ദ്വന്ദ്വങ്ങളെന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നവയെ ഒന്നെന്ന് തിരിച്ചറിയുന്നതാണ് പ്രതിഭ. അത് സ്ഥാപിച്ച് മറ്റുള്ളവരെക്കൊണ്ടും അനുസരിപ്പിക്കുന്നതാണ് സിദ്ധി. അതിന്റെ പേരുപറഞ്ഞ് കലഹിക്കാനും കലാപമുണ്ടാക്കാനും പോകാതിരിക്കുന്നവരാണ് യുക്തിയുള്ളവര്‍. സ്വയം ശീലിച്ച് മാതൃകയാകുന്നവര്‍ ബുദ്ധര്‍. അന്തരിച്ച് പി. നാരായണക്കുറുപ്പ് പ്രതിഭയായിരുന്നു, സിദ്ധനായിരുന്നു, യുക്തനായിരുന്നു, ബുദ്ധനും.
പി. നാരായണക്കുറുപ്പ് ആധുനിക കവിയായിരുന്നുവെന്ന് പറയുമ്പോള്‍ ഇന്നിന്റെ തലമുറ സംശയംകൂറും. അവര്‍ കൊണ്ടാടുന്ന ആധുനിക കവിസമൂഹത്തില്‍ നാരായണക്കുറുപ്പിന്റെ പേര് ആരും പറഞ്ഞിട്ടില്ല. ഒ.വി. വിജയനൊപ്പം ദല്‍ഹിയില്‍ ആധുനിക സാഹിത്യത്തിന്റെ, സംസ്‌കാരത്തിന്റെ വിശകലനത്തിലും വിമര്‍ശനത്തിലും 1970 കളില്‍ നാരായണക്കുറുപ്പ് ഉണ്ടായിരുന്നുവെന്നത് അറിയാത്തവര്‍ക്ക് ആ ഗണത്തില്‍ അദ്ദേഹത്തെ കൂട്ടാനാവില്ല. അതേസമയം ക്ലാസിക്കല്‍ കലകളുടെ കാര്യത്തില്‍ കുറുപ്പുസാറിനോളം ആധികാരികതയുള്ളവര്‍ ഇല്ലായിരുന്നുവെന്ന് പറയാം. സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ കവിതകളും നിരൂപണങ്ങളും വിമര്‍ശനങ്ങളും ആധുനികതയുടെ ആലക്തികതയും ആഗ്നേയതയും ആവഹിച്ചിരുന്നപ്പോള്‍ത്തന്നെയാണ് ‘വൃത്തപഠനം’ എന്ന ആധികാരിക വൃത്തശാസ്ത്രവും കുറുപ്പുസാര്‍ രചിച്ചത്. ‘കലമണേ ലമണേഡുകുടിച്ചുഞാന്‍’ എന്ന് കവിതയില്‍ പ്രയോഗിക്കുമ്പോള്‍ത്തന്നെ കലാമണ്ഡലത്തിലെ ചിട്ടകള്‍ക്ക് തിരുത്തും കാട്ടിക്കൊടുത്തു. കഥകളിയെന്ന ക്ലാസിക് കലാരൂപെത്ത ഇത്രയും ആധികാരികമായി ആസ്വദിക്കുകയും അനുഗമിക്കുകയും ചെയ്തവര്‍ കുറവായിരിക്കും.
