തിരഞ്ഞെടുപ്പിൽ അശ്രദ്ധ കാണിച്ച് ഉത്തരപ്രദേശിനെ കേരളത്തിന്റെയോ ബംഗാളിന്റെയോ ഗതികേടിലേക്ക് തള്ളിവിടരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവിടത്തെ ജനങ്ങളോട് പറഞ്ഞതിലെന്താണിത്ര ആശയക്കുഴപ്പം? അവിടെ യോഗിജി താരതമ്യം ചെയ്തത്, പരാമർശിക്കപ്പെട്ട സംസ്ഥാനങ്ങളുടെ പ്രകൃതിഭംഗിയെയോ ധാതുസമ്പത്തുകളെയോ കലയുടെയോ സാഹിത്യത്തിന്റയോ ധാർമ്മികതയുടെയുടെയോ സാംസ്കാരിക സവിശേഷതകളുടെയോ പാരമ്പര്യത്തെയോ ജനങ്ങളുടെ ഭാരതത്തോടുള്ള പ്രതിബദ്ധതയോ ഒന്നുമല്ലെന്ന് സാമാന്യ വിവരമുള്ള ആർക്കാണ് വ്യക്തമാകാത്തത്? പരാമർശിക്കപ്പെട്ട സംസ്ഥാനങ്ങളിൽ മാറിമാറി ഭരണം നിർവഹിച്ച രഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നയങ്ങളും നടപടികളും വരുത്തിവെച്ച അപകടത്തിനടുത്തെത്തിക്കഴിഞ്ഞ വർത്തമാനകാല അവസ്ഥയാണ് യോഗിജി ചൂണ്ടിക്കാട്ടിയതെന്ന് ആർക്കാണറിയാത്തത്?
ആരോഗ്യരംഗവും വിദ്യാഭ്യാസവും വൈദ്യുതി ലബ്ധിയും സാക്ഷരതയും എല്ലാം എടുത്ത് കാണിച്ചിട്ട് കേരളത്തെയും ഈ സംസ്ഥാനത്തിന്റെ ഒമ്പതിരട്ടി ജനസംഖ്യയുള്ള ഉത്തർ പ്രദേശിനെയും താരതമ്യം ചെയ്ത് കേമത്തം നടിക്കുന്നതിലെ അശാസ്ത്രീയ സമീപനവും നിഷ്പക്ഷരായ ആർക്കെങ്കിലും ബോദ്ധ്യമാകാത്തതാണോ? കാലകാലങ്ങളായി നെഹ്രുകുടുംബത്തിന്റെ തട്ടകവും മുലായത്തേ പോലെയുള്ളവരുടെ ജാതി രാഷ്ട്രീയക്കളിയരങ്ങുമായി തീർന്ന ആ സംസ്ഥാനത്തെ ജനം വികസനത്തിൽ മുന്നോട്ടു പോകേണ്ടത്ര പോകുന്നതിനു തടസ്സം നിന്നവരെ ഒഴിവാക്കി അവിടം ഭാരതീയ ദേശീയതയുടെ രാഷ്ട്രീയ ശക്തികളുടെ ചുമതലയിലേൽപ്പിച്ചതോടെ ഉത്തർ പ്രദേശ് മാറിയ മാറ്റം ചരിത്രമല്ലേ? അവിടെ അടിസ്ഥാന വികസനത്തിന്റെ ഗതി വർദ്ധിച്ചതും തയാറുള്ള എല്ലാവരെയും ഒപ്പം ചേർത്തതും എല്ലാവരുടെയും വിശ്വാസത്തിന് തല്യ പരിഗണന നൽകിയതും സ്വീകാര്യമായ മാതൃകകളല്ലേ?. ഹിന്ദുവിന് അവഗണനയും ന്യൂനപക്ഷങ്ങൾക്ക് പരിഗണനയും എന്ന കപട രാഷ്ട്രീയ സമ്പ്രദായം അവിടെ അവസാനിച്ചെങ്കിൽ അതിലാർക്കെങ്കിലും അങ്കലാപ്പുണ്ടാകേണ്ട കാര്യമുണ്ടോ? അത്തരം ചോദ്യങ്ങൾക്കൊക്ക സകാരാത്മക സമീപനമുള്ള സാധാരണക്കാരന്റെ ഉത്തരങ്ങൾ സ്വാഭാവികങ്ങളായിരിക്കും.
