വര്‍ഷങ്ങള്‍ക്കു മുമ്പ് തീരെ ചെറിയ കുട്ടിയായിരുന്ന കാലത്ത് ഒരു ചലച്ചിത്രം കണ്ടത് ഇപ്പോഴും ഓര്‍മയിലുണ്ട്. ‘അഗ്നിപരീക്ഷ’ എന്നായിരുന്നു അതിന്റെ പേര് എന്നാണോര്‍മ്മ. സത്യന്‍, പ്രേംനസീര്‍, ശാരദ തുടങ്ങിയവരൊക്കെയായിരുന്നു അഭിനയിച്ചത്. കുട്ടിയായിരുന്ന എന്റെ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന എന്തോ ചിലത് ആ ചിത്രത്തിന്റെ കഥയില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം രവീന്ദ്രനാഥ ടാഗൂറിന്റെ The Boat wreck (നൗകദൂബി) എന്ന നോവല്‍ വായിച്ചപ്പോഴാണ് മനസ്സിലാകുന്നത് തോപ്പില്‍ ഭാസി, കഥയും തിരക്കഥയും സംഭാഷണവും ഒക്കെ നിര്‍വ്വഹിച്ച അഗ്നിപരീക്ഷ ടാഗൂറിന്റെ നൗകാദൂബി ആണെന്ന വിവരം. എന്നാല്‍ സിനിമയുടെ ടൈറ്റില്‍ കാണിക്കുമ്പോള്‍ അതില്‍ ടാഗൂറിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണെന്ന കാര്യം കാണിച്ചതേയില്ല. കാര്യമായ ഒരു വ്യത്യാസവും ഭാവി സിനിമയില്‍ വരുത്തിയിട്ടുമില്ല. ഒരു ബോട്ടപകടത്തില്‍ വേര്‍പെട്ടുപോകുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ വര്‍ഷങ്ങള്‍ നീണ്ടയാതനകള്‍ക്കുശേഷം ഒന്നിക്കുന്നതാണു നോവലിലുള്ളത്. സിനിമയില്‍ ബോട്ടപകടത്തിനുപകരം തീവണ്ടിയപകടം അത്രയേയുള്ളു വ്യത്യാസം. കഥാപാത്രങ്ങളുടെ പേരുപോലും വലിയ മാറ്റമില്ലാതെ സ്വീകരിച്ചിട്ടുണ്ട്.
മഴപെയ്യും മുറ്റമൊക്കെ മാറും വന്‍ കടലായിനി
പറമ്പും പാടവും ചേര്‍ന്നു പരപ്പതിന്നുകൂടിടും കടലാസാലുടന്‍ തീര്‍ക്കും കപ്പല്‍ ഞാനതിലെന്റെ പേര്‍
നക്ഷത്രംപോലെ വലുതായ് നല്ലപോലെ കുറിച്ചുടും
മുക്കുറ്റിമുല്ല മുതലായ മുറ്റും മഞ്ഞമഴുംമലര്‍ പറച്ചുവയ്ക്കും
കാറ്റത്തു പതുക്കെ കപ്പല്‍ നീങ്ങിടും
എന്റെ പേര്‍ പലരും കാണും എന്നെപ്പലരുമറിഞ്ഞിടും
നാടിന്റെ കീര്‍ത്തി ഞാന്‍ മൂലം നാലുദിക്കിലുമെത്തിടും.
എന്നിങ്ങനെ ജി. ശങ്കരക്കുറിപ്പ് എഴുതിയ ഒരു കവിതഭാഗം സ്‌കൂള്‍ ക്ലാസില്‍ പഠിച്ചിട്ടുണ്ട്. വളരെക്കാലം കഴിഞ്ഞു ടാഗൂറിന്റെ “The paper Boat’ എന്ന കവിത കുട്ടികളെ പഠിപ്പിക്കേണ്ടി വന്നപ്പോഴാണ് മനസ്സിലായത് ജിയുടേത് ഈ കവിതയുടെ ഭാഷാന്തരമായിരുന്നു എന്ന്. എന്നാല്‍ ഞങ്ങള്‍ പഠിച്ച പാഠപുസ്തകത്തിലെവിടെയും അത് ടാഗൂര്‍കവിതയുടെ വിവര്‍ത്തനമാണെന്നു രേഖപ്പെടുത്തിയിരുന്നില്ല. പഠിപ്പിച്ച അധ്യാപകനും ആ കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നു തോന്നുന്നു. അദ്ദേഹവും പറഞ്ഞില്ല.
