കപ്പെട്ടിട്ടില്ല. സര്‍ക്കാരിന് എതിരായി ഒന്നും നടന്നില്ല. സര്‍ക്കാര്‍ നമ്മുടെതാണ്. നാം എന്തിന് എതിര്‍ക്കണം? സര്‍ക്കാരിനോട് നമുക്ക് നിശ്ചയമായും അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ അഭിപ്രായവ്യത്യാസം സര്‍വ്വസാധാരണമാണ്. ഭിന്നാഭിപ്രായമുണ്ടെങ്കിലും ഭിന്നതയില്‍ ഏകാത്മത ദര്‍ശിച്ചു മുന്നേറുക എന്നതാണ് ജനാധിപത്യത്തിന്റെ പരീക്ഷണം. നാം ഇതുപാലിക്കുന്നവരാണ്. ഇതാണ് നമ്മുടെ കാഴ്ചപ്പാട്. എന്നാല്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. അതുകൊണ്ട് സര്‍ക്കാര്‍ അവരുടെ മൃഗീയശക്തിയുപയോഗിച്ച് നമ്മെ നശിപ്പിക്കാന്‍ ശ്രമിച്ചു. അതിന് സര്‍ക്കാര്‍ ഉപയോഗിച്ച പദ്ധതികളെല്ലാം നോക്കുമ്പോള്‍ നാം ഇരുപതാംനൂറ്റാണ്ടിലല്ല മറിച്ച് മദ്ധ്യയുഗത്തിലാണെന്ന് തോന്നിപ്പോകുന്നു. ഇടയ്ക്ക് സംഭവിച്ച അസുഖകരമായ കാര്യങ്ങളെക്കുറിച്ച് അധികമൊന്നും പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഹിംസ നടന്നു, അപപ്രചാരണങ്ങള്‍ നടന്നു, കള്ളങ്ങള്‍ പ്രചരിപ്പിക്കാനായി ലഘുലേഖകള്‍ അടിച്ചിറക്കി ഈ കാര്യങ്ങളെല്ലാം ‘അഹിംസയുടെ പൂജാരികള്‍’ എന്നപേരിലാണ് ചെയ്തത്.”
”ഈ സംഭവങ്ങളെല്ലാം ഭാരതീയതയ്ക്ക് കളങ്കം ചാര്‍ത്തുന്നതാണ്. ഈ സംഭവങ്ങളെല്ലാം മറക്കുക എന്നത് കഠിനമായ കാര്യമാണ്. എന്നാല്‍ മറക്കുകതന്നെയാണ് ഗുണകരം. കാരണം അതിന്റെ സൂത്രധാരന്മാരെല്ലാം നമ്മുടെതന്നെ ആളുകളാണ്. പഥഭ്രഷ്ടരാണെങ്കിലും വിരോധികളാണെങ്കിലും അവര്‍ നമ്മുടെതന്നെ സഹോദരന്മാരാണ്. നാം അവരുടെ ചെയ്തികള്‍ മറക്കുക. നമുക്ക് ഈശ്വരനോട് ഒന്നാണ് പ്രാര്‍ത്ഥിക്കാനുള്ളത്:- ‘ഹേ പരമേശ്വര, അവര്‍ അറിവില്ലാത്തവരാണ്, അവരോട് ക്ഷമിക്കേണമേ’. ഇത്തരം സദ്ഭാവം പ്രകടിപ്പിക്കാനുള്ള സൗഭാഗ്യം ഇന്ന് സംഘസ്വയംസേവകര്‍ക്ക് ലഭിച്ചിരിക്കുന്നു. അതിനാല്‍ കഴിഞ്ഞ അപ്രിയസംഭവങ്ങളെല്ലാം നമ്മുടെ ഹൃദയത്തില്‍നിന്ന് പുറത്ത് കളയുക. ദേശത്തിന്റെയും സമാജത്തിന്റെയും സേവനം മാത്രമാണ് നമ്മുടെ കര്‍ത്തവ്യമെന്ന് കണക്കാക്കി നാം ഇതേവരെ ചെയ്തുവന്ന കാര്യത്തില്‍ തന്നെ വീണ്ടും വ്യാപൃതരാവുക.”
(തുടരും)