ഭാരതത്തിലാദ്യം ഒരു നിയമസഭാ അംഗമായ (കൊച്ചി നിയമസഭ 1925) വനിതാ രത്നമായിരുന്നു പിന്നീട് ഭാരത കേസരി മന്നത്ത് പദ്മനാഭനെ വിവാഹം കഴിച്ച (1932) തോട്ടക്കാട്ട് മാധവിയമ്മ. ആ സാമാജിക 1925ൽ തന്നെ, (നിയമസഭാ അംഗങ്ങളിൽ നിന്ന്) വ്യത്യസ്ഥമായ രീതിയിൽ പൊതുജന പ്രാതിനിധ്യ ദൗത്യം നിർവ്വഹിക്കുന്ന വർത്തമാനപ്പത്രങ്ങളുടെ ജോലി, സത്യസന്ധമായ വാർത്തകൾ ജനങ്ങളുടെയിടയിൽ പ്രചരിപ്പിക്കുകയും, അവരുടെ ആവശ്യങ്ങൾ അന്വേഷിച്ചറിയുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയുമാണെന്നതാണ് തന്റെ ധാരണയെന്ന് ‘മലയാള മനോരമ’യെ അറിയിക്കുകയുണ്ടായി.
കള്ള് ഷാപ്പുകൾ അടച്ചുപൂട്ടണമെന്നും കള്ള് ചെത്താൻ മരങ്ങൾ കൊടുക്കരുതെന്നും, അക്കാലത്ത്, കൊച്ചിൻ നിയമസഭയിൽ ചിലർ ഉയർത്തിയ ഒരു ആവശ്യത്തിന് അനുകൂലമല്ലാത്ത നിലപാടെടുത്തിന് മാധവിയമ്മയെ മനോരമ വിമർശിച്ചതിനു പിന്നാലെയാണ് അത്തരം ശ്രദ്ധേയമായ ഒരു പാഠം അവർ പറഞ്ഞുകൊടുത്തത്. ശ്രീനാരായണഗുരു മതപരിവർത്തന വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയും കുമാരനാശാൻ ‘മതപരിവർത്തന രസവാദം’ അവതരിപ്പിച്ച് ആ നിലപാടുകൾക്ക് വിശദീകരണം നൽകുകയും ചെയ്ത ഒരു ചരിത്രഘട്ടത്തിൽ മദ്യത്തെ പൂർണ്ണമായി നിരോധിക്കാനാവശ്യപ്പെടാതെ കള്ള് ചെത്തെന്ന തൊഴിലിനെയും വ്യവസായത്തെയും നിരോധിക്കുവാനായുള്ള ആവശ്യം ഉയർത്തിയവരുടെ ഉള്ളിലിരുപ്പ് കണ്ടെത്താൻ വേണ്ടി വിശേഷിച്ച് ഒരു ഗവേഷണത്തിന്റെയും ആവശ്യമില്ല. തങ്ങൾ അന്നം തേടാൻ തുടർന്നു പോരുന്ന തൊഴിൽ മേഖല അടയുന്നതോടെ നിസ്സഹായരായി മതം മാറ്റത്തിന് തലകുനിക്കുന്നവരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയായിരിക്കണം അത്തരമൊരാവശ്യം കൊച്ചിൻ നിയമസഭയിലെത്തിച്ചവരുടെ ഗൂഢലക്ഷ്യം. മലയാള മനോരമയുടെ മിത്രങ്ങളോ ശത്രുക്കളോ അതിനെ ഒരു മതേതര മാധ്യമം എന്നു പറയാനിടയില്ലാത്തതുകൊണ്ടും അവരുടെ മതപരമായ പക്ഷപാതം എത്ര വെള്ളപൂശിയാലും നിഴലിച്ചു നിൽക്കുന്നതായതുകൊണ്ടും, ആ ആവശ്യത്തിന് ഒപ്പം നിൽക്കാത്തവരോട് ആ പത്രം കാട്ടിയ അസഹിഷ്ണത മനസ്സിലാക്കാവുന്നതാണ്. അതെന്തായാലും ആ അസഹിഷ്ണത തന്നോട് കാട്ടെണ്ട എന്നതായിരുന്നു തോട്ടക്കാട്ട് മാധവിയമ്മ ആഢ്യതയോടെ 94വർഷങ്ങൾക്ക് മുമ്പ് സൂചിപ്പിച്ചത്.
