അഴിമതി, കുടുംബാധിപത്യം, ഇസ്ലാമിക തീവ്രവാദം, കോവിഡ് മഹാമാരി, കാര്‍ഷികതകര്‍ച്ച, തെറ്റായ നയങ്ങള്‍ കൊണ്ട് സമ്പദ് വ്യവസ്ഥയും ഭരണസ്തംഭനവും, ചൈനയുടെ കടക്കെണി, ഇറക്കുമതിയെ മാത്രം ആശ്രയിച്ച കമ്പോള വ്യവസ്ഥ – ഇവയെല്ലാംകൊണ്ട് കുപ്പൂകുത്തിയ രാജ്യമാണ് ശ്രീലങ്ക. തെക്കനേഷ്യയിലെ താരതമ്യേന ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷവരുമാനവും, ഉയര്‍ന്ന മാനവവിഭവശേഷിയുമുള്ള ഒരു രാജ്യമായിരുന്നു അത്. വിസ്തീര്‍ണ്ണത്തില്‍ കേരളത്തിന്റെ ഒന്നര ഇരട്ടി വലിപ്പവും 2.1 കോടി ജനങ്ങളുമുള്ള ശ്രീലങ്ക ഇന്ന് പ്രവചിക്കാന്‍ കഴിയാത്ത പ്രതിസന്ധിയുടെ നിഴലിലാണ്. ഏകാധിപത്യസ്വഭാവത്തോടെ ഒരു കുടുംബഭരണം തകര്‍ത്ത ശ്രീലങ്കയെ സഹായിക്കാന്‍ ഇന്ത്യന്‍ ഭരണ നേതൃത്വം ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്നുവെങ്കിലും ഈ പ്രതിസന്ധിയില്‍ നിന്ന് ആ രാജ്യത്തെ മോചിപ്പിക്കുക അത്ര എളുപ്പമാകില്ല.
1983 മുതല്‍ 26 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അതിജീവിച്ച ശ്രീലങ്ക 2009-ന് ശേഷം ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കാണിച്ചു. എന്നാല്‍ 2013നുശേഷം സമ്പദ് വ്യവസ്ഥ പിന്നോട്ട് പോയി. അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്നുള്ള വായ്പ ഉപയോഗിച്ച് വമ്പിച്ച വികസനപദ്ധതികള്‍ നടപ്പാക്കി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വായ്പകള്‍ ഉപയോഗിച്ചത്. പത്ത് വര്‍ഷത്തെ ഭരണം കഴിഞ്ഞ് 2015-ല്‍ മഹിന്ദ രാജപക്‌സെ പുറത്തിറങ്ങുമ്പോള്‍ സര്‍ക്കാരിന്റെ കടം ജിഡിപിയുടെ 78.5 ശതമാനമായിരുന്നു. 2019-ല്‍ അത് ജി.ഡി.പി.യുടെ 86.8 ശതമാനമായി ഉയര്‍ന്നു. ടൂറിസം രംഗത്തെ വളര്‍ച്ചയും വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കന്‍ പൗരന്മാര്‍ അയയ്ക്കുന്ന മണി ഓര്‍ഡറും തേയില കയറ്റുമതിയുമാണ് ശ്രീലങ്കയുടെ അടിസ്ഥാന വരുമാന സ്രോതസ്സ്. ഈ രംഗങ്ങളിലെല്ലാം വിവിധ കാരണങ്ങളാല്‍ പിന്നോട്ട് പോയതും, വിദേശ വായ്പയെ മാത്രം ആശ്രയിച്ച് അടിസ്ഥാന വികസനപദ്ധതികള്‍ ആവിഷ്‌കരിച്ചതും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ചൈനയുടെ കടക്കെണി
