കോഴിക്കോട് സര്‍വകലാശാലയിലെ സൗമ്യതയുടെയും സത്യനിഷ്ഠയുടെയും ധൈര്യത്തിന്റെയും മുഖമായി എന്നും ഓര്‍മ്മിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ഏതാനും ദിവസം മുമ്പ് നമ്മെ വിട്ടു പിരിഞ്ഞ സി. ശേഖരന്‍ എന്ന ശേഖരേട്ടന്‍. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥന്‍ എന്ന ഔദ്യോഗിക സ്ഥാനത്തിനപ്പുറം, സ്ഥാപനത്തിന്റെ ആത്മാവിനോടും അന്തസ്സിനോടും അഗാധമായ പ്രതിബദ്ധത പുലര്‍ത്തിയ ഒരാളായിരുന്നു അദ്ദേഹം.
തൊണ്ണൂറുകളുടെ തുടക്കത്തി ല്‍ പരീക്ഷാഭവനില്‍ ആരംഭിച്ച പരിചയം കാലക്രമേണ ആത്മീയവും ബൗദ്ധികവുമായ സൗഹൃദമായി വളര്‍ന്നു. ഡെപ്യൂട്ടി രജിസ്ട്രാര്‍ പദവിയിലെത്തിയ ശേഷവും സര്‍വകലാശാലയിലെ ഏത് വിഷയത്തിലും ആശ്രയിക്കാവുന്ന വ്യക്തിയായി അദ്ദേഹം നിലകൊണ്ടു. സാധാരണ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ചെറിയ ചെറിയ സഹായങ്ങള്‍ ആയിരുന്നില്ല ശേഖരേട്ടനില്‍ നിന്നും കിട്ടിയിരുന്നത്. ബൃഹത്തായ സര്‍വ്വകലാശാല സംവിധാനത്തിന്റെ ഫിസിയോളജി (ശരീരശാസ്ത്രം) പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്.
പരീക്ഷാഭവന്‍, ഭരണവിഭാഗം, പഠനവിഭാഗങ്ങള്‍, ആസൂത്രണ-വികസന പ്രവര്‍ത്തനങ്ങള്‍, കോളജ് അഫിലിയേഷന്‍, സെനറ്റ്, സിന്റിക്കേറ്റ് പ്രവര്‍ത്തനം തുടങ്ങി സര്‍വകലാശാലയുടെ ഓരോ മേഖലയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇന്നത്തെ പോലെ സര്‍വ്വകലാശാല ചട്ടങ്ങളും നിയമങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമല്ലാത്ത കാലത്ത്, അദ്ദേഹമായിരുന്നു ഈലേഖകനെ പ്പോലുള്ളവര്‍ക്ക് എല്ലാം. ചട്ടങ്ങളിലോ നടപടിക്രമങ്ങളിലോ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും അദ്ദേഹം കൃത്യമായി തിരിച്ചറിയുകയും ആവശ്യമായ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തിരുന്നു.
സര്‍വകലാശാലയുടെ ശരിയായ നടത്തിപ്പിനും വിശ്വാസ്യതയ്ക്കും ഭീഷണിയാകുന്ന എന്തിനെയും അദ്ദേഹം ധൈര്യപൂര്‍വം നേരിട്ടു. പരീക്ഷാക്രമക്കേടുകള്‍, സാമ്പത്തിക ക്രമക്കേടുകള്‍, അനധികൃത നിയമനങ്ങള്‍, രഹസ്യ രാഷ്ട്രീയ നീക്കങ്ങള്‍ എന്നിവയെക്കുറിച്ച് തുറന്നു പറയാന്‍ ഒരിക്കലും മടിച്ചില്ല. സത്യം പറയുന്നതില്‍ അദ്ദേഹത്തിന് ഭയമുണ്ടായിരുന്നില്ല; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലും പിന്നോട്ടല്ലായിരുന്നു.
