Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

കുമാരനാശാനും മാപ്പിളകലാപവും

ഡോ.കെ.എസ്.രാധാകൃഷ്ണന്‍

Print Edition: 20 August 2021

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും നവോത്ഥാന ദശയിലെ മഹാകവികളില്‍ ഒരാളായ കുമാരനാശാന്‍ തന്റെ ‘ദുരവസ്ഥ’ പ്രസിദ്ധീകരിച്ചത് 1922 സപ്തംബര്‍ 7നാണ്. ദൈവത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ക്കും ഭൂവുടമകള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ മലബാര്‍ മേഖലയിലെ അക്രമികളായ മുസ്ലീങ്ങള്‍ നടത്തിയ മാപ്പിള ലഹളയോടുള്ള ആദ്യത്തെ സര്‍ഗ്ഗാത്മക പ്രതികരണമായിരുന്നു ഇത്. തുടര്‍ന്ന് മുസ്ലീം സമുദായത്തിലെ മൗലവിമാരും മതനേതാക്കളും കുമാരനാശാനെ നിശിതമായി വിമര്‍ശിച്ചു. ഇസ്ലാമിന്റെ മതപാഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന സദാചാരബോധവും ആത്മീയതയും ആചരിക്കുന്ന ബഹുഭൂരിപക്ഷം മുസ്ലീങ്ങളെ അവഗണിച്ച്, മതത്തിന്റെ മഹത്വമൊന്നുമറിയാത്ത അജ്ഞരായ ഏതാനും വ്യക്തികള്‍ നടത്തിയ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുടെ പേരില്‍ അദ്ദേഹം മഹത്തായ ഒരു മതത്തിനെതിരെ അപകീര്‍ത്തികരവും അപമാനകരവുമായ പരാമര്‍ശങ്ങള്‍ എഴുതിയെന്ന് വിമര്‍ശകര്‍ ആക്ഷേപമുന്നയിച്ചു. മതാചരണത്തിലെ വ്യതിചലനങ്ങളെ സാമാന്യവല്‍ക്കരണത്തിന്റെ അടിസ്ഥാനമായി പരിഗണിക്കാന്‍ കഴിയില്ലെന്നും വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് കുമാരനാശനെ പോലെ ഉന്നതനിലവാരത്തിലുള്ള ഒരു കവി മതത്തിന്റെ മേല്‍ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയതെന്നും അവര്‍ വാദിച്ചു. അതുകൊണ്ട് കവി മാപ്പ് പറയുകയോ കവിതയില്‍ നിന്ന് അപമാനകരമെന്ന് ആരോപിക്കപ്പെട്ട വരികള്‍ നീക്കം ചെയ്യുകയോ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പക്ഷെ, അങ്ങനെ ചെയ്യാന്‍ കുമാരനാശാന്‍ വിസമ്മതിച്ചു.

