നവംബർ 15
*തലക്കൽ ചന്തു വീരാഹുതി ദിനം*
അവഗണനകൾക്ക് അധികകാലമൊന്നും
പിടിച്ചുനിൽക്കാനാവില്ല.
ദേശീയബോധം കരുത്താർജിക്കുന്നതിനനുസരിച്ച്
ചരിത്രപുരുഷന്മാരുടെ സ്മരണകൾ ഉണർന്നുവരികതന്നെ ചെയ്യും.
സംശയമില്ല.
തലക്കര ചന്തു.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ജീവാർപ്പണം നടത്തിയ പോരാളി.
വീര കേരളവർമ്മ പഴശ്ശിരാജാവിൻെറ പടത്തലവൻ. നായാട്ടിന് മാത്രം ഉപയോഗിച്ചിരുന്ന പാരമ്പര്യ ആയുധങ്ങളായ അമ്പും വില്ലും സ്വാതന്ത്ര്യ പ്പോരാട്ടത്തിന്റെ ആയുധങ്ങളാക്കി മാറ്റിയ യോദ്ധാവ്. വിഷം തേച്ച കത്തിയമ്പുകൾകൊണ്ട് പോർക്കളത്തിൽ ആർത്തിരമ്പിയ വനവാസി. ഗളച്ഛേദം ചെയ്യപ്പെടുന്നത് വരെയുള്ള ജീവിതകാലം വൈദേശിക അധിനിവേശത്തിനെതിരെ സന്ധിയില്ലാതെ പോരാടിയ ദേശസ്നേഹി.
കാലത്തിനും മാറ്റത്തിനും സാക്ഷികളായി പനമരം പുഴയും കോളിമരവും ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ട് ഇന്നുമുണ്ട്.
കാലം എത്രയോ കടന്നുപോയി.
പനമരം പുഴ പിന്നെയും ഒരുപാടൊഴുകി…കാലമല്ല നമ്മളാണ് മാറുന്നത് എന്ന് പണ്ഡിതമതം. അങ്ങനെയെങ്കിൽ മാറേണ്ടത് നമ്മളാണ്.
ഇത്തരം ചരിത്ര പുരുഷന്മാരെ എല്ലാകാലത്തും ആറടിമണ്ണിൽ തളച്ചിടാനാവില്ല. ദേശീയബോധം ശക്തിപ്പെടുന്നതിനനുസരിച്ച് അത്തരം സ്മരണകൾ പുറത്തുവന്നുകൊണ്ടേയിരിക്കും. വീരകേരളവർമ്മ പഴശ്ശിരാജാവും ആർക്കും ഒരിക്കലും കീഴടങ്ങാതിരുന്ന എടച്ചന കുങ്കനും ചരിത്രത്താളുകളിൽ ഇടം കിട്ടാതെ പോയ യുദ്ധനായകൻ തലക്കര ചന്തുവും ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളായി വരുംകാലത്ത് വിലയിരുത്തപ്പടും തീർച്ച. വീരത്വത്തിന്റെയും സ്വാതന്ത്ര്യ ബോധത്തിന്റെയും ദേശസ്നേഹത്തിന്റെയും ജ്വലിക്കുന്ന നക്ഷത്രമായി തലക്കര ചന്തു എക്കാലത്തും പ്രശോഭിക്കും..