അക്രമരാഷ്ട്രീയത്തിന്റെ ജനിതകഘടനയുമായാണ് ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവിര്‍ഭവിച്ചത്. ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേരുറപ്പിച്ച പ്രദേശങ്ങളിലെല്ലാം അക്രമരാഷ്ട്രീയവും വ്യാപിച്ചു. കേരളത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദയനീയമായ പരാജയം ഏറ്റുവാങ്ങിയതിന്റെ പ്രധാനകാരണം കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിലൂടെ സംസ്ഥാനത്ത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയാണ്. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ ജനശ്രദ്ധയില്‍ നിന്ന് മറച്ചുപിടിക്കാനും അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം കെടുത്താനും പാര്‍ട്ടി അണികളുടെ ആത്മവീര്യം ഉണര്‍ത്താനും വേണ്ടി സിപിഎം അക്രമസമരങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കുകയാണ്.
ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് എന്ന സ്ഥാപനത്തിന് സിഎംആര്‍എല്‍ നിയമവിരുദ്ധമായി വന്‍തുക നല്‍കിയെന്ന കേസില്‍ വിവിധയിടങ്ങളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ പാര്‍ട്ടി അണികളെ ഉപയോഗിച്ച് ആസൂത്രിതമായി അക്രമിച്ച സിപിഎമ്മിന്റെ നടപടി പാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധതയുടെയും പ്രാകൃതമായ പ്രത്യയശാസ്ത്ര വീക്ഷണത്തിന്റെയും ദൃഷ്ടാന്തമാണ്. കേസില്‍ ഇഡി അന്വേഷണം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന്റെ തുടര്‍ച്ചയായാണ് സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട 12 ഇടങ്ങളില്‍ ഒരേസമയം റെയ്ഡ് നടന്നത്. പിണറായി വിജയനും മകള്‍ വീണാ വിജയനും ഉണ്ടായിരുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ വനിത ഉള്‍പ്പെടെയുള്ള ഇഡി ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്നും അനിഷ്ടസംഭവങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്നും അത് പ്രവര്‍ത്തകരുടെ വികാരപ്രകടനം മാത്രമാണെന്നുമുള്ള സിപിഎം നേതാക്കളുടെ വിശദീകരണം അപഹാസ്യമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ച ക്രിമിനലുകളെ പാര്‍ട്ടി ഓഫീസില്‍ ഒളിപ്പിക്കുകയും അവരുടെ അറസ്റ്റ് തടയുകയും ചെയ്ത നേതാക്കളും ഇക്കാര്യത്തില്‍ കൂട്ടുപ്രതികളാണ്. ഇഡി റെയ്ഡ് പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണെന്ന പിണറായി വിജയന്റെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. വീണ വിജയന്‍ സിപിഎമ്മിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ മകനെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ കേസ് അതിന്റെ വഴിക്ക് പോകട്ടെ എന്ന് നിലപാടെടുത്ത പിണറായി വിജയനും പാര്‍ട്ടിയും വീണ വിജയനെതിരായ അന്വേഷണത്തെ പ്രതിരോധിക്കുകയും അക്രമിക്കുകയും ചെയ്യുന്നത് ദുരൂഹമാണ്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അപൂര്‍വമാണെന്നാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി നിരീക്ഷിച്ചത്. ആക്രമണം മാധ്യമങ്ങളിലൂടെ ജനങ്ങള്‍ കണ്ടതാണെന്നും പൊതുമുതല്‍ നശിപ്പിച്ചില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതി വ്യക്തമാക്കി.
