2026 ജൂണ്‍ 5 ലക്കം കേസരിയില്‍ തിരൂര്‍ ദിനേശ് എഴുതിയ ‘എഴുത്തച്ഛനെ തമസ്‌ക്കരിക്കുമ്പോള്‍’ എന്ന ലേഖനം വായിച്ചു. അതില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ച രണ്ട് സംഭവങ്ങള്‍ മലയാളിക്ക് ഞെട്ടലും അവമതിപ്പും ഉണ്ടാക്കുന്നു. എം.എം. ഹസ്സന്‍ സംസ്ഥാന സര്‍ക്കാരിനുമുമ്പില്‍ ഒരപേക്ഷ സമര്‍പ്പിച്ചു. എഴുത്തച്ഛന്റെ ജന്മദിനം കര്‍ക്കടകത്തിലെ ആയില്യം നക്ഷത്രത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ആഘോഷിക്കണമെന്നതാണ് ഹസ്സന്റെ ആവശ്യം. സര്‍ക്കാര്‍ ഹസ്സന് ഒരു മറുപടിയും നല്‍കി. തുഞ്ചത്തെഴുത്തച്ഛന്റെ ജനനം, ജന്മസ്ഥലം, ആകാരം തുടങ്ങിയവയെപ്പറ്റി വ്യക്തവും വിശ്വസനീയവുമായ ചരിത്രരേഖകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കുകയില്ല എന്നതാണ് വിദഗ്ദ്ധാഭിപ്രായം.
ചുരുക്കത്തില്‍, ഹസ്സന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. ചരിത്രപരമായി യാതൊരു സാംഗത്യവും ഔചിത്യവും ഇല്ലാത്ത എത്രയോ മതാചാരങ്ങള്‍ ഇവിടെ ആഘോഷമാക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഷേക്‌സ്പിയറിന്റേയും, ഇപ്പോള്‍ കാളിദാസന്റേയും വരെയുള്ളവരുടെ ചിത്രങ്ങള്‍ വരച്ചത് അവരെ നേരിട്ട് കണ്ടിട്ടാണോ? എഴുത്തച്ഛന്റെ കാലത്ത് പുരുഷന്മാര്‍ ‘കുടുമ’ വയ്ക്കുകയും കടുക്കനണിയുകയും ചെയ്തിരുന്നു. എഴുത്തച്ഛന്‍ പരമഭക്തനായിരുന്നതുകൊണ്ട് കുറി അണിഞ്ഞിരിക്കാം. കൈയില്‍ താളിയോലയേന്താതെ, എഴുത്താണി പിടിക്കാതെ എഴുതാനാകുമോ? ഇന്ന് പല ക്രിമിനല്‍ കേസുകളിലും രേഖാചിത്രങ്ങള്‍ തെളിവായി സ്വീകരിക്കപ്പെടുന്നുണ്ട്. ഈ രേഖാചിത്രം തയ്യാറാക്കുന്നവര്‍ പ്രതിയെ കണ്ടിട്ടാണോ ഈ ചിത്രങ്ങള്‍ വരക്കുന്നത്?
ഹസ്സന്റെ അപേക്ഷ സര്‍ക്കാര്‍ വെറുതെ നിരസിച്ചതല്ല. മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ എം.ടി, കവി സച്ചിദാനന്ദന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.സത്യന്‍, മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ് തുടങ്ങിയ പ്രമുഖര്‍ ചെയ്ത ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – ഒരു പഠനം എന്ന ഗ്രന്ഥം രചിക്കാന്‍ ഈ ലേഖകന്‍ രണ്ടരവര്‍ഷം പ്രയത്‌നിച്ചിട്ടുണ്ട്. അതില്‍, ചില ചരിത്രരേഖകളും, തെളിവുകളും സൂചിപ്പിച്ചിട്ടുണ്ട്. എഴുത്തച്ഛന്റെ കാലം കൊല്ലവര്‍ഷം 700 നും 800 നും ഇടയ്ക്കാണ്. അദ്ദേഹം തിരൂരില്‍ ജീവിച്ചിരുന്നുവെന്നതും നിസ്തര്‍ക്കമാണ്. ഐതിഹ്യവും വേണ്ടുവോളമുണ്ട്. എഴുത്തച്ഛന് തൊട്ടു പിന്നാലെ വന്ന കുഞ്ചന്‍ നമ്പ്യാരുടേയും ഭാഷാരീതിക്ക് എഴുത്തച്ഛനോടാണ് വേഴ്ചയും, ചാര്‍ച്ചയും, ചേര്‍ച്ചയും. ഇവരുടെ ഭാഷയ്ക്ക് ചെറുശ്ശേരിയുടെ ഭാഷയുമായി സാമ്യമൊട്ടില്ലതാനും. ഈ വസ്തുതകള്‍ നിലനില്‍ക്കെ എഴുത്തച്ഛന്റെ കാലഘട്ടം എ.ഡി. 16-ാം നൂറ്റാണ്ടല്ല എന്നു സ്ഥാപിക്കാന്‍ വിദഗ്ദ്ധ സമിതിക്കാര്‍ക്ക് എന്ത് ആധികാരിക രേഖകളാണുള്ളത്? അവരുടെ തീരുമാനം ആരെയോ സുഖിപ്പിക്കാനും, സന്തോഷിപ്പിക്കാനും പടച്ചുണ്ടാക്കിയതാണ്. ഒരു ഉളുപ്പുമില്ലാതെ എഴുത്തച്ഛന്റ പേരിലുള്ള പുരസ്‌കാരങ്ങള്‍ ഇവര്‍ വാരിക്കൂട്ടി.
തങ്ങള്‍ മാത്രമാണ് വരേണ്യരായ സാഹിത്യകാരന്മാരെന്നും, മുട്ടത്തുവര്‍ക്കി വെറും പൈങ്കിളി സാഹിത്യകാരനാണെന്നും അസ്ഥാനത്ത് പുരപ്പുറത്തു കയറി വിളിച്ചുകൂവിയിട്ടുള്ളവരാണ് ഓ.വി. വിജയനും, എം. മുകുന്ദനും, സക്കറിയയുമൊക്കെ. എന്നിട്ട് ഒരു മനസ്താപമോ, കുറ്റബോധമോ കൂടാതെ ആ മഹാനോവലിസ്റ്റിന്റെ പേരിലുള്ള അവാര്‍ഡുകള്‍ ഇവരൊക്കെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു. കൊലപാതകങ്ങള്‍ കൊണ്ടും, അരക്ഷിതാവസ്ഥകൊണ്ടും കലുഷിതമായ ഒരു കാലഘട്ടത്തിലെ തിന്മകളെപ്പറ്റി ഇവരാരെങ്കിലും രണ്ടു വാക്കു പറഞ്ഞിട്ടുണ്ടോ? സാംസ്‌കാരിക നായകന്മാരുടെ അപചയം പൂര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഒരു ആസുരകാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.






















