”നടന്നെത്ര നാഴികകള്‍ കടന്നുപോയ് കാല്‍ കടഞ്ഞും
ഇടനെഞ്ചു കിതച്ചും ഞാന്‍ വേച്ചുപോകുന്നു.
പറകമ്മേ, ഇനിയെത്ര പാതിരാകള്‍ കഴിയണം
സ്ഥലപത്മോജ്വലഹിമനദിയണയാന്‍” (നീണ്ടയാത്ര)
എന്നെഴുതിയ പി. നാരായണക്കുറുപ്പിനെത്തേടി പത്മശ്രീ എത്തിയിരിക്കുന്നു. ഭാഷയെ സ്‌നേഹിക്കുന്ന ആര്‍ക്കും സന്തോഷമുണ്ടാക്കുന്ന വാര്‍ത്ത. അവാര്‍ഡിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി സ്വന്തം രാജ്യത്തെയും സത്യത്തെയും തള്ളിപ്പറയാന്‍ തയ്യാറാകാതെ സത്യം സൗന്ദര്യം തന്നെയെന്നു തിരിച്ചറിഞ്ഞ കവിയുടെ പത്മശ്രീ ലബ്ധി സത്യത്തിന്റെ പക്ഷത്തുനില്‍ക്കുന്ന എഴുത്തുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. അനര്‍ഹന്മാര്‍ പങ്കിട്ടെടുക്കുന്ന അക്കാദമി പുരസ്‌കാരങ്ങളെ ഇപ്പോള്‍ അവജ്ഞയോടെയാണ് സാഹിത്യ പ്രണയികള്‍ കാണുന്നത്. അര്‍ഹതയുള്ള ഒരാളിലേയ്ക്ക് പത്മപുരസ്‌കാരമെത്തിയതിലുള്ള സന്തോഷം മറച്ചു വയ്ക്കുന്നില്ല.
കുട്ടിക്കാലം മുതല്‍ കേട്ടിട്ടുള്ള മറ്റൊരു പേരാണ് പ്രമുഖ നോവലിസ്റ്റും നിരൂപകനും ഉഭയഭാഷാ പണ്ഡിതനുമായ ജി.എന്‍. പണിക്കരുടേത്. തുറന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതുകൊണ്ടും മറ്റുള്ളവരുടെ പാദസേവ ചെയ്യാന്‍ തയ്യാറാകാത്തതു കൊണ്ടും അര്‍ഹിക്കുന്ന അംഗീകാരം ഇതുവരേയും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല എന്നു പറയാം. അദ്ദേഹത്തിന്റെ ‘കറിവേപ്പില’ എന്ന നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ജി.എന്‍. പണിക്കരുടെ മറ്റു ചില കൃതികളെക്കുറിച്ചുകൂടി എഴുതണമെന്നു തോന്നി.
നോവലിനെക്കുറിച്ചു പറയും മുമ്പ് സൂചിപ്പിക്കേണ്ടത് ആഖ്യായികകളെ അടിസ്ഥാനമാക്കി അദ്ദേഹം എഴുതിയ ‘നോവല്‍ നമ്മുടേയും അവരുടേയും’ എന്ന നിരൂപണ കൃതിയെ സംബന്ധിച്ചാണ്. ‘നോവല്‍സാഹിത്യം’ എന്ന പേരില്‍ എം.പി. പോള്‍ എഴുതിയ നോവല്‍ നിരൂപണം മുതലുള്ള നോവല്‍ പഠനങ്ങളൊന്നും സമഗ്രമോ ഗൗരവപൂര്‍ണ്ണമായവയോ അല്ല. നല്ല ആഖ്യായികാ നിരൂപണങ്ങള്‍ മലയാളത്തില്‍ തീരെയില്ല. ഓ.വി. വിജയന്‍, ബഷീര്‍, ചന്തുമേനോന്‍ എന്നിവരുടെ കൃതികളെക്കുറിച്ച് വീണ്ടും വീണ്ടും ആവര്‍ത്തന വിരസമായി എഴുതിക്കൊണ്ടിരിക്കുക എന്നതല്ലാതെ മലയാളത്തിലെ പ്രഗത്ഭ നോവലിസ്റ്റുകളായ ഉറൂബ്, പൊെറ്റക്കാട്, തകഴി, ദേവ്, വിലാസിനി, പാറപ്പുറത്ത്, വി.കെ.എന്‍ എന്നിവരെക്കുറിച്ചൊന്നും വിദഗ്ദ്ധമായ പഠനങ്ങള്‍ ഉണ്ടാകുന്നില്ല. (വി.കെ.എന്നിനെക്കുറിച്ച് ഇപ്പോള്‍, പഠനങ്ങള്‍ ഉണ്ടാകുന്നുണ്ട്) സി.വി.യെക്കുറിച്ച്‌പോലും ‘പ്രതിപാത്രം ഭാഷണഭേദം’ പോലെ എന്‍.