സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ ഭരിച്ച ആദ്യത്തെ ഭാരതീയന്‍ നരേന്ദ്ര മോദിയാണ് എന്നു പറയുന്നതില്‍ അതിശയോക്തി ഇല്ല. കാരണം ഇന്ത്യ ഭരിക്കുന്ന അവസാനത്തെ ബ്രിട്ടീഷുകാരന്‍ താനാണെന്ന് അഭിമാനത്തോടെ ജവഹര്‍ലാല്‍ നെഹ്‌റു പറയുമായിരുന്നു. തന്നോട് ഇക്കാര്യം നെഹ്‌റു പറഞ്ഞിട്ടുണ്ട് എന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ജോണ്‍ കെന്നത്ത് ഗാല്‍ബര്‍ത് എഴുതിയ A Life In Our times എന്ന ആത്മകഥയില്‍ (1981) രേഖപ്പെടുത്തിയിട്ടുണ്ട്. ജനാധിപത്യ ഭാരതം ഭരിക്കാന്‍ അവസരം ലഭിച്ച ആദ്യ ഇന്ത്യാക്കാരന്‍ ബ്രിട്ടീഷുകാരുടെ അടിമയായിരുന്നു എന്നത് ദേശാഭിമാനം ഉള്ള ഏത് ഇന്ത്യാക്കാരനും അപമാനം തന്നെ. നെഹ്‌റു ഭക്തര്‍ക്ക് ഈ അടിമത്തം അലങ്കാരമായി തോന്നിയേക്കാം. ബോധപൂര്‍വ്വം അടിമയാകാന്‍ തീരുമാനിച്ച ഒരുവനെ ഒരാള്‍ക്കും സ്വതന്ത്രനാക്കാന്‍ കഴിയില്ല. നെഹ്‌റു ബ്രിട്ടീഷുകാരുടെ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ അടിമയായിരുന്നു; എന്നും. യൂറോപ്യന്‍ പാരഡൈം എന്തിലും പിന്‍തുടര്‍ന്ന ഇന്ത്യന്‍ ഭരണാധികാരിയാണ് നെഹ്‌റു. ഈ പാരഡൈം മാറ്റുകയും ഒരു ഇന്ത്യന്‍ പാരഡൈം ഭരണ വ്യവസ്ഥയില്‍ സ്വീകരിക്കുകയും ചെയ്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദി ഇന്ത്യക്ക് നല്‍കിയ മഹത്തായ സംഭാവന ഇതാണെന്ന് ഞാന്‍ കരുതുന്നു. തനിക്ക് ലഭിച്ച ബ്രിട്ടീഷ് വിദ്യാഭ്യാസത്തില്‍ നെഹ്‌റു അതിര്‌വിട്ട് അഹങ്കരിച്ചിരുന്നു.