മറ്റൊരാളുടെ കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നത് സ്വഭാവികം. അതുതെറ്റല്ല. എന്നാല്‍, അത് നേരിട്ടു പകര്‍ത്തുമ്പോള്‍ അക്കാര്യം സൂചിപ്പിക്കേണ്ട ബാധ്യത തീര്‍ച്ചയായും ഉണ്ട്. തോപ്പില്‍ ഭാസിയും ജി. ശങ്കരക്കുറുപ്പും അതു ചെയ്തില്ല. തികച്ചും തെറ്റായ കാര്യംതന്നെ. രണ്ടുപേരും നേരിട്ടു വിവര്‍ത്തനം ചെയ്യുകയാണ് ചെയ്തത്. എന്നിട്ടും അക്കാര്യം മറ്റുള്ളവരോടു പറയുന്നതേയില്ല. അതിനെ സാഹിത്യചോരണം അഥവാ plagiarism എന്നാണു വിളിക്കുക.
ടാഗൂര്‍കൃതികളുടെ വലിയ സ്വാധീനം അക്കാലത്ത് ഇന്ത്യന്‍ സാഹിത്യത്തിലെങ്ങുമുണ്ടായിരുന്നു. ബംഗാളിസാഹിത്യം ഇന്ത്യയിലെ എല്ലാ ഭാഷാസാഹിത്യത്തേയും കഴിഞ്ഞ നൂറ്റാണ്ടില്‍ സ്വാധീനിച്ചിരുന്നു. ഏറ്റവും കൂടുതല്‍ അതിന്റെ പ്രഭാവം ഉണ്ടായത് മലയാളത്തിലാണ്. കേരളത്തിലെ ഗ്രന്ഥശാലകള്‍ ബംഗാളിനോവലുകളുടെ വിവര്‍ത്തനങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. ബംഗാളി നോവല്‍ കഥാപാത്രങ്ങളുടെ പേരുകള്‍ കേരളത്തിലെ കുട്ടികള്‍ക്കു നല്‍കുന്നത് അക്കാലത്തു പതിവായിരുന്നു. നിഖില്‍, സതി, മിനി, ചന്ദ്രിക, അജയന്‍, ബിനോയി, ബാബു ഇങ്ങനെ പല പേരുകളും ബംഗാളി നോവലുകളില്‍ നിന്നാണ് കേരളത്തിലേയ്ക്ക് സംക്രമിച്ചത്. ഇന്ത്യന്‍ സാഹിത്യം, രാഷ്ട്രീയം, ദേശീയപ്രസ്ഥാനം, വിപ്ലവപ്രസ്ഥാനം എന്നിവയിലെല്ലാം മുന്‍പേ സഞ്ചരിച്ചത് ബംഗാള്‍ ആയിരുന്നു. എന്നാല്‍ ഇന്നത്തെ ബംഗാളിന്റെ അവസ്ഥ ദയനീയമാണ്. സാംസ്‌കാരികമായി എത്ര ഉയര്‍ന്നാലും നല്ല രാഷ്ട്രീയമില്ലെങ്കില്‍ ഒരു പ്രദേശത്തിന് ഔന്നത്യത്തിലേയ്ക്ക് എത്താനാവില്ല എന്ന് ബംഗാള്‍ നമ്മെ പഠിപ്പിക്കുന്നു.
