വേലുത്തമ്പി ദളവ ജീവിച്ചിരുന്നകാലം അത്രവിദൂരമല്ല. അതുകൊണ്ടുതന്നെ അക്കാലത്തെ ചരിത്ര വസ്തുതകള്‍ കണ്ടെത്താന്‍ വലിയ പ്രയാസമില്ല. എന്നിട്ടും ആ കാലത്തെക്കുറിച്ചും വേലുത്തമ്പിയെക്കുറിച്ചും വലിയ വൈരുദ്ധ്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നതു ചരിത്രപഠനത്തെ സംബന്ധിച്ചിടത്തോളം ദയനീയം തന്നെ. 250 വര്‍ഷത്തിനു മുന്‍പുള്ള ചരിത്രം പോലും കൃത്യമായി കണ്ടെത്താന്‍ കഴിയാത്ത നമ്മുടെ ചരിത്രപഠനം ഒട്ടും ശോഭനമാണെന്നു പറയാന്‍ വയ്യ. വേലുത്തമ്പിയെ പൊതുവെ ഭരണ നൈപുണ്യവും ധീരതയും രാജ്യസ്‌നേഹവുമുള്ള ഒരു ഭരണാധികാരിയും ദേശാഭിമാനിയുമായാണ് നമ്മള്‍ മനസ്സിലാക്കുന്നത്. നിഷ്പക്ഷ നിരീക്ഷണത്തില്‍ അതു ശരിതന്നെയാണെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. എന്നാല്‍ അമ്മയെ തല്ലിയാലും രണ്ടുണ്ടുപക്ഷം എന്നു പറയുന്നതുപോലെ ആ ധീരദേശാഭിമാനിയെ അപകീര്‍ത്തിപ്പെടുത്താനായി ചില ജാതി ചരിത്രകാരന്മാര്‍ പലവിധ വ്യാജ കഥകളും സൃഷ്ടിച്ച് അവതരിപ്പിക്കുന്നുണ്ട്. അതൊക്കെ ചരിത്രമാണെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ഇതിലൊന്ന് മുന്‍പൊരിക്കല്‍ ഈ പംക്തിയില്‍ സൂചിപ്പിച്ചതാണെങ്കിലും ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കേണ്ടി വരുന്നു. 1809ലെ കുണ്ടറ വിളംബരത്തില്‍ ”മഹാബ്രാഹ്മണര്‍ ഉദ്യോഗസ്ഥന്മാര്‍ മുതല്‍ ശൂദ്രര്‍ വരെ കീഴ്പരിഷവരെയും ഉള്ള ജാതി കുടിയാനവന്മാരുടെ പരബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമാണിത്” ഇങ്ങനെയൊരു വാക്യം ആരംഭത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ ‘കീഴ്പരിഷ’ എന്ന പ്രയോഗം എടുത്തു കാട്ടി വേലുത്തമ്പി ജാതിവാദിയായിരുന്നെന്നും താഴ്ന്ന ജാതിക്കാരെ ‘പരിഷ’ എന്നു വിളിച്ച് ആക്ഷേപിച്ചിരിക്കുകയാണെന്നുമാണ് ജാതി ചരിത്രകാരന്മാരുടെ വാദം. ഈയിടെയാണ് കേരളോല്‍പ്പത്തി, കേരളപ്പഴമ തുടങ്ങിയ പഴയ കൃതികള്‍ വായിക്കാന്‍ ഇടയായത്. ഇന്ത്യാബുക്‌സ് പ്രസിദ്ധീകരിച്ച കേരളോല്‍പ്പത്തിയുടെ 10-ാം പേജില്‍ ഉള്ള ഒരു ഭാഗം നോക്കൂ! ”പല ദിക്കില്‍ നിന്നും വന്ന പരിഷയിലുള്ള ബ്രാഹ്മണരും കേരളത്തില്‍ പോന്നു വന്നതിന്റെ ശേഷം ശ്രീപരശുരാമന്‍ അവരെ പല ദിക്കില്‍ കല്പിച്ചിരുത്തി.” ഇവിടെ എഴുത്തച്ഛന്‍ എഴുതിയതെന്നു പറഞ്ഞു ഗുണ്ടര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്ന കേരളോല്‍പ്പത്തിയില്‍ ബ്രാഹ്മണരേയും ‘പരിഷ’ എന്ന വാക്കുകൊണ്ടാണു സൂചിപ്പിച്ചിരിക്കുന്നത്.
