ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ഒത്തുചേര്‍ന്ന ദേശം രവിച്ചേട്ടന്‍ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ആര്‍. രവീന്ദ്രന്റെ (81 വയസ്സ്) വിയോഗം സംഘപ്രസ്ഥാനങ്ങള്‍ക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് സൃഷ്ടിച്ചത്.
എറണാകുളം ജില്ലാകാര്യവാഹ്, എറണാകുളം വിഭാഗ് കാര്യവാഹ്, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളിലെല്ലാം, മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹം ‘ദേവ ദുര്‍ലഭനായ കര്‍ത്താവ്’ ആയിരുന്നു. പ്രതിസന്ധി നിറഞ്ഞ കാലത്ത് മുന്നില്‍ നിന്ന് നയിച്ച് ഇന്നുകാണുന്ന അനുകൂല അന്തരീക്ഷം സൃഷ്ടിച്ചത് ആര്‍. രവീന്ദ്രനെ പോലുള്ള കാര്യകര്‍ത്താക്കളുടെ സമര്‍പ്പിത ജീവിതമാണ്. അവരെപ്പോെലയായി തീരുക എന്നതാണ് അദ്ദേഹത്തോടുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി എന്നും അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് നടന്ന ശ്രദ്ധാഞ്ജലി വേളയില്‍ മുതിര്‍ന്ന പ്രചാരകനായ എസ്. സേതുമാധവന്‍ പറഞ്ഞു.
1957 കാലഘട്ടത്തില്‍ ആലുവ ദേശം കുന്നുംപുറത്ത് മഹാവിഷ്ണു ക്ഷേത്ര മൈതാനത്ത് നടന്നിരുന്ന ആര്‍എസ്എസ് ശാഖയിലൂടെയാണ് രവീന്ദ്രന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. പിന്നീട് സംഘപ്രവര്‍ത്തനം ജീവിതസമര്‍പ്പണമായി. വിദ്യാഭ്യാസത്തിനുശേഷം, എച്ച്എംടി ഉദ്യോഗസ്ഥനായിരുന്നെങ്കിലും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തിയ അദ്ദേഹം സംഘടനാ പ്രവര്‍ത്തനത്തെ ജീവിതധര്‍മ്മമായി സ്വീകരിച്ചു.
സംഘത്തിന്റെ താലൂക്ക്, ജില്ലാ, വിഭാഗ് കാര്യവാഹ് എന്നിങ്ങനെ സുപ്രധാന ചുമതലകള്‍ വഹിച്ച അദ്ദേഹം ആലുവയുടെ വിവിധ പ്രദേശങ്ങളില്‍ സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സംഘടനാ വളര്‍ച്ചയ്ക്കും പ്രവര്‍ത്തകരെ രൂപപ്പെടുത്തുന്നതിനും രവിച്ചേട്ടന്‍ നടത്തിയ പ്രവര്‍ത്തനം അദ്ദേഹത്തെ പ്രവര്‍ത്തകരുടെ പ്രിയങ്കരനാക്കി.
ഏത് വേദിയിലും, സദസ്സിലും, തലയെടുപ്പോടെ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്ന അദ്ദേഹം ആകാരം കൊണ്ടും, ‘സിംഹസമാനനായ’ നേതാവായിരുന്നു. സംഘര്‍ഷഭരിതമായ അന്തരീക്ഷങ്ങളില്‍, നിയമപാലകരോട് തലയുയര്‍ത്തി നിന്ന് സംഘടനയുടെ കാര്യങ്ങള്‍ കര്‍ശനമായി സംസാരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം ചുമതലയില്‍ ഇരുന്ന ആ കാലഘട്ടത്തിലാണ് എറണാകുളം ജില്ലയില്‍ സംഘത്തിന്റെ വികസനം കൂടുതല്‍ കാര്യക്ഷമമായി നടന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മധ്യകേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച മുമ്പന്മാരിലൊരാള്‍, പ്രധാനമായും രവിച്ചേട്ടനായിരുന്നു. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ അറസ്റ്റിലായ അദ്ദേഹം രണ്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു. പ്രതിസന്ധികളിലും ആശയാദര്‍ശങ്ങളില്‍ ഉറച്ചുനിന്ന അദ്ദേഹത്തിന്റെ ജീവിതം നിരവധി പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി.
നമ്മള്‍ ഇന്ന് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സാമൂഹ്യ സേവന രംഗത്തുള്ള പ്രവര്‍ത്തനവും അനിവാര്യമാണെന്ന് അദ്ദേഹം കാര്യകര്‍ത്താക്കളുടെ മുന്‍പില്‍വച്ച, ആശയത്തില്‍ നിന്നാണ് ഗ്രാമസേവാസമിതി എന്ന പ്രസ്ഥാനം രൂപം കൊണ്ടത്. 1980-ല്‍ ആലുവയില്‍ ഗ്രാമസേവാ സമിതി രൂപീകരിച്ചപ്പോള്‍, അദ്ദേഹം അതിന്റെ സ്ഥാപക പ്രസിഡന്റായി ചുമതല ഏറ്റെടുത്തു. മാതൃഛായ ബാലഭവന്‍, ബാലികാ ഭവന്‍, വാനപ്രസ്ഥം വയോജന കേന്ദ്രം, സുഹൃദം സാന്ത്വനപരിചന പദ്ധതി, ഭവന പദ്ധതി, പുനര്‍ജനി കൗണ്‍സിലിംഗ് സെന്റര്‍, അകവൂര്‍ ഹൈസ്‌കൂള്‍ എന്നിവയൊക്കെ ഗ്രാ മസേവാസമിതിയില്‍ നിന്നും വളര്‍ന്ന് വികസിച്ച പ്രവര്‍ത്തനങ്ങളാണ്.
സംഘത്തിന്റെ വിഭാഗ് കാര്യവാഹ് എന്ന ചുമതലയില്‍ നിന്നും അദ്ദേഹത്തെ വിശ്വഹിന്ദു പരിഷത്തിന്റെ, സംസ്ഥാന സെക്രട്ടറി എന്ന ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടു.
എറണാകുളം മഹാരാജാസ് കോളേജ് മൈതാനിയില്‍ നടന്ന ഐതിഹാസികമായ വിശാലഹിന്ദു സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായി പരമേശ്വര്‍ജി, മാധവ്ജി എന്നിവരോടൊപ്പം ആര്‍. രവീന്ദ്രനും മുന്‍പന്തിയില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നു.
എറണാകുളം പാവക്കുളം ക്ഷേത്രത്തിന്റെയും വിഎച്ച്പി ആസ്ഥാന മന്ദിരത്തിന്റെയും വികസനത്തിലും രവിച്ചേട്ടന്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. 10 വര്‍ഷം വിഎച്ച്പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1957 ല്‍ ഒരു സ്വയംസേവകനെന്ന നിലയിലാരംഭിച്ച ദീര്‍ഘമായ കര്‍മ്മകാണ്ഡത്തിന്റെ പര്യവസാനമായി, 2026 ജൂലായ് 8ന്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: മനോജ് രവീന്ദ്രന്‍, (ധനലക്ഷ്മി ബാങ്ക്), മഹേഷ് രവീന്ദ്രന്‍. മരുമക്കള്‍: മഞ്ജുഷ (ധനലക്ഷ്മി ബാങ്ക്), ശ്രീജ മഹേഷ്.






















