- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- ഇന്ദ്രപ്രസ്ഥത്തിലെ ഭരണവ്യവസ്ഥ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 8)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
നാരദരില്‍ നിന്നും ഭരണദീക്ഷ
കാലം സാനന്ദം മുന്നോട്ട് നീങ്ങി. ഓരോ പാണ്ഡവനില്‍നിന്ന് ദ്രൗപദിക്ക് അഞ്ച് സന്താനങ്ങളുണ്ടായി. ഇക്കാലമത്രയും യുധിഷ്ഠിരന്‍ ആബാലവൃദ്ധം ജനങ്ങളെ ആനന്ദത്തിലാറാടിച്ചു രാജ്യം ഭരിച്ചു.1 അപ്പോളാണ് കൃഷ്ണന്റെ സഹായത്തോടെ അര്‍ജ്ജുനന്‍ കാടുവെട്ടിത്തെളിച്ചതും അപൂര്‍വ്വമായ സഭാഗൃഹം നിര്‍മ്മിച്ചതും. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ നാരദര്‍ അവര്‍ക്കിടയിലെത്തി. ഇത്തവണ വരവിന്റെ ഉദ്ദേശ്യം യുധിഷ്ഠിരനെ രാജ്യതന്ത്രമുപദേശിക്കുക എന്നതായിരുന്നു. ഇവിടെ നാരദമുനിയുടെ അഭിസംബോധനം നേരിട്ട് യുധിഷ്ഠിരനോടായിരുന്നു. വാസ്തവത്തില്‍ ഇതായിരുന്നു യുധിഷ്ഠിരന്റെ രാജ്യമീമാംസയിലുള്ള ദീക്ഷ.
ആചാരോപചാരങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചുകഴിഞ്ഞ് ദേവ മുനി ‘ധര്‍മകാമാര്‍ത്ഥസംയുക്തനായ’2 യുധിഷ്ഠിരനോട് സംവദിച്ചു തുടങ്ങി. ശ്രദ്ധിക്കുക – നാരദരുടെ ഈ സംവാദം രാജ്യം സര്‍വ്വസമ്മതമായി വാണുകൊണ്ടിരുന്ന യുധിഷ്ഠിരരാജാവുമായാണ്. യുധിഷ്ഠിരനോട് ചോദിച്ചു എന്നാണ് വ്യാസപ്രസ്താവം. അതായത് വിവരാന്വേഷണരൂപത്തിലായിരുന്നു ഉപദേശം. തുടക്കം തന്നെ ധര്‍മ്മപുത്രരുടെ ധര്‍മ്മനിഷ്ഠയെക്കുറിച്ചാണ്. ”അല്ലയോ ധര്‍മ്മപുത്രാ! ഭവാന്റെ മനസ്സ് ധര്‍മ്മത്തിലല്ലേ രമിക്കുന്നത്? യാഗാദിസല്‍ക്കര്‍മ്മങ്ങള്‍ക്കു വേണ്ടിയല്ലേ ധനം വിനിയോഗിക്കുന്നത്. മനസ്സ് കെട്ടുപോകുന്നില്ലല്ലോ?” (സഭാപര്‍വം. – 5. – 17). ധര്‍മ്മോപദേശം കഴിഞ്ഞ് നാരദമുനി രാജാവിന്റെ കര്‍ത്തവ്യങ്ങളിലേയ്ക്ക് കടക്കുന്നു. അതിനുശേഷം രാജാവിന്റെ നടപടികളിലേയ്ക്ക് നീങ്ങുന്നു. ഉദാഹരണത്തിന് ”രാജാവേ! അവസര മെന്നൊന്നുണ്ട്. അതിനെ ശരിക്കു വിലയിരുത്തണം. മിത്രങ്ങളാരെല്ലാം, നിഷ്പക്ഷരാരെല്ലാം, ശത്രുക്കളാരെല്ലാം എന്ന് കൃത്യമായി കണ്ടെത്തണം. അവരുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ മനസ്സിലാക്കണം. അത് കഴിഞ്ഞു മാത്രമേ സ്വന്തം പദ്ധതി ആസൂത്രണം ചെയ്യാവൂ” (സഭാപര്‍വം. – 5 – 25). നിശ്ചയിക്കുന്ന