‘പരിഷ’ എന്നതിന് ശബ്ദതാരാവലിയില്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥങ്ങള്‍ – കൂട്ടം, സഭാംഗം, ആളുകള്‍ എന്നിവയാണ്. ആളുകള്‍ എന്ന അര്‍ത്ഥത്തില്‍ പരിഷ എന്ന പദം ബ്രാഹ്മണരേയും ക്ഷത്രിയരേയും ഉദ്ദേശിച്ച് ഈ കൃതിയില്‍ മറ്റിടങ്ങളിലും കാണുന്നുണ്ട്. ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും ‘പരിഷ’ എന്നത് നിന്ദാസൂചകമല്ലാതിരിക്കേ പിന്നെങ്ങനെയാണത് കീഴ്ജാതിക്കാര്‍ക്കുമാത്രം നിന്ദാസൂചകമാകുന്നത്? ബോധപൂര്‍വ്വം നടത്തുന്ന ഇത്തരം കുത്തിത്തിരുപ്പുകള്‍ക്ക് മറുപടി പറയേണ്ടതുതന്നെയില്ല. എങ്കിലും ചിലരെങ്കിലും ഇതൊക്കെ സത്യമാണെന്നു കരുതിക്കളയും. അവരുടെ അറിവിലേയ്ക്കാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധീരദേശാഭിമാനിയും നീതിനിഷ്ഠനുമായ വേലുത്തമ്പിയെ വേറേയും പല നുണകള്‍ പറഞ്ഞ്, കള്ളക്കഥകള്‍ മെനഞ്ഞ് താഴ്ത്തിക്കെട്ടാന്‍ ചിലര്‍ നോക്കുന്നുണ്ട്. അതിലൊന്നാണ് വൈക്കത്തെ ‘ദളവാക്കുളം’. ഏതോ ഒരു ദളവ നാട്ടുകാര്‍ക്കു കുളിക്കാനും മറ്റുമായി വെട്ടിക്കൊടുത്ത ദളവാക്കുളത്തെ ഒരു കൂട്ടം ഈഴവരെ വെലുത്തമ്പി കൊന്നു കുഴിച്ചുമൂടിയ കുളം എന്നൊരു വ്യാജകഥയുണ്ടാക്കി പ്രചരിപ്പിച്ചിരിക്കുന്നു. കൊന്നു കുഴിച്ചുമൂടിയാല്‍ എങ്ങനെ കുളമുണ്ടാവും. മണ്‍കൂനയല്ലേ ഉണ്ടാവൂ! സാമാന്യ ബുദ്ധിയും ഇല്ലാത്ത ഇത്തരം നുണക്കഥകള്‍ എന്തിനുവേണ്ടിയുണ്ടാക്കുന്നോ എന്നറിയില്ല. ഒരു കഥയില്‍ ഇന്ന് താഴ്ന്ന ജാതിക്കാര്‍ എന്നു വിവക്ഷിക്കപ്പെടുന്നവര്‍ മേല്‍ജാതിക്കാരേക്കാള്‍ വലിയ പ്രമാണിമാരായിരുന്നുവെന്നു പറയും. സംവരണം പോലുള്ള ആനുകൂല്യത്തെക്കുറിച്ചു പറയുമ്പോള്‍ ചൂഷിതരായിരുന്നുവെന്നു മാറ്റിപ്പറയും. ഇതില്‍ ഏതാണ് സമൂഹം വിശ്വസിക്കേണ്ടത്.