കെ.ആര്‍.മീര ‘ആരാച്ചാര്‍’ എഴുതാന്‍ കല്‍ക്കത്തയിലേയ്ക്കാണ് ഉറ്റു നോക്കിയത് ‘തപോമയിയുടെ അച്ഛന്‍’ എഴുതിയ ഇ. സന്തോഷ് കുമാറും കല്‍ക്കത്തയാണ് പശ്ചാത്തലമാക്കുന്നത്. ബംഗാള്‍ ഒരു ദുര്‍ഭൂതം പോലെ ഇപ്പോഴും കേരളത്തിന്റെ സാംസ്‌കാരിക മനസ്സിനെ വിടാതെ പിടിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണത്. ബന്യാമിന്‍ മഞ്ഞവെയില്‍ മരണങ്ങളെഴുതാന്‍ ദീ ഗോഗാര്‍ഷ്യയിലേയ്ക്കും അല്‍ അറേബ്യന്‍ നോവല്‍ എഴുതാന്‍ ഗള്‍ഫിലേക്കും റ്റിഡി രാമകൃഷ്ണന്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എഴുതാന്‍ ശ്രീലങ്കയിലേയ്ക്കുമൊക്കെയാണല്ലോ പോയത്. കേരളത്തില്‍ കഥകളൊന്നും ഇല്ല എന്നു തോന്നിയിട്ടായിരിക്കുമോ ഇവരൊക്കെ വിദേശങ്ങളിലേയ്ക്ക് പോകുന്നത്? എങ്കില്‍ ഈ എഴുത്തുകാര്‍ക്ക് തെറ്റിപ്പോയി. ഇന്ന് ലോകത്തില്‍ ഏറ്റവും കഥകളുള്ള ‘കൊമാല’യാണ് ഇന്നത്തെ കേരളം. നിരപരാധികളെ കേസില്‍ കുടുക്കി ജയിലിലടക്കുന്നതും. അപരാധികള്‍ നിഷ്പ്രയാസം ശിക്ഷയില്‍ നിന്നു രക്ഷപ്പെടുന്നതും ഏറ്റവും വലിയ അഴിമതിക്കാര്‍ പോലും നിയമത്തെ നിഷ്പ്രഭമാക്കി വിലസുന്നതും ലോകത്തിലെ എല്ലാ മാരകരോഗങ്ങളും അഴിഞ്ഞാടുന്നതും ആശുപത്രിക്കെട്ടിടം ഇടിഞ്ഞു വീണു രോഗി മരിക്കുന്നതും വാക്‌സിന്‍ കമ്പനികളെ സഹായിക്കാനായി തെരുവു പട്ടികളെക്കൊണ്ടു മനുഷ്യരെ കടിച്ചുകീറിക്കുന്നതും കോറിമാഫിയകള്‍ക്കുവേണ്ടി നദികളിലെ മണല്‍വാരാന്‍ അനുവദിക്കാതെ വെള്ളപ്പൊക്കത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നതും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഭരണാധികാരികള്‍ വിദേശത്തു സുഖചികിത്സയ്ക്കു പോകുന്നതും ഇങ്ങനെ എല്ലാനീതിരാഹിത്യങ്ങളും അഴിഞ്ഞാടിയിട്ടും കേരളത്തില്‍ കഥകളില്ലെന്നു തോന്നുന്ന നമ്മുടെ കഥാകൃത്തുക്കളുടെ മനസ്സുകളിലാണ് യഥാര്‍ത്ഥ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ (ആനന്ദ്).
മാതൃഭൂമി വാരികയില്‍ സച്ചുതോമസ് ‘കണക്കുക്ലാസില്‍ തോമസ് ഹാര്‍ഡി’ (ജൂലായ് 6) എന്നൊരു ‘കവിതാ പ്രബന്ധം’ എഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ ബംഗാളിലേക്കു പോയവര്‍ ഇംഗ്ലണ്ടിലേക്കു പോയ ഈ കവി നാട്യക്കാരനേക്കാള്‍ എത്രയോ ഭേദം എന്നു തോന്നി. കാരണം ഇന്ത്യയിലെ മറ്റൊരു സഹോദര സംസ്ഥാനത്തിലേയ്ക്കല്ലേ പോയത് എന്നു നമുക്ക് ആശ്വസിക്കാം. ഈ സച്ചുതോമസ് ആണെങ്കിലോ തോമസ് ഹാര്‍ഡിയേയും അദ്ദേഹത്തിന്റെ ‘ഖൗറല ഠവല ഛരൌൃല’ നേയും പോരാത്തതിന് ജി.എച്ച് ഹാര്‍ഡിയേയും (ഗണിതജ്ഞന്‍) കൂട്ടുപിടിച്ചിട്ടും ഒരു കവിത സൃഷ്ടിക്കാനായില്ലല്ലോ എന്നു നമ്മള്‍ പരിഭവിക്കും. ഇദ്ദേഹത്തിന്റെ (കവി എന്നു വിളിക്കുന്നത് കവിതയോടു ചെയ്യുന്ന ഏറ്റവും വലിയ പാതകമായിപ്പോകും) ജീവിതാനുഭവങ്ങളെ പാരഗ്രാഫു തിരിച്ച് രണ്ടുപുറം നിറയെ എഴുതിയ ശേഷം കവിത എന്ന് തലക്കെട്ടും കൊടുത്തു പ്രസിദ്ധീകരിച്ചിരിക്കുന്നത് വളരെ ദയനീയം തന്നെ. ഇതിനെ കവിത എന്നു വിളിച്ചാല്‍ പിന്നെ കവിതയെ നമ്മള്‍ എന്തുവിളിക്കും?