1921ലെ മാപ്പിള ലഹള മാത്രമല്ല മലബാര്‍ മേഖലയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ നടന്ന ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍. ടിപ്പു സുല്‍ത്താന്റെ മലബാര്‍ ആക്രമണവും തുടര്‍ന്ന് ഹിന്ദുക്കളെ കൂട്ടത്തോടെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ അയാള്‍ നടത്തിയ കഠിന പരിശ്രമങ്ങളും ഹിന്ദുക്കളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും അത് ഹിന്ദു-മുസ്ലീം സംഘര്‍ഷങ്ങളില്‍ കലാശിക്കുകയും ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ നടന്ന സംഘര്‍ഷ പരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതുമാത്രമാണ് 1921ലെ മാപ്പിള ലഹള. മുഴുവന്‍ ലോകത്തെയും ഇസ്ലാമിന്റെ ഭരണത്തിന്‍ കീഴില്‍ (ദാറുല്‍ ഇസ്ലാം) കൊണ്ടുവരികയെന്ന ഒട്ടോമന്‍ സാമ്രാജ്യത്തിലെ ഖലീഫയുടെയും ലോകം മുഴുവനുമുള്ള മുസ്ലീം നേതാക്കളുടെയും സ്വപ്‌നത്തെ ഒന്നാം ലോക മഹായുദ്ധം ഛിന്നഭിന്നമാക്കി. യുദ്ധത്തിലെ വിജയികള്‍ ഒട്ടോമന്‍ സാമ്രാജ്യത്തെ മൂന്നു കഷണങ്ങളാക്കുകയും യുദ്ധത്തിന്റെ ഫലമായി ഖലീഫയ്ക്ക് ഒരു ചെറിയ ഭാഗം മാത്രം ലഭിക്കുകയും ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. തുടര്‍ന്ന് ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ ഖലീഫയ്ക്ക് ഒട്ടോമന്‍ സാമ്രാജ്യം മുഴുവന്‍ തിരികെ ലഭിക്കുന്നതിനുള്ള പരിശ്രമമാരംഭിച്ചു. ഇന്ത്യയിലെ ഖിലാഫത്തിന്റെ പ്രമുഖ നേതാക്കളായ മൗലാനാ അബ്ദുള്‍ ബാരിയും മൗലാനാ അബ്ദുള്‍ കലാം ആസാദും പ്രസ്ഥാനത്തിന് മഹാത്മാഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണ തേടി. പാളംതെറ്റിയ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേരിട്ടുള്ള പരിണതഫലമായിരുന്നു മാപ്പിള ലഹള. ഗാന്ധിജിയ്ക്ക് മുസ്ലീങ്ങളുടെ ക്രൂരതകളില്‍ വലിയ വേദനയും ദുഃഖവും ലജ്ജയും ഉണ്ടായി. ”ഏതാനും മാപ്പിളമാരുടെ പ്രവൃത്തിയെ വിവേകമുള്ള ഒരു മുസ്ലീമും അംഗീകരിക്കുകയില്ല” എന്നു പറഞ്ഞ് അദ്ദേഹം സ്വയം സമാശ്വസിച്ചു.

ദുരവസ്ഥ എന്ന സുന്ദരമായ നീണ്ട കാവ്യം മാപ്പിളമാരുടെ ക്രൂരതകളും അത് എങ്ങനെയാണ് ഹിന്ദുക്കളുടെ ജീവിതത്തെയും കേരളത്തിന്റെ സാമൂഹ്യഘടനയെയും ബാധിച്ചതെന്നും വിവരിക്കുന്നു. സാഹിത്യപരമായി ദുരവസ്ഥ എന്ന പദം ഒരു വ്യക്തിയുടെ ദയനീയമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ നടത്തിയ മതയുദ്ധത്തിന്റെ ഭാഗമായി മുസ്ലീങ്ങള്‍ ഒരു നമ്പൂതിരി ജന്മിയെയും ഭാര്യയെയും ബന്ധുക്കളെയും ആശ്രിതരെയും കൊല്ലുകയും ഇല്ലം കൊള്ളയടിക്കുകയും ചെയ്തു. അവരുടെ മകളായ യുവതിയുടെ ദുഃഖകരമായ അവസ്ഥയാണ് കവി വിവരിക്കുന്നത്. കവിയുടെ അഭിപ്രായത്തില്‍ മുസ്ലീങ്ങള്‍ ജിഹാദ് അഥവാ മതയുദ്ധം നടത്തിയത് താഴെ പറയുന്ന ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ്. 1) ബ്രിട്ടീഷുകാരെ മലബാറില്‍ നിന്ന് പുകച്ചു പുറത്തുചാടിക്കാന്‍ 2) ജന്മിമാരെ ശാരീരികമായി ഇല്ലാതാക്കി അവരുടെ ഭൂസ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ 3) അള്ളാഹു അല്ലാതെ മറ്റൊരു ദൈവവും മലയാളത്തില്‍ ഉണ്ടാകാത്തവിധം ഇന്ത്യയില്‍ ഒരു ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി മലബാറില്‍ ഒരു മുസ്ലീംരാജ്യം സ്ഥാപിക്കാന്‍ (മലയാളം എന്നതുകൊണ്ട് ഉദ്ദേശിച്ചത് മലയാളം മാതൃഭാഷയായി സംസാരിക്കുന്ന ജനങ്ങളുടെ ഭൂപ്രദേശം, അതായത് ആധുനിക കേരളം).