പുതിയ ചില ജാതി ചരിത്രകാരന്മാര്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയേയും ആ രാജ്യത്തെ അനന്തപത്മനാഭന്‍ വലിയ പടത്തലവനേയും നാടാര്‍ സമുദായക്കാര്‍ ആക്കാന്‍ വേണ്ടി ചരിത്രമെഴുതുന്നതു കാണാം!! ഇതേ ആളുകള്‍ തന്നെ പിന്നാക്ക സമുദായ ആനുകൂല്യങ്ങള്‍ നാടാര്‍ സമുദായത്തിനു കൊടുക്കുന്നതു കുറഞ്ഞുപോയി എന്നും പറയു ന്നു. വെറും 300 വര്‍ഷം മുന്‍പ് രാജാക്കന്മാരും പടത്തലവന്മാരുമൊക്കെയുണ്ടായിരുന്ന സമുദായം ഇന്നെങ്ങനെ, ഇത്രയും കുറഞ്ഞകാലം കൊണ്ടു പിന്നാക്ക സമുദായമായി മാറും. മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍തലമുറക്കാരായിട്ടുള്ള തിരുവിതാംകൂര്‍ രാജവംശക്കാര്‍ മുന്നാക്ക സമുദായമാണു താനും. ഇതെല്ലാം കൂടി എങ്ങനെ പൊരുത്തപ്പെടുത്തും. അനന്തപത്മനാഭന്റെ കുടുംബക്കാരും ഇപ്പോള്‍ മുന്നാക്ക സമുദായക്കാരാണ്. അനന്തപത്മനാഭന്‍ നാടാര്‍ എന്നൊക്കെ വിക്കിപീഡിയയില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ചരിത്രത്തെ ഇത്രയും പരിഹാസ്യമാക്കുന്നതു കഷ്ടം തന്നെ! വേലുത്തമ്പിയെക്കുറിച്ചു കൂടുതല്‍ പറഞ്ഞാല്‍ അദ്ദേഹം നായര്‍ പട്ടാളത്തിന്റെ യുദ്ധകാല ക്ഷാമബത്ത എടുത്തു കളഞ്ഞ് അവരെ ദ്രോഹിച്ചുവെന്നും നായര്‍ പട്ടാളത്തിന്റെ നായകനായിരുന്ന കൃഷ്ണപിള്ളയെ ആനയെകൊണ്ടു ചവിട്ടിച്ചുകൊന്നുവെന്നും അതുകൊണ്ട് സ്വസമുദായ ദ്രോഹിയാണെന്നും ചിലര്‍ ആക്ഷേപിക്കുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ ഒരുവിധ സമുദായ പക്ഷപാതിത്വങ്ങളുമില്ലാതിരുന്ന ധീരനും നീതിമാനുമായ ഒരു ഭരണാധികാരിയും രാജ്യസ്‌നേഹിയും തന്നെയായിരുന്നു വേലുത്തമ്പി എന്ന് ഉറപ്പിച്ചു പറയാം. അന്ധന്മാര്‍ ആനയെ കണ്ടതുപോലെ ഓരോരുത്തര്‍ പറയുന്നതൊന്നും ചരിത്രമല്ല. പാവം വേലുത്തമ്പി! അല്ലാതെന്തു പറയാന്‍.
ഇനി ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മിനുക്കുപണിയിലേയ്ക്കുവരാം. മറ്റാരോ എഴുതി അവസാനത്തില്‍ തുഞ്ചത്തുരാമാനുജനെഴുതിയത് എന്നൊരു വരിയും ചേര്‍ത്ത് ഗുണ്ടര്‍ട്ട് പ്രസിദ്ധീകരിച്ച കേരളോല്‍പ്പത്തി ആ പാതിരിതന്നെയെഴുതിയതാണെന്ന കാര്യത്തില്‍ ഒരു സംശയവുമല്ല. എഴുത്തച്ഛന്റെ കാലത്തെ ഗദ്യത്തേക്കാള്‍ കുറച്ചുകൂടി ആധുനികമായ ഗദ്യമാണ് കേരളോല്‍പ്പത്തിയുടേത്. മാത്രവുമല്ല അതില്‍ ക്രിസ്ത്വബ്ദം, ആഗസ്റ്റ് തുടങ്ങിയ പദങ്ങളൊക്കെ കാണുന്നുണ്ട്. എഴുത്തച്ഛന്റെ കാലത്ത് ഒരു മലയാളിക്കും ഗ്രിഗോറിയന്‍ കലണ്ടറിനെപ്പറ്റി ഒരു