2007 ല്‍ ശ്രീലങ്കന്‍ സേന നടത്തുന്ന മനുഷ്യാവകാശ ലംഘനത്തെ വിമര്‍ശിച്ച് അമേരിക്ക എല്ലാ സഹായവും നിര്‍ത്തലാക്കിയതോടെയാണ് ചൈന രംഗത്തുവരുന്നത്. 2007ല്‍ ഒരു ബില്ല്യന്‍ ഡോളറിന്റെ സഹായവും വമ്പിച്ച ആയുധ സഹായവും ചൈന ശ്രീലങ്കയ്ക്ക് നല്‍കി. മഹിന്ദ്ര രാജ്പക്‌സേയുടെ കാലത്ത് ചൈനയ്ക്ക് വലിയ പ്രോത്സാഹനമാണ് നല്‍കിയത്. വമ്പിച്ച നിക്ഷേപമാണ് ചൈന ശ്രീലങ്കയില്‍ നടത്തിയത്. കൊളംബോ നാഷണല്‍ തിയേറ്റര്‍, ഹമ്പന്‍ തോട്ട തുറമുഖം, കൊളംബോ, പോര്‍ട്ട്, എക്‌സ്പ്രസ് ഹൈവേ, ഹമ്പന്‍ തോട്ട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നോറോ ചോലൈ പവ്വര്‍ സ്റ്റേഷന്‍, കൊളംബോ പോര്‍ട്ട് സിറ്റി പ്രോജക്ട് തുടങ്ങി അങ്ങനെ നീണ്ടുപോകുന്നു ചൈനാ പദ്ധതികള്‍. ശ്രീലങ്കന്‍ സേനയുടെ കരുത്ത് ചൈനയുടെ ആയുധം കൊണ്ടു ശക്തിപ്പെടുത്തി. സൗത്ത് ചൈനാകടലിലെ ചൈനയുടെ കടന്നുകയറ്റത്തിന് ശ്രീലങ്ക പിന്തുണ നല്‍കി. യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ (യു.എന്‍.എച്ച്.ആര്‍.സി) ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ ന്യായീകരിക്കാന്‍ ശ്രീലങ്ക മുന്നില്‍ നിന്നു. ശ്രീലങ്കയില്‍ ഏറ്റവും വലിയ നിക്ഷേപമുള്ള രാജ്യം ഇന്ന് ചൈനയാണ്. പതിനഞ്ചു ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപം ഇന്ന് ചൈനയ്ക്ക് ശ്രീലങ്കയില്‍ ഉണ്ട്. 2005ല്‍ ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപം (എഫ്ഡിഐ) കേവലം ഒരു ശതമാനം അഥവാ 16.4 മില്ല്യന്‍ ഡോളര്‍ ആയിരുന്നെങ്കില്‍ 2015ല്‍ അത് 35 ശതമാനം ആയി ഉയര്‍ന്നു.
2015ല്‍ ചൈനയുടെ സാമ്പത്തിക സഹായം (ഒഡിഎ) പന്ത്രണ്ട് ബില്ല്യണ്‍ അമേരിക്കന്‍ ഡോളറായി. എന്നാല്‍ ഇന്ത്യയുടേത് കേവലം 1.9 ബില്ല്യണ്‍ ഡോളറായിരുന്നു. 2010-2014 കാലഘട്ടത്തില്‍ ശ്രീലങ്കയുടെ വിദേശ വായ്പ ചൈനയില്‍ നിന്ന് 37.2 ശതമാനവും ഐ.എം.എഫില്‍ നിന്ന് 20 ശതമാനവും ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്കില്‍ നിന്ന് 15.8 ശതമാനവുമായിരുന്നു. ചൈന ഡവലപ്പ്‌മെന്റ് ബാങ്ക് കോര്‍പ്പറേഷന്‍ ശ്രീലങ്കന്‍ വികസനപദ്ധതികള്‍ക്ക് വലിയ വായ്പാ സഹായം ചെയ്തു. എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയും വമ്പിച്ച സാമ്പത്തിക സഹായം നല്‍കി. മുകളില്‍ സൂചിപ്പിച്ച വന്‍ പ്രോജക്ട് കൂടാതെ സുപ്പീരിയര്‍ കോര്‍ട്ട് ക്ലോംപ്ലക്‌സ്, ലോട്ടസ് പോണ്ട് തിയേറ്റര്‍, എക്‌സ്പ്രസ്‌വേ, പവ്വര്‍ സ്റ്റേഷന്‍, വാട്ടര്‍ സപ്ലൈ, റിസര്‍വോയര്‍ പ്രോജക്ട് എന്നിവയൊക്കെ ചൈനീസ് കോര്‍പ്പറേഷനുകളാണ് നിര്‍മ്മാണം നടത്തിയത്. നിലവില്‍ ശ്രീലങ്കക്ക് ഏറ്റവും കൂടുതല്‍ വായ്പ കുടിശ്ശികയുള്ളത് ചൈനയോടാണ്.