കൃഷ്ണപിള്ളയുടെ പഠനമൊഴിച്ചാല്‍ വിശദമായ പഠനങ്ങള്‍ കുറവാണ്. പാശ്ചാത്യ കൃതികളെ മാത്രം പരിചയപ്പെടുന്നതുകൊണ്ട് മലയാളസാഹിത്യത്തിനു പ്രയോജനമേതുമില്ല. പാശ്ചാത്യകൃതികള്‍ പരിചയപ്പെടുന്നതോടൊപ്പം നമ്മുടെ കൃതികളുടെ മേന്മയും എടുത്തുകാണിക്കണം. പാറപ്പുറത്തിനെപ്പോലെ മഹാനായ ഒരെഴുത്തുകാരന്‍ കൂട്ടത്തില്‍ തീരെ അവഗണിക്കപ്പെട്ട ഒരാളാണ്. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് ആകെ രണ്ടുപഠനങ്ങളേ ഇതെഴുതുന്നയാള്‍ കണ്ടിട്ടുള്ളൂ. പാറപ്പുറത്ത് ഓണാട്ടുകരയുടെ കഥാകാരന്‍ (ശിവരാമന്‍ ചെറിയനാട്), പാറപ്പുറത്തിന്റെ നോവലുകള്‍ ശില്പവും ദര്‍ശനവും (മാത്യു ദാനിയല്‍)പ
പാശ്ചാത്യകൃതികളുടെ മര്‍മ്മം അറിഞ്ഞ് അവയെ പരിചയപ്പെടുത്തുകയും ശ്രേഷ്ഠമായ മലയാള നോവലുകളെ അവതരിപ്പിക്കുകയും ചെയ്യുന്ന ജി.എന്‍. പണിക്കരുടെ ‘നോവല്‍ നമ്മുടെയും അവരുടെയും’ മലയാളത്തില്‍ ഇന്നുവരെയുണ്ടായതില്‍ വച്ച് ഏറ്റവും മഹത്തായ നോവല്‍ പഠനമാണ്. സഹൃദയപക്ഷപാതിത്വം മാത്രം വച്ച് തയ്യാറാക്കിയിരിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ മേന്മയായി തോന്നുന്നത് രാഷ്ട്രീയമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരിഗണനയോ രചയിതാവിനെ സ്വാധീനിച്ചിട്ടില്ല എന്നതാണ്. മലയാളത്തിലെ മഹത്തായ നോവലുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന സുന്ദരികളും സുന്ദരന്മാരും, അരനാഴിക നേരം, ഒരു ദേശത്തിന്റെ കഥ, അഗ്നിസാക്ഷി, രാമരാജബഹദൂര്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം അതില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. വളരെ സൂക്ഷ്മമായ വിലയിരുത്തലുകളാണ് ഗ്രന്ഥകര്‍ത്താവ് നടത്തിയിരിക്കുന്നത്.
തകഴിയുടെ കൃതികളൊന്നും ഉള്‍പ്പെട്ടിട്ടില്ല എന്നത് ഒരു കുറവായി തോന്നുന്നില്ല. തകഴി ദേശാന്തര പ്രശസ്തി നേടിയ എഴുത്തുകാരനാണല്ലോ, അതുകൊണ്ട് ഒഴിവാക്കിയതാവാം. എം.ടിയുടെ ‘മഞ്ഞി’ നു പകരം ‘കാലം’ ആണ് അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരൂപകരുടെ തലച്ചോറുകൊണ്ടു ചിന്തിക്കാന്‍ ശ്രമിക്കാതെ തന്റെ തന്നെ വിലയിരുത്തലുകള്‍ക്ക് പണിക്കര്‍ പ്രാധാന്യം കൊടുക്കുന്നു എന്നതാവാം കാലം ഉള്‍പ്പെടുത്താന്‍ കാരണം. നിരൂപകര്‍, പേര്‍ത്തും പേര്‍ത്തും വാഴ്ത്തിയത് ‘മഞ്ഞി’ നെയാണല്ലോ. ആ അഭിപ്രായത്തോട് വിയോജിക്കാന്‍ ഒരാസ്വാദകനു സ്വാതന്ത്ര്യമുണ്ട്. സി.വി.യുടെ ധര്‍മരാജയോ മാര്‍ത്താണ്ഡവര്‍മ്മയോ അല്ല രാമരാജബഹദൂറാണ് അദ്ദേഹത്തിനു കൂടുതല്‍ ഇഷ്ടമായത്.
കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണമായിത്തോന്നിയത് ചെറുകാടിന്റെ ‘മുത്തശ്ശി’യെ മലയാളത്തിലെ മെച്ചപ്പെട്ട നോവലായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്. ഇടതുപക്ഷരാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പുണ്ടായിരുന്നിട്ടും കൃതിയെ വിലയിരുത്തുന്നതില്‍ ആ വിയോജിപ്പ് അദ്ദേഹത്തിനു തടസ്സമാകുന്നില്ല. മുത്തശ്ശി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തോടു വിയോജിച്ചാലും ഒരു നോവല്‍ എന്ന നിലയ്ക്ക് ശ്രദ്ധേയമായ കൃതി തന്നെയാണത്. അക്കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. മലയാളത്തില്‍ മെച്ചപ്പെട്ട ഇരുപതു നോവലുകള്‍ തിരഞ്ഞെടുത്താല്‍ മുത്തശ്ശിയേയും ഉള്‍പ്പെടുത്തേണ്ടിവരും.
ഇന്ത്യന്‍ ഇംഗ്ലീഷ് നോവലുകളെയും ബംഗാളി നോവലിനേയും പരിചയപ്പെടുത്തുന്ന ഒരു വിഭാഗവും ഈ കൃതിയിലുണ്ട്. അതില്‍ ഓബ്രെ മേനോന്റെ ‘Rama Retold’ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആ പുസ്തകം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതിനാല്‍ പലരും വായിച്ചിരിക്കാനിടയില്ലാത്തതാണ്. അതിനെക്കുറിച്ച് വിശദമായി ജി.എന്‍. പണിക്കര്‍ ചര്‍ച്ച ചെയ്യുന്നു. ബംഗാളി നോവലിസ്റ്റായ ബിമല്‍ മിത്രയുടെ ‘വിലയ്ക്കു വാങ്ങാം’ കേരളത്തില്‍ വളരെ പരിചിതമാണെങ്കിലും അതിനെക്കുറിച്ച് ആരും നിരൂപണമൊന്നും എഴുതിയിട്ടില്ല. നൂറിലധികം നോവലുകള്‍ എഴുതിയിട്ടുള്ള ബിമല്‍ മിത്രയുടെ ബീഗം മേരി ബിശ്വാസ്, ഇരുപതാം നൂറ്റാണ്ട്, വിലയ്ക്കു വാങ്ങാം, പ്രതി, ചലോ കല്‍ക്കത്ത തുടങ്ങിയ മിക്കവാറും കൃതികള്‍ മലയാളികള്‍ക്കു പരിചിതമാണ്. അതിലൊന്നിനെ പഠന വിധേയമാക്കാന്‍ തുനിഞ്ഞ അദ്ദേഹത്തിന്റെ സഹൃദയത്വം പ്രശംസിക്കപ്പെടേണ്ടതാണ്.
