എറിക് മറിയാ റിമാര്‍ക്ക് (Erich Maria Remark) ഒരു ജര്‍മ്മന്‍ പട്ടാളക്കാരനായിരുന്നു. അദ്ദേഹം 1970ല്‍ സ്വിറ്റ്‌സര്‍ലന്റില്‍ മരിച്ചു. മരിക്കുമ്പോള്‍ റിമാര്‍ക്ക് ഒരു അമേരിക്കന്‍ പൗരനായിരുന്നു. എറിക് മറിയക്ക് അമേരിക്കയിലേയ്ക്ക് ചേക്കേറേണ്ടിവന്നത് ഒരു നോവലെഴുതിയതു കാരണമാണ്. ലോകത്തിലെ ഏറ്റവും മഹത്തായ യുദ്ധവിരുദ്ധ നോവലായി കണക്കാക്കപ്പെടുന്ന All quiet on the Western Front (പടിഞ്ഞാറേ മുന്നണിയില്‍ എല്ലാം ശാന്തമാണ്) ആണ് ആ പ്രശസ്ത കൃതി. പല തവണ ചരിത്രാവിഷ്‌ക്കാരത്തിനു വിധേയമായ ഈ കൃതി ജര്‍മ്മനിയില്‍ നിരോധിക്കപ്പെട്ടു. യുദ്ധത്തിന്റെ കെടുതികള്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയില്‍ വിവരിച്ചുവെന്നും ജര്‍മ്മന്‍ പട്ടാളത്തിന് അപകീര്‍ത്തിയുണ്ടാക്കുക വഴി unpatriotic ആണ് എന്നും പറഞ്ഞ് നോവല്‍ നിരോധിച്ചു. അറസ്റ്റ് ചെയ്യപ്പെടുമെന്നു മനസ്സിലായപ്പോള്‍ റിമാര്‍ക്ക് സ്വിറ്റ്‌സര്‍ലന്റിലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്നും യു.എസ്സിലേയ്ക്ക് പോയ നോവലിസ്റ്റ് അവിടെ പൗരത്വം നേടി. എന്നാല്‍ ജര്‍മ്മനിയിലായിരുന്ന അദ്ദേഹത്തിന്റെ സഹോദരിയെ നാസികള്‍ പിടികൂടി വിചാരണയ്ക്ക് വിധേയമാക്കി.
‘All quiet on the Western Front എന്ന ഒറ്റ കൃതിയുടെ വിപണന വിജയം നോവലിസ്റ്റിനെ സമ്പന്നനാക്കി. ആ തുകകൊണ്ട് അദ്ദേഹം സ്വിറ്റ്‌സര്‍ലന്റിലും അമേരിക്കയിലും ഫ്‌ളാറ്റുകള്‍ വാങ്ങി. അമേരിക്കന്‍ താമസക്കാലത്തും റിമാര്‍ക്ക് നോവലുകള്‍ രചിച്ചു. ചിലതൊക്കെ ബെസ്റ്റ് സെല്ലേഴ്‌സ് ആവുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റേതായി ഇന്നറിയപ്പെടുന്നത് ഈയൊരു നോവല്‍മാത്രം. ആത്മകഥാപരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘All quiet on the Western Front’ യുദ്ധത്തെക്കുറിച്ച് പട്ടാളക്കാരല്ലാത്തവര്‍ വച്ചു പുലര്‍ത്തുന്ന കാല്പനികധാരണകളെ അട്ടിമറിക്കുന്നു.