ഒരിക്കല്‍ തലസ്ഥാനത്ത്, പ്രസിദ്ധമായ ദൃശ്യവേദിയുടെ മേജര്‍ സെറ്റ് കഥകളി. സദസ്സില്‍ പ്രമുഖരുടെ വന്‍ നിര. കളിയ്ക്ക് ഗോപിയാശാനും മറ്റും. കളി തുടങ്ങും മുമ്പ് വേഷധാരിയായി ഗോപിയാശാന്‍ ചെന്ന് കാ ല്‍തൊട്ടുവന്ദിച്ചത് പി. നാരായണക്കുറുപ്പിനെ. പലരും അതിശയിച്ചു, എന്തായിരിക്കും കാരണം. കുറുപ്പുസാര്‍ ഒരിക്കല്‍ അതിങ്ങനെ വിശദീകരിച്ചു. മുമ്പൊരിക്കല്‍ ഗോപിയാശാന്‍ കെട്ടിയാടിയ കഥാപാത്രത്തിന്റെ മുഖചലനത്തിലെ പിഴവ് കുറുപ്പുസാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആ കഥാസന്ദര്‍ഭത്തില്‍ കഥാപാത്രത്തിന്റെ മുഖപേശി അഞ്ചുതവണ വിറയ്ക്കണമെന്നാണ് ചിട്ട. പക്ഷേ അത് ഏട്ടുതവണവരെ വിറച്ചു. അതേക്കുറിച്ച് കുറുപ്പുസാര്‍ ഗോപിയാശാന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. ‘അല്‍പ്പം അധികംവികാരംകൊണ്ടുപോയി’ എന്ന മറുപടിക്ക് കുറുപ്പുസാര്‍ പറഞ്ഞത്, അപ്പോള്‍ ‘രസംമാറും വികാരവും മാറും’ എന്നായിരുന്നു. കഥകളി അത്രയ്ക്ക് ചിട്ടപ്രകാരം അനുസരിക്കേണ്ട കലയാണല്ലോ. പലരേയും പോലെ കഥയറിഞ്ഞ് ആട്ടംകാണുക മാത്രമായിരുന്നില്ല, കലയറിഞ്ഞ് കളികാണുകയുമായിരുന്നു കുറുപ്പുസാര്‍.
കവി, വിവര്‍ത്തകന്‍, നിരൂപകന്‍, കലാവിമര്‍ശകന്‍ എന്നിങ്ങനെ പലനിലകളില്‍ പി. നാരായണക്കുറുപ്പ് പ്രധാനിയായിരുന്നു. ഭാഷയോടു പുലര്‍ത്തേണ്ടുന്ന മര്യാദയും നീതിയും അദ്ദേഹം എന്നും പുലര്‍ത്തി. പല ഭാഷകള്‍ വശമായിരുന്നു. സംസ്‌കൃതവും ഹിന്ദിയും ഇംഗ്ലീഷും മലയാളവും നന്നായി വശപ്പെടുത്തി. ഒരിക്കല്‍ ഒരു ഡോക്ടര്‍ ചിക്കുന്‍ ഗുനിയ രോഗത്തെക്കുറിച്ച് സംസാരിക്കവേ പ്രയോഗിച്ച മെഡിക്കല്‍ വിദഗ്ദ്ധര്‍ക്കുമാത്രം സുപരിചതമായ വാക്കിന്റെ ഉച്ചാരണം കുറുപ്പ്‌സാര്‍ തിരുത്തി. പ്രമുഖരുടെ സദസ്സായിരുന്നതിനാല്‍ തര്‍ക്കമായി. ആധികാരിക പരിശോധനയ്ക്ക് ഒടുവില്‍ കുറുപ്പുസാര്‍ പറഞ്ഞതാണ് ശരിയെന്നുവന്നു. കവിക്ക് എന്തിന്, എങ്ങനെ മെഡിക്കല്‍ ഡിക്ഷ്ണറി എന്ന് ചോദിച്ചാല്‍ അതായിരുന്നു പി. നാരായണക്കുറുപ്പ് എന്നാണ് ഉത്തരം.