ധാരണയുമുണ്ടാവാനിടയില്ല. പാതിരി ആളു നമ്മള്‍ കരുതിയപോലെ അത്ര നിഷ്‌ക്കളങ്കനല്ല എന്നു വ്യക്തം. വളരെ ദുരുദ്ദേശ്യത്തോടുകൂടി ഗുണ്ടര്‍ട്ട് എഴുതിയുണ്ടാക്കിയതാണ് കേരളോല്‍പ്പത്തിയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിന്റെ അവസാനത്തില്‍ എഴുത്തച്ഛന്റെ പേരു വച്ചതിനാല്‍ ഭാഷാപണ്ഡിതനായ ഈ ക്രിസ്തീയ പുരോഹിതന് എന്തൊക്കെയോ ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നു വ്യക്തം. സ്വന്തം രചനയെന്ന രീതിയില്‍ കേരളപ്പഴമ പോലെ ഇതും പ്രസിദ്ധീകരിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യാതെ എഴുത്തച്ഛന്റെ ചുമലില്‍ വച്ചതില്‍ നിന്ന് ഒന്നൂഹിക്കാം. എന്തൊക്കെയോ കെട്ടുകഥകളും വിഭാഗീയതകളും കുത്തിത്തിരുകുന്നതിന് അദ്ദേഹത്തിന് ഉദ്ദേശ്യമുണ്ടായിരുന്നു. ഇന്നു കാണുന്ന ജാതിവേര്‍തിരിവും മറ്റും ഉണ്ടാക്കിയത് ശങ്കരാചാര്യര്‍ ആണെന്നു വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയായിരിക്കണം ഗുണ്ടര്‍ട്ട് ഈ പണി ഒപ്പിച്ചത്. കേരളത്തിലും ഭാരതത്തില്‍ മൊത്തത്തിലുമുണ്ടായ ഹൈന്ദവ നവോത്ഥാനത്തിന്റെ ശില്പി ശങ്കരാചാര്യരാണെന്നു മനസ്സിലാക്കിയ കൂര്‍മ്മബുദ്ധിയായ സായിപ്പ് അദ്ദേഹത്തോട് വെറുപ്പുണ്ടാക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്ത വിക്രിയയാണ് കേരളോല്‍പ്പത്തിയിലെ ‘ശങ്കരാചാര്യര്‍ കല്പിച്ച കുലക്രമവിവരം’ എന്ന അധ്യായം. ഇഴപിരിച്ചു പരിശോധിച്ചാല്‍ ഇനിയും പല കൃത്രിമക്കുരുക്കുകള്‍ പാതിരി ചെയ്തതു തിരിച്ചറിയാനാവും. ചേരമാന്‍ പെരുമാളുടെ മതം മാറ്റവും മക്കത്തുപോക്കുമൊക്കെ ഗുണ്ടര്‍ട്ടിന്റെ ഭാവനയാണോ എന്തോ? ഗുണ്ടര്‍ട്ട് ഒപ്പിച്ച ഈ കപട ചരിത്രത്തിന്റെ പിറകില്‍ തൂങ്ങിയ ആധുനിക ചരിത്രകാരന്മാര്‍ എത്രയോ ഉണ്ട്. കേസരിയുടെ ചരിത്ര രചനയില്‍ പലതും കേരളോല്‍പ്പത്തിയെ പിടിച്ചാണയിട്ടാണ്.
വടക്കേ മലബാറിന്റെ ജീവനാഡിയാണ് തെയ്യം. അതിനുവേണ്ടി അവിടുത്തുകാര്‍ എന്തും ത്യജിക്കും. അവിശ്വസനീയമാണ് ഈ അനുഷ്ഠാനകലയുമായി അവര്‍ക്കുള്ള ബന്ധം. കക്ഷി രാഷ്ട്രീയത്താല്‍ വലിയ ഒരളവുവരെ വിഭജിതമായിരുന്നു ഈയടുത്ത കാലം വരെ ആ മണ്ണ്, എന്നാല്‍ തെയ്യത്തിന്റെ നാളുകളില്‍ അവര്‍ രാഷ്ട്രീയം മറക്കുന്നു. അസാധാരണമായ സമര്‍പ്പണത്തോടെ അവര്‍ ആ അനുഷ്ഠാനകല അവതരിപ്പിക്കുന്നു. മാതൃഭൂമിയില്‍ അംബികാസുതന്‍ മാങ്ങാടിന്റെ (മെയ് 31 – ജൂണ്‍ 6) ‘മുഖപ്പാള’ എന്ന കഥ തെയ്യവുമായി ബന്ധപ്പെട്ട ഒരു നൈതിക പ്രശ്‌നമാണ് ചര്‍ച്ച ചെയ്യുന്നത്.