ഭാരതകേസരി മന്നത്ത് പദ്മനാഭനും അന്ന് മനോരമയെ ചിലത് മനസ്സിലാക്കാൻ പേന പ്രയോഗിക്കുന്നതിന് നിർബന്ധിതനായി. മാധവിയമ്മയുടെ വാക്കുകൾ സൗമ്യമായ സൂചനയായിരുന്നെങ്കിൽ ഭാരതകേസരി മന്നത്തു പദ്മനാഭൻ പഞ്ച കല്ല്യാണി നിരൂപണം എഴുതി അവസാനിപ്പിച്ചപ്പോൾ നൽകിയത് ശക്തമായ മുന്നറിയിപ്പായിരുന്നു. “മി. വറുഗീസിനോട് അവസാനമായി ഞാൻ ഒന്നു പറയുന്നു. ഇനി നിങ്ങൾ ഹിന്ദുക്കളെയോ, . മാന്യന്മാരെയോ സംബന്ധിച്ച് പ്രയോഗിക്കുന്ന ഓരോ വാക്കും സൂക്ഷിച്ചു പ്രയോഗിച്ചുകൊള്ളണം. കഥകൾ സൃഷ്ടിക്കുന്നതു കരുതലോടുകൂടി വേണം. അസംബന്ധങ്ങൾ ഇനിയും എഴുതി ഞങ്ങളുടെ സമുദായത്തിനും നിഷ്ക്കളങ്കയശ്ശസ്വികളായ ഞങ്ങളുടെ പൂർവ്വികന്മാർക്കും അവമാനം വരുത്താൻ ശ്രമിച്ചാൽ അതിനുള്ള മറുപടി എഴുതുന്നത് ഞാനായിരിക്കില്ല. എന്നേക്കാൾ കൈയ്യൂക്കുള്ള എത്രയോ പണ്ഡിതന്മാരായ യുവാക്കളുള്ള ഒരു സമുദായമാണു ഹിന്ദുസമുദായമെന്ന് ഓർമ്മിച്ചുകൊണ്ടു പേന എടുത്തുകൊള്ളണം.”‘മലയാള മനോരമ’ യിൽ അക്കാലത്ത് ചിത്രമെഴുത്ത് കെഎം വറുഗീസ് എഴുതിക്കൊണ്ടിരുന്ന കെട്ടുകഥകളുടെ ദുരുദ്ദേശം തിരിച്ചറിഞ്ഞ മന്നത്ത് പദ്മനാഭൻ അന്നേ കൊടുത്ത മുന്നറിയിപ്പായിരുന്നു അത്.
യോഗി ആദിത്യനാഥിനോട് അസഹിഷ്ണത കാണിക്കുന്ന മലയാള മനോരമ, മന്നത്തു പദ്മനാഭനും തോട്ടക്കാട്ടു മാധവിയമ്മയും ഇഎംഎസ്സും, അവരോടും അവരെക്കുറിച്ചും പറഞ്ഞതൊക്കെ ഓർത്തെടുക്കുവാനുള്ള വിവേകം കാണിക്കുമോയെന്നറിയില്ല. അതവരുടെ ഇഷ്ടം! പക്ഷേ കേരളം/ബംഗാൾ/കശ്മീർ ഇന്ന് എത്തിച്ചേർന്ന അവസ്ഥകളെ വിമർശിച്ചാൽ ലക്ഷ്യം വെക്കുന്നത് അവിടങ്ങളിൽ മുമ്പ് ഭരിച്ച/ഭരിക്കുന്ന രാഷ്ട്രീയ ഭരണകൂടങ്ങളെയാണെന്നും അല്ലാതെ ആ സംസ്ഥാനങ്ങളെയല്ലെന്നും അംഗീകരിക്കുന്നതാകില്ലേ യുക്തിക്ക് നിരക്കുന്നത് എന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്. മറിച്ചാണവരുടെ ഉത്തരമെങ്കിൽ ചോദ്യങ്ങളുടെ ഒരു ശൃംഖലയ്ക്ക് ഉത്തരങ്ങൾ നൽകാൻ അവർ തയാറേകേണ്ടതായിവരും. അവയിൽ ചിലത്:
1) 1959ൽ വിമോചന സമരത്തിൽ ഈഎംഎസ്സ് സർക്കാനെതിരെ ഉയർത്തിയ മുദ്രവാക്യങ്ങൾ കേരളത്തിനെതിരെയായിരുന്നോ?