കാവാലം നാരായണപ്പണിക്കരുടെ ‘സോപാനം’ എന്ന നാടകക്കളരിയുടെ അദ്ധ്യക്ഷനായിരുന്നു പി. നാരായണക്കുറുപ്പ് ഏറെക്കാലം. കലയും കാവാലവും തമ്മിലുള്ള ബന്ധത്തിലെ കരുത്തുറ്റൊരു ‘പാല’മായിരുന്നു കുറുപ്പ്‌സാര്‍. ഈ ‘പണിക്കര്‍-കുറുപ്പ്’ ബന്ധത്തെക്കുറിച്ച് ഇടയ്ക്കിടെ സാര്‍ നര്‍മ്മങ്ങള്‍ പറയുമായിരുന്നു. ഒഎന്‍വിയുടെ ‘ഉജ്ജയിനി’ എന്ന കാവ്യത്തെ വിമര്‍ശിച്ച് കുറുപ്പുസാര്‍ എഴുതി. അവര്‍ക്കിടയില്‍ അല്‍പ്പം നീരസത്തിന് അത് വഴിവെച്ചുവെങ്കിലും അത് കവിതയ്ക്കും കാവ്യലോകത്തിനും ഭാഷയ്ക്കുമുള്ള പൊതുസേവനമായാണ് നാരായണക്കുറുപ്പ് കണ്ടത്. അന്ന് നിര്‍ദ്ദേശിച്ച മാറ്റങ്ങളും പോരായ്മകളും ഉള്‍ക്കൊണ്ടാണ് കാവ്യം പുസ്തകമായത്.

ഒരു ദിവസം പ്രാതല്‍ കഴിഞ്ഞ വേളയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇരിക്കുകയാണ് മൂന്നു കവികള്‍: അക്കിത്തം, പി. നാരായണക്കുറുപ്പ്, ഒഎന്‍വി. വര്‍ത്തമാനത്തിനിടെ ആ സമയം ഒരു മുറുക്ക് ഒഎന്‍വി പ്രതീക്ഷിച്ചില്ല. അക്കിത്തം ചെല്ലം തുറന്ന് മുറുക്കാന്‍ ഒരുക്കു തുടങ്ങി. കുറുപ്പുസാറും കൂടി. വളരെ കാര്യമായി സാഹിത്യവും സംസ്‌കാരവും സംസാരിച്ചുകൊണ്ട് വെറ്റിലയില്‍ നൂറു തേക്കുകയാണ് രണ്ടുപേരും. അത്രശീലമില്ലാത്തതിനാല്‍ ഇപ്പോള്‍ തീരുമെന്ന പ്രതീക്ഷയില്‍ ഒഎന്‍വി. ഒടുവില്‍ ക്ഷമകെട്ട് അല്ല, ചുണ്ണാമ്പ് പിടിപ്പിച്ചു കഴിഞ്ഞില്ലേ എന്നായി. നാരായണക്കുറുപ്പിന്റെ മറുപടി, എവ്‌ടെ? ചുട്ടികുത്തിത്തുടങ്ങിയതല്ലേ ഉള്ളു!
കേരളം കണ്ട പ്രമുഖ പത്രാധിപന്മാരില്‍ ഒരാളായ വി.എം.കൊറാത്തും പി. നാരായണക്കുറുപ്പും ഒന്നിച്ചിരിക്കുമ്പോള്‍ ഒപ്പമിരുന്നാല്‍ അതൊരു വിരുന്നാണ്. വിഷയങ്ങള്‍ എന്തുമാവാം, എല്ലാം നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്താവും. ഇത്തരം വര്‍ത്തമാനങ്ങളെക്കുറിച്ച് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മാഷ് പറഞ്ഞത്, ‘ഭാവത്തിന്‍ പരികോടിയില്‍ സ്വയം അഭാവത്തിന്‍ സ്വഭാവംവരാം’ എന്നാണ്. കൊറാത്ത് സാര്‍ ജന്മഭൂമി ചീഫ് എഡിറ്ററായിരിക്കെ അങ്ങനെ ഇവരുടെ സദസ്സില്‍ കേള്‍വിക്കാരനായിരിക്കാനിടവന്നിട്ടുണ്ട്. കൂരമ്പായി വാക്കും അവസരവും വിനിയോഗിക്കുന്ന എഴുത്തിന്റെയും പറച്ചിലിന്റെയും ആശാനായിരുന്ന കുഞ്ചന്‍ നമ്പ്യാരുടെ പിന്‍മുറക്കാരായിരുന്നു ഇവരും.