യൂറോപ്യന്മാരെ പോലെ നെഹ്‌റുവും യൂറോസെന്‍ട്രിക്കായിരുന്നു. യൂറോപ്യന്മാര്‍ വെച്ചുപുലര്‍ത്തിയ അപകടം പിടിച്ച വിശ്വാസമാണ് യൂറോ സെന്‍ട്രിസം. വിജ്ഞാനം, മതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സാഹിത്യം, സംഗീതം, കല എന്നിങ്ങനെ എല്ലാ അറിവുകളുടേയും കേന്ദ്രം യൂറോപ്പാണ്. യൂറോപ്പ്‌സൃഷ്ടിച്ച അറിവുകളാണ് പരമ പവിത്രം. യൂറോപ്പിന്റേതല്ലാത്ത അറിവുകള്‍ തെറ്റാണ്; അധമമാണ്. അതുകൊണ്ട് യൂറോപ്പിന്റേതല്ലാത്ത അറിവുകളെ മാറ്റുകയും യൂറോപ്പിന്റെ അറിവുകള്‍ ലോകം മുഴുവന്‍ പ്രതിഷ്ഠിക്കുകയും വേണം. ഈ ആശയത്തെയാണ് യൂറോ സെന്‍ട്രിസം എന്നു പറയുന്നത്. യൂറോപ്യന്മാര്‍ കോളനി രാജ്യങ്ങളില്‍ യൂറോസെന്‍ട്രിക് ജീവിത രീതി അടിച്ചേല്‍പിച്ചതിന്റെ കാരണമിതാണ്. ലോക രാജ്യങ്ങളെ കീഴടക്കി യൂറോപ്പിന്റെ കോളനികളാക്കാന്‍ യൂറോപ്പിലെ രാജാക്കന്മാരും കോളനികളിലെ ജനങ്ങളെ ക്രിസ്ത്യാനികളാക്കാന്‍ ക്രൈസ്തവ പുരോഹിതരും കപ്പല്‍ സഞ്ചാരം നടത്താന്‍ ശ്രമിച്ച യൂറോപ്യന്‍ നാവികര്‍ക്ക് അധികാരം നല്‍കിയിരുന്നു. യൂറോസെന്‍ട്രിസത്തില്‍ ഉള്ള അമിത വിശ്വാസമാണ് ഇത്തരം നിര്‍ദ്ദേശം നല്‍കാന്‍ അവരെ പ്രാപ്തരാക്കിയത്. യൂറോപ്പിലെ സംസ്‌കാരവും മതവുമാണ് സര്‍വ്വോല്‍കൃഷ്ടം എന്ന് ഓരോ യൂറോപ്യനും വിശ്വസിച്ചിരുന്നു. അവരുടെ മതമായ ക്രിസ്തു മതമാണ് സംശുദ്ധം എന്നും അവര്‍ കരുതിയിരുന്നു. അപകൃഷ്ടവും അസംസ്‌കൃതവുമായ സംസ്‌കാരത്തേയും മതത്തേയും ലോകത്ത് നിന്നും തൂത്തെറിയുക തങ്ങളുടെ കടമയാണെന്നും അവര്‍ കരുതി.
അതേ വിശ്വാസക്കാരനായിരുന്നു നെഹ്‌റു. യൂറോ സെന്‍ട്രിസത്തിന്റെ പ്രചാരകനായ നെഹ്‌റുവില്‍ ഭാരതീയ വിശ്വാസവും അറിവുകളും സംസ്‌കാരവും അവജ്ഞ ഉളവാക്കിയിരുന്നു. സ്വാഭാവികമായും സര്‍വ്വ മത സമഭാവന എന്ന ഭാരതീയ ആശയം അദ്ദേഹത്തിന് അസ്വീകാര്യമായിരുന്നു. അക്കാര്യം അദ്ദേഹം ഗാന്ധിജിയോട് തുറന്നു പറയുകയും ചെയ്തിരുന്നു. അദ്ദേഹം ആശ്രയിച്ചതും പ്രചരിപ്പിച്ചതും സെക്യുലറിസം (അനീശ്വരത്വം) എന്ന പാശ്ചാത്യ വിശ്വാസത്തെയാണ്. അക്കാരണത്താല്‍ തന്നെ ഹിന്ദു-മുസ്ലിം ഐക്യം എന്ന ആശയത്തില്‍ തനിക്ക് താല്പര്യമില്ല എന്നും നെഹ്‌റു പരസ്യമായി പറഞ്ഞിരുന്നു. സത്യത്തിലും അഹിംസയിലും ചര്‍ക്കയിലും തരിമ്പും താല്പര്യമില്ല എന്നും പറഞ്ഞിരുന്നു.
