ഇസ്‌ലാമോഫോബിയ എന്ന പദം ഇപ്പോഴും ശരിയായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. ഇസ്‌ലാമിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇതിനെ വ്യത്യസ്തരീതിയില്‍ വിശദീകരിക്കുന്നു. അക്കാദമികതലത്തിലും നിഷ്പക്ഷമായ വ്യാഖ്യാനങ്ങള്‍ ഈ പദത്തിനു നല്‍കിയിട്ടില്ല. പാശ്ചാത്യ ലോകത്തെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇസ്‌ലാമിനു ലഭിക്കുന്ന വ്യാപകമായ സ്വീകാര്യത മൂലം അതിനെ തടയുന്നതിനുവേണ്ടി ഒരു സംഘം യൂറോ-കേന്ദ്രീകൃത ചിന്തകരാണ് ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നാണ് ഇസ്‌ലാമിക ചിന്തകരും പ്രവര്‍ത്തകരും വിശദീകരിക്കുന്നത്. യൂറോപ്യന്‍ ക്രിസ്തീയതയ്ക്ക് പല കാരണങ്ങളാല്‍, പ്രത്യേകിച്ച് ആദ്ധ്യാത്മികതയില്‍ നിന്ന് അകന്നതുമൂലം അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി അവര്‍ വാദിക്കുന്നു. ഈ ആദ്ധ്യാത്മിക ശൂന്യത നികത്താന്‍ ഇസ്ലാമിനു കഴിയുന്നതിനാല്‍ യൂറോപ്യന്മാര്‍ ഖുറാനില്‍ ആശ്വാസം കണ്ടെത്തുകയും ഇസ്ലാമിനെ അവരുടെ മതമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ടത്രെ. ഇസ്‌ലാമിക വിശ്വാസത്തിന് ജനങ്ങള്‍ നല്‍കുന്ന അംഗീകാരത്തോട് അസഹിഷ്ണുതയുള്ളതാണ് യൂറോ-കേന്ദ്രീകൃത മുതലാളിത്തവും ക്രിസ്ത്യന്‍ സാമ്രാജ്യത്വവും. ഇസ്ലാമിന്റെ വളര്‍ച്ചയെ തടയാന്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി ജനിപ്പിക്കുന്നതിനു വേണ്ടിയാണ് അവര്‍ ഇസ്‌ലാമിന്റെ ക്രൂരതകള്‍ അതിശയോക്തിയോടെ തെറ്റായി അവതരിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു.
ഇസ്‌ലാം മതം ലോകം മുഴുവന്‍ വ്യാപിച്ചതോടൊപ്പം ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമായി ഭീകര സംഘടനകളും ഉദയം ചെയ്തു എന്ന കാര്യം ഇസ്‌ലാമോഫോബിയയെ കുറിച്ചു ചിന്തിക്കുമ്പോള്‍ അവഗണിക്കാനോ നിഷേധിക്കാനോ കഴിയുന്ന വസ്തുതയല്ല. ശുദ്ധ ഇസ്‌ലാമിന്റെ സ്വയം പ്രഖ്യാപിത രക്ഷകര്‍ വിവേചനമില്ലാത്ത ഭീകരതയിലൂടെ അമുസ്ലീം ജനങ്ങളില്‍, പ്രത്യേകിച്ച് ജനാധിപത്യരീതിയില്‍ ചിന്തിക്കുന്നവരില്‍ ഭയം ജനിപ്പിക്കുന്നു. ഇസ്‌ലാമിക വിശ്വാസത്തെ ശരിയായി പിന്തുടരുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ഭീകര സംഘടനകളിലെ അംഗങ്ങള്‍ അവകാശപ്പെടുന്നത്. ഇതിനെ സമര്‍ത്ഥിക്കുന്നതിന് അവര്‍ ഖുറാനിലെ ബന്ധപ്പെട്ട വചനങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക പണ്ഡിതരോ സാമുദായിക നേതാക്കളോ ഇവയെ തെറ്റായ പ്രസ്താവനകളെന്ന നിലയില്‍ നിഷേധിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. ഇസ്‌ലാം മാത്രമാണ് ഒരേയൊരു സത്യമതമെന്നും മറ്റുള്ളതെല്ലാം അസത്യമതങ്ങളാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഖുറാന്റെ ആധികാരികതയെ അംഗീകരിക്കാത്ത ഒരു മതം സത്യമതമല്ലെന്നും ഇതിനെ ദൈവം തന്നെ നിരോധിച്ചിട്ടുണ്ടെന്നുമാണ് അവരുടെ നിലപാട്. അത്തരം