2) ‘ഈഎംഎസ്സിനെ ഈയലുപോലെ പറപ്പിക്കാൻ’ ഉമ്മൻ ചാണ്ടിയുൾപ്പടെ അക്കാലത്ത് പിള്ളേരായിരുന്നവരെ വളർത്തിക്കൊണ്ടുവരുവാൻ മുടക്കിയ പണവും ഒരുക്കിയ ‘ബാലജനസഖ്യവും’ എല്ലാം കേരളവിരുദ്ധമായിരുന്നെന്ന് തിരിഞ്ഞു നോക്കുമ്പോൾ ‘മലയാള മനോരമ’ യ്ക്ക് ബോദ്ധ്യമായോ?
3) നായനാരുടെയും അച്ചുതാനന്ദന്റെയും പിണറായി വിജയന്റെയും സർക്കാരുകൾക്കെതിരെ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും അവരോടൊപ്പം നിന്ന് മനോരമയും നടത്തിയ വിമർശനങ്ങളൊക്കെ ‘ശ്രീ നാരായണ ഗുരുവിനെ’ പോലെയുള്ളവർ നവോത്ഥാനം സൃഷ്ടിച്ച കേരളത്തിനെ അവഹേളിക്കുന്നവയായെന്ന് കണക്കാക്കാമോ?
4) മുഖ്യമന്ത്രി പട്ടം താണുപിള്ളയെ പറഞ്ഞു വിട്ടിടത്ത് അവസാനിപ്പിക്കാതെ പകരം വന്ന ആർ ശങ്കറെ പിടിച്ചിറക്കി പി.ടി. ചാക്കൊയെ മുഖ്യമന്ത്രിയാക്കാനും കെ കരുണാകരൻ മുഖ്യമന്ത്രിയായി വന്നപ്പോഴൊക്കെ പാർട്ടിക്കള്ളിൽ പടയൊരുക്കം നടത്തി അദ്ദേഹത്തെ പിടിച്ചിറക്കി എ.കെ. ആന്റണിയെയോ ഉമ്മൻ ചാണ്ടിയെയോ കസേരയിലിരുത്താൻ നടത്തിയ ഉൾപാർട്ടി പോരാട്ടങ്ങൾക്ക് ‘മതേതര മാധ്യമമായ’ മനോരമ പിന്തുണ നൽകിയതൊക്കെ കേരളം അക്കാലങ്ങളിൽ ഭരിച്ചിരുന്ന മുഖ്യമന്ത്രിമാർക്കെതിരെയായിരുന്നോ അതോ കേരളത്തിനു തന്നെ എതിരെയായിരുന്നോ?
5) മാരിച്ഝാപ്പിയിൽ പതിനായിരത്തോളം ഹിന്ദു അധ:സ്ഥിത ജനവിഭാഗത്തയും സിംഗൂരിലും നന്ദിഗ്രാമിലുമായി നിരവധി കർഷകരെയും കൊന്നുതള്ളിയ കാലങ്ങളിൽ ബംഗാൾ മുഖ്യമന്ത്രിമാരായിരുന്ന ജ്യോതിബസുവിന്നെയോ ബുദ്ധദേബ് ഭട്ടാചാര്യയെയോ വിമർശിച്ചാൽ അത് ബംഗാളിനെതിരെയാകുമോ?
6) ബംഗാൾ തിരഞ്ഞെടുപ്പിനോടു ചേർന്നുപോലും ഹിന്ദുവംശഹത്യക്ക് ഭരണകൂട പിന്തുണ ചെയ്യുന്ന മമതാ സർക്കാരിനെ വിമർശിച്ചാൽ അത് ബംഗാളിനെതിരെയുള്ള വിമർശനമാകുമോ?
7)കശ്മീരിൽ ഭാരതസേനയ്ക്കെതിരെ കല്ലും ഗ്രനേഡും ബോംബുമെറിയുന്ന തീവ്രവാദികൾക്ക് പരിചയൊരുക്കുവാൻ ആർട്ടിക്കിൾ 370 ഉപയോഗിച്ച അബ്ദുള്ളമാരുടെയോ മുഫ്ത്തിമാരുടെയോ സർക്കാരുകളെ വിമർശിച്ചാൽ അത് കശ്മീർ വിരുദ്ധ വിമർശനമാകുമോ?
മലയാള മനോരമയാണെങ്കിലും പിണറായി വിജയനാണെങ്കിലും വി ഡി സതീശനാണെങ്കിലും കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ കേമത്തം എടുത്തുകാട്ടാൻ ഉത്സാഹം കാട്ടുമ്പോൾ മറക്കരുതാത്ത ചില വസ്തുതകളുണ്ട്.