ഇസ്ലാമിക തീവ്രവാദി ആക്രമണം 2019:
ശ്രീലങ്കയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് വലിയ ആഘാതം നല്‍കിയത് ഇസ്ലാമിക തീവ്രവാദികളാണ്. 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ പള്ളികളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 269 പേരാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസാണ് ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാനം. രാജ്യത്തിന് വിദേശകറന്‍സി നേടിക്കൊടുക്കുന്നത് ടൂറിസം മേഖലയാണ്. ഈ ചെറുദ്വീപ് രാജ്യത്തിലുണ്ടായ ഇസ്ലാമിക തീവ്രവാദി ആക്രമണം വിദേശ ടൂറിസ്റ്റുകളുടെ വരവിനെ അപ്പാടെ തകര്‍ത്തു. 2018-ല്‍ 4.4 ബില്ല്യന്‍ ഡോളറാണ് ടൂറിസ്റ്റു മേഖല ശ്രീലങ്കയ്ക്ക് നല്‍കിയത്. ഭീകരാക്രമണത്തോടെ ടൂറിസ്റ്റുകളുടെ വരവ് ഏതാണ്ട് 70 ശതമാനം കുറഞ്ഞു. ശ്രീലങ്കയുടെ സാമ്പത്തിക മേഖലയെ അത് സാരമായി ബാധിച്ചു. വിദേശനാണയ ശേഖരം ഗണ്യമായി കുറഞ്ഞു.
ഗോതബായ രാജപക്‌സേയുടെ നയങ്ങളും സാമ്പത്തിക തകര്‍ച്ചയും
2019-ലെ പ്രസിഡന്റ് ഇലക്ഷനില്‍ ഗോതബായ രാജപക്‌സേ യുടെ നേതൃത്വത്തിലുള്ള എസ്.എല്‍.പി.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. തിരഞ്ഞെടുപ്പു വേളയില്‍ വമ്പിച്ച സാമ്പത്തിക ഇളവുകളാണ് ഗോതബായ പ്രഖ്യാപിച്ചിരുന്നത്. ഐഎംഎഫ് നിബന്ധനകളെ അവഗണിച്ച് എല്ലാ മേഖലകളിലും നികുതി കുറച്ചു. ആദായ നികുതി നല്‍കേണ്ട വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തില്‍ നിന്ന് 30 ലക്ഷം രൂപയാക്കി ഉയര്‍ത്തി. അങ്ങനെ ആദായ നികുതി നല്‍കുന്നവരുടെ എണ്ണം 33.5 ശതമാനം കുറഞ്ഞു. മറ്റ് നിരവധി നികുതികള്‍ എടുത്തു കളഞ്ഞു. ജിഎസ്ടി/വാറ്റ് വരുമാനം ഏതാണ്ട് 50 ശതമാനം കുറഞ്ഞു. ഗോതബായ രാജപക്‌സേയുടെ ജനകീയ നയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ത്തു. വരുമാനം ഗണ്യമായി കുറഞ്ഞു. ടൂറിസം രംഗത്തെ തകര്‍ച്ച കൂടിയായപ്പോള്‍ രാജ്യത്തിന്റെ വിദേശനാണയശേഖരം ഗണ്യമായി കുറഞ്ഞു. പാല്‍ ഉള്‍പ്പെടെ എല്ലാം ഇറക്കുമതി ചെയ്യുന്ന ശ്രീലങ്ക. 2020 ആയപ്പോള്‍ സാമ്പത്തികമായി തകര്‍ന്നിരുന്നു.