ഇന്ത്യന്‍ ഇംഗ്ലീഷിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന രാജാറാവുവിന്റെ പാമ്പും കയറും The Serpent and the Rope), ശശിദേശ്പാണ്ഡെയുടെ വേരുകളും നിഴലുകളും (Roots and Shadows) എന്നിവയും വിമര്‍ശന വിധേയമാക്കിയിരിക്കുന്നു. പത്തു പാശ്ചാത്യ കൃതികളുടെ പഠനം വളരെ ശ്രദ്ധയോടെ നിര്‍വ്വഹിച്ചിരിക്കുകയാണെന്ന് പറയാം. പ്രശസ്തങ്ങളായ ലോക ക്ലാസിക്കുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന കുറ്റവും ശിക്ഷയും (ദോസ്‌തോവ്‌സ്‌കി), യുദ്ധവും സമാധാനവും (ടോള്‍സ്റ്റോയി), മാജിക് മൗണ്ടന്‍ (തോമസ്മന്‍), റ്റു ദി ലൈറ്റ്ഹൗസ് (വെര്‍ജീനിയ വുള്‍ഫ്), റ്റു ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് (കസാന്റ്‌സാക്കിസ്), ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ (ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കോസ്), പ്ലേഗ് (അല്‍ബേര്‍കാമു), സഹശയനം (യാസുനാരി കവാബത്ത), 1984 (ജോര്‍ജ് ഓര്‍വെല്‍) ഇവയെക്കുറിച്ചുള്ള പഠനങ്ങള്‍ വായനയെ ഉത്തേജിപ്പിക്കുന്നവയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഈ കൃതികള്‍ക്കൊക്കെ മലയാള തര്‍ജമകള്‍ ഉണ്ടെങ്കിലും പഠനങ്ങള്‍ പലതിനുമില്ല. ആ കുറവ് ഈ കൃതി നികത്തുന്നുണ്ട്. ഏറ്റവും സവിശേഷമായി തോന്നിയത് മാര്‍കേസിന്റെ കൃതിയുടെ വിലയിരുത്തലുകളാണ്. നേരത്തെ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെ’ സമീപിച്ച പലര്‍ക്കും അതൊരു ‘പൊതിയാത്തേങ്ങ’ ആയിരുന്നു. അതിനെ മാജിക്കല്‍ റിയലിസം എന്നൊക്കെ പേരിട്ട് ദുരൂഹത വര്‍ദ്ധിപ്പിക്കാനാണ് പലരും ശ്രമിച്ചത്.
ആദ്യകാലത്ത് ലാറ്റിനമേരിക്കന്‍ നിരൂപകര്‍ക്ക് മതിപ്പില്ലാതിരുന്ന മാര്‍ക്കേസിന്റെ കൃതി കാലാന്തരത്തില്‍ ലോക ക്ലാസിക് ആയി മാറുകയായിരുന്നു. കേരളത്തിലെ വിശ്വസാഹിത്യ വിദഗ്ദ്ധന്മാര്‍ പലരും ഈ കൃതിയെ ശരിയായി തിരിച്ചറിയുന്ന കാര്യത്തില്‍ പരാജയപ്പെട്ടു. എന്നാല്‍ ജി.എന്‍. പണിക്കര്‍ സൂക്ഷ്മ പാരായണത്തിനു വിധേയമാക്കി കൃതിയിലെ ഒളിപ്പിച്ചു വച്ച ഉന്നങ്ങളൊക്കെ നിര്‍ദ്ധാരണം ചെയ്യുന്നു.
‘നോവല്‍ നമ്മുടെയും അവരുടെയും’ എന്ന ജി.എന്‍. പണിക്കരുടെ കൃതി മലയാളത്തിലുണ്ടായ എക്കാലത്തേയും മികച്ച നോവല്‍ പഠനമാണ്. എന്നാല്‍ അതിന് വേണ്ടുന്ന ശ്രദ്ധ കിട്ടിയില്ല. ഇന്ന് ഈ കൃതിയുടെ കോപ്പി പോലും ലഭിക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കുന്നു. അര്‍ഹമായവ പ്രോത്സാഹിപ്പിക്കപ്പെട്ടില്ലെങ്കില്‍ അതു നമ്മുടെ ഭാഷയ്ക്കു മൊത്തത്തില്‍ നഷ്ടമായിവരും.