എന്നിട്ടും നെഹ്‌റു ഭക്തജന സംഘം അദ്ദേഹത്തെ ഗാന്ധി ശിഷ്യനായി അവതരിപ്പിച്ചിരുന്ന കാര്യവും മറക്കരുത്. മഹാഭൂരിപക്ഷം ജനങ്ങളും ദൈവ വിശ്വാസികളായ ഇന്ത്യയില്‍ സെക്യുലറിസം, അതായത്, മതനിരാസം അപ്രായോഗികമാണെന്നു ചിന്തിക്കാനുള്ള ബുദ്ധി പോലും നെഹ്‌റുവിന് ഉണ്ടായിരുന്നില്ല. അതുപോലെ തീര്‍ത്തും മനുഷ്യവിരുദ്ധവും അപ്രായോഗികവുമായ പാശ്ചാത്യ സോഷ്യലിസവും നെഹ്‌റു പ്രചരിപ്പിച്ചു. നെഹ്‌റുവിന്റെ ഈ വിശ്വാസം ഇന്ത്യക്ക് വരുത്തി വെച്ച ദോഷം ചെറുതല്ല. ഈ തെറ്റായ വിശ്വാസം മൂലമാണ് എഴുപതു ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന ഇന്ത്യയില്‍ കൃഷിക്ക് പ്രാധാന്യം നല്‍കാതെ സോവിയറ്റ് – സോഷ്യലിസ്റ്റ് മോഡല്‍ വ്യവസായങ്ങള്‍ക്ക് നെഹ്‌റു പ്രാധാന്യം നല്‍കിയത്. അതിന്റെ ഫലമായിട്ടാണ് ഇന്ത്യ പട്ടിണി രാജ്യമായി തുടര്‍ന്നത്. നെഹ്‌റു ഭരിച്ച 17 കൊല്ലവും ഇന്ത്യാക്കാരന്‍ പട്ടിണി കിടന്ന് നരകിച്ചു. 17 കൊല്ലം തുടര്‍ച്ചയായി ഭരിച്ചിട്ടും ജനങ്ങള്‍ക്ക് ആഹാരം നല്‍കാന്‍ കഴിയാത്ത ഭരണാധികാരിയെ എങ്ങിനെയാണ് പ്രശംസിക്കാന്‍ കഴിയുക?

ഈ പശ്ചാത്തലത്തിലാണ് ഏറ്റവും അധികകാലം ഇന്ത്യ ഭരിച്ച തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന ബഹുമതിക്ക് നരേന്ദ്ര മോദി അര്‍ഹനായി എന്ന കാര്യം കൂടുതല്‍ ശ്രദ്ധേയമാകുന്നത്. 1952 ലെ ആദ്യ തെരഞ്ഞടുപ്പു മുതല്‍ 4398 ദിവസം തുടര്‍ച്ചയായി രാജ്യം ഭരിച്ച ജവഹര്‍ ലാല്‍ നെഹ്‌റു ഇതുവരെ ഈ ബഹുമതി അലങ്കരിച്ചിരുന്നു. 1947 ആഗസ്റ്റ് 15 മുതല്‍ 4 വര്‍ഷവും 286 ദിവസവും അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ട പ്രധാനമന്ത്രിയും ആയിരുന്നു. അങ്ങിനെ ആകെ 16 വര്‍ഷവും 286 ദിവസവും നെഹ്‌റു ഇന്ത്യ ഭരിച്ചു. ഇക്കാലയളവില്‍ ഇത്രയേറെ പ്രശംസ കിട്ടിയ ഭരണാധികാരിയും ലോകത്ത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
ഇന്ത്യ ഭരിച്ച ഏറ്റവും ഭാഗ്യവാനായ പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നു. മഹാത്മാഗാന്ധിയുടെ ഔദാര്യം കൊണ്ട് മാത്രമാണ് 1947 ല്‍ നെഹ്‌റു പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രിയ നിര്‍ദ്ദേശിക്കാനുള്ള അവകാശം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനായിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ മുസ്ലിംലീഗും നിശ്ചയിച്ചു. അന്ന് കോണ്‍ഗ്രസിന് 13 പ്രവിശ്യ സമിതികള്‍ ഉണ്ടായിരുന്നു. അതില്‍ 12 സമിതികളും സര്‍ദാര്‍ പട്ടേലിനെയാണ് പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചത്. അവശേഷിച്ച ഒരു സമിതിയുടെ അദ്ധ്യക്ഷന്‍ അദ്ദേഹത്തിന്റെ പേര് തന്നെ നിര്‍ദ്ദേശിച്ചു. ഒരു സമിതിയും നെഹ്‌റുവിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നില്ല.
