പത്മശ്രീ പി. നാരായണക്കുറുപ്പിന്റെ ദേഹവിയോഗത്തിലൂടെ തപസ്യ കലാസാഹിത്യവേദിക്ക് നഷ്ടമായത് സൗമ്യദീപ്തമായ വ്യക്തിവൈശിഷ്ട്യം കൊണ്ട് പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയും അവര്‍ക്ക് വ്യക്തമായ ദിശാബോധം പകര്‍ന്ന് നയിക്കുകയും ചെയ്ത ഒരു മാര്‍ഗ്ഗദര്‍ശിയെയാണ്. സാംസ്‌കാരിക രംഗത്ത് വൈവിധ്യമാര്‍ന്ന മേഖലകളില്‍ തന്റെ ജ്ഞാനോപാസനാബലം കൊണ്ട് സ്വാധീനമുറപ്പിക്കുകയും നിഷ്‌കളങ്കമായ പുഞ്ചിരിയുമായി എല്ലാവരുടെയും ഇഷ്ടപാത്രമാവുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഒരു സഹയാത്രികന്‍ പുലര്‍ത്തേണ്ട എല്ലാ മര്യാദകളും പാലിച്ച് കടന്നുപോയ ആ മഹാനുഭാവന്റെ കര്‍മ്മമേഖല വരുംതലമുറകള്‍ക് തീര്‍ച്ചയായും പാഠമാകേണ്ടതാണ്.
കവി, നിരൂപകന്‍, കലാമര്‍മ്മജ്ഞന്‍, സംഗീതജ്ഞന്‍, ബഹുഭാഷാ പണ്ഡിതന്‍ എന്നീ നിലകളിലെല്ലാം ഒപ്പം നിന്ന വരെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വമായിരുന്നു പി. നാരായണക്കുറുപ്പിന്റേത്. ‘അഗാധമായ അന്തര്‍ദര്‍ശനവും വിപുലമായ വിശ്വദര്‍ശനവും ഉള്ളയാള്‍’ എന്ന് വൈലോപ്പിള്ളി സാക്ഷ്യപ്പെടുത്തിയ ഈ മഹാന്റെ സഹൃദയത്വത്തിലേക്ക് അന്വേഷണം നടത്തി നമ്മുടെ കര്‍മ്മമേഖലയെ കൂടുതല്‍ പുഷ്ടിപ്പെടുത്തുക എന്നതാണ് ഈ സന്ദര്‍ഭത്തില്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം. ര ണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് തപസ്യ സംഘടിപ്പിച്ച കുറുപ്പ് സാറിന്റെ സപ്തതി ആഘോഷച്ചടങ്ങ് അദ്ദേഹത്തിന്റെ അതിരുകള്‍ ഇല്ലാത്ത കഴിവുകളെ അനാവരണം ചെയ്യുന്ന വേദിയായി മാറുന്നതിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കാണുകയാണ്. നാരായണക്കുറുപ്പിന്റെ ‘ഓണാട്ടുകര’യുമായുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ പ്രഭാഷണം. ഓണാട്ടുകര മലയാളത്തിലെ സര്‍ഗ്ഗധനന്മാരായ നിരവധി സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ജന്മംകൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ്. കൊല്ലം ജില്ലയുടെ വടക്ക് കിഴക്ക് ഭാഗവും ആലപ്പുഴ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്ന കായംകുളം, മാവേലിക്കര, ഹരിപ്പാട്, കരുനാഗപ്പള്ളി, ചേര്‍ത്തലയുടെ തെക്കന്‍ ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കാവാലം നാരായണപ്പണിക്കര്‍, പി.