പഴയകാല യുദ്ധങ്ങളില്‍ പട്ടാളക്കാര്‍ മാത്രമായിരുന്നു ആക്രമണ ലക്ഷ്യങ്ങള്‍. ഇന്നാസ്ഥിതി കുറച്ചൊക്കെ മാറിയിരിക്കുന്നു. അതിഭീഷണമായ യുദ്ധങ്ങളില്‍ പോലും കൊല്ലപ്പെടുന്ന പട്ടാളക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട് എന്നത് ആശ്വാസജനകമാണ്. ഇറാനില്‍ അമേരിക്കയും ഇസ്രായേലും വന്‍ ആക്രമണങ്ങള്‍ നടത്തിയിട്ടും മരണസംഖ്യ 2000ല്‍ താഴെ മാത്രമേയുള്ളൂ. മുന്‍കാലത്തായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു യുദ്ധത്തില്‍ ഇപ്പോള്‍ തന്നെ ഒരു ലക്ഷം പട്ടാളക്കാരെങ്കിലും കൊല്ലപ്പെടുമായിരുന്നു. ഇപ്പോള്‍ കൂടുതല്‍ കൃത്യതയുള്ള ആക്രമണങ്ങളായതിനാല്‍ മനുഷ്യജീവനുപകരം ആയുധ സംഭരണശാലകളും സൈനിക കേന്ദ്രങ്ങളും സ്ഥാപനങ്ങളുമൊക്കെയാണ് ആക്രമണ ലക്ഷ്യങ്ങള്‍.
പോള്‍ബോമര്‍ (Paul Baumer) എന്ന പട്ടാളക്കാരനാണ് നോവലിലെ നായകന്‍. അത് നോവലിസ്റ്റിന്റെ പ്രതിരൂപം ആണെന്നു കരുതപ്പെടുന്നു. പട്ടാളത്തില്‍ ചേരും മുന്‍പ് അയാള്‍ അച്ഛനമ്മമാരോടും സഹോദരിയോടുമൊപ്പം ഒരു ജര്‍മ്മന്‍ ഗ്രാമത്തിലെ താമസക്കാരനായിരുന്നു. സ്‌കൂളില്‍ അധ്യാപകനായിരുന്ന കന്റോറെക്കിന്റെ (kantorek) പ്രഭാഷണങ്ങളാണ് ബോമറില്‍ ദേശസ്‌നേഹം ജ്വലിപ്പിച്ചത്. ക്ലാസിലെ മുഴുവന്‍ കുട്ടികളും പട്ടാളത്തില്‍ ചേരാന്‍ തയ്യാറെടുത്തു. പട്ടാളത്തിലെത്തിയ അവര്‍ പല യൂണിറ്റുകളിലായി ചിതറി. എന്നാല്‍ ബോമര്‍ ചേര്‍ന്ന വെസ്റ്റേണ്‍ ഫ്രിങ്ങില്‍ ആല്‍ബര്‍ട്ട്, കെമ്മറിക്, ലീര്‍, മുള്ളര്‍ തുടങ്ങിയ സ്‌കൂള്‍ മേറ്റുകളുമുണ്ടായിരുന്നു. പട്ടാളത്തില്‍ നിന്നും അവധിക്കു തന്റെ നാട്ടിലേയ്ക്കു വരുന്ന ബോമര്‍ക്ക് താനാകെ മാറിപ്പോയതായി അനുഭവപ്പെടുന്നു. തിരിച്ച് പട്ടാളത്തിലേയ്ക്കു വരുമ്പോള്‍ അയാള്‍ക്ക് ആശ്വാസം തോന്നുകയാണ്. യുദ്ധത്തില്‍ അയാള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍ കൊല്ലുന്ന ഒരു ഫ്രഞ്ചു പട്ടാളക്കാരന്റെ കണ്‍ മുന്നിലുള്ള സാവാധാനത്തിലെ മരണം ബോമറെ കുറ്റബോധത്തിനു വിധേയനാക്കുന്നു. ആ പട്ടാളക്കാരന്റെ ശവത്തോട് അയാള്‍ ക്ഷമചോദിച്ചു വിതുമ്പുന്നു.
