ഹിന്ദുത്വത്തിന്റെ ശക്തി ഒന്ന് നോക്കണേ, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ഒന്നു തൊട്ടതേയുള്ളു, ബുദ്ധമതക്കാരനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ധുരന്ധര്‍ ആയി മാറി! ഈ ധുരന്ധര്‍ എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ കെട്ടിപ്പൊക്കിയ കോട്ടകൊത്തളങ്ങളില്‍ കയറിവന്ന് ‘കവിതാബോംബു’ വര്‍ഷിച്ച് സകലതും തകര്‍ക്കും എന്ന ആശങ്കയിലാണെന്ന് തോന്നുന്നു സാമൂഹ്യമാധ്യമങ്ങളിലെ ഇടത് ഇസ്ലാമിസ്റ്റ് ബുദ്ധിജീവികളുടെ പരക്കംപാച്ചില്‍ കണ്ടാല്‍. സൗന്ദര്യ ലഹരിക്ക് ഇപ്പോഴെന്തിനാണ് ഒരു നല്ല പച്ച മലയാള വിവര്‍ത്തനം എന്ന് അവര്‍ക്ക് പിടികിട്ടുന്നില്ല. ഇ എം.എസ്സും ഗോവിന്ദപിള്ളയും അപശൂദ്രീകരണ ചുകപ്പന്‍ ദുര്‍മന്ത്രംകൊണ്ട് തളയ്ക്കാന്‍ പണി പതിനെട്ടും നോക്കിയിട്ടും ശങ്കരാചാര്യരെ ബന്ധിക്കാനായില്ല. ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലക്ക് മൂലധനം നല്‍കാന്‍ തയ്യാറായ ശൃംഗേരി ശങ്കരാചാര്യരെ ഇ.കെ നായനാര്‍ ശൃംഗാരി ശങ്കരാചാര്യര്‍ എന്നാക്ഷേപിച്ചു. എന്നിട്ടും കാലടിയില്‍ ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല വന്നു. എസ്എഫ്‌ഐക്കാര്‍ സര്‍വ്വകലാശാലക്ക് മുമ്പിലെ ശങ്കര പ്രതിമ വികൃതമാക്കി. ഇടത് ഭരണത്തില്‍ ആ സര്‍വ്വകലാശാല വൈസ് ചാന്‍സലറായ കെ.എന്‍. പണിക്കര്‍ പണ്ട് കാപാലികന്‍ ശങ്കരന്റെ തലവെട്ടാന്‍ ശ്രമിച്ചതിനു തുല്യമായ നടപടി അക്കാദമിക മേഖലയില്‍ ചെയ്തുകൂട്ടി. ഇത്രയൊക്കെയായിട്ടും ശ്രീശങ്കരന്റെ സ്വാധീനം തിളക്കമറ്റു നില്‍ക്കുന്നു. ഒരു തര്‍ക്കത്തിനും താനില്ല എന്നു പറഞ്ഞ് ശാന്തഭാവക്കാരനായി നില്‍ക്കുന്ന ചുള്ളിക്കാടില്‍ ‘ധുരന്ധറി’ന്റെ ഭീകരരൂപം കാണുന്ന ഇടത്-ഇസ്ലാമിസ്റ്റുകള്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍.വി. ബാബുവിനെ എത്രമാത്രം ഭയപ്പെടുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളു.