കെ. ബാലകൃഷ്ണന്‍, വയലാര്‍ രാമവര്‍മ്മ, ഒ.എന്‍.വി. കുറുപ്പ്, എം. ഗോവിന്ദന്‍ തുടങ്ങി ഏറെ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ പ്രദേശമാണെന്നും താനും നാരായണക്കുറുപ്പും ആ പ്രദേശത്തു നിന്ന് വന്നതാണെന്നും അതിന്റെ ഒരു അഭിമാനവും സ്വല്പം അഹങ്കാരവും ഞങ്ങള്‍ക്കുണ്ടെന്നും മനസ്സ് തുറക്കുകയായിരുന്നു ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍. പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കാവാലം നാരായണ പണിക്കര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, സുഗതകുമാരി, എസ്. ഗുപ്തന്‍ നായര്‍, സി.പി. നായര്‍, രാമചന്ദ്രന്‍ നായര്‍ എന്നിവരെല്ലാം കുറുപ്പ് സാറിന്റെ വ്യക്തിവൈശിഷ്ട്യത്തെക്കുറിച്ചും സര്‍ഗ്ഗവൈഭവത്തെക്കുറിച്ചും സംസാരിച്ചു. ‘സകലകലാപാരംഗതന്‍’ എന്ന വിശേഷണവും ചിലര്‍ അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. അക്ഷരാര്‍ത്ഥത്തില്‍ ഒരു സാഹിത്യ സമ്മേളനം ആയി മാറിയ ആ ചടങ്ങ് കുറുപ്പ് സാറിന്റെ സൗഹൃദങ്ങളുടെ വൈപുല്യവും അദ്ദേഹത്തിന് ബന്ധമുള്ള സംഘടനകളുടെ വൈവിധ്യവും വെളിവാക്കുന്നതായിരുന്നു. ദൃശ്യവേദി, മാര്‍ഗി കലാകേന്ദ്രം, സോപാനം എന്നിവ പോലെയുള്ള പല പ്രസ്ഥാനങ്ങളുമായി കുറുപ്പ് സാറിന് വലിയ ബന്ധങ്ങളാണ് ഉണ്ടായിരുന്നത്.

കഥകളിയിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം വളരെ പ്രസിദ്ധമാണ്. കഥകളിയിലെ വിവിധ സമ്പ്രദായങ്ങള്‍, അരങ്ങിലെ മുദ്രകള്‍ അവതരിപ്പിക്കുന്നതിലെ സവിശേഷതകള്‍ എല്ലാം കൃത്യമായി മനസ്സിലാക്കിയിരുന്ന ആള്‍ എന്ന നിലയ്ക്ക് മുതിര്‍ന്ന കലാകാരന്മാര്‍ പോലും കളിക്കു മുമ്പ് അദ്ദേഹത്തിന്റെ പാദനമസ്‌കാരം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങിയ കാലത്തും അവസരം കിട്ടിയാല്‍ കുറച്ചു കഥകളിപ്പദമോ സോപാനസംഗീതമോ ആലപിക്കാന്‍ ഏറെ സന്തോഷമായിരുന്നു അദ്ദേഹത്തിന്. ഒരിക്കല്‍ പേരൂര്‍ക്കടയിലെ, ‘ഇന്ദീവര’ത്തിലെത്തിയ ഞങ്ങള്‍ക്ക് നളചരിതം രണ്ടാം ദിവസം സന്താനഗോപാലം തുടങ്ങിയ കഥയിലെ വളരെ പ്രസിദ്ധമായ വരികള്‍ ചൊല്ലിത്തന്നതോര്‍ക്കുന്നു. കഥകളിപ്പദങ്ങള്‍ ചൊല്ലുമ്പോള്‍ ഓര്‍മ്മയ്ക്ക് ഒരു ഭംഗവും സംഭവിച്ചില്ല എന്നത് സിരകളില്‍ എന്നേ ഉറച്ചുപോയ രാഗതാളബോധത്തിന്റെ ദാര്‍ഢ്യം സൂചിപ്പിക്കുന്നതായിരുന്നു.