സച്ചുതോമസിന്റെ കാവ്യാഭാസം കൂടാതെ മാതൃഭൂമിയില്‍ മൂന്നു കവിതകള്‍ കൂടിയുണ്ട്. ഒന്നാമത്തേത് കണിമോളിന്റെ ‘കടവ്’ ആണ്. പുതുമയൊന്നുമില്ല. കവി അറിയാതെ മറ്റു കവികളുടെ ചില പ്രയോഗങ്ങള്‍ എടുത്തുപയോഗിക്കുന്നു. അതില്‍ ഏറ്റവും പ്രശസ്തമായത് വൈലോപ്പിള്ളിയുടെ ”ഉയിരിന്‍ കൊലക്കുടുക്കാക്കാറും കയറിനെ ഉഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം എന്നതിലെ ‘കൊലക്കുടുക്കൂര്‍ന്നു കെട്ടഴിഞ്ഞതില്‍’ എന്നെഴുതുന്നു. വൈലോപ്പിള്ളിയുടെ ‘ഊഞ്ഞാലില്‍’ എന്ന കവിത വായിക്കാത്തവര്‍ക്ക് കണിമോളിന്റെ കല്പന പ്രശ്‌നമുണ്ടാക്കില്ല. പക്ഷേ ‘ഊഞ്ഞാലില്‍’ വളരെ പ്രശസ്തമായ രചനയാണ്. ‘കള്ളവെയില്‍ കന്നോടന്നു’ എന്നതിനും ഒരു മുന്‍ഗാമിയുണ്ട് ‘മങ്ങിയ വെയില്‍പ്പശുമേയമീ യിറമ്പത്ത്’ എന്നൊരു കവി പ്രയോഗിച്ചതു കണ്ടിട്ടുണ്ട്.
എം.ടി വാസുദേവന്‍നായര്‍ ആധുനികതയുടെ കാലത്തെ വലിയ എഴുത്തുകാരനാണ്. മരണം വരെ അദ്ദേഹം ഒരു വലിയ കഥാചക്രവര്‍ത്തിയെപ്പോലെയാണു മലയാള സാഹിത്യ പരിസരത്തിലൂടെ നടന്നുപോയത്. ആര്‍ക്കും അതിനോട് വിയോജിപ്പുണ്ടാവാനിടയില്ല. അദ്ദേഹത്തന്റെ മഞ്ഞും രണ്ടാമൂഴവും കാലവും നാലുകെട്ടും അസുരവിത്തുമെല്ലാം കാലത്തെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നു. വളരെ സവിശേഷമായി അദ്ദേഹത്തിന്റെ തിരക്കഥകളും നിലകൊള്ളുന്നു. മലയാള സിനിമയുള്ളിടത്തോളം ആ രചനകള്‍ പാഠപുസ്തകങ്ങള്‍ പോലെ നിലകൊള്ളും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എം.ടി മാതൃഭൂമിയില്‍ പത്രാധിപര്‍ കൂടി ആയിരുന്നുവല്ലോ!