അടിച്ചമർത്തപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും സാമ്പത്തികമായും സാമൂഹികമായും ചൂഷണംചെയ്യപ്പെടുകയും ചെയ്തിട്ടും, ഫലപ്രദമായി പ്രതികരിക്കാൻ ഭയപ്പെട്ടിരുന്ന, നമ്പൂതിരി മുതൽ നായാടിവരെയുള്ള ഹൈന്ദവ സമൂഹത്തിന്റെ ‘ദുരവസ്ഥയിൽ’ സൃഷ്ടിച്ചെടുത്ത ശ്മശാന സമാനമായ അനക്കമില്ലായ്മയായിരുന്നു ഇന്നലെ വരെ കേരളത്തെകുറിച്ച് വരച്ചു കാട്ടിയിരുന്ന കേമത്തത്തിന്റെ പശ്ചാത്തലം. ഇംഗ്ലീഷ് ഭരണം അവരുടെ മതവിശ്വാസങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് നൽകിയ വിശേഷാൽ പരിഗണനകളിലൂടെ ഒരു വിഭാഗം തഴച്ചു വളർന്നു. ഖിലാഫത്തിനും വളരെ മുമ്പേ തീവ്ര മതമൗലികവാദം ഇവിടെ അഴിച്ചുവിട്ട നിരന്തര മാപ്പിളക്കലാപങ്ങളിലൂടെ ഹിന്ദു സമൂഹങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് മറ്റൊരു വിഭാഗവും അരങ്ങടക്കി വാണു. അങ്ങനെ ആവർത്തിച്ച ചരിത്രപരമായ ദുരന്തങ്ങളിൽ ഇരയാക്കപ്പെട്ട് മോചനം മോഹിച്ച ഹൈന്ദവസമൂഹത്തിന് ഭാരതം സ്വതന്ത്രമാവുകയും കേരളം പിറക്കുകയും ചെയ്തപ്പോൾ മതനിരപേക്ഷമെന്ന് അവർ തെറ്റിധരിച്ച കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രതീക്ഷ ഉയർന്നു. തിരുവിതാംകൂറിലെ ശബരിമല തീവെപ്പിലെയും മലബാറിലെ രാമസിംഹൻ കുടുംബ കൂട്ടക്കൊലയിലെയും പ്രതികളെ തങ്ങൾ അധികാരത്തിൽ വന്നാൽ അഴിക്കുള്ളിലാക്കുമെന്ന് പറഞ്ഞ പാർട്ടിസഖാക്കള സാധാരണ ജനസമൂഹം വിശ്വസിച്ചു. കമ്യൂണിസ്സ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുൾപ്പടെയുള്ള നേതാക്കൾ പെരുന്നയിൽ ചെന്ന് മന്നത്തു പദ്മനാഭന്റെ അനുഗ്രഹവും പിന്തുണയും തേടിയതോടെ അവരുടെ ഭരണം വന്നാൽ ഹിന്ദുവിരുദ്ധ വർഗീയതയുടെ രാഷ്ട്രീയത്തിന് അറുതിവരുമെന്ന പ്രതീക്ഷ ‘നമ്പൂതിരി മുതൽ നായാടി’ വരെയുള്ളവരിൽ ഉടലെടുത്തു. അതാണ് കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭ കമ്യൂണിസ്റ്റുകാരുടേതാകാനിടയാക്കിയ പശ്ചാത്തലം. പക്ഷേ, കമ്യൂണിസ്റ്റുകാരുടെ ഉള്ളിലെ മോഹം വേറെയായിരുന്നു. സോവിയറ്റ് യൂണിയന്റെയോ ചൈനയുടെയോ സഹായത്തോടെ ഭാരതത്തിന്റെ ഭരണം അട്ടിമറിയിലൂടെ പിടിച്ചടക്കുകയായിരുന്നു അവരുടെ ‘ഗെയിം പ്ലാൻ’. 