കാവ്യരചന കുറുപ്പ് സാറിനെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ള ഒരു കര്‍മ്മമായിരുന്നു. ഭാരതത്തിന്റെ കാവ്യപാരമ്പര്യത്തെക്കുറിച്ചും അതിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും പ്രാമാണിക സിദ്ധാന്തങ്ങളുടെ വ്യാഖ്യാനങ്ങള്‍ മലയാളിക്ക് നല്‍കിയ വ്യക്തിയാണല്ലോ അദ്ദേഹം. ആധുനികകാലത്ത് വൃത്തത്തിനും ഛന്ദസ്സിനും പ്രാധാന്യം കൊടുക്കാത്ത കവിതകളുടെ കുത്തൊഴുക്ക് ഉണ്ടായപ്പോള്‍ ആകണം അദ്ദേഹം ഭാഷ നേരിടുന്ന വെല്ലുവിളികളെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പഠനങ്ങളും ഗ്രന്ഥരചനകളും നടത്തിയത്. കവിതയുടെ സൗന്ദര്യത്തെക്കുറിച്ച് ധാരണയില്ലാതെ കവിതകള്‍ എഴുതുന്ന അവസ്ഥ ഭാഷയെയും സാഹിത്യത്തെയും വലിയ അധഃപതനത്തിലേക്കും പ്രതിസന്ധിയിലേക്കും നയിക്കും എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
‘ശബ്ദം’ നമുക്ക് കിട്ടിയതില്‍ വച്ച് ഏറ്റവും വലിയ സമ്പത്ത് ആണെന്നും ശബ്ദത്തിന്റെ നിയന്ത്രണത്തിലൂടെ ഉണ്ടാകുന്ന ഭാവപ്പകര്‍ച്ചകളെക്കുറിച്ചും വാക്കിന്റെ ഉപയോഗത്തിലൂടെ ആശയം, അര്‍ത്ഥം, ഭാവം എന്നിവ വായനക്കാരിലേക്ക് പകരുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിച്ചു. സ്വരസ്ഥാനം തെറ്റിയാല്‍ ഉണ്ടാകാവുന്ന വലിയ വ്യതിയാനങ്ങള്‍ കാണാതെ കാവ്യരചന നടത്തുന്നത് ഉദാസീനമായ പ്രവൃത്തിയിലൂടെ ഭാഷയെ വഞ്ചിക്കുന്നതിനു തുല്യമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. സര്‍ഗ്ഗപ്രഭാവന്മാരായ കവികള്‍ അവരുടെ ഉള്‍ക്കാഴ്ച കൊണ്ട് ഭാഷയുടെ ശരിയായതും ശാസ്ത്രീയമായതുമായ ഉപയോഗത്തെ സ്വായത്തമാക്കുകയാണ് ചെയ്യുന്നത്. കവിയായ നാരായണക്കുറുപ്പ് എത്രമാത്രം ഭാഷയ്ക്കും സ്വരശാസ്ത്രത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഗൗരവപൂര്‍ണ്ണമായ കാവ്യരചന നടത്തിയത് എന്ന് ഇതില്‍നിന്ന് വളരെ വ്യക്തമാണല്ലോ.
സരളമായ വിഷയങ്ങള്‍ പ്രതിപാദിക്കുമ്പോഴും വലിയ ജീവിതദര്‍ശനങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നത് തിരിച്ചറിയേണ്ടതാണ്. സമൂഹത്തിന്റെ ദുശീലങ്ങളെയും മനുഷ്യമനസ്സിന്റെ തിന്മകളെയും സാധാരണക്കാരന്റെ മനസ്സിലേക്ക് എത്തിച്ച് ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കാന്‍ പഠിപ്പിച്ച സാഹിത്യകാരന്മാരും കലാപ്രമുഖരും ത്യാഗപൂര്‍വ്വം അവരുടെ ജീവിതം സമര്‍പ്പിച്ച നാടാണ് നമ്മുടേത്. തുള്ളല്‍ കഥകളിലൂടെ കുഞ്ചന്‍ നമ്പ്യാര്‍ പണ്ഡിതന്മാരുടെ ഭാഷ ഉപേക്ഷിച്ച് ശുദ്ധമലയാളത്തില്‍ സാമൂഹിക വിമര്‍ശനം നടത്തി. ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ തൂലിക ആയുധമാക്കി എം. ആര്‍. നായര്‍ എന്ന സഞ്ജയന്‍ തന്റെ രചനകളിലൂടെ സമൂഹത്തിന്റെയും വ്യക്തികളുടെയും കാപട്യം തുറന്നുകാട്ടുന്ന ധാരാളം രചനകള്‍ നടത്തി. ഈ വര്‍ത്തമാനകാലത്ത് നമ്മോടൊപ്പം ജീവിച്ച് നമ്മുടെ സാംസ്‌കാരിക രംഗത്തെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് തിളക്കമാര്‍ന്ന ഭാവനയുടെ ബലത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ കാവ്യരചനകള്‍ നടത്തിക്കൊണ്ട് ആക്ഷേപഹാസ്യത്തിന്റെ ശക്തമായ കൂരമ്പുകള്‍ ലക്ഷ്യവേധികളായി പായിക്കുന്നതില്‍ വിജയിച്ച കവിയാണ് നാരായണക്കുറുപ്പ്. ചിലപ്പോള്‍ ഈ കവി സാമൂഹിക വിമര്‍ശകന്റെ ഭാവം ഉള്‍ക്കൊളളുകയായിരുന്നു. മറ്റു ചിലപ്പോള്‍ സ്വയംപരിഹാസത്തിന്റേതായ മാര്‍ഗം അവലംബിച്ചു. സ്വയം പരിഹസിക്കുന്നതിന് അദ്ദേഹം ഉപയോഗിച്ച ‘അരിപ്പാട്ടെ കുറിപ്പച്ചന്‍’ എന്ന പ്രയോഗം വളരെ പ്രസിദ്ധമാണല്ലോ.