മന്ത്രിമാരും അമാത്യരും പാകംവന്നവരും കഴിവുള്ളവരുമായിരിക്കണം. വിശ്വസ്തരും കോഴ വാങ്ങാത്തവരുമായിരിക്കണം. ഒരുതരത്തിലും കപടരും നാട്യക്കാരും ഒറ്റിക്കൊടുക്കുന്നവരുമായിരിക്കരുത്” (സഭാ പര്‍വം. – 5. – 26- 28). ഇങ്ങനെ നിഷേധങ്ങള്‍ വിസ്തരിച്ചു പറഞ്ഞതിനുശേഷം നാരദര്‍ വിധിക ളെക്കുറിച്ച് വിവരിക്കുന്നു. ”യുധിഷ്ഠിരരാജാവേ! ശുദ്ധരും സത്യസന്ധരും സേവനപാരമ്പര്യമുള്ളവരുമായ സേവനക്കാരെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കുമ്പോള്‍ ഓരോരുത്തരുടേയും കര്‍ത്തൃത്വശേഷിയും കാര്യകുശലതയും പരിഗണിക്കണം. ആയിരം മന്ദബുദ്ധികളെക്കാള്‍ മെച്ചമാണ് ഒരു മേധാവി” (സഭാപര്‍വം. – 5. – 45, 46).
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൈനികര്‍ക്കും കീഴാളന്മാര്‍ക്കും കൊടുക്കേണ്ട ശമ്പളത്തെയും ബത്തയേയും പ്രോത്സാഹനസമ്മാനത്തേയും കുറിച്ച് മുനി യുധിഷ്ഠിരന്റെ വിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. രാജ്യാന്തരവ്യാപാരത്തെക്കുറിച്ചും അദ്ദേഹം ബോധവല്‍ക്കരിക്കുന്നു. രാജ്യത്തിലുള്ള വികലാംഗരുടെ രക്ഷണപോഷണങ്ങളെക്കുറിച്ചുവരെ പറയുന്നു. ബഹുമുഖമായ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചതിനുശേഷം അദ്ദേഹം രാജാവിനേയും രാഷ്ട്രത്തേയും കുറിച്ചും മാര്‍മ്മികമായ വാക്കുകള്‍ ഉച്ചരിക്കുന്നു. രാജാവിനെക്കുറിച്ചുള്ള വാക്കുകള്‍ ശ്രദ്ധിക്കുക. ”ഭൂപതേ! താങ്കള്‍ തന്നെയാണ് ഭൂമിയുടെ എല്ലാമെല്ലാം. എല്ലാവരേയും സമബുദ്ധിയോടെ പരാപരവ്യത്യാസമില്ലാതെ അച്ഛനും അമ്മയും രക്ഷിക്കുന്നതുപോലെ രക്ഷിക്കുക.”3 രാഷ്ട്രത്തെ സംബന്ധിച്ചുള്ള മുനിമതം ശ്രദ്ധിക്കുക. ”ധര്‍മ്മാത്മജ! കേട്ടുകൊള്‍ക, ഇവ്വിധം ആലോചിച്ചുറച്ച് പെരുമാറുന്ന ഒരാളുടെ രാഷ്ട്രം ക്ഷയിക്കുകയില്ല. അങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരു ഭൂപാലന്‍ ഭൂമി കീഴടക്കി അമേയമായ സുഖമനുഭവിക്കും.”4
ചുരുക്കിപ്പറഞ്ഞാല്‍ നാരദമുനിയുടെ ഉപദേശം സര്‍വ്വതോമുഖമായിരുന്നു. കേവലം ധാര്‍മ്മികമായിരുന്നില്ല, രാജനീതിപരവുമായിരുന്നില്ല. നേരേമറിച്ച് ഈ സഞ്ചയത്തെ നിയന്ത്രിക്കുന്ന ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെക്കുറിച്ചായിരുന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഏതൊരു ഭരണാധികാരിക്കും അത് അപ്രസക്തമല്ല.5