കോഴിക്കോട് സര്‍വകലാശാലയെ രാഷ്ട്രീയ-വര്‍ഗീയ താല്‍പര്യങ്ങളുടെ ഉപകരണമായി മാറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നപ്പോള്‍, വിദ്യാഭ്യാസ സംരക്ഷണത്തിനും സര്‍വകലാശാലയുടെ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട പ്രധാന ശക്തികളില്‍ ഒരാളായിരുന്നു ശേഖരേട്ടന്‍. അനീതിക്കും അഴിമതിക്കും എതിരായ ജനകീയ ഇടപെടലുകളില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
എട്ട് ആഫ്‌സല്‍ ഉലമ കോളേജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും അവിടുത്തെ അധ്യാപകരെ സ്ഥിരപ്പെടുത്താനും നടത്തിയ ഗൂഢശ്രമങ്ങള്‍ക്കെതിരെ ശക്തമായ ചേര്‍ത്തുനില്‍പ്പിന് അദ്ദേഹത്തിന്റെ പിന്തുണ വലിയ ശക്തിയായിരുന്നു. സംവരണക്രമം അട്ടിമറിച്ച്, സര്‍വ്വകലാശാലയില്‍ നിയമനം നടത്തിയപ്പോള്‍, ഇരുമുന്നണികളും രാഷ്ട്രീയ നീക്കുപോക്കില്‍ നിയമന വിഹിതങ്ങള്‍ പങ്കുവെച്ചപ്പോള്‍, വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന ജനകീയ അദാലത്തിലെ ശക്തികേന്ദ്രം ശേഖരേട്ടന്‍ ആയിരുന്നു.
പ്ലസ് ടു അധ്യാപകന് ഡോക്ടറേറ്റ് ഉണ്ടെന്നതിന്റെ പേരില്‍ ഉലമ കോളേജിലെ പ്രിന്‍സിപ്പല്‍ പദവിയില്‍ മുന്‍കാല പ്രാബല്യത്തില്‍ നിയമന ഉത്തരവ് ഉണ്ടാക്കി, വൈസ് ചാന്‍സിലര്‍ ആക്കാന്‍ നടത്തിയ കള്ളക്കളികള്‍ യഥാസമയം പുറത്തുകൊണ്ടുവരാനും സര്‍വ്വകലാശാലയെ രക്ഷിക്കാനും സാധിച്ചത് ശേഖരേട്ടന്റെ കൃത്യമായ ഇടപെടല്‍ മൂലമായിരുന്നു. അതിനായി അന്നത്തെ ചാന്‍സിലര്‍ കേരള ഗവര്‍ണര്‍ പി. സദാശിവത്തിന്റെ അടുത്ത് നേരിട്ട് ഹാജരാകാന്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. അല്‍ഖ്വയിദാ ഭീകരവാദിയുടെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, അരുന്ധതി റോയിയുടെ ദേശദ്രോഹ പ്രസംഗം പാഠഭാഗമായി വന്നപ്പോള്‍, അതിനെതിരെയുള്ള പോരാട്ടത്തില്‍ എപ്പോഴും മുന്നിലും പിന്നിലും പാറ പോലെ ഉറച്ച് ശേഖരേട്ടന്‍ ഉണ്ടായിരുന്നു.
ഭാരതീയ ജ്ഞാനപാരമ്പര്യത്തോടും സനാതന ധര്‍മ്മചിന്തയോടും പുലര്‍ത്തിയ പ്രതിബദ്ധത ശേഖരേട്ടന്‍ ജീവിതകാലം മുഴുവന്‍ തുടര്‍ന്നു. തന്റെ ജന്മദേശമായ പൊന്നിയൂര്‍കുളത്തിന്റെ സ്വാധീനത്താലാകാം തിരുനാവായയുടെ ഗണിതപാരമ്പര്യം, പൊന്നാനി കളരിയുടെ സാഹിത്യ പാരമ്പര്യം, കടവല്ലൂര്‍ വൈദിക പാരമ്പര്യം, അഷ്ടവൈദ്യപരമ്പരകള്‍ തുടങ്ങി കേരളത്തിന്റെ സാംസ്‌കാരിക-വിജ്ഞാന പൈതൃകങ്ങളെ സര്‍വകലാശാലയില്‍ കൊണ്ടുവരണം എന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മതശക്തികളും രാഷ്ട്രീയ ശക്തികളും ഉറഞ്ഞുതുള്ളിയപ്പോള്‍ ഇസ്ലാമിക ചെയറും ക്രൈസ്തവ ചെയറും, ഗാന്ധിയന്‍ ചെയറും ഇ.എം.എസ് ചെയറും എല്ലാം ഉണ്ടായി. സംഗമഗ്രാമം പുറത്തു നിന്നു വന്ന ഒരു വിസിയുടെ ആശ്ചര്യാതിരേകം കൊണ്ട് സ്വീകരണ മുറിയിലെ ആലങ്കാരത്തിലൊതുങ്ങി നമ്മെ പുളകം ചാര്‍ത്തുന്നതിലപ്പുറം, തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും വള്ളത്തോളും പുസ്തക താളുകളിലെ അക്ഷരങ്ങളില്‍ മാത്രം ഒതുങ്ങി കൂടുന്നു. സനാതനധര്‍മ്മത്തിന്റെ കൊടിയടയാളങ്ങള്‍ സര്‍വ്വകലാശാലയില്‍ കൊണ്ടുവരിക എന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്‌നമായിരുന്നു. അതാണ് സനാതനധര്‍മ്മപീഠം എന്ന ചെയറിന്റെ സ്ഥാപനത്തിന് നിമിത്തമായത്. അതിനുവേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. വിരമിച്ച ശേഷവും ആ പ്രവര്‍ത്തനങ്ങളുടെ നെടുംതൂണായി അദ്ദേഹം നിലകൊണ്ടു.