കവി എന്ന നിലയില്‍ തന്റെ സര്‍ഗ്ഗപ്രതിഭ സമൂഹത്തിനുവേണ്ടി ഉപയോഗിക്കേണ്ടതാണ് എന്ന ഉത്തമ ബോധ്യം ഉള്ളില്‍ കെടാതെ കാത്തുകൊണ്ടാവണം അദ്ദേഹം ‘നിര്‍ത്തുന്നില്ല പണി ഞാന്‍ ജീവിതശില്പം തീര്‍ക്കാന്‍ ഭഗവന്‍’ എന്ന വരികള്‍ എഴുതിയത്. ജീവിതശില്പം തീര്‍ക്കാന്‍ ഈശ്വരാര്‍പ്പണമായി കര്‍മ്മങ്ങള്‍ ചെയ്യുക എന്ന നിലപാടാണ് വേണ്ടത് എന്നും അകര്‍മ്മത്തിന്റെ മാര്‍ഗ്ഗം ഈശ്വര കോപം വിളിച്ചുവരുത്തും എന്നും സൂചിപ്പിക്കുന്നതാണ് ‘അപൂര്‍ണതയുടെ സൗന്ദര്യം’ എന്ന കവിത. മനുഷ്യന് കര്‍മ്മം ചെയ്യാതിരിക്കാനാവില്ല എന്ന ജീവിതദര്‍ശനവും കൂടി പ്രഖ്യാപിക്കുകയാണ് കവി ചെയ്യുന്നത്.
മലയാളഭാഷാ പഠനത്തിന് നാരായണക്കുറുപ്പിന്റെ സംഭാവന അതുല്യമാണ് എന്ന് പറയാം. മലയാളഭാഷയുടെ ഉത്ഭവം, വളര്‍ച്ച, സംസ്‌കൃത ദ്രാവിഡ സ്വാധീനങ്ങള്‍ എന്നിവ വിശദമാക്കുന്ന അനേകം പഠനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍, ധ്വനിശാസ്ത്രം, രൂപശാസ്ത്രം, വാക്യശാസ്ത്രം എന്നിവ വിശദമാക്കുന്ന രചനകള്‍ ഉണ്ട്. മലയാള വ്യാകരണ സംബന്ധിയായ കുറുപ്പ് സാറിന്റെ പഠനങ്ങള്‍ അതിന്റെ തെളിമ കൊണ്ടും സാരള്യം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ‘ഭാഷാവൃത്ത പഠനം’, ‘വൃത്ത പഠനം’ എന്നീ ഗ്രന്ഥങ്ങള്‍ സങ്കീര്‍ണമായ വ്യാകരണ സിദ്ധാന്തങ്ങള്‍ ലളിതമായി വിശദീകരിക്കുന്നവയാണ്. രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ‘കവിയും കവിതയും’ എന്ന നിരൂപണ ഗ്രന്ഥം പി. നാരായണക്കുറുപ്പ് എന്ന സാഹിത്യവിമര്‍ശകന്റെ രചനാസങ്കേതങ്ങളുടെ ഔന്നത്യവും സാഹിത്യ മേഖലയിലെ പാണ്ഡിത്യവും വെളിപ്പെടുത്തുന്നതാണ്.