മഹാഭാരതകഥയില്‍ ധര്‍മ്മപുത്രരായ യുധിഷ്ഠിരനുമാത്രമാണ് ഇമ്മട്ടിലൊരു ദീക്ഷ കിട്ടുന്നതായി നാം കാണുന്നത്. ഈയൊരു ഭാഗ്യം ധാര്‍ത്തരാഷ്ട്രരിലൊരാള്‍ക്കുപോലും കിട്ടിയിരുന്നില്ലെന്നും നാം കാണുന്നു. ധാര്‍ത്തരാഷ്ട്രര്‍ക്കു പിന്നില്‍ ശകുനിയും കണികനുമായിരുന്നപ്പോള്‍ പാണ്ഡവര്‍ക്കു പിന്നില്‍ നാരദരും വ്യാസനുമായിരുന്നു. ഹസ്തിനപുരത്തില്‍ ധര്‍മ്മാത്മാവായ വിദുരര്‍ താമസിച്ചുകൊണ്ടിരുന്നെങ്കിലും ദുര്യോധനാദികള്‍ അദ്ദേഹത്തെ കാതങ്ങളകലെ മാറ്റിനിര്‍ത്തി. അദ്ദേഹത്തില്‍ കൂടി കിട്ടുമായിരുന്ന സുശിക്ഷണം അവര്‍ക്ക് വിധിപ്പെട്ടില്ല. എന്നല്ല, അതിന്റെ നേര്‍ക്ക് അവര്‍ കണ്ണടച്ചു. അട്ടയെ പട്ടുമെത്തയില്‍ കിടത്തിയാലും പൊട്ടക്കുളമാണതിനിഷ്ടം എന്ന സ്ഥിതിയായിരുന്നു അവരുടേത്. കുടുംബകാരണവരായ ഭീഷ്മാചാര്യര്‍ ധാര്‍ത്തരാഷ്ട്രരും പാണ്ഡവരുമടങ്ങിയ കൗരവര്‍ക്കുവേണ്ടിയാണ് ക്ഷാത്രവിദ്യാഭ്യാസത്തിനുവേണ്ടി ദ്രോണാചാര്യരെ നിയമിച്ചത്. അക്കാര്യം അദ്ദേഹം കാര്യക്ഷമമായി ചെയ്‌തെങ്കിലും അതിനപ്പുറം പോയില്ല. തീര്‍ത്തും ശാരീരികമായിരുന്നു ദ്രോണരുടെ സമ്പ്രദായം. അതുമൂലം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കായികമായ മികവുണ്ടായെങ്കിലും അതിനൊത്ത് മാനസികസംസ്‌ക്കാരങ്ങള്‍ കിട്ടിയതായി കാണുന്നില്ല. ആ കുറവാണ് നാരദമുനി ഇന്ദ്രപ്രസ്ഥത്തില്‍ എഴുന്നെള്ളി നികത്തിയത്. അതിന് യോഗമുണ്ടായിരുന്നത് ധര്‍മ്മപുത്രാദികള്‍ക്കായിരുന്നു.
നാരദമുനിയുടെ ഈ അനര്‍ഘമായ ഉപദേശത്തെ തുടര്‍ന്ന് യുധിഷ്ഠിരന്‍ വളരെ ചരിതാര്‍ത്ഥനായി. അദ്ദേഹം സന്തോഷത്തോടെ പ്രതികരിച്ചു. ”ഭവാന്‍ പറഞ്ഞതുപോലെ ഞാന്‍ നിശ്ചയമായും ചെയ്യാം…. ഭവാന്റെ വാക്കുകള്‍ എന്റെ പ്രജ്ഞ കൂടുതല്‍ പ്രവൃദ്ധമാക്കി” (സഭാപര്‍വം. – 5 – 128).
പിതാവ് പറഞ്ഞേല്പിച്ചത്
നാരദമുനിയും വളരെ സന്തുഷ്ടനായി കാണപ്പെട്ടു. യുധിഷ്ഠിരന്‍ അദ്ദേഹത്തിനോടന്വേഷിച്ചു. ”ഭവാന്‍ ത്രിലോകസഞ്ചാരിയാണല്ലോ. ഇതുപോലൊരു സഭാസൗധം മുമ്പെവിടെയെങ്കിലും കണ്ടിട്ടുണ്ടോ?” യുധിഷ്ഠിരന്റെ ഈ വാക്കുകളില്‍ അഹങ്കാരം തീരെയില്ലായിരുന്നു. ഗൃഹപ്രവേശം കഴിഞ്ഞ ഭവനത്തില്‍ വന്ന അതിഥിയോട് ഗൃഹനാഥന്‍ ചോദിക്കുന്ന സാധാരണ ചോദ്യമായിരുന്നു അത്. പൊങ്ങച്ചം പറയാനോ കേള്‍ക്കാനോ അല്ലായിരുന്നു ആ ചോദ്യം.