അമേരിക്കയും കൂടി യുദ്ധരംഗത്തെത്തുന്നതോടെ ജര്‍ മ്മന്‍കാര്‍ ദയനീയമായി പരാജയപ്പെടാന്‍ തുടങ്ങുന്നു. തന്റെ സുഹൃത്തുക്കള്‍ ഓരോരുത്തരായി കണ്‍മുന്‍പില്‍ കൊല്ലപ്പെടുന്നത് അയാള്‍ക്ക് വേദനയോടെ നോക്കിനില്‍ക്കേണ്ടിവരുന്നു. അവസാന സുഹൃത്തായിരുന്ന ‘കാറ്റി’ന്റെ മരണം കൂടിയായപ്പോള്‍ അയാള്‍ക്കു ജീവിക്കാനുള്ള താല്പര്യം തന്നെ നഷ്ടമാകുന്നു. 1918 ഒക്ടോബറില്‍ പോള്‍ ബോമറും കൊല്ലപ്പെടുന്നു. വളരെ ശാന്തനായാണ് അയാള്‍ മരിക്കുന്നത്. കാരണം മരണം സ്വീകരിക്കാന്‍ അപ്പോഴേയ്ക്ക് ആ യുവാവ് മാനസികമായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. യുദ്ധരംഗത്തു നിന്ന് അയച്ച സന്ദേശം ”പടിഞ്ഞാറേ മുന്നണിയില്‍ എല്ലാം ഭദ്രമാണ് (ശാന്തമാണ്)” എന്നായിരുന്നു. ജര്‍മ്മനിയെ സംബന്ധിച്ചിടത്തോളം ഒന്നും നേടാത്ത ഒരനാവശ്യയുദ്ധമായിരുന്നു അത്. അതില്‍ പങ്കെടുത്ത ആര്‍ക്കും തന്നെ തങ്ങള്‍ എന്തിനു വേണ്ടിയുദ്ധം ചെയ്തു എന്നതിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല.
ഇപ്പോള്‍ ഇറാന്‍ നടത്തുന്ന (നേരിടുന്ന) യുദ്ധവും ഒരര്‍ത്ഥത്തില്‍ ഇതിനു സമാനമാണ്. ജൂതന്മാരോടുള്ള അകാരണമായ ശത്രുതയാണ് ഇറാനെ യുദ്ധത്തിലേയ്ക്കു നയിച്ചത്. ഒരുകാലത്ത് ഇസ്രായേലിന്റെ സുഹൃദ് രാഷ്ട്രമായിരുന്നു ഇറാന്‍. എന്നാല്‍ മതഭരണകൂടം അധികാരത്തിലെത്തിയതോടെ ജൂതന്മാര്‍ ഭൂമിയില്‍ നിന്നു തുടച്ചു മാറ്റപ്പെടേണ്ടവരാണെന്ന ധാരണ ഇറാന്‍കാരെ പഠിപ്പിക്കാന്‍ തുടങ്ങി. കേരളത്തിന്റെ മൂന്നില്‍ രണ്ടു മാത്രം വലിപ്പമുള്ള ഇസ്രായേലിനോട് ഇന്ത്യയുടെ പകുതിയോളം വലിയ രാജ്യമായ ഇറാന്‍ ശത്രുത പുലര്‍ത്തുന്നതു തന്നെ ശരിയല്ല. ആ ചെറിയ രാജ്യത്തെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി മാത്രം ആണവായുധമുണ്ടാക്കുക അതിലും തെറ്റായ കാര്യമല്ലേ? ഒരു അണുബോംബില്‍ തീര്‍ന്നു പോകാനുള്ള വലിപ്പമേ ഇസ്രായേലിനുള്ളൂ. ഒരാണവയുദ്ധത്തെ അതിജീവിക്കാനുള്ള വിസ്തൃതി ഇറാനുണ്ടു താനും. ആണവശക്തിയായ ഇസ്രായേല്‍ അവരുടെ ആണവാക്രമണ ലക്ഷ്യമായി ഇറാനെ ഇതുവരെ കണ്ടിട്ടുമില്ല. എന്നിട്ടും ഇറാന്റെ മതനേതൃത്വം ആ ചെറിയ രാജ്യത്തെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്നതിന് ന്യായീകരണമൊന്നുമില്ല. ഇറാന്‍ ഒരാണവശക്തിയായാല്‍ അവര്‍ ആ ആണവായുധം ഇസ്രായേലിനു മുകളില്‍ പരീക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആ ഭയമാണ് ഇപ്പോഴത്തെ യുദ്ധത്തിനു കാരണം. ഇറാന്‍ തങ്ങളുടെ ഇസ്രായേല്‍ പക ഉപേക്ഷിച്ചാല്‍ ലോകത്തിലെ അതിസമ്പന്നവും ശക്തവുമായ രാജ്യമായി ആ നാടിനു മാറാനാകും. ആ വഴിയ്ക്കവര്‍ ചിന്തിക്കട്ടേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.