സുഭാഷ് ചന്ദ്രനും മാതൃഭൂമി പത്രാധിപരാണ്. നല്ല എഴുത്തുകാരനാണ്; പുതിയകാലത്തെ എണ്ണം പറഞ്ഞ എഴുത്തുകാരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചും ആര്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ല. എന്നാല്‍ എം.ടിയെപ്പോലുള്ള ഒരാളിന്റെ നഷ്ടം നികത്താന്‍ സുഭാഷ് ചന്ദ്രനെപ്പോലെയുള്ള മറ്റൊരു എഴുത്തുകാരനു കഴിയുമോ? കഴിയില്ല. എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായത് രണ്ടു പേരുടെയും ആത്മകഥാപരമായ രണ്ടു പുസ്തകങ്ങള്‍ വായിച്ചപ്പോഴാണ്, സുഭാഷ് ചന്ദ്രന്റെ ‘അന്‍പത് ആത്മകഥകള്‍’ എന്ന പുസ്തകവും എം.ടിയുടെ ‘വാക്കുകളുടെ വിസ്മയം’ എന്ന കൃതിയും വായിച്ചുകഴിഞ്ഞപ്പോഴാണ് എനിക്ക് ഇവര്‍ തമ്മിലുള്ള വ്യത്യാസം അനുഭവപ്പെട്ടത്.
‘മെഹ്ദിഹസ്സന്‍’ എന്ന പ്രശസ്തനായ പാകിസ്ഥാനി ഗസല്‍ ഗായകന്റെ പാട്ടു കേട്ടതിനുശേഷം ഒരു പട്ടാളക്കാരന്‍ (രഞ്ജിത്) പറഞ്ഞത്രേ ഞാനിനിയെങ്ങനെ അതിര്‍ത്തിയില്‍ ചെന്ന് ഈ മനുഷ്യന്റെ നാട്ടുകാരായ പാകിസ്ഥാനികള്‍ക്കു നേരെ വെടിവയ്ക്കും’ എന്ന്. ഇത് സുഭാഷ് ചന്ദ്രന്‍ വിസ്തരിച്ചെഴുതുന്നു. മെഹ്ദി ഹസ്സനേക്കാള്‍ മെച്ചമായി പാടുന്ന ഹരിഹറിന്റെ ഗസല്‍ കേട്ടിട്ട് സുഭാഷിന് എന്തു തോന്നിയോ എന്തോ? സുഭാഷിന്റെ എഴുത്തില്‍ നീളെ ഇത്തരം ആത്മാര്‍ത്ഥതയില്ലായ്മകാണാം. നാട്യങ്ങളും ദര്‍ശന ദാരിദ്ര്യവും വ്യക്തം.
”നാനൃഷി കവി രിത്യുക്തം ഋഷിശ്ചകിലദര്‍ശനാത്” ഋഷിയല്ലാത്തവര്‍ കവിയല്ല ആ ഋഷിത്വമുണ്ടാകുന്നത് ദര്‍ശനം കൊണ്ടാണ്. മഹാന്മാരായ എല്ലാ എഴുത്തുകാര്‍ക്കും തന്റേതായ ഒരു ദര്‍ശനമുണ്ടാവും. നല്ല എഴുത്തുകാരില്‍ നിന്നും മഹനായ എഴുത്തുകാരനിലേയ്ക്കുള്ള വളര്‍ച്ച ഈ ദര്‍ശനത്തിന്റെ രൂപീകരണത്തിലൂടെയാണ് സംഭവിക്കുന്നത്. എം.ടിയുടെ രചനയിലൂടനീളം ഈ ദര്‍ശനം നമുക്കു തെളി ഞ്ഞു കാണാം. തന്റെ ദരിദ്രമായ കൗമാരത്തെക്കുറിച്ച് എം.