അസംഖ്യം പേരുകളില്‍ തെയ്യങ്ങളുണ്ട്. ഗുളികന്‍, പൊട്ടന്‍, ഘണ്ടാകര്‍ണന്‍, രക്തചാമുണ്ഡി, വയനാട്ടുകുലവന്‍, മുച്ചിലോട്ടു ഭഗവതി, കതിവന്നൂര്‍ വീരന്‍ അങ്ങനെ അനവധി. ഈ കഥയില്‍ പൊട്ടന്‍ തെയ്യത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എം. മുകുന്ദന്‍ അദ്ദേഹത്തിന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന ക്ലാസിക് നോവലില്‍ ഉത്തമന്‍ എന്നൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റായിരുന്ന ഉത്തമന്‍ ഗുളികന്‍ തെയ്യം കെട്ടുമ്പോള്‍ അനുഷ്ഠിക്കേണ്ട ചടങ്ങുകളൊന്നും പാലിക്കാതെ, വ്രതം അനുഷ്ഠിക്കാതെ, തെയ്യത്തിന്റെ ഭാരിച്ച മുടിയെടുക്കുകയും കഴുത്തൊടിഞ്ഞു മരിക്കുകയും ചെയ്യുന്നതായി അവതരിപ്പിക്കുന്നു. മുകുന്ദന്‍ സ്വന്തം നിലയില്‍ ഒരു ഇടതുപക്ഷ അനുഭാവിയാണെന്നിരിക്കിലും അദ്ദേഹത്തിന്റെ കഥാപാത്രം ഈശ്വരസങ്കല്പത്തെയും ആചാരങ്ങളെയും സാധൂകരിക്കുന്ന രീതിയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
മുകുന്ദന്റെ പാത്രസൃഷ്ടിയുടെ നേര്‍വിപരീതതലത്തിലാണ് അംബികാസുതന്‍ മാങ്ങാടിന്റെ കഥയിലെ നായകനായ സദാശിവന്‍ പണിക്കരെന്ന സദന്‍ സഞ്ചരിക്കുന്നത്. ആളൊരു യുക്തിവാദിയാണ്. വീട്ടില്‍ വച്ചിരിക്കുന്ന ചിത്രം ഇടമറുകിന്റേതാണ്. യുക്തിവാദികള്‍ ആരെങ്കിലും ഇടമറുകിന്റെ ചിത്രം വീട്ടില്‍ വയ്ക്കുന്ന പതിവുള്ളതായി എവിടെയും കണ്ടിട്ടില്ല. എ.ടി. കോവൂരിന്റെ ചിത്രം പണ്ടൊക്കെ ചിലര്‍ വീടുകളില്‍ വച്ചിരുന്നു. ഇപ്പോള്‍ അതും എങ്ങും കാണാനില്ല. എന്തായാലും കഥയില്‍ ചോദ്യമില്ല. ഇടമറുകിനെ ആരാധിക്കുന്നയാളാണ് നമ്മുടെ തെയ്യം കലാകാരന്‍ സദന്‍; ആയിക്കോട്ടെ. കഥയിലെ മറ്റുകഥാപാത്രങ്ങള്‍; ലോഹിതാക്ഷന്‍, നന്ദന്‍, പപ്പന്‍ തുടങ്ങിയവരുടെ ആവശ്യം ന്യായമാണെന്നു നമുക്കും തോന്നും, കഥാകൃത്തിനു തോന്നുന്നില്ലെങ്കിലും. യുക്തിവാദി തെയ്യം കെട്ടാന്‍പാടില്ല എന്നതാണ് അവരുടെ ഡിമാന്റ്. ഈശ്വരവിശ്വാസമില്ലാത്ത, യുക്തിവാദിയായ, ഇടമറുകിനെ ആരാധിക്കുന്ന ഒരാള്‍ ഹിന്ദുക്കള്‍ പരമപവിത്രമായി കാണുന്ന തെയ്യം കെട്ടാതിരിക്കുന്നതല്ലേ ശരി.
മുന്‍പൊരിക്കല്‍ തെയ്യം കെട്ടിനിന്നപ്പോള്‍ കാണാന്‍ വന്ന സായിപ്പിനോട് സദന്റെ തെയ്യം ഇംഗ്ലീഷില്‍ സംസാരിച്ചതിനാല്‍ തെയ്യം കെട്ടുന്നതില്‍ നിന്നും പണിക്കര്‍ അയാളെ വിലക്കിയിരിക്കുകയായിരുന്നു. ആ വിലക്കിനു പിറകില്‍ കുറച്ച് അസൂയയുണ്ടെന്നു കഥാകൃത്ത് സൂചിപ്പിക്കുന്നില്ലെങ്കിലും അങ്ങനെയുണ്ടെന്നു വായനക്കാര്‍ക്കു തോന്നും. 12 വര്‍ഷം നീണ്ടുനിന്ന വിലക്ക് മാറി ഇപ്പോള്‍ വീണ്ടും അവസരം സദനു കിട്ടിയതേയുള്ളൂ. അപ്പോഴാണ് ലോഹിതാക്ഷനും കൂട്ടരും ഭീഷണിയുമായി വരുന്നത്. താന്‍ യുക്തിവാദിയാണെങ്കിലും തെയ്യം തന്റെ തൊഴിലായതിനാല്‍ അതു കെട്ടാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് സദന്‍ പറയുന്നത്. സദനിലൂടെ ഇടതുപക്ഷ നിലപാടുള്ള കഥാകൃത്ത് മുകളില്‍ സൂചിപ്പിച്ച നൈതിക പ്രശ്‌നം ഏറ്റവും പ്രതിലോമപരമായി പരിഹരിക്കുകയാണിവിടെ. കേരളത്തില്‍ ഇടതുപക്ഷം അവരുടെ ഭൂരിപക്ഷ വിരുദ്ധ നിലപാടുകള്‍ മൂലം വലിയ തോല്‍വി ഏറ്റുവാങ്ങിയിട്ടും ഒന്നും പഠിച്ചിട്ടില്ല എന്നു വ്യക്തം.
ഹിന്ദുക്കളായ വിശ്വാസികള്‍ പാവനമായി കാണുന്നതിനെയെല്ലാം നിരന്തരം പരിഹസിക്കുകയും ചവിട്ടിത്തേയ്ക്കുകയും ചെയ്യുന്ന ഇടതുപക്ഷ നിലപാടിനെ ന്യായീകരിക്കുകയാണ് തന്ത്രപൂര്‍വ്വം കഥാകൃത്ത് ചെയ്യുന്നത്. തെയ്യത്തി ന്റെ നാട്ടുകാരനായിട്ടും അതിനെ വെറും തൊഴിലായിട്ടാണ് അംബികാസുതന്‍ മനസ്സിലാക്കുന്നത്; അല്ലെങ്കില്‍ കഥയിലൂടെ വായനക്കാരെ മനസ്സിലാക്കിക്കുന്നത്. തന്റെ തൊഴിലില്‍ പണ്ടേ പ്രഗത്ഭനായ സദന്‍ തെയ്യം കെട്ടിയിട്ട് തീയിലുരുളുന്നു. കുരുത്തോല കൊണ്ടുള്ള ഉടുത്തുകെട്ട് ആകമാനം തീ പിടിക്കുന്നെങ്കിലും അയാള്‍ക്കു പൊള്ളലേല്‍ക്കുന്നില്ല. ആഴിയില്‍ നിന്നും തെയ്യം കനലുകള്‍ കൈകൊണ്ട് വാരിയെറിഞ്ഞിട്ടും പൊള്ളലേല്‍ക്കുന്നതേയില്ല. തീക്കട്ടകള്‍ പക്ഷേ അയാള്‍ ലോഹിതാക്ഷന്റെ കൈകളിലേയ്ക്ക് ഇട്ടുകൊടുക്കുമ്പോള്‍ അയാള്‍ക്കു പൊള്ളുന്നു. കഥയില്‍ നിരീശ്വരവാദം വിജയിക്കുകയും വിശ്വാസം പരാജയപ്പെടുകയും ചെയ്യുന്നു. തെയ്യം കെട്ടുക എന്നത് വെറും ട്രേഡ് യൂണിയന്‍ അവകാശമാണെന്ന് സ്ഥാപിക്കുന്നതില്‍ കഥാകൃത്ത് വിജയിക്കുന്നു. നേരിട്ടത് പറയാതെ ഇടമറുകെന്ന ദൈവത്തിന്റെ ചിത്രത്തിലൂടെ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. തെയ്യത്തിന്റെ നാട്ടുകാരനും ഇതിനു മുന്‍പും തന്റെ എഴുത്തില്‍ പല രീതിയില്‍ ആ കലാരൂപത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള അംബികാസുതന്‍ മാങ്ങാടിന് ആ അനുഷ്ഠാനകലയോട് യഥാര്‍ത്ഥത്തില്‍ ഉള്ള മനോഭാവം അദ്ദേഹം അറിയാതെ കഥയിലൂടെ പുറത്തു വരുന്നു.