എന്നാല്‍ നെഹ്‌റുവിന്റെ താല്പര്യത്തിനു വഴങ്ങിയ ഗാന്ധിജിയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയത്. ഒരാളും തന്റെ പേര് നിര്‍ദ്ദേശിക്കാത്ത സാഹചര്യത്തില്‍ ആ പദവി താന്‍ ഏറ്റെടുക്കില്ല എന്നു പറയാനുള്ള ജനാധിപത്യ ബോധം നെഹ്‌റുവിന് ഉണ്ടായിരുന്നില്ല. എന്നാല്‍, വളഞ്ഞ വഴിയില്‍ പ്രധാനമന്ത്രിയായ നെഹ്‌റുവിനെ ജനാധിപത്യത്തിന്റെ കാവല്‍ മാലാഖയായി അദ്ദേഹത്തിന്റെ ആരാധകര്‍ ഇന്നും പ്രചരിപ്പിക്കുന്നു!

ഇന്ത്യയില്‍ കുടുംബാധിപത്യം സ്ഥാപിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു ആണ് എന്ന ആക്ഷേപം ശരിയല്ല. ജവഹര്‍ലാലിന്റെ അച്ഛന്‍ മോത്തിലാല്‍ നെഹ്‌റുവാണ് ജവഹര്‍ലാലിനെ പ്രേരിപ്പിച്ച് കുടുംബാധിപത്യം സ്ഥാപിച്ചത്. അനുസരണയുള്ള പുത്രന്‍ എന്ന നിലയില്‍ ജവഹര്‍ പിതാവ് പറഞ്ഞ പ്രകാരം കുടുംബാധിപത്യം ഉറപ്പിച്ചു. അതിന്റെ ഭാഗമായി ജവഹര്‍ ഇന്ദിരയെ കൊണ്ടുവന്നു. ഇന്ദിര രാജീവിനെ കൊണ്ടുവന്നു. രാജീവ് സോണിയയെ കൊണ്ടുവന്നു. സോണിയ പുത്രനായ രാഹുലിനേയും പുത്രിയായ പ്രിയങ്കയേയും കൊണ്ടു വന്നു. കുടുംബാധിപത്യവും ജനാധിപത്യവും പരസ്പര വിരുദ്ധമാണ് എന്ന് അറിയാത്തവരാണോ നെഹ്‌റു ഭക്തര്‍?