അറുപതിലധികം കൃതികള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ചു കഴിഞ്ഞ പണിക്കര്‍ മുഖ്യമായും നോവലിസ്റ്റാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ കൂടുതലൊന്നും വായിച്ചിട്ടില്ല. ഇവിടെ ഈ കോളത്തില്‍ ഉള്‍പ്പെടുത്തുവാന്‍ പ്രേരിപ്പിച്ചത് പ്രധാനമായും ‘കറിവേപ്പില’ എന്ന നോവലാണ്. ‘കറിവേപ്പില’ കുറച്ചൊക്കെ ആത്മാംശമുള്ള കൃതിയാണെന്ന് വായനയില്‍ തോന്നലുണ്ടാകും. എഴുത്തുകാരനായ ഏതൊരാളും സ്വന്തം കുടുംബത്തില്‍ അന്യവല്‍ക്കരണം അനുഭവിക്കേണ്ടി വരുക പതിവാണ്. ടോള്‍സ്റ്റോയി മുതല്‍ ചങ്ങമ്പുഴ വരെ ആ പട്ടിക നീളുന്നു. നോവലിസ്റ്റിന്റെ വ്യക്തിജീവിതവുമായി നോവലിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. നോവലിലെ നായകന്‍ കരുണാകരന്‍ ധര്‍മ്മസങ്കടത്തിന്റെ സമുദ്രത്തില്‍ പെട്ടുപോകുന്ന ഒരു പാവം മനുഷ്യനാണ്.
നോവലിന്റെ അവസാനം പ്രധാന കഥാപാത്രമായ കരുണാകരന്‍ ആത്മഹത്യ ചെയ്യുകയാണ്. ഏതായാലും നോവലിസ്റ്റിന്റെ തനിപകര്‍പ്പല്ല കരുണാകരന്‍. ആയിരുന്നെങ്കില്‍ അദ്ദേഹം ഇന്ന് ജീവിച്ചിരിക്കില്ലല്ലോ! പ്രായത്തെ വെല്ലുവിളിച്ച് ശരിക്കും ആരോഗ്യവാനായി അദ്ദേഹം ഇപ്പോഴും ജീവിക്കുന്നുണ്ട്. അതില്‍ നിന്ന് കഥാപാത്രവുമായി പൂര്‍ണ്ണമായും അദ്ദേഹം തന്മയീഭവിച്ചിട്ടില്ലെന്ന് ആശ്വസിക്കാം.
ഭാര്യയുടെയും മക്കളുടെയും ക്രൂരമായ അവഗണനയുടെ നടുവില്‍ നിസ്സഹായരായി നിന്നു പോകുന്ന അനേകം ഗൃഹനാഥന്മാരുടെ പ്രതിനിധിയാണ് ‘കറിവേപ്പില’യിലെ കരുണാകരന്‍. സ്ത്രീകളുടെ അവകാശസംരക്ഷണത്തില്‍ ബദ്ധശ്രദ്ധരായ സമൂഹം പുരുഷന്മാരുടെ ദൈന്യത കാണാതെ പോകുന്നുണ്ട്. എഴുത്തുകാരനായ ഒരാളുടെ ലൈബ്രറി ഭാര്യയും മക്കളും ചേര്‍ന്ന് തീയിട്ട സംഭവം ഈ ലേഖകന് നേരിട്ടറിയാം. മറ്റൊരിക്കല്‍ ഭാര്യയുടെ പീഡനം താങ്ങാനാവാതെ ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ പുരുഷപീഡനത്തിനെതിരെയുള്ള സംഘടനയില്‍ ചേര്‍ന്ന് അതിന്റെ ഭാരവാഹിയായതുമറിയാം. ഇങ്ങനെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് മക്കളെപോറ്റിയ ശേഷം വാര്‍ദ്ധക്യത്തില്‍ കുറ്റപ്പെടുത്തല്‍ മാത്രം ലഭിക്കുന്ന കേരളത്തിലെ അസംഖ്യം പിതാക്കന്മാരുടെ ദുരന്തം നന്നായി ആവിഷ്‌ക്കരിക്കാന്‍ കറിവേപ്പില എന്ന ലഘുനോവലില്‍ എഴുത്തുകാരനു കഴിഞ്ഞിരിക്കുന്നു.
സ്വന്തം രചനകള്‍ കൊണ്ട് ഭാഷയെ വളരെയധികം പോഷിപ്പിച്ചിട്ടും ശരിയായ അംഗീകാരങ്ങള്‍ ജി.എന്‍. പണിക്കരെ തേടി എത്തുന്നില്ല എന്നത് ദുഃഖകരം തന്നെ. ഈ എഴുത്തുകാരന്റെ നൂറിലൊന്നു പോലും സേവനം ഭാഷയ്ക്കു നല്‍കാത്ത പലരും വലിയ മഹത്തുക്കളായി വേഷം കെട്ടുന്നതു കാണുമ്പോള്‍ സഹതാപം തോന്നിപ്പോകുന്നു.