ജൈവകൃഷി: ഗോതബായ രാജപക്‌സേയുടെ തുഗ്ലക്ക് പരിഷ്‌കാരം
കര്‍ഷകര്‍ക്ക് വളം സബ്‌സിഡി നല്‍കുന്ന രാജ്യമായിരുന്നു ശ്രീലങ്ക. എല്ലാ രാസവളങ്ങളും ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ്. വിദേശ നാണ്യശേഖരം കുറഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രാജപക്‌സേ വിചിത്രമായ ഒരു പരിഷ്‌കാരം നടപ്പാക്കി. രാസവളം കൊണ്ടുള്ള കൃഷി നിരോധിച്ചു. ഒരു രാത്രികൊണ്ട് 100 ശതമാനം ‘ജൈവ കൃഷി’ രാജ്യമായി ശ്രീലങ്ക മാറി. ഇതിലൂടെ ഗോതബായ രാജപക്‌സേയുടെ അതിബുദ്ധിയാണ് പ്രകടമായത്. ഒന്ന് രാസവളം ഇറക്കുമതിയിലൂടെ ഉണ്ടാകുന്ന വിദേശനാണ്യശോഷണം തടയാം. രണ്ട്, കര്‍ഷകര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന രാസവള സബ്‌സിഡി ഒഴിവാക്കാം. ഇത് രണ്ടും നേടി എങ്കിലും രാജ്യത്തിന്റെ കാര്‍ഷിക ഉല്പാദനം അമ്പത് ശതമാനം കുറഞ്ഞു. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന തേയിലയുടെ ഉല്പാദനവും കുറഞ്ഞു. മാത്രമല്ല കൃഷി ചെലവ് കൂടുകയുമുണ്ടായി. ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി. നികുതിഭാരം കുറച്ച് ‘ജനകീയ’നായ പ്രസിഡന്റ് ഗോതബായ രാജപക്‌സേ, രാജ്യത്തെ ജൈവ കൃഷിയിലൂടെ സാമ്പത്തിക അടിയന്തിരാവസ്ഥയില്‍ കൊണ്ടെത്തിച്ചു. ഭക്ഷ്യസുരക്ഷ തകര്‍ന്നു. വിദേശനാണ്യം ഇല്ലാതായതോടെ ഇറക്കുമതിയും മുടങ്ങി. ജനങ്ങള്‍ തെരുവിലിറങ്ങിയത് അങ്ങനെയാണ്. 2021ല്‍ ജൈവ കൃഷി പരിഷ്‌കാരം പിന്‍വലിച്ചു, പക്ഷെ കാര്‍ഷിക രംഗം ഇതിനകം തകര്‍ന്നിരുന്നു.