അക്ഷരശ്ലോകകലയെ ഏറെ ആവേശത്തോടെ പ്രോത്സാഹിപ്പിച്ചിരുന്നു കുറുപ്പുസാര്‍. എത്രയെത്ര ശ്ലോകങ്ങള്‍ കുറുപ്പുസാറിന്റേതായി കേരളത്തിലെ സദസ്സുകളില്‍ ചൊല്ലിക്കേള്‍ക്കാറുണ്ടെന്നോ. കവിതയുടെ കാതല്‍ കുറുപ്പുസാറിന്റെ എഴുത്തില്‍ തൊലിപ്പുറവും കടന്നുനിന്നു ചിലപ്പോള്‍.
”അശ്വത്ഥം – ബൃഹദാകാശം/ നിത്യതയിവിടെയുറങ്ങുന്നു/ വന്യവനസ്പതി വിശ്വാനുഗ്രഹവര/ സമ്പൂര്‍ണ്ണത പകരുന്നൂ
ആല്‍മരം-നിഗമാഗമസാരം/ നമസ്‌കരിക്കുക നാമിവിടെ” (ബോണ്‍സായ് മരങ്ങള്‍, കേസരി 2014)
”കാടുവെട്ടിക്കളഞ്ഞു, ടൂറിസ്റ്റു/കാറുകള്‍ക്ക് റിവേഴ്‌സ് എടുക്കേണ്ടെ?/ വീടുവിറ്റു ഫ്‌ളാറ്റാക്കി ‘ഹൈടെക്കില്‍’/ നാടിതാകെ പുരോഗമിക്കേണ്ടെ?/ മലനിന്നിടമിന്നുകുഴിച്ചു/ മഴവെള്ളം നാം സംഭരിക്കുന്നു… (നടക്കാവ്, ജന്മഭൂമി 2006)
‘ഞങ്ങള്‍ക്കിന്നാഴിമാതാ, വകകമലമതില്‍ വാണിടും വാണിമാതാ/വെങ്ങും ഭക്തിപ്രകര്‍ഷത്തിരയടിയില്‍ മഹാബോധിയോ, കാണ്മു മുന്നില്‍;/സംഗീതത്തിന്‍ മണിച്ചെപ്പിവിടെയൊരു സുധാവര്‍ഷമായ്, പൂര്‍വ്വജന്മ/ത്തിങ്കല്‍ നിന്നെത്തിയെന്നോ, തുണ അമൃതമയേ സുസ്മിതോത്ഫുല്ലനേത്രേ!” (മാതൃദര്‍ശനം. 2016) എന്നൊക്കെ എഴുതാന്‍ പി.നാരായണക്കുറുപ്പിന്റെ തൂലികയ്‌ക്കേ പറ്റൂ.
ഒരു കാലത്ത് പ്രളയംപോലെ അണക്കെട്ടുപൊട്ടിവന്ന് പൈതൃകത്തിന്റെ കുലങ്ങളെ തകര്‍ക്കാന്‍ തുനിഞ്ഞ ആധുനിക-അത്യന്താധുനിക പ്രവാഹത്തിനോട്, ഇങ്ങനെയൊഴുകൂ ഇതാണ് വഴി എന്ന് സാഹിത്യലോകത്ത് വഴികാട്ടിനിന്ന പത്ത് പ്രമുഖ എഴുത്തുകാരില്‍ ഒരാളായിരുന്നു പി.നാരായണക്കുറുപ്പ്. ആ വഴി ഇപ്പോള്‍ കരുത്തുറ്റതായിക്കൊണ്ടിരിക്കുകയാണ്. ഒഴുക്കു തടസ്സപ്പെടാതെ കാക്കുകയാണ് അനുസരിക്കുന്നവരുടെ ധര്‍മ്മം.






