അക്രമികളായ മുസ്ലീങ്ങള്‍ അച്ഛനെ ക്രൂരമായി തലയറുത്ത് കൊല്ലുകയും അമ്മയെ മാനഭംഗപ്പെടുത്തിയശേഷം കൊല്ലുകയും ചെയ്തപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട ഹതഭാഗ്യയാണ് സാവിത്രി. ഒപ്പം താമസിച്ചിരുന്ന അവളുടെ ബന്ധുക്കളും വേലക്കാരുമെല്ലാം കൊല്ലപ്പെട്ടു. അവരുടെ കൊട്ടാരം ചുട്ടുചാമ്പലാക്കി. കൗതുകരമെന്നു പറയട്ടെ, അക്രമികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അവരുടെ തന്നെ ജോലിക്കാരും കുടിയാന്മാരുമായിരുന്നു എന്നതാണ് സാവിത്രിയെ ശരിക്കും ഞെട്ടിച്ചത്. എങ്ങനെയോ രക്ഷപ്പെട്ട അവള്‍ ഒരു പുലയ യുവാവായ ചാത്തന്റെ കുടിലില്‍ അഭയം പ്രാപിക്കുന്നു. ചാത്തനെയും അവന്റെ ജാതിക്കാരെയും അയിത്തക്കാരായി പരിഗണിക്കപ്പെട്ട കാലം. ഏതു സാഹചര്യത്തിലും ഇത്തരക്കാര്‍ ബ്രാഹ്മണരുടെ മുന്നില്‍ വരുന്നത് കുറ്റകരമായി കണക്കാക്കിയിരുന്നു. അയിത്തക്കാരനും ബ്രാഹ്മണനും ഒരുപോലെ കുറ്റമുണ്ടാകുന്ന പ്രവൃത്തിയായിരുന്നു ഇത്. സ്വന്തം ജീവന്‍ രക്ഷിക്കുന്നതിന് അയിത്തജാതിക്കാരന്റെ ചാളയില്‍ അഭയം തേടുകയല്ലാതെ സാവിത്രിയുടെ മുന്നില്‍ മറ്റൊരു പോംവഴി ഉണ്ടായിരുന്നില്ല. അതുതന്നെയാണ് അവള്‍ ചെയ്തതും. സാവിത്രിയുടെ ഈ ദുര്‍വ്വിധിയാണ് ദുഃഖകരമായ അവസ്ഥയായി, ദുരവസ്ഥയായി കവി വിവരിക്കുന്നത്.