ശ്രേഷ്ഠാചാര സഭയുടെ ആചാര്യനായും സനാതനധര്‍മ്മപീഠത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായും അദ്ദേഹം സമൂഹത്തില്‍ ധര്‍മ്മബോധവും മൂല്യബോധവും വളര്‍ത്താന്‍ ശ്രമിച്ചു. സനാതന ധര്‍മ്മപീഠത്തിന് സ്ഥിരതയുള്ള സംവിധാനമെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് ആരോഗ്യവും പിന്നീട് ആയുസ്സും അദ്ദേഹത്തെ വിട്ടുപിരിഞ്ഞത്.
വ്യക്തിജീവിതത്തിലും അദ്ദേഹം ലാളിത്യവും വിശാലഹൃദയത്വവും കാത്തുസൂക്ഷിച്ചു. സര്‍വകലാശാലാ ക്യാമ്പസിലെ അദ്ദേഹത്തിന്റെ കൊച്ചുവീടും കുടുംബവും അനേകര്‍ക്ക് സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും അഭയകേന്ദ്രമായിരുന്നു. ഈലേഖക നും പല സന്ദര്‍ഭങ്ങളിലും ആ സ്‌നേഹവും കരുതലും അനുഭവിക്കാനായി.
ശേഖരേട്ടന്റെ ജീവിതം ഒരു സാധാരണ വ്യക്തിയുടെ അസാധാരണ കഥയാണ്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തോടുള്ള സമര്‍പ്പണത്തിന്റെയും സത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും മാതൃകയാണ്. അദ്ദേഹത്തിന്റെ ലളിതവും എന്നാല്‍ ഉറച്ചതുമായ ജീവിതസന്ദേശം ഇനിയും അനേകര്‍ക്ക് പ്രചോദനമായി തുടരും.
പി. നാരായണക്കുറുപ്പിന്റെ വരികള്‍ ഓര്‍മ്മ വരുന്നു:
”ശില്‍പ്പരഹസ്യം അപൂര്‍ണതയാണെന്നറിയാന്‍ മാത്രം
മൂത്തവനാണീ ശില്‍പ്പി;
നിലയ്ക്കില്ലി തിരുനടയില്‍
കൊട്ടുവടിപ്രഹരത്തുടിനാദം…”
ചെങ്ങന്നൂരമ്പലത്തിലെ ആശാരിയെപ്പോലെ, ശേഖരേട്ടനും തന്റെ സ്വപ്‌നങ്ങളുടെ പൂര്‍ണത കാണിക്കാതെ യാത്രയായിരിക്കുന്നു. എന്നാല്‍ അദ്ദേഹം വിതച്ച ആശയങ്ങളും ആരംഭിച്ച പ്രവര്‍ത്തനങ്ങളും അനേകരിലൂടെ തുടര്‍ന്നും വളര്‍ന്ന് പൂര്‍ണത പ്രാപിക്കുവോളം തുടരാന്‍ തയ്യാറാകുന്നതാണ് അദ്ദേഹത്തിന് അര്‍പ്പിക്കാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി. ശേഖരേട്ടന്റെ ധന്യമായ സ്മരണയ്ക്ക് പ്രണാമം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു. പ്രണതപ്രണാമങ്ങള്‍.
(ലേഖകന്‍ ന്യൂഡല്‍ഹി ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ്)






