സമസ്ത പ്രസിഡന്റ് ജിഫ്രിമുത്തുകോയ തങ്ങളെ വീട്ടില്‍ ചെന്നു കണ്ട് ‘ഓപ്പറേഷന്‍ തൂഫാ’ന്റെ ബ്രാന്റ് അമ്പാസിഡറാക്കിയ രമേശ് ചെന്നിത്തലയുടെ നടപടിയെക്കുറിച്ച് അഭിപ്രായം പറയവെ സാമൂഹ്യമാധ്യമത്തില്‍ ആര്‍.വി. ബാബു ‘സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരിലും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നവരിലും ഭൂരിപക്ഷം പേരും തങ്ങളുടെ സമുദായത്തില്‍ പെട്ടവരാണ് എന്നത് ആ സമുദായത്തിനു തന്നെ നാണക്കേടാണ് ‘ എന്നു പറഞ്ഞതിനോട് ആദ്യം പ്രതികരിച്ചത് മാര്‍ക്‌സിസ്റ്റ് വയറ്റുപിഴപ്പ് ബുദ്ധിജീവി കെ.ടി. കുഞ്ഞിക്കണ്ണ നാണ്. പാര്‍ട്ടി ഇയ്യിടെ അംഗത്വം നല്കി സഖാവാക്കിയ കെ.ടി. ജലീല്‍ ഈ സത്യം പച്ചയായി പറഞ്ഞപ്പോള്‍ കുഞ്ഞിക്കണ്ണന് ഒരു കുഴപ്പവും തോന്നിയിട്ടില്ല. എം.ഡി. എം.എ ഉപയോഗിക്കുന്നവരും മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരും മദ്രസയില്‍ പോയിട്ടുള്ളവരാണെന്നും ധാര്‍മ്മികതയില്‍ മുന്നില്‍ നില്‍ക്കേണ്ട മുസ്ലീങ്ങളാണ് മയക്കുമരുന്നും സ്വര്‍ണ്ണവും കടത്തുന്നതു എന്നുമാണ് കോഴിക്കോട്ടെ ഒരു ചടങ്ങില്‍ പരസ്യമായി ജലീല്‍ പറഞ്ഞത്. ആര്‍. വി. ബാബുവിന്റെ പേരില്‍ കേസുകൊടുത്ത പി.ഡി.പിക്കാരനടക്കമുള്ള ഇസ്ലാമിസ്റ്റുകളുടെ സമുദായവികാരം അന്ന് മക്കയ്ക്ക് പോയതായി രുന്നു! ജലീലിന്റെ വാക്കുകള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതായോ സമുദായസ്പര്‍ദ്ധ ഉണ്ടാക്കുന്നതായോ അന്ന് പോലീസ് വകുപ്പിനും തോന്നിയിട്ടില്ല. മതേതര കേരളത്തില്‍ ജലീലിനും ബാബുവിനും രണ്ടു നീതിയോ? മുസ്ലീമിനും ഹിന്ദുവിനും രണ്ടു നിയമമോ?
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രതികരിച്ചതിന് സസ്‌പെന്‍ഷനിലായ അനില്‍ മുഹമ്മദിനെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറി അധികനാള്‍ കഴിയുംമുമ്പ് വിനോദസഞ്ചാര വകുപ്പില്‍ ഉയര്‍ന്ന പദവിയില്‍ പ്രതിഷ്ഠിച്ചത് ഈ സര്‍ ക്കാരിന്റെ നിലപാടിന്റെ സൂചനയാണ്. വെറുതെയല്ല സമസ്ത നേതാവ് ജിഫ്രി തങ്ങള്‍ സതീശന്റെ മദ്യനയത്തിന് മൗനാനുവാദം നല്‍കിയത്. ഇതിനെയെല്ലാം ചോദ്യം ചെയ്യുന്ന ആര്‍.വി. ബാബുമാര്‍ ജയിലില്‍ കിടന്നുകൊള്ളും എന്നു സമാധാനിക്കുമ്പോഴാണ് ചുള്ളിക്കാടിനെ പോലുള്ള പുതിയ ധുരന്ധര്‍മാര്‍ ഉറക്കം കെടുത്താന്‍ വരുന്നത്.
തലവര:
ഇടതു മുന്നണി യോഗം ഉടനെ ചേരണമെന്ന് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം.
മുന്നണിയുടെ താക്കോല്‍ കളഞ്ഞുപോയി സഖാവേ, പിന്നെ എങ്ങനെ യോഗം ചേരും?






