മാധ്യമം വാരികയില്‍ അടുത്ത കാലത്തൊന്നും ഒരു നല്ല കഥ വായിച്ചതായി ഓര്‍മ്മയേയില്ല. എന്നാല്‍ മാര്‍ച്ച് 23-30 ലക്കത്തില്‍ രണ്‍ജു എഴുതിയിരിക്കുന്ന ‘അമ്മാമ്മയും യക്ഷികളും’ ഗംഭീരമായ ഒരു കഥ തന്നെ. ഗംഭീരം എന്ന വാക്കിനു ശബ്ദതാരാവലി നല്‍കുന്ന അര്‍ത്ഥം ആഴമുള്ള പ്രദേശം, അഗാധജ്ഞാനം എന്നൊക്കെയാണ്. ശരിക്കും ആഴമുള്ളതുതന്നെ രണ്‍ജുവിന്റെ കഥ. സ്ത്രീകളുടെ മാനസികാവസ്ഥ ശരിയായി ആവിഷ്‌ക്കരിക്കാന്‍ സ്ത്രീകള്‍ക്കേ കഴിയൂ. പുരുഷന്‍ അവതരിപ്പിയ്ക്കുന്നതു പുരുഷക്കാഴ്ചകളാവാം. അതു ശരിയായി കൊള്ളണമെന്നില്ല. പ്രശസ്ത കാഥികയായ മാധവിക്കുട്ടി പരപുരുഷന്മാരെ പ്രണയിക്കാന്‍ വെമ്പുന്ന വിവാഹിതകളായ സ്ത്രീകളെക്കുറിച്ച് ഒരു ഡസന്‍ കഥകളെങ്കിലും എഴുതിയിട്ടുണ്ട്. പുഴ വീണ്ടും ഒഴുകി, രാത്രിയില്‍, മാഹിമിലെ വീട് തുടങ്ങിയ കഥകളിലെല്ലാം വിവാഹിതയായ സ്ത്രീയുടെ പരപുരുഷകാമമാണ് വിഷയം. ഒരു സ്ത്രീതന്നെ എഴുതുന്നതു കൊണ്ട് അതൊക്കെ സ്ത്രീയുടെ മനോനിലയാണെന്നു നമുക്കു വിശ്വസിക്കാം. വിധവയായ സ്ത്രീയുടെ മാനസികനില സസൂക്ഷ്മം അവതരിപ്പിക്കുന്ന ലോകോത്തര കഥയാണ് കാരൂരിന്റെ ‘പൂവമ്പഴം’. ഒരു പെണ്ണ് രണ്ടു പുരുഷന്മാരെ ഒരേസമയം തന്റെ ഭര്‍ത്താവായും കാമുകനായും നിലനിര്‍ത്തുന്നതാണ് തകഴിയുടെ ‘കുങ്കിയമ്മ’യിലെ വിഷയം. സ്ത്രീ മനഃശാസ്ത്രം കൈകാര്യം ചെയ്യുന്ന ധാരാളം കഥകള്‍ മലയാളത്തില്‍ വേറെയുമുണ്ട്.