നെഹ്‌റുവിന്റെ ജാതകത്തിലെ ചക്രവര്‍ത്തി യോഗം ഗാന്ധിയാണ് സഫലമാക്കായത്. അതാകട്ടെ ജനാധിപത്യത്തെ കശാപ്പു ചെയ്യലുമായിരുന്നു. ഗാന്ധിജിക്ക് ഉണ്ടായിരുന്ന ധാര്‍മ്മിക ശക്തി ദുരുപയോഗം ചെയ്താണ് അദ്ദേഹം നെഹ്‌റുവിനെ സ്ഥാപിച്ചത്. ഗാന്ധി ചെയ്ത ആദ്യ തെറ്റ് ഖിലാഫത്ത് സമരം നടത്തിയതാണ്. തുര്‍ക്കിയിലെ ഇസ്ലാമിക ഭരണാധികാരിക്ക് നഷ്ടപ്പെട്ട രാജ്യം തിരിച്ചു കിട്ടുന്നതിനായി ഇന്ത്യയിലെ ഹിന്ദുക്കള്‍ ജീവന്‍ ബലിനല്‍കണം എന്നു ഗാന്ധി പറഞ്ഞു. ഇതിലെ യുക്തി അന്നും ഇന്നും ആളുകള്‍ക്ക് ബോധിച്ചിട്ടില്ല. നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കി അവരോധിച്ചതാണ് ഗാന്ധി ചെയ്ത രണ്ടാമത്തെ തെറ്റ്. ഗാന്ധി യാണെങ്കിലും തെറ്റു ചെയ്താല്‍ തെറ്റെന്നേ പറയാവൂ. അതാണ് ഗാന്ധിമാര്‍ഗ്ഗം. കാശ്മീരിലെ ശൈവ പാരമ്പര്യപ്രകാരം അനുഷ്ഠിക്കപ്പെട്ടിരുന്ന വൈദിക ക്രിയകള്‍ പരിപാലിച്ചു കൊണ്ട് നെഹ്‌റു 1947 ആഗസ്റ്റ് 14 നു സന്ധ്യക്ക് പ്രധാനമന്ത്രി പദം ഏറ്റെടുത്തു. ശൈവ പുരോഹിതര്‍ ആകര്‍മ്മത്തിന് നേതൃത്വം നല്‍കി. അങ്ങിനെ മതവിശ്വാസി അല്ലാത്ത നെഹ്‌റു തനിക്ക് അനുകൂലമാകാവുന്ന ആ മതാചാരം അനുഷ്ഠിച്ചു വ്യത്യസ്തനായി. ഒരേ സമയം മതവിശ്വാസിയും മതനിഷേധിയുമായി നെഹ്‌റു വിരാജിച്ചു. എന്നിട്ടും ആരാധകര്‍ അദ്ദേഹത്തെ സെക്യുലറിസ്റ്റ് എന്ന് ഇന്നും വിശേഷിപ്പിക്കുന്നു. ആരാധകര്‍ക്ക് യുക്തിബോധം ആവശ്യമില്ലാത്തതു കൊണ്ട് നെഹ്‌റുവിന്റെ ഈ നിലപാടിലെ വൈരുദ്ധ്യം അവര്‍ക്ക് ബോദ്ധ്യമായില്ല.
അധികാരം, സമ്പത്ത് എന്നിവ വിതരണം ചെയ്യുമ്പോള്‍ സ്വജന പക്ഷപാതം കാണിക്കുന്ന ഭരണാധികാരി ജാതിവാദിയെക്കാളും മത വാദിയേക്കാളും നീചനാണ്. ജാതിവാദി സ്വന്തം ജാതിക്കാര്‍ക്ക് വേണ്ടിയും മതവാദി സ്വമതക്കാര്‍ക്ക് വേണ്ടിയും വാദിക്കുമ്പോള്‍ കുടുംബാധിപത്യവാദി സ്വന്തം കുടുംബക്കാര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു. നെഹ്‌റു എന്നും സ്വന്തക്കാരെ സംരക്ഷിക്കാന്‍ ഉത്സുകനായിരുന്നു. സ്വജന പക്ഷപാതം ജനാധിപത്യത്തിന്റെ അടി വേരറുക്കും. ഇതും നെഹ്‌റു ഭക്തര്‍ മറന്നു.
