- ഛത്രപതി ശിവജി
- വാസുദേവ ബൽവന്ത ഫട്കേ
- ഗുരു രവിദാസ്
- ഗുരു തേഗ് ബഹാദൂര്‍
- ജ്ഞാനഞ്ജൻ നിയോഗി
- സരോജിനി നായിഡു
- മഹർഷി ദയാനന്ദ സരസ്വതി
നവംബര്‍ 24
*ഗുരു തേഗ് ബഹാദൂര്‍ വീരാഹുതി ദിനം*
സിഖ് ഗുരുപരമ്പരയിലെ 9-ാം ഗുരുവായിരുന്ന തേഗ് ബഹാദൂര്‍ 1621 ല്‍ അമൃതസറിലാണ് ജനിച്ചത്.
മുഗളന്മാര്‍ക്കെതിരെ ധീരമായി പോരാടി ബലിദാനിയായ തേഗ് ബഹാദൂറിനെ വീരപുരുഷനായാണ് സിഖ് പരമ്പര കണക്കാക്കുന്നത്. ഔറംഗസേബിനെതിരെ കശ്മീരിലും പഞ്ചാബിലുമായി പോരാടിയ ഗുരുവായിരുന്നു തേഗ് ബഹാദൂര്‍.
ദില്ലിയിലെ ചാന്ദ്നി ചൗക്കിലായിരുന്നു ബലിദാനം നടന്നത്.
കശ്മീരിലെ പണ്ഡിറ്റുകള്‍ ഔറംഗസീബിന്റെ ക്രൂരതയും നിര്‍ബന്ധിത മതംമാറ്റത്തിലും മനംനൊന്താണ് ഗുരു തേഗ് ബഹാദൂറിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്. തന്റെ സമൂഹത്തോടൊപ്പം മുഴുവന്‍ ഹിന്ദു സമൂഹത്തിന്റേയും രക്ഷയാണ് ജീവിതോദ്ദേശം എന്ന് ഗുരു ഉറക്കെ പ്രഖ്യാപിച്ചു. 1675 ലാണ് ‘ഒന്നുകില്‍ മതംമാറുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക’ എന്ന മുഗള്‍ അക്രമകാരിയുടെ അന്ത്യശാസനം ഉണ്ടായത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഗുരു നാനക് ദേവ് നല്‍കി വന്ന സംരക്ഷണത്തെ മുന്‍നിര്‍ത്തിയാണ് തേഗ് ബഹാദൂര്‍ തീരുമാനം എടുത്തത്. സ്വന്തം മകനായ 9 വയസ്സുമാത്രം പ്രായമുള്ള ഗോവിന്ദ റായിയുടെ തീരുമാനമായിരുന്നു ഗുരുവിന് വലിയ പ്രേരണയായത്. ഒരു സമൂഹത്തിന് വേണ്ടി ഏറ്റവും പുണ്യാത്മാവായ ഗുരുവും തന്റെ അച്ഛനുമായ തേഗ് ബഹാദൂര്‍ തന്നെ ത്യാഗം ചെയ്യണമെന്നതായിരുന്നു ആ വാക്കുകള്‍. തന്നെ മുസല്‍മാനാക്കി മതംമാറ്റാന്‍ സാധിച്ചാല്‍ എല്ലാ പണ്ഡിറ്റുകളും മതംമാറുമെന്ന തീരുമാനം ആ നിമിഷം ഔറംഗസേബിനെ അറിയിച്ചു.
ഡല്‍ഹിയിലെ ഔറംഗസേബിന്റെ കൊട്ടാരത്തിലേക്ക് നേരിട്ട് കടന്നുചെന്ന് തേഗ് ബഹാദൂര്‍ വെല്ലുവിളിച്ചു. കശ്മീര്‍ പണ്ഡിറ്റുകളെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്ന ശക്തമായ താക്കീതും നല്‍കി. കരുത്തുണ്ടെങ്കില്‍ തന്നെ മുസല്‍മാനാക്കാന്‍ പരിശ്രമിക്കൂ എന്ന സിംഹഗര്‍ജ്ജനമാണവിടെ മുഴങ്ങിയത്. ഗുരുവിനേയും സഹായികളേയും ഔറംഗസേബ് പലതരം മര്‍ദ്ദനത്തിനിരയാക്കിയെങ്കിലും ആരും മതംമാറാന്‍ തയ്യാറാകാതെ ഉറച്ചുനിന്നു. അതി നിഷ്ഠൂരമായ ക്രൂരതയാണ് ഗുരുവിനെതിരെ മുഗളപ്പട ചെയ്തത്. തേഗ് ബഹാദൂറിനെ ഒരു ഇരുമ്പുകൂട്ടിലിട്ട് അഞ്ചു ദിവസം മര്‍ദ്ദിച്ചു. കണ്‍മുന്നിലിട്ട് ശിഷ്യന്മാരായ ഭായി മതി ദാസിനെ ജീവനോടെ തൊലിയുരിഞ്ഞു വധിച്ചു. മറ്റൊരു ശിഷ്യനായ ഭായി ദയാല്‍ ദാസിനെ വലിയ വാര്‍പ്പിലിട്ട് തിളപ്പിച്ചാണ് വധിച്ചത്. മൂന്നാമനായ സതീ ദാസിനെ ഗുരുവിന് മുന്നിലിട്ട് ചുട്ടുകൊന്നാണ് ഔറംഗസീബ് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്. അവസാനം പൊതു സമൂഹമദ്ധ്യത്തില്‍ ചാന്ദ്നീ ചൗക്കില്‍ ഗുരുവിന്റെ തലയറുത്താണ് ശിക്ഷ നടപ്പാക്കിയത്. ആരേയും മതംമാറ്റാനാകാതെ ഔറംഗസീബിന് തോല്‍വി സമ്മതിക്കേണ്ടിവരികയായിരുന്നു. ഗുരു തേഗ് ബഹാദൂറിന്റെ സമാധി സ്ഥാനത്താണ് ഇന്ന് ഗുരുദ്വാര ശീശ് ഗഞ്ച് ഡല്‍ഹിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. സ്വന്തം സമൂഹത്തിന് മാത്രമല്ല മറ്റുള്ളവര്‍ക്കും ഭാരതത്തിനുമായി ബലിദാനം നടത്തിയതിനാല്‍ സിഖ് പരമ്പരയില്‍ ആദ്യമായി ഗുരു തേഗ് ബഹാദൂറിന് ഹിന്ദ്-കീ-ചദ്ദാര്‍(ഹിന്ദു സമൂഹത്തിന്റെ പരിച) എന്ന ബഹുമതി നല്‍കി സമൂഹം ഒന്നടങ്കം ആദരിച്ചു. 1675 നവംബര്‍ മാസം 24-ാം തീയതിയാണ് ഗുരു തേഗ് ബഹാദൂറിന്റെ വീര ബലിദാനം നടന്നത്.
Comments