ടി എഴുതുന്നതു നോക്കൂ ”മറ്റു കുട്ടികളുടെ മാതിരി നല്ല ഉടുപ്പുകളില്ല. പുറത്തെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കലില്ല. ഒരു കലാലയ വിദ്യാര്‍ത്ഥിയുടെ പതിവു ജീവിതാഘോഷങ്ങളൊന്നും തന്നെയില്ല. പക്ഷേ ലൈബ്രറി പുസ്തകങ്ങളില്‍ മുഴുകിയ എനിക്ക് സ്വന്തമായ ഒരാന്തരലോകമുണ്ടായിരുന്നു. പുറത്തെ ചെറിയ ആഘോഷങ്ങളേക്കാള്‍ വലിയ ഉത്സവങ്ങളിലൂടെയാണ് ഞാന്‍ മറ്റുള്ളവരറിയാതെ സഞ്ചരിച്ചത്.” ഈ വരികളില്‍ മഹാനായ ഒരെഴുത്തുകാരന്റെ അസാധാരണമായ ആന്തരിക ഭൂമിക നമുക്കു കാണാം. പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ കൈപ്പറ്റിക്കൊണ്ട് എം.ടി നടത്തിയ പ്രഭാഷണങ്ങളാണ് കൂടുതലും ഈ പുസ്തകത്തില്‍ ഉള്ളത്. അവയില്‍ അദ്ദേഹം പുലര്‍ത്തുന്ന ഉള്‍ക്കാഴ്ച നോവലുകളിലൂടെ നമ്മളറിഞ്ഞ എം.ടിയേക്കാള്‍ ആഴത്തിലുള്ളതാണ്. അത്തരത്തിലുള്ള ഉള്‍ക്കാഴ്ച സുഭാഷ് ചന്ദ്രന്റെ ആത്മാന്വേഷണങ്ങളില്‍ കാണാനില്ല. അതുകൊണ്ടുതന്നെ നല്ല എഴുത്തുകാരന്‍ എന്ന തലം വിട്ട് മഹാനായ എഴുത്തുകാരന്‍ എന്ന വിതാനത്തിലേയ്ക്ക് സഞ്ചരിക്കാന്‍ സുഭാഷിന് ഇനിയും ഒരുപാടു സഞ്ചരിക്കേണ്ടിവരും.
പുതിയ തലമുറയിലെ എഴുത്തുകാരെല്ലാം ചെപ്പടി വിദ്യകള്‍ കൊണ്ട് ശ്രദ്ധേയരാകാന്‍ ശ്രമിക്കുന്നു. ആത്മസ്പര്‍ശിയായ രചനകള്‍ ഒന്നുമുണ്ടാകുന്നില്ല. പത്രപ്രവര്‍ത്തനവും സര്‍ഗ്ഗാത്മകരചനയും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തന്റേതായ നിലപാടുകള്‍ ഉള്ള ദര്‍ശന വ്യക്തതയുള്ള എഴുത്തുകാരെ കാണാനേയില്ല. അതുകൊണ്ടുതന്നെ പുതിയ രചനകള്‍ വായനക്കാരന്റെ ആത്മാവിനെ സ്പര്‍ശിക്കുന്നില്ല.
മലയാളം വാരികയില്‍ ആര്‍.കെ.ദാമോദരന്‍ എഴുതിയിരിക്കുന്ന കവിതയാണ് മലയമാരുതം (ജൂണ്‍ 30). ചലച്ചിത്രഗാനങ്ങള്‍ എഴുതിയിരുന്ന ഒരു ആര്‍.കെ. ദാമോദരനെക്കുറിച്ചു കേട്ടിട്ടുണ്ട്. ഈ കവി അദ്ദേഹം തന്നെയാണോ എന്നറിയില്ല. കവിതയിലുടനീളം ഒരു ‘പൂങ്കുല’യാണ് അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത്. ‘മലയമാരുതം’ എന്ന ആദ്യകവിത ശരിക്കും ഒരു ഗാനം തന്നെ രണ്ടാമത്തെക്കവിത ‘കുഞ്ചിരാമം’, മഹാകവി, പിയെക്കുറിച്ചാണ് ‘കല്യാണം മറന്നൊരു കവി’ എന്നാണ് തുടങ്ങുന്നത്. രണ്ടാം കവിതയ്ക്ക് ‘ഋതി കാന്തികുങ്കുമ’ മൊക്കെയുണ്ടെങ്കിലും നല്ല ഒരു കവിതയ്ക്ക് വേണ്ട രചനാരീതികളൊക്കെയുണ്ട്. ”തെളിഭാഷാഭൂഷണവേഷപ്പകര്‍ച്ചയില്‍ കളിയച്ഛനാടാറുണ്ട്” എന്നൊക്കെയെഴുതുമ്പോള്‍ നല്ല കവിത ജനിക്കുന്നു.





