1952 ല്‍ നെഹ്റു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സത്യത്തില്‍ അദ്ദേഹത്തിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമരനായകന്‍, മഹാത്മാഗാന്ധിയുടെ നേര്‍ അവകാശി, രാഷ്ട്രശില്പി, എഴുത്തുകാരന്‍, പ്രഭാഷകന്‍, സ്റ്റേറ്റ്‌സ് മാന്‍ എന്നിങ്ങനെ ഇന്ത്യയിലെ മാദ്ധ്യമങ്ങള്‍ നെഹ്‌റുവിന് വേണ്ടി പ്രശംസ ചൊരിഞ്ഞുകൊണ്ടിരുന്ന കാലം. അന്ന് അച്ചടി മാധ്യമങ്ങളും ആകാശവാണിയും മാത്രമാണ് ഇന്ത്യയിലെ മാധ്യമ ലോകം എന്ന് അറിയപ്പെട്ടിരുന്നത്. എഴുത്തും വായനയും അറിയാവുന്നവര്‍ 12 ശതമാനം മാത്രം. അക്കാലത്ത് വായ്‌മൊഴിയായി പടര്‍ന്ന അതിശയോക്തികളില്‍ നെഹ്റു തിളങ്ങി നിന്നിരുന്നു. കോണ്‍ഗ്രസ്സിന് ബദലായി ഉണ്ടായിരുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു. കമ്മ്യൂണിസ്റ്റകാര്‍ക്ക് ആ തെരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് 34 ലക്ഷം വോട്ട്, 16 സീറ്റ്, 3.29 ശതമാനം വോട്ട്. നെഹ്‌റു നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 4 കോടി 76 ലക്ഷം വോട്ട്, 364 സീറ്റ് 44.99 ശതമാനം വോട്ട്. ആകെ ജനസംഖ്യ 33 കോടി. വോട്ടര്‍മാര്‍ 17കോടി 32 ലക്ഷം. ആകെ പോള്‍ ചെയ്ത വോട്ട് 10 കോടി 59 ലക്ഷം. ആകെ സീറ്റ് 489. ആകെ 53 പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഒരു പ്രതിപക്ഷ കക്ഷിക്കും പത്തുശതമാനം സീറ്റ് നേടാന്‍ കഴിയാതിരുന്നതുകൊണ്ട് ഔദ്യോഗിക പ്രതിപക്ഷം ഉണ്ടായിരുന്നില്ല.
2014 ല്‍ മോദി നയിച്ച ഭാരതീയ ജനതാ പാര്‍ട്ടി 282 സീറ്റ് നേടി. മോദി അധികാരത്തിലെത്തി ഭരിച്ച ഇന്ത്യയും നെഹ്‌റു ഭരിച്ച ഇന്ത്യയും തമ്മില്‍ താരതമ്യം അസാധ്യം. 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ആകെ ലഭിച്ചത് 44 സീറ്റ്. പത്തുശതമാനം സീറ്റ് ഒരു പ്രതിപക്ഷ കക്ഷിക്കും നേടാന്‍ കഴിയാതിരുന്നതുകൊണ്ട് ഔദ്യോഗിക പ്രതിപക്ഷം സഭയില്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ 1952 ലെ ലോക്‌സഭയും 2014 ലോക്‌സഭയും സമാനമാണ്. ആകെ വോട്ടര്‍മാര്‍ 83.4 കോടി. ആകെ ലോക്‌സഭ സീറ്റ് 543. പോളിംഗ് ശതമാനം 66.44. ബിജെപി 17. 16 കോടി വോട്ടു നേടി (31 ശതമാനം). കോണ്‍ഗ്രസ്സിന് 10.69 കോടി വോട്ട് (19 ശതമാനം). ആകെ മത്സരിച്ച പാര്‍ട്ടികള്‍ 2593. ആകെ ജനസംഖ്യ 141 കോടി. എഴുത്തും വായനയും അറിയാവുന്നവര്‍ 74.6 ശതമാനം. ഇന്റര്‍നെറ്റ് യുഗം. മാധ്യമ രംഗം സാമൂഹിക മാധ്യമങ്ങള്‍ കയ്യടക്കി വാഴുന്ന കാലം. കോടാനുകോടി മാദ്ധ്യമങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നു. അവരെയാകട്ടെ ആര്‍ക്കും നിയന്ത്രിക്കാനും കഴിയില്ല. നെഹ്‌റുവിന് മാധ്യമങ്ങള്‍ പ്രശംസ മാത്രം നല്‍കിയെങ്കില്‍ 2014 ല്‍ മോദിയില്‍ നൃശംസ ചൊരിയാനാണ് മാധ്യമങ്ങള്‍ മത്സരിച്ചത്. ഇന്നും അതിന് മാറ്റം സംഭവിച്ചിട്ടില്ല.