ചൈനയുടെ ‘കടക്കെണി’ യും, ‘കോവിഡ് 19’ മഹാമാരിയും
ജനകീയനായി അധികാരത്തില്‍ വന്ന പ്രസിഡന്റ് ഗോതബായയുടെ ഒരു വര്‍ഷത്തെ ഭരണം കൊണ്ടുതന്നെ ശ്രീലങ്ക വന്‍സാമ്പത്തിക തകര്‍ച്ചയിലേയ്ക്ക് മുന്നേറി. ആനുകൂല്യങ്ങള്‍ നല്‍കി ജനങ്ങളെ കയ്യിലെടുത്തിട്ട് അവരെ പെരുവഴിയിലാക്കിയ ഭരണാധികാരി എന്ന് ചരിത്രം പ്രസിഡന്റ് ഗോതബായ രാജപക്‌സേയെ വിലയിരുത്തും. 2013 മുതല്‍ തകര്‍ന്നു തുടങ്ങിയ സാമ്പത്തിക മേഖലയെ ഗോതബായുടെ നയങ്ങള്‍ കൂടുതല്‍ തകര്‍ത്തു. രാജ്യത്തിന്റെ വിദേശകടം വര്‍ദ്ധിക്കുന്നതിന് കാരണമായത് പ്രസിഡന്റ് മഹിന്ദ രാജപക്‌സേ (2005-2015) യുടെ വികസന പദ്ധതികളും ചൈനയുമായുള്ള സാമ്പത്തിക സഹകരണവുമായിരുന്നു. പൂര്‍ണ്ണമായും വിദേശകടം വാങ്ങി രാജ്യത്തിന്റെ അടിസ്ഥാനവികസന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് ഈ കടക്കെണിയില്‍ ശ്രീലങ്ക അകപ്പെടാന്‍ കാരണമായത്. അഴിമതി കൂടെയായപ്പോള്‍ വികസനപദ്ധതികള്‍ താളം തെറ്റി.
മുകളില്‍ സൂചിപ്പിച്ചതുപോലെ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന ശ്രീലങ്കയില്‍ 2019-ലെ ഇസ്ലാമിക തീവ്രവാദ ആക്രമണം വന്‍പ്രതിസന്ധി സൃഷ്ടിച്ചു. ടൂറിസം മേഖല തകര്‍ന്നു. 2020 മാര്‍ച്ച് മുതല്‍ കോവിഡ് മഹാമാരികൊണ്ട് ടൂറിസം മേഖല പരിപൂര്‍ണ്ണമായും തകര്‍ന്നു. വിദേശത്തു ജോലി ചെയ്യുന്നവര്‍ അയക്കുന്ന പണവും കുറഞ്ഞു. വിദേശ നാണ്യ ശേഖരം പൂര്‍ണ്ണമായും നഷ്‌പ്പെടുന്ന സാഹചര്യം ഉണ്ടായി. പതിനേഴു ലക്ഷം ശ്രീലങ്കന്‍ പൗരന്മാര്‍ വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നു. അവര്‍ അയക്കുന്ന പണമാണ് ആ രാജ്യത്തിന്റെ ഒരു സുപ്രധാന സാമ്പത്തിക സ്രോതസ്സ്. കോവിഡ് മഹാമാരി ഏതാണ്ട് രണ്ടുവര്‍ഷം കൊണ്ട് സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചു. കയറ്റുമതി ഗണ്യമായി കുറഞ്ഞു. കോവിഡ് മഹാമാരികാലത്ത് പൂട്ടിയ പലസ്ഥാപനങ്ങള്‍ക്കും ഇനിയും കരകയറാന്‍ കഴിഞ്ഞിട്ടില്ല. വിദേശനാണ്യശേഖരം കുറഞ്ഞതാണ് ഇറക്കുമതിയെ ആശ്രയിക്കുന്ന ശ്രീലങ്കയുടെ സാമ്പത്തിക മേഖലയെ തകര്‍ത്തത്. ഉക്രൈയിന്‍ യുദ്ധം ആരംഭിച്ചതോടെ ആഗോള കമ്പോളത്തില്‍ എണ്ണയ്ക്ക് വന്‍വില വര്‍ദ്ധനവ് ഉണ്ടായി. മാത്രമല്ല ശ്രീലങ്കയില്‍ വരുന്ന വലിയൊരു വിഭാഗം ടൂറിസ്റ്റുകള്‍ റഷ്യ, ബലാറസ്, ഉക്രൈ യിന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു. റഷ്യ-ഉക്രൈയിന്‍ യുദ്ധം ശ്രീലങ്കയെ രണ്ടുതരത്തില്‍ ബാധിച്ചു. ഒന്ന്, ഇറക്കുമതി ചെലവ് കൂടി. എണ്ണ ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. പാചകവാതകത്തിനും, പെട്രോളിനുമായി ജനങ്ങള്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് വാങ്ങേണ്ട സാഹചര്യം വന്നു. പലപ്പോഴും പെട്രോള്‍ ലഭ്യമല്ലാതായി. രണ്ട്, ശ്രീലങ്കയിലേയ്ക്ക് ടൂറിസ്റ്റുകള്‍ കൂടുതലും വന്നിരുന്ന മേഖലയില്‍ ഉക്രൈയിന്‍ – റഷ്യ യുദ്ധമുണ്ടായതോടെ ടൂറിസ്റ്റുകളുടെ യാത്ര തടയപ്പെട്ടു. വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്തുന്നതിന് യാതൊരു സാഹചര്യവുമില്ലാതെ നില്‍ക്കുകയാണ് ഇന്നത്തെ ശ്രീലങ്ക. ഭക്ഷ്യസാധനങ്ങളുടെ ക്ഷാമമാണ് ഏറ്റവും വലിയ പ്രശ്‌നം. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയില്‍ നിന്ന് മൂന്നുലക്ഷം ടണ്‍ അരി ശ്രീലങ്ക ഇറക്കുമതി ചെയ്തു. ശ്രീലങ്കയ്ക്ക് ഏറ്റവും വലിയ സഹായം നല്‍കുന്ന രാജ്യമാണ് ഇന്ത്യ. 2022 ജനുവരിയ്ക്ക് ശേഷം 2.4 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇന്ത്യ സഹായമായി ശ്രീലങ്കയ്ക്ക് നല്‍കിയത്. ഇതില്‍ അവശ്യവസ്തുക്കളുടെ ഇറക്കുമതിയ്ക്കാണ് ഒരു ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ധനസഹായം ഇന്ത്യ മാറ്റിവച്ചിരിക്കുന്നത്. അതേ സമയം 2.5 ബില്ല്യണ്‍ ഡോളറിന്റെ ശ്രീലങ്കയുടെ പുതിയ സഹായ അഭ്യര്‍ത്ഥന ചൈന പഠിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. എന്നിരുന്നാലും മഹാമാരി കാലത്ത് ഏതാണ്ട് 2.8 ബില്ല്യണ്‍ ഡോളറിന്റെ വായ്പാസഹായം ശ്രീലങ്കയ്ക്ക് ചൈനയില്‍ നിന്നും ലഭിച്ചിരുന്നു. ഇവിടെ എടുത്തു പറയേണ്ടത് വിദേശരാജ്യങ്ങള്‍ നല്‍കുന്ന സഹായം സൗജന്യമല്ല. മറിച്ച് ധനസഹായമാണ്. ശ്രീലങ്ക അത് തിരിച്ചടയ്‌ക്കേണ്ടതുണ്ട്. അതായത് രാജ്യത്തിന്റെ വിദേശകടം കൂടുകയാണ്. ചൈനപോലും ശ്രീലങ്കയുടെ 2.5 ബില്ല്യണ്‍ ധനസഹായത്തിന്റെ പുതിയ അപേക്ഷ ഇനിയും തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ആ രാജ്യത്തിന്റെ തിരിച്ചടവ് ശേഷി അവലോകനം ചെയ്യുന്നതുകൊണ്ടാണ്. മഹിന്ദ രാജപക്‌സേയുടെ കാലഘട്ടം മുതല്‍ വിദേശ സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കിയത് ശാസ്ത്രീമായ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലല്ല, രാജപക്‌സേ കുടുംബമാണ് എല്ലാം തീരുമാനിക്കുന്നത്. മെച്ചപ്പെട്ട വികസനസൂചികകള്‍ കാട്ടി ഇല്ലാത്ത മേനി നടിക്കുന്ന ശൈലിയാണ് രാജപക്‌സേമാര്‍ ചെയ്തത്. ഐ.