1949ൽ മാത്രം രൂപം കൊണ്ട കമ്യൂണിസ്റ്റ് ചൈന കൊറിയൻ യുദ്ധത്തിൽ ഏർപ്പെടുകയും ടിബറ്റു പിടിച്ചടക്കുകയും ചെയ്തതോടെ അടുത്ത ലക്ഷ്യം ഭാരതമാകുമെന്നവർ ‘പ്രതീക്ഷയോടെ’ കാത്തിരിക്കുകയായിരുന്നു. (അന്ന് ചൈനയിലെ ഇൻഡ്യൻ അംബാസിഡറായിരുന്നുകൊണ്ട് ചൈനയുടെ താത്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന രീതി അവലംബിച്ച സർദാർ കെ എം പണിക്കരുടെ മകൾ ദേവകി പണിക്കർ ആയിരുന്നു കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി എംഎൻ ഗോവിന്ദൻ നായരുടെ ഭാര്യയെന്നത് പ്രത്യേകം ഓർക്കുക). അങ്ങനെ മാവോയുടെ ചൈന ഭാരതം പിടിച്ചടക്കി ‘സാർവദേശീയ കമ്യൂണിസ്റ്റ് വ്യാപനത്തിന്, വഴിയൊരുക്കുമ്പോൾ ദില്ലിയിലെ ചെങ്കോട്ടയിൽ ‘ചോരച്ചെങ്കൊടി’ ഉയർത്താൻ ഞങ്ങൾ മിടുക്കരായി കഴിഞ്ഞിരിക്കുന്നുയെന്ന സന്ദേശം അധിനിവേശ കമ്യൂണിസ്റ്റ് ശക്തികൾക്ക് നൽകാനുതകും വിധം കേരളത്തിലെ ഭരണത്തെ വളർത്തിയെടുക്കുന്നതിലായി ഈഎംഎസ്സ് സർക്കാരിന്റെ ശ്രദ്ധ.
പാർട്ടി സെല്ലുകളെ ഉപയോഗിച്ചുകൊണ്ട് ഭരണസംവിധാനത്തിൽ സമഗ്രാധിപത്യം ഉറപ്പാക്കിയ സെൽഭരണവും പാർട്ടി താത്പര്യങ്ങൾക്കുവേണ്ടി മർദ്ദനോപകരണമായി അതിക്രൂരമായി ഉപയോഗിച്ചു തുടങ്ങിയ പോലീസും കൂടിയായപ്പോൾ കമ്യൂണിസ്റ്റ് ഭരണത്തിന് വഴിയൊരുക്കിയ ഹിന്ദുവും അതിനെ ചെറുത്തുനിന്ന ക്രിസ്ത്യാനിയും മുസ്ലീമും ഉൾപ്പെടുന്ന പൊതുജനത്തിന് പൊറുതിമുട്ടി. സഖാക്കളെ അനുഗ്രഹിച്ച് അധികാരത്തിലെത്താൻ ഇടവരുത്തിയ മന്നത്ത് പദ്മനാഭനായി അവരെ പിടിച്ചിറക്കാൻ നടത്തിയ വിമോചനസമരത്തിന്റെ നെടുനായകൻ. വിമോചന സമരത്തിലൂടെ കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചു; ഇനിയൊരിക്കലും ഒറ്റയ്ക്ക് ഭരണം പിടിക്കാൻ വഴിയില്ലാത്തവിധം പാർട്ടി തകർന്നു തുടങ്ങി; ചൈനയുടെ ആക്രമണത്തിലെടുത്ത നിലപാട് ഭാരതത്തിലാകെ പാർട്ടിയെ വെറുക്കപ്പെടേണ്ട ചാരന്മാരായി തിരിച്ചറിഞ്ഞു; പാർട്ടി പിളർന്നു. പിന്നീട് നേതാക്കളും പാർട്ടിയും പാർലമെന്ററി വ്യാമോഹത്തിനടിപ്പെട്ട് പിടിച്ചു നിൽക്കാൻ വേണ്ടി സംഘടിത ന്യൂനപക്ഷങ്ങളുടെ പിന്നാലെ കൂടി. കോൺഗ്രസ്സുകാരും അക്കാര്യത്തിൽ കമ്യൂണിസ്റ്റുകളോട് മത്സരിച്ചു. കേരളത്തിൽ മതേതരത്വം തകർന്നു; ന്യൂനപക്ഷ പ്രീണനം വളർന്നു; അസംഘടിതനായ ഹിന്ദു ഒറ്റപ്പെട്ടു. അത്തരം വസ്തുതകൾ ഉൾക്കൊള്ളാതെ സർവ്വധർമ്മ സമഭാവനയുടെ രാഷ്ട്രീയത്തിലേക്കുള്ള പരിവർത്തനത്തിന് തയാറാകാതെ യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ചിട്ടു കാര്യമില്ല. കാരണം യോഗി പറഞ്ഞത് സത്യമാണ്.