മുനിയുടെ ഉത്തരവും ചോദ്യത്തെപോലെ അവക്രവും സ്പഷ്ടവുമായിരുന്നു. ”മാനവനിര്‍മ്മിതമായ ഇതുപോലൊരു സഭാസൗധം ഞാന്‍ കണ്ടിട്ടുമില്ല, അങ്ങനെയൊന്നിനെക്കുറിച്ചു കേട്ടിട്ടുമില്ല. എന്നാലും ഞാന്‍ കണ്ട ചില സഭാസൗധങ്ങളെക്കുറിച്ചു വിവരിക്കാം.” തുടര്‍ന്ന് നാരദമുനി ഇന്ദ്രസഭ, യമരാജസഭ, വരുണസഭ, കുബേരസഭ, ബ്രഹ്‌മസഭ എന്നിവയെ സവിസ്തരം വര്‍ണ്ണിച്ചു.
അതിനുശേഷം ധര്‍മ്മപുത്രര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വിവരവും പറഞ്ഞു. ”പിതൃലോകത്തിലെത്തിയപ്പോള്‍ ഞാന്‍ താങ്കളുടെ പിതാവായ പാണ്ഡു മഹാരാജാവിനെ കണ്ടു. താങ്കളോട്, ഒരു കാര്യം പറയാന്‍ അദ്ദേഹം ഏല്‍പ്പിച്ചിട്ടുണ്ട്. – ”ഭാരതാ! ഭൂമി ജയിക്കാന്‍ കഴിവുള്ളവനാണ് നീ, നിന്റെ കൂടെ അതിനുപറ്റിയ സഹോദരന്മാരുമുണ്ട്. നീ ശ്രേഷ്ഠമായ രാജസൂയം നടത്തുക.”6 ഇത്രയും പറഞ്ഞ നാരദമുനി വന്നതുപോലെ തിരിച്ചുപോയി.
1 സ ഹി സര്‍വസ്യ ലോകസ്യ ഹിതമാത്മന ഏവ ച
ചികീര്‍ഷന്‍ സുമഹാതേജാ രേമേ ഭരതസത്തമഃ – ആദിപര്‍വം. – 221 – 12.
2 ധര്‍മകാമാര്‍ത്ഥസംയുക്തനായ – സഭാപര്‍വം. – 5. – 16.
ധര്‍മകാമാര്‍ഥസംയുക്തം പപ്രച്ഛേദം യുധിഷ്ഠിരം. – സഭാപര്‍വം. – 5 – 16.
3 കശ്ചിത് ത്വമേവ സര്‍വസ്യാഃ പൃഥിവ്യാഃ പൃഥിവീപതേ
സമശ്ചാനഭിശങ്ക്യശ്ച യഥാ മാതാ തഥാ പിതാ. – സഭാപര്‍വം. – 5 – 57.
4 ഏതയാ വര്‍ത്തമാനസ്യ ബുദ്ധ്യാ രാഷ്ട്രം നസീദതി
വിജിത്യ ച മഹീം രാജാ സോളത്യന്തസുഖമേധരോ. – സഭാപര്‍വം. – 5 – 104.
5 ഈ വിഷയത്തില്‍ താത്പര്യമുള്ള ജിജ്ഞാസുക്കള്‍ സഭാപര്‍വ്വത്തിലെ അഞ്ചാം അദ്ധ്യായം വായിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കും.
6 സമര്‍ഥോളസി മഹീം ജേതും ഭ്രാതരസ്‌തേ സ്ഥിതാവശേ
രാജസൂയം ക്രതുശ്രേഷ്ഠം ആഹരസ്വേതി ഭാരത. – സഭാപര്‍വം. – 12 -25.