നെഹ്‌റുവിന്റെ ഇന്ത്യയും മോദി ഭരിച്ച ഇന്ത്യയും തമ്മില്‍ യാതൊരു താരതമ്യവും സാദ്ധ്യമല്ല; മോദിയും നെഹ്‌റുവും എന്ന പോലെ. നെഹ്‌റു ബ്രാഹ്മണന്‍, സമ്പന്നന്‍, ഇംഗ്ലണ്ടില്‍ ചെന്ന് ഇംഗ്ലീഷ് പഠിച്ചു. മാധ്യമ ലോകം ഏക സ്വരത്തില്‍ പ്രശംസിച്ചു കൊണ്ടിരുന്ന നേതാവ്. ലോക നേതാക്കളുമായി സൗഹൃദം. മോദി പിന്നാക്ക ജാതിക്കാരന്‍, ദരിദ്രന്‍, ഇന്ത്യയില്‍ വിദ്യാഭ്യാസം, മാധ്യമങ്ങള്‍ മുഴുവന്‍ എതിര്‍ പ്രചരണം നടത്തിക്കൊണ്ടിരുന്നു.
ആഗോള മാധ്യമങ്ങളും 2014 ല്‍ മോദിയെ രൂക്ഷമായി എതിര്‍ത്തു. മോദിയെ അമേരിക്കയില്‍ കയറ്റരുത് എന്നു വരെ തോറ്റ കക്ഷികള്‍ അന്ന് ആവശ്യപ്പെട്ടു. എന്നിട്ടും ജനങ്ങള്‍ മോദിക്കൊപ്പം നിന്നു; അവര്‍ വോട്ടു ചെയ്തു; മോദി വിജയിച്ചു. പ്രധാനമന്ത്രിയായി. നെഹ്‌റുവിന് പ്രധാന മന്ത്രിപദം ആരാധക വൃന്ദം താലത്തില്‍ ഉപചാരത്തോടെ സമര്‍പ്പിക്കുകയായിരുന്നു. മോദി അടര്‍ക്കളത്തില്‍ അടരാടി നേടിയതാണ് അത്. നെഹ്‌റു യൂറോ സെന്‍ട്രിക്കായിരുന്നു. യൂറോപ്പാണ് ലോക സംസ്‌കാരത്തിന്റേയും വിജ്ഞാനത്തിേന്റേയും സമ്പത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രം എന്നു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു നെഹ്‌റു. മോദി യാകട്ടെ അടിമുടി ഭാരതീയന്‍. ഭാരതം മഹത്തായ ലോക സംസ്‌കാരത്തിന്റെ കേന്ദ്രം ആണ് എന്നു വിശ്വസിക്കുന്ന ഭാരതീയന്‍. അതുകൊണ്ട് ലോക രാഷ്ട്രങ്ങള്‍ മോദിയെ ആദരിക്കുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് ഭാരതീയതയാണ്. നെഹ്‌റു ആദരിക്കപ്പെട്ടപ്പോള്‍ ആദരിക്കപ്പെട്ടത് യൂറോസെന്‍ട്രിസമാണ്.