രണ്‍ജുവിന്റെ കഥ കാരൂരിന്റെ പൂവമ്പഴത്തില്‍ കൈകാര്യം ചെയ്തിരിക്കുന്ന പ്രമേയത്തിന്റെ കാലിക പ്രയോഗമാണ്. വിധവകളായ രണ്ടു സ്ത്രീകളുടെ ജീവിതത്തെ കഥാകൃത്ത് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. കഥപറഞ്ഞു പോകുന്ന കുട്ടിയുടെ അമ്മൂമ്മയാണ് ആദ്യത്തെ വിധവ. അമ്മ അപ്പോള്‍ വിധവയല്ല. വിധവയായ അമ്മൂമ്മ വിവാഹിതയായ മകളെ ‘അശ്രീകരം’ എന്നേ വിളിക്കാറുള്ളൂ. തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കുണ്ടാക്കുന്ന അവര്‍ക്ക് തന്റേതായ സ്വകാര്യതകളിലും സ്വപ്‌നങ്ങളിലുമെല്ലാം ഒരു രതി ജീവിതമുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ തനിക്കനുഭവിക്കാന്‍ കഴിയാതെ പോകുന്ന ഇണയുടെ സാമീപ്യം അവര്‍ പലതരം മാനസികഭാവങ്ങളിലൂടെ അനുഭവിക്കുന്നു. ഭര്‍തൃമതിയായ മകളോടുള്ള അസൂയ അവരുടെ ദുര്യോഗത്തോടുള്ള പ്രതിഷേധമാണ്. അതിനൊക്കെ ദൃക്‌സാക്ഷി മകളുടെ മകനായ കഥപറച്ചില്‍ക്കാരനാണ്. വൈകാതെ മകള്‍ക്കും അമ്മയുടെ ഗതി തന്നെ വരുന്നു. അവളുടെ ഭര്‍ത്താവ് ഒരു രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നു. ക്രമേണ അമ്മയുടെ പാതതന്നെ മകളും പിന്‍തുടരുന്നു. അപ്പോഴും മൂക സാക്ഷിയായി അവരുടെ മകനെന്ന നരേറ്ററുണ്ട്. ആ കുട്ടി മുതിര്‍ന്നു വിവാഹിതനാകുന്നതോടെ അമ്മൂമ്മയെപ്പോലെതന്നെ അവരും അയാളെ ‘അശ്രീകരം’ എന്നു വിളിക്കാന്‍ തുടങ്ങുന്നു. അമ്മൂമ്മയെ പോലെ തന്നെ മകളും സ്വപ്‌നസഞ്ചാരങ്ങളിലൂടെ തന്റെ രതിബോധത്തെ കടിച്ചമര്‍ത്തുന്നു. കാരൂര്‍ പഴയ ആഖ്യാനസമ്പ്രദായങ്ങളിലവതരിപ്പിച്ച ഉള്ളടക്കത്തെ പുതിയരീതിയില്‍ കൂടുതല്‍ ലാവണ്യ പൂര്‍ണിമയോടെ രണ്‍ജു അവതിപ്പിക്കുന്നു. അത്യന്തം സൂക്ഷ്മമായ ആവിഷ്‌ക്കാരം എല്ലാവിധത്തിലും അഭിനന്ദനം അര്‍ഹിക്കുന്ന കഥ.
ദേശാഭിമാനി പത്രാധിപര്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണം. കാരണം മാര്‍ച്ച് 29 ലക്കത്തില്‍ അദ്ദേഹം നൂറ്റിഎണ്‍പത് വരികളുള്ള ഒരു ദീര്‍ഘകവനം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇത്രയും നീണ്ട ഒരു കവിത പ്രസിദ്ധീകരിക്കാന്‍ ഒരു പത്രാധിപര്‍ ചങ്കൂറ്റം കാണിച്ചെങ്കില്‍ അത് പ്രശംസനീയമായ ധീരതതന്നെ. അതു മുഴുവന്‍ വായിക്കാന്‍ തയ്യാറായതിന് സഹനത്തിനുള്ള സമ്മാനം എനിക്കും നല്‍കേണ്ടിയിരിക്കുന്നു. അറിയപ്പെടുന്ന ഒരെഴുത്തുകാരന്റെ കൃതിയായിരുന്നെങ്കില്‍ അതിന്റെ പേരില്‍ പ്രസിദ്ധീകരിച്ചുവെന്നും അതുകൊണ്ടു വായിച്ചുവെന്നും പറയാം. എന്നാല്‍ കെ.ഡി ഷൈജു മുണ്ടയ്ക്കല്‍ എന്ന ഈ കവിയെ മുന്‍പെങ്ങും കാര്യമായി ശ്രദ്ധിക്കാനിടയായിട്ടില്ല. അങ്ങനെയൊരാളുടെ ദീര്‍ഘരചന പ്രസിദ്ധീകരിക്കാന്‍ പത്രാധിപര്‍ കാണിച്ച നെഞ്ചൂക്കിനെ ശ്ലാഘിക്കുന്നു. കവിതയുടെ പേര് ‘ബുദ്ധ മയൂരി’ എന്നാണ്. കവിത അവസാനിക്കുന്നത് ‘ബുദ്ധ മയൂരി ഒരു സച്ചിദാനന്ദന്‍ കവിത’ എന്നു പറഞ്ഞാണ്. ആ പേരില്‍ സച്ചിദാനന്ദന്‍ കവിത വല്ലതും എഴുതിയിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. എന്താണ് കവി ഉദ്ദേശിച്ചതെന്നു കവിയോട് ചോദിക്കുകയേ നിവൃത്തിയുള്ളൂ. ആധുനികതയുടെ കാലത്തെ ബിംബങ്ങള്‍ 180 വരികളില്‍ കുത്തിനിറയ്ക്കാന്‍ കഴിഞ്ഞതു വലിയ കാര്യം. കുറച്ച് സച്ചിദാനന്ദന്‍, അധികം നെരൂദ, അധികം ചുള്ളിക്കാട്, പിന്നെ ചങ്കൂറ്റം ഇത്രയും ചേര്‍ന്നതാണ് ഈ മഹാകാവ്യം. എന്താണ് ആകാശജാളിക? ആകാശ ജാലിക എന്നാവും ഉദ്ദേശിച്ചത്. ‘ജാളിക’ പണസഞ്ചിയാണ്. ജാലികയാണു ഇവിടെ ചേരുന്നത്. ആകാശമാകുന്ന വല. അക്ഷരം മാറിപ്പോയതാകാം. അബദ്ധങ്ങള്‍ വേറെയുമുണ്ട്. മുഴുവന്‍ പറയാനിടമില്ല. എന്റെ വായനാ നിമിഷങ്ങളെ ദുര്‍വ്യയം ചെയ്യാന്‍ ഷൈജു കാരണക്കാരനായി.
പുതിയകാലത്ത് ഇന്നു ജീവിച്ചിരിക്കുന്ന കവികളില്‍ രണ്ട് പേരെ മാത്രമേ എനിക്ക് സമ്പൂര്‍ണ്ണ കവികളായി തോന്നിയിട്ടുള്ളൂ. അത് ബാലചന്ദ്രനും സച്ചിദാനന്ദനുമാണ്. പിന്നെ കുരീപ്പുഴ ഒരു അരക്കവിയായും തോന്നിയിട്ടുണ്ട്. (മൂന്നു പേരുടേയും രാഷ്ട്രീയസാമൂഹ്യ നിലപാടുകളോട് ഒരു യോജിപ്പുമില്ല എന്നതും എടുത്തു പറയണം) എന്നാല്‍ ആ രണ്ടുപേരുടെ കൂട്ടത്തിലേയ്ക്ക് കല്പറ്റ നാരായണനേയും കൂടി ചേര്‍ക്കേണ്ടി വരുമെന്ന് അടുത്തകാലത്ത് അദ്ദേഹമെഴുതുന്ന കവിതകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു. മാതൃഭൂമിയില്‍ (മാര്‍ച്ച് 29 ഏപ്രില്‍ 4) എഴുതിയിരിക്കുന്ന 11 ലഘുകവിതകള്‍ അദ്ദേഹത്തിന്റെ കവിത്വത്തിന് അടിവരയിടുന്നു. തീരാക്കുറ്റങ്ങള്‍ എന്ന ലഘുകവിത തന്നെ നോക്കൂ!
ശേഷിക്കുന്ന കുറ്റവാളിയും കുറ്റം തീര്‍ന്നു വീട്ടിലേയ്ക്കു ജയില്‍ വാര്‍ഡന്‍ ദൈവത്തോടു ചോദിക്കുന്നു എന്നാണ് എന്റെ കുറ്റം തീരുക. ഒടുവിലെ രോഗിയും രോഗം മാറി ആശുപത്രി വിട്ടു. ഡോക്ടര്‍ ദൈവത്തോടു ചോദിക്കുന്നു എന്നാണ് എന്റെ രോഗം മാറുക. അടുത്ത പത്തു കവിതകളും ഉദ്ധരിക്കാന്‍ തക്ക മേന്മയുള്ളവയാണ് എന്നാല്‍ സ്ഥലപരിമിതി അതിന് അനുവദിക്കുന്നില്ല.





