മതത്തെ ഇല്ലാതാക്കുന്നതിനുള്ള അധികാരവും ഖുറാന്‍ തങ്ങള്‍ക്കു നല്‍കുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ഇസ്‌ലാമാണ് ഒരോയൊരു സത്യമതമെന്ന് ഒരു മുസ്ലീമില്‍ നിന്നു മനസ്സിലാക്കിയിട്ടും ഒരാള്‍ ഇസ്ലാം മതവിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ അയാള്‍ കൊല്ലപ്പെടാന്‍ അര്‍ഹനാണ്. ബഹുദൈവ വിശ്വാസികളും വിഗ്രഹാരാധകരും എവിടെ വെച്ച്, എപ്പോള്‍ കണ്ടാലും വിശ്വാസികളാല്‍ കൊല്ലപ്പെടേണ്ടവരാണെന്നും അവര്‍ അവകാശപ്പെടുന്നു. കൂടാതെ ദൈവത്തിന്റെ പേരിലുള്ള യുദ്ധമായ ജിഹാദ് മുസ്ലീമിന്റെ ഒരു കടമയായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ജിഹാദില്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നവര്‍ക്ക് ദൈവം ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. ഖുറാന്റെ ഭാഗമല്ലെന്നു പറഞ്ഞുകൊണ്ട് ഇന്നേവരെ ആരും ഇത്തരം പ്രസ്താവനകളെ നിഷേധിച്ചിട്ടില്ല. ഈ പ്രസ്താവനകളെല്ലാം ഖുറാന്റെ ഭാഗമാണെങ്കില്‍ തീര്‍ച്ചയായും അവയെ ഭയപ്പെടേണ്ടതായ കാരണങ്ങളുണ്ട്.
ഖുറാന്‍ വചനങ്ങളാല്‍ ന്യായീകരിക്കപ്പെടുന്നതിനാല്‍ ഈ പ്രസ്താവനകളുടെ മുഖവില സംശയങ്ങള്‍ക്കതീതമാണ്. ലോകം മുഴുവനുമുള്ള മദ്രസ്സകളില്‍ മുല്ലമാര്‍ മുസ്‌ലിം കുട്ടികള്‍ക്കു നല്‍കുന്ന മത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഈ പ്രസ്താവനകള്‍ പഠിപ്പിക്കുന്നുണ്ടെന്ന കാര്യം വിശ്വാസയോഗ്യമായി അറിയാന്‍ കഴിയും. ഇളം പ്രായത്തില്‍ മുസ്‌ലീം കുട്ടികള്‍ക്കു നല്‍കുന്ന മത വിദ്യാഭ്യാസം മറ്റു മതങ്ങളില്‍ പെട്ട ആളുകളോട് വിദ്വേഷം വളര്‍ത്തുന്നതാണ്. ഈ വിദ്വേഷം അതോടൊപ്പം അവരുടെ മനസ്സില്‍ തന്നെ ഭയവും ജനിപ്പിക്കുന്നു. മത വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യം വിദ്യാര്‍ത്ഥികളുടെ മനസ്സിനെ വെറുപ്പില്‍ നിന്നും ഭയത്തില്‍ നിന്നും മോചിപ്പിക്കുകയെന്നതാണ്. എന്നാല്‍ മദ്രസ്സാ വിദ്യാഭ്യാസം ഇതിനുവിരുദ്ധമായി വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വെറുപ്പും ഭയവും വളര്‍ത്തുന്നു. ഇങ്ങനെ ചെയ്യുന്ന ഒരു വിദ്യാഭ്യാസ പദ്ധതി മാനവികതയ്ക്ക് ആപല്‍ക്കരമാണ്. മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയില്‍ നിന്ന് ഇത്തരം നിഷേധാത്മക പ്രസ്താവനകളെ നീക്കം ചെയ്യാന്‍ ഉത്തരവാദപ്പെട്ട ഒരു മതപുരോഹിതനോ മതപണ്ഡിതനോ മുന്‍കൈ എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ഇസ്ലാംമതം മറ്റു മതക്കാരിലുണ്ടാക്കുന്ന ഭയത്തെ, ഭയത്തില്‍ നിന്നു ഭയമുണ്ടാകുന്നു എന്നു മാത്രം പറഞ്ഞ് അവഗണിക്കാന്‍ കഴിയുന്നതല്ല. യൂറോപ്യന്‍ രാജ്യങ്ങളിലെ നിക്ഷിപ്ത താല്പര്യക്കാര്‍ തെറ്റായി പ്രചരിപ്പിക്കുന്നതാണ് ഇതെന്ന ഇസ്‌ലാമിക ബുദ്ധിജീവികളുടെ ആരോപണം വിവാദവിഷയമാണ്.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി.) അതിന്റെ 11-ാം വാര്‍ഷിക സമ്മേളനത്തിന്റെ റിപ്പോര്‍ട്ടില്‍, വ്യാജപ്രപചരണമാണെന്ന് പറഞ്ഞ് ഇസ്‌ലാമോഫോബിയയെ അസന്നിഗ്ധമായി തള്ളിക്കളയുന്നു. അതേസമയം യൂറോപ്പിന്റെയും പാശ്ചാത്യരാജ്യങ്ങളുടെയും സാമൂഹ്യ-സാംസ്‌കാരിക ഏകതയെ ഇസ്‌ലാമോഫോബിയ തകര്‍ത്തുതരിപ്പണമാക്കിയതായി ഈ റിപ്പോര്‍ട്ടില്‍ അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാമിക വിശ്വാസത്തിന്റെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി നടന്ന ഭീകരാക്രമണങ്ങള്‍ കെട്ടുകഥകളല്ല, യാഥാര്‍ത്ഥ്യങ്ങളാണ്. അമേരിക്കയില്‍ വ്യാപാര സമുച്ചയത്തെ തകര്‍ത്തതും പാശ്ചാത്യ ലോകത്ത് വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരകളും അവിടത്തെ ജനങ്ങളെ ശരിക്കും ഭയപ്പെടുത്തിയിരിക്കുകയാണ്. ഭാരതത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിനെതിരെ നടന്ന ആക്രമണവും മുംബൈ താജ് ഹോട്ടലിനുനേരെ നടന്ന ആക്രമണവും നിരപരാധികളെ കൊന്നൊടുക്കിയ നിരവധി ബോംബ് സ്‌ഫോടനങ്ങളും ഇന്ത്യക്കാരുടെ ഉള്ളിലും ഭയം ജനിപ്പിച്ചിട്ടുണ്ട്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഇസ്‌ലാമിക ഭീകര സംഘടനകളും അവയുടെ തനിപ്പകര്‍പ്പുകളായി ഇന്ത്യയ്ക്കകത്തുള്ള സംഘടനകളും ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മുസ്ലീങ്ങളെ, അവരില്‍ ഭൂരിപക്ഷവും സമാധാനകാംക്ഷികളും നിരപരാധികളും ആണെങ്കില്‍ കൂടി സംശയത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലിലാക്കിയിരിക്കുകയാണ്. മുസ്ലീങ്ങളെ കുറിച്ച് അമുസ്ലീങ്ങളുടെ മനസ്സില്‍ സംശയം വര്‍ദ്ധിക്കാനിടയാക്കിയ കാരണങ്ങളിലൊന്ന് ഇതാണ്. ഈ ഭയത്തെ ഇല്ലാതാക്കുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം മുസ്ലീം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നതും അവരുടെ മനസ്സില്‍ ഭയവും സംശയവും വര്‍ദ്ധിപ്പിച്ചു. രാഷ്ട്രീയ കാരണങ്ങളാല്‍ മുസ്‌ലീങ്ങളെ അവരുടെ എതിരാളികള്‍ ഉന്നംവെക്കുന്നു എന്ന തന്ത്രപരമായ ഒരു നിലപാട് രാഷ്ട്രീയ നേതാക്കളും മുസ്ലീം പുരോഹിതവര്‍ഗ്ഗവും എടുക്കുകയും ചെയ്തു. തീവ്രവാദ ഇസ്ലാമിന്റെ കുപ്രസിദ്ധ പ്രചാരകനായി അറിയപ്പെടുന്ന സക്കീര്‍ നായിക്കില്‍ അവര്‍ ഒരു തെറ്റും കാണുന്നില്ലെന്നു മാത്രമല്ല അയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അയാളെ ഭരണകക്ഷിയുടെ രാഷ്ട്രീയവും മതപരവുമായ അസഹിഷ്ണുതയുടെ ഇരയായി ചിത്രീകരിച്ച് രക്ഷപ്പെടുത്തുകയും ചെയ്യുന്നു. മുസ്ലീം നേതാക്കളുടെയും മറ്റു രാഷ്ട്രീയ കക്ഷികളിലെ അവരുടെ തനിപ്പകര്‍പ്പുകളുടെയും നിഷേധാത്മക നിലപാടിന്റെ നിരവധി ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണിത്. ഇത്തരം നിലപാടുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള സ്പഷ്ടമായ തെളിവുകള്‍ ഇസ്ലാം മതത്തെയും മുസ്ലീങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇസ്‌ലാം വിരുദ്ധര്‍ ഉണ്ടാക്കിയെടുക്കുന്ന വ്യാഖ്യാനങ്ങളാണെന്നും അവര്‍ ചിത്രീകരിക്കുന്നു.
ഇസ്‌ലാമോഫോബിയയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ വസ്തുതകള്‍ നമുക്ക് അവഗണിക്കാന്‍ കഴിയില്ല. അതിനെ തെറ്റായ ഒരു ആഖ്യാനമായി തള്ളിക്കളളയുംമുമ്പ് രണ്ടു കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടി വരും. (1) അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും വിദ്വേഷത്തെ വളര്‍ത്തുകയും ചെയ്യുന്ന അഥവാ, അങ്ങനെ ചെയ്യാത്ത വചനങ്ങള്‍ ഖുറാനില്‍ ഉണ്ടോ? ഖുറാനില്‍ അക്രമത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുന്ന വചനങ്ങള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും സാമുദായിക നേതാവ്, ചുരുങ്ങിയപക്ഷം മദ്രസാ വിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതിയില്‍ നിന്നെങ്കിലും അത്തരം വചനങ്ങള്‍ നീക്കം ചെയ്യാന്‍ എന്തെങ്കിലും പരിശ്രമം നടത്തിയിട്ടുണ്ടോ? മദ്രസ്സകളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളില്‍ നിന്ന് അക്രമത്തെയും വിദ്വേഷത്തെയും വളര്‍ത്തുന്ന വചനങ്ങള്‍ ഒഴിവാക്കാനോ ലളിതമാക്കാനോ എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ? ഇല്ലെങ്കില്‍ അക്രാമികവും നിഷേധാത്മകവുമായ വചനങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചു പഠിക്കാനും വിലയിരുത്താനുമുള്ള ഉത്തരവാദിത്തം മതമേധാവികള്‍ എപ്പോഴെങ്കിലും എടുത്തിട്ടുണ്ടോ? വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയില്‍ മറ്റു മതങ്ങളിലെ ആളുകളോട് വിദ്വേഷം ജനിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയാവുന്നതല്ല.
(2) വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ ഭാഗമാക്കുമ്പോഴെങ്കിലും നിഷേധാത്മകമായ ആഖ്യാനങ്ങളുള്ള വചനങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ മതനേതാക്കളും പുരോഹിതരും വിസമ്മതിക്കുന്നതെന്തുകൊണ്ട്? ഇത്തരം നിഷേധാത്മക വചനങ്ങള്‍ ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിര്‍മ്മിതിക്കുള്ള സ്ഥിരമായ തടസ്സങ്ങളാണെന്നും തിരിച്ചറിയാന്‍ അവര്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ട്? ഖുറാന്‍ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ അതില്‍ നിന്ന് എന്തെങ്കിലും ഒഴിവാക്കുകയോ ചെയ്യുന്ന കാര്യത്തില്‍ മതനിന്ദയെ ആണോ അവര്‍ ഭയപ്പെടുന്നത്? നിഷേധാത്മക വചനങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ അവര്‍ വിസമ്മതിക്കുകയാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഒരു ബഹുസ്വര സമൂഹത്തില്‍ അവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുക? നിഷേധാത്മക വ്യാഖ്യാനങ്ങളും വെറുപ്പും പ്രോത്സാഹിപ്പിക്കുന്ന വചനങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യഘടനയെ തകര്‍ക്കുന്ന സങ്കുചിത തത്വശാസ്ത്രത്തെയാണ് പ്രചരിപ്പിക്കുന്നത്. ഇസ്ലാമിക വിശ്വാസം പിന്തുടരുന്നവരുടെയും ഇസ്ലാമികേതര വിശ്വാസം പിന്തുടരുന്നവരുടെയും മനസ്സുകളില്‍ ഭയം നിറഞ്ഞിരിക്കുകയാണ്. മറ്റു മതങ്ങളിലെ ജനങ്ങളുടെ മനസ്സില്‍ നിന്ന് ഭയത്തെ ഇല്ലാതാക്കാന്‍ വേണ്ട മുന്‍കൈ എടുക്കേണ്ടത് ഇസ്ലാമിനെ പിന്തുടരുന്ന ആളുകളുടെ ചുമതലയാണെന്ന് ഞാന്‍ കരുതുന്നു. മറ്റുള്ളവരെ നരകത്തിലേതുപോലെ കണക്കാക്കരുത്.
വിവ: സി.എം. രാമചന്ദ്രന്‍