ഏതൊരു ഭരണാധികാരിയുടേയും ആദ്യത്തെ കടമ ജനതയുടെ പട്ടിണി മാറ്റലാണ്. 16 കൊല്ലത്തിലേറെ കാലം തുടര്‍ച്ചയായി രാജ്യം ഭരിച്ചിട്ടും പട്ടിണി മാറ്റാന്‍ കഴിയാതിരുന്ന ഭരണാധികാരിയാണ് നെഹ്‌റു. വിശക്കുന്നവന്റെ മുന്നില്‍ അന്നയോജനയിലൂടെ ആഹാരാവുമായി എത്തിയ ഭരണാധികാരിയാണ് മോദി. ഓരോ ഭാരതീയന്റേയും അടിസ്ഥാന ആവശ്യങ്ങള്‍ – ആഹാരം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം വിദ്യാഭ്യാസം – നിറവേറ്റിയ ഭരണാധികാരി എന്ന ബഹുമതി മോദിക്ക് അവകാശപ്പെട്ടതാണ്. വിശക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് കുടിനീരും രോഗിക്ക് മരുന്നും ശുശ്രൂഷയും കിടപ്പാടമില്ലാത്തവന് കിടപ്പാടവുമായി കടന്നു ചെന്ന മനുഷ്യനാണ് മോദി.
നെഹ്‌റുവിന്റെ സോഷ്യലിസം വാക്കുകളില്‍ ഒതുങ്ങി നിന്നു. ആത്മവഞ്ചനക്ക് ശിക്ഷകള്‍ ഇല്ലാത്തതുകൊണ്ട് ആര്‍ക്കും വാക്കുകളില്‍ സോഷ്യലിസ്റ്റാകാം ‘ഗരീബി ഹഠാവോ’ എന്നു പറയുകയും ചെയ്യാം. നെഹ്‌റുവിന്റെ ഇന്ത്യയില്‍ 70 ശതമാനം പേരും അതിദരിദ്രരായിരുന്നു. 31 കോടി ജനങ്ങളില്‍ 21 കോടി ജനങ്ങളും പട്ടിണിയിലായിരുന്നു. 141 കോടി ജനങ്ങള്‍ക്കും അന്നം കൊടുക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സ്വന്തം രാജ്യത്ത് ഭക്ഷ്യക്ഷാമം വന്നപ്പോള്‍ സ്വര്‍ഗ ഗംഗയെ ഭൂമിയില്‍ എത്തിച്ച ഭഗീരഥന്റ രാജ്യമാണ് ഇന്ത്യ. വിശക്കുന്നവന് ആഹാരം നല്‍കലാണ് ഒരു ഭരണാധികാരിയുടെ ആദ്യ കടമ. മോദി ആ കര്‍ത്തവ്യം നിര്‍വ്വഹിച്ചു. നെഹ്‌റു അവരുടെ പട്ടിണിയെ കുറിച്ച് അഴകൊഴമ്പന്‍ കാല്പനിക ഭാഷയില്‍ നിരര്‍ത്ഥകമായി പുലമ്പി. അതും നന്ന് എന്ന് നെഹ്റുവിന്റെ ആരാധകര്‍ ഇന്നും ആഘോഷിക്കുന്നു.
അംഗനമാരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സംരക്ഷിക്കാനാണ് മോദി ആദ്യം ശ്രമിച്ചത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ശൗചാലയങ്ങളുമായി മോദി കടന്നുചെന്നത്. മഹാത്മാഗാന്ധിക്ക് ശേഷം ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിച്ച ഏക നേതാവ് മോദിയാണ്. ജീവിതത്തില്‍ ദാരിദ്ര്യം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത നെഹ്‌റുവിന് അത് ഒരിക്കലും മനസ്സിലാകുമായിരുന്നില്ല. അത് അദ്ദേഹത്തിന്റെ കുറ്റമല്ല. ദാരിദ്ര്യമെന്തെന്ന് അറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളു. നെഹ്‌റുവില്‍ നിന്നും മോദിയെ വ്യത്യസ്തനാക്കുന്നത് ഈ പരക്ലേശ വിവേകമാണ്. ദൈവം ഏതൊരുവനും നല്‍കുന്ന മഹാ സിദ്ധിയാണത്. മോദിയെ ഈ സിദ്ധി നല്‍കി ദൈവം അനുഗ്രഹിച്ചു.






