രാഷ്ട്രചിന്ത
കാവ്യരചനകള്‍ക്കും ഭാഷാശാസ്ത്ര പഠനങ്ങള്‍ക്കും കലാദര്‍ശന സംബന്ധമായ പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം ഭാരതത്തിന്റെ രാഷ്ട്രസങ്കല്‍പ്പത്തെക്കുറിച്ച് പഠിക്കുവാനും പ്രചരിപ്പിക്കുവാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഇവിടെ നാരായണക്കുറുപ്പ് ഒരു രാഷ്ട്രസേവകന്റെ ഉത്തമമാതൃകയായി മാറുന്നു. രാഷ്ട്രം എന്നാല്‍ എന്താണ് എന്നും എന്തിന് നമ്മുടെ രാഷ്ട്രം നിലനില്‍ക്കണമെന്നും വിശദീകരിക്കുന്ന പഠനങ്ങളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അരവിന്ദദര്‍ശനവും വിവേകാനന്ദദര്‍ശനവും മനസ്സില്‍ നിറഞ്ഞാടിയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ‘പൃഥ്വി മാതര:’ എന്ന അഥവ്വവേദസൂക്തം അതിന്റെ പൂര്‍ണ്ണ പ്രഭാവം പ്രകടമാക്കുന്ന തരത്തിലുള്ള രചനകളും പ്രഭാഷണങ്ങളുമായിരുന്നു അദ്ദേഹത്തിന്റേത്. അഥര്‍വ്വ വേദത്തിന്റെ പന്ത്രണ്ടാം അധ്യായമായ ‘പൃഥ്വി സൂക്തം’ മലയാളഭാഷയിലേക്കുള്ള ആശയാവിഷ്‌കാരം നടത്തിയിട്ടുള്ള ‘വേദങ്ങളിലെ രാഷ്ട്രഗീതം’ എന്ന രചന നമ്മുടെ രാഷ്ട്ര സങ്കല്പവും ഋഷി ദര്‍ശനവും, രാഷ്ട്രത്തിന്റെ മൂലപ്രകൃതിയും ഏറ്റവും ലളിതമായി അവതരിപ്പിക്കുന്നതാണ്. നൈസര്‍ഗികമായ സ്നേഹത്തിന്റെ തലത്തില്‍ നിന്നുകൊണ്ടാണ് മാതൃഭൂമിയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്. ഇത് എത്ര ഉല്‍കൃഷ്ടമായ മനോഭാവമാണ് അദ്ദേഹത്തിന് മാതൃഭൂമിയോട് ഉണ്ടായിരുന്നത് എന്നത് സൂചിപ്പിക്കുന്നു.
തപസ്യ എന്ന സംഘടനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഒരു അനുഭൂതിയാണ് എന്ന് തുറന്നുപറഞ്ഞ മഹാകവി അക്കിത്തത്തിന് ശേഷം തപസ്യയെ നിരവധി വര്‍ഷക്കാലം നയിച്ചത് മഹാകവി നാരായണക്കുറുപ്പാണ്. ഈ സാംസ്‌കാരിക സംഘടനയെ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രവര്‍ത്തകരുടെ സാധനയും സമര്‍പ്പണവുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കേരളത്തിലെ ഒരു സാംസ്‌കാരിക സംഘടന ഏതെല്ലാം കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെയും ഗവേഷണങ്ങളിലുടെയും ആര്‍ജ്ജിച്ചെടുത്ത അറിവുകള്‍ തപസ്യ പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്. ധര്‍മ്മചിന്തയില്‍ അധിഷ്ഠിതമായ മൂല്യദര്‍ശനവും വിശുദ്ധമായ മനസ്സും സാംസ്‌കാരിക രംഗത്തുള്ള മാലിന്യങ്ങളെ ഒഴിവാക്കാന്‍ അനിവാര്യമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. സമൂഹത്തിന്റെയും വ്യക്തിയുടെയും ധാര്‍മികമായ വികാസത്തിന് ഈശ്വരന്റെ മനസ്സറിവ് ഉണ്ടെന്നും അതിന് സ്വച്ഛമായ ഒരു വികാസപരിണാമം ഉണ്ടെന്നും മറ്റു രാഷ്ട്രങ്ങളും മതങ്ങളും തകര്‍ച്ചയുടെ വക്കില്‍ എത്തുമ്പോഴും ഭാരതം എന്ന രാഷ്ടത്തിന്റെ ധര്‍മ്മം സനാതനമായിരിക്കുമെന്നും ഈശ്വരചൈതന്യത്തിന്റെ പൂര്‍ത്തീകരണം ആ വഴിക്ക് നടക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. ധാര്‍മിക ശക്തികളെ വളര്‍ത്തി യജ്ഞഭാവത്തോടെ കര്‍മ്മം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന പ്രബോധനങ്ങളാണ് അദ്ദേഹം സൗമ്യമായി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ചത്. അതിന് ഈ രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വചിന്തയുടെ പിന്‍ബലം കൂടി ഉണ്ടായിരുന്നു.
