യുദ്ധം എന്നു കേൾക്കുമ്പോൾ നമ്മൾ ഓർക്കുന്നത് ബോംബുകളും അതിർത്തികളും മനുഷ്യനഷ്ടങ്ങളുമാണ്. മറ്റൊരു നിശ്ശബ്ദ യാഥാർത്ഥ്യം നമ്മൾ അവഗണിക്കുന്നു— സംഘർഷങ്ങൾ ഭൂമിയുടെ കാലാവസ്ഥയെ വേഗത്തിൽ ചൂടാക്കുന്ന വലിയ കാരണങ്ങളിലൊന്നാണ്.
ആധുനിക യുദ്ധങ്ങളുടെ കാർബൺ പാദമുദ്ര അതിഭീകരമാണ്. പടക്കോപ്പുകളും സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനത്തിന്റെ അമിത ഉപഭോഗമാണ് ഇതിന് പ്രധാന കാരണം. ഉദാഹരണത്തിന്, ഒരു ആധുനിക യുദ്ധവിമാനം — F-35 Lightning II — ഒരു മണിക്കൂർ പറക്കാൻ ഏകദേശം 5,600 ലിറ്റർ ഇന്ധനം ഉപയോഗിക്കുന്നു. ഒരു ലിറ്റർ ജെറ്റ് ഇന്ധനം കത്തിക്കുമ്പോൾ ഏകദേശം 2.5 കിലോഗ്രാം CO₂ ഉൽപ്പാദിപ്പിക്കുന്നു. അതായത്, ഒരു മണിക്കൂർ പ്രവർത്തനം കൊണ്ട് തന്നെ ഏകദേശം 14 ടൺ കാർബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. ഇന്ത്യയിൽ ഒരു സാധാരണ വ്യക്തി ഒരു വർഷം കൊണ്ട് ഉൽപ്പാദിപ്പിക്കുന്ന കാർബൺ പുറന്തള്ളൽ ഏകദേശം 2 ടൺ മാത്രമാണ്. അതായത്, ഒരു യുദ്ധവിമാനം ഒരു മണിക്കൂർ പറക്കുമ്പോൾ ഉണ്ടാകുന്ന പുറന്തള്ളൽ ഒരു ഇന്ത്യൻ പൗരന്റെ ഏകദേശം ഏഴ് വർഷത്തെ കാർബൺ പുറന്തള്ളലിനോട് തുല്യമാണ്.ഇത് വെറും ഒരു വിമാനത്തിന്റെ മാത്രം കണക്ക്. യഥാർത്ഥ യുദ്ധരംഗത്ത് നൂറുകണക്കിന് വിമാനങ്ങളും ടാങ്കുകളും യുദ്ധക്കപ്പലുകളും ഒരേസമയം പ്രവർത്തിക്കുന്നു. അതിനാൽ യുദ്ധത്തിന്റെ കാർബൺ പുറന്തള്ളൽ എത്ര വലുതാണെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.
യുദ്ധം പ്രകൃതിയെയും സമൂലം തകർക്കുന്നു. കാടുകൾ, ചതുപ്പുനിലങ്ങൾ, കൃഷിയിടങ്ങൾ എന്നിവ യുദ്ധം മൂലം നശിക്കുന്നു. ഇതോടെ പ്രകൃതിയുടെ കാർബൺ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുന്നു. പരിസ്ഥിതിയുടെ സ്വാഭാവിക സമതുലിതാവസ്ഥ തകരുന്നു.
യുദ്ധം അവസാനിച്ചാലും അതിന്റെ കാലാവസ്ഥാ ആഘാതം അവസാനിക്കുന്നില്ല. തകർന്ന നഗരങ്ങൾ പുനർനിർമിക്കാൻ സിമന്റ്, സ്റ്റീൽ എന്നിവ വൻതോതിൽ ആവശ്യമാണ്. സിമന്റ് നിർമ്മാണം മാത്രം ലോകത്തിലെ മൊത്തം CO₂ പുറന്തള്ളലിന്റെ ഏകദേശം 8 ശതമാനത്തിന് കാരണമാകുന്നു.അതിനാൽ പുനർനിർമാണവും കാലാവസ്ഥാ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുന്നു.
ഇപ്പോൾ ശാസ്ത്രജ്ഞർ യുദ്ധങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളലുകൾ കണക്കാക്കാൻ തുടങ്ങി. Israel–Gaza war സംബന്ധിച്ച പഠനങ്ങൾ പ്രകാരം, ഏകദേശം 15 മാസത്തിനുള്ളിൽ ഈ യുദ്ധം 31–32 മില്ല്യൺ ടൺ CO₂ തുല്യമായ പുറന്തള്ളൽ സൃഷ്ടിച്ചു. ഇതിൽ ഏകദേശം പകുതി ടാങ്കുകൾ, യുദ്ധവിമാനങ്ങൾ, ബോംബാക്രമണങ്ങൾ എന്നിവയിൽ നിന്നാണ് ഉണ്ടായത്. തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കുന്നതിലൂടെ മാത്രം കൂടാതെ 30 മില്ല്യൺ ടൺ പുറന്തള്ളൽ കൂടി ഉണ്ടാകാനിടയുണ്ട്.
അതുപോലെ, റഷ്യ –ഉക്രയിൻ യുദ്ധം ഇതുവരെ ഏകദേശം 230 മില്ല്യൺ ടൺ കാർബൺ തുല്യമായ പുറന്തള്ളൽ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് യൂറോപ്പിലെ പല രാജ്യങ്ങളുടെ വാർഷിക കാർബൺ പുറന്തള്ളലിനോട് തുല്യമായ അളവാണ്.ഇത്രയും വലിയ ആഘാതം ഉണ്ടായിട്ടും, യുദ്ധത്തിന്റെ പരിസ്ഥിതി ചെലവ് ലോകം ഇപ്പോഴും ഗൗരവമായി കാണുന്നില്ല. കാലാവസ്ഥാ ചർച്ചകളിൽ വ്യവസായം, ഗതാഗതം, കൃഷി എന്നിവ പ്രധാന വിഷയം ആകുമ്പോൾ, പ്രതിരോധ മേഖല പലപ്പോഴും ചർച്ചയിൽ നിന്ന് പുറത്താണ്.അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകളിലും സൈനിക പ്രവർത്തനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളലുകൾ വ്യക്തമാക്കുന്നത് നിർബന്ധമല്ല. പല രാജ്യങ്ങളും ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഈ വിവരങ്ങൾ വെളിപ്പെടുത്താൻ മടിക്കുന്നു.
യുദ്ധം മനുഷ്യരെ മാത്രം അല്ല കൊല്ലുന്നത്. ഭൂമിയുടെ ജൈവ വൈവിധ്യത്തെയും കൂടിയാണ്. ഒരു മണിക്കൂർ യുദ്ധവിമാനത്തിന്റെ പറക്കൽ പോലും വർഷങ്ങളോളം ഒരു സാധാരണ മനുഷ്യൻ സൃഷ്ടിക്കുന്ന കാർബണിനോട് തുല്യമാണ് എന്ന സത്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. കാലാവസ്ഥാ മാറ്റത്തെ ഗൗരവമായി നേരിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, യുദ്ധത്തിന്റെ ഈ മറഞ്ഞ ചെലവും ലോകം തുറന്ന ചര്‍ച്ചയിലേക്ക് കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.






