ഒരു കാര്യം കൂടെ സൂചിപ്പിക്കാതെ വയ്യ. മറ്റൊരു സന്ദേശം കൂടി കഥാകൃത്ത് കൈമാറുന്നുണ്ട്. ഇംഗ്ലീഷ് പറയുന്നതെന്തോ മഹത്തായ കര്‍മ്മമാണെന്ന കേരളത്തില്‍ പൊതുവെ ഉള്ള മണ്ടന്‍ ധാരണയെ അദ്ദേഹം ശരിവയ്ക്കുന്നു. മലയാളിയുടെ ഇംഗ്ലീഷ് പഠനം അവന്റെ ഗതികേടുകൊണ്ടാണ് എന്ന് തിരിച്ചറിയാന്‍ ഒരെഴുത്തുകാരനായിരുന്നിട്ടും മാങ്ങാടിനു കഴിയുന്നില്ല. സ്വന്തം നാട്ടില്‍ വേണ്ടത്ര തൊഴിലവസരങ്ങളില്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷ് പഠിച്ച് വിദേശത്തേയ്ക്ക് പോകേണ്ടി വരുന്നത്. ഇതൊരു മഹദ് കര്‍മ്മമല്ല. മറ്റൊരു വഴിയുമില്ലാത്തതുകൊണ്ട് ചെയ്തു പോകുന്നതാണ്. കേരളത്തില്‍ പണിയെടുക്കുന്ന ബംഗാളിയുടെ അവസ്ഥയേക്കാള്‍ കഷ്ടമാണ് പാശ്ചാത്യരാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ ഇന്നത്തെ അവസ്ഥ എന്ന് അവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്. വെള്ളക്കാരന്റെ പരിഹാസവും ആട്ടും തുപ്പും സഹിച്ചുവേണം പലരാജ്യങ്ങളിലും ജീവിക്കാന്‍.
കേരളത്തില്‍ വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്കു നിഷ്പ്രയാസം കഴിയും. ലോകത്തിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ സമൂഹമായ നമുക്കു വേണ്ടുന്ന സോപ്പും പേസ്റ്റും തുണിത്തരങ്ങളും പോലും നമ്മളിവിടെയുണ്ടാക്കുന്നില്ല. എല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശ കമ്പനികളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന നമ്മുടെ ഗതികേടുകൊണ്ടാണ് നമുക്കു വിദേശത്തേയ്ക്കു തൊഴില്‍ തേടി പോകേണ്ടി വരുന്നത്. അതിനുവേണ്ടി മാത്രമാണ് നമ്മള്‍ ഇംഗ്ലീഷ് പഠിക്കുന്നത്. ഈ ഇംഗ്ലീഷ് പഠനം ഒരിക്കലും ഒരനുഗ്രഹമല്ല; ശാപമാണ്. ആ യാഥാര്‍ത്ഥ്യം ഒരെഴുത്തുകാരനു മനസ്സിലാവുന്നില്ലെങ്കില്‍ സാധാരണക്കാരന്‍ എങ്ങനെ തിരിച്ചറിയാനാണ്.





















