സംഘപ്രചാരകനായി തന്റെ ജീവിതം മുഴുവന്‍ രാഷ്ട്രസേവനത്തിനായി സമര്‍പ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയെ സംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകരുടെ, തന്നെ കാണുവാന്‍ വരുന്നവരുടെ സൗകര്യമായിരുന്നു തന്റെ സൗകര്യത്തെക്കാള്‍ പ്രധാനം. അതുറപ്പാക്കാന്‍ വേണ്ടി അദ്ദേഹം തന്റെ അസൗകര്യങ്ങളെ തീര്‍ത്തും അവഗണിച്ചിരുന്നു!
ഒരിക്കല്‍ ബംഗളൂരുവില്‍ ഭാരതീയ ജനസംഘം പ്രവര്‍ത്തകരുടെ യോഗം നടന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന യോഗത്തിനുശേഷം പ്രവര്‍ത്തകരെല്ലാം രാത്രി 12 മണിക്കാണ് ഉറങ്ങാന്‍ കിടന്നത്. ഒരു പ്രവര്‍ത്തകന്‍ കാലത്ത് മൂന്നര മണിക്ക് ഉണര്‍ന്നപ്പോള്‍ ദീനദയാല്‍ജിയുടെ മുറിയില്‍ വിളക്കു കത്തുന്നതു കണ്ടു. അവിടെ ചെന്നു നോക്കിയപ്പോള്‍ ദീനദയാല്‍ജി പുസ്തകം വായിക്കുകയായിരുന്നു. ”ദീനദയാല്‍ജി എഴുന്നേറ്റ് കുറെ സമയമായോ?” എന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് ദീന്‍ദയാല്‍ജി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: ”എഴുന്നേല്‍ക്കാന്‍ ഞാന്‍ ഉറങ്ങിയില്ലല്ലോ!” അദ്ദേഹം തുടര്‍ന്നു: ”പകല്‍ സമയം എന്നെ കാണുവാന്‍ പ്രവര്‍ത്തകരെത്തും. ആ സമയത്ത് ഞാന്‍ വായിച്ചാല്‍, അതവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും! ഈ സമയത്ത് ഞാന്‍ വായിച്ചാല്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ല. ഞാന്‍ അല്പം ഉറക്കമിളക്കണമെന്ന് മാത്രം!”






