കവി തന്റെ നായികയും ഹിന്ദുക്കളും അനുഭവിച്ച സങ്കടങ്ങളുടെ കഥ ചുരുക്കി വിവരിക്കുന്നു. തലയറുത്തുകൊണ്ടാണ് മുസ്ലീം അക്രമികള്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത്. തോക്ക് ഉപയോഗിക്കുന്നതില്‍ വളരെ കുറഞ്ഞ മുസ്ലീങ്ങള്‍ക്കേ പരിശീലനം ലഭിച്ചിട്ടുള്ളൂ എന്നതിനാല്‍ അപൂര്‍വ്വമായി മാത്രമാണ് വെടിയുണ്ടകള്‍ ഉപയോഗിക്കപ്പെട്ടത്. തോക്കും ലാത്തിയും കൂടാതെ പ്രത്യേകമായി നിര്‍മ്മിച്ച മൂര്‍ച്ചയേറിയ കത്തികളും വാളുകളുമാണ് അവരില്‍ അധികം പേരും ഉപയോഗിച്ചത്. അക്രമികള്‍ കൂട്ടക്കൊലയും മാനഭംഗവും കൊള്ളയും വന്‍തോതില്‍ ബലം പ്രയോഗിച്ചുള്ള മതംമാറ്റവും നടത്തി. മഹാത്മാഗാന്ധിയുടെ ആഹ്വാനമനുസരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ സമാധാനപൂര്‍വ്വമായ ഒരു അക്രമരഹിത പ്രക്ഷോഭമായിട്ടാണ് ഇത് ആരംഭിച്ചതെങ്കിലും ബ്രിട്ടീഷുകാര്‍ക്കു പുറമെ ഹിന്ദുക്കള്‍ക്കും എതിരെ യുദ്ധം പ്രഖ്യാപിച്ച, അക്രമസ്വഭാവമുള്ള ഒരു ജിഹാദായി പെട്ടെന്നു മാറി. ഖിലാഫത്ത് പ്രക്ഷോഭത്തെ അംഗീകരിക്കുമ്പോള്‍ ഗാന്ധിജി ലക്ഷ്യമിട്ടത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമാധാനപരവും അക്രമരഹിതവുമായ, ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും യോജിച്ചുള്ള സമരത്തിലേക്ക് മുസ്ലീങ്ങളെ ആകര്‍ഷിക്കുകയായിരുന്നു. പക്ഷെ മലബാറില്‍ ഇത് നേരെ എതിര്‍ദിശയിലേക്കു തിരിയുകയും ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഇടയില്‍ വലിയ അകല്‍ച്ച ഉണ്ടാക്കുന്നതിന് ഇടയാക്കുകയും ചെയ്തു. ഖിലാഫത്തിനു ശേഷം വളരെ കുറച്ച് മുസ്ലീങ്ങളേ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുള്ളൂ എന്ന കാര്യം ശ്രദ്ധേയമാണ്. ഭൂരിഭാഗം മുസ്ലീങ്ങളും ചേര്‍ന്നത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടാന്‍ 1906ല്‍ രൂപീകരിച്ച രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലീം ലീഗിലാണ്. 1947 ആഗസ്റ്റ് 14-ന് പിരിച്ചുവിട്ടശേഷം മൂന്നായി വിഭജിക്കപ്പെട്ട് പാകിസ്ഥാനില്‍ മുസ്ലീം ലീഗായും ബംഗ്ലാദേശില്‍ അവാമി ലീഗായും ഇന്ത്യയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗായും മാറിയപ്പോഴും പേരുമാറ്റിയ ലീഗില്‍ തന്നെയാണ് അവര്‍ ചേര്‍ന്നത്. പാര്‍ട്ടി രൂപീകരണ സമയത്ത് മുഹമ്മദലി ജിന്നയായിരുന്നു പ്രധാന പ്രേരണാ സ്രോതസ്സ്. പാകിസ്ഥാന്‍ ഉണ്ടായശേഷവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ നേതാക്കള്‍ ഗാന്ധിജിയേക്കാള്‍ ജിന്നയെയാണ് വിശ്വസിച്ചിരുന്നത്.

മാറിയ സാഹചര്യത്തിലേക്കുള്ള സാവിത്രിയുടെ പരിണാമപ്രക്രിയയുടെ ആന്തരിക സംഘര്‍ഷങ്ങളും 1921ല്‍ മലബാറില്‍ നടന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ ചരിത്ര വസ്തുതകളും കവിതയില്‍ വിശദീകരിക്കപ്പെടുന്നു. ഹിന്ദുക്കളുടെ ചോര ചിന്തിയ ക്രൂരരായ മുഹമ്മദന്മാര്‍, ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയ അപരിഷ്‌കൃതരായ കൊള്ളക്കാര്‍, ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ നീചരും ക്രൂരരുമായ ആളുകള്‍ എന്നിങ്ങനെ മുസ്ലീങ്ങളുടെ ക്രൂരതയെ വിശേഷിപ്പിക്കാന്‍ കടുത്ത പദങ്ങള്‍ തന്നെ കവി ഉപയോഗിക്കുന്നു. മുസ്ലീങ്ങള്‍ നടത്തിയ ക്രൂരതകള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ മുസ്ലീം എന്ന പദം തന്റെ മനസ്സില്‍ തീക്ഷ്ണമായ അറപ്പുളവാക്കുന്നതായിപ്പോലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുസ്ലീം സമുദായത്തിലെ അദ്ദേഹത്തിന്റെ കാലത്തെ സാമുദായിക – സാംസ്‌കാരിക നേതാക്കള്‍ കവിക്കും കവിതക്കുമെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും കവി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ഹിന്ദുക്കള്‍ക്കെതിരെ മുസ്ലീങ്ങള്‍ നടത്തിയ ക്രൂരതകളെകുറിച്ച് നല്ല ബോദ്ധ്യമുള്ളതിനാല്‍ അങ്ങനെ ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചു. ശരിയാണെന്ന ധാരണയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഹിന്ദുക്കളോട് കാണിച്ച അനീതിയോട് പ്രതികരിക്കേണ്ടത് തന്റെ കടമയാണെന്നും അതു നിര്‍വ്വഹിക്കാനാണ് സൗന്ദര്യാത്മകമായ മേന്മകള്‍ അവഗണിച്ചും ഈ കവിത രചിച്ചതെന്നും അദ്ദേഹം ആമുഖത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മാപ്പു പറയിക്കാനോ മേല്പറഞ്ഞ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിനോ കഴിയുന്നതരത്തില്‍ ആര്‍ക്കും കവിയെ സ്വാധീനിക്കാനായില്ല.