അക്രമസമരങ്ങളിലൂടെ അധീശത്വവും അധികാരവാഴ്ചയും ഉറപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എക്കാലവും പരിശ്രമിച്ചിട്ടുണ്ട്. അതിനുവേണ്ടി നിയമപാലകരെയും നിരപരാധികളായ സാധാരണക്കാരെയും പോലും നിര്‍ദ്ദാക്ഷിണ്യം അക്രമിക്കാന്‍ അവര്‍ക്ക് മടിയില്ല. 1948 ല്‍ സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ‘കല്‍ക്കത്ത തീസിസ്’ കൊണ്ടുവന്ന ചരിത്രമാണ് അവരുടേത്. കയ്യൂര്‍ സമരത്തിന്റെ മറവില്‍ സുബ്ബരായന്‍ എന്ന പോലീസുകാരനെ കമ്മ്യൂണിസ്റ്റുകാര്‍ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ സാഹചര്യവും കേസന്വേഷണങ്ങളും എതിരാവുമ്പോള്‍ അക്രമവുമായി അണികളെ തെരുവിലിറക്കുന്ന കമ്മ്യൂണിസ്റ്റ് ശൈലിക്ക് ഏറെ കാലപ്പഴക്കമുണ്ട്. 1970 ജനുവരി 21 ന് ട്രാന്‍സ്‌പോര്‍ട്ട് സമരത്തിന്റെ ഭാഗമായി മട്ടന്നൂരിനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്റ്റേറ്റ് ബസിന് തീയിട്ട് നാലുപേരെ കൊന്ന സംഭവം സിപിഎമ്മിന്റെ സമരചരിത്രത്തിലെ ദുരന്തചിത്രങ്ങളിലൊന്നാണ്. 1994 ല്‍ സഹകരണമന്ത്രി എം.വി. രാഘവനെതിരെ ആക്രമണോത്സുകമായ പ്രതിഷേധം സംഘടിപ്പിച്ച് അഞ്ച് പേരെ പാര്‍ട്ടി രക്തസാക്ഷികളാക്കി. 2012 ല്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ ആക്രമണമാണ് സിപിഎം അഴിച്ചുവിട്ടത്. ഫസല്‍വധക്കേസ് അന്വേഷണിച്ച ഡിവൈഎസ്പിയെ ആക്രമിച്ചു മൃതപ്രായനാക്കി. സോളാര്‍ സമരത്തിന്റെ പേരില്‍ മുന്‍മുഖ്യമന്ത്രിയെ തെരുവില്‍ ആക്രമിച്ചു. പാതയോരത്ത് പൊതുയോഗം നിരോധിച്ച ഹൈക്കോടതി ജഡ്ജിയെ ‘ശുംഭന്‍’ എന്ന് വിളിച്ച സിപിഎം നേതാവാണ് ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ അന്വേഷണത്തിന് എത്തുന്ന ഉദ്യോഗസ്ഥരെ മുളകുവെള്ളം കൊണ്ട് സ്വീകരിക്കണം എന്ന് പാര്‍ട്ടി അണികളോട് പരസ്യമായി ആഹ്വാനം ചെയ്തത്. ഭരണഘടനയെ പോലും ‘കുന്തവും കൊടച്ചക്രവും’ എന്ന് അധിക്ഷേപിച്ച സിപിഎം നിയമസംവിധാനങ്ങളോടും നിയമപാലകന്മാരോടുമുള്ള അവരുടെ നിഷേധാത്മക നിലപാടുകള്‍ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
അധികാരം കയ്യാളുമ്പോള്‍ ഭരണകൂട ഭീകരതയുടെ പ്രയോക്താക്കളായി മാറുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ അക്രമസമരങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കുകയുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നടപ്പുശൈലി. മുഖ്യമന്ത്രിയായിരിക്കെ തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭീകരമായി അടിച്ചമര്‍ത്തുകയും അതിനെ പിണറായി വിജയന്‍ ‘രക്ഷാപ്രവര്‍ത്തന’മായി ചിത്രീകരിക്കുകയും ചെയ്തത് കേരളം കണ്ടതാണ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നിരത്തിലിറങ്ങുമ്പോള്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത വസ്ത്രത്തിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുകയും ആശാ സമരത്തെ അധിക്ഷേപിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ അക്രമസമരങ്ങളിലൂടെ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങുകയാണ്. കരുവന്നൂര്‍ കേസില്‍ സിപിഎം പ്രതിസ്ഥാനത്ത് വന്നതോടെ ഒരു രാഷ്ട്രീയ കക്ഷി അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നതിന്റെ അപൂര്‍വബഹുമതി സിപിഎമ്മിന് സ്വന്തമായി. പാര്‍ട്ടി നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള എഡിഎം നവീന്‍ ബാബുവിന്റെ മരണം സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് വിടുകയാണ്. സിബിഐ ഉദ്യോഗസ്ഥരെ തെരുവില്‍ നേരിടാന്‍ സിപിഎം രംഗത്തിറങ്ങുന്ന കാഴ്ച സമീപഭാവിയില്‍ തന്നെ കാണാനാവും. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സംഘടിതമായ ആക്രമണവും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് എസ്എഫ്‌ഐ നടത്തിയ അഴിഞ്ഞാട്ടവും കേരളത്തില്‍ വരാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് സമരാഭാസങ്ങളുടെ കേളികൊട്ട് മാത്രമാണ്.





