മതത്തിന്റെ മേലങ്കിയണിഞ്ഞ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളും സംഘടനകളും സജീവമാകുന്ന സന്ദര്‍ഭത്തില്‍ അസാമാന്യമായ ധാര്‍മിക കരുത്ത് ആര്‍ജ്ജിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായി. കപടമതേതരവാദികളെ താലോലിക്കുന്ന സകല സന്നാഹങ്ങളെയും സംഘടനകളെയും അവഗണിച്ച് തന്റെ സര്‍ഗ്ഗചേതന ഉപയോഗിക്കുവാന്‍ ഒരു മടിയും കാട്ടിയില്ല എന്നത് ശ്രദ്ധേയം. പാഠപുസ്തകങ്ങളില്‍ കയറിക്കൂടുന്ന ദേശവിരുദ്ധ ആശയങ്ങളെ വലിയ അമര്‍ഷത്തോടെയും തികഞ്ഞ പരിഹാസത്തോടെയും ‘രസകരമായ ഭീകര ഗുളികകളുടെ പരസ്യം’ എന്ന് പറഞ്ഞു വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി.
തപസ്യ സംഘടിപ്പിച്ച ദീര്‍ഘമായ സാംസ്‌കാരിക തീര്‍ത്ഥാടനങ്ങളില്‍ ഉടനീളം സഞ്ചരിച്ചുകൊണ്ട് അനേകം വേദികളില്‍ സംസാരിച്ച് തന്റെ കര്‍ത്തവ്യം നിറവേറ്റുകയായിരുന്നു കുറുപ്പ് സാര്‍. തന്റെ ദീര്‍ഘനാളത്തെ അനുഭവവും വിവിധ വിഷയങ്ങളിലുള്ള അഗാധ പാണ്ഡിത്യവും അതിവിപുലമായ ബന്ധങ്ങളും അദ്ദേഹം ദേശത്തിന്റെ ഗുണപരമായ വികാസത്തിന് വേണ്ടി കാഴ്ചവെക്കുന്ന സന്ദര്‍ഭങ്ങള്‍ ആയിരുന്നു. കര്‍മ്മയജ്ഞമായിരുന്നു, കവിയായിരുന്ന അദ്ദേഹത്തിന്റെ ജീവിതം. കവിയും കലാമര്‍മ്മജ്ഞനും ആയിരുന്ന അദ്ദേഹത്തിന്റെ ജീവിതക്കാഴ്ചകളും അനുഭവങ്ങളും ചിന്തകളും ജീവിതദര്‍ശനങ്ങളും യജ്ഞാവശിഷ്ടങ്ങളാണ്. അവയെല്ലാം പ്രസാദം പോലെ ഏറ്റുവാങ്ങി മനസ്സില്‍ സൂക്ഷിച്ച്, വരുംതലമുറകളിലേക്ക് ശ്രദ്ധാപൂര്‍വ്വം പകര്‍ന്നു നല്‍കുക എന്ന പവിത്രമായ കര്‍ത്തവ്യമാണ് നമുക്കു നിര്‍വ്വഹിക്കാനുള്ളത്.






