എം.എഫിന്റെയും ചൈനയുടെയും വായ്പകള്‍ ഉല്പാദനമേഖലയിലല്ല ചിലവഴിച്ചത്. നികുതി ഇനത്തില്‍ ചില ഇളവുകള്‍ നടത്തി ‘ജനകീയ’നാവാന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സേ നടത്തിയ ശ്രമം ഫലത്തില്‍ ഒരു രാജ്യത്തെ പാപ്പരാക്കുകയാണുണ്ടായത്. ഒറ്റ രാത്രികൊണ്ട് ‘100% ജൈവകൃഷി രാജ്യമാക്കി’ പ്രഖ്യാപിച്ച ഗോതബായയുടെ ‘ജൈവകൃഷി വിപ്ലവം’ ശ്രീലങ്കയുടെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞു. ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ രാജ്യതാല്പര്യം മാനിക്കാതെ വ്യക്തിതാല്പര്യം മാത്രം നോക്കി എടുത്തതുകൊണ്ടാണ് ശ്രീലങ്ക ഇന്നു കാണുന്ന തരത്തില്‍ അധഃപതിച്ചത്. കോവിഡും തീവ്രവാദ ആക്രമണവും ഉക്രൈയിന്‍ യുദ്ധവും എല്ലാം രാജപക്‌സേമാരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു എന്നു കൂടെ ചേര്‍ത്തുവായിക്കണം.
ശ്രീലങ്ക: കേരളത്തിനു നല്‍കുന്നപാഠം
ആരോഗ്യമേഖലയിലും പ്രാഥമികവിദ്യാഭ്യാസമേഖലയിലും കൈവരിച്ച നേട്ടങ്ങള്‍ ശ്രീലങ്കയെ ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ 52-ാം സ്ഥാനത്ത് എത്തിച്ചിരുന്നു. പ്രതിശീര്‍ഷ വരുമാനത്തിലും ശ്രീലങ്ക മുന്നിലാണ്. 7.6 ശതമാനമാണ് ദാരിദ്ര്യ നിരക്കായി രേഖപ്പെടുത്തിയിരിക്കുന്നത്. ശുദ്ധജലത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത തൊണ്ണൂറു ശതമാനം ഭവനങ്ങളില്‍ എത്തുന്നു എന്നതും എടുത്തു പറയേണ്ടതാണ്. പല ”കേരള സാമ്പത്തിക വിദഗ്ദ്ധരും” ശ്രീലങ്കയെ ഒരു മാതൃകയാക്കി അവതരിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ 140 കോടി ജനസംഖ്യയുള്ളപ്പോള്‍ ശ്രീലങ്ക കേവലം 2.19 കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യമാണ്. രണ്ടും തമ്മില്‍ താരതമ്യം ചെയ്യാനാകില്ല. എന്നാല്‍ കേരളത്തിന് ശ്രീലങ്കയില്‍ നിന്ന് ഏറെ പഠിക്കാനുണ്ട് ശ്രീലങ്ക ഉയര്‍ത്തിക്കാണിച്ച എല്ലാ പൊങ്ങച്ചങ്ങളും കേരളത്തിനും അവകാശപ്പെടാം. ഭൂപ്രകൃതിയില്‍ കേരളവും ശ്രീലങ്കയും ഒരുപോലെയാണ്. ശ്രീലങ്കയും കേരളവും മാനവവിഭവ സൂചികയില്‍ മുന്നിലാണ്. രണ്ട് പ്രദേശങ്ങളും വ്യവസായത്തിനും, കൃഷിയ്ക്കും ഊന്നല്‍ നല്‍കിയില്ല. എന്നാല്‍ സര്‍വ്വീസ് മേഖലയ്ക്ക് പ്രാധാന്യം നല്‍കി. അതായത് ഉല്പാദനമേഖലയില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട സംസ്ഥാനമാണ് കേരളമെങ്കില്‍ ആ രംഗത്ത് പരാജയപ്പെട്ട രാജ്യമാണ് ശ്രീലങ്ക. ടൂറിസത്തിനും, വിദേശങ്ങളില്‍ ജോലിക്കായി കുടിയേറുന്നതിനും രണ്ടു പ്രദേശങ്ങളിലെ ജനങ്ങളും ഊന്നല്‍ നല്‍കി. ”മണി ഓഡര്‍” രണ്ടുപ്രദേശങ്ങളുടെയും അടിസ്ഥാന സാമ്പത്തിക സ്രോതസ്സായി. ഭരണാധികാരികള്‍ ക്ഷേമപെന്‍ഷന്‍, നികുതി ഇളവ്, സബ്‌സിഡി, സൗജന്യകിറ്റ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കി. ജനങ്ങള്‍ അത് നന്ദിയോടെ സ്വീകരിച്ച് വോട്ട് ചെയ്യുന്നു. പ്രാഥമികമേഖലയിലും (കൃഷി), സെക്കന്ററി മേഖലയിലും (വ്യവസായം) ഒരു തൊഴില്‍ അവസരവും സൃഷ്ടിക്കുന്നില്ല. യുവാക്കള്‍ തൊഴില്‍ തേടി പുറം രാജ്യങ്ങളില്‍ അഭയം തേടുന്നതിനാല്‍ തൊഴിലിനുവേണ്ടിയുള്ള സമരം കേരളത്തിലും, ശ്രീലങ്കയിലും ഭരണാധികാരികള്‍ക്ക് നേരിടേണ്ടിവന്നില്ല. രണ്ടു പ്രദേശങ്ങളും ഭക്ഷ്യസാധനങ്ങള്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്നു. ശ്രീലങ്കയില്‍ ഇറക്കുമതിയാണെങ്കില്‍ കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നു എന്ന വ്യത്യാസം മാത്രം. ഗോതബായ രാജപക്‌സേ സര്‍ക്കാരും കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരും ഏതാണ്ട് ഒരുപോലെയാണ്. കടമെടുത്ത് മാത്രം വികസനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നു.
ജപ്പാന്‍ കുടിവെള്ളം, ജപ്പാന്റെ സില്‍വര്‍ലൈന്‍, റെയില്‍വേ ഒക്കെ കേരളത്തിന് പ്രിയമാകുമ്പോള്‍ ചൈനയാണ് ശ്രീലങ്കയുടെ മോഡല്‍. നിലവിലുള്ള ഫാക്ടറികള്‍ പൂട്ടിയതല്ലാതെ കേരളത്തില്‍ കഴിഞ്ഞ നാല്പതുവര്‍ഷത്തിനുള്ളില്‍ നൂറുപേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു ഫാക്ടറിയും തുറന്നില്ല എന്നതും, എന്നാല്‍ ഉയര്‍ന്ന മാനവവിഭവ സൂചിക നാം ഉയര്‍ത്തി കാണിക്കുന്നു എന്നതും ഒന്നിച്ചുവായിക്കണം. ശ്രീലങ്കയും ഇത് തന്നെയാണ് സ്വീകരിച്ചത്. മാനവ വികസന സൂചികയിലെ മുന്നേറ്റങ്ങള്‍ ശ്രീലങ്കയില്‍ എന്നതുപോലെ കേരളത്തിലും അര്‍ത്ഥശൂന്യമായ ഒരു കെട്ടുകഥയാണ്. ഉല്പാദനമേഖലയെ പൂര്‍ണ്ണമായും അവഗണിച്ചു. കടം വാങ്ങി മേനി നടിക്കുന്ന ജനതയ്ക്ക് ശ്രീലങ്ക ഒരു മുന്നറിയിപ്പാണ്. കേരളത്തിന് ഒരു വലിയ പാഠവും.