കവിതയെഴുതുന്നതിന് ആനുകാലിക സാമൂഹ്യ-സാംസ്‌കാരിക പ്രശ്‌നങ്ങളെ ആശ്രയിക്കുമ്പോഴുണ്ടാകാവുന്ന സൗന്ദര്യാത്മകതയുടെ ശോഷണത്തെക്കുറിച്ച് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു. കലാരൂപമെന്ന നിലയില്‍ ഈ കവിത സൗന്ദര്യാത്മകമായി നിലവാരം കുറഞ്ഞ ഒന്നാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. പക്ഷെ സാമൂഹ്യ യാഥാര്‍ത്ഥ്യത്തോടുള്ള പ്രതിബദ്ധതയാണ് അദ്ദേഹത്തിനു പ്രേരണയായത്. ഇതാകട്ടെ ചരിത്രത്തില്‍ സംഘര്‍ഷങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും സമയത്ത് ഉത്തരവാദിത്തമുള്ള ഒരാള്‍ ചെയ്യേണ്ടതുമാണ്. ഹിന്ദുത്വം മുന്നോട്ടുവെക്കുന്ന അദ്വൈതചിന്തക്കു നിരക്കാത്തതുകൊണ്ട് ജാതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ മനുഷ്യനും പ്രകൃതിക്കും എതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളെ അംഗീകരിക്കാനും അദ്ദേഹം തയ്യാറല്ല, അക്രമത്തെയും വിവേചനത്തെയും അംഗീകരിക്കുന്ന ഒരു മതവും അദ്ദേഹത്തിനു സ്വീകാര്യവുമല്ല.

ഒരു മതം മറ്റൊരു മതത്തെക്കാള്‍ മേന്മയുള്ളതാണ് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നടക്കുന്നതായതിനാല്‍ മതംമാറ്റത്തിന്റെ ശക്തനായ എതിരാളിയാണ് കുമാരനാശാന്‍. നല്ല മതം ഏതെന്നു കണ്ടുപിടിക്കാന്‍വേണ്ടി മതങ്ങളെ താരതമ്യം ചെയ്തു പഠിക്കാന്‍ തുടങ്ങിയാല്‍ സ്വന്തം മതമാണ് മറ്റുള്ളവയേക്കാള്‍ നല്ലത് എന്ന നിഗമനത്തിലേക്കാണ് ഒരാള്‍ എത്തുക. നല്ലതിനെ അനുഭവിക്കാന്‍ അവസരം നല്‍കുന്നതിന് സ്വന്തം മതത്തിലേക്ക് മറ്റുള്ളവരെ മാറ്റേണ്ടത് തന്റെ ചുമതലയാണെന്നും സ്വാഭാവികമായി അയാള്‍ വിചാരിക്കും. തന്റെ മതമാണ് മറ്റുള്ളവയേക്കാള്‍ നല്ലതെന്നും മറ്റുള്ളവരെ സമ്മതത്തോടെയോ നിര്‍ബ്ബന്ധിച്ചോ മതം മാറ്റാന്‍ തനിക്ക് അവകാശമുണ്ടെന്നും സമൂഹത്തിലെ മുഴുവന്‍ വ്യക്തികളും വിചാരിച്ചാല്‍ അത് മാപ്പില്ലാത്ത ഒരു കുറ്റമായിത്തീരും. മറ്റൊരു മതത്തിലേക്ക് മാറാന്‍ ഒരാള്‍ സമ്മതിച്ചാല്‍ അതിന്റെയര്‍ത്ഥം രണ്ടുമതങ്ങളുടെയും അന്തസ്സത്തയെ കുറിച്ച് അയാള്‍ അജ്ഞനാണെന്നാണ്. മതങ്ങളുടെ അന്തസ്സത്ത ആത്മീയതയായതിനാല്‍ ആത്മീയതയുടെ കാര്യത്തില്‍ മതങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ബലം പ്രയോഗിച്ചാണ് ഒരാളെ മതംമാറ്റുന്നതെങ്കില്‍ സമൂഹത്തിലെ ഓരോ വ്യക്തിക്കും മറ്റുള്ളവരെ ബലം പ്രയോഗിച്ച് മതംമാറ്റാനുള്ള അവകാശമുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇത്തരം മത്സരം സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന കാര്യം കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. അതുകൊണ്ട് മറ്റുള്ളവരെ കൊല്ലാനോ മതംമാറ്റാനോ നടത്തുന്ന ദൈവത്തിന്റെ പേരിലുള്ള യുദ്ധത്തെ അദ്ദേഹം എതിര്‍ക്കുന്നു. അടിസ്ഥാനപരമായി ഒരു കവിയാണെന്നതിനാല്‍ സൗന്ദാര്യാത്മക മൂല്യങ്ങളെ അവഗണിച്ചും ജാതിയുടെയും ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ കവിത എഴുതുകയല്ലാതെ തന്റെ മുന്നില്‍ മറ്റു പോം വഴികളില്ല.

മലബാറിലെ മാപ്പിള ലഹളക്കാലത്ത് ഹിന്ദുക്കള്‍ക്കെതിരെ അക്രമികളായ ഒരു വിഭാഗം മുസ്ലീങ്ങള്‍ ദൈവത്തിന്റെ പേരില്‍ നടത്തിയ വിശുദ്ധ യുദ്ധമായ ജിഹാദിന്റെ ക്രൂരതകളെ വെള്ളപൂശാനുള്ള ആസൂത്രിത ശ്രമം ഒരു വിഭാഗം മുസ്ലീങ്ങള്‍ നടത്തിവരുന്നുണ്ട്. മതപരമായ ചുമതലയെന്ന നിലയില്‍ മറ്റുള്ളവരെ സ്വന്തം മതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഇന്നും ഇസ്ലാമിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. അമുസ്ലീമിനെ ഇസ്ലാം മതത്തിലേക്ക് മതംമാറ്റുന്ന മുസ്ലീമിന് മരണത്തിനുശേഷം സ്വര്‍ഗ്ഗത്തില്‍ ഒരു പ്രധാന സ്ഥാനം ഉറപ്പാണെന്ന് വിശുദ്ധ ഖുറാന്‍ പ്രഖ്യാപിക്കുന്നു. മദ്രസാ വിദ്യാഭ്യാസത്തില്‍ മറ്റു മതക്കാരെ കാഫിറുകളായും അവരെ മതംമാറ്റുകയോ കൊല്ലുകയോ ചെയ്യുന്നത് സ്വര്‍ഗ്ഗത്തിലെത്താനുള്ള എളുപ്പവഴിയായും പഠിപ്പിക്കുന്നതിനാല്‍ ഖുറാന്‍ മദ്രസ്സകളില്‍ പഠിക്കുന്ന കുട്ടികളുടെ മനസ്സിലും വിദ്വേഷത്തിന്റെ വിത്തുപാകുകയാണ്. ജനാധിപത്യത്തിന്റെയും മാനവികതയുടെയും അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന നിര്‍ദ്ദയമായ ഒരു സമീപനമാണിത്. മിക്ക ആധുനിക കവികളില്‍ നിന്നും, ഇന്നത്തെ കാലത്ത് ബുദ്ധിജീവികളെന്ന് പറയപ്പെടുന്നവരില്‍ നിന്നും വ്യത്യസ്തമായി കുമാരനാശാന്‍ തന്റെ ബൗദ്ധികവും സൗന്ദര്യാത്മകവുമായ സമീപനങ്ങളില്‍ സത്യസന്ധനായിരുന്നു.

 

Tags: KhilafatMappila LahalaKhilafat Movementമാപ്പിള കലാപംഖിലാഫത്ത്Moplah Riotsമലബാര്‍ കലാപംമലബാര്‍ ലഹളMappila RiotsMappila Mutinyമാപ്പിള ലഹളMoplah Mutiny